2011, ഡിസംബർ 21, ബുധനാഴ്‌ച

അഗ്നിപരീക്ഷയില്‍ കരിഞ്ഞത് ആരുടെ ചിറകുകള്‍ ?

സൂര്യനില്‍നിന്ന് ഒളിഞ്ഞുനില്‍ക്കാം; എന്നാല്‍ മനഃസാക്ഷിയുടെ സൂര്യനില്‍നിന്ന് എവിടേക്ക് ഒഴിഞ്ഞുമാറും? ഗ്രീക്ക് മിഥോളജിയില്‍നിന്നുള്ള ഈ ചോദ്യം മനഃസാക്ഷിയുള്ളവര്‍ക്കേ ബാധകമാവൂ. എങ്കിലും ലാവ്ലിന്‍ സംബന്ധിച്ച സിബിഐ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ , ആരോപണകര്‍ത്താക്കള്‍ സ്വയം ചോദിക്കേണ്ട ചോദ്യമാണിത്. മനഃസാക്ഷിയുടെ ചെറുനാളമെങ്കിലും അണയാതെ ബാക്കിനില്‍ക്കുന്നവര്‍ അക്കൂട്ടത്തിലുണ്ടെങ്കില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളാല്‍ ഒരു പൊതുപ്രവര്‍ത്തകനെ ദീര്‍ഘകാലം ക്രൂരമായി വേട്ടയാടിയത് മുന്‍നിര്‍ത്തി ഒരു വാക്ക് സമൂഹത്തോട് പറയേണ്ടതുണ്ട് - ക്ഷമിക്കണം എന്ന വാക്ക്. ക്ഷമിക്കണം എന്നുപറയാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യം സിബിഐ റിപ്പോര്‍ട്ടിലൂടെ വന്ന് മുന്നില്‍ നില്‍ക്കുമ്പോഴും പകയുടെ ഭാഷ ഇവരില്‍ പലരില്‍നിന്നും പോവുന്നില്ല. ഇത് വ്യക്തമാക്കുന്നതായിരുന്നു തിങ്കളാഴ്ചത്തെ ഇതുസംബന്ധിച്ച ചില ചാനല്‍ ചര്‍ച്ചകള്‍ . തങ്ങള്‍ സൃഷ്ടിച്ച കള്ളപ്രചാരണങ്ങളുടെ കോട്ട സത്യത്തിന്റെ ഇടിമിന്നലേറ്റ് തകര്‍ന്നുകിടക്കുമ്പോഴും അത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ വീണ്ടും അസത്യത്തിന്റെ ചീട്ടുകൊട്ടാരങ്ങള്‍ തീര്‍ക്കാനാവുമോ എന്ന് വൃഥാ നോക്കുകയായിരുന്നു ചിലര്‍ .

സിപിഐ എമ്മിനെ അധിക്ഷേപിക്കാന്‍ ഏതവസരവും ദുരുപയോഗിക്കാറുള്ളവരെ തെരഞ്ഞുപിടിച്ച് "നിഷ്പക്ഷ നിരീക്ഷകര്‍" ആക്കി അവതരിപ്പിക്കുകയാണ് പല ചാനലുകളും ചെയ്തത്. ഇവര്‍ക്ക് പിണറായി വിജയന്‍ എന്ന വ്യക്തിയോട് വിരോധമുണ്ടാകേണ്ട കാര്യമില്ല. വിരോധമുള്ളത് സിപിഐ എമ്മിനോടാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ട് അതിനെ നയിക്കുന്നുവെന്നതിനാല്‍ ആ വിരോധമെല്ലാം പിണറായി വിജയനില്‍ വന്നുപതിക്കുന്നുവെന്നുമാത്രം. പാര്‍ടിനേതൃത്വത്തിന്റെ പ്രതിച്ഛായ തകര്‍ത്താല്‍ പാര്‍ടിയുടെ വിശ്വാസ്യത തകര്‍ക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലൂടെപ്പോലും പോറലേല്‍ക്കാതെ പുറത്തുവന്ന പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്താന്‍ പഴുതുകള്‍ അന്വേഷിക്കുന്ന നിലയിലായി ചില ചാനല്‍ ചര്‍ച്ചകള്‍ . എല്ലാ അന്വേഷണങ്ങളിലും ഒരുപോലെ കുറ്റവിമുക്തനായി നില്‍ക്കുന്ന ഒരു പൊതുപ്രവര്‍ത്തകനെ ഒരു രേഖയുടെയോ തെളിവിന്റെയോ പിന്‍ബലമില്ലാതെ കല്‍പ്പിത കഥകളുണ്ടാക്കി കുറ്റക്കാരനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ഇത്തരം അസംബന്ധ നാടകങ്ങള്‍ക്ക് നിന്നുകൊടുക്കുന്നത് ഉചിതമോ എന്ന് ചാനലുകള്‍ ചിന്തിക്കട്ടെ. ലാവ്ലിന്‍ കരാറില്‍ അഴിമതിയുള്ളതിന് തെളിവുണ്ട് എന്ന് ഇപ്പോഴും പറയാന്‍ ധൈര്യപ്പെടുന്ന ഈ "നിഷ്പക്ഷ" നിരീക്ഷകന്മാരോട്, ആ തെളിവുകള്‍ കൊണ്ടുപോയി സിബിഐക്ക് കൊടുക്കാമായിരുന്നില്ലേ നിങ്ങള്‍ക്ക് എന്നെങ്കിലും ചോദിക്കാനുള്ള ധാര്‍മിക ചുമതലയുണ്ടായിരുന്നില്ലേ ഈ ടിവി ആങ്കര്‍മാര്‍ക്ക്?


പല തലങ്ങളില്‍ പല വിധത്തിലുള്ള അന്വേഷണങ്ങള്‍ നടത്തി നോക്കി. ഒന്നില്‍പോലും പിണറായി വിജയനില്‍ കുറ്റത്തിന്റെ ലാഞ്ഛനപോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സിപിഐ എമ്മിനോടും എല്‍ഡിഎഫിനോടും ഒരു ആനുകൂല്യവുമില്ലാത്ത യുഡിഎഫ് ഭരണം വിജിലന്‍സ് അന്വേഷണം നടത്തിച്ചുനോക്കി. കേന്ദ്രം ആദായനികുതി വകുപ്പിനെക്കൊണ്ട് അന്വേഷിപ്പിച്ചുനോക്കി. കേന്ദ്ര ധനകാര്യ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെക്കൊണ്ട് കേരളത്തിലും ഇന്ത്യയിലാകെയും ഇന്ത്യക്കുപുറത്തും അന്വേഷിപ്പിച്ചുനോക്കി. സിബിഐയെക്കൊണ്ട് അന്വേഷിപ്പിച്ചുനോക്കി. ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍പോലും പിണറായി വിജയന്‍ എന്തെങ്കിലും തെറ്റുചെയ്തതായി പറയുന്നില്ല. അതേസമയം അടിസ്ഥാനരഹിതമായ കേസുകളുമായി ചെന്ന് കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് ഈ കേസുമായി നടക്കുന്ന ഒരാളെ മറ്റൊരു കേസില്‍ ഹൈക്കോടതി അതിനിശിതമായി വിമര്‍ശിക്കുകയും ചെയ്തു. എല്ലാ അന്വേഷണങ്ങളുടെ അഗ്നിപരീക്ഷകളില്‍നിന്നും ചെറുചൂടുപോലുമേല്‍ക്കാതെ പുറത്തുവന്ന സിപിഐ എം സംസ്ഥാനസെക്രട്ടറിയുടെ സുതാര്യവിശുദ്ധമായ വ്യക്തിത്വം ആരോപണകര്‍ത്താക്കളെ ഒട്ടൊന്നുമല്ല അസ്വസ്ഥതപ്പെടുത്തുന്നത്. ഈ അസ്വസ്ഥതയാണ് നിഷ്പക്ഷതാനാട്യവുമായി ചാനലുകളില്‍നിന്ന് ചാനലുകളിലേക്ക് കൂടുമാറുന്ന അരാജകവാദികളുടെ വാക്കുകളില്‍ മുഴങ്ങുന്നത്.

ഇനി ഏത് അന്വേഷണമുണ്ട് നടത്താന്‍ ബാക്കി എന്ന ചോദ്യം ഒരു ചാനല്‍ ആങ്കറും ഇവരോട് ചോദിച്ചില്ല. ഇല്ലാത്തത് ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒരുവശത്ത് തീവ്രശ്രമം നടത്തുന്ന ഇക്കൂട്ടര്‍ മറുവശത്ത് ഉള്ളത് കാണാന്‍ കൂട്ടാക്കാതിരിക്കുകകൂടി ചെയ്യുന്നുണ്ട്. ലാവ്ലിന്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിന്റെ പ്രാഥമികഘട്ടത്തില്‍തന്നെ, ബന്ധപ്പെട്ട എല്ലാ ഫയലുകളും സമഗ്രമായി പഠിച്ചിട്ട് സിബിഐ കോടതിയെ അറിയിച്ചത്, തങ്ങള്‍ അന്വേഷിക്കാന്‍മാത്രം ഗൗരവമുള്ള ഒന്നും ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതാണ്. ഇത് ഇവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. വിദ്യാര്‍ഥിപ്രക്ഷോഭം, ആദിവാസിപ്രക്ഷോഭം, കോണ്‍ഗ്രസിലെ ഭിന്നത, അവിശ്വാസപ്രമേയം എന്നിങ്ങനെ പലതുകൊണ്ടും യുഡിഎഫ് ആടിയുലഞ്ഞുനിന്ന ഘട്ടത്തിലാണ്, അതില്‍നിന്നൊക്കെ ജനശ്രദ്ധ തിരിച്ചുവിടാനെന്നോണം പൊടുന്നനെ ലാവ്ലിന്‍ കരാറിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് എന്നത് കേവലനിരീക്ഷകര്‍ക്കുപോലുമറിയാം. ഇത് ഇവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. യുഡിഎഫ് ഭരണത്തില്‍ നടന്ന ആ വിജിലന്‍സ് അന്വേഷണത്തില്‍പ്പോലും പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞു.





സ്വന്തം ഭരണത്തിന്‍കീഴില്‍ സ്വന്തം വിജിലന്‍സിനെ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍പ്പോലും പിണറായി വിജയന്‍ തെറ്റ് ചെയ്തിട്ടില്ല എന്നത് സ്ഥിരീകരിക്കപ്പെടുകയും ആ റിപ്പോര്‍ട്ട് ഫലത്തില്‍ യുഡിഎഫ്   മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അംഗീകരിക്കുകയും ചെയ്തതാണ്. ഇതും കണ്ടില്ലെന്ന് നടിക്കുന്നു. പിന്നീട് നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ദിവസമാണ്, തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഉപയോഗിക്കാമെന്ന കണക്കുകൂട്ടലോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സിബിഐ അന്വേഷണത്തിന് ലാവ്ലിന്‍ കേസ് വിടുന്നതായി പ്രഖ്യാപിച്ചത്. ഇതിലെ രാഷ്ട്രീയ ദുരുദ്ദേശ്യവും ഇവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. കേസ് സിബിഐക്ക് വിട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ പിന്നീടൊരു ഘട്ടത്തില്‍ പറഞ്ഞത് ലാവ്ലിന്‍ കരാറില്‍ അഴിമതിയുള്ളതായി താന്‍ കരുതുന്നില്ലെന്നാണ്. രാഷ്ട്രീയസമ്മര്‍ദം ഏറി വന്നപ്പോള്‍ താന്‍ അതിന് വഴങ്ങി സിബിഐക്ക് വിടുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുംചെയ്തു. വിജിലന്‍സ് അന്വേഷണത്തില്‍ അഴിമതിയില്ലാത്തത് എന്ന് ബോധ്യപ്പെട്ട കേസ് സിബിഐക്ക് വിട്ടതിനുപിന്നില്‍ രാഷ്ട്രീയകാരണങ്ങളേയുള്ളൂവെന്നതിന് ഇതില്‍ കവിഞ്ഞ തെളിവുവേണ്ട. ഇതും നിഷ്പക്ഷതാനാട്യക്കാര്‍ കാണാന്‍ കൂട്ടാക്കുന്നില്ല. ഏറ്റവും ഒടുവിലാകട്ടെ, എല്ലാം സമഗ്രമായി പരിശോധിച്ച സിബിഐ പിണറായി വിജയന്‍ ഒരുവിധ അഴിമതിയും നടത്തിയിട്ടില്ലെന്നും ഒരു പൈസപോലും സ്വന്തമായി ഉണ്ടാക്കിയിട്ടില്ലെന്നും കണ്ടെത്തി. ഈ റിപ്പോര്‍ട്ട് കാണാന്‍ നിഷ്പക്ഷ നിരീക്ഷകര്‍ക്ക് കണ്‍കളേ ഇല്ല എന്നായി. കേന്ദ്ര ഏജന്‍സി അന്വേഷിച്ചാലേ സത്യം പുറത്തുവരൂ എന്ന് ഇക്കാലമത്രയും പറഞ്ഞിരുന്നവര്‍ക്ക് കേന്ദ്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് തങ്ങളുടെ രാഷ്ട്രീയതാല്‍പ്പര്യത്തിനനുഗുണമല്ല എന്നുവന്നതോടെ, അതും അസ്വീകാര്യമായി. ഒരു "ചാനല്‍ നിഷ്പക്ഷന്‍" കഴിഞ്ഞദിവസം പറഞ്ഞത് പിണറായിയുടെ അക്കൗണ്ട് പരിശോധിച്ച് അഴിമതി തെളിയിക്കാനാവുമെന്നതില്‍ അര്‍ഥമില്ല എന്നാണ്. ആദായനികുതി വകുപ്പുമുതല്‍ കേന്ദ്ര ധനകാര്യ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍വരെ ഇന്ത്യയിലാകെയും പുറത്തും സമഗ്രമായി അന്വേഷിച്ച് കണ്ടെത്തിയത് പിണറായിക്ക് ഇത്തരം ഒരു പണനിക്ഷേപവും എവിടെയുമില്ല എന്നാണ്.




 അക്കൗണ്ടുമാത്രം പരിശോധിച്ച് എഴുതുന്നവരല്ല അവര്‍ . എവിടേക്കും കൈയെത്തുന്ന ആ അന്വേഷണ ഏജന്‍സികളുടെ രേഖാമൂലമുള്ള റിപ്പോര്‍ട്ട് ഇതേ വ്യവഹാരി കൊടുത്ത മറ്റൊരു കേസില്‍ ഹൈക്കോടതി മുമ്പാകെ ഇരിക്കുന്നുണ്ട്. മറ്റൊരു ചാനല്‍ നിഷ്പക്ഷന്‍ പറഞ്ഞത് "ടെക്നിക്കാലിയ" കടലാസ് സംഘടനയാണെന്നും പിണറായിയുടെ സൃഷ്ടിയാണത് എന്നുമാണ്. പരിയാരം മെഡിക്കല്‍കോളേജിനുവേണ്ടിയടക്കം പ്രവര്‍ത്തിച്ച സ്ഥാപനമാണത് എന്നും പിണറായി വിജയനല്ല, അദ്ദേഹത്തോട് രാഷ്ട്രീയ ശത്രുത മാത്രമുള്ള എം വി രാഘവനാണ് ടെക്നിക്കാലിയയെ അതിന് ചുമതലപ്പെടുത്തിയതെന്നും ആ "നിഷ്പക്ഷന്‍" അറിയണം! സാധാരണ കേസുകള്‍ ഉണ്ടാവുകയാണ്. എന്നാല്‍ , ലാവ്ലിന്‍ കാര്യത്തില്‍ കേസ് ഉണ്ടാക്കപ്പെടുകയായിരുന്നു. ഒരു സംഘം ആളുകള്‍ നിരന്തരം ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു; കാര്യമായ വരുമാനമാര്‍ഗങ്ങള്‍ ഒന്നുമില്ലാത്ത ഇവര്‍ ലക്ഷങ്ങള്‍ വാരിവിതറുന്നു. ഈ സംഘത്തില്‍ കമ്യൂണിസ്റ്റ്വിരുദ്ധരുണ്ട്, കമ്യൂണിസ്റ്റ്പാര്‍ടിയില്‍നിന്ന് ദുഷ്ചെയ്തികള്‍മൂലം പുറത്താക്കപ്പെട്ടവരുണ്ട്; അരാജകവാദികളുണ്ട്; അധികാരദല്ലാളന്മാരുണ്ട്; ബ്ലാക്മെയില്‍ സംഘങ്ങളുണ്ട്- അങ്ങനെ പലരും. ഇവര്‍ക്കാകട്ടെ, രാഷ്ട്രീയ-പത്രാധിപത്യതലങ്ങളില്‍ ചില രക്ഷാകര്‍ത്താക്കളുമുണ്ട്.  ഇവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനിടയില്‍ സിഎജി നടത്തിയ ഒരു സ്വാഭാവിക വിശദീകരണം തേടലിനെ ഊതിപ്പെരുപ്പിച്ച് ഇത്രത്തോളമെത്തിച്ചത്. ഏത് പദ്ധതി നടത്തിപ്പിലും കണ്ടെത്താവുന്ന സ്വാഭാവിക കാര്യങ്ങളെ "അഴിമതി"യാക്കി പൊലിപ്പിച്ചെടുത്തത്; മുന്‍ ജഡ്ജിമാരെവരെ ചെന്നുകണ്ട് പിണറായി വിജയനെതിരെ അവരെക്കൊണ്ട് പ്രസ്താവനയിറക്കിക്കാന്‍ വൃഥാ ശ്രമിച്ചത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയെ വാഴ്ത്തിപ്പാടിയത്. ബോംബെയിലെയും കൊച്ചിയിലെയും ഡല്‍ഹിയിലെയും അധികാരസ്ഥാപനങ്ങളുടെ ഇടനാഴികളിലേക്ക് പിണറായി വിജയനെ ക്രൂശിക്കാന്‍ കോട്ടുംസൂട്ടുമിട്ട ഏജന്റിനെ നിയോഗിച്ചത്. ലക്ഷങ്ങള്‍ പൊടിപൊടിച്ച് അധികാര ദല്ലാളന്‍മാരെ വിമാനങ്ങളില്‍ രാജ്യത്ത് തലങ്ങും വിലങ്ങും പറത്തിവിട്ടത്. ഇവര്‍ക്ക് ആകെ ഒരു ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. നേതൃത്വത്തിന്റെ പ്രതിച്ഛായ തകര്‍ത്ത് പാര്‍ടിയുടെ വിശ്വാസ്യത ഇല്ലാതാക്കുക എന്നതായിരുന്നു അത്. ഏത് മനുഷ്യനും തളര്‍ന്നുവീണുപോകുന്ന തരത്തിലുള്ള സത്യവിരുദ്ധമായ കള്ളപ്രചാരണപരമ്പരകളുടെ വേലിയേറ്റമായിരുന്നു സിപിഐ എം 19-ാം പാര്‍ടി കോണ്‍ഗ്രസിലേക്ക് പോവുകയായിരുന്ന വേളയില്‍ ഇവിടെ. സിപിഐ എം നേതൃത്വം അപ്പാടെ അഴിമതിയുടെ നെടുനായകന്മാരാണെന്ന വ്യാജപ്രതീതി സൃഷ്ടിക്കാനായിരുന്നു ശ്രമം. എന്നാല്‍ , അതിലൊന്നും ഇളകാതെ അചഞ്ചലമായ പ്രത്യയശാസ്ത്രനിശ്ചയദാര്‍ഢ്യത്തോടെ പാര്‍ടി സംഘടന കെട്ടിപ്പടുക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും വ്യാപരിക്കുകയായിരുന്നു ആ ഘട്ടത്തിലൊക്കെ സിപിഐ എമ്മിന്റെ സംഘടനാ നേതൃത്വം.

മടിയില്‍ ഭാരമില്ലാത്തവന് വഴിയില്‍ പേടി വേണ്ട എന്ന പഴയ തത്വം നല്‍കിയ ആത്മബലത്തോടെ, അര്‍പ്പണബോധമുള്ള കമ്യൂണിസ്റ്റിനു ചേര്‍ന്ന കരുത്താര്‍ന്ന അചഞ്ചലതയോടെ, യാതനാപൂര്‍ണമായ സംഘടനാ പ്രവര്‍ത്തനപശ്ചാത്തലം നല്‍കിയ ഉരുക്കുറപ്പുള്ള കാല്‍വയ്പുകളോടെ, മനുഷ്യയോഗ്യമായ ജീവിതാവസ്ഥയുണ്ടാക്കിയെടുക്കാനുള്ള പോരാട്ടങ്ങളെ നയിക്കാന്‍ പാര്‍ടിയെ പ്രാപ്തവും സജ്ജവുമാക്കി നിര്‍ത്തുകയായിരുന്നു ഈ ഘട്ടത്തിലൊക്കെ പാര്‍ടി സംഘടനാ നേതൃത്വം. അതുകൊണ്ടുതന്നെ ഒരു പോറലുമേല്‍ക്കാതെ ശക്തിയില്‍നിന്ന് ശക്തിയിലേക്ക് പാര്‍ടി സംഘടന വളര്‍ന്നു. പുതുജനവിഭാഗങ്ങള്‍ക്ക് അത് സ്വീകാര്യമാവുന്ന നില വന്നു. പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാനും കടമകളെ ഏറ്റെടുക്കാനും ഭാവനാപൂര്‍ണമായി നാടിനെ നയിക്കാനും കരുത്തുള്ള ഒരു നേതൃത്വം ഇതാ എന്ന് കേരളം അംഗീകരിക്കുന്ന നിലവന്നു. വ്യാജ ആരോപണങ്ങളും കള്ളക്കേസുകളുംകൊണ്ട് നേതൃത്വത്തെ തളര്‍ത്തി സിപിഐ എമ്മിനെ തകര്‍ത്തുകളയാമെന്ന് കരുതിയവര്‍ തീരെ പ്രതീക്ഷിച്ചതല്ല ഇത്. എല്ലാ മാധ്യമ പരിഗണനകളുമുണ്ടായിട്ടും ആ ശത്രുപക്ഷം ശിഥിലമായി. ചിലര്‍ പശ്ചാത്തപിച്ച് തെറ്റുതിരുത്തി. മറ്റുചിലര്‍ തുടര്‍ പ്രാക്കുകളുമായി ചിതറിപ്പിരിഞ്ഞുപോയി. മറ്റ് ചിലര്‍ യുഡിഎഫിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്ക് കാത്ത് അവരുടെ വാതില്‍പ്പടിക്കല്‍ പോയി നില്‍ക്കുന്നു. എല്ലാ പുകിലുമടങ്ങുമ്പോള്‍ സിപിഐ എം വിജയപതാകയുമായി 20-ാം പാര്‍ടി കോണ്‍ഗ്രസിലേക്ക് മുന്നേറുന്നു; ആഗോളവല്‍ക്കരണത്തിന്റെയും സാമ്രാജ്യത്വാധിനിവേശത്തിന്റെയും കടന്നുകയറ്റങ്ങളെ ചെറുക്കാന്‍പോരുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏക വലിയ ശക്തി എന്ന നിലയില്‍ .

ഇന്ത്യന്‍ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ജനകീയ മോചനമൂല്യങ്ങളെയുംകുറിച്ച് കരുതലുള്ള ഒരാള്‍ക്കും ഇതിനെ ശക്തിപ്പെടുത്താനല്ലാതെ ദുര്‍ബലപ്പെടുത്താന്‍ തോന്നില്ല. എന്നാല്‍ , അതിതീവ്ര കമ്യൂണിസ്റ്റുകള്‍ എന്ന നാട്യവുമായി ഇറങ്ങിത്തിരിച്ച അരാജകവാദികള്‍ സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരെപ്പോലെ നിന്ന് സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ നായകസ്ഥാനമുള്ള സിപിഐ എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു ഇവിടെ. എന്നാല്‍ , സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിലേക്കെത്തുന്ന വേളയില്‍ ആ ശ്രമങ്ങള്‍ക്ക് തിരിച്ചടിയേല്‍പ്പിക്കുംവിധം സത്യങ്ങള്‍ ജനങ്ങള്‍ക്കു ബോധ്യമാകുന്ന തരത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. സിബിഐ അന്വേഷണറിപ്പോര്‍ട്ടും അതുതന്നെ വ്യക്തമാക്കുന്നു. അതിലുള്ള അസ്വസ്ഥതകളാണ് "ചാനല്‍ നിഷ്പക്ഷ"രുടെ പരിഭ്രാന്തികളില്‍ ഇപ്പോള്‍ പ്രതിഫലിച്ചുകാണുന്നത്. എല്ലാ അന്വേഷണങ്ങളിലും തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ കള്ളമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ കേരളത്തോട് മാപ്പുപറയേണ്ടതാണ് ഇവര്‍ എന്ന് തുടക്കത്തില്‍ പറഞ്ഞല്ലോ. എന്നാല്‍ അത് മഹത്വമുള്ളവര്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ്. ആയിരം മാപ്പുപറഞ്ഞാലും പ്രായശ്ചിത്തമാകാത്ത ദുഷ്ചെയ്തികളുമായി നീങ്ങുന്നവരില്‍ നിന്ന് കേരളം അത് പ്രതീക്ഷിക്കുന്നില്ല. ഇവര്‍ ഇങ്ങനെ തന്നെ തുടരട്ടെ. സാര്‍ഥവാഹക സംഘം മുന്നോട്ടേക്കും.
http://www.deshabhimani.com/newscontent.php?id=98106

2011, ഡിസംബർ 17, ശനിയാഴ്‌ച

മാര്‍ക്സാണ് ശരി

 
അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭം ഒരു പ്രതീകമാണ്- അമേരിക്കക്കാരന്റെ അമര്‍ഷത്തിന്റെയും സങ്കടത്തിന്റെയും വിശ്വാസത്തകര്‍ച്ചയുടെയും പ്രതീകം. എല്ലാവര്‍ക്കും തൊഴിലും ഭക്ഷണവും പാര്‍പ്പിടവും നല്‍കാന്‍ മുതലാളിത്തത്തിനു കഴിയുമെന്ന വിശ്വാസം തകര്‍ന്നിരിക്കുന്നു. ഒരു ശതമാനം വരുന്ന ന്യൂനപക്ഷത്തില്‍ സമ്പത്തും വരുമാനവും കുന്നുകൂട്ടുകയാണ് മുതലാളിത്തം. ഇതുവരെ ആരാധിച്ചത് കപടദൈവത്തെയാണെന്ന് സാധാരണക്കാരായ അമേരിക്കക്കാര്‍ക്ക് മനസ്സിലായിരിക്കുന്നു. ആ രാജ്യത്ത് എല്ലാം സുഭിക്ഷം; കഴിയുമെങ്കില്‍ അവിടേക്ക് കുടിയേറി പാര്‍ക്കുന്നത് മോക്ഷദായകം എന്ന് അമേരിക്കക്കാരല്ലാത്തവരുടെ മോഹങ്ങള്‍ക്കുമേലും കരിനിഴല്‍ വീണിരിക്കുന്നു. അസമത്വവും തൊഴിലില്ലായ്മയും ദാരിദ്ര്യവും ആവര്‍ത്തിക്കുന്ന പ്രതിസന്ധികളും മുതലാളിത്തത്തിന്റെ മുഖമുദ്രകളാണെന്ന് ലോകം മനസ്സിലാക്കിയിരിക്കുന്നു. സ്വാതന്ത്ര്യമെന്നാല്‍ സമ്പന്നരുടെ സ്വാതന്ത്ര്യമാണെന്നും ജനാധിപത്യമെന്നാല്‍ സമ്പന്നരുടെ ആധിപത്യമാണെന്നുമുള്ള തിരിച്ചറിവ് ശക്തമാവുകയാണ്. "മൊത്തത്തില്‍ ബൂര്‍ഷ്വാസിയുടെ പൊതുകാര്യങ്ങള്‍ നടത്തുന്ന ഒരു കമ്മിറ്റിമാത്രമാണ് ബൂര്‍ഷ്വാ ഭരണകൂട" മെന്ന തിരിച്ചറിവും വ്യാപകമാകുന്നു. ഈ പശ്ചാത്തലത്തിലാണ് "മാര്‍ക്സാണ് ശരി; സോഷ്യലിസമാണ് മോചനമാര്‍ഗം" എന്ന ചിന്താഗതി വേരുറയ്ക്കുന്നത്.

സെപ്തംബര്‍ 17ന് ആരംഭിച്ച വാള്‍സ്ട്രീറ്റ് പ്രക്ഷോഭം മെല്ലെ കെട്ടുപോയാലും അതുയര്‍ത്തിവിട്ട ജ്വാല ഒട്ടനവധി പ്രക്ഷോഭങ്ങള്‍ക്ക് തീകൊളുത്തും. ചൂഷിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും പ്രതിഷേധം ഏറെനാള്‍ തടുത്തുനിര്‍ത്താനാകില്ല. വാള്‍സ്ട്രീറ്റ് പ്രക്ഷോഭം അമേരിക്കന്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ബലമാര്‍ജിച്ചിട്ടുണ്ടെന്ന് ആരും കരുതുന്നില്ല. ശാക്തിക ബലാബലത്തില്‍ അമേരിക്കയിലെ തൊഴിലാളിവര്‍ഗം കരുത്തുകാട്ടാന്‍ തുടങ്ങിയിട്ടില്ല എന്നതുമാത്രമല്ല കാര്യം. വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന് നേതാവില്ല; കമ്യൂണിസ്റ്റ് പാര്‍ടിയുടെ ശക്തമായ നേതൃത്വമില്ല; ഒന്നിനെതിരെ 99 ശതമാനം എന്ന മുദ്രാവാക്യമല്ലാതെ കൃത്യമായ നയപരിപാടിയില്ല. ഉള്ളത് ജനങ്ങള്‍മാത്രം. കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വവും നയപരിപാടികളുമില്ലാത്ത തൊഴിലാളിവര്‍ഗ വിപ്ലവം ചരിത്രത്തിലുണ്ടായിട്ടുണ്ട്- 1871ലെ പാരീസ് കമ്യൂണ്‍ . 72 ദിവസം നിലനിന്ന പാരീസ് കമ്യൂണിനെ ഭരണകൂടം ക്രൂരമായി അടിച്ചമര്‍ത്തി. വാള്‍സ്ട്രീറ്റ് പ്രക്ഷോഭകാരികളെയും സമാനരീതിയില്‍ പ്രതിഷേധിക്കുന്ന മറ്റു രാജ്യങ്ങളിലെ സമരക്കാരെയും അടിച്ചമര്‍ത്താന്‍ ആരംഭിച്ചിരിക്കുന്നു. 144 വര്‍ഷംമുമ്പാണ് മാര്‍ക്സിന്റെ "മൂലധനം" പുറത്തിറങ്ങുന്നത്. അതിനും 19 കൊല്ലംമുമ്പ് മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് രചിച്ച "കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ" പ്രസിദ്ധീകരിക്കപ്പെട്ടു. തന്റെ സൈദ്ധാന്തിക നിലപാടുകള്‍ക്ക് മാര്‍ക്സ് ആധാരമാക്കിയത് സ്വന്തം ആത്മബോധമോ ഉള്‍പ്രേരണയോ അല്ല; ചരിത്രവസ്തുതകളാണ്. വൈജ്ഞാനികരംഗത്തെ മാറ്റിമറിച്ച മൂന്ന് ശാസ്ത്ര നിഗമനങ്ങള്‍ - പരിണാമസിദ്ധാന്തം, കോശഘടനാസിദ്ധാന്തം, ഊര്‍ജസിദ്ധാന്തം- മാര്‍ക്സിന്റെ ചിന്തകളെ എറെ സ്വാധീനിച്ചിട്ടുണ്ട്. സാമൂഹികചരിത്രം, രാഷ്ട്രീയം, തത്വശാസ്ത്രം, നിയമം, ഭൗതിക-ജൈവ ശാസ്ത്ര രംഗങ്ങളിലെ വികാസങ്ങള്‍ , സമരങ്ങളുടെ ചരിത്രം- എല്ലാം മാര്‍ക്സ് പഠനവിധേയമാക്കി. ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ് മാര്‍ക്സിസം രൂപംകൊണ്ടത്. മാര്‍ക്സിസം കേവലം വിശ്വാസ സംഹിതയോ ഉരുവിട്ടു പഠിക്കേണ്ട വേദപ്രമാണമോ അല്ല. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസ്താവിക്കുന്നതുപോലെ "കമ്യൂണിസ്റ്റുകാരുടെ സൈദ്ധാന്തിക നിഗമനങ്ങള്‍ സര്‍വലോക പരിഷ്കര്‍ത്താവാകാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലുമൊരാള്‍ കല്‍പ്പിച്ചുണ്ടാക്കിയതോ കണ്ടുപിടിച്ചതോ ആയ ആശയങ്ങളെയോ പ്രമാണങ്ങളെയോ ആസ്പദമാക്കിയുള്ളതല്ല. നിലവിലുള്ള ഒരു വര്‍ഗസമരത്തില്‍നിന്ന് നമ്മുടെ കണ്‍മുമ്പില്‍ നടക്കുന്ന ചരിത്രപരമായ ഒരു പ്രസ്ഥാനത്തില്‍നിന്ന് പൊന്തിവരുന്ന യാഥാര്‍ഥ്യബന്ധങ്ങള്‍ക്ക് സാമാന്യരൂപം നല്‍കുകയാണ് ആ നിഗമനങ്ങള്‍ ചെയ്യുന്നത്."


എല്ലാ സ്വത്തുടമാ ബന്ധങ്ങളും തുടര്‍ച്ചയായ ചരിത്രപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ടെന്ന് പ്രസ്താവിക്കുകവഴി സാമൂഹിക ചരിത്രമാകെ ഒരു ചിമിഴിലൊതുക്കി സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് കാള്‍ മാര്‍ക്സ്. അടിമ-ഉടമ സ്വത്തുടമാ ബന്ധം വര്‍ഗസംഘട്ടനത്തില്‍ തകര്‍ന്നു. തുടര്‍ന്ന് നിലവില്‍വന്ന ജന്മി-കുടിയാന്‍ ബന്ധവും വര്‍ഗസംഘട്ടനത്തില്‍ തകര്‍ന്നു. അടിമവ്യവസ്ഥയ്ക്കും നാടുവാഴിത്ത വ്യവസ്ഥയ്ക്കുംശേഷം നിലവില്‍ വന്ന മുതലാളിത്ത-സ്വത്തുടമാ ബന്ധങ്ങളെയും കാത്തിരിക്കുന്നത് അനിവാര്യമായ തകര്‍ച്ചയാണ് എന്ന് മാര്‍ക്സ് വ്യക്തമാക്കുന്നു. ചരിത്രവികാസത്തെ വൈരുധ്യാത്മക ഭൗതികവാദത്തിന്റെ വീക്ഷണത്തിലാണ് മാര്‍ക്്സ് വിശകലനംചെയ്യുന്നത്. വൈരുധ്യാത്മക ഭൗതികവാദം ശാസ്ത്രീയമാണ്; എളുപ്പത്തില്‍ ബോധ്യപ്പെടുന്നതുമാണ്. പ്രകൃതി, ആശയം, സാമൂഹികവ്യവസ്ഥ തുടങ്ങി ഏതൊന്നിലും വിരുദ്ധശക്തികളുണ്ട്. അവ ഐക്യപ്പെട്ടു നില്‍ക്കുന്നു. ഈ ഐക്യമാണ് അവയുടെ അസ്തിത്വത്തിന് ആധാരം. ഐക്യപ്പെട്ടു നില്‍ക്കുമ്പോള്‍ത്തന്നെ വൈരുധ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ട്. ഏറ്റുമുട്ടലില്‍ നിലവിലുള്ളതില്‍നിന്ന് പുതിയതുണ്ടാകുന്നു. ഈ പ്രക്രിയ പ്രകൃതിയിലും സമൂഹത്തിലും നിരന്തരം ആവര്‍ത്തിക്കുന്നു. മുതലാളിത്തത്തിന്റെ തകര്‍ച്ച സുനിശ്ചിതമാണ്. ഏതെങ്കിലും മഹാന്റെ പ്രവചനംമൂലമല്ല ആ വ്യവസ്ഥ തകരുന്നത്. തകര്‍ച്ചയുടെ ബീജങ്ങള്‍ വ്യവസ്ഥയ്ക്കകത്തുതന്നെ പാകപ്പെടുകയാണ്. വര്‍ഗസമരത്തിലാണ് മുന്‍ വ്യവസ്ഥകള്‍ തകര്‍ന്നത് എന്നോര്‍മിക്കണം. വര്‍ഗസമരത്തിന്റെ രൂപം മാറാം. ഉയര്‍ന്നുവരുന്ന പുതിയ സമൂഹം മുന്‍ സോവിയറ്റ് യൂണിയന്റെ നേര്‍പതിപ്പാവുകയില്ല. ദേശീയ സാഹചര്യങ്ങളും പ്രശ്നങ്ങളും ആധുനിക കാലഘട്ടത്തിന്റെ വെല്ലുവിളികളും പഴയ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ തനിപ്പകര്‍പ്പിന്റെ പുനര്‍ജനനം അപ്രസക്തമാകുന്നു. മാനിഫെസ്റ്റോ പ്രസ്താവിക്കുന്നതുപോലെ "ഫ്യൂഡല്‍ സമൂഹത്തിന്റെ നാശാവശിഷ്ടങ്ങളില്‍നിന്നും മുളയെടുത്ത ഇന്നത്തെ ബൂര്‍ഷ്വാസമൂഹം വര്‍ഗവൈരങ്ങളെ ഇല്ലായ്മ ചെയ്തിട്ടില്ല. പഴയവയുടെ സ്ഥാനത്ത് പുതിയ വര്‍ഗങ്ങളെയും പുതിയ മര്‍ദക സാഹചര്യങ്ങളെയും പുതിയ സമരരൂപങ്ങളെയും പ്രതിഷ്ഠിക്കുകമാത്രമാണ് ചെയ്തിട്ടുള്ളത്. നമ്മുടെ കാലഘട്ടത്തിന് ഈയൊരു പ്രത്യേകതയുണ്ട്. അത് വര്‍ഗവൈരങ്ങളെ കൂടുതല്‍ മൂര്‍ച്ഛിപ്പിച്ചിരിക്കുന്നു. സമൂഹമാകെത്തന്നെ രണ്ട് വലിയ വര്‍ഗങ്ങളായി കൂടുതല്‍ കൂടുതല്‍ പിളര്‍ന്നുകൊണ്ടിരിക്കുകയാണ്. ബൂര്‍ഷ്വാസിയും തൊളിലാളിവര്‍ഗവുമാണ് അവ." കോര്‍പറേറ്റുകളും ധനകാര്യസ്ഥാപനങ്ങളും അടിച്ചേല്‍പ്പിക്കുന്ന പുതിയ തരത്തിലുള്ള മര്‍ദനരീതികളും വാള്‍സ്ട്രീറ്റ് പ്രക്ഷോഭംപോലുള്ള പുതിയ സമരരീതികളും മേല്‍പ്രസ്താവനയ്ക്ക് അടിവരയിടുന്നു. അമേരിക്കയിലെയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെയും സാമ്പത്തിക പ്രതിസന്ധിയുടെ കാരണം "മൂലധനം" വിശദമാക്കുന്നുണ്ട്. വളരുന്ന ഉല്‍പ്പാദനശക്തികളും അതിനൊത്ത് മാറാത്ത ഉല്‍പ്പാദന ബന്ധങ്ങളുമാണ് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നത്. സമൂഹത്തിന്റെ ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവ് നിരന്തരം വികസിക്കുകയാണ്. ഉല്‍പ്പാദന വര്‍ധനയ്ക്കൊപ്പം സമ്പത്തിന്റെയും വരുമാനത്തിന്റെയും നീതിയുക്തമായ വിതരണം ഉണ്ടായാലേ, ഉല്‍പ്പാദിപ്പിക്കപ്പെട്ട ചരക്കുകള്‍ വിറ്റഴിയൂ.

മുതലാളിത്ത ഉല്‍പ്പാദന ബന്ധങ്ങളുടെ അടിസ്ഥാനം ഉല്‍പ്പാദനോപാധികള്‍ മുതലാളിത്തം കൈയടക്കുകയും തൊഴിലാളികള്‍ അധ്വാനശേഷി വില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു എന്നതാണ്. ഉല്‍പ്പാദനോപാധികള്‍ ഉപയോഗിച്ച് പരമാവധി ഉല്‍പ്പാദിപ്പിക്കാന്‍ മുതലാളികള്‍ ശ്രമിക്കും. തൊഴില്‍ശക്തി വാങ്ങാനുപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ മൂലധനം യന്ത്രങ്ങളിലും അസംസ്കൃത വസ്തുക്കളിലും നിക്ഷേപിക്കപ്പെടുന്നു. അതിന്റെ ഫലമായി തൊഴിലവസരങ്ങള്‍ ചുരുങ്ങുന്നു. തൊഴിലില്ലായ്മ പെരുകുന്നു. വമ്പിച്ച തൊഴില്‍രഹിതപ്പട രൂപംകൊള്ളാന്‍ ഇടവരുന്നു. ഒരു വശത്ത് തൊഴിലില്ലായ്മയും കുറഞ്ഞ വാങ്ങല്‍ശേഷിയും; മറുവശത്ത് വര്‍ധിച്ച ഉല്‍പ്പാദനം. ഈ വൈരുധ്യം അമിതോല്‍പ്പാദന പ്രതിസന്ധി സൃഷ്ടിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അരനൂറ്റാണ്ട് മുതലാളിത്ത രാജ്യങ്ങള്‍ ഉയര്‍ന്ന ദേശീയ വരുമാനം കൈവരിച്ചു. ഈ വളര്‍ച്ച മുതലാളിത്തവ്യവസ്ഥയുടെ കഴിവിന്റെ ചിഹ്നമായി ബൂര്‍ഷ്വാ പണ്ഡിതര്‍ വ്യാഖ്യാനിച്ചു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച അവരുടെ വാദത്തിന് ഊന്നുവടിയായി. എന്നാല്‍ , ദേശീയവരുമാന വര്‍ധനയ്ക്കൊപ്പം തൊഴിലവസരങ്ങള്‍ ഉയര്‍ന്നില്ല. "തൊഴില്‍രഹിത വരുമാന വളര്‍ച്ച"യായിരുന്നു ഫലം. വരുമാനവും ലാഭവും ഉല്‍പ്പാദനോപാധികളുടെ ഉടമകള്‍ കൈയടക്കിയപ്പോള്‍ സാധാരണക്കാര്‍ ദരിദ്രരായി. ഇത്രയും വമ്പിച്ച ഉല്‍പ്പാദന-വിനിമയോപാധികളെ ആവാഹിച്ചു വരുത്തിയ സമൂഹം, സ്വന്തം മന്ത്രശക്തികൊണ്ട് പാതാളലോകത്തുനിന്ന് വിളിച്ചുകൊണ്ടുവന്ന ശക്തികളെ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയാത്ത മന്ത്രവാദിയെപ്പോലെയാണ്. ശരിക്കും ആ മന്ത്രവാദിയുടെ അവസ്ഥയിലാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും. സാമ്പത്തിക പ്രതിസന്ധികള്‍ മുതലാളിത്തത്തിന്റെ ഒഴിവാക്കാനാകാത്ത ഭാഗമാണ്. ഒരു പ്രതിസന്ധി തരണംചെയ്യുമ്പോള്‍ മറ്റൊന്ന് പ്രത്യക്ഷപ്പെടും. ഓരോ തവണയും മുമ്പത്തേക്കാള്‍ കൂടുതല്‍ ഭീഷണമായ രൂപത്തില്‍ ബൂര്‍ഷ്വാ സമൂഹത്തെയാകെ പ്രതിക്കൂട്ടില്‍ കയറ്റുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ നടത്തുന്ന മാര്‍ഗങ്ങളൊന്നും ഫലപ്രദമാകുന്നില്ല. 1930കളിലെ മഹാമാന്ദ്യത്തെ നേരിട്ടത് സര്‍ക്കാര്‍ചെലവുകള്‍ വര്‍ധിപ്പിച്ചാണ്. "ന്യൂ ഡീല്‍" എന്ന പേരില്‍ ആ നടപടി തുടര്‍ന്നു.

2008ലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ശ്രമിച്ചത് തകര്‍ന്ന ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് സഹായം നല്‍കിയാണ്. ഇപ്പോഴത്തെ പ്രതിസന്ധി കടത്തെയും കമ്മിയെയും അമിതമായി ആശ്രയിച്ചതുമൂലം രൂക്ഷമായതാണ്. ഇറ്റലിയുടെ ദേശീയവരുമാനത്തിന്റെ 121 ശതമാനമാണ് കടം. ജര്‍മനിയുടെ കടം 83 ശതമാനവും ഫ്രാന്‍സിന്റേത് 87 ശതമാനവും ബല്‍ജിയത്തിന്റേത് 97 ശതമാനവും പോര്‍ച്ചുഗലിന്റേത് 106 ശതമാനവുമാണ്. ചെലവുചുരുക്കി പ്രശ്നത്തെ നേരിടാനാണ് ശ്രമം. ഈ നടപടി സമ്പദ്വ്യവസ്ഥകളെ പിന്നോട്ടടിപ്പിക്കുകയേയുള്ളൂ. പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമാകും. ചെലവുചുരുക്കല്‍ തൊഴിലും വരുമാനവും ഇടിക്കുകയും ഡിമാന്‍ഡ് ചുരുക്കി ഉല്‍പ്പാദനം സ്തംഭിപ്പിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള തെറ്റായ സമീപനമാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ കൈക്കൊള്ളുന്നത്. അതിനവരെ നിര്‍ബന്ധിക്കുന്നത് സഹായം നല്‍കാനെത്തിയ ഐഎംഎഫും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കുമാണ്. ചെലവുചുരുക്കല്‍ നയം നാളിതുവരെ കാണാത്ത വന്‍ പ്രക്ഷോഭങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

വാള്‍സ്ട്രീറ്റിലും മാഡ്രിഡിലും ലണ്ടനിലും അത് ഒതുങ്ങുന്നില്ല. പ്രക്ഷോഭം ആളിപ്പടരുകയാണ്. മുതലാളിത്തവ്യവസ്ഥയാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു എന്നതാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ നല്‍കുന്ന സന്ദേശം. മുതലാളിത്തം സൃഷ്ടിച്ച അസമത്വവും ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധികളും മുതലാളിത്തംതന്നെ പരിഹരിക്കുമെന്ന പ്രതീക്ഷ ജനങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. മാര്‍ക്സിനെ പരിഹാസദ്യോതകമായ ഒരു അടിക്കുറുപ്പില്‍ ഒതുക്കുകയാണ് വളരെക്കാലം ബൂര്‍ഷ്വാപണ്ഡിതര്‍ ചെയ്തുപോന്നതെന്ന് പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞ മിസിസ് ജോണ്‍ റോബിന്‍സണ്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ചരിത്രം ഒരു വട്ടംകൂടി കറങ്ങിയെത്തുമ്പോള്‍ ചൂഷിതരും പണ്ഡിതരും ഒരുപോലെ മാര്‍ക്സിനെ



      




2011, നവംബർ 17, വ്യാഴാഴ്‌ച

തൊഴിലാളിവര്‍ഗത്തിന്റെ മതനിരപേക്ഷതയും യുക്തിവാദവും

“ബൂര്‍ഷ്വാ യുക്തിവാദത്തില്‍ നിന്ന് വൈരുധ്യാത്മക ഭൌതിക വാദത്തിലേക്ക് ”( എന്ന ലഘു ഗ്രന്ഥത്തിലെ അവസാന അധ്യായം)
 

ഇം എം എസ് നമ്പൂതിരിപ്പാട്

 

കേരളത്തിലെ ഇന്നത്തെ കമ്യൂണിസ്റ്റുകാര്‍ അവരുടെ പൊതുജീവിതം തുടങ്ങിയതു യുക്തിവാദികളായിട്ടായിരുന്നുവെന്ന് പറഞ്ഞാണല്ലോ ഈ ലഘു ഗ്രന്ഥം തുടങ്ങിയതു. ആ നിലപാടില്‍ നിന്ന് ബഹുദൂരം മുമ്പോട്ടുപോയി മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് ദര്‍ശനത്തിലേക്ക് എത്തിയിരിക്കുകയാണവര്‍. അവരുടെ ആദ്യത്തെയും ഇന്നത്തെയും നിലപാടുകള്‍ തമ്മിലുള്ള വിത്യാസം വിശദമാക്കിക്കൊണ്ട് ഇതു അവസാനിപ്പിക്കാം.

ജനലക്ഷങ്ങളുടെ ഇടയിലുള്ള മത വിശ്വാസവും അവര്‍ നടത്തുന്ന ആരാധന നടപടികളുമാണ് സാമൂഹ്യ പുരോഗതിയെ തടയുതടയുന്നതെന്നാണ് യുക്തിവാദത്തിന്റെ നിലപാട്. അതാണ് ഇന്നത്തെ യുക്തിവാദികള്‍ തുടര്‍ന്നു പോരുന്നതു. അതുതന്നെയാണ് 60 വര്‍ഷത്തിലേറേ മുമ്പ് എന്നെ പോലുള്ള അന്നത്തെ യുവ യുക്തിവാദികള്‍ വിശ്വാസിച്ചിരുന്നതു.

പക്ഷേ അന്നുതന്നെ ഇന്ത്യന്‍ ജനതയുടെ മുഖ്യശത്രു ബ്രിട്ടിഷ് ഭരണമാണെന്നും കൊച്ചി, തിരുവിതാകൂര്‍ മുതലായ നാട്ടുരാജ്യങ്ങളിലെ സ്വേച്ഛാധിപത്യഭരനത്തിനെതിരെ പോരാടണമെന്നും ഞങ്ങള്‍ക്ക് അറിയാമായിരുന്നു അങ്ങനെ ആശയപരമായി മത നിഷേധികളും മത വിരോധികളുമായിരുന്ന ഞങ്ങള്‍ പ്രായോഗിക പൊതു ജീവിതത്തില്‍ ബ്രിട്ടീഷ് ഭരണത്തിനും നാട്ടുരാജ്യ പ്രദേശങ്ങളിലെ ജനാധിപത്യത്തിനും സമരത്തില്‍ മത വിശ്വാസികളുമായി സഹകരിക്കാന്‍ ഞങ്ങള്‍ തയാറായിരുന്നുവെന്നര്‍ഥം.

ഇതിനൊരു മാറ്റം വന്നതു അനന്തരകാല പഠത്തിന്റെ ഫലമായി ഞങ്ങള്‍ മാര്‍ക്സിസം പഠിക്കാന്‍ തുടങ്ങിയപ്പോഴാണ്. അധ്വാനിക്കുന്ന ബഹുജനങ്ങളുടെ മുമ്പിലുള്ള മുഖ്യതടസം ബൂര്‍ഷാ ഫ്യൂഡല്‍ ഭൂപ്രഭു വര്‍ഗങ്ങളുടെ ചൂഷ്ണമാണ്. അതിനെ നിലര്‍ത്തുകയും ശക്തിപെടുത്തുകയുമാണ് ബ്രീട്ടിഷ് ഭരണ മേധാവികളും നാട്ടുരാജ്യ സ്വേച്ഛാധിപത്യവുമെന്നു ഞങ്ങള്‍ മനസിലാക്കി. അങ്ങനെ ബ്രിട്ടീഷ് സാമ്രാജ്യത്വ് മേധാവിത്വം, നാട്ടുരാജ്യ പ്രദേശങ്ങളിലെ ഫ്യൂഡല്‍ മേധാവിത്വം ഈ രണ്ടിന്റെയും ശക്തമായ പിന്തുണയോടെ അധ്വാനിക ബഹുജനങ്ങളെ കൊള്ളയടിക്കുന്ന ബൂര്‍ഷ്വാ- ഫ്യൂഡല്‍ ചൂഷക വര്‍ഗങ്ങള്‍ക്ക് എന്നിവക്കെതിരെ നമ്മുടെ രാജ്യത്തെ ജനകോടികളെ അണിനിരത്തുന്നത് ഞങ്ങളുടെ മുഖ്യ രാഷ്ട്രിയ കടമയായി ഞങ്ങള്‍ കണ്ടു.

ഈ മുഖ്യ കടമ നിറവേറ്റണമെങ്കില്‍ യുക്തിവാദികളായിരുന്ന കാലത്ത് ഞങ്ങള്‍ക്ക് ഉണ്ടായിരുന്ന മതവിരോധം ഉപേക്ഷിക്കണമെന്നും അധ്വാനിക്കുന്ന ബഹുജനങ്ങളുടെ മുഖ്യശത്രുക്കള്‍കെതിരെ പോരാടാന്‍ തയ്യാറുള്ള മതവിശ്വാസികളും മത മേധാവികളുമായി സഹകരിക്കണമെന്നും ഞങ്ങള്‍ മനസിലാക്കി. എന്നുവച്ചാല്‍ മത വിരോധമല്ല മുഖമുദ്ര. ബൂര്‍ഷ ഫ്യൂഡല്‍ ചൂഷക വര്‍ഗങ്ങളും അവരുടെ കേന്ദ്ര സംസ്ഥാന ഭരകൂടവുമാണെന്നു ഞങ്ങള്‍ മനസിലാക്കി. ഇതനുസരിച്ചു വിവിധ മതാനുയായികളായ ബഹുജനങ്ങളെയും അവിശ്വാസികളെയും ഒന്നിച്ചണിനിര്‍ത്തികൊണ്ടുള്ള ഒരു പ്രസ്ഥാനത്തിനു ഞങ്ങള്‍ രൂപം നല്‍കി. ഇതോടെ പ്രായോഗിക ജിവിതത്തില്‍ തങ്ങളും യുക്തിവാദികളും തമ്മിലുള്ള ബന്ധം മുറിഞ്ഞു.

ഇതിനര്‍ഥം മതവിശ്വാസവുമായി ആശയതലത്തില്‍ ഞങ്ങള്‍ പൊരുത്തപെട്ടുവെന്നല്ല. മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റുകാരെന്ന നിലക്കു വൈരുദ്ധ്യാത്മക ഭൌതികവാദികളായ ഞങ്ങള്‍ മതവിശ്വാസത്തോട് ഒരുതരത്തിലും സന്ധിചെയ്യാന്‍ തയാറായിരുന്നില്ല. ഈ ലഘുഗ്രന്ഥത്തില്‍ ഇതിനുമുമ്പു വിവരിച്ച തരത്തില്‍ പ്രയോഗത്തില്‍ വരുത്തുന്ന വരുദ്ധ്യാത്മക ഭൌതികവാദത്തില്‍ തന്നെയാണ് യുക്തിവാദികളുമായി ബന്ധം വിടര്‍ത്തി ഇന്നേവരെ ഞങ്ങള്‍ ഉറച്ചുനിന്നത്. പക്ഷേ യുക്തിവാദികളെപോലെ മതവിശ്വാസത്തെയും മതാനുഷ്ഠാനങ്ങളെയും വിട്ടുവീഴ്ചകൂടാതെ എതിര്‍ക്കുക എന്നനിലപാട് ഞങ്ങള്‍ക്ക് സ്വീകാര്യമല്ല.


പഴയ യുക്തിവാദികളുമായി ആദ്യകാലത്തുണ്ടായിരുന്ന ബന്ധം മുറിക്കാന്‍ ഈ പ്രായോഗിക സമീപനം മതിയായിരുന്നു. പക്ഷേ ഈ പ്രായോഗിക നിലപാട് താത്വീകമായി നീധികരണം കണ്ടുപിടിക്കാന്‍ മാക്സും എംഗല്‍സും ലെനിനും മതത്തെയും തൊഴിലാളിവര്‍ഗത്തെയും അവത്തമ്മിലുള്ള ബന്ധത്തെയും പറ്റി നടത്തിയ പരാമര്‍ഷങ്ങള്‍ മുഴുവന്‍ സ്വയത്തക്കണമായിരുന്നു. അതിനു സമയം പിടിച്ചു. ഓരോ മതത്തിന്റെയും ഉത്ഭവകാലത്തെ നിലപാടും പിന്നീടതില്‍ വന്ന മാറ്റങ്ങളും മാര്‍ക്സും എംഗല്‍സും ലെനിനും വസ്തുനിഷ്ഠമായി പരിശോധിച്ചു. അതിന്റെ ഭാഗമാണ് ആദ്യകാല ക്രിസ്ത്യന്‍ സമൂഹത്തെകുറിച്ചു എംഗല്‍ സ് എഴുതിയ ലേഖനം. ആധൂനിക കാലത്തെ സോഷ്യലിസവും ആദ്യകാലത്തെ ക്രിസ്ത്യന്‍ മതപ്രമാണങ്ങളും തമ്മില്‍ താരതമ്യം പെടുത്തികൊണ്ട് അദേഹം പറഞ്ഞു.

ആദ്യകാലത്തെ ക്രിസ്ത്യന്‍ മതസിദ്ധാന്തങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്നതെങ്ങിനെയെന്നറിയേണ്ടവര്‍ ആധുനിക കാലത്തെ സംഘടിത തൊഴിലാളിപ്രസ്ഥാനത്തിന്റെ പരിപാടിയും ചട്ടങ്ങളും നോക്കിയാല്‍ മതി.

ഇതുപോലെ ഇന്നു ലോകത്തില്‍ നിലവിള്ള ഏത് മതത്തിന്റെ ആദ്യകാല പ്രമാണങ്ങള്‍ പരിശ്വാധിച്ചാലും, സാഹോദരസ്നേഹം, മനുഷ്യനന്മ മുതലായ മൂല്യങ്ങള്‍ അതില്‍ കാണാം കഴിയും. അനന്തരകാലത്താണ് സംഘടിത മതങ്ങള്‍ രൂപംകൊണ്ട് അവയെ ചൂഷകവര്‍ഗങ്ങള്‍ ചൂഷിത വര്‍ഗങ്ങള്‍ക്കെതിരെ ഉപയോഗിക്കാന്‍ തുടങ്ങിയത്. അതുകൊണ്ട് ഈ സംഘടിത മതങ്ങളുടെ ചൂഷകസ്വഭാവത്തിനെതിരെ അധ്വാനിക്കുന്ന ബഹുജനങ്ങളെ അണിനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ തന്നെ ആദ്യകാലത്തുണ്ടായിരുന്ന മാനുഷിക മൂല്യങ്ങളെ ആസ്പദമാക്കി മവിശ്വാസികളുമായി സഹകരിന്‍ സംഘടിത തൊഴിലാളിവര്‍ഗം തയ്യാറാവണം. മതവിശ്വാസികളെ മൊത്തത്തില്‍ എതിര്‍ ചേരിയില്‍ അണിനിരത്തിനു പകരം അവരുടെ മതവിശ്വാസത്തെപോലും അധ്വാനിക്കുന്ന ബഹുജനങ്ങളുടെ താല്പര്യങ്ങള്‍കനുഗുണമായി ഉപയോഗിക്കണമെന്നര്‍ഥം.


എംഗത്സിന്റെ ഈ കാഴ്ചപാട് പുഷ്ടിപെടുത്തിയിട്ടാണ് ലെനിന്‍ പറഞ്ഞത് “”പരലോകത്തു കിട്ടാന്‍ പോകുന്നുവെന്നു കരുതുന്ന സ്വര്‍ഗത്തിന്റെ സ്വഭാവത്തെകുറിച്ച് പരസ്പരം തര്‍ക്കിക്കുന്നതിനുപകരം ഇഹലോകത്ത് സ്വര്‍ഗം കെട്ടിപെടുക്കാന്‍ ശ്രമിക്കു“ന്നതാണ് തൊഴിലാളിവര്‍ഗത്തിന്റെ കടമ. അതുകൊണ്ടാണ് അധ്വാനിക്കുന്ന ബഹുജനങ്ങളുടെ മവിശ്വാസത്തെ  വ്രണപെടുത്തുന്ന യാതൊന്നും ചയ്യരുതെന്ന് ലെനിന്‍ തന്റെ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയത്. കമ്യൂണിസ്റ്റുകാരയ നമുക്ക് മതത്തിലും ദവത്തിലും വിശ്വാസിക്കാതിരിക്കാനെന്നപോലെ വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസം പുലര്‍ത്താനും അവകാശമുണ്ടെന്ന വസ്തുത അംഗീകരിച്ചാല്‍ മാത്രമേ ചൂഷക വര്‍ഗത്തിനെതിരെ ചൂഷിത വര്‍ഗത്തെ അണിനിരത്താന്‍ കഴിയൂ എന്ന് ലെനിന്‍ ചൂണ്ടികാണിച്ചു.

എംഗത്സും ലെനിനും നല്‍കിയ ഈ നിര്‍ദേശങ്ങള്‍ ഇന്നത്തെ ഇന്ത്യയുടെയും അതിന്റെ ഭാഗമായ കേരളത്തിന്റെയും സ്ഥിതിയില്‍ വിശേഷിച്ചും  പ്രസക്തമാണ്. എന്തുകൊണ്ടെന്നാല്‍ ‘ഹിന്ദുത്വ‘മെന്ന വിപത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തെയും കേരള്‍ രാഷ്ട്രിയത്തെയും വിഴുങ്ങാന്‍ നോക്കുകയാണ്. അതിനെതിരെ പോരാടാന്‍ അഹിന്ദുക്കള്‍ മാത്രമല്ല ഹിന്ദുക്കളില്‍തന്നെ നല്ലൊരു വിഭാഗം ജങ്ങള്‍കൂടി തയ്യാറായി വരികയാണ്. അതിന്റെ ഭാഗമായി മുസ്ലീം -ക്രിസ്ത്യാനാദി ന്യൂനപക്ഷ വിഭാഗങ്ങളില്പെട്ട സാധാരണക്കാരും പുരോഹിതരും മാത്രമല്ല ഹിന്ദു സന്യാസിമാരും മുമ്പോട്ട് വരാന്‍ തുടങ്ങിയിരിക്കുകയാണ്. രാഷ്ട്രീയത്തെ മതത്തില്‍നിന്ന് തികച്ചും വേര്‍തിരിക്കുക എന്ന അര്‍ഥത്തില്‍ മതനിരപേക്ഷതക്ക് ജനപിന്തുണ ഏറി ഏറി വരുകയാണ്.


ഇതുപയോഗിച്ചു ദേശിയൈക്യത്തെയും മതനിരപേക്ഷതയെയും രക്ഷിക്കണമെങ്കില്‍ യുക്തിവാദികള്‍ ഉയര്‍ത്തിപിടിക്കുന്ന മതവിരോധത്തിന്റെ കൊടികൂറ താഴ്ത്തി ഓരോ മതക്കാര്‍ക്കും താന്താങ്ങലുടെ മതത്തില്‍  വിശ്വാസിക്കാനും അതിന്റെ പ്രമാണങ്ങള്‍ അനുസരിക്കാനുമെന്നതുപോലെ മാര്‍ക്സിസ്റ്റുകാരടക്കമുള്ള അവിശ്വാസികള്‍ക്ക് സ്വന്തം വിശ്വാസം പുലര്‍തി അതനുസരിച്ച് ജീവിക്കാനുള്ള അവകാശവും അംഗീകാരിക്കണം. ഈ അര്‍ഥത്തിലുള്ള മനിരപേക്ഷതയെ യുക്തിവാദികളുടെ മതവിരോധമായി വ്യാഖ്യാനിക്കാനുള്ള പ്രവണത നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ യുക്തിവാദികള്‍ പ്രകടിപ്പിക്കുന്നു

2011, നവംബർ 13, ഞായറാഴ്‌ച

ഭൂനയവും തൊഴിലാളിവര്‍ഗവും

http://dillipost.in/2011/11/13/%E0%B4%AD%E0%B5%82%E0%B4%A8%E0%B4%AF%E0%B4%B5%E0%B5%81%E0%B4%82-%E0%B4%A4%E0%B5%8A%E0%B4%B4%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%B5%E0%B4%B0%E0%B5%8D%E2%80%8D%E0%B4%97%E0%B4%B5%E0%B5%81/

ഫ്രെഡി കെ താഴത്ത്

മണ്ണിന്റെ ഉപയോഗവും പങ്കിടലും മനുഷ്യരെ പ്രകൃതിയുമായും, മനുഷ്യര്‍ പരസ്പരവും പലപ്പോഴും ശത്രുതാപരമായ വൈരുധ്യങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. ഒരേ സമയം അത് നാശത്തിനും നാമ്പിനും വഴിമരുന്നും  വളവുമായി! അതിനാല്‍, ആധുനിക സമൂഹം അതിന്റെ ഉടമസ്ഥ , പ്രയോഗ, പങ്കാളിത്ത നിയാമാകത്വത്തില്‍ സൂക്ഷ്മതയും ദീര്‍ഘ വിവേകവും പുലര്‍ത്തേണ്ടതുണ്ട്. മനുഷ്യ സംസ്കാരത്തിന്റെ നായകസ്ഥാനത്തേക്കുയരുന്ന ആധുനിക തൊഴിലാളിവര്‍ഗമാകട്ടെ ഈ പൊതു തത്വത്തെ മൂര്‍ത്ത പ്രയോഗത്തിന് പാകമായ പദ്ധതിയാക്കി രൂപപ്പെടുത്തേണ്ടതുണ്ട്. ഭൂമിയിലെ ഉടമസ്ഥ നിയമങ്ങളെ അത് കൊണ്ട് തന്നെ വര്‍ത്തമാനത്തില്‍നിന്നു ഭാവിയെ നോക്കി പുനര്‍നിര്‍വചിക്കുകയും പുനര്‍രചിക്കുകയും വേണം. ഈ വെളിച്ചത്തില്‍ പരിശോധിക്കുകില്‍,  നമ്മുടെ നാട്ടില്‍ ഇന്ന് വരെ ഇക്കാര്യത്തില്‍ പുരോഗാമിയെന്നു നിശ്ചയിച്ചിരുന്ന ഭൂബന്ധമായ ‘കൃഷി ഭൂമി കര്‍ഷകന് ‘ എന്നത് ഈ രീതിയില്‍ പുനപ്പരിശോധിക്കാന്‍ സമയമായി എന്ന് കാണാനാവും .
‘കൃഷി ഭൂമി കര്‍ഷകന്’ എന്ന മുദ്രാവാക്യം തന്നെ ബൂര്‍ഷ്വാ സ്വത്തുടമസ്ഥതയ്ക്ക് വേണ്ടിയായിരുന്നു. അത് ബൂര്‍ഷ്വാ വിപ്ലവത്തിന്റെ മുദ്രാവാക്യവുമാണ്. ഫ്രെഞ്ചു വിപ്ലവമാണ് പ്രഭുക്കന്മാര്‍ക്കും രാജാവിനും മാത്രമാണ് ഭൂമിയില്‍ സ്വത്തുടമസ്ഥത പാടുള്ളൂ എന്ന അവസ്ഥ മാറ്റി എല്ലാ പ്രജകള്‍ക്കും ഭൂമിയില്‍ ഉടമസ്ഥത ആവാം എന്നത് നടപ്പാക്കുകയും ഫലത്തില്‍ ഭൂമിയുടെ തുണ്ടുവത്കരണം നടപ്പിലാവാന്‍ ഇട വരുത്തുകയും ചെയ്തത്. സമ്പദ്ഘടനയില്‍ ഇതിനു രണ്ടു നിയോഗങ്ങള്‍ ഉണ്ട്. ഒന്ന്, ഉല്‍പാദനത്തെ പണം-ചരക്കു-പണം എന്ന ബൂര്‍ഷ്വാ മാര്‍ക്കറ്റിന്റെ നിയമത്തിലേക്ക് വളര്‍ത്തുക. (അതിനു മുന്‍പ് ജന്മിമാരുടെ ഉപഭോഗമായിരുന്നു മുഖ്യമായി ഉല്‍പാദനത്തിന്റെ ലക്‌ഷ്യം); രണ്ട്, അതിനു അനുയോഗ്യമായ രീതിയില്‍ സാമൂഹ്യ കുടുംബ ബന്ധങ്ങളെ അഴിച്ചു പണിയുക. ഈ പ്രക്രിയ സമൂഹത്തില്‍ പുതിയ വര്‍ഗങ്ങളുടെ ആവിര്‍ഭാവവും പുതിയ വ്യക്തിജീവിത മൂല്യങ്ങളുടെ ഉദയവും  ഉണ്ടാക്കും. നേരത്തെ ചൂണ്ടിക്കാട്ടിയ പോലെ, ‘കൃഷിഭൂമി കര്‍ഷകന്’ എന്നത് ഒരു ബൂര്‍ഷ്വാ വിപ്ലവ അജന്‍ഡ ആയിരുന്നു. എന്തുകൊണ്ടെന്നാല്‍, ഭൂമിയില്‍ സ്വകാര്യ സ്വത്തവകാശം എല്ലാ പൗരര്‍ക്കുമായി അനുവദിക്കുന്ന, അതിനു വേണ്ടി രാജാവിന്റെയും പ്രഭുക്കന്മാരുടെയും മാത്രമായിരുന്ന ജന്മാവകാശം നിരോധിക്കുന്ന, കാഴ്ചപാടായിരുന്നു അത്. സ്വകാര്യ സ്വത്ത് തന്നെ നിരോധിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ കാഴ്ചപാടായിരുന്നില്ല അത്. പിന്നെ എന്തിനാണ് കമ്യൂണിസ്റ്റുകാര്‍ ആ ബൂര്‍ഷ്വാ വിപ്ലവ അജന്‍ഡ നടപ്പിലാക്കുന്നത്, അതുകൊണ്ട് തൊഴിലാളി വര്‍ഗത്തിനു എന്ത് ഗുണം എന്നീ ചോദ്യങ്ങള്‍ ന്യായമായും ഉയരും.
ഈ കാര്യങ്ങള്‍ കാള്‍ മാര്‍ക്സ്‌, ഫ്രെഡറിക് എംഗല്‍സ് എന്നിവര്‍ ചര്‍ച്ച ചെയ്യുന്നത് നാം പരിശോധിച്ചാല്‍ ഭൂമിയിലെ ചെറുകിട ഉടമസ്ഥതയെ സാമൂഹ്യ പുരോഗതിക്ക് തടസമായിട്ടു കൂടി അവര്‍ കാണുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. ഭൂമി ദേശസാത്കരിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ചു മാര്‍ക്സ്‌ വ്യക്തമായി ഇങ്ങിനെ എഴുതി. “എന്തായാലും സ്വത്തിനുള്ള ‘അവകാശ’മെന്നു പറയുന്നതിനെ മാറ്റിനിര്‍ത്തിക്കൊണ്ട് ഞാന്‍ ഒരു കാര്യം ഊന്നി പറയട്ടെ. സമൂഹത്തിന്റെ സാമ്പത്തിക വികാസവും ജനങ്ങളുടെ പെരുപ്പവും സാന്ദ്രീകരണവും, കൃഷിയില്‍ കൂട്ടായ, സംഘടിതമായ, അധ്വാനമേര്‍പ്പെടുത്താനും യന്ത്രങ്ങളുടെയും അതുപോലുള്ള കണ്ടുപിടുത്തങ്ങളുടെയും സഹായം തേടാനും കൃഷിയുടമയായ മുതലാളിയെ നിര്‍ബന്ധിക്കുന്ന സാഹചര്യങ്ങള്‍ തന്നെയും ഭൂമിയുടെ ദേശസാത്കരണത്തെ കൂടുതല്‍ കൂടുതല്‍ ‘സാമൂഹ്യാവശ്യ’മാക്കിത്തീര്‍ക്കും. അതിനെതിരെ സ്വത്തവകാശത്തെക്കുറിച്ചു എത്ര സംസാരിച്ചാലും ഫലമില്ല. സമൂഹത്തിന്റെ അടിയന്തിരാവശ്യങ്ങള്‍ നിറവേറ്റിയേ തീരൂ. സാമൂഹ്യാവശ്യം അനുശാസിക്കുന്ന മാറ്റങ്ങള്‍ സ്വയം വഴിതെളിച്ചെടുക്കും. ഇന്നല്ലെങ്കില്‍ നാളെ അവ അവയുടെ താത്പര്യങ്ങള്‍ക്ക് അനുയോജ്യമായ നിയമ നിര്‍മാണം നടത്തുകയും ചെയ്യും. ദിവസം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഉത്പാദനമാണ് നമുക്ക് വേണ്ടത്. ഒരു പിടിയാളുകള്‍ക്ക് തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളും സ്വകീയ താത്പര്യങ്ങളുമനുസരിച്ച് ഉത്പാദനത്തെ ക്രമീകരിക്കാനോ അറിവില്ലായ്മ കൊണ്ട് മണ്ണിന്റെ ഗുണം മുഴുവന്‍ ഉപയോഗിച്ചു തീര്‍ക്കാനോ കഴിയുന്നൊരു സ്ഥിതിയില്‍ ഉല്‍പാദനത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റനാവില്ല. ജലസേചനം, ജലനിര്‍ഗമനം, ആവിശക്തിയുപയോഗിച്ചുള്ള ഉഴവു, രാസവസ്തുക്കളുടെ പ്രയോഗം തുടങ്ങിയ എല്ലാ ആധുനിക രീതികളും കൃഷിയില്‍ വിപുലമായുപയോഗിക്കണം. പക്ഷെ ഭൂമി വന്‍തോതില്‍ കൃഷി ചെയ്താലല്ലാതെ നമ്മുടെ ശാസ്ത്രീയ പരിജ്ഞാനമോ യന്ത്രങ്ങളും മറ്റുമായി നമ്മുടെ അധീനതയിലുള്ള സാങ്കേതികകൃഷിരീതികളോ വിജയകരമായി പ്രയോഗിക്കാന്‍ സാധിക്കില്ല… ഒരു വശത്ത് ജനങ്ങളുടെ നിരന്തരം വര്‍ധിച്ചു വരുന്ന ആവശ്യങ്ങളും മറു വശത്ത് കാര്‍ഷികോത്പന്നങ്ങളുടെ നിരന്തരം ഏറി വരുന്ന വിലയും ഭൂമിയുടെ ദേശസാത്കരണം ഒരു സാമൂഹ്യാവശ്യമായി തീര്‍ന്നിരിക്കുന്നുവെന്നതിനുള്ള അനിഷേധ്യമായ തെളിവാണ്…” [1872 മാര്‍ച്-ഏപ്രില്‍ മാസങ്ങളില്‍ മാര്‍ക്സ്‌ എഴുതിയത്. 'ദ ഇന്റര്‍നാഷനല്‍ ഹെരാള്‍ഡ് (ലക്കം II, 1872 ജൂണ്‍ 15) എന്ന പത്രത്തില്‍ പ്രസിദ്ധീകരിച്ചത്]“. (ജനകീയ ചൈന ഭരണഘടനാപരമായി തന്നെ ഭൂമിയെ മുഖ്യമായി ദേശസാത്കരിച്ചും പൊതുവായി സാമൂഹ്യ ഉടമസ്ഥതയിലും നിലനിര്‍ത്തിയിരിക്കുന്നത് അത് കൊണ്ടാണ്. ചൈന, പക്ഷേ, അനുദിനം സോഷ്യലിസ്റ്റ്‌ പാതയില്‍ ചരിക്കുന്ന ജനകീയ ജനാധിപത്യ രാഷ്ട്രമാണ്. ഇന്ത്യ ഒരു ബൂര്‍ഷ്വാ ഭൂപ്രഭു ഭരണകൂടത്തിന്‍ കീഴിലുള്ള രാഷ്ട്രവും).
ലെനിനിസ്റ്റ് വിപ്ലവപാത
മാര്‍ക്സിനും എംഗല്‍സിനും ശേഷം ലോക വ്യവസ്ഥയ്ക്ക്, ആഗോള മുതലാളിത്തത്തിന്, പ്രാതിഭാസിക മാറ്റമുണ്ടായി. അതിനെ ശരിയായും വ്യക്തതയോടെയും മനസിലാക്കി വിപ്ലവ പ്രയോഗത്തില്‍ നടപ്പാക്കിയ മഹാനാണ് സഖാവ് ലെനിന്‍. അതായത്, കുത്തക മൂലധനത്തിന്റെ ഉല്‍പത്തി എംഗല്‍സിന്റെ കാലത്തുണ്ടാവാന്‍ തുടങ്ങിയെങ്കിലും ആ പ്രവണത വേണ്ടത്ര വ്യക്തമായിരുന്നില്ല. ലെനിന്റെ കാലത്ത് ഈ കുത്തകവത്ക്കരണം ശക്തമായി. കൂടാതെ, കുത്തക മൂലധനം ബാങ്ക് മൂലധനവുമായി ഇഴചേര്‍ന്നു. ഇവ രണ്ടും കൂടിച്ചേര്‍ന്ന അവസ്ഥയെ ലെനിന്‍ ധനമൂലധനം (finance capital) എന്ന് വിളിച്ചു. സാമ്രാജ്യത്വത്തിനെ മുതലാളിത്തത്തിന്റെ പരമോന്നതവും ജീര്‍ണോന്മുഖവുമായ അന്തിമ ഘട്ടം എന്ന് നിര്‍ണയിച്ചു. അതിന്റെ യുഗത്തെ സാമ്രാജ്യത്വത്തിന്റെയും സോഷ്യലിസത്തിന്റെയും യുഗം എന്ന് വിളിച്ചു. (അതായത്, വൃദ്ധമായ സാമ്രാജ്യത്വത്തെ യൗവനയുക്തമായ ശാസ്ത്രീയ സോഷ്യലിസം സാമൂഹ്യ വിപ്ലവങ്ങളിലൂടെ പ്രായോഗികമായ എല്ലാ അര്‍ത്ഥത്തിലും കാലഹരണപ്പെടുത്തുന്ന ദീര്‍ഘിച്ച ചരിത്ര കാലഘട്ടം എന്നര്‍ത്ഥം). ഇതാണ് ലെനിനിസത്തിന്റെ കേന്ദ്ര ബിന്ദു.
ലെനിന്‍ സാമ്രാജ്യത്വത്തെ വൃദ്ധമായും, എല്ലാ സാമൂഹ്യ വിപ്ലവ മൂല്യങ്ങളും നഷ്ടപ്പെട്ടതായും കണ്ടതോടെ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ ഉയര്‍ന്നു: ഇങ്ങനെയാണെങ്കില്‍, ബൂര്‍ഷ്വാസി നടത്തിയ/വാഗ്ദാനം ചെയ്ത ബൂര്‍ഷ്വാ സാമൂഹ്യ വിപ്ലവത്തിന്റെ കടമകളായ വ്യക്തിഗത സ്വത്തവകാശം, സാര്‍വജനീന വോട്ടവകാശം, മതേതര രാഷ്ട്രനിര്‍മിതി, സാര്‍വത്രിക വിദ്യാഭ്യാസം, എന്നിവയെല്ലാം ആരാണ് ഇനി ചരിത്രപരമായി പൂര്‍ത്തിയാക്കേണ്ടത്? സംശയമെന്ത്, തൊഴിലാളി വര്‍ഗം തന്നെ. അങ്ങനെ സോഷ്യലിസം എന്നത് നേരത്തെ തൊഴിലാളി വര്‍ഗത്തിന്റെ ഏകമാത്ര വിപ്ലവ അജന്‍ഡയായിരുന്നിടത്ത് നിന്ന് ജനാധിപത്യ വിപ്ലവകടമകള്‍ ഉള്ളടങ്ങിയ സോഷ്യലിസം എന്നത് തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ തൊഴിലാളി-കര്‍ഷക സഖ്യത്തില്‍ നടപ്പാക്കേണ്ട പുതുക്കപ്പെട്ട സാമൂഹ്യ വിപ്ലവ പദ്ധതി ആയി മാറ്റപ്പെട്ടു. ഇതാണ് ലെനിനിസ്റ്റ് വിപ്ലവപാത. ഈ പാതയില്‍, വന്‍ വികസിത മുതലാളിത്ത രാജ്യങ്ങളെക്കാള്‍ മുതലാളിത്ത രാഷ്ട്ര-ശൃംഘലയിലെ ദുര്‍ബല കണ്ണികളായ റഷയെ പോലുള്ളവയില്‍ കൂടുതല്‍ വിപ്ലവാത്മക പ്രതിസന്ധി രൂപമെടുത്തുവെന്നും, ഇതര ഏഷ്യന്‍/ആഫ്രിക്കന്‍/ലത്തീനമേരിക്കന്‍ രാഷ്ട്രങ്ങളില്‍ സോഷ്യലിസ്റ്റ്‌ ദിശയിലേക്ക് ചരിക്കുന്ന ദേശീയ ജനാധിപത്യ വിപ്ലവങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കണ്ടു.
മാര്‍ക്സിസത്തിന്റെ പ്രാതിഭാസിക വികാസം
ഇതാകട്ടെ, മുമ്പ് യൂറോപ്പിലെ വികസിത മുതലാളിത്ത രാജ്യങ്ങളില്‍ മുന്നില്‍  നിന്നിരുന്ന ഇംഗ്ലണ്ടിലോ ജര്‍മനിയിലോ ആദ്യം സോഷ്യലിസ്റ്റ്‌ വിപ്ലവം ഉണ്ടാകുമായേക്കും എന്ന് മാര്‍ക്സ്‌ കണ്ടതിനെയോ,  മാര്‍ക്സിസത്തെ തന്നെയോ അടിസ്ഥാനപരമായി നിഷേധിക്കുന്ന ഒന്നല്ല. മറിച്ച്, മാര്‍ക്സിസത്തിന്റെ പ്രാതിഭാസിക വികാസമാണ്. അതായത്, കുത്തകവത്ക്കരിക്കുകയും ധന/ബാങ്ക് മൂലധനവുമായി ഇഴചേരുകയും ചെയ്ത, അങ്ങനെ സ്വതന്ത്രമത്സരം, സ്വതന്ത്ര അന്വേഷണം എന്നീ ഗുണങ്ങള്‍ കൈവെടിഞ്ഞു കൊണ്ട് ഉത്പാദനത്തെ നവീകരിക്കുവാനുള്ള  അടിസ്ഥാന ഊര്‍ജ്ജദായക ശക്തിയായി സദാ വര്ത്തിക്കെണ്ടുന്ന    മനുഷ്യന്റെ ഭാവനാന്വേഷണങ്ങളെ മുരടിപ്പിക്കുകയും, ബാങ്ക് പലിശ/ഊഹക്കച്ചവട കൊള്ള ലാഭത്തെ ലക്‌ഷ്യം വയ്ക്കുകയും ചെയ്യുന്നതുമായ സാമ്രാജ്യത്വ മൂലധനം കോളനികളിലേക്ക് മൂലധനം കയറ്റി അയയ്ക്കുന്നതിനോടൊപ്പം പ്രതിസന്ധിയും ‘സ്വന്തം’ പ്രഭവ കേന്ദ്രങ്ങളില്‍ നിന്ന് ആ കോളനികളിലേക്ക് കയറ്റി അയച്ചു. അതിനാല്‍ വിപ്ലവത്തിന്റെ കൊടുങ്കാറ്റു കേന്ദ്രങ്ങള്‍ അങ്ങോട്ട്‌ മാറി. അതാണ്‌ ലെനിന്‍ ഒക്ടോബര്‍ വിപ്ലവത്തിലൂടെയും, പിന്നീട് കൊമിന്റെണ്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ രൂപമെടുത്ത കമ്യൂണിസ്റ്റ് പാര്‍ടികള്‍ നേതൃത്വം വഹിച്ചും അതല്ലാതെയും ചൈന, വിയത്നാം, കൊറിയ തുടങ്ങി ക്യൂബ വരെയുള്ള രാജ്യങ്ങളില്‍ നടന്ന വിപ്ലവ വിമോചനങ്ങളിലൂടെയും ചരിത്രപരമായി തെളിഞ്ഞത്. ഇവയൊന്നും കാലികമായി വീണുകിട്ടിയ താത്കാലിക മുതലാളിത്ത പ്രതിസന്ധികളെ ഉപയോഗിച്ചു സാന്ദര്‍ഭിക വിജയങ്ങള്‍ നേടിയതിന്റെ ആകസ്മിക ഫലങ്ങള്‍ മാത്രമായിരുന്നില്ല തന്നെ. മറിച്ചു, സാമ്രാജ്യത്വത്തിന്റെ കൂടപ്പിറപ്പായ ആന്തരിക പ്രതിസന്ധിയുടെ പരിഹാരമായി ഓരോ രാഷ്ട്രങ്ങളിലെയും തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ നടപ്പിലാക്കിയ ലെനിനിസ്റ്റ്‌ പാതയുടെ ആ നാടുകളിലെ വിജയ ഘട്ടങ്ങളായിരുന്നു.
അതായത് , മുതലാളിത്തത്തിന്റെ അനുസ്യൂത സ്വഭാവം (spontaneity) അതിനു പ്രതിസന്ധിയും പൊതുക്കുഴപ്പങ്ങളും പ്രദാനം ചെയ്യുകയും ലോകത്തെ നാശത്തിലേക്ക് നയിക്കുയും ചെയ്തപ്പോള്‍ മനുഷ്യന്റെ ക്രിയാത്മകഭാവനയുടെ ഉന്നത പ്രകാശനമായി മാറിയ ലോക തൊഴിലാളിവര്‍ഗത്തിന്റെ ബോധപൂര്‍വ വിപ്ലവ പ്രയോഗം ലോകത്തെ വീണ്ടെടുക്കുന്നതിന്റെ  പ്രതീക്ഷാജനകമായ തുടര്‍ച്ചയുടെ  നിദര്‍ശനങ്ങളായിരുന്നു അവ. ഇവ ഒരേ സമയം മാര്‍ക്സിസത്തിന്റെയും ലെനിനിസത്തിന്റെയും സാധൂകരണമായിരുന്നു. അതായത്, മാര്‍ക്സിസത്തെയും ലെനിനിസത്തെയും പരസ്പരം വേര്‍പിരിക്കാനാവില്ല. അതുകൊണ്ടാണ് ലോകമെങ്ങുമുള്ള കമ്യുണിസ്റ്റുകാര്‍ തങ്ങളെ മാര്‍ക്സിസ്റ്റ്‌-ലെനിനിസ്റ്റുകള്‍ എന്നും കമ്യുണിസ്റ്റ്‌ പാര്‍ടികള്‍ അവരുടെ പ്രത്യയശാസ്ത്രത്തെ മാര്‍ക്സിസം-ലെനിനിസം എന്നും വിളിക്കുന്നത്‌. ഈ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് വിപ്ലവ പദ്ധതിയുടെ ഭാഗമായാണ്, പഴയ ബൂര്‍ഷ്വാ വിപ്ലവത്തിന്റെ ഭാഗമായിരുന്ന (ഇന്ന് ബൂര്‍ഷ്വാസി ഉപേക്ഷിച്ച) ഭൂപരിഷ്കരണം, പുതുക്കിയ സാമൂഹ്യ അര്‍ത്ഥ പ്രയോഗ സാധ്യതകളോടെ, കമ്യൂണിസ്റ്റ്‌ പാര്‍ടികള്‍ നടപ്പിലാക്കുന്നത്  .
പാരീസില്‍ നിന്നു മോസ്കോയിലേക്ക്
ബൂര്‍ഷ്വാ സാമൂഹ്യ വിപ്ലവമായ ഫ്രെഞ്ച് വിപ്ലവം (1789–1799) കൊണ്ടുവന്ന ‘ഭൂമിയില്‍ എല്ലാവര്‍ക്കും ഉടമാവകാശം’ എന്ന മുദ്രാവാക്യത്തിന്റെ സ്ഥാനത്ത് ‘ഭൂമിയില്‍ പൊതുവായ ഉടമാവകാശം മാത്രം’ എന്നത് സ്ഥാപിക്കുകയാണ് മഹത്തായ ഒക്ടോബര്‍ വിപ്ലവത്തിന്റെ ദൌത്യം. ഭൂമി ദേശസാത്കരിച്ചു കൊണ്ടുള്ള ആജ്ഞ പുറപ്പെടുവിച്ചു കൊണ്ടാണ് ലെനിന്‍ ഇത് സോവിയറ്റ്‌ റഷയില്‍ സ്ഥാപിച്ചത്. എന്നാല്‍, നേരത്തെ പറഞ്ഞ പ്രശ്നം, ചരിത്രം കടന്നുപോകേണ്ടാതായ ബൂര്‍ഷ്വാ വിപ്ലവ കടമകളുടെ കാലഘട്ടം താണ്ടിക്കഴിയായ്ക എന്ന പ്രശ്നം, അതിന്റെ ഭാഗമായുള്ള, ജന്മിത്വത്തേയും ക്സാര്‍ ചക്രവര്‍ത്തിയുടെ രാജ-ഭൂപ്രഭു അവകാശങ്ങളുടെയും വിപ്ലവകരമായ നിഗ്രഹത്തിന്റെ ആവശ്യം, റിപ്പബ്ലിക്കിലെ കര്‍ഷകര്‍ (ഉത്പാദനോപാധികള്‍ ഉടമപ്പെടാനും ചരക്കുകള്‍ വില്‍ക്കാനും സ്വാതന്ത്ര്യമുള്ള കര്‍ഷകര്‍) എന്ന പുതിയ ഉടമ വര്‍ഗത്തിന്റെ ആവിര്‍ഭാവ ആവശ്യം, കര്‍ഷക തൊഴിലാളികള്‍ എന്ന പുതിയ ഗ്രാമീണ തൊഴിലാളി വര്‍ഗത്തിന്റെ ഉത്ഭാവാവശ്യം, എന്നിവയ്ക്ക് ആ ആജ്ഞ തടസമാകുമെന്ന് അദ്ദേഹം കണ്ടു.
കൂടാതെ, ഒക്ടോബര്‍ വിപ്ലവത്തിന് ശേഷവും ‘ബോള്‍ഷെവിക്കുകള്‍ കര്‍ഷകരെ വഞ്ചിച്ചു…, ഭൂമി ദേശസാത്കരിച്ചു…, കര്‍ഷകര്‍ക്ക് തുണ്ട് ഭൂമിയില്ല”, എന്നിങ്ങനെ വിളിച്ചു കൂവിയിരുന്ന ‘സോഷ്യലിസ്റ്റ് റവല്യൂഷനറികള്‍’ എന്ന പ്രതിവിപ്ലവകാരികളുടെ (ഇവര്‍ പിന്നീട് ലെനിനെ വധിക്കാന്‍ ശ്രമിക്കുകയുണ്ടായി) പിളര്‍പ്പന്‍ പണി കര്‍ഷകര്‍ക്കിടയില്‍ പുതിയ സോഷ്യലിസ്റ്റ് ഭരണകൂടത്തിനും തൊഴിലാളി വര്‍ഗത്തിനും എതിരെ വളര്‍ത്തുന്ന സംശയത്തെയും അദ്ദേഹം ഗൗരവമായി കണ്ടു. മാത്രമല്ല, പുതിയ സോഷ്യലിസ്റ്റ് റിപബ്ലിക്കിന്റെ ഉത്പാദനാവശ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അന്നത്തെ ചരിത്ര മുഹൂര്‍ത്തത്തില്‍ ഭൂമിയുടെ മേലുള്ള ചെറുകിട ബൂര്‍ഷ്വാ ഭൂവുടമസ്ഥതയായ ‘കൃഷിഭൂമി കര്‍ഷകന്’ എന്ന മുദ്രാവാക്യത്തിന്റെ കാലിക-ഭൌതിക പ്രസക്തിയും ശരിമയും ആ മഹാമനീഷി തിരിച്ചറിഞ്ഞു. അന്നത്തെ സാമ്രാജ്യത്വ പ്രതിവിപ്ലവ യുദ്ധങ്ങളെ നേരിടേണ്ടത് ശക്തമായ തോഴിലാളിവര്‍ഗ-കര്‍ഷക സഖ്യമാണ് എന്നും സോവിയറ്റ് ജനാധിപത്യത്തിന്റെ അന്നത്തെ വര്ത്തമാനാവസ്ഥയിലെ വര്‍ഗാടിത്തറ അതാണ്‌ എന്നും ലെനിന്‍ മനസ്സിലാക്കി. ഇങ്ങനെയാണ് സോവിയറ്റ്‌ യൂണിയന്‍ ഭൂപരിഷ്കരണം നടപ്പാക്കിയതും ഈ പദ്ധതി മൂന്നാം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ നിര്‍ദേശത്തിനനുസരിച്ച് ലോകമെങ്ങും കെട്ടിപ്പടുത്ത കമ്യൂണിസ്റ്റ് പാര്‍ടികളുടെ (മുതലാളിത്ത രാഷ്ട്രങ്ങളിലെ കമ്യൂണിസ്റ്റ്‌ പാര്‍ടികളുടെ പരിപാടികളില്‍ ഒഴികെ) ജനകീയ ജനാധിപത്യ വിപ്ലവ പരിപാടിയില്‍ ഈ ആധുനിക ഭൂപരിഷ്കരണം ഇടം കണ്ടതും.
തൊഴിലാളിവര്‍ഗത്തിന്റെ  ഭൂനയം എന്താകണം?
എന്നാല്‍ ഇന്ന്, ജന്മിത്ത-രാജവാഴ്ച്ചാ കാലത്തിന്റെ ഉത്പാദന സാമൂഹ്യവ്യവസ്ഥ ബാക്കി വച്ച പിന്തിരിപ്പന്‍ പിന്നോക്കാവസ്ഥ പരിഹരിച്ചു കൊണ്ട് ഉത്പാദന പുരോഗതിയും അതിന്റെ ഭാഗമായുള്ള പുത്തന്‍ തൊഴിലാളിവര്‍ഗത്തിന്റെ, ഗ്രാമീണ കര്‍ഷക തൊഴിലാളി വര്‍ഗത്തിന്റെ, ആവിര്‍ഭാവവും സംഭവിച്ചു കഴിഞ്ഞാല്‍ പിന്നെ അവ രണ്ടിന്റെയും കൂടുതല്‍ ഉയര്‍ന്ന ഗുണപരമായ വികാസത്തിനുതകുന്ന തരത്തില്‍ ഭൂമിയുടെ സംഘടിത ഉപയുക്തത, ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ ഗുണഫലങ്ങള്‍ ഉടനുടന്‍ പ്രയോഗിക്കല്‍ എന്നിവ വിപ്ലവകരമായ സാമൂഹ്യ വികാസത്തിനു അനുപേക്ഷണീയമാണ്. ഇത് സംഭവിച്ചില്ലെങ്കില്‍ ഉത്പാദനവും പുതിയ ശ്രേണി തൊഴിലാളി വര്‍ഗത്തിന്റെ അവശ്യവളര്‍ച്ചയും അവതാളത്തിലാകും. മാത്രമല്ല, കാര്‍ഷിക ഉല്‍പാദന മേഖലയിലെ മുരടിപ്പ് ചൂണ്ടിക്കാട്ടി അതിനുള്ള ഏക പരിഹാരം ആ മേഖലകൂടി കുത്തക ബൂര്‍ഷ്വാസിയുടെ കയ്യിലേല്‍പ്പിക്കുക എന്നതാണെന്നും അങ്ങനെ മാത്രമേ ഭക്ഷ്യ സുരക്ഷ സാധ്യമാക്കാവുന്നത്ര ഉത്പാദനക്ഷമത ഉണ്ടാക്കാനാവൂ എന്നും സാമ്രാജ്യത്വ-കുത്തക ബൂര്‍ഷ്വാ ഏജന്റുമാരായ ‘വിദഗ്ദര്‍’ ശക്തമായി വാദിക്കും. ഇത് സമൂഹത്തിനു മേല്‍ കുത്തക മുതലാളിത്തത്തിന്റെ നീരളിപ്പിടുത്തം സമഗ്രമായി വന്നു വീഴാന്‍ ഇടയാക്കുകയും ചെയ്യും.
ഇത് ഒഴിവാക്കാന്‍ രണ്ടു പോം വഴികളാനുള്ളത്. ഒന്ന്: നിലവില്‍ വ്യാവസായികമായി കാര്‍ഷിക ഉല്‍പാദനം നടക്കുന്ന എസ്റ്റേറ്റുകളുടെ ഭൂമി തുണ്ടുവത്കരിക്കാതിരിക്കുക. അവയുടെ പാട്ടം തീരുന്ന മുറയ്ക്ക് (അല്ലെങ്കില്‍ ഗുരുതരമായ പാട്ടവ്യവസ്ഥാ ലംഘനങ്ങള്‍ ഉണ്ടായാല്‍ പാട്ടം റദ്ദാക്കിക്കൊണ്ട്) അവ ഏറ്റെടുത്തു പ്ലാന്റേഷന്‍ കോര്‍പറേഷന്‍ പോലുള്ള സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുക. രണ്ടു: കാര്‍ഷിക വിളകള്‍, മുഖ്യമായും ധാന്യം, പച്ചക്കറി, കോഴി, ആട്, മാട് എന്നിവ സംഘടിതമായി കൃഷി ചെയ്യാനും പഞ്ചായത്തടിസ്ഥാനത്തില്‍ ഉല്‍പ്പാദക സഹകരണ സംഘങ്ങളും കര്‍ഷകരുടെ രജിസ്റ്റര്‍ ചെയ്ത കൂട്ടുസംരംഭങ്ങളും ഉണ്ടാക്കുക (സര്‍ക്കാരിന്റെ ശക്തമായ സഹായ നിര്‍ദേശങ്ങളോടെ). ഓരോ ബ്ലോക്കടിസ്ഥാനത്തിലും ഇവയുടെ ആധുനിക കമ്പോളവും വിതരണ സംവിധാനവും ഉണ്ടാക്കുക. കൂടെ, ഇവയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്ന ഗ്രാമീണ വ്യവസായങ്ങള്‍ സൃഷ്ടിക്കുമാര്‍ വ്യാവസായിക നയം ഇതിനനുപൂരകമായി വികസിപ്പിക്കുക. വന്‍ ധാന്യ ഉല്‍പാദന കേന്ദ്രങ്ങളായ പാട ശേഖരങ്ങള്‍ ആധുനിക സംവിധാനം ഉപയോഗിച്ചുള്ള കാര്‍ഷിക ഉല്‍പാദനത്തില്‍ കൊണ്ടുവരുന്നതോടൊപ്പം അവയുടെ ഉടമകളായ കര്‍ഷകര്‍ക്ക് അടിസ്ഥാന ഡിവിഡന്റ് ഉറപ്പാക്കികൊണ്ട് ദീര്‍ഘ പാട്ടത്തിനെടുക്കാന്‍ ഈ കര്‍ഷക കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുക. ഇതിനായി ആവശ്യമായ നിയമം നിര്‍മിക്കുക. നമ്മുടെ നാട്ടിലെ  റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ എന്ന പെരുച്ചാഴികളെ പുകച്ചോടിച്ച് ഗ്രാമ, നഗര ഭേദമെന്യേ കൃത്യമായ ഭവനനിര്‍മാണ നയം നടപ്പിലാക്കുകയും, ഭവന/കെട്ടിട നിര്‍മാണത്തിനു അനുവദിക്കപ്പെട്ട ഇടം മാപ്പില്‍ വ്യക്തമായും രേഖപ്പെടുത്തുകയും ചെയ്യുക. സാമൂഹ്യ ജാഗ്രതയോടെ ഇത് കര്‍ശനമായും നടപ്പിലാക്കുകയും പാലിക്കുകയും വേണം. സ്കൂള്‍, ശ്മശാനം, ആശുപത്രി, മാര്‍ക്കെറ്റ്‌, പാഴ്വസ്തുക്കളുടെ നിര്‍മാര്‍ജന കേന്ദ്രം ഇവയെല്ലാം ശാസ്ത്രീയവും വികേന്ദ്രീകൃതവുമായി നടക്കണമെങ്കില്‍ ഇത് കൂടിയേ തീരൂ.
ഇങ്ങനെ,  ഭൂമിയുടെ ഉപയുക്തതയുടെ കാര്യത്തില്‍ സാമൂഹ്യ കാഴ്ചപ്പാടോടെ സാമൂഹ്യ നിയന്ത്രണത്തോടെ സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള നയം പ്രാവര്‍ത്തികമാക്കുന്നില്ലെങ്കില്‍ ഭക്ഷ്യ പ്രതിസന്ധി ആസന്നമാകുന്ന ഈ കാലത്ത്,   ‘എന്റെ തുണ്ട് ഭൂമി കിട്ടിയില്ല’ എന്ന രീതിയില്‍ തുണ്ടുവത്കരണ വാദം വീണ്ടും സാമൂഹ്യനീതിയുടെ ന്യായമായ മുദ്രാവാക്യമായി ഉയര്‍ത്തപ്പെടുന്ന കാലത്ത്,  ഏറ്റവും  ആപത്കരമായ പ്രവണതയായി ഭൂ ഉടമസ്ഥത സംബന്ധിച്ച രണ്ടു സ്വഭാവങ്ങള്‍ വളരും—റിയല്‍ എസ്റ്റേറ്റുകാരുടെയും കുത്തകകളുടെയും ആവശ്യത്തിനായുള്ള ഭൂസമാഹരണവും, അന്തിമമായി അവരുടെ മുതല വായിലേക്ക് പോകുന്ന ശേഷിക്കുന്ന സംഘടിത കാര്‍ഷിക ഭൂമിയുടെ തുണ്ടുവത്കരണവും.

മാന്ദ്യം കടന്ന് മാനത്തേക്കൊരു കുതിപ്പ്



 ശരത്

ലോകത്ത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അപ്രമാദിത്യത്തിന് അറുതി വരുത്തുമെന്ന മുന്നറിയിപ്പോടെ പടിപടിയായി ചൈന നടത്തുന്ന കുതിപ്പിന് ലോകം സാക്ഷിയാകുന്നു. അമേരിക്കയും റഷ്യയും അടക്കിവാണ ബഹിരാകാശ രംഗത്തും, ലോക സമ്പദ് വ്യവസ്ഥയെ നിയന്ത്രിച്ചിരുന്ന അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തകകളെ പിന്നിലാക്കി സാമ്പത്തിക രംഗത്തുമെല്ലാം ചൈന കൈവരിക്കുന്ന നേട്ടങ്ങള്‍ ലോകത്തിന് പുതിയ ദിശാബോധം നല്‍കുകയാണ്. രാജ്യത്തിന്റെ വിഭവങ്ങള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയും ജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തിയുമാണ് ചൈന കുതിക്കുന്നത്.




ഈയടുത്തുണ്ടായ രണ്ടു സംഭവങ്ങള്‍ ചൈനീസ് മുന്നേറ്റത്തിന്റെ സൂചികയാണ്. ബഹിരാകാശ രംഗത്തെ വിജയമാണ് ഒന്ന്. മറ്റൊന്ന് സാമ്പത്തിക മേഖലയിലെ മേല്‍ക്കൈയും. രണ്ട് പേടകം ബഹിരാകാശത്ത് വിജയകരമായി ലക്ഷ്യത്തിലെത്തിച്ചാണ് ചൈന ബഹിരാകാശ രംഗത്തെ കുതിപ്പ് തുടരുന്നത്. കഴിഞ്ഞദിവസം വിക്ഷേപിച്ച ആളില്ലാ പേടകം "ഷെന്‍ഷൂ-8"കഴിഞ്ഞമാസം വിക്ഷേപിച്ച "തിയാന്‍ഗോങ്-1" പേടകത്തിലേക്ക് കൃത്യമായി ഇണക്കിച്ചേര്‍ത്തുകൊണ്ട് അമേരിക്കയ്ക്കും റഷ്യക്കും പിന്നാലെ ഈ സാങ്കേതികവിദ്യ കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമായി

ചൈന മാറി. 2020 ആവുമ്പോഴേക്കും സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിച്ച് മനുഷ്യനെ അവിടെ എത്തിക്കാനുള്ള പരിശ്രമത്തിലെ നിര്‍ണായക ചുവടുവയ്പാണ് ഈ നേട്ടത്തിലൂടെ ചൈന കൈവരിച്ചത്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയ്ക്ക് പകരം വെക്കാവുന്ന കുതിപ്പുകളാണ് ചൈന തുടരുന്നത്. പതിനായിരത്തോളം ഭാഗങ്ങള്‍ സംയോജിച്ച പേടക സ്ഥാപന സംവിധാനം (ഡോക്കിങ് സിസ്റ്റം) ഷാങ്ഹായ് അക്കാഡമി ഓഫ് സ്പേസ് ഫ്ളൈറ്റ് ടെക്നോളജിയുടെ നേതൃത്വത്തില്‍ ചൈനീസ് ഗവേഷണ സ്ഥാപനങ്ങള്‍ തദ്ദേശീയമായി വികസിപ്പിച്ചതാണ്. അടുത്തവര്‍ഷം രണ്ട് പേടകംകൂടി ചൈന ഇപ്രകാരം ബഹിരാകാശത്ത് സ്ഥാപിക്കും. ഇതിനുശേഷം ബഹിരാകാശ പരീക്ഷണശാലയും നിലയവും സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം തുടങ്ങുമെന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ പറഞ്ഞു. പേടകം കൃത്യമായി ബഹിരാകാശത്ത് സ്ഥാപിക്കാനുള്ള സാങ്കേതികവിദ്യ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഉദ്യമത്തിലെ സുപ്രധാന നേട്ടമാണ്.

 
 
 

ബഹിരാകാശ രംഗത്ത് ഈ കുതിപ്പ് തുടരുമ്പോള്‍ , മാന്ദ്യത്തിന്റെ ശീതക്കാറ്റിലും സാമ്പത്തിക രംഗത്തെ ചൈനയുടെ ഉറച്ച ചുവടുവയ്പ്പും ലോകം ഉറ്റുനോക്കുകയാണ്. യൂറോപ്പിനെയും അമേരിക്കയെയും വട്ടം കറക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും വിഭിന്നമായി സാമ്പത്തിക രംഗത്ത് ചൈന നേട്ടം കൈവരിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആഭ്യന്തര കടപരിധി വര്‍ധിപ്പിച്ചുകൊണ്ടുള്ള പുതിയ സാമ്പത്തികനയം അമേരിക്കയില്‍ നടപ്പാക്കിയത് ഈയിടെയാണ്. അമേരിക്കന്‍ ഓഹരി വിപണിയുടെ റേറ്റിങ് പ്രമുഖ ഏജന്‍സിയായ സ്റ്റാന്റേര്‍ഡ് ആന്റ് പ്യുവര്‍ "എഎഎ"യില്‍ നിന്ന് "എഎ+" ലേക്ക് തരം താഴ്ത്തിയത് അമേരിക്കന്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടി. യൂറോപ്യന്‍ രാജ്യങ്ങളിലും കനത്ത സാമ്പത്തിക പ്രതിസന്ധി പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഗ്രീസിലെ പ്രധാനമന്ത്രി ജോര്‍ജ് പപ്പന്‍ദ്രു സാമ്പത്തിക പ്രതിസന്ധിമൂലം പ്രധാമന്ത്രി പദം അടുത്തിടെ രാജിവെച്ചു. ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ്കോണിയും സാമ്പത്തിക പ്രതിസന്ധിമൂലം രാജി പ്രഖ്യാപിച്ചിട്ടുണ്ട്.

 
 
  വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തില്‍ നിന്ന്
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ സാമ്പത്തിക സ്ഥിരതാ ഫണ്ടിലേക്ക്(ഇഎഫ്എസ്എഫ്) യൂറോസോണ്‍ ചൈനയുടെ സഹായം തേടിയത് അടുത്തിടെയാണ്. 3000 കോടി ഡോളറിലധികം വരുന്ന ചൈനയുടെ വിദേശ നീക്കിയിരുപ്പ് യൂറോപ്പിനെ കടക്കെണിയില്‍ നിന്ന് കരകയറ്റാന്‍ ചൈന ഉപയോഗപ്പെടുത്തിയേക്കും. ഇഎഫ്എസ്എഫ് ചീഫ് എക്സിക്യൂട്ടീവ് ക്ളോസ് റിഗ്ലിങ് ചൈനീസ് പ്രസിഡന്റ് ഹു സിന്റാവോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. യൂറോപ്പിലെ പ്രബല രാജ്യങ്ങളായ ജര്‍മനിയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇഎഫ്എസ്എഫിന്റെ പുതിയ ഫണ്ടിലേക്ക് ഒരു യൂറോപോലും നല്‍കാന്‍ സാധിക്കാത്ത അവസരത്തിലാണ് ചൈനയുടെ സഹായ വാഗ്ദാനം. ചൈനയുമായി വിദേശ വ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്നതിലധികവും യൂറോപ്യന്‍ രാജ്യങ്ങളാണ്. 2001ല്‍ ചൈനയുമായുള്ള വ്യാപാരകരാറിന് ഗ്രീസ് തയാറാവാതിരുന്നത് ഗ്രീസിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് പ്രധാന കാരണമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് നിക്കൊളാസ് സര്‍ക്കോസി അഭിപ്രായപ്പെട്ടിരുന്നു.

 
 
 

ലോകത്തിലെ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന വികസിത രാഷ്ട്രങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍ ചൈന വേറിട്ട് നില്‍ക്കുകയാണ്. 2008ല്‍ ലോകത്ത് വീശിയടിച്ച സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ ദീര്‍ഘവീക്ഷണമുള്ള പദ്ധതികളാണ് ചൈന ആവിഷ്കരിച്ചത്. മാന്ദ്യത്തെ മറികടക്കാന്‍ ആയിരക്കണക്കിന് സ്വകാര്യ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി പൊതുമേഖല ശക്തപ്പെടുത്തുകയും ചെറുകിട വ്യവസായങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. ശക്തമായ നടപടികളുടെ ഭാഗമായി 2010ആയപ്പോള്‍ കോടിക്കണക്കിന് ചെറുകിട വ്യവസായങ്ങള്‍ ചൈനയില്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. 1978 മുതല്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണങ്ങളുടെ ഭാഗമായി ദശലക്ഷക്കണക്കിന് ജനങ്ങളാണ് ദാരിദ്ര്യത്തില്‍ നിന്നും കരകയറിയത്.  ദരിദ്ര ജനത 2005 ആയപ്പോഴേക്കും 2.5%മായി കുറഞ്ഞു. അമേരിക്കയടക്കമുള്ള വികസിത രാജ്യങ്ങളില്‍ തൊഴിലില്ലാത്തവരുടെയും ദരിദ്രരുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുമ്പോഴാണ് ചൈനയുടെ നേട്ടം. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയും ചൈനയുടെതാണ്. കഴിഞ്ഞ 30 വര്‍ഷമായി തുടര്‍ച്ചയായ സാമ്പത്തിക പുരോഗതി കൈവരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ലോകത്ത് കയറ്റുമതിയില്‍ ഒന്നാംസ്ഥാനവും ഇറക്കുമതിയില്‍ രണ്ടാം സ്ഥാനവും ചൈനയ്ക്കാണ്. കൃഷിയും വ്യവസായവും ഒരുപോലെ മികച്ച രീതിയില്‍ മുന്നോട്ടു നയിക്കുന്നതാണ് ചൈനയുടെ മറ്റൊരു പ്രത്യേകത. ലോകത്ത് ഏറ്റവും കൂടുതല്‍ അരി ഉല്‍പാദിപ്പിക്കുന്നതും ചൈനയില്‍ത്തന്നെ. ഇത്തരത്തില്‍ വ്യവസായവും കൃഷിയും തുല്യപ്രാധാന്യത്തോടെ കൈകാര്യം ചെയ്ത് ദീര്‍ഘവീക്ഷണമുള്ള പരിഷ്കാരങ്ങളിലൂടെയാണ് ചൈന ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യമാവാനുള്ള കുതിപ്പ് തുടരുന്നത്. ലോക വിപണി ചൈന നിയന്ത്രിക്കുന്ന കാലം വിദൂരമല്ല.

2011, നവംബർ 11, വെള്ളിയാഴ്‌ച

മാര്‍ക്‌സ് മടങ്ങിവരുന്നു

Posted on: 11 Nov 2011
ബാലരാമന്‍



ആഗോള കമ്യൂണിസത്തിന്റെ ഉരുക്കുകോട്ട സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് ആറ് വര്‍ഷം തികയുന്ന കാലത്താണ് മുതലാളിത്തത്തിന്റെ വത്തിക്കാനായ വാള്‍സ്ട്രീറ്റുള്ള നാട്ടില്‍ പ്രസിദ്ധീകരിക്കുന്ന 'ന്യൂയോര്‍ക്കര്‍' മാസിക അമ്പരപ്പിക്കുന്ന കവര്‍‌സ്റ്റോറിയുമായി ഇറങ്ങിയത്. 'ദ റിട്ടേണ്‍ ഓഫ് കാള്‍ മാര്‍ക്‌സ്' എന്ന ശീര്‍ഷകത്തിലുള്ള പ്രബന്ധം അമേരിക്കക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒന്നായിരുന്നില്ല: 21-ാം നൂറ്റാണ്ടില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുക കാള്‍ മാര്‍ക്‌സായിരിക്കും- ലേഖനം പറഞ്ഞു.

''മാര്‍ക്‌സ് മുതലാളിത്തത്തെക്കുറിച്ച് പറഞ്ഞതെല്ലാം അക്ഷരംപ്രതി സത്യമാണെന്ന് വാള്‍സ്ട്രീറ്റില്‍ ജീവിക്കുന്ന ഓരോ നിമിഷവും എനിക്ക് കൂടുതല്‍ ഉറപ്പാവുകയാണ്'', പ്രബന്ധമെഴുതിയ 'ന്യൂയോര്‍ക്കറി'ന്റെ ധനകാര്യ ലേഖകന്‍ ജോണ്‍ കാസ്സിഡിയോട് ഇത് പറഞ്ഞത് 1980- കളില്‍ ഓക്‌സ്‌ഫോഡില്‍ ഒപ്പം പഠിച്ച സുഹൃത്താണ്, വാള്‍സ്ട്രീറ്റിലെ കേമപ്പെട്ട ഒരു ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുദ്യോഗസ്ഥന്‍.

സുഹൃത്ത് തന്നെ കളിയാക്കുകയാണോ എന്ന് സംശയിച്ചപ്പോള്‍ ബാങ്കര്‍ ഒന്നുകൂടി പറഞ്ഞു, ''മാര്‍ക്‌സിനെ കൃത്യമായി വ്യാഖ്യാനിക്കുന്ന ഇക്കണോമിസ്റ്റിനാണ് നൊബേല്‍ പ്രൈസ് കൊടുക്കേണ്ടത്. കാരണം മാര്‍ക്‌സിനെപ്പോലെ ഭംഗിയായി മുതലാളിത്തം പഠിച്ച മറ്റാരുമില്ല.''

അന്നേവരെ മാര്‍ക്‌സിസ്റ്റ് എന്ന ദുഷ്‌പേര് കേള്‍പ്പിച്ചിട്ടില്ലാത്ത കാസ്സിഡി അങ്ങനെയാണ് ലീവെടുത്ത് മാര്‍ക്‌സിന്റെ രചനകള്‍ വായിച്ചതും ഞെട്ടിക്കുന്ന പലതും കണ്ടെത്തിയതും. സങ്കീര്‍ണഗദ്യത്തില്‍ ഒന്നര നൂറ്റാണ്ട് മുമ്പ് മാര്‍ക്‌സ് പറഞ്ഞതെല്ലാം 20-ാം നൂറ്റാണ്ട് അവസാനിക്കുന്ന ദശകത്തില്‍ അക്ഷരംപ്രതി സത്യമായി മാറുന്നു! മാര്‍ക്‌സിന് മുമ്പും പിന്‍പും ജീവിച്ച, മുതലാളിത്ത സാമ്പത്തിക ശാസ്ത്രത്തിലെ ആചാര്യന്മാരൊന്നും ഇതേപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ല!!

''മാര്‍ക്‌സിനെ രാഷ്ട്രീയ പ്രവാചകനായി കണ്ടതാണ് തെറ്റ്'' വായന കഴിഞ്ഞപ്പോള്‍ കാസ്സിഡി തീരുമാനിച്ചു. ''മാര്‍ക്‌സ് ഗംഭീരമായി ക്യാപിറ്റലിസം പഠിച്ച വിദ്യാര്‍ഥിയാണ്, മുതലാളിത്തം നിലനില്‍ക്കുന്ന കാലത്തോളം മാര്‍ക്‌സിന് പ്രസക്തിയുമുണ്ട്.''

വായനയ്ക്കു ശേഷം ലേഖകന്‍ വടക്കന്‍ ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലെ മാര്‍ക്‌സിന്റെ ശവകുടീരവും സന്ദര്‍ശിച്ചു. ശവകുടീരത്തിനടുത്ത് മൂന്ന് സന്ദര്‍ശകര്‍ മാത്രമേയുള്ളൂ - താടിക്കാരായ രണ്ട് തുര്‍ക്കി യുവാക്കളും കൊറിയയില്‍ നിന്നൊരു യുവതിയും ലണ്ടനില്‍ പഠിക്കുന്നു. സോഷ്യലിസ്റ്റുകളുമാണ്. ''ആരെങ്കിലും മാര്‍ക്‌സിന്റെ ഗ്രന്ഥങ്ങള്‍ വായിച്ചിട്ടുണ്ടോ?'' കാസ്സിഡി അന്വേഷിച്ചു.

''ക്യാപിറ്റല്‍ വായിക്കാന്‍ ശ്രമിച്ചതാണ്, പക്ഷേ, ഭയങ്കര വലിപ്പം'' ഒരു താടി പറഞ്ഞു. ''ഞാന്‍ നോക്കി, എനിക്കൊന്നും മനസ്സിലായില്ല'' അപരനും പറഞ്ഞു.

******

ആ ലേഖനം വന്നത് 1997- ലാണ്. ആ വര്‍ഷം തന്നെയാണ് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ പശ്ചിമേഷ്യ ലേഖകനായിരുന്ന ജെയിംസ് ബുച്ചന്റെ 'ഫ്രോസണ്‍ ഡിസൈര്‍: ദ മീനിങ്ങ് ഓഫ് മണി'യും പുറത്തിറങ്ങിയത്. ആദിമ ഗ്രീക്കുകാരുടെ കാലം മുതല്‍ പണം എന്ന സങ്കല്പത്തിനുണ്ടായ പരിണാമം വിവരിക്കുന്ന ബുച്ചന്‍ 20-ാം നൂറ്റാണ്ട് ആയപ്പോഴേക്കും ലോക വ്യവഹാരങ്ങളില്‍ അത് നേടിയെടുത്ത സ്ഥാനത്തെപ്പറ്റി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. പണം ഒരിക്കല്‍ മനുഷ്യന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും സഫലീകരിക്കാനുള്ള ഉപകരണം മാത്രമായിരുന്നു. പക്ഷേ, ഇന്ന് മനുഷ്യന് മറ്റെന്തിനേക്കാളും മോഹം ജനിപ്പിക്കുന്ന വസ്തുവായി പണം മാറി. പുസ്തകത്തില്‍ മാര്‍ക്‌സിനെപ്പറ്റി ഏറെ പരാമര്‍ശങ്ങളൊന്നുമില്ലെങ്കിലും അതിന്റെ രചനയ്ക്ക് പ്രേരകമായത് വൈകിവായിച്ച മാര്‍ക്‌സാണെന്ന് ബുച്ചന്‍ സമ്മതിക്കുന്നുണ്ട് (മാര്‍ക്‌സ് ഏറ്റവും കൂടുതല്‍ ചിന്തിച്ചത് പണത്തിന്റെ സ്വഭാവത്തെയും ധര്‍മത്തെയും പറ്റിയായിരുന്നു).

ഏതാനും ബുജികളുടെ വായനാലോകത്ത് ഒതുങ്ങി ഈയൊരു ലേഖനവും പുസ്തകവും. ഇതുകൊണ്ടൊന്നും ക്യാപിറ്റലിസത്തിന്റെ ഉരുക്കുകോട്ടകള്‍ കുലുങ്ങിയില്ല. അപ്പോഴാണ് ഏഷ്യന്‍ കടുവകള്‍ എന്ന് വിളിക്കുന്ന പൂര്‍വേഷ്യയിലെ നാല് രാജ്യങ്ങളില്‍ ഓഹരി വിപണികള്‍ മൂക്കുകുത്തിയത്. തൊട്ടുപിന്നാലെ റഷ്യന്‍ കറന്‍സി പ്രതിസന്ധിയും. പതിറ്റാണ്ട് തികയും മുമ്പേ ക്യാപിറ്റലിസത്തിനു പ്രതിസന്ധിയോ എന്ന് സംശയിച്ച 'ഫിനാന്‍ഷ്യല്‍ ടൈംസ്' മുഖപ്രസംഗത്തിന്റെ തലക്കെട്ട് 'ദാസ് ക്യാപിറ്റല്‍ റീവിസിറ്റഡ്' എന്നായിരുന്നു.

അടുത്തവര്‍ഷം, 20-ാം നൂറ്റാണ്ട് അവസാനിക്കുന്ന വേളയില്‍ സഹസ്രാബ്ദത്തിലെ ചിന്തകരില്‍ ഒന്നാമനെ കണ്ടെത്താന്‍ ബി.ബി.സി. ലോകവ്യാപകമായ ഓണ്‍ലൈന്‍ സര്‍വേ നടത്തിയപ്പോള്‍ ഫലം ഇതിലും നാടകീയം. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് ഒന്നാം സ്ഥാനത്തെത്തിയത് മാര്‍ക്‌സ്! ഐന്‍സ്റ്റീന്‍ രണ്ടാം സ്ഥാനത്തെത്തി. ന്യൂട്ടനും ഡാര്‍വിനും മൂന്നും നാലും സ്ഥാനങ്ങള്‍ മാത്രം.

ആ സമയത്തും മാര്‍ക്‌സ് ശത്രുതയോടെ കണ്ട പഠനവിഷയം -മുതലാളിത്തം-സമൃദ്ധിയുടെ പാരമ്യത്തിലായിരുന്നു. വികസിതലോകത്തിന്റെ വ്യവസായ ഉത്പന്നങ്ങള്‍ പിന്നാക്കരാജ്യക്കാരനും കൈയെത്തും ദൂരത്തായി. ഉദാരമായ വായ്പകളും എളുപ്പംകിട്ടുന്ന ക്രെഡിറ്റ് കാര്‍ഡുകളും ഉപഭോക്താക്കളെ തേടിവന്നു. ആഗോളീകരണഫലമായി ഏഷ്യനാഫ്രിക്കന്‍ ദരിദ്രര്‍ക്കും സമ്പന്നരാജ്യകമ്പനികളുടെ വന്‍ശമ്പളമുള്ള തൊഴിലുകള്‍ ലഭിച്ചുതുടങ്ങി. സമ്പദ്‌വ്യവസ്ഥയുടെ മുഴുവന്‍ സൂചികയായ ഓഹരിവിപണികള്‍ നാളെയെന്നൊന്നില്ല എന്ന മട്ടില്‍ അര്‍മാദിക്കുകയായിരുന്നു. അപ്പോള്‍ നിസ്വനായി ജീവിച്ച് മരിച്ച പഴയ ജര്‍മന്‍ ജൂതന്റെ വരട്ടുതത്ത്വവാദം വായിക്കാന്‍ ആര്‍ക്കുണ്ട് നേരം.

കഥ മാറുകയായിരുന്നു. സോവിയറ്റ് ചരമത്തിന്റെ പതിറ്റാണ്ട് തികയുന്നതിന് രണ്ട് മാസം മുമ്പ് (2001- ല്‍) ഒസാമ ബിന്‍ലാദന്‍ ഭൗമരാഷ്ട്രീയത്തിന്റെ ഗതി എന്നെന്നേക്കുമായി മാറ്റിമറിച്ചു. അധികാരത്തിന്റെ ഏകധ്രുവലോകത്തില്‍ പെട്ടെന്നൊരു ശത്രുവിനെ കിട്ടിയ ആവേശത്തില്‍ അമേരിക്ക എല്ലാം മറന്നു. മുമ്പ് നാല് പതിറ്റാണ്ട് കാലം മുഖ്യശത്രുവായ സോവിയറ്റ് യൂണിയനെ ചെറുക്കാനും തകര്‍ക്കാനും വേണ്ടി ട്രില്യണ്‍ (ലക്ഷം കോടി) കണക്കിന് ഡോളര്‍ മുടക്കി വികസിപ്പിച്ചെടുത്ത ആയുധങ്ങളും യുദ്ധതന്ത്രങ്ങളും വീണുകിട്ടിയ പോലെ മുമ്പില്‍ വന്ന ശത്രുവിന്റെ മേല്‍ പ്രയോഗിച്ചു.

ആയുധനിര്‍മാണം അമേരിക്കയില്‍ വന്‍വ്യവസായമാണ്. പ്രയോഗിക്കാന്‍ യുദ്ധമില്ലാതെ, വിറ്റഴിക്കാന്‍ വിപണിയില്ലാത്ത കെട്ടിക്കിടന്ന ആയുധങ്ങള്‍ക്കും ആയുധ വാഹിനികള്‍ക്കുമൊക്കെ അതോടെ ആവശ്യം വന്നു. ആയുധവ്യവസായികളുടെ സുവര്‍ണകാലം. നിഷ്‌നപ്രയാസം ലോകത്തെ രണ്ട് വര്‍ഗമാക്കി (മുസ്‌ലിമും അമുസ്‌ലിമും) വേര്‍തിരിച്ചശേഷം ജോര്‍ജ് ബുഷ് ജൂനിയര്‍ വെറുക്കപ്പെട്ട യു.എസ്. പ്രസിഡന്റുമാരുടെ പട്ടികയിലേക്ക് പടിയിറങ്ങി.

പിന്നെ നടന്നതെല്ലാം പെട്ടെന്നാണ്. ബലൂണ്‍ പോലെ വീര്‍ത്ത റിയല്‍ എസ്റ്റേറ്റ് വിപണി 2007 ഒടുവില്‍ കുമിള പോലെ പൊട്ടി. മോഹവിലയിട്ട കെട്ടിടങ്ങളും വീടുകളും വാങ്ങുന്നവര്‍ക്ക് ബാങ്കുകള്‍ വാശിപിടിച്ച് സബ് പ്രൈം (തിരിച്ചടവുശേഷി നോക്കാതെ നല്‍കുന്ന വായ്പ) ലോണുകള്‍ നല്‍കുകയായിരുന്നു. വായ്പ വാങ്ങിയവര്‍ അടവ് തെറ്റിക്കാന്‍ തുടങ്ങി. ആ വീടുകള്‍ കണ്ടുകെട്ടി വില്‍ക്കാന്‍ വെച്ചത് പാതിവിലയ്ക്കുപോലും വാങ്ങാന്‍ ആളില്ല. വായ്പകള്‍ ഇന്‍ഷുര്‍ ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികള്‍ കൈമലര്‍ത്തി. ബാങ്കുകള്‍ പാപ്പരായി. ഇന്‍ഷുറന്‍സ് കമ്പനികളുടെ ഗതിയും തഥൈവ. ഊഹക്കച്ചവടത്തില്‍ കൊഴുത്ത യു.എസ്. ധനകാര്യ വിപണി തകര്‍ന്നപ്പോള്‍ അതിന്റെ ആന്ദോളനങ്ങള്‍ ലോകത്തിന്റെ മുക്കിലും മൂലയിലുമെത്തി.

വിപണിയില്‍ വീടുകള്‍ക്ക് മാത്രമല്ല ചെലവില്ലാതായത്. കാറുകള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ക്കും ഇത് തന്നെയായി സ്ഥിതി. 1930- കളിലെ മഹാമാന്ദ്യം പോലെ ഭീകരമായ സാമ്പത്തിക പ്രതിസന്ധിയാണിതെന്ന് പലരും പറഞ്ഞു. സാമ്പത്തികശാസ്ത്രത്തിന് നൊബേല്‍ സമ്മാനം നേടിയ അര ഡസന്‍ ഇക്കണോമിസ്റ്റുകള്‍ ജീവനോടെയിരിക്കുന്ന യു.എസ്സില്‍ ഒരു ധനതത്ത്വശാസ്ത്രജ്ഞനുപോലും വരാന്‍ പോകുന്നത് മുന്‍കൂട്ടികാണാന്‍ കഴിഞ്ഞില്ലെന്നത് സാമ്പത്തിക ശാസ്ത്രത്തിന്റെ തന്നെ വില കളഞ്ഞു.

ലാഭകരമായി ബിസിനസ്സ് നടത്താന്‍ സ്വകാര്യ മേഖലയ്‌ക്കേ കഴിയൂവെന്നും (ബിസിനസ്സ് നടത്തുകയല്ല ഗവണ്മെന്റിന്റെ ബിസിനസ്സ്) വിപണിക്ക് വേണ്ടതെല്ലാം വിപണി തന്നെ ചെയ്തുകൊള്ളും എന്നു വാദിച്ചിരുന്നവര്‍ പോലും മാര്‍ക്കറ്റില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പറഞ്ഞുതുടങ്ങി. നികുതിദായകന്റെ പണമെടുത്ത് കമ്പനികളുടെ നഷ്ടം ദേശസാത്കരിക്കുക (ലാഭമുണ്ടെങ്കില്‍ അത് സ്വകാര്യ മേഖല, ഭയന്നാണ് അതിന്റെ നികുതി പോലും സര്‍ക്കാറുകള്‍ ഈടാക്കുന്നത്) എന്ന തത്ത്വമനുസരിച്ച് ശതകോടിക്കണക്കിന് ഡോളര്‍ ബാങ്കുകള്‍ക്കും കമ്പനികള്‍ക്കുമായി യു.എസ്. ഗവണ്മന്റ് ചെലവഴിച്ചു.

വിപണി എന്നെന്നും മേല്‍പോട്ടു തന്നെയായിരിക്കുമെന്ന് എല്ലാവരും പ്രവചിച്ചിരുന്ന കാലത്ത്, 2005- ല്‍ റിയല്‍ എസ്റ്റേറ്റ് കുമിള ഏറെ വൈകാതെ പൊട്ടിത്തെറിക്കുമെന്ന് ഒരു സാമ്പത്തിക വിദഗ്ധന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ നൂറിയെല്‍ റൂബിനി. അന്ന് അദ്ദഹം പറഞ്ഞതെല്ലാം സത്യമായപ്പോള്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന് ഒരു കളിപ്പേര് നല്‍കി - 'ഡോക്ടര്‍ ഡൂം' (വിനാശത്തിന്റെ പ്രവാചകന്‍). അദ്ദേഹമാണ് ഈ വര്‍ഷം കാള്‍ മാര്‍ക്‌സിനെ സാധാരണ അമേരിക്കക്കാരുടെ പദാവലിയിലേക്ക് കൊണ്ടുവന്നത്. ഡോ. റൂബിനി അടുത്ത കാലത്ത് വാള്‍സ്ട്രീറ്റ് ജര്‍ണലിന് നല്‍കിയ അഭിമുഖത്തില്‍ മടിയില്ലാതെ തുറന്നടിച്ചു: ''മാര്‍ക്‌സ് പറഞ്ഞതെല്ലാം സത്യമായിരുന്നു.''

ലാന്‍കാസ്റ്റര്‍ 'യൂണിവേഴ്‌സിറ്റി പ്രൊഫസറും ബ്രിട്ടീഷ് ചിന്തകനുമായ ടെറി ഈഗിള്‍ട്ടന്റെ 'വൈ മാര്‍ക്‌സ് വാസ് റൈറ്റ്' എന്ന പുസ്തകവും ഈ വര്‍ഷം ജനശ്രദ്ധ പിടിച്ചുപറ്റി. മാര്‍ക്‌സിന്റെ വ്യക്തിജീവിതത്തിന്റെ കഥ പറയുന്ന 'ലവ് ആന്‍ഡ് ക്യാപിറ്റ'ലും (മേരി ഗബ്രിയേല്‍) ജനശ്രദ്ധ പിടിച്ചുപറ്റിയെന്ന് മാത്രമല്ല ആ പുസ്തകം അമേരിക്കയിലെ അഭിജാതമായ നാഷണല്‍ ബുക്ക് അവാര്‍ഡിന് ഷോട്ട്‌ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

രണ്ട് വര്‍ഷം മുമ്പുവരെ മുഖ്യധാരാ അമേരിക്കന്‍ വാര്‍ത്താമാധ്യമങ്ങളുടെ സൈറ്റുകളില്‍ 'മാര്‍ക്‌സ്' എന്ന് അടിച്ച് തിരഞ്ഞാല്‍ പഴയ ഹോളിവുഡ് ഹാസ്യനടന്‍ ഗ്രൗച്ചോ മാര്‍ക്‌സ് മുതല്‍ കെന്റക്കിയിലെ കോഴിക്കച്ചവടക്കാരന്‍ വില്യം മാര്‍ക്‌സ് വരെ പ്രത്യക്ഷപ്പെട്ടാലും അന്വേഷണഫലങ്ങള്‍ കാട്ടുന്ന ആദ്യത്തെ ഒന്നുരണ്ട് പേജുകളിലൊരിടത്തും കാള്‍ മാര്‍ക്‌സ് പ്രത്യക്ഷപ്പെടില്ലായിരുന്നു. ഇന്ന് കഥ മാറി. 'ന്യൂയോര്‍ക്കറും' 'അറ്റ്‌ലാന്റിക്കും' പോലെ വിദ്യാസമ്പന്നര്‍ വായിക്കുന്ന പ്രസിദ്ധീകരണങ്ങളില്‍ മാത്രമല്ല 'ന്യൂയോര്‍ക്ക് ടൈംസ്' പോലുള്ള ജനപ്രിയ ദിനപ്പത്രങ്ങളിലും തിരഞ്ഞുനോക്കൂ. അന്വേഷണഫലങ്ങളുടെ ഒന്നാം പേജില്‍ തന്നെ കാള്‍ മാര്‍ക്‌സുണ്ടാകും, മിക്കവാറും ആദ്യത്തെ ചാര്‍ത്തായി തന്നെ. ചിലര്‍ മാര്‍ക്‌സിനെ പുകഴ്ത്തുകയായിരിക്കും, ചിലര്‍ കുറ്റം പറയുകയായിരിക്കും. പക്ഷേ, അമേരിക്കക്കാര്‍ക്കുപോലും മാര്‍ക്‌സിനെ അവഗണിക്കാന്‍ പറ്റാതായിരിക്കുന്നു.
ഇതിനെ ഇംഗ്ലീഷില്‍ പറഞ്ഞാല്‍'മാര്‍ക്‌സ് ഈസ് ബാക്ക് വിത്ത് എ ബാങ്!'

2011, നവംബർ 4, വെള്ളിയാഴ്‌ച

മാര്‍ക്സിസം കൂടുതല്‍ സാധൂകരിക്കപ്പെടുമ്പോള്‍



അഡ്വ. കെ അനില്‍കുമാര്‍

വിപ്ലവം, സമരം തുടങ്ങിയവയൊക്കെ അശ്ലീലപദങ്ങളായി കരുതപ്പെട്ടിരുന്ന ആഗോളവല്‍ക്കരണത്തിന്റെ ഒരു വ്യാഴവട്ടമാണ് കടന്നുപോയത്. മാനവരാശിക്ക് എന്തോ നന്മചെയ്യാന്‍ പോകുന്ന വിശുദ്ധ പാക്കേജായി ആഗോളവല്‍ക്കരണത്തെ മധ്യവര്‍ഗവും മാധ്യമങ്ങളും കൊണ്ടാടി. അതിനെ എതിര്‍ത്ത കമ്യൂണിസ്റ്റുകാര്‍ വികസനവിരുദ്ധരായി ആക്ഷേപിക്കപ്പെട്ടു. സാമ്പത്തികനയങ്ങളാല്‍ മാത്രമല്ല ആശയപ്രചാരണങ്ങളിലും ലോകജനതയ്ക്കുമേല്‍ സമ്പൂര്‍ണ മേധാവിത്വമാണ് ഇതുവഴി മുതലാളിത്തം സ്ഥാപിച്ചെടുത്തത്. സോവിയറ്റ് യൂണിയന്‍ തകര്‍ക്കപ്പെട്ടതോടെ അമേരിക്കന്‍ ചൊല്‍പ്പടിയില്‍ ഐക്യരാഷ്ട്രസഭയും ഒരു കളിപ്പാട്ടംപോലെയായി. ഭൂമിക്കടിയില്‍നിന്ന് എണ്ണയൂറുന്ന ഏതു രാജ്യത്തും ഏതെങ്കിലും കാരണം പറഞ്ഞ് കടന്നുകയറുന്ന കാട്ടു നീതിയാണ് ഇക്കാലത്ത് ലോകത്ത് നടമാടിയത്. ഇറാഖിനും അഫ്ഗാനിസ്ഥാനും പുറമെ ലിബിയകൂടി അധിനിവേശത്തിന് ഇരയാകുന്നു. എങ്കിലും അമേരിക്ക ജയിക്കുന്നില്ല. വാള്‍സ്ട്രീറ്റ് കലാപം ലോകത്തിനു നല്‍കുന്ന സന്ദേശം ഇതാണ്. സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയിട്ട് സര്‍വലോകവും നേടിയാലും അതിന്റെ നിരര്‍ഥകതയെപ്പറ്റി ദൈവശാസ്ത്രം വിരല്‍ചൂണ്ടുന്നതുപോലെ അമേരിക്കന്‍ വിജയങ്ങളുടെ നിരര്‍ഥകതയുടെ പരസ്യപ്പലകയാണ് വാള്‍സ്ട്രീറ്റ്. ഒരു സെപ്തംബര്‍ 11ന് ലോകവ്യാപാരകേന്ദ്രം മാത്രമല്ല, പെന്റഗണ്‍തന്നെ കുലുങ്ങി. അമേരിക്കന്‍ ഭരണകൂടം ആ ആക്രമണത്തെ രാജ്യത്തിന് എതിരായ യുദ്ധമായി വ്യാഖ്യാനിച്ചു. ഭരണകൂടത്തിനു പിന്നില്‍ അമേരിക്കന്‍ ജനതയെ അണിനിരത്താന്‍ അവര്‍ക്കും ആ ആക്രമണം പിടിവള്ളിയായി. അഫ്ഗാന്‍ ജനതയുടെ ജീവിതത്തിനുമേല്‍ അഭിശപ്തമായ മരണദൂതുമായി മിസൈലുകള്‍ പുറപ്പെട്ടത് അതിനുശേഷമാണ്.

സെപ്തംബര്‍ 11ന് ഉണ്ടായ ഭീകരവാദികളുടെ ആക്രമണം സാമ്രാജ്യത്വം ലോകമാകെ വിളയാടാനുള്ള അവസരമാക്കി. ഞങ്ങള്‍ ഒന്നാണെന്ന് അമേരിക്കന്‍ ജനതയെ ചൂണ്ടി ലോകത്തോട് വിളിച്ചുപറഞ്ഞ അമേരിക്കന്‍ ഭരണാധികാരികളോട് ഇന്ന് അമേരിക്കന്‍ ജനത തിരിച്ചു പറയുന്നു ഞങ്ങള്‍ 99 ശതമാനം ആണ്. നിങ്ങള്‍ ഒരു ശതമാനംമാത്രം. അമേരിക്കയില്‍ മാത്രമല്ല, മുതലാളിത്ത രാജ്യങ്ങളിലാകെ ഭരണകൂടത്തിനെതിരെ ജനങ്ങള്‍ തെരുവിലാണ്. ഒരു പുതിയ തിരിച്ചറിവിന്റെ നിറവില്‍ . ആഗോള രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന മുഖ്യവൈരുധ്യങ്ങളെപ്പറ്റി കമ്യൂണിസ്റ്റുകാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുതലാളിത്തരാജ്യങ്ങളിലെ ഭരണകൂടവും ആ രാജ്യങ്ങളിലെ ജനങ്ങളും തമ്മിലുള്ള വൈരുധ്യം തീവ്രമായി വരുന്നു. ആഗോളവല്‍ക്കരണത്തിന്റെ രണ്ടു പതിറ്റാണ്ടിലെ യാഥാര്‍ഥ്യങ്ങള്‍ പാശ്ചാത്യരാജ്യങ്ങളിലെ മുതലാളിത്ത ഭരണകൂടങ്ങളെ അവിടത്തെ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തിയിരിക്കുന്നു. കോര്‍പറേറ്റുകളുടെ ആര്‍ത്തിയെ അവര്‍ പഴിക്കുന്നു. യഥാര്‍ഥത്തില്‍ ഇത് ആര്‍ത്തിയല്ല. മൂലധനത്തിന്റെ സ്വഭാവമാണ്, കൊള്ളയാണ്. അത്രയും അറിയാനും പറയാനുമുള്ള രാഷ്ട്രീയവളര്‍ച്ച വാള്‍സ്ട്രീറ്റ് പ്രക്ഷോഭകര്‍ നേടിയിട്ടില്ല എന്നേയുള്ളു. എങ്കിലും ഉണ്ടാകുന്ന സംഭവങ്ങള്‍ , സമരങ്ങള്‍ , പോരാട്ടങ്ങള്‍ , അവയുടെ ഉള്ളടക്കം സാമ്രാജ്യത്വത്തിനും മുതലാളിത്തത്തിനും എതിരാണ്. അതിനെ റാഞ്ചാന്‍ തീവ്രവലതുപക്ഷം കരുക്കള്‍ നീക്കുന്നുണ്ടെങ്കിലും അത് അത്ര എളുപ്പമല്ല. അതിന് കാരണം മാറുന്ന ലോകരാഷ്ട്രീയമാണ്. രണ്ടായിരത്തി അന്‍പതാമാണ്ടില്‍ ചൈന അമേരിക്കയെ മറികടന്ന് സാമ്പത്തികരംഗത്ത് ഒന്നാം ശക്തിയാകുമെന്നാണ് ലോകബാങ്ക് പ്രവചിച്ചത്. മാന്ദ്യംമൂലം തകരുന്ന അമേരിക്ക പിന്നോട്ടടിക്കുന്നതോടെ ചൈനയ്ക്ക് ഒന്നാമതെത്താന്‍ 2025ല്‍ തന്നെ കഴിയുമെന്നാണ് ഇപ്പോള്‍ അനുമാനിക്കപ്പെടുന്നത്.

ആഗോളവല്‍ക്കരണം നല്‍കിയ വിപുലമായ ചൂഷണാവസരങ്ങള്‍ കിട്ടിയിട്ടും എണ്ണസമ്പന്നമായ മൂന്നു രാജ്യത്തെ യുദ്ധത്താല്‍ കീഴ്പ്പെടുത്തിയിട്ടും അമേരിക്കയെ മാന്ദ്യം പിടികൂടിയതെന്തുകൊണ്ട്. മുതലാളിത്തവ്യവസ്ഥയുടെ ചാക്രിക കുഴപ്പങ്ങളെപ്പറ്റി കാള്‍ മാര്‍ക്സിന്റെ നിഗമനങ്ങള്‍ സാധൂകരിക്കുന്നതാണ് ഇപ്പോഴത്തെ ആഗോളമാന്ദ്യം. അത് നേരിടാന്‍ സ്വകാര്യ ധനസ്ഥാപനങ്ങളെ ഖജനാവിലെ പണം കൊടുത്ത് സഹായിച്ചിട്ടും കോര്‍പറേറ്റുകള്‍ വീണ്ടും രാഷ്ട്രസമ്പത്ത് വിഴുങ്ങുന്നെന്നല്ലാതെ മാന്ദ്യം മാറുന്നില്ല. മാന്ദ്യത്തിന് മുതലാളിത്ത വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പരിഹാരം തൊഴിലിന്റെ പ്രതിഫലം വെട്ടിക്കുറയ്ക്കുകയെന്നതാണ്. മുതലാളിത്ത പ്രതിസന്ധിക്ക് അവര്‍ കണ്ട മരുന്ന് വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയിലെത്തിയെന്നതാണ് മുതലാളിത്ത രാജ്യങ്ങളിലെ സമരതരംഗങ്ങള്‍ തെളിയിക്കുന്നത്. സമരങ്ങളോട് വിരക്തിയും പുച്ഛവും കാട്ടിയിരുന്ന മധ്യവര്‍ഗം ഉള്‍പ്പെടെ നഷ്ടപ്പെടലിന്റെ നീറ്റലില്‍ പോരാട്ടത്തിന്റെ വഴിതേടുമ്പോള്‍ , ചൂഷിത ഭൂരിപക്ഷം പരസ്പരം ഐക്യപ്പെടുന്നതിന്റെ അടയാളമാണ് ലോകത്തെ ആയിരത്തിനടുത്ത പട്ടണങ്ങളില്‍ തെരുവിലേക്കിരമ്പിയെത്തിയത്. ചൈനയ്ക്ക് ഈ മാന്ദ്യം അതേ രീതിയില്‍ ബാധകമല്ലാത്തതിന് കാരണം ആ വ്യവസ്ഥയുടെ സത്ത മുതലാളിത്തമല്ലാത്തിനാലാണ്. അമേരിക്ക പിന്തള്ളപ്പെടുകയും സാമ്പത്തികവളര്‍ച്ചയാല്‍ സുരക്ഷിതമായ ചൈന ഒന്നാംശക്തിയാവുകയും ചെയ്യുമ്പോള്‍ , ലോകത്തെ വിവിധ രാജ്യങ്ങളിലെ വിപ്ലവ പ്രക്രിയയുടെ ഭാവി ഇരുളടഞ്ഞതാകില്ല. മാര്‍ക്സിസത്തെ സാധൂകരിക്കുന്ന സംഭവങ്ങള്‍ തുടരെയുണ്ടാകുമ്പോഴും നമ്മുടെ മാധ്യമങ്ങള്‍ പുലര്‍ത്തുന്ന മഹാമൗനത്തിനു പിന്നില്‍ ഏതു വര്‍ഗമാണ് തകരുന്നതെന്ന് വായിച്ചെടുക്കാനാകും. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ലോക വിപ്ലവത്തെപ്പറ്റിയാണ് ഉദ്ഘോഷിച്ചത്. എല്ലാ രാജ്യങ്ങളിലും ഒരേപോലെ വിപ്ലവപ്രസ്ഥാനത്തിന് വളര്‍ച്ചയുണ്ടാകാതെ വരുമ്പോള്‍ മുന്നേറാനാകുന്ന രാജ്യങ്ങളില്‍ തൊഴിലാളിവര്‍ഗം നിസ്സംഗരായിരിക്കാന്‍ പാടില്ല എന്നും സാമ്രാജ്യത്വത്തിന്റെ ചങ്ങലയിലെ കണ്ണി ദുര്‍ബലമാകുന്നിടത്ത് തൊഴിലാളിവര്‍ഗം വിപ്ലവത്തിലൂടെ ആഞ്ഞടിക്കണമെന്നുമാണ് ലെനിന്‍ സിദ്ധാന്തിച്ചത്.

സോവിയറ്റ് യൂണിയന്റെ ഉദയം അങ്ങനെയായിരുന്നു. ശീതയുദ്ധത്തിന്റെ അറുതിയിലെ സാമ്പത്തികത്തകര്‍ച്ച റഷ്യയെ ദുര്‍ബലപ്പെടുത്തി. എന്നാല്‍ ,ഒന്നാംശക്തിയാകുന്ന ചൈന സാമ്പത്തികമായി ശക്തമാണ്. പുതിയൊരു ലോകസാഹചര്യം ഉയരും. ബാഹ്യ വൈരുധ്യങ്ങള്‍ ഓരോ രാജ്യത്തിനകത്തെയും ആഭ്യന്തര രാഷ്ട്രീയത്തെ സ്വാധീനിക്കും. ലോകവിപ്ലവത്തിന്റെ പുതിയ സാധ്യതകളിലേക്ക് അത് വഴിതുറന്നുകൂടെന്നില്ല. ഏതായാലും വാള്‍സ്ട്രീറ്റ് പ്രക്ഷോഭം, മുതലാളിത്തത്തിന്റെയും ആഗോളവല്‍ക്കരണത്തിന്റെയും പൊള്ളത്തരം ഒന്നുകൂടി തുറന്നുകാട്ടുന്നു. വിപ്ലവങ്ങള്‍ അവസാനിച്ചെന്ന് ആരാണ് കളവ് പറഞ്ഞത്. മുതലാളിത്തം അവസാനത്തെ വ്യവസ്ഥയാണെന്ന് ആരാണ് പ്രചരിപ്പിച്ചത്. വാള്‍സ്ട്രീറ്റില്‍നിന്ന് ഉയരുന്നത് അവര്‍ക്കുള്ള മറുപടികൂടിയാണ്.

2011, ഒക്‌ടോബർ 27, വ്യാഴാഴ്‌ച

അറബ് രാജ്യങ്ങളിലെ ജനകീയ പ്രക്ഷോഭവും അമേരിക്കന്‍ നിലപാടുകളും

പിണറായി വിജയന്‍

മുതലാളിത്തത്തിന്റെ സവിശേഷതയെ സംബന്ധിച്ച് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവില്‍ മാര്‍ക്സും എംഗല്‍സും ഇങ്ങനെ വിശദീകരിക്കുന്നു: "ഉല്‍പ്പന്നങ്ങള്‍ക്ക് അനുസ്യൂതം വിപുലപ്പെടുന്ന ഒരു കമ്പോളം കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യം ബൂര്‍ഷ്വാസിയെ ഭൂമണ്ഡലമെങ്ങും ഓടിക്കും. അതിന് എല്ലായിടത്തും കൂടുകെട്ടണം, എല്ലായിടത്തും പാര്‍പ്പ് ഉറപ്പിക്കണം, എല്ലായിടത്തും ബന്ധങ്ങള്‍ സ്ഥാപിക്കണം."&ൃെൂൗീ;ഇങ്ങനെ അനുസ്യൂതമായി ഓടിക്കൊണ്ടിരിക്കുന്ന മുതലാളിത്തം സാമ്രാജ്യത്വമായി വികസിക്കുന്നതും തല്‍ഫലമായി അവ മറ്റ് രാഷ്ട്രങ്ങളെ തങ്ങളുടെ അധീനതയിലേക്ക് കൊണ്ടുവരുന്നതും അതിന്റെ സ്വഭാവമാണെന്ന് "സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം" എന്ന പുസ്തകത്തില്‍ ലെനിനും വിശദീകരിക്കുന്നുണ്ട്. ഈ അടിസ്ഥാന നിലപാടില്‍ നിന്നുകൊണ്ട് പില്‍ക്കാല മാര്‍ക്സിസ്റ്റുകാര്‍ സാമ്രാജ്യത്വത്തിന്റെ പിന്നീടുള്ള വികാസത്തെക്കുറിച്ചും വിശദമായി പഠിച്ചിട്ടുണ്ട്.

സാമ്രാജ്യത്വത്തിന്റെ ഈ സഹജസ്വഭാവം അതേപോലെ പ്രകടിപ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിരുന്നില്ല. അതിന് രാഷ്ട്രീയമായ തടസ്സം സൃഷ്ടിച്ചുകൊണ്ട് സോഷ്യലിസ്റ്റ് വ്യവസ്ഥ നിലനിന്ന സോവിയറ്റ് യൂണിയന്റെ നിലപാടുകളുണ്ടായിരുന്നു. മൂന്നാം ലോകരാജ്യങ്ങളില്‍ പ്രത്യേകിച്ചും അറബ് രാഷ്ട്രങ്ങളില്‍ കടന്നുകയറാനുള്ള അമേരിക്കന്‍ പരിശ്രമങ്ങള്‍ തടയപ്പെട്ടു. സൂയസ് കനാല്‍ പ്രശ്നത്തില്‍ ഈജിപ്തിനെ ആക്രമിക്കുന്നതിന് അമേരിക്കന്‍ കപ്പല്‍പട പുറപ്പെട്ടിരുന്നു. എന്നാല്‍ , അതിനെ പ്രതിരോധിക്കുമെന്ന സോവിയറ്റ് യൂണിയന്റെ നിലപാടിനെത്തുടര്‍ന്ന് അവര്‍ക്ക് തിരിച്ചു പോകേണ്ടിവന്നു. ഇന്ത്യ-പാക് യുദ്ധകാലത്ത് അമേരിക്ക നടത്തിയ ഇത്തരം ഇടപെടലും പ്രതിരോധിച്ചത് സോവിയറ്റ് യൂണിയന്‍തന്നെയായിരുന്നു. നേരിട്ടുള്ള കടന്നുകയറ്റം അസാധ്യമായിത്തീര്‍ന്നപ്പോള്‍ അറബ് രാഷ്ട്രങ്ങളില്‍ നിലനിന്ന സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ മത മൗലികവാദ ശക്തികളെയും ഭീകരവാദശക്തികളെയും അമേരിക്ക വളര്‍ത്തിയെടുത്തു. അതിലൂടെ ആ രാജ്യങ്ങളെ അസ്ഥിരപ്പെടുത്തി തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് അവര്‍ ശ്രമിച്ചത്. താലിബാനും ബിന്‍ലാദന്‍ നേതൃത്വം നല്‍കിയതുള്‍പ്പെടെയുള്ള മത തീവ്രവാദത്തിന്റെ സ്വഭാവമുള്ള സംഘടനകള്‍ രൂപപ്പെട്ടുവന്നത് ഈ പശ്ചാത്തലത്തിലാണ്. സാമ്രാജ്യത്വ കടന്നുകയറ്റങ്ങളില്‍നിന്ന് മൂന്നാംലോക രാജ്യങ്ങളെ രക്ഷപ്പെടുത്തുക മാത്രമല്ല, അത്തരം രാഷ്ട്രങ്ങളുടെ സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിനും കൈയയച്ച് സഹായം ചെയ്യുന്നതിലും സോവിയറ്റ് യൂണിയന്‍ ശ്രദ്ധിച്ചിരുന്നു. ഇന്ത്യ സ്വതന്ത്രയായശേഷം നമ്മുടെ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിന് അമേരിക്കന്‍ സഹായമാണ് ആദ്യം തേടിയത്. എന്നാല്‍ , അവര്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ രാജ്യതാല്‍പ്പര്യത്തിന് എതിരായതുകൊണ്ട് അത് സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല. അന്ന് നമ്മുടെ താല്‍പ്പര്യത്തിനനുസരിച്ച് സമ്പദ്ഘടന ശക്തിപ്പെടുത്താന്‍ സഹായിച്ചത് സോവിയറ്റ് യൂണിയനായിരുന്നു. സോവിയറ്റ് യൂണിയന്‍ തകരുകയും അവിടത്തെ സോഷ്യലിസ്റ്റ് വ്യവസ്ഥ ഇല്ലാതാകുകയും ചെയ്തതോടെ, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റത്തിന് അനുകൂലമായ രാഷ്ട്രീയ പശ്ചാത്തലം ലോകത്ത് രൂപപ്പെട്ടുവന്നു. മറ്റു രാഷ്ട്രങ്ങളെ കാല്‍ക്കീഴിലേക്ക് കൊണ്ടുവരുന്ന അമേരിക്കന്‍നയം ഏറ്റവും ശക്തമായി നടപ്പാക്കപ്പെട്ടത് അറബ് രാഷ്ട്രങ്ങളിലായിരുന്നു. അവിടത്തെ വന്‍തോതിലുള്ള എണ്ണസമ്പത്ത് കൈവശമാക്കുക എന്ന ഉദ്ദേശ്യമായിരുന്നു ഇതിനു പിന്നില്‍ . ഈ രാജ്യങ്ങളിലെ സമ്പന്നമായ കമ്പോളം തങ്ങളുടെ സമ്പദ്ഘടനയുടെ വികാസത്തിന് അടിത്തറയാകുമെന്ന് അവര്‍ കണക്കുകൂട്ടി. അമേരിക്കന്‍ അധിനിവേശത്തിന്റെ അടിസ്ഥാനകാരണം ഇതാണ്.

ലോകത്തിലെ പെട്രോളിയം നിക്ഷേപത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട കേന്ദ്രം കാസ്പിയന്‍ കടലോര മേഖലയാണ്. അതുകൊണ്ട് ഈ മേഖലയിലും ഇടപെടുക എന്നതും അമേരിക്കയുടെ സുപ്രധാനമായ അജന്‍ഡയാണ്. അറബ് രാഷ്ട്രങ്ങളെ കരാറുകളിലൂടെയും മറ്റും തങ്ങളുടെ കാല്‍ക്കീഴില്‍ കൊണ്ടുവരുന്നതിന് അമേരിക്ക ഇടപെട്ടു. ഇതിന് വഴങ്ങാത്ത സര്‍ക്കാരുകളെയും ഭരണാധികാരികളെയും ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങി. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും ലിബിയയിലെയും ഭരണാധികാരികള്‍ക്കുണ്ടായ അനുഭവങ്ങള്‍ . ഈ രാഷ്ട്രങ്ങളില്‍ അമേരിക്ക സ്വീകരിച്ച സമീപനം പൊതുവില്‍ ഒന്നുതന്നെയായിരുന്നു. അഫ്ഗാനിസ്ഥാനില്‍ നജീബുള്ളയുടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇസ്ലാമികഭീകരവാദികളെ ഉപയോഗിച്ചുകൊണ്ടാണ് അമേരിക്ക ഇടപെട്ടത്. അമേരിക്കന്‍ സഹായത്തോടുകൂടി നടത്തിയ ആ മുന്നേറ്റത്തില്‍ നജീബുള്ളയെ വധിക്കുകയും വിളക്കുകാലില്‍ കെട്ടിത്തൂക്കുകയും ചെയ്തു. ഇറാഖിലേക്ക് കടന്നപ്പോള്‍ സദ്ദാം ഹുസൈനെ ബന്ധനസ്ഥനാക്കി വിചാരണാപ്രഹസനം നടത്തി തൂക്കിക്കൊന്നു. ലിബിയയിലാകട്ടെ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈന്യത്തിന്റെ ഇടപെടലിന്റെ ഭാഗമായി ഗദ്ദാഫിയെ മാരകമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി. മൃതദേഹം ഇറച്ചിക്കടയില്‍ പ്രദര്‍ശനത്തിന് വയ്ക്കുന്ന അതിനീചമായ പ്രവൃത്തിയുംചെയ്തു. അതിന് ശേഷം മൃതദേഹം രഹസ്യമായി മറവുചെയ്തു. മനുഷ്യാവകാശത്തെപ്പറ്റിയും ജനാധിപത്യത്തെപ്പറ്റിയും വാതോരാതെ പ്രസംഗിക്കുന്ന അമേരിക്കയ്ക്ക് ഇത്തരം മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും അവയെ പിന്തുണയ്ക്കുന്നതിനും ഒരു ബുദ്ധിമുട്ടുമുണ്ടായില്ല.

1969ല്‍ ഗദ്ദാഫി അധികാരമേറ്റയുടനെ ലിബിയയില്‍ എണ്ണ ഉല്‍പ്പാദനമേഖലയെ പൊതുഉടമസ്ഥതയില്‍ കൊണ്ടുവരുന്ന നടപടികള്‍ സ്വീകരിച്ചിരുന്നു. അറബ് ദേശീയത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള നിലപാടും അദ്ദേഹം സ്വീകരിച്ചിരുന്നു. അടുത്തകാലത്തായി ഇവിടത്തെ ഭരണത്തെ അമേരിക്കയുമായി അടുപ്പിക്കുന്നതിനുള്ള നയങ്ങളും നടപ്പാക്കപ്പെട്ടിരുന്നു. ഈ നയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സൈന്യത്തിലെയും ഉദ്യോഗസ്ഥവൃന്ദത്തിലെയും നയതന്ത്രപ്രതിനിധികളിലെയും ഒരു വിഭാഗം ഗദ്ദാഫി സര്‍ക്കാരിനോട് വിടപറഞ്ഞു. ബെന്‍ഗാസി കേന്ദ്രീകരിച്ച് വിമത സര്‍ക്കാരിന് രൂപം നല്‍കിയതും ലിബിയയില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചതും അവരാണ്. അമേരിക്കയ്ക്ക് ഇടപെടാനുള്ള വഴിയൊരുക്കലാണ് ഇതിലൂടെ നടന്നത്. അല്‍ഖായ്ദ ഉള്‍പ്പെടെയുള്ള മതതീവ്രവാദികളുടെയും ഭീകരവാദികളുടെയും മറ്റും പിന്തുണ ഇവര്‍ക്കുണ്ടായിരുന്നു. ടുണീഷ്യന്‍ ഭരണാധികാരിയായിരുന്ന സൈന്‍ അല്‍ അബ്ദീന്‍ ബെന്‍ അലിയുടെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരായി നടന്ന മുന്നേറ്റങ്ങളില്‍ നിന്നാണല്ലോ അറബ് വസന്തം എന്ന് വിളിക്കപ്പെട്ട ഈ പ്രക്ഷോഭത്തിന്റെ തുടക്കം കുറിക്കുന്നത്. ബെന്‍ അലി പൊതുവില്‍ അമേരിക്കന്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന ആളായിരുന്നു. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കുവേണ്ടി ഇടപെടാന്‍ അമേരിക്ക തയ്യാറായില്ലെന്നു മാത്രമല്ല അദ്ദേഹത്തിന് മറ്റൊരു രാജ്യത്ത് അഭയം നല്‍കുന്നതിനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു.

ഈജിപ്തിന്റെ ചിത്രം പരിശോധിച്ചാല്‍ ഹോസ്നി മുബാറക് അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ മുറുകെ പിടിക്കുന്ന ആളായിരുന്നു. അദ്ദേഹത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായി ഉയര്‍ന്നുവന്ന ജനകീയ പ്രക്ഷോഭത്തെ നിസംഗതയോടെ അമേരിക്ക നോക്കി കണ്ടു. അവിടെ ജനാധിപത്യത്തിന്റെ പേര് പറഞ്ഞ് ഭരണാധികാരിക്കെതിരായി ഇടപെടാന്‍ തയ്യാറായില്ല. പ്രക്ഷോഭം രൂക്ഷമായപ്പോള്‍ പട്ടാളത്തെക്കൊണ്ട് അടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതിന് പട്ടാളം തയ്യാറായില്ല. തുടര്‍ന്ന് മുബാറക്കിന് ഗത്യന്തരമില്ലാതെ അധികാരം ഒഴിയേണ്ടിവന്നു. അദ്ദേഹത്തെ പീഡിപ്പിക്കുന്നതിനോ കൊലപ്പെടുത്തുന്നതിനോ പ്രക്ഷോഭകര്‍ തയ്യാറായതുമില്ല. ഈ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് മറ്റു പല രാഷ്ട്രങ്ങളിലും സമരങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. ബഹ്റൈനില്‍ ഉയര്‍ന്നുവരുന്ന ജനകീയ പ്രക്ഷോഭത്തെ ജനാധിപത്യപരമായി സമീപിക്കുന്നതിനു പകരം ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുള്ള ഉപാധിയാക്കി മാറ്റുന്ന തരത്തിലാണ് അമേരിക്ക ഇടപെട്ടുകൊണ്ടിരിക്കുന്നത്. തങ്ങളുടെ നയങ്ങള്‍ അംഗീകരിക്കാത്ത ഭരണാധികാരികളെ ജനാധിപത്യത്തിന്റെ പേര് പറഞ്ഞ് അമേരിക്ക അട്ടിമറിക്കുകയും മനുഷ്യത്വരഹിതമായി കൊലപ്പെടുത്തുകയും ചെയ്യുന്നു. ഇംഗിതത്തിന് വഴങ്ങുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്നു. ഈ നയം ഇവിടംകൊണ്ട് അവസാനിക്കുമെന്ന് കരുതേണ്ടതില്ല. പലസ്തീന്‍ വിമോചനപ്പോരാളികളെ ഉള്‍പ്പെടെ സംരക്ഷിക്കുന്ന സിറിയയിലെ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ഇപ്പോള്‍ അമേരിക്ക ശ്രമിക്കുന്നത്. അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ ഇറാനിലെ ഭരണാധികാരികളെയും അട്ടിമറിക്കുന്നതിനുള്ള നയതന്ത്ര പരിപാടികള്‍ അവര്‍ നീക്കിക്കഴിഞ്ഞിട്ടുണ്ട്. &ഹറൂൗീ;അറബ് വസന്തം&ൃെൂൗീ;എന്ന് വിളിക്കപ്പെടുന്ന ജനകീയ മുന്നേറ്റത്തിന് ടുണീഷ്യയിലും ഈജിപ്തിലും മറ്റുമുണ്ടായ കാരണം ജനങ്ങളുടെ ജീവിത നിലവാരത്തിലുണ്ടായ തകര്‍ച്ചയാണ്. ഭക്ഷണസാധനങ്ങളുടെ വിലവര്‍ധന ജനങ്ങളെ കലാപങ്ങളിലേക്ക് നയിച്ചു. യുവാക്കള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ ഈ അസംതൃപ്തിയെ ആളിക്കത്തിച്ചു. അതായത്, അമേരിക്ക മുന്നോട്ടുവച്ച നവലിബറല്‍ നയങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് എന്ന നിലയിലാണ് അത് ഉയര്‍ന്നുവന്നത്. അഭ്യസ്തവിദ്യരായ യുവാക്കളും മധ്യവര്‍ഗക്കാരായ പ്രൊഫഷണലുകളും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുമായിരുന്നു ഈ പ്രക്ഷോഭത്തില്‍ ഉണ്ടായിരുന്നത്. അവര്‍ പൊതുവില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ മതനിരപേക്ഷ സ്വഭാവമുള്ളതുമായിരുന്നു. സാമ്രാജ്യത്വ ഇടപെടലിന്റെ ഭാഗമായി തങ്ങളുടെ കാല്‍ക്കീഴില്‍ കൊണ്ടുവന്ന രാഷ്ട്രങ്ങള്‍ ദേശീയ വികാരത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിക്കുന്നത് തടയുന്നതിനുള്ള പദ്ധതികള്‍ ഇതോടൊപ്പംതന്നെ അമേരിക്ക നടപ്പാക്കുന്നുണ്ട്.

വംശീയവും സ്വത്വപരവുമായ വികാരങ്ങളെ ഉണര്‍ത്തി ജനകീയമായ കൂട്ടായ്മയെ അവര്‍ തകര്‍ക്കുകയാണ്. ഷിയാ, സുന്നി എന്ന നിലയിലുള്ള വിഭജനത്തിനും മറ്റു ഏറ്റുമുട്ടലുകള്‍ക്കും പശ്ചാത്തലമൊരുക്കുന്നത് അമേരിക്കയുടെ ഇത്തരം താല്‍പ്പര്യങ്ങളും ഇടപെടലുകളുമാണ്. സുഡാനെ രണ്ടായി പിളര്‍ത്തുന്ന നയത്തിന് പിന്നിലുള്ളതും ഇത്തരത്തിലുള്ള ഭിന്നിപ്പിക്കല്‍ തന്ത്രമാണെന്ന് കാണാനാവും. ഇറാഖില്‍ അമേരിക്കന്‍ അധിനിവേശം രൂപപ്പെട്ടശേഷം ഇത്തരത്തിലുള്ള വംശീയവും വിഘടനവാദപരവുമായി ഭിന്നിപ്പിക്കുന്ന രീതിയാണുണ്ടായിരിക്കുന്നത്. ലിബിയയുടെ പോക്കും ഈ ദിശയിലേക്കാണെന്ന് അവിടെനിന്നു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഒരു രാഷ്ട്രം ആരാണ് ഭരിക്കേണ്ടതെന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം ആ രാജ്യത്തെ ജനങ്ങള്‍ക്കുള്ളതാണ്. രാജ്യങ്ങളുടെ ഈ പരമാധികാരത്തെ അംഗീകരിക്കുകയെന്നത് ജനാധിപത്യത്തിന്റെ പ്രാഥമിക തത്വങ്ങളില്‍ ഒന്നാണ്. അങ്ങനെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനവും അംഗീകാരവും നിലനില്‍ക്കുമ്പോള്‍ മാത്രമേ ലോകത്ത് സമാധാനവും സ്വാതന്ത്ര്യവും പുലരുകയുള്ളൂ. അമേരിക്കന്‍ സാമ്രാജ്യത്വം സ്വന്തം താല്‍പ്പര്യത്തിനുവേണ്ടി ഈ സമീപനത്തെ അട്ടിമറിക്കുകയാണ്. ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും സുഖകരമായ ജീവിതത്തിനും തടസ്സമായി വര്‍ത്തിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വ നയങ്ങള്‍ക്കെതിരായി ജനങ്ങളെ അണിനിരത്തി മുന്നോട്ടുപോകാന്‍ കഴിയണം. രാഷ്ട്രങ്ങളുടെ പരമാധികാരത്തെ തകര്‍ക്കുകയും ജനദ്രോഹ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയുംചെയ്യുന്ന അമേരിക്കന്‍ സാമ്രാജ്യത്വ നയങ്ങളെ പ്രതിരോധിക്കുക എന്നത് വര്‍ത്തമാനകാലത്ത് പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ , ഒരുകാലത്ത് ചേരിചേരാ നയത്തിന്റെ വക്താവായ ഇന്ത്യ ഇന്ന് അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയായി മാറിയിരിക്കുകയാണ്.

ഇറാഖ് അധിനിവേശത്തിനെതിരെയും അഫ്ഗാനിലെ ഇടപെടലിനെപ്പറ്റിയും ലിബിയയിലെ സാമ്രാജ്യത്വ കുത്തിത്തിരിപ്പിനെതിരായും ശക്തമായി പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഇറാനെ തകര്‍ക്കാന്‍ അമേരിക്കയുമായി ചേര്‍ന്ന് വോട്ട് ചെയ്യുന്നതിനും കേന്ദ്രസര്‍ക്കാരിന് മടിയുണ്ടായില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം 100ല്‍ 44 വീടുകളും പ്രവാസി മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അറബ് മേഖലയില്‍ ഉള്‍പ്പെടെ ഉണ്ടാകുന്ന അസ്ഥിരത നമ്മുടെ സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കും. ഈ യാഥാര്‍ഥ്യം കണ്ടറിഞ്ഞുകൊണ്ട് ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിനും കഴിയേണ്ടതുണ്ട്. അക്കാര്യത്തില്‍ കേന്ദ്രമന്ത്രിസഭയിലുള്ള കേരളത്തിലെ മന്ത്രിമാര്‍ക്കും ഏറെ ചെയ്യാനുണ്ട്. എന്നാല്‍ , നമ്മുടെ നാട്ടിലെ ജനങ്ങളുടെ താല്‍പ്പര്യത്തേക്കാള്‍ വലുത് അമേരിക്കന്‍ താല്‍പ്പര്യമാണ് എന്നു കരുതുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ രാജ്യത്തിന്റെ മഹത്തായ സാമ്രാജ്യത്വവിരുദ്ധ പാരമ്പര്യത്തെ തകര്‍ക്കുകയാണ്. അതിലൂടെ നമ്മുടെ ജനതയുടെ ജീവിതത്തെത്തന്നെ ദുരിതപൂര്‍ണമാക്കുന്നതിനും ഒത്താശചെയ്യുകയാണ്. ഈ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.

ശക്തിപ്രാപിക്കുന്ന മുതലാളിത്തവിരുദ്ധ മുന്നേറ്റം


വി എസ് അച്യുതാനന്ദന്‍

ഐതിഹാസികമായ പുന്നപ്ര- വയലാര്‍ രക്തസാക്ഷിത്വത്തിന്റെ 65-ാം വാര്‍ഷികം പിന്നിടുകയാണ്. ദിവാന്‍ഭരണത്തിനും സര്‍ സി പിയുടെ അമേരിക്കന്‍ മോഡലിനും സാമ്രാജ്യത്വ-നാടുവാഴിത്ത സംയുക്തഭരണത്തിന്റെ കിരാതവാഴ്ചയ്ക്കുമെതിരെ നടന്ന അത്യുജ്വലമായ ജനകീയ ചെറുത്തുനില്‍പ്പും മുന്നേറ്റവുമാണ് പുന്നപ്ര- വയലാര്‍ സമരം.

മഹത്തായ ഈ സമരവും കയ്യൂരിലുള്‍പ്പെടെ മലബാര്‍ മേഖലയില്‍ നടന്ന രക്തരൂഷിത സമരങ്ങളും തെലങ്കാനയിലും തേഭാഗയിലും നടന്ന സമരങ്ങളും മുംബൈയില്‍ നടന്ന ആര്‍ഐഎന്‍ കലാപവും എല്ലാം സ്വാതന്ത്ര്യസമരത്തിന്റെ പ്രധാനപ്പെട്ട ധാരയാണ്.

ഈ യഥാര്‍ഥ ചതിത്രപാഠം വിസ്മരിച്ചും തമസ്കരിച്ചും കമ്യൂണിസത്തെയും സോഷ്യലിസത്തെയും അപഹസിക്കുകയും താഴ്ത്തികെട്ടുകയും ചെയ്യുന്ന പ്രവണത ബൂര്‍ഷ്വാസിയും സാമ്രാജ്യത്വ ദല്ലാളന്മാരും അവരുടെ പ്രത്യയശാസ്ത്രവക്താക്കളും പ്രചാരകരുമായ മാധ്യമങ്ങളും ശക്തിപ്പെടുത്തിയിരിക്കുകയാണ്. കേരളനിയമസഭയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ പോലും കോണ്‍ഗ്രസ് ഐക്കാരും മുസ്ലിംലീഗുകാരും കമ്യൂണിസത്തിന്റെ കാലം കഴിഞ്ഞുവെന്ന വിവരക്കേട് വിളിച്ചുപറയാനാണ് കൂടുതല്‍ സമയം ചെലവഴിച്ചത്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തിരോധാനവും എടുത്തുപറഞ്ഞ് പരിഹസിക്കാന്‍ ശ്രമിച്ച അവര്‍ പശ്ചിമബംഗാളിലെ പരാജയവും കേരളത്തിലുണ്ടായ വിജയത്തിനോടടുത്ത തോല്‍വിയും ചൂണ്ടിക്കാട്ടി കമ്യൂണിസത്തിന്റെ കാലം കഴിഞ്ഞുവെന്നാണ് ആക്രോശിച്ചത്. പുന്നപ്ര-വയലാറിലെയും മറ്റനേകം സമരഭൂമികളിലെയും സഖാക്കള്‍ , രക്തസാക്ഷികള്‍ ഉയര്‍ത്തിയ മുദ്രാവാക്യം വൃഥാവിലായെന്നും അവരുടെ സ്വപ്നങ്ങള്‍ വ്യാമോഹമായിരുന്നുവെന്നും പ്രത്യേകമായ "ആത്മസംതൃപ്തി"യോടെ അവരുടെ ആക്രോശത്തില്‍ നിറഞ്ഞുനിന്നിരുന്നു.

സോവിയറ്റ് തകര്‍ച്ചയുടെ കാലത്ത് സാമ്രാജ്യത്വം കൊട്ടിഘോഷിച്ചത് ചരിത്രം അവസാനിച്ചുവെന്നും വര്‍ഗസമരമെന്നത് മൗഢ്യമാണെന്നും ഇനി തൊഴിലാളിസമരങ്ങള്‍ പോലും അപ്രസക്തമാണെന്നുമാണ്. ആ "ചരിത്രം അവസാനിച്ചു"വാദികളുടെ അണിയിലെ ഇങ്ങേത്തലയാണ് ഇവിടത്തെ കോണ്‍ഗ്രസുകാരും ലീഗുകാരും അവരുടെ മൂടുതാങ്ങികളായ മാധ്യമങ്ങളും. അവര്‍ക്ക് ലോകത്തിന്റെ ഇന്നത്തെ ചുവരെഴുത്ത് കാണാന്‍ കാഴ്ചയില്ല. ലോകത്താകെ മുതലാളിത്തത്തിനെതിരെ മുഴങ്ങുന്ന അഭൂതപൂര്‍വമായ മുദ്രാവാക്യം ശ്രവിക്കാന്‍ കാതില്ല. അങ്ങനെ കണ്ണും കാതുമടച്ച് വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ പുറംതിരിഞ്ഞിരിക്കുന്നവരെ കടപുഴക്കിയെറിഞ്ഞുകൊണ്ട് പുതിയ ശൈലിയില്‍ , പുതിയ രൂപത്തില്‍ കോര്‍പറേറ്റ് വിരുദ്ധ, മുതലാളിത്തവിരുദ്ധ പോരാട്ടത്തിന്റെ പ്രവാഹം തുടങ്ങിയിരിക്കുകയാണ്.

പുന്നപ്ര-വയലാര്‍ സമരത്തിന്റെ 65-ാം വാര്‍ഷികം ആചരിക്കുമ്പോള്‍ രക്തസാക്ഷികളും സമരസഖാക്കളും സ്വപ്നം കണ്ട, മുതലാളിത്തവിരുദ്ധ സാര്‍വദേശീയ ഉണര്‍വ് യാഥാര്‍ഥ്യമാവുകയാണ്. 2009 നവംബര്‍ 20 മുതല്‍ 22 വരെ ഡല്‍ഹിയില്‍ സിപിഐ എം ആഭിമുഖ്യത്തില്‍ നടന്ന കമ്യൂണിസ്റ്റ്- തൊഴിലാളിപാര്‍ടികളുടെ ആഗോള സമ്മേളനം വിലയിരുത്തിയതുപോലുള്ള ഒരു സാഹചര്യം യാഥാര്‍ഥ്യമായിരിക്കുകയാണ്.

അന്ന് ആ സമ്മേളനത്തെയും അതിലെ ചര്‍ച്ചകളെയും അപഹസിക്കുകയായിരുന്നു ബുര്‍ഷ്വാ മാധ്യമങ്ങള്‍ . എന്നാലിന്ന് ആ സമ്മേളനം കഴിഞ്ഞ് രണ്ട് വര്‍ഷമാകാറായപ്പോള്‍ എന്താണ് ലോകത്തിന്റെ ചിത്രം? മൂന്ന് വര്‍ഷംമുമ്പ് സാമ്പത്തികമാന്ദ്യം പൊട്ടിപ്പുറപ്പെടുമ്പോള്‍ അത് രണ്ട് വര്‍ഷംകൊണ്ട് സാധാരണനില കൈവരിക്കുമെന്ന് ആഗോള ബൂര്‍ഷാസി സ്വയം ആശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയുംചെയ്തു. എന്നാല്‍ , മുതലാളിത്തത്തെ ഗ്രസിച്ച കുഴപ്പം കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്.

ആഗോളവല്‍ക്കരണത്തിലൂടെ തടിച്ചുകൊഴുത്ത് തങ്ങളുടെ നേതൃത്വത്തിലുള്ള ഏകധ്രുവലോകം ഇതാ യാഥാര്‍ഥ്യമായിരിക്കുന്നുവെന്ന് ആര്‍ത്തുവിളിച്ചവരാണ് അമേരിക്ക. എന്നാല്‍ , മുതലാളിത്തത്തിന്റെ ചാക്രിക കുഴപ്പത്തെപ്പറ്റി മാര്‍ക്സ് ഒന്നര നൂറ്റാണ്ട് മുമ്പ് വിലയിരുത്തിയത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ആഗോളവല്‍ക്കരണ നയം രണ്ട് പതിറ്റാണ്ട് പോലും തികയുംമുമ്പ് മൂക്കുംകുത്തി വീഴുകയാണ്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള അതിശക്തമായ ബഹുജനസമരങ്ങള്‍ കൊണ്ട് ലോകം ഇളകിമറിയുകയാണ്.

മുതലാളിത്തത്തിന്റെ നാനാവിധ ചൂഷണത്തിനുമെതിരെ അമേരിക്കയിലും യൂറോപ്പിലും അഭൂതപൂര്‍വമായ ട്രേഡ് യൂനിയന്‍ മുന്നേറ്റങ്ങളും ബഹുജന സമരങ്ങളും അലയടിക്കുന്നു. ലോക മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും നായകനായ അമേരിക്ക സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് കാല് നീട്ടിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. അന്നന്ന് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തില്‍ അമേരിക്ക കിടിലംകൊള്ളുകയാണ്. മുതലാളിത്ത സ്വര്‍ഗമായ അമേരിക്കയില്‍ ആറിലൊന്നു പേരും ദാരിദ്ര്യക്കയത്തിലകപ്പെട്ടിരിക്കുന്നു. അതിരൂക്ഷമായ തൊഴിലില്ലായ്മയില്‍ ജനങ്ങള്‍ നട്ടംതിരിയുന്നു.

ഈ സാഹചര്യത്തിലാണ് ഏതെങ്കിലും പ്രസ്ഥാനങ്ങള്‍ ആഹ്വാനം ചെയ്യാതെതന്നെ അമേരിക്കന്‍ തെരുവുകളില്‍ ബഹുജനരോഷം അലയടിക്കുന്നത്. "വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍" എന്ന് പേരിട്ടിരിക്കുന്ന ഈ ജനമുന്നേറ്റത്തില്‍ ലക്ഷങ്ങളാണ് പങ്കെടുക്കുന്നത്. സെപ്തംബര്‍ 17ന് വാള്‍സ്ട്രീറ്റില്‍ ആരംഭിച്ച സമരം ലോകമാകെ കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുകയാണ്.

രണ്ട് പതിറ്റാണ്ട് മുമ്പ് ചരിത്രം അവസാനിച്ചുവെന്ന് വീമ്പിളക്കിയവര്‍ ചരിത്രത്തിന്റെ കൂടുതല്‍ വ്യാപ്തിയോടെയുള്ള ആവര്‍ത്തനം കണ്ട്, ചരിത്രത്തിന്റെ സജീവത കണ്ട് പകയ്ക്കുകയാണ്. കോര്‍പറേറ്റുകള്‍ക്ക് വിടുപണിചെയ്യുന്ന ഭരണനേതൃത്വങ്ങള്‍ക്കെതിരെ ലോകവ്യാപകമായി ബഹുജനസമരങ്ങള്‍ തുടരുകയാണ്. "ഞങ്ങളാണ് 99 ശതമാനം. ഒരു ശതമാനം വരുന്ന നിങ്ങളുടെ ചൂഷണം തുടരാന്‍ അനുവദിക്കില്ല" എന്ന പ്രഖ്യാപനമാണ് എല്ലാ തെരുവുകളിലും മുഴങ്ങുന്നത്.

സാമ്പത്തികമാന്ദ്യത്തില്‍ കൂപ്പുകുത്തുന്ന കോര്‍പറേറ്റുകളെ താങ്ങിനിര്‍ത്താന്‍ ഖജനാവിലെ പണം മുഴുവന്‍ ഉപയോഗിക്കുന്നതിനെതിരെ സമരമുയര്‍ത്തേണ്ട കാര്യം 2009ലെ ലോകകമ്യൂണിസ്റ്റ് സമ്മേളനം ഊന്നിപ്പറഞ്ഞ കാര്യം സ്മരണീയമാണ്.

സോവിയറ്റനന്തര കാലത്ത് മുതലാളിത്തം കൂടുതല്‍ ഉന്മത്തമായി വിഹരിക്കുകയും തൊഴിലാളിവര്‍ഗ പ്രത്യയശാസ്ത്രത്തിനും സമരങ്ങള്‍ക്കുമെതിരെ ആക്രോശിക്കുകയും ആക്രമണമഴിച്ചുവിടുകയും ചെയ്യുന്നതാണ് അനുഭവം. നമ്മുടെ സമരങ്ങളും പ്രചാരണങ്ങളും അതിനെ പ്രതിരോധിക്കുന്ന രൂപത്തിലുള്ളതായിരുന്നു. നിലവിലുള്ള അവകാശങ്ങള്‍ തട്ടിപ്പറിക്കാന്‍ ഭരണവര്‍ഗം നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ പ്രതിരോധസമരങ്ങളാണ് നടന്നത്. എന്നാല്‍ , പ്രതിരോധത്തില്‍മാത്രം ഊന്നുന്ന സമരങ്ങള്‍ക്ക് ദൗര്‍ബല്യമുണ്ടെന്നും മുമ്പ് നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം കാലാനുസൃതമായ പുതിയ അവകാശങ്ങള്‍ക്കുകൂടി വേണ്ടിയുള്ള മൂര്‍ച്ചയേറിയ ഉപരോധാത്മക പ്രക്ഷോഭസമരങ്ങളാണ് വര്‍ത്തമാനകാലം ആവശ്യപ്പെടുന്നതെന്നും ഡല്‍ഹി സമ്മേളനം പ്രഖ്യാപിക്കുകയുണ്ടായി. രാഷ്ട്രീയമായി അത് യാഥാര്‍ഥ്യമാകുന്ന ആവേശകരമായ ചിത്രമാണിന്ന് ലോകത്താകെ കാണുന്നത്.

അത് കാണാതെയാണ് ഇടതുപക്ഷ-പുരോഗമനപ്രസ്ഥാനങ്ങള്‍ക്കെതിരെ നടക്കുന്ന കുപ്രചാരണങ്ങള്‍ . മുന്നേറ്റങ്ങള്‍ക്കിടയിലുള്ള തിരിച്ചടികള്‍ ലോകത്തെമ്പാടും കമ്യൂണിസ്റ്റ് പാര്‍ടികളും തൊഴിലാളിവര്‍ഗ പ്രസ്ഥാനവും അഭിമുഖീകരിച്ചിട്ടുണ്ട്. അതൊന്നും ചരിത്രത്തിന്റെ അവസാനമായിരുന്നില്ല. വര്‍ഗസമരം ഒരേ നേര്‍രേഖയിലൂടെ മുന്നോട്ടുപോകുമെന്ന് കരുതുന്നത് മൗഢ്യമാണ്. രണ്ടടി മുന്നോട്ടുവയ്ക്കുമ്പോള്‍ ഒരുപക്ഷേ ഒരടി പിന്നോട്ട് വയ്ക്കേണ്ടിവന്നാല്‍പോലും ആത്യന്തികമായി അത് മുന്നേറുകതന്നെചെയ്യും. തിരിച്ചടികളുണ്ടാകുമ്പോള്‍ ആത്യന്തിക പരാജയമായും ചരിത്രത്തിന്റെ അവസാനമായും വര്‍ഗശത്രുക്കള്‍ പ്രചരിപ്പിക്കുകയും ആഹ്ലാദിക്കുകയും ചെയ്യും. എന്നാല്‍ , അവരുടെ ആഹ്ലാദപ്രകടനങ്ങള്‍ മൗഢ്യമാണെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. തിരിച്ചടികളെ അതിജീവിച്ച് മുതലാളിത്തവിരുദ്ധ- സാമ്രാജ്യത്വവിരുദ്ധ- ആഗോളവല്‍ക്കരണവിരുദ്ധ പോരാട്ടം സാര്‍വദേശീയമായി മുന്നേറാന്‍ തുടങ്ങിയ സന്ദര്‍ഭത്തിലാണ് ഇത്തവണ നാം പുന്നപ്ര- വയലാര്‍ രക്തസാക്ഷി സ്മരണ പുതുക്കുന്നത്.

2011, ഒക്‌ടോബർ 26, ബുധനാഴ്‌ച

അമേരിക്കന്‍ ഔഷധരംഗം പൊതുമേഖലയിലേക്ക്


വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരത്തില്‍ പങ്കെടുക്കുന്ന കംപ്യൂട്ടര്‍ വിദഗ്ധര്‍ ഉയര്‍ത്തിയ ഒരു ബാനര്‍ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. കംപ്യൂട്ടര്‍ ഭാഷയില്‍ ബാനറില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: "Sytem Error: Capitalsim is Crashed: Isntall New System". അതായത് മുതലാളിത്തം തകര്‍ന്നിരിക്കുന്നു, അമേരിക്കന്‍ സമ്പദ്ഘടന പ്രവര്‍ത്തിക്കണമെങ്കില്‍ പുതിയൊരു സാമ്പത്തികക്രമം സ്ഥാപിച്ചേ തീരൂ. കോര്‍പറേറ്റ് ഭീമന്‍മാരുടെ അടങ്ങാത്ത ദുരയ്ക്കും തൊഴിലില്ലായ്മയ്ക്കും സാമൂഹ്യ അസമത്വങ്ങള്‍ക്കുമെതിരെ ലോകമെമ്പാടുമുള്ള മുതലാളിത്ത രാജ്യങ്ങളില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭത്തിന് കൂടുതല്‍ രാഷ്ട്രീയവ്യക്തത കൈവന്നുതുടങ്ങിയിരിക്കുന്നു എന്ന സൂചനയാണ് സമരത്തില്‍ പങ്കെടുത്തവര്‍ ഉയര്‍ത്തിക്കാട്ടിയ ബാനര്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ , രൂക്ഷമായ പ്രതിസന്ധികളെ നേരിടുന്ന സാമ്രാജ്യത്വ കുത്തക മുതലാളിത്തത്തിന് ബദല്‍ സോഷ്യലിസമാണെന്ന് സമരത്തില്‍ പങ്കെടുക്കുന്നവര്‍ പറയുന്നില്ല. വര്‍ഷങ്ങളായി അമേരിക്കന്‍ ഭരണകൂടവും മാധ്യമങ്ങളും നടത്തുന്ന ആസൂത്രിതമായ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന്റെ ഫലമായി നോംചോംസ്കി ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ സോഷ്യലിസ്റ്റ് ആശയഗതികള്‍ക്കെതിരെ ഒരു പൊതുസമ്മതി അമേരിക്കന്‍ ജനതയില്‍ സൃഷ്ടിച്ചെടുക്കാന്‍ ഭരണവര്‍ഗത്തിന് കഴിഞ്ഞിട്ടുണ്ട്. എങ്കിലും സാമ്പത്തിക, സാമൂഹ്യ യാഥാര്‍ഥ്യങ്ങളും പരിഹാരം കണ്ടെത്താന്‍ കഴിയാതെ തുടരുന്ന പ്രതിസന്ധിയും സ്വകാര്യ കോര്‍പറേറ്റ് സ്ഥാപനങ്ങളെ തിരസ്കരിച്ചുകൊണ്ട് പൊതുസ്ഥാപനങ്ങളെ ആശ്രയിക്കാന്‍ അമേരിക്കന്‍ ഭരണാധികാരികളെ പല മേഖലയിലും നിര്‍ബന്ധിതരാക്കി വരികയാണ്. അതില്‍ ഏറ്റവും ശ്രദ്ധേയമായ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് അനുകൂലമായ നയരൂപീകരണം നടക്കുന്നത് ഔഷധ ഉല്‍പ്പാദന ഗവേഷണ മേഖലയിലാണ്.

ജനിതക സാങ്കേതികവിപ്ലവം കൂടുതല്‍ ചികിത്സാക്ഷമതയുള്ള ഔഷധങ്ങളുടെ ഉല്‍പ്പാദനസാധ്യത ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ , ഔഷധ മേഖലയിലെ വന്‍കിട കമ്പനികള്‍ നവീന ഔഷധ ഗവേഷണത്തില്‍ വലിയ താല്‍പ്പര്യം കാട്ടുന്നില്ലെന്ന വിമര്‍ശം അമേരിക്കയില്‍പോലും ഉയര്‍ന്നുവന്നിരിക്കുകയാണ്. ഔഷധ ഗവേഷണത്തിനായി ചെലവാക്കുന്നതിന്റെ ഇരട്ടിത്തുകയാണ് മരുന്നുകമ്പനികള്‍ ഇപ്പോള്‍ ഔഷധ മാര്‍ക്കറ്റിങ്ങിനായും പ്രചാരണത്തിനായും ചെലവിടുന്നത്. പുതിയ ഔഷധങ്ങള്‍ ഗവേഷണത്തിലൂടെ കണ്ടെത്തി ഫലസിദ്ധിയും പാര്‍ശ്വഫല സാധ്യതയും മറ്റും പരീക്ഷണനിരീക്ഷണങ്ങളിലൂടെ നിര്‍ണയിച്ച് മാര്‍ക്കറ്റ് ചെയ്യുന്നതിന് വന്‍തുക മുടക്കേണ്ടി വരും. ഒരു പുതിയ ഔഷധം കണ്ടെത്തി വിപണിയിലെത്തിക്കാന്‍ ഏതാണ്ട് നൂറ് കോടി ഡോളര്‍ (5000 കോടി രൂപ) ചെലവാക്കേണ്ടി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ , ഗവേഷണച്ചെലവ് കഴിച്ചാല്‍ രാസൗഷധങ്ങളെപ്പോലെ ജനിതക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന മരുന്നുകള്‍ പിന്നീട് വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കാന്‍ വലിയ ചെലവ് വേണ്ട. മരുന്നു കമ്പനികള്‍ ഈ സാധ്യത പ്രയോജനപ്പെടുത്തി നവീന ഔഷധങ്ങള്‍ വിലകുറച്ച് ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ശ്രമിക്കാറില്ല.

ജനിതക ഔഷധങ്ങളെല്ലാം വന്‍ വില ഈടാക്കിയാണ് കമ്പനികള്‍ മാര്‍ക്കറ്റ് ചെയ്തുവരുന്നത്. ഇതിനെതിരെ ജനകീയ ആരോഗ്യ പ്രസ്ഥാനങ്ങള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന പല രോഗങ്ങള്‍ക്കുമുള്ള ഔഷധങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് താല്‍പ്പര്യമില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉദാഹരണത്തിന് അമേരിക്കന്‍ ജനതയില്‍ വര്‍ധിച്ചുവരുന്ന മാനസിക രോഗങ്ങള്‍ക്കെതിരായി കേവലം രണ്ട് മരുന്നുമാത്രമാണ് കഴിഞ്ഞ ആറുപതിറ്റാണ്ടിനിടയില്‍ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്. മാത്രമല്ല വളരെയേറെ പ്രചാരത്തിലുള്ള നിരവധി മികച്ച ഔഷധങ്ങള്‍ ഗവേഷണം ചെയ്ത്കണ്ടെത്തിയിട്ടുള്ളത് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സര്‍വകലാശാലകള്‍ തുടങ്ങിയ പൊതുഗവേഷണ സ്ഥാപനങ്ങളാണെന്നും കാണാന്‍ കഴിയും. ഹൃദ്രോഗം, രക്താതിസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്കാവശ്യമായ ബീറ്റാബ്ലോക്കര്‍, എസിഇ ഇന്‍ഹിബിറ്റര്‍, ആമാശയ വ്രണത്തിനുള്ള എച്ച് 2 ബ്ലോക്കര്‍ , എയ്ഡ്സിനുള്ള സിഡുവിഡിന്‍ , സ്തനാര്‍ബുദത്തിനുള്ള ടാക്സോള്‍ തുടങ്ങിയ ആധുനിക മരുന്നുകള്‍ ഇവയില്‍പെടുന്നു. പൊതുസ്ഥാപനങ്ങള്‍ ഗവേഷണം നടത്തി കണ്ടെത്തിയ ആധുനിക മരുന്നുകള്‍ മാര്‍ക്കറ്റ് ചെയ്യാനായി സ്വകാര്യകമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുകയാണ് ചെയ്തിട്ടുള്ളത്.

പൊതുസ്ഥാപനങ്ങളിലെ ഗവേഷണഫലങ്ങളില്‍നിന്ന് ലാഭംകൊയ്യാന്‍ സ്വകാര്യ കമ്പനികളെ അനുവദിക്കരുതെന്ന ആവശ്യവും അമേരിക്കയില്‍ ജനകീയ പ്രസ്ഥാനങ്ങള്‍ നിരന്തരം ഉയര്‍ത്തിവരുന്നുണ്ട്. ഇതെല്ലാം പരിഗണിച്ച് ഔഷധ ഗവേഷണത്തിനായി സര്‍ക്കാര്‍ മുതല്‍മുടക്ക് വര്‍ധിപ്പിച്ച് പൊതുഗവേഷണ സ്ഥാപനങ്ങളിലെ ഗവേഷണ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരു പദ്ധതിക്ക് അമേരിക്കന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്. ജെയിംസ് വാട്സന് ശേഷം ഹ്യൂമന്‍ ജിനോം പ്രോജക്ടിന്റെ ഡയറക്ടറായിരുന്ന പ്രസിദ്ധ ജനിതക ശാസ്ത്രജ്ഞന്‍ ഫ്രാന്‍സിസ് കോളിന്‍സാണ് ഇതിനായുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹെല്‍ത്തിന്റെ കീഴില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ അഡ്വാന്‍സിങ് ട്രാന്‍സേഷണല്‍ സയന്‍സസ് എന്ന പേരില്‍ ഒരു കേന്ദ്രം സ്ഥാപിച്ച് ഔഷധ ഗവേഷണം ത്വരിതപ്പെടുത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.

വാള്‍സ്ട്രീറ്റ് സമരത്തിന്റെ ഭാഗമായി ഔഷധഗവേഷണവും ഉല്‍പ്പാദനവും കുത്തക കമ്പനികളില്‍നിന്ന് മോചിപ്പിച്ച് പൊതുസ്ഥാപനങ്ങളില്‍ നടത്തേണ്ടതാണെന്ന് പോള്‍ ക്രൂഗ്മാനെയും ജോസഫ് സ്റ്റിഗ്ലിറ്റ്സിനെയുംപോലുള്ള സാമ്പത്തിക വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ അമേരിക്കന്‍ ഭരണകൂടം പൊതുഗവേഷണത്തിനായി തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരായിട്ടുള്ളത്. പ്രതിസന്ധികളില്‍നിന്ന് വന്‍ തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയ്ക്ക് ബദലായി സോഷ്യലിസ്റ്റ് ആശയങ്ങള്‍ സാവകാശത്തിലാണെങ്കിലും ഉയര്‍ന്നുവന്നുതുടങ്ങിയിരിക്കുന്നുവെന്നാണ് ഈ സംഭവവികാസങ്ങളെല്ലാം സൂചിപ്പിക്കുന്നത്.

മുതലാളിത്ത വ്യവസ്ഥയുടെ വക്താക്കളായ അമേരിക്കന്‍ സര്‍ക്കാര്‍പോലും സ്വകാര്യ കുത്തക കമ്പനികളെ ഒഴിവാക്കി ഔഷധഗവേഷണ രംഗത്തേക്ക് കടന്നുവരാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരും ഇവിടത്തെ ഔഷധമേഖല നേരിടുന്ന പ്രതിസന്ധി പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടതാണ്. 2005ല്‍ ഇന്ത്യന്‍ പേറ്റന്റ് നിയമം മാറ്റിയതോടെ വികസിത രാജ്യങ്ങളില്‍ പേറ്റന്റ് ചെയ്യുന്ന നവീന ഔഷധങ്ങള്‍ ഇതര രീതികളിലൂടെ ഉല്‍പ്പാദിപ്പിക്കാന്‍ ഇന്ത്യക്കാവില്ല. ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യത്തെ ജനതയ്ക്കാവശ്യമായ മരുന്നുകളല്ല വിദേശ രാജ്യങ്ങളില്‍ കണ്ടെത്തുന്നവയില്‍ ഭൂരിഭാഗവും. പേറ്റന്റ് നിയമം മാറ്റിയതോടെ ഇന്ത്യന്‍ -വിദേശ സ്വകാര്യ കമ്പനികള്‍ ഇപ്പോള്‍ മൗലിക ഗവേഷണത്തിലല്ല, പരീക്ഷണങ്ങളിലും കരാര്‍ ഗവേഷണത്തിലുംമാത്രമാണ് താല്‍പ്പര്യം കാട്ടുന്നതെന്നതും ഇന്ത്യന്‍ ഔഷധവ്യവസായത്തില്‍ നേരിടുന്ന പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ഇന്ത്യയിലെ പൊതുമേഖലാ ഗവേഷണ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ ജനതയ്ക്കാവശ്യമായ മരുന്നുകള്‍ വികസിപ്പിച്ചെടുത്ത് രാജ്യത്തെ പൊതുമേഖലാ മരുന്നുകമ്പനികളിലൂടെ ഉല്‍പ്പാദിപ്പിച്ച് ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള പദ്ധതി ആവിഷ്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. എന്നാല്‍ തങ്ങളുടെ അമേരിക്കന്‍ യജമാനന്‍മാര്‍ നയം മാറ്റിത്തുടങ്ങിയെങ്കിലും രാജാവിനേക്കാള്‍ വലിയ രാജഭക്തി കാട്ടുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയും കൂട്ടാളികളും ഔഷധരംഗത്തെ കുത്തക പ്രീണനനയം അവസാനിപ്പിക്കാന്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാനാവില്ല.


*****


ഡോ. ബി ഇക്ബാല്‍