2015, മേയ് 18, തിങ്കളാഴ്‌ച

തമിഴകത്ത് തളിര്‍ക്കുന്നു; ദളിത് ജീവിതം


ചെരുപ്പിടരുത്, പൊതുവഴിയിലൂടെ നടക്കരുത്, പൊതുശ്മശാനത്തില്‍ ദഹിപ്പിക്കരുത്, പൊതുപൈപ്പില്‍ വെള്ളമെടുക്കരുത്, ക്ഷേത്രത്തില്‍ പ്രവേശിക്കരുത്, സ്കൂളില്‍ ഒന്നിച്ചിരിക്കരുത്, രണ്ടുതരം ഗ്ലാസ്. തമിഴ്നാട്ടില്‍ ദളിതര്‍ക്കുനേരെ മേല്‍ജാതിക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന കല്‍പ്പനകള്‍. ഉയര്‍ന്ന ജാതിക്കാരന്‍ വേട്ടയാടുമ്പോള്‍ മിണ്ടാന്‍പോലുമാകാതെ ജീവിച്ചവരാണ് ദളിതര്‍. അടിമയെ പോലെ കഴിഞ്ഞ ദളിതര്‍ ഇന്ന് അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങുന്നു.
മനുഷ്യനെ പോലെ ജീവിക്കണമെന്ന ബോധത്തിലേക്ക് തമിഴകത്തെ ദളിതര്‍ മാറുകയാണ്. തമിഴ്നാട് അയിത്തനിര്‍മാര്‍ജന മുന്നണിയുടെ ചിറകിലേറിയാണ് ഇവര്‍ പൊതുജീവിതത്തിലേക്ക് പറന്നുയരുന്നത്്. സിപിഐ എമ്മിന്റെ നിരന്തര ഇടപെടലിന്റെ ഫലമായാണ് 2008ലാണ് അയിത്തനിര്‍മാര്‍ജന മുന്നണി രൂപീകരിച്ചത്. പുതുക്കോട്ടയില്‍ 2010 മെയ് 28, 29 തിയതികളിലായിരുന്നു ആദ്യസമ്മേളനം. ട്രേഡ് യൂണിയനുകള്‍, പുരോഗമന ആശയമുള്ള സര്‍വീസ് സംഘടനകള്‍, കിസാന്‍സഭ, ഡിവൈഎഫ്ഐ, എസ്എഫ്ഐ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍, മുര്‍പ്പോക്ക് എഴുത്താളര്‍ സംഘം തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പിന്തുണയിലാണ് മുന്നണി ആരംഭിച്ചത്.
 
രണ്ടാം സംസ്ഥാനസമ്മേളനത്തിന് വിരുദുനഗറില്‍ എത്തുമ്പോള്‍ അണിചേര്‍ന്നത് 68 ദളിത് സംഘടനകള്‍. 40 ലക്ഷംപേര്‍.ദളിത് പീഡനം സംബന്ധിച്ച് സര്‍വേ സംഘടിപ്പിച്ചാണ് മുന്നണി പൊതുരംഗത്തേക്ക് കടന്നുവരുന്നത്. 1348 ഗ്രാമങ്ങളില്‍ നടത്തിയ സര്‍വേയില്‍ അയിത്തത്തിന്റെ 85 വകഭേദങ്ങള്‍ കണ്ടെത്തി. ജനസഖ്യയില്‍ 90 ശതമാനം ദളിതരും മറ്റ് പിന്നോക്കവിഭാഗക്കാരും ചേര്‍ന്നതാണ്.
70 ശതമാനം മറ്റ് പിന്നോക്കക്കാരും 20 ശതമാനം ദളിതരും. ഒരുകാലത്ത് ബ്രാഹ്മണവിരുദ്ധമുന്നേറ്റമായിരുന്നു തമിഴ്നാട്ടില്‍. ഇന്ന് ദളിതരും ഒബിസി വിഭാഗവും തമ്മിലാണ് ഏറ്റുമുട്ടല്‍. തൊഴിലാളികള്‍ ബഹുഭൂരിപക്ഷം ഈ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ആയതിനാല്‍ സംഘടിത തൊഴിലാളിപ്രസ്ഥാനത്തിനും ജാതിവ്യവസ്ഥ ഭീഷണിയായി. പലയിടത്തും ദളിതരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ല. ദളിത് പഞ്ചായത്ത് പ്രസിഡന്റിന് കസേരയും നല്‍കില്ല. ചെക്കില്‍ ഒപ്പിടാനും അനുവാദമില്ല. ഇത് ലംഘിക്കുന്നവരെ അതിക്രൂരമായി മര്‍ദിക്കും, കൊലപ്പെടുത്തും. ദുരഭിമാനഹത്യയും  വ്യാപകമായി. ഒരുവര്‍ഷത്തിനിടെ 28 ദുരഭിമാനഹത്യ . ധര്‍മപുരിയില്‍ ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം ചെയ്തതിന് ഇളവരശനെ കൊലപ്പെടുത്തി. മൂന്ന് ദളിത് ഗ്രാമം തീയിട്ടു.
തഞ്ചാവൂരില്‍ മാരിമുത്തു കൊല്ലപ്പെട്ടതും മധുരയില്‍ വിമല കൊല്ലപ്പെട്ടതും ദുരഭിമാനഹത്യയുടെ പേരില്‍.കലുഷിതമായ ഈ അന്തരീക്ഷത്തിലാണ് അയിത്തനിര്‍മാര്‍ജന മുന്നണിയുടെ രംഗപ്രവേശം. ദളിതരുടെ ഉന്നമനത്തിനായി വലിയ പ്രക്ഷോഭം സംഘടിപ്പിച്ചു. 28 ക്ഷേത്രങ്ങളിലേക്ക് ദളിതരുമായി പ്രവേശിച്ചു. ഉത്തപുരത്തെ ജാതിമതില്‍ പൊളിച്ചു. ദളിതരില്‍ ദളിതര്‍ എന്നറിയപ്പെടുന്ന അരുന്ധതിയര്‍ വിഭാഗത്തിലെ 20000 പേരെ അണിനിരത്തി ചെന്നൈയില്‍ പ്രകടനം നടത്തി. ആ വിഭാഗത്തിന് ദളിത് സംവരണത്തിന്റെ മൂന്നുശതമാനം ഉപസംവരണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍.
ഇപ്പോള്‍ ദുരഭിമാനഹത്യ തടയാന്‍ പ്രത്യേകനിയമം വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം. അംബേദ്കര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് എംപ്ലോയീസ് ട്രെയ്നിങ് സെന്റര്‍ ആരംഭിച്ചതും വിപ്ലവകരമായ ചുവടുവയ്പാണ്. സെന്ററിന്റെ 28 ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നു. എന്‍ജിനിയറിങ്-ബാങ്ക് പ്രവേശനപരീക്ഷാപരിശീലനവുമുണ്ട്.മുന്നേറാന്‍ ഏറെയുള്ള ദളിതര്‍ക്ക്് പ്രതീക്ഷയും ഈ പ്രസ്ഥാനംതന്നെയാണെന്ന് തമിഴ്നാട് അയിത്തനിര്‍മാര്‍ജന മുന്നണി സംസ്ഥാന പ്രസിഡന്റും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവുമായ പി സമ്പത്ത് പറഞ്ഞു.

ജാതിമാറി കല്യാണം കഴിച്ചാല്‍ കൊല്ലും, മക്കളായാലും



പ്രണയിച്ചതിന്റെപേരില്‍ ജീവന്‍ നല്‍കേണ്ടിവന്ന ധര്‍മപുരിയിലെ ഇളവരശനെന്ന ചെറുപ്പക്കാരന്‍ ഒരു നൊമ്പരമായി ഇന്നും ഓര്‍മയിലുണ്ട്. ദളിതനായിരുന്നു ഇളവരശന്‍. മേല്‍ജാതിക്കാരിയായ ദിവ്യയെ വിവാഹംചെയ്ത ഇളവരശനെ പിന്നീട് കണ്ടെത്തിയത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍. സംഭവം 2012 നവംബറില്‍. സ്നേഹിക്കുന്ന മനസ്സുകളെ വേര്‍പിരിക്കാന്‍ ജാതിത്തീയെരിഞ്ഞപ്പോള്‍ നത്തം, അണ്ണാനഗര്‍, കൊണ്ടംപട്ടി ഗ്രാമങ്ങളില്‍ 234 വീടുകള്‍ കത്തിയമര്‍ന്നു. സംഘം ചേര്‍ന്നെത്തിയ 1500 ആയുധധാരികള്‍ ചേര്‍ന്ന്് ആക്രമിച്ചപ്പോള്‍ ദളിതര്‍ എല്ലാം ഉപേക്ഷിച്ച് വീട് വിട്ടു. സ്വര്‍ണവും പണവും കവര്‍ന്നു. പൊലീസും സര്‍ക്കാരും കാഴ്ചക്കാരായി.
ധര്‍മപുരി ഒരു പരീക്ഷണശാലയായി. ധര്‍മപുരിയില്‍ തുടങ്ങിയ അടിച്ചമര്‍ത്തല്‍ പടര്‍ന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്നത് 78 ദുരഭിമാനഹത്യ.ധര്‍മപുരി സംഭവത്തിനുശേഷം മേല്‍ജാതിക്കാര്‍ സംഘം ചേര്‍ന്ന് മിശ്രവിവാഹങ്ങളുടെ കണക്കെക്കുകയാണ്. അവരെ കണ്ടെത്തി വേര്‍പിരിക്കാനാണ് ശ്രമം. തയ്യാറാകാത്തവരെ കൊല്ലും. ധര്‍മപുരി ബൊമ്മുടി വേപ്പിലഹള്ളി ഗ്രാമത്തില്‍ ദളിത് പെണ്‍കുട്ടിയെ വണ്ണിയര്‍ വിഭാഗത്തില്‍പ്പെട്ട യുവാവ് വിവാഹംചെയ്തു. അഞ്ചുവര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് മൂന്നു വയസ്സുള്ള കുഞ്ഞുണ്ട്. ജോലി സംബന്ധമായ കാര്യത്തിനായി താമസം ജില്ലയ്ക്ക് പുറത്ത്. ഉത്സവത്തിനും മറ്റ് വിശേഷങ്ങള്‍ക്കും ഭാര്യയും കുഞ്ഞിനെയും കൂട്ടി യുവാവ് എത്താറുണ്ട്. എന്നാല്‍, ധര്‍മപുരി സംഭവത്തിന് ശേഷം സ്ഥിതി മാറി. ദളിത് വിഭാഗത്തില്‍പ്പെട്ട ഭാര്യയുമായി ഗ്രാമത്തില്‍ പ്രവേശിക്കരുതെന്ന് ഗ്രാമമുഖ്യന്‍.
നരിപ്പള്ളിയില്‍ മേല്‍ജാതിക്കാരനെ മേനകയെന്ന പട്ടികവര്‍ഗ യുവതി വിവാഹം ചെയ്തത് രണ്ടരവര്‍ഷം മുമ്പ്. ആറുമാസം ഗര്‍ഭിണി. ഭര്‍ത്താവ് ജോലിയാവശ്യത്തിനായി പുറത്ത്. ഭര്‍ത്താവിന്റെ അടുത്ത ബന്ധു റെയില്‍വേ സ്റ്റേഷനിലേക്കെന്നപേരില്‍ മേനകയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി കഴുത്തില്‍ കയറിട്ട് മുറുക്കി കൊലപ്പെടുത്തി. പെട്രോള്‍ ഒഴിച്ച് തീയിട്ടു.വെകടതാംപട്ടിയില്‍ മേല്‍ജാതിക്കാരിയായ യുവതി ദളിത് യുവാവിനെ വിവാഹം ചെയ്തു. പ്രശ്നം പറഞ്ഞുതീര്‍ക്കാമെന്ന പേരില്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ വിളിച്ചുവരുത്തി. കസേരയില്‍ കെട്ടിയിട്ട് സ്വന്തം അച്ഛനും അമ്മയും ചേര്‍ന്ന് തീകൊളുത്തി. മേല്‍ജാതിക്കാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് കൃത്യം നടത്തിയതെന്നാണ് മാതാപിതാക്കള്‍ സമ്മതിച്ചു.
അരൂര്‍ നിയമസഭാമണ്ഡലത്തിലെ പോളയാംപള്ളി പഞ്ചായത്തിലെ ജയദാംപട്ടിയില്‍ നടന്ന സംഭവം മനുഷ്യമനഃസാക്ഷിയെ പിടിച്ചുകുലുക്കുന്നതാണ്. അരുന്ധതിയര്‍ വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടി സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ മേല്‍ജാതിയില്‍പ്പെട്ട മൂന്നുപേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു. ദൃശ്യം വീഡിയോയില്‍ പകര്‍ത്തി. ദൃശ്യം പുറത്തുപോകുമെന്ന് ഭീഷണിപ്പെടുത്തി. ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി മറ്റുചിലരും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസ് തയ്യാറായില്ല. പരാതി നല്‍കാതിരിക്കാനും ശ്രമം നടത്തി. ഒടുവില്‍ തമിഴ്നാട് അയിത്ത നിര്‍മാര്‍ജന മുന്നണി ഉള്‍പ്പെടെയുള്ള സംഘടനകളുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് കേസെടുത്തത്. അഞ്ചുപേരെ അറസ്റ്റ് ചെയ്തു.

ഈ ഗ്രാമജീവിതങ്ങള്‍ വേര്‍തിരിക്കുന്നതാര്  
""ഒന്നിച്ചു ജോലിചെയ്തിരുന്നവര്‍ ഇപ്പോള്‍ പരസ്പരം സംസാരിക്കാറില്ല. വിവാഹങ്ങള്‍ക്ക് ക്ഷണിക്കില്ല. മേല്‍ജാതിക്കാരുടെ ഗ്രാമത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തിയപ്പോള്‍ ദളിത് ഗ്രാമങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്ക് വിലക്ക്. ഇളവരശന്‍-ദിവ്യ സംഭവത്തിനു ശേഷമുള്ള ധര്‍മപുരിയുടെ അവസ്ഥയാണിത്.'' തമിഴ്നാട് അയിത്തനിര്‍മാര്‍ജന മുന്നണി ധര്‍മപുരി യൂണിറ്റ് സെക്രട്ടറിയും നത്തം സ്വദേശിയുമായ കെ ഗോവിന്ദസ്വാമി പറഞ്ഞു.
ഇളവരശന്‍ സംഭവം സൃഷ്ടിച്ച സാമൂഹികാഘാതം വിവരിക്കാനാകാത്തതാണ്. മേല്‍ജാതിക്കാര്‍ ദളിതരെ ജോലിക്ക് വിളിക്കാറില്ല.അന്യജില്ലകളില്‍ പോയി ജോലിചെയ്യേണ്ട സ്ഥിതിയാണിപ്പോള്‍. പല കാര്യങ്ങളിലും ദളിതര്‍ക്ക് സാമൂഹികവിലക്ക്. മേല്‍ജാതിക്കാരന്റെ കടയില്‍നിന്ന് ദളിതര്‍ സാധനങ്ങള്‍ വാങ്ങരുത് എന്നു തുടങ്ങി നേരില്‍ കണ്ടാല്‍ സംസാരിക്കരുത് എന്നുവരെയുള്ള വിലക്കുണ്ട്. സിപിഐ എമ്മും അയിത്തനിര്‍മാര്‍ജന മുന്നണിയും ഇടപെട്ടതുകൊണ്ടു മാത്രമാണ് അഗ്നിക്കിരയാക്കിയ മൂന്നു ഗ്രാമങ്ങള്‍ക്കായി സര്‍ക്കാര്‍ 12.5 കോടി രൂപ അനുവദിച്ചത്. വോട്ട് ബാങ്കായതിനാല്‍ മേല്‍ജാതിക്കാരെ പിണക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ടിയും ശ്രമിക്കാറില്ലെന്നും ഗോവിന്ദസ്വാമി പറഞ്ഞു.

2015, മേയ് 16, ശനിയാഴ്‌ച

ഫാസിസവും മോഡി ഗവണ്‍മെന്റും

 കെ എ വേണുഗോപാലന്‍

നമ്മുടെ ആശയരംഗത്ത് ഇന്ന് ഫാസിസവുമായി ബന്ധപ്പെട്ട് നിരവധി പുതിയ പദപ്രയോഗങ്ങളും സങ്കല്‍പനങ്ങളും നിലവിലുണ്ട്. സാംസ്‌കാരിക ഫാസിസം, വര്‍ഗ്ഗീയ ഫാസിസം സവര്‍ണ്ണ ഫാസിസം തുടങ്ങിയവ അക്കൂട്ടത്തില്‍ പെടുന്നു. ബിജെപിയെയും ആര്‍ എസ് എസ്സിനെയും ബന്ധപ്പെടുത്തിയാണ് ഇവയില്‍ പലതും ഉപയോഗിക്കുന്നത്. എന്നാല്‍ ഇടതുപക്ഷത്തെ ഏറ്റവും ജനപിന്തുണയുള്ള പാര്‍ട്ടിയായ സിപിഐ എമ്മിന്റെ ഇരുപത്തിയൊന്നാം പാര്‍ട്ടികോണ്‍ഗ്രസ്സില്‍ അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ഒരിടത്തും ഈ പദപ്രയോഗങ്ങളില്ല എന്നുമാത്രമല്ല, മോഡി ഗവണ്‍മെന്റ് ഫാസിസ്റ്റാണ് എന്ന് വിലയിരുത്തിയിട്ടുമില്ല.
സ്വാഭാവികമായും എന്തുകൊണ്ട് എന്ന ചോദ്യം ഉയര്‍ന്നുവരാവുന്നതാണ്. രാഷ്ട്രീയ പ്രമേയം 2.30 പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്: ''റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ ജനാധിപത്യ അടിത്തറയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന വിനാശകരമായ ഒരു ഹിന്ദുത്വ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിനാവശ്യമായ ഒരു ബഹുമുഖ പദ്ധതിയാണിപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.ഇന്ത്യയില്‍ ആര്‍ എസ് എസ്സിന്റെ നിര്‍ദ്ദേശാനുസൃതം ബിജെപി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്ത് എന്നതിന്റെ അന്തഃസത്തയാണ് ഇവിടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരും ആര്‍ എസ് എസ്സും തമ്മില്‍ ഏകോപനമുണ്ടാക്കുകയും അതുവഴി വിദ്യാഭ്യാസരംഗത്തും ചരിത്ര പഠനത്തിലും സാംസ്‌കാരിക രംഗത്തും ഒക്കെ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുന്നതിന് സഹായകമായ മാറ്റങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ബഹുമത സ്വഭാവമുള്ളതും മതനിരപേക്ഷതയില്‍ അടിയുറച്ചുനില്‍ക്കുന്നതുമായ ഒരു രാജ്യമാണ് ഇന്ത്യ. അങ്ങനെയുള്ള ഒരു രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്നതുതന്നെ ജനാധിപത്യ വിരുദ്ധമായ ഒരു നടപടിയാണ്.
പക്ഷേ അതുകൊണ്ടുമാത്രം ഇപ്പോള്‍ ഇന്ത്യ ഒരു ഫാസിസ്റ്റ് രാഷ്ട്രമായി മാറിക്കഴിഞ്ഞുവെന്ന് വിലയിരുത്താനാവുമോ? ഇല്ല എന്നുതന്നെയാണ് സിപിഐ എമ്മിന്റെ ഇരുപത്തിയൊന്നാം പാര്‍ട്ടികോണ്‍ഗ്രസ്സ് നല്‍കുന്ന ഉത്തരം. എന്താണ് ഫാസിസം എന്നത് സംബന്ധിച്ച് വ്യക്തമായ ധാരണയുള്ള പാര്‍ട്ടിയാണ് സിപിഐഎം. 'ഫൈനാന്‍സ് മൂലധനക്കാരില്‍ വച്ച് ഏറ്റവും പിന്തിരിപ്പനും അങ്ങേയറ്റത്തെ ദേശീയ സങ്കുചിതത്വവാദികളും കടുത്ത സാമ്രാജ്യത്വവാദികളുമായ ശക്തികളുടെ പരസ്യവും ഭീകരവുമായ സ്വേഛാധിപത്യമാണ് അധികാരത്തിലേറിയ ഫാസിസം' എന്നാണ് കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ ഫാസിസത്തെ വിലയിരുത്തിയത്.
ജര്‍മ്മനിയിലും ഇറ്റലിയിലും ജപ്പാനിലും നിലവിലുണ്ടായിരുന്ന ഫാസിസത്തിന് തന്നെ വിശദാംശങ്ങളില്‍ വ്യത്യസ്തതയുണ്ടായിരുന്നു. അവയില്‍നിന്നൊക്കെ വ്യത്യസ്തമായിട്ടായിരിക്കും ഇന്ത്യയില്‍ ഫാസിസം പ്രത്യക്ഷപ്പെടുക എന്നതിലും സംശയമില്ല. കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ കാലത്തെ ധനമൂലധനത്തിന്റെ സ്വഭാവമല്ല ഇന്നത്തെ ധനമൂലധനത്തിന് ഉള്ളത് എന്ന് സിപിഐ എമ്മിന്റെ ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസ്സ് അംഗീകരിച്ച പ്രത്യയ ശാസ്ത്രപ്രമേയം വ്യക്തമാക്കിയിട്ടുണ്ട്.
'ലെനിന്റെ കാലത്തേതില്‍ നിന്ന് വ്യത്യസ്തമായി നിര്‍ദ്ദിഷ്ടമായ ദേശരാഷ്ട്രങ്ങളുടെ നിര്‍ദ്ദിഷ്ടമായ തന്ത്രപര താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിനു മാത്രമല്ല, അന്തര്‍ദേശീയ ധനമൂലധനം പ്രവര്‍ത്തിക്കുന്നത്, അന്തര്‍ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ്'. അതുകൊണ്ടുതന്നെ ഇന്നത്തെ ഫാസിസത്തിന് കടുത്ത സങ്കുചിത ദേശീയവാദിയാകാന്‍ കഴിയില്ല. മാത്രമല്ല അന്ന് ദേശരാഷ്ട്രാടിസ്ഥാനത്തിലാണ് ധനമൂലധനം പ്രവര്‍ത്തിച്ചുവന്നിരുന്നതെങ്കില്‍ ഇന്നത് പ്രവര്‍ത്തിക്കുന്നത് അന്തര്‍ദേശീയമായാണ്. അന്ന് യുദ്ധം നടത്തി രാജ്യങ്ങളെ വെട്ടിപ്പിടിച്ചാണ് സാമ്രാജ്യത്വ രാജ്യങ്ങള്‍ ലോകത്തെ പങ്കിട്ടെടുത്തിരുന്നതെങ്കില്‍ ഇന്ന് അതല്ലാതെതന്നെ മൂന്നാം ലോകരാജ്യങ്ങളെ ചൂഷണം ചെയ്യാന്‍ അന്തര്‍ദേശീയ ധനമൂലധന ശക്തികള്‍ക്ക് കഴിയും എന്ന സ്ഥിതിയുണ്ട്. അതിനാണ് നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കാന്‍ രാജ്യങ്ങളോട് ആവശ്യപ്പെടുന്നത്.
ഇന്ത്യയിലെ ഭരണാധികാരിവര്‍ഗം വിദേശ-ധനമൂലധന ശക്തികളുമായി കൂടുതല്‍ കൂടുതല്‍ സഹകരിക്കുന്നവരാണെന്ന് സി പി ഐ (എം)ന്റെ പാര്‍ടി പരിപാടിയില്‍ തന്നെ വിലയിരുത്തിയിട്ടുണ്ട്. തന്മൂലം അന്തര്‍ദേശീയ ധനമൂലധന ശക്തികള്‍ക്ക് ഇന്ത്യന്‍ ഭരണാധികാരി വര്‍ഗത്തിനുമേല്‍ ആയുധപ്രയോഗം നടത്തി അനുസരിപ്പിക്കേണ്ട ആവശ്യകമില്ല. ഇന്ത്യന്‍ ഭരണാധികാരി വര്‍ഗത്തിന് മുമ്പിലാവട്ടെ അവരുടെ നവലിബറല്‍ നയത്തിന് വിഘാതം സൃഷ്ടിക്കാവുന്നവരും ബദല്‍ നയത്തിനുവേണ്ടി നിലകൊള്ളുന്നവരുമായ തൊഴിലാളി വര്‍ഗമോ അവരുടെ രാഷ്ട്രീയപാര്‍ട്ടിയോ കരുത്തുറ്റ ഒരു എതിരാളിയായി ഇന്ന് നിലനില്‍ക്കുന്നില്ല. അതുകൊണ്ടുതന്നെ പാര്‍ലമെന്ററി ജനാധിപത്യത്തെ ഉപേക്ഷിച്ച് ഫാസിസത്തിലേക്ക് നീങ്ങേണ്ട ഒരു അടിയന്തിരഘട്ടം ഇന്ന് ഇന്ത്യന്‍ ഭരണാധികാരി വര്‍ഗത്തിനു മുമ്പില്‍ ഉയര്‍ന്നുവന്നിട്ടില്ല. അങ്ങനെ ഉയര്‍ന്നു വന്നാല്‍ അവര്‍ ഫാസിസത്തിലേക്ക് നീങ്ങുമെന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ ഇന്ന് അങ്ങനെയൊരു സ്ഥിതിയില്ലാത്തതിനാലാണ് പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടുതന്നെ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനുവേണ്ടി ഒരു ഹിന്ദു വോട്ടുബാങ്കുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ബി ജെ പി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
സിപിഐ എം പരിപാടിയില്‍ പറയുന്നതുപോലെ 'ഫാസിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയ സ്വയം സേവക് സംഘം മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും മേധാവിത്വം വഹിക്കുകയും ചെയ്യുന്നതിനാല്‍ ബി ജെ പി ഒരു സാധാരണ ബൂര്‍ഷ്വാപാര്‍ടിയല്ല' എന്ന മുന്നറിയിപ്പ് നമ്മുടെ മുമ്പിലുണ്ട്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതും വര്‍ഗീയമായ പരിപാടിയോടുകൂടിയതുമായ ഒരു പാര്‍ടി തന്നെയാണ് ബി ജെ പി. അവരുടെ നയങ്ങള്‍ക്കെതിരായി വിപുലമായ സമരനിര ഉയര്‍ന്നുവരുന്നതോടെ അതിന്റെ ഫാസിസ്റ്റ് ദംഷ്ട്രകള്‍ പുറത്തുവരും എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ വിപുലമായ ജനകീയ ഐക്യത്തിന് ഫാസിസ്റ്റ് നടപടികളെ ചെറുക്കാനും ജനാധിപത്യം സംരക്ഷിക്കാനും കഴിയും.
അതിന് ഫാസിസത്തെ കുരുടന്മാര്‍ ആനയെക്കാണുന്നതുപോലെ കണ്ടാല്‍പോര. സമഗ്രമായിതന്നെ കാണേണ്ടതുണ്ട്. ആശയരംഗത്തോ, സാംസ്‌കാരിക രംഗത്തോ, സാമൂഹിക രംഗത്തോ മാത്രമായി ഒറ്റതിരിച്ച് ഫാസിസത്തെ ചെറുക്കാനാവില്ല. അതിനൊരു സാമ്പത്തിക നയമുണ്ട്; അത് ധനമൂലധനത്തിന്റെ സാമ്പത്തിക നയമാണ്; അത് നവലിബറല്‍ സാമ്പത്തിക നയമാണ്. ആ സാമ്പത്തിക നയം നടപ്പിലാക്കപ്പെടുന്നതിന്റെ ഭാഗമായി കഷ്ടതയനുഭവിക്കുന്ന വലിയൊരു ജനവിഭാഗമുണ്ട്. അവരെ അവരനുഭവിക്കുന്ന ജീവല്‍പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ അണിനിരത്താനും പോരാടാനും കഴിയണം. ആ പോരാട്ടത്തെ ശരിയായ രീതിയില്‍ അവതരിപ്പിച്ചു എന്നതാണ് സി പി ഐ (എം) 21-ാം പാര്‍ടി കോണ്‍ഗ്രസിലെ രാഷ്ട്രീയപ്രമേയത്തിന്റെ സവിശേഷത. അത് താഴെ കൊടുക്കുന്നു:
''ഹിന്ദുത്വശക്തികള്‍ക്കും മറ്റിതര വര്‍ഗീയ രൂപങ്ങള്‍ക്കും എതിരായ പോരാട്ടത്തെ നവലിബറല്‍ നയങ്ങള്‍ക്കും അധ്വാനിക്കുന്ന ജനങ്ങള്‍ക്ക് മേല്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്കും എതിരായ പോരാട്ടവുമായി കണ്ണി ചേര്‍ക്കുകയും സംയോജിപ്പിക്കുകയും വേണം''.

2015, മേയ് 14, വ്യാഴാഴ്‌ച

മാര്‍ക്സിസത്തിന്റെ പ്രസക്തി

മാര്‍ക്സിസത്തോളം എതിര്‍പ്പ് നേരിട്ട മറ്റൊരു തത്വശാസ്ത്രമില്ല. എത്രമാത്രം എതിര്‍ത്തിട്ടും എത്രതന്നെ നിഷേധിച്ചിട്ടും മാര്‍ക്സിസം ജീവിക്കുകയും വളരുകയുംചെയ്യുന്നു. അതിന്റെ കാരണമെന്തന്നറിയാന്‍, കമ്യൂണിസവും മാര്‍ക്സിസവും തകര്‍ന്നുവെന്ന് മനോസുഖത്തിനുവേണ്ടി എഴുതിവിടുന്നവര്‍ അല്‍പ്പം ക്ഷമ കാണിച്ചാല്‍ നന്ന്. പാര്‍ടിയുടെ എല്ലാ തലങ്ങളിലും അണികളിലും ഐക്യവും അഭൂതപൂര്‍വമായ കെട്ടുറപ്പും ഉണ്ടാക്കാന്‍ 21-ാം പാര്‍ടി കോണ്‍ഗ്രസിന് സാധിച്ചു. കോണ്‍ഗ്രസ് വിശാഖപട്ടണത്ത് സമാപിച്ചതിനു പിന്നാലെ കമ്യൂണിസത്തെയും കമ്യൂണിസ്റ്റ് പാര്‍ടിയെയും സംബന്ധിച്ച് ബൂര്‍ഷ്വാ മാധ്യമ വിശാരദന്മാരുടെ വിമര്‍ശന-അവലോകനമത്സരം നടക്കുകയാണ്.
കമ്യൂണിസ്റ്റ് പാര്‍ടികളെയും കമ്യൂണിസത്തെയും പറ്റിയും സിപിഐ എമ്മിന്റെ ജനറല്‍ സെക്രട്ടറി ആരാകും എന്നതിനെക്കുറിച്ചും കേരളത്തിലല്ലാതെ ഇന്ത്യയില്‍ മറ്റൊരിടത്തും ചര്‍ച്ചചെയ്യുന്നില്ലെന്ന് "മാതൃഭൂമി'യില്‍ വന്ന പരമ്പരയുടെ കര്‍ത്താവ് പരിഹാസം ഒളിപ്പിച്ച് എഴുതിയതായി കണ്ടു. ഇത് തികച്ചും ആത്മനിഷ്ഠ അഭിപ്രായമാണ്. ഇത്തരം നിലപാടുള്ള ലേഖകന്‍തന്നെ മൂന്നുദിവസം ഇതേകാര്യത്തില്‍ പരമ്പരാരചനയില്‍ ഏര്‍പ്പെട്ടത് വിരോധാഭാസമായി തോന്നി.
സോവിയറ്റ് യൂണിയന്റെയും മറ്റും പതനത്തിനുശേഷം ആഗോളതലത്തില്‍ വിരലിലെണ്ണാവുന്ന രാജ്യങ്ങളിലേ പാര്‍ടി പേരിനെങ്കിലും അവശേഷിച്ചിട്ടുള്ളൂ എന്നും ഇദ്ദേഹം ആശ്വാസംകൊള്ളുന്നു. ഇങ്ങനെ ആശ്വാസംകൊള്ളണമെങ്കില്‍ എഴുത്തുകാരന് 80 വിരലുള്ള കൈയുണ്ടാകണം. കാരണം, ലോകത്ത് എണ്‍പതിലധികം രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ടികളോ കമ്യൂണിസ്റ്റ് സ്വഭാവത്തിലുള്ള വര്‍ക്കേഴ്സ് പാര്‍ടികളോ സോഷ്യലിസ്റ്റ് പാര്‍ടികളോ ഉണ്ട്.സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും സോഷ്യലിസത്തിന് തിരിച്ചടി ഉണ്ടായെങ്കിലും "മാര്‍ക്സിസം മരിക്കുന്നില്ല' എന്ന് ഇന്നത്തെ ലോകത്തെ കണ്‍തുറന്ന് കാണുന്ന ആരും സമ്മതിക്കും. പ്രപഞ്ചത്തിലെ മറ്റെല്ലാ പ്രതിഭാസങ്ങളെയുംപോലെ മാര്‍ക്സിസവും മാറ്റത്തിന് വിധേയമാവുകയും ചിലപ്പോഴെല്ലാം ചിലയിടങ്ങളില്‍ പിന്നോട്ടടിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും സദാ വളര്‍ന്നുകൊണ്ടിരിക്കുകയുമാണ്. ഈ അഭിപ്രായത്തോട് വിയോജിപ്പുള്ളവരുണ്ടാകാം. പശ്ചിമ ബംഗാളിലെ തിരിച്ചടി, പാര്‍ലമെന്റിലെ സീറ്റ് കുറവ് എന്നിവ മറയാക്കി മാര്‍ക്സിസം ഇന്ത്യയില്‍ മുരടിക്കുകയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. മാര്‍ക്സും എംഗല്‍സും ജീവിച്ചിരുന്ന കാലത്ത് അലസിപ്പോയ "പാരീസ് കമ്യൂണ്‍' എന്ന വിപ്ലവം മാത്രമാണുണ്ടായത്. അവരുടെ ജീവിതകാലത്ത് മിക്കവാറും യൂറോപ്പില്‍ ഒതുങ്ങിനിന്ന വിപ്ലവ തൊഴിലാളിപ്രസ്ഥാനം പിന്നീട് ആഗോളമായി വികസിച്ചു. ബൂര്‍ഷ്വാ വര്‍ഗത്തിനെതിരെ പടവെട്ടിയ പ്രസ്ഥാനം ആദ്യം ഒരു രാജ്യത്തും പിന്നീട് നിരവധി രാജ്യങ്ങളിലും ഭരണശക്തിയായി. സോവിയറ്റ് യൂണിയനിലെയും മറ്റും സോഷ്യലിസ്റ്റ് ഭരണക്രമം തകര്‍ന്നെങ്കിലും ജനകീയ ചൈന, വിയറ്റ്നാം, ക്യൂബ, ഉത്തരകൊറിയ, ലാവോസ് എന്നീ രാജ്യങ്ങളില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥയാണ്. ഇവയെക്കൂടാതെ സുശക്തമായ സോഷ്യലിസ്റ്റ് പാര്‍ടികളോ ഇടതുപക്ഷ പാര്‍ടികളോ ജനാധിപത്യക്രമത്തിലൂടെ അധികാരത്തില്‍ എത്തിയ ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും നിരവധി രാജ്യങ്ങളുണ്ട്. ഇത് സാര്‍വദേശീയ സ്ഥിതിഗതിയിലെ അഭിമാനാര്‍ഹമായ മാറ്റമാണ്. ഏഷ്യ, ആഫ്രിക്ക എന്നീ മേഖലകളിലും കമ്യൂണിസ്റ്റ് പാര്‍ടികളോ തൊഴിലാളിവര്‍ഗ പാര്‍ടികളോ പ്രവര്‍ത്തിക്കുകയും ചിലയിടങ്ങളിലെങ്കിലും മുന്നേറ്റം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നത് പ്രധാനമാണ്. 1998ല്‍ സിപിഐ എം മുന്‍കൈയെടുത്ത് കൊല്‍ക്കത്തയില്‍ നടത്തിയ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ലോകസമ്മേളനത്തില്‍ 24 പാര്‍ടികളുടെ പ്രതിനിധികള്‍ സംബന്ധിച്ചു. ഇന്ന് അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പെടെ എണ്‍പതിലധികം രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ടി ഉണ്ട്. അതുപോലും മനസ്സിലാക്കാതെ ലോകത്ത് ഏതു രാജ്യത്താണ് കമ്യൂണിസ്റ്റ് പാര്‍ടി ഉള്ളതെന്ന് ചോദിക്കുന്നത് അജ്ഞതയോ അല്ലെങ്കില്‍ സ്വന്തം അറിവ് പണയപ്പെടുത്തിയുള്ള കളവു പുലമ്പലോ ആണ്.
1847ല്‍ ആകെ ഒരു കമ്യൂണിസ്റ്റ് പാര്‍ടിയും 400 അംഗങ്ങളുമായിരുന്നു. ഇന്നാകട്ടെ, എണ്‍പതിലധികം കമ്യൂണിസ്റ്റ് പാര്‍ടികളും കോടിക്കണക്കിന് അംഗങ്ങളുമുണ്ട്. 1917ല്‍ ലോകത്തിന്റെ ആറിലൊരു ഭാഗത്ത് പാര്‍ക്കുന്ന 18 കോടി ജനങ്ങളാണ് സോഷ്യലിസത്തിലേക്ക് പാദമൂന്നിയത്. സോവിയറ്റ് യൂണിയന്‍ ശിഥിലമായെങ്കിലും അഞ്ച് രാജ്യങ്ങളിലായി 140 കോടി ജനങ്ങള്‍ സോഷ്യലിസത്തിനു കീഴില്‍ ജീവിക്കുകയാണ്. ലോകത്തിലെ അഞ്ച് വന്‍കരകളിലും കമ്യൂണിസ്റ്റ് പാര്‍ടികളുണ്ട്. ഇത്ര വലിയ മറ്റൊരു രാഷ്ട്രീയപ്രസ്ഥാനം ലോകത്തില്ല. ഇതിന്റെ അഭിമാനം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ട്. മാര്‍ക്സിസം ലെനിനിസത്തെയും മാര്‍ക്സിനെയും ആസ്പദമാക്കിയുള്ള പഠനങ്ങളും പുസ്തകങ്ങളും ഇന്നും ലോകത്തിന്റെ മുന്നില്‍ ഏറ്റവും കൂടുതല്‍ എത്തുന്നു. മുതലാളിത്തത്തിലേക്ക് തിരിച്ചുപോയ റഷ്യ ഉള്‍പ്പെടെയുള്ള മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ മാറ്റത്തിന്റെ അലകള്‍ അടിക്കുന്നുണ്ട്. പല രാജ്യങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ മുന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് മുന്നേറ്റം ഉണ്ടാകുന്നുണ്ട്്. ചിലയിടങ്ങളില്‍ ഭൂരിപക്ഷം കിട്ടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുന്നുമുണ്ട്. ഗയാന, ദക്ഷിണാഫ്രിക്ക മുതലായ രാജ്യങ്ങളിലും നമ്മുടെ അയല്‍രാജ്യമായ നേപ്പാളിലും കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ പലപ്പോഴും പങ്കാളിയാകുന്നു. ഗ്രീസ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍പ്പോലും വലതുപക്ഷം തോല്‍ക്കുകയും ഇടതുപക്ഷം ജയിക്കുകയും ചെയ്യുന്നു. ഇതിനര്‍ഥം സോഷ്യലിസത്തിന്റെ പാത സുഗമമായി എന്നല്ല. അമേരിക്കന്‍ നേതൃത്വത്തിലുള്ള ലോകമുതലാളിത്തം തിരിച്ചടികളെ നേരിടുന്നുണ്ടെങ്കിലും ലോകാധിപത്യം നിലനിര്‍ത്താനുള്ള പരിശ്രമം തുടരുകയാണ്. ഈ സാഹചര്യത്തില്‍ സാമ്രാജ്യത്വം എന്ന മുഖ്യശത്രുവിനെതിരെ ഏതു ഭാഗത്തുനിന്നും എത്ര ചെറിയ എതിര്‍പ്പ് പ്രത്യക്ഷപ്പെട്ടാലും അതിനെ ഉപയോഗിച്ച് സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനം ശക്തിപ്പെടുത്താനും സോഷ്യലിസ്റ്റ് ചായ്വ് വളര്‍ത്താനുമുള്ള നയസമീപനമാണ് പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചത്.
ആഗോളവല്‍ക്കരണകാലത്തെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത കാള്‍ മാര്‍ക്സിന്റെ സിദ്ധാന്തം ഇന്നത്തെ കാലത്ത് കാലഹരണപ്പെട്ടതാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ഫിനാന്‍സ് മൂലധനത്തിന്റെയും കുത്തക മുതലാളിത്തത്തിന്റെയും മുമ്പുള്ള കാലത്താണ് മാര്‍ക്സ് ജീവിച്ചത് എന്നത് നേര്. പക്ഷേ, ചരിത്രപരമായ ഭൗതികവാദത്തിന്റെ കണ്ണിലൂടെ മുതലാളിത്തത്തെ പരിശോധിച്ച മാര്‍ക്സ് സോഷ്യലിസത്തിന്റെ ആവിര്‍ഭാവം അനിവാര്യമാണെന്ന് സ്ഥാപിച്ചു. മുതലാളിത്തം സാമൂഹ്യപരിണാമത്തിലെ ഒരുഘട്ടം മാത്രമാണെന്നും അത് ശാശ്വതമല്ലെന്നും അത് തകരുമെന്നും ആ സ്ഥാനത്ത് സോഷ്യലിസം വരുമെന്നും മാര്‍ക്സ് ചൂണ്ടിക്കാട്ടി. ഉല്‍പ്പാദനത്തിന്റെ സാമൂഹ്യസ്വഭാവം വളര്‍ന്നുവരികയാണെങ്കിലും വ്യക്തിഗതമായ ഉടമസ്ഥാവകാശംമൂലം സമൂഹത്തില്‍ വൈരുധ്യവും വര്‍ഗസമരവും വളരും. ഇത് മുതലാളിത്തത്തിന്റെ തകര്‍ച്ച അനിവാര്യമാക്കുമെന്ന മാര്‍ക്സിസത്തിന്റെ കാഴ്ചപ്പാട് ഇന്നത്തെ ലോകത്തും പ്രസക്തം. മാര്‍ക്സിസം-ലെനിനിസം വെറുതെ ഉരുവിടാനുള്ള ബൈബിള്‍ വാക്യമായല്ല കമ്യൂണിസ്റ്റുകാര്‍ കരുതുന്നത്്. കാലോചിതമായ മാറ്റങ്ങള്‍വരുത്തി ഈ സിദ്ധാന്തത്തെ സമ്പന്നമാക്കാനുള്ളതാണ്. മാര്‍ക്സിസത്തിന് ആകര്‍ഷണീയതയുണ്ടെങ്കിലും ഇന്ത്യയില്‍ യുവജനങ്ങളെയും മധ്യവര്‍ഗത്തെയും കാര്യമായി ആകര്‍ഷിക്കാന്‍ ഇന്ന് കഴിയുന്നില്ല എന്ന പോരായ്മ പൊതുവില്‍ നിലനില്‍ക്കുന്നുണ്ട്. നഗരപ്രദേശങ്ങളിലെ യുവാക്കളില്‍ മാര്‍ക്സിസത്തോടുള്ള മമത വളര്‍ത്തേണ്ടതുണ്ട്. നഗരകേന്ദ്രീകൃത ജനതയുടെ പുതിയ അഭിരുചികളും ശീലങ്ങളും കൂടുതല്‍ മനസ്സിലാക്കാനും നവഉദാരവല്‍ക്കരണം ജനങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചെന്ന് പഠിക്കാനും സിപിഐ എം ഇതിനകംതന്നെ ചുവടുവയ്പ് നടത്തി. ഈ പ്രക്രിയയുടെ ഭാഗമായിക്കൂടിയാണ് ഈ വര്‍ഷംതന്നെ പ്ലീനം സംഘടിപ്പിക്കാന്‍ പാര്‍ടി കോണ്‍ഗ്രസ് തീരുമാനിച്ചത്.
അടിസ്ഥാനവര്‍ഗത്തോടുള്ള നിലപാടില്‍ മാറ്റം വരുത്താതെതന്നെ നഗരയുവജനങ്ങളെ അടക്കം ആകര്‍ഷിക്കാനുള്ള മാറ്റങ്ങളെയും അതിനുള്ള പ്രായോഗിക നടപടികളെയും പ്ലീനം പരിഗണിക്കും. ഇതിനര്‍ഥം സോവിയറ്റ് യൂണിയനിലെ തിരിച്ചടിയുടെയും നവഉദാരവല്‍ക്കരണകാലത്തെ അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ മാര്‍ക്സിസം- ലെനിനിസത്തെ ഇന്ത്യന്‍ പരിതഃസ്ഥിതിക്ക് അനുസരണമായി കൂടുതല്‍ നവീകരിക്കും എന്നാണ്. ഇടതുപക്ഷ രാഷ്ട്രീയ അജന്‍ഡയില്‍ ലിംഗസമത്വം, പരിസ്ഥിതി പ്രശ്നങ്ങള്‍, അഴിമതിവിരുദ്ധ പോരാട്ടം, ദളിത് വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ തുടങ്ങിയവ പ്രധാനമാണ്. ഇതിനുസൃതമായ പ്രക്ഷോഭങ്ങള്‍ക്കുള്ള പ്രമേയങ്ങള്‍ പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം തകരുമെന്നും അതോടെ നവോത്ഥാനം ഉണ്ടാകുമെന്നും പ്രവചിച്ച് നൂറ്റാണ്ടുകള്‍ക്കുമുമ്പ് മാര്‍ക്സ് എഴുതി- "ഏതായാലും ഏറെക്കുറെ വിദൂരമായ ഭാവിയില്‍ ബ്രിട്ടീഷ് ഭരണത്താല്‍ താറുമാറാക്കപ്പെട്ട ഈ വിശേഷപ്പെട്ട മഹത്തായ രാജ്യത്തില്‍ ഒരു നവോത്ഥാനം ഉണ്ടാകുമെന്ന് നമുക്ക് ആത്മവിശ്വാസത്തോടെ പ്രതീക്ഷിക്കാം'. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഗാന്ധിജിക്കുംമുമ്പ്, ബ്രിട്ടീഷ് ഭരണം തകരുമെന്ന് മാര്‍ക്സ് സൂചിപ്പിച്ചുവെന്നതാണ് പ്രധാനം. അത് യാഥാര്‍ഥ്യമായതുപോലെ ഇന്ത്യയിലും മുതലാളിത്തം തകരുകയും സോഷ്യലിസം ഉദയംചെയ്യുകയും ചെയ്യും. മാര്‍ക്സിനെ പിന്തുടര്‍ന്ന് സാമ്രാജ്യത്വകാലത്തെ വിലയിരുത്തിയ ലെനിന്റെ ചിന്ത മാര്‍ക്സിസത്തെ വളര്‍ത്തിയതാണ്. മാര്‍ക്സിസം ലെനിനിസം ഭാവിയുടെ വഴികാട്ടിനക്ഷത്രമാണ്. നേരായതുകൊണ്ടുതന്നെ ഈ തത്വശാസ്ത്രം വിജയത്തിലെത്തും. വര്‍ഗസമരത്തിന്റെ വിജയത്തിലൂടെ മുതലാളിത്തത്തെ തോല്‍പ്പിക്കാനുള്ള ആഹ്വാനമാണ് ഇരുപത്തൊന്നാം പാര്‍ടി കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. വര്‍ഗസമരം വിജയിച്ചാലേ ഇന്ത്യന്‍ ജനതയുടെ മോചനം സാധ്യമാകൂ.
സോവിയറ്റ് യൂണിയനിലും മറ്റുമുണ്ടായ തിരിച്ചടിക്കു കാരണം മാര്‍ക്സിസം ലെനിനിസത്തിന്റെ പ്രമാണങ്ങളെ നിരസിക്കുകയോ അവയില്‍നിന്ന് വ്യതിചലിക്കുകയോ ചെയ്തതാണ്. സിപിഐ എം പൊതുവില്‍ ശരിചെയ്തിട്ടുള്ള പാര്‍ടിയാണ്. പക്ഷേ, ഞങ്ങള്‍ക്കു പറ്റിയ തെറ്റുകളെ സ്വയംവിമര്‍ശത്തോടെ പരിശോധിക്കുകയാണ് പാര്‍ടി കോണ്‍ഗ്രസ് ചെയ്തത്. ബംഗാളില്‍ പാര്‍ടി പൊതുവില്‍ചെയ്തത് ശരിയാണ്. പക്ഷേ, ഒഴിവാക്കേണ്ടിയിരുന്ന ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. അവിടത്തെ പിന്നോട്ടടിക്ക് അത്തരം ഘടകങ്ങള്‍ എത്രത്തോളം കാരണമായി എന്ന പരിശോധന ബംഗാളിലെ പാര്‍ടി നടത്തുന്നുണ്ട്. ഇടതുപക്ഷത്തിനും സിപിഐ എമ്മിനും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായതിനു പ്രധാന കാരണം പശ്ചിമബംഗാളിലെ തോല്‍വിയാണ്. അവിടെ പാര്‍ടിയും ഇടതുപക്ഷവും കടുത്ത ആക്രമണം നേരിടുകയാണ്. 104 പാര്‍ടി പ്രവര്‍ത്തകരോ ബന്ധുക്കളോ മൂന്ന് ആണ്ടിനിടയില്‍ കൊല ചെയ്യപ്പെട്ടു.
ജനാധിപത്യ അവകാശങ്ങള്‍ക്കും പൗരസ്വാതന്ത്ര്യത്തിനുംവേണ്ടിയുള്ള സമരം ബംഗാളില്‍ കടുത്ത രൂപം കൈക്കൊള്ളേണ്ടതുണ്ട്. അവിടെ പാര്‍ടി പ്രവര്‍ത്തകര്‍ പൗരസ്വാതന്ത്ര്യത്തിനുപുറമെ, തങ്ങളുടെ വീടും ഭൂമിയും കുടുംബവുംകൂടി രക്ഷിച്ചെടുക്കാനുള്ള സമരത്തിലാണ്. ഇതില്‍ വീരബംഗാള്‍ ജനതയെ എത്രമാത്രം അണിനിരത്താന്‍ കഴിയുന്നു എന്നത് പ്രധാനമാണ്. സിപിഐ എമ്മിനെതിരായ മര്‍ദനപരിപാടിയില്‍ മമത ബാനര്‍ജിയുടെ ലോക്കല്‍ ഗുണ്ടകള്‍മാത്രമല്ല, പൊലീസും കൈകോര്‍ത്ത് രംഗത്താണ്. ഈ സാഹചര്യത്തില്‍ ജനാധിപത്യാവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടാനുള്ള സമരത്തില്‍ പാര്‍ടിയും ഇടതുപക്ഷവും കൂടുതല്‍ മുഴുകുകയും സമരത്തില്‍ ജനങ്ങളെ കൂടുതല്‍ അണിനിരത്തുകയും വേണമെന്ന് പാര്‍ടി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ബംഗാളില്‍ നഷ്ടപ്പെട്ട അടിത്തറ വീണ്ടെടുക്കുക, കേരളത്തില്‍ കൂടുതല്‍ വളര്‍ച്ച നേടുക, ത്രിപുരയില്‍ നിലവിലുള്ള മുന്നേറ്റം നിലനിര്‍ത്തുക, ദുര്‍ബലപ്രദേശങ്ങളില്‍ പാര്‍ടിയെ വളര്‍ത്തുക- ഇതാണ് പാര്‍ടി കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ദേശീയമായി ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം സിപിഐ എമ്മിന്റെ സ്വതന്ത്രശക്തി വര്‍ധിപ്പിക്കേണ്ടത് രാജ്യത്ത് സോഷ്യലിസത്തിന്റെ വിജയത്തിന് അനിവാര്യമാണ്
(നാളെ: കേരള രാഷ്ട്രീയം ഇനി എങ്ങോട്ട്?)

2015, മേയ് 13, ബുധനാഴ്‌ച

പാര്‍ടി കോണ്‍ഗ്രസിനുശേഷം

by കോടിയേരി ബാലകൃഷ്ണന്‍ on 13-May-2015

സിപിഐ എം 21-ാം പാര്‍ടി കോണ്‍ഗ്രസിനുശേഷം പാര്‍ടിയെയും ലോകകമ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും മാര്‍ക്സിസത്തെയും ആസ്പദമാക്കി പണ്ഡിതരും വിമര്‍ശകരും ബൂര്‍ഷ്വാബുദ്ധിജീവികളും കമ്യൂണിസ്റ്റ്വിരുദ്ധരും നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ പ്രമുഖ പംക്തിയെഴുത്തുകാരനും പണ്ഡിതനുമായ പ്രഭുല്‍ബിദ്വായ്യുടെ ലേഖനമാകട്ടെ, സിപിഐ എമ്മിനെ സഹിഷ്ണുതയോടെ സമീപിച്ചുള്ള വിമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. സിപിഐ എം കേരളത്തിലും ഒറ്റപ്പെട്ടു എന്നിത്യാദിയുള്ള അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ വസ്തുനിഷ്ഠമല്ലാത്തതിനാല്‍ തള്ളിക്കളയാം. പക്ഷേ, പാര്‍ടി കോണ്‍ഗ്രസ് പരിശോധനയ്ക്ക് വിധേയമാക്കിയ ചില കാര്യങ്ങള്‍ മറ്റൊരു ഭാഷയില്‍ ഉന്നയിക്കുകയും അതേപ്പറ്റി പാര്‍ടി സൂക്ഷ്മനിരീക്ഷണം നടത്തണമെന്ന് ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍, ഈ ഉപദേശം നിഷേധാത്മകമല്ല.
""ബുദ്ധിജീവികളും കലാകാരന്മാരും എഴുത്തുകാരും നാടകപ്രവര്‍ത്തകരും ഇടത് ആശയങ്ങളില്‍ മുമ്പേപോലെ ആകൃഷ്ടരായി ജനസേവനപ്രവര്‍ത്തനങ്ങളില്‍ നിരതരാകാത്തത് എന്തുകൊണ്ട്? ഇടതുമുന്നണി അടവുകള്‍ക്ക് എവിടെയെല്ലാമാണ് ചുവടുപിഴച്ചത്? ഭരണത്തില്‍ റെക്കോഡ് സ്ഥാപിക്കാന്‍ സാധ്യമായിട്ടുപോലും പശ്ചിമബംഗാളില്‍ എന്തുകൊണ്ട് അധികാരനഷ്ടം സംഭവിച്ചു?''- ഇത്തരം ചോദ്യങ്ങള്‍ ബിദ്വായ് ഉന്നയിക്കുന്നു. ഇതേ കാര്യങ്ങള്‍ കുറേക്കൂടി വിശാലമായും ഗൗരവത്തിലും 21-ാം പാര്‍ടികോണ്‍ഗ്രസ് ചര്‍ച്ചചെയ്യുകയും തുടര്‍ചര്‍ച്ചയ്ക്കും തീരുമാനങ്ങള്‍ക്കുമായി ഈവര്‍ഷം ഒടുവില്‍ പാര്‍ടി പ്ലീനം ചേരാന്‍ പോകുകയുമാണ്. സിംഗുര്‍- നന്ദിഗ്രാം ഭൂപ്രശ്നത്തില്‍ ബംഗാളിലെ ഇടതുമുന്നണി ഭരണത്തിന് തെറ്റ് സംഭവിച്ചിട്ടുണ്ട്. അതടക്കമുള്ള വിഷയങ്ങള്‍ ആഴത്തില്‍ പഠിച്ച് പ്രതിസന്ധി മറികടക്കാന്‍ സിപിഐ എം ബംഗാള്‍ ഘടകം ഇക്കാര്യത്തില്‍ ചര്‍ച്ചയും തീരുമാനവും പ്രത്യേകമായി എടുക്കും. അതിന് ബംഗാള്‍ സംസ്ഥാനസമ്മേളനംതന്നെ തീരുമാനമെടുത്തുകഴിഞ്ഞു.
സീതാറാം യെച്ചൂരി പാര്‍ടി ജനറല്‍ സെക്രട്ടറിയായതിനോട് ഏറെ സന്തോഷത്തോടെ ബിദ്വായ് പ്രതികരിച്ചിട്ടുണ്ട്. പ്രസരിപ്പാര്‍ന്ന വ്യക്തിത്വം, സമര്‍ഥനായ പാര്‍ലമെന്റേറിയന്‍, ബഹുഭാഷാപ്രാവീണ്യം, വിപുലമായ സാര്‍വദേശീയബന്ധങ്ങള്‍ എന്നിവ യെച്ചൂരിയുടെ സ്വീകാര്യത ബലപ്പെടുത്തിയ ഘടകങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. "ജനസമ്മതിയില്‍ പിന്നിലായ സിപിഐ എമ്മിന് നവജീവന്‍ പകരാന്‍ യെച്ചൂരിക്ക് എത്രത്തോളം പ്രാപ്തിയുണ്ടാകു'മെന്ന ചോദ്യം ബിദ്വായ് ഉയര്‍ത്തുന്നതുതന്നെ കുറേയധികം ഗുണകരമായ ഉത്തരം ഉള്ളിലൊതുക്കിക്കൊണ്ടാണ്. കമ്യൂണിസ്റ്റ്പാര്‍ടി വ്യക്തികേന്ദ്രീകൃത പാര്‍ടിയല്ല; കൂട്ടായ നേതൃത്വത്തിന്റെ പ്രസ്ഥാനമാണ്. പാര്‍ടി നയങ്ങളും പരിപാടികളും കൂട്ടായി ആവിഷ്കരിക്കുന്നതാണ്. പാര്‍ടി കേന്ദ്ര കമ്മിറ്റിയും പിബിയും ചര്‍ച്ചചെയ്ത് അക്കാര്യങ്ങള്‍ ദേശീയമായി നടപ്പാക്കുന്നതാണ്. അതിനാല്‍, ഒരു നേതാവ് സിപിഐ എമ്മിന്റെ ജനറല്‍സെക്രട്ടറിയായോ സംസ്ഥാന സെക്രട്ടറിയായോ തെരഞ്ഞെടുക്കപ്പെടുന്നതുകൊണ്ട് ആ നേതാവിന്റെ വ്യക്തിപ്രഭയില്‍ കേന്ദ്രീകരിച്ച് ചലിക്കുന്ന ഒന്നല്ല കമ്യൂണിസ്റ്റ് പാര്‍ടി. അതാണ് വസ്തുതയെങ്കിലും, യെച്ചൂരി സെക്രട്ടറിയായപ്പോള്‍ സിപിഐ എമ്മിനോട് താല്‍പ്പര്യക്കുറവ് നേരത്തെ പ്രകടിപ്പിച്ചവരും വിരോധമുള്ളവരുമായ ചില വ്യക്തികളും "ടിവി ചര്‍ച്ചാതാരങ്ങളും' യെച്ചൂരി അനുകൂലികളായി രംഗത്തുവരുന്നതുകണ്ടു. യെച്ചൂരിയെ പ്രശംസിക്കുന്ന ഇക്കൂട്ടര്‍ യെച്ചൂരി ജനറല്‍ സെക്രട്ടറിയായിരിക്കുന്ന സിപിഐ എമ്മിനെ പിന്തുണയ്ക്കുകയും പാര്‍ടിയോടുള്ള ശത്രുത ഇനിയെങ്കിലും അവസാനിപ്പിക്കുകയും ചെയ്യുമോ? അതോ, കേരളത്തിലെ സിപിഐ എം ഘടകത്തിന് താല്‍പ്പര്യമില്ലാത്ത നേതാവാണ് യെച്ചൂരിയെന്നും കേരളഘടകത്തോട് പ്രതിപത്തിയില്ലാത്ത ജനറല്‍ സെക്രട്ടറിയാണ് യെച്ചൂരിയെന്നുമുള്ള വങ്കത്തം നിറഞ്ഞ ചിത്രീകരണം തുടരുമോ?
ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പിനെ ആസ്പദമാക്കി പ്രചരിപ്പിച്ച മാധ്യമനുണകള്‍ക്ക് ശക്തമായ മറുപടി പ്രകാശ് കാരാട്ട് ഇതിനകം നല്‍കിക്കഴിഞ്ഞു. പാര്‍ടി ഇതഃപര്യന്തം പിന്തുടരുന്ന രീതിയനുസരിച്ച് സ്ഥാനമൊഴിയുന്ന ജനറല്‍ സെക്രട്ടറിയായ കാരാട്ട് എല്ലാ പൊളിറ്റ് ബ്യൂറോ അംഗങ്ങളുമായും ചര്‍ച്ച ചെയ്തശേഷം പുതിയ ജനറല്‍ സെക്രട്ടറിയുടെ പേര് പാര്‍ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത കേന്ദ്ര കമ്മിറ്റിക്ക് മുമ്പാകെ വയ്ക്കുകയായിരുന്നു. ആ നിര്‍ദേശം കേന്ദ്ര കമ്മിറ്റി ഏകകണ്ഠമായി അംഗീകരിച്ചു. ഇതിനൊപ്പം, ഒരു കാര്യംകൂടി വ്യക്തമാക്കട്ടെ. സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നത് എല്ലാ പിബി അംഗങ്ങളുടെയും പിന്തുണയോടെയാണ്. അതുകൊണ്ട് ഏതെങ്കിലും ഒരു സംസ്ഥാനഘടകവുമായി ജനറല്‍ സെക്രട്ടറിയുടെ തെരഞ്ഞെടുപ്പിനെ ബന്ധപ്പെടുത്തി നടത്തുന്ന മാധ്യമപ്രചാരണങ്ങള്‍ ശുദ്ധ അസംബന്ധമാണ്. ഇത്തരം പൊള്ളയായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് കേരളത്തിലെ പാര്‍ടിക്കുള്ളില്‍ വിഭാഗീയതയോ ഛിദ്രവാസനയോ തലപൊക്കിക്കാം എന്ന് ആരെങ്കിലും ആശിക്കുന്നുണ്ടെങ്കില്‍ ആ വെള്ളം വാറ്റിക്കളയുന്നതാണ് നല്ലത്. എല്ലാത്തരത്തിലും ഉള്‍പാര്‍ടി ജനാധിപത്യം കാത്തുസൂക്ഷിക്കുന്നതിനൊപ്പം പാര്‍ടിയെ നശിപ്പിക്കുന്ന വിഭാഗീയതയും ഛിദ്രവാസനയും പാര്‍ടിയില്‍ തലപൊക്കാന്‍ അനുവദിക്കുകയുമില്ല.
പാര്‍ടി ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ ഒരുവിഭാഗം ദൃശ്യ- അച്ചടി മാധ്യമചര്‍ച്ചകളില്‍ അനഭിലക്ഷണീയമായ ചില പ്രവണതകള്‍ ദൃശ്യമായി. പൊളിറ്റ് ബ്യൂറോയിലെ ഏറ്റവും സീനിയറായ നേതാവാണ് എസ് രാമചന്ദ്രന്‍പിള്ള. പാര്‍ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത കേന്ദ്ര കമ്മിറ്റിയുടെ ആദ്യയോഗത്തില്‍ സീതാറാം യെച്ചൂരിയുടെ പേര് പ്രകാശ് കാരാട്ട് നിര്‍ദേശിക്കുകയും എസ് ആര്‍ പി പിന്താങ്ങുകയുമായിരുന്നു. കമ്മിറ്റി അത് ഏകകണ്ഠമായി അംഗീകരിച്ചു. എന്നാല്‍, യെച്ചൂരിയുമായി താരതമ്യംചെയ്ത് പിബി അംഗങ്ങള്‍ക്ക് മാര്‍ക്കിടാന്‍ ചില "ചാനല്‍ ചര്‍ച്ചാവിദ്വാന്മാര്‍' സാഹസം കാട്ടി. ഇത് അസ്ഥാനത്തുള്ള അര്‍ഥശൂന്യ അഭ്യാസമായിപ്പോയി. 1964ല്‍ കൊല്‍ക്കത്ത പാര്‍ടി കോണ്‍ഗ്രസില്‍ സിപിഐ എം രൂപംകൊണ്ടപ്പോള്‍ പി സുന്ദരയ്യ ജനറല്‍ സെക്രട്ടറിയായി. പിബിയില്‍ ഇ എം എസ്, ബി ടി ആര്‍, ബാസവപുന്നയ്യ, ജ്യോതിബസു തുടങ്ങിയവരെല്ലാമുണ്ട്. അന്ന് സുന്ദരയ്യയെ ഒരു ത്രാസിലും ഇ എം എസ് ഉള്‍പ്പെടെയുള്ള നേതാക്കളെ ഓരോരുത്തരെയായി മറ്റേ ത്രാസിലും തൂക്കാനുള്ള വിഡ്ഢിപ്പണി ആരും ചെയ്തില്ല. 1978ല്‍ ജലന്തറില്‍ പാര്‍ടി 10-ാം കോണ്‍ഗ്രസില്‍ ഇ എം എസ് ജനറല്‍ സെക്രട്ടറിയായപ്പോള്‍ പിബിയില്‍ സുന്ദരയ്യയും ബി ടി ആറും ജ്യോതിബസുവുമെല്ലാം ഉണ്ടായിരുന്നു. സുന്ദരയ്യ ജനറല്‍ സെക്രട്ടറിയാകുമ്പോള്‍ ഇ എം എസ് ഉള്‍പ്പെടെയുള്ള നേതാക്കളോ ഇ എം എസ് ജനറല്‍ സെക്രട്ടറിയാകുമ്പോള്‍ സുന്ദരയ്യ ഉള്‍പ്പെടെയുള്ള പി ബി അംഗങ്ങളോ ഗുണം കുറഞ്ഞവരോ മോശക്കാരോ ആകുന്നില്ല. അതിനാല്‍ 21-ാം പാര്‍ടി കോണ്‍ഗ്രസില്‍ യെച്ചൂരി ജനറല്‍ സെക്രട്ടറിയായതിനെ തുടര്‍ന്ന് ചില പിബി അംഗങ്ങളുമായി ജനറല്‍ സെക്രട്ടറിയെ താരതമ്യംചെയ്യാനും മാര്‍ക്കിടാനും നടന്ന മാധ്യമപരിപാടി തികഞ്ഞ കമ്യൂണിസ്റ്റ്വിരുദ്ധതയില്‍നിന്ന് ഉടലെടുത്തതാണ്.
കമ്യൂണിസ്റ്റ് പാര്‍ടിയുടെ ചരിത്രത്തില്‍ പാര്‍ടി കോണ്‍ഗ്രസുകള്‍ക്ക് നിര്‍ണായക പ്രാധാന്യമുണ്ട്. നയസമീപനത്തിലും രാഷ്ട്രീയ അടവുനയത്തിലും വരുത്തുന്ന മാറ്റങ്ങളെപ്പറ്റിയും സംഘടനാകാര്യങ്ങളിലെ ശൈലീവ്യത്യാസങ്ങളെപ്പറ്റിയുമെല്ലാം ചര്‍ച്ചചെയ്തു തീരുമാനിക്കുന്ന പരമോന്നത സംവിധാനമാണ് പാര്‍ടി കോണ്‍ഗ്രസ്. അതുകൊണ്ടുതന്നെ പാര്‍ടി കോണ്‍ഗ്രസുകള്‍ രാജ്യത്തിന്റെ രാഷ്ട്രീയത്തെയും സ്വാധീനിക്കുന്നതാണ്. 1943 മെയ് 23 മുതല്‍ ജൂണ്‍ ഒന്നുവരെ മുംബൈയിലായിരുന്നു ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഒന്നാംകോണ്‍ഗ്രസ്. 1942ല്‍ ഇന്ത്യയിലാകെ പാര്‍ടി അംഗസംഖ്യ അയ്യായിരമായിരുന്നു. അതില്‍ എഴുന്നൂറിലധികംപേര്‍ ജയിലിലായിരുന്നു. അവരില്‍ത്തന്നെ 105 പേര്‍ ജീവപര്യന്ത തടവുകാരായിരുന്നു. കോണ്‍ഗ്രസ് നടക്കുമ്പോഴാകട്ടെ, അംഗസംഖ്യ 10,000. ഇവരെ പ്രതിനിധാനംചെയ്ത്് 139 പേരാണ് കോണ്‍ഗ്രസില്‍ പങ്കെടുത്തത്. ആ കോണ്‍ഗ്രസിലെ ചര്‍ച്ചയുടെയും തീരുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് പിന്നീട് ഇന്ത്യന്‍ നാവിക കലാപം, തെലങ്കാന സമരം, പുന്നപ്ര- വയലാര്‍ സമരം, തേഭാഗ സമരം തുടങ്ങിയവ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ടത്. അടുത്ത പാര്‍ടി കോണ്‍ഗ്രസ് 1950ല്‍ ആയിരുന്നു. ആ കോണ്‍ഗ്രസിന്റെ തീരുമാനപ്രകാരമാണ് തെലങ്കാന സമരം പിന്‍വലിക്കുന്നതടക്കമുള്ള നടപടികളുണ്ടായത്.
1972 ജൂണില്‍ മധുരയില്‍ ചേര്‍ന്ന ഒമ്പതാം പാര്‍ടി കോണ്‍ഗ്രസാണ് അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ചയെ ഗൗരവപൂര്‍വം നിരീക്ഷിച്ചത്. അതുപോലെ ഇന്ദിര ഗാന്ധിയുടെ സേച്ഛാധിപത്യനീക്കത്തിന് മുന്നറിയിപ്പ് നല്‍കിയതും അതിനെ തോല്‍പ്പിക്കാന്‍ വിപുലമായ ജനാധിപത്യ ഐക്യത്തിന് ആഹ്വാനം കൊടുത്തതും. അതിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് ജെപി പ്രസ്ഥാനവുമായി പാര്‍ടി സഹകരിച്ചത്. അമേരിക്കയുമായുള്ള ആണവകരാര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ പിന്‍വലിക്കുന്നതിന് പ്രേരണയായ ഘടകത്തില്‍ പ്രധാനമാണ് 2008ല്‍ കോയമ്പത്തൂരില്‍ ചേര്‍ന്ന 19-ാം പാര്‍ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ കാഴ്ചപ്പാട്. വര്‍ഗീയതയ്ക്കും നവ ഉദാരവല്‍ക്കരണത്തിനും എതിരായ യോജിച്ച പോരാട്ടങ്ങള്‍ക്ക് ദിശാബോധം പകര്‍ന്നു വിശാഖപട്ടണത്തെ 21-ാം പാര്‍ടി കോണ്‍ഗ്രസ്. ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ ഇടതുപക്ഷ- ജനാധിപത്യ ശക്തികളെ അണിനിരത്താനും അതിലൂടെ ശക്തമായ ഇടതുപക്ഷ- ജനാധിപത്യ സഖ്യം രൂപപ്പെടുത്താനുമാണ് തീരുമാനം. ബൂര്‍ഷ്വ- ഭൂപ്രഭു വര്‍ഗരാഷ്ട്രീയത്തിനും നയങ്ങള്‍ക്കും എതിരെയുള്ള യഥാര്‍ഥ ബദലാണ് ഈ സഖ്യം. ഇതുവരെ നാലു പാര്‍ടികള്‍ ചേര്‍ന്ന ഇടതുസഖ്യമായിരുന്നെങ്കില്‍ അത് വിപുലമാക്കുന്നു. പാര്‍ടി കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയില്‍ത്തന്നെ സിപിഐ, അഖിലേന്ത്യാ ഫോര്‍വേര്‍ഡ് ബ്ളോക്ക്, ആര്‍എസ്പി എന്നീ കക്ഷികള്‍ക്കുപുറമേ എസ്യുസിഐ- കമ്യൂണിസ്റ്റ്, സിപിഐ എംഎല്‍ ലിബറേഷന്‍ എന്നീ പാര്‍ടികളുടെ നേതാക്കളും ആശംസ നേര്‍ന്നു.
എല്ലാ ഇടതുപക്ഷ പാര്‍ടികളെയും ഗ്രൂപ്പുകളെയും വ്യക്തികളെയും വിശാലമായ ഇടതുപക്ഷവേദിയിലേക്ക് നയിക്കാനുള്ള സുപ്രധാനമായ കാഴ്ചപ്പാടാണ് 21-ാം പാര്‍ടി കോണ്‍ഗ്രസിന്റേത്. ഇടതുപക്ഷനേതൃത്വത്തിലുള്ള ബഹുജനസംഘടനകളുടെ ഏകോപനത്തിനായി നടപടി ഉണ്ടാകണമെന്നും നിശ്ചയിച്ചു. മോഡിഭരണവും ഹിന്ദുത്വശക്തികളും ഉയര്‍ത്തുന്ന ആപത്തിനെ നേരിടാന്‍ രാജ്യത്തെ എല്ലാ മതനിരപേക്ഷ- ജനാധിപത്യ ശക്തികളെയും അണിനിരത്തി വിപുലമായ പ്രസ്ഥാനം കെട്ടിപ്പടുക്കാനുമാണ് പാര്‍ടി കോണ്‍ഗ്രസ് തീരുമാനം. തെളിമയാര്‍ന്ന ഈ രാഷ്ട്രീയം മനസ്സിലാക്കി ഇന്നലെവരെ കമ്യൂണിസ്റ്റുകാരോട് മമതയില്ലാതിരുന്ന വ്യക്തികളും ഗ്രൂപ്പുകളും സാമൂഹ്യസംഘടനകളും അടക്കം ഞങ്ങളോട് സഹകരിക്കുന്ന നില വരാന്‍ പോവുകയാണ്.(അവസാനിക്കുന്നില്ല)