2013, മേയ് 25, ശനിയാഴ്‌ച

പ്രണയം സാധ്യമാണ് അതൊരു സാധ്യതയാണ്

ഇരകളുടെ മാനിഫെസ്റ്റോ 
കെ ഇ എൻ.

ജനാലയിലൂടെ, മദ്യത്തിന്റെ സ്ഫടികത്തിലൂടെ തെളിമയേറിയ ആകാശം. വെള്ളിമേഘങ്ങൾ. തടാകത്തിനപ്പുറത്തേ മലമുടിയിലേക്ക് കൽപകവ്യക്ഷത്തിന്റെ കരിക്കിൻതൊണ്ടുകൾ ഉതിർന്നുവീണു.
"പത്മേ!-"
"രവീ!"
"നീ നീന്താൻ പോയി, ഇല്ലേ?"
"പോയീ."

രവി പത്മയുടെ കവിളിലും ചുണ്ടിലും തൊട്ടു. പട്ടുകുപ്പായത്തിനകത്ത് തൊട്ടുനോക്കി. കൈതണ്ടകളും അടിവയറും തുടകളുമുഴിഞ്ഞു.
"എന്നീട്ട്-ചിറ്റമ്മ നിന്നെ തൊട്ടുനോക്കിയോ?"
"കഷ്ടം!"
"പറയൂ"
"ഇല്ല."
"പ്രിൻസ്റ്റണിൽ വച്ച് സായിപ്പൻമാർ നിന്നെ തൊട്ടുനോക്കിയോ?"
"ഇല്ല."
"നീ ആരുടെയും കൂടെ കിടന്നില്ലേ?"
"ഇല്ല"
"എന്തേ കിടക്കാഞ്ഞാത്?"
"ഞാൻ തിരിച്ചുവന്നു"
"എന്നേ തിരക്കി ഇവിടെ വന്നു?"
"രവീ!"
"എന്റെ ഗ്ലാസ് കഴിഞ്ഞൂ."
മദ്യം പൊട്ടിചിതറി ഗ്ലാസ്സിലേക്ക് വീണു.
ഉച്ചതിരിഞ്ഞിരുന്നു. കാറ്റ് വീശി. കിഴക്കൻകാറ്റല്ല. തടാകത്തിന്റെ മാത്രം കാറ്റ്.
കുന്നുകൾക്കിടയിൽ, കരിമ്പനകൾകിടയിൽ, അസ്തമയം.
കാറ്റുകൾ തണുത്തു. തടാകം തണുത്തു. ജനാലയിൽ നക്ഷത്രങ്ങൾ ഉദിച്ചു.
"രവീ!"
"പത്മേ!"
"എന്റെ കുടെ വരൂ"
ശരീരങ്ങളിൽ തണുത്ത കാറ്റുതട്ടി. വിയർപ്പിൽ കാറ്റുതട്ടി തണുത്തു.
"രവീ!"
"പത്മേ!"
"രവിയുടെ അഛ്ചൻ ഇനി എത്രകാലം ജീവിക്കും? രവി അവരുടെ കുടെ ചെന്നുതാമസിക്കൂ. അവസാനത്തെ ദിവസങ്ങളിൽ ശാന്തി കൈവരട്ടെ."
"പറഞ്ഞുതീർന്നോ?"
"ഇല്ല. എന്നീട്ടെന്റെ കുടെവരൂ, എനിക്കു പ്രിൻസ്റ്റണിൽ ജോലിയുണ്ട്. രവിക്കു പഠിപ്പു തുടരാം ഗവേഷണം തുടരാം."
"എന്ത് ഗവേഷണം?"
"എന്നെ കളിയാക്കുകയാണോ, രവീ?"
ഒരുപാടുനേരം രണ്ടുപേരും ഒന്നും പറഞ്ഞില്ല.
"രവീ!"
"എന്താ?"
"എന്നെ വേണ്ടേ?"
രവി അവളെ പൊക്കിയെടുത്തൂ. മലർന്നുകിടന്ന്, ഉറച്ച കൈകളിൽ അവളെ ഉയർത്തി. ചുവപ്പ് പ്രസരിച്ച ശരീരം. മാറിടവും അരക്കെട്ടും മാത്രം തളിരുപോലെ വിളറിയിരുന്നു.
"രവീ!"
"ഓ-"
"രവീ, ഖസാക്ക് വിടാമെന്ന് എന്നോട് പറയൂ"
പൊടുന്നനെ, ലാഘവത്തോടെ, രവി പറഞ്ഞു, "വിടാം"
"സത്യം?"
"സത്യം"
"എന്നീട്ട്, എന്റെ കൂടെ വരും. വരില്ലേ?"
"അറിഞ്ഞുകൂടാ"
                                              

                                         
അവൾ കരയാൻ തുടങ്ങി. ധാര മുറിയാതെ കണ്ണുനീരൊഴുകി. ഒരു മരുഭൂമിയെപോലെ രവി അതേറ്റുവാങ്ങി.
"രവീ," അവൾ ചോദിച്ചു. "രവി ആരിൽ നിന്നാണ് ഒളിഞ്ഞോടാൻ ശ്രമിക്കുന്നത്?"
ആ പൊരുളിലേക്ക് നോക്കികൊണ്ട് രവി നിന്നു. നോക്കി നോക്കി കണ്ണുകടഞ്ഞു. കൺതടം ചുവന്നു. മുഖം അഴിഞ്ഞ് ലയനം പ്രാപിച്ചു. (ഖസാക്കിന്റെ ഇതിഹാസം).

ആസന്നഭാവിയിൽ ലോകമാകെ ശക്തമായ തെറുത്തുനിൽപ്പുകൾ ഉണ്ടാവുന്നില്ലെങ്കിൽ ആവിർഭവിക്കാനിടയുള്ള ലൈംഗികവ്യവസായത്തിന്റെ ഒരാദ്യമലയാള മാനിഫെസ്റ്റോയാണ് മുകളിൽ ഉദ്ധരിച്ചത്. ഇന്ന് സജീവമാകുന്ന 'ലൈംഗിക കർത്ത്യത്വ' കേന്ദ്രത്തിൽ ഒരമ്മ പെറ്റ മക്കളെ പോലെ ഒരുമിച്ച് നിൽക്കുന്ന 'വിമതലൈംഗികത'കളൊക്കെയും വളരെമുമ്പെത്തന്നെ ഇവിടെ ഒന്നിച്ചിരിക്കുന്നു. ലെസ്ബിയൻ ബന്ധം മുതൽ ഫ്രീ-സെക്സ് വരെയും കാൽപനിക പ്രണയത്തിന്റെ കള്ളകരച്ചിൽ മുതൽ മനുഷ്യബന്ധങ്ങളുടെ വരൾച്ചവരെയും ഒ വി വിജയന്റെ ഖസാക്കിൽ ഒത്തുചേർന്നിരിക്കുന്നു. പ്രണയം സാധ്യമല്ലെന്നുതന്നെയാണ് കൊളോണിയൽ ആധുനികതയിൽ നിന്നും ആവേശം കൊണ്ട ഖസാക്കിന്റെ ഇതിഹാസം പതീറ്റാണ്ടുകൾക്കു മുമ്പ് അസന്ദിഗ്ധമായി പ്രഖ്യാപിച്ചത്. അന്നത് പ്രധാനമായും 'മാംസവിൽപ്പനയുടെ' മുദ്രാവാക്ക്യമായിരുന്നു. എന്നാൽ ഇന്നത് ലൈംഗികവ്യവസായത്തിന്റെ മജ്ജയും മാംസവുമായി മാറികഴിഞ്ഞിരിക്കുന്നു.

ആത്മരതി, സ്വവർഗരതി, സ്വതന്ത്രരതി തുടങ്ങിയ ആശയങ്ങളുടെ ആദർശവൽക്കരണം പ്രണയതിരസ്കാരത്തിന്റെ പ്രത്യയശാസ്ത്രവും സ്വകാര്യവൽക്കരണത്തിന്റെ ആയുധമേന്തിയ ആവിഷ്കാരവുമാണ്. പൊതുമണ്ഡലത്തിന്റെ പ്രകാശവേദികളിലാണ് പ്രണയം പ്രത്യക്ഷപെട്ടതെങ്കിൽ സ്വകാര്യവൽക്കരണത്തിന്റെ ഇരുട്ടിൽവെച്ചാണ് പ്രണയം അപ്രത്യക്ഷമാകുന്നത്.

ഖസാക്കിന്റെ ഇതിഹാസം മാംസവിൽപനയുടെ ആശയകമ്പോളമായിരുന്നുവെന്ന തിരിച്ചറിവിന്റെ ഒരായിരം സൂര്യൻമാർ ജീവിതത്തിന്റെ ആകാശത്തിൽ ഉദിച്ചീട്ടും അത് തിരിച്ചറിയാത്തവരാണ് 'പ്രണയം സാധ്യമല്ല' എന്ന ലൈംഗിക വ്യവസായത്തിന്റെ പരസ്യത്തിൽ പുളകം കൊളളുന്നത്. മനുഷ്യർ സ്വതന്ത്ര്രാവുന്നത് വിവേചനരഹിതമായി സമസ്ത ആഗ്രഹങ്ങൾക്കും സാക്ഷാത്കാരം നൽകുമ്പോഴല്ല, മറിച്ച് ജനാധിപത്യപരമായ ആഗ്രഹങ്ങളെ സ്വന്തം ജീവിതസംസ്കാരത്തിൽ അലിയിച്ച് ചേർക്കുമ്പോഴാണ്. ചരിത്രപരമായ വളർച്ചയ്കിടയിൽ മനുഷ്യരാർജിച്ച വൈവിധ്യപൂർണമായ ബന്ധങ്ങളുടെ അതിവിപുലമായ ലോകങ്ങൾ തിരസ്കരിക്കപ്പെടുമ്പോൾ 'രതി' സ്വതന്ത്രമാവുകയല്ല, മറിച്ച്, 'ജന്തുത'യില്ലേക്ക് തിരിച്ച് പോവുകയാണ് ചെയുന്നത്. പിതാവ്, മാതാവ്,മക്കൾ, സഹോദരങ്ങൾ തുടങ്ങി ചരിത്രവികാസം സാധ്യമാക്കിയ ബന്ധമാത്യകകളും, സ്നേഹം, വാത്സല്യം, അനുരാഗം, സൗഹ്യദം തുടങ്ങിയ മാനുഷികഭാവങ്ങളും 'രതി'യിലേക്ക് മാത്രമായി സങ്കോചിപ്പിക്കാനുള്ള ശ്രമം ശക്തിയാർജിക്കുന്നത് സാമ്പത്തികരംഗത്ത് ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞ 'ഉദാരവൽക്കരണ' - ഉദ്യമങ്ങൾ മനുഷ്യവംശത്തിന്റെ ഉള്ളിലും നുഴഞ്ഞ് കയറുമ്പോഴാണ്.

'ലൈംഗികഉദാരവൽകരണം' ലൈംഗിക അരാജകത്വ നിരാസത്തിന് 'മാന്യത' നൽകാനുള്ള കമ്പോളവേട്ടയുടെ വിജയാഘോഷമാണ്. റാഡിക്കൽ ഫെമിനിസ്റ്റുകളിൽ ചിലർ ആവേശം കൊള്ളുന്ന സ്വവർഗ്ഗരതിയും, സ്വതന്ത്രരതിയും, നഗ്നമായ ബാലപീഢനവും, സ്ത്രീപീഡനവുമായി മാറാനുള്ള സാധ്യതയാണ് ഇന്നുള്ളത്. നാളെയത് മനുഷ്യസംസ്കാരത്തിന് തന്നെ ഒരു ബാധ്യതയായിതീരുകയും ചെയും. ലൈംഗികതയെ മാത്രം കേന്ദ്രമാക്കി കേരളത്തിലിപ്പോൾ കൊഴുക്കുന്ന ആഢംബര അന്വേഷണങ്ങൾക്ക് പിറകിലുള്ളത് നവസാമ്രാജ്യത്വത്തിന്റെ സാംസ്കാരിക കാര്യപരിപാടിയാണ്. ജന്മവാസനകളുടെ ഇരുണ്ട ലോകങ്ങളിലേക്ക് മനുഷ്യരായ മനുഷ്യരെ മുഴുവൻ വീഴ്താൻ കഴിഞ്ഞാൽ പ്രതിരോധവും പ്രക്ഷോഭവും അതോടെ അവസാനിക്കും. 'പ്രണയം സാധ്യമല്ല' എന്ന ലൈംഗികവ്യവസായത്തിന്റെ പ്രച്ഛനപരസ്യം സാമ്രാജ്യത്തിന്റെ മൂല്യമ്പോധത്തിനു മുമ്പിൽ ചരിത്രം മുട്ടുകുത്തും എന്ന മോഹചിന്തയുടെ ഭാഗമാണ്. നിലവിലുള്ള ബന്ധമാത്യകകളുടെ പരിമിതികൾ ചൂണ്ടികാട്ടിയാണ് സമസ്ത ബന്ധങ്ങളെയും വെല്ലുവിളിക്കുന്ന വാണിജ്യമാത്യകകൾക്ക് 'ലൈംഗികഉദാരവാദികൾ' ജീവിതത്തെ ഒറ്റികൊടുക്കുന്നത്. നിലവിലുള്ള വിവാഹസമ്പ്രദായങ്ങൾക്കെതിരെ ഇന്ന് സ്വവർഗ്ഗരതിയെ ഒരു പ്രക്ഷോഭമാത്യകയായി കൊണ്ടാടുന്നവർ, നാളെ മനുഷ്യ-മനുഷ്യ ബന്ധങ്ങൾ പ്രശ്നസങ്കീർണമായതുകൊണ്ട് 'ജന്തു-മനുഷ്യകൂട്ടായ്മ'യുടെ അനിവാര്യതയെകുറിച്ചും തീസ്സിസ്സുകൾ അവതരിപ്പിച്ചേക്കും!. ജീവിതത്തിന്റെ സമസ്തമണ്ഢലങ്ങളില്ലും ആധിപത്യം സ്ഥാപിച്ചിരിക്കുന്ന 'അവികിതാവസ്ഥകളോട്' ഏറ്റുമുട്ടുനതില്ലല്ല, അതിൽ നിന്നും സമർത്ഥമായി ഒഴിഞ്ഞുമാറാനുള്ള തന്ത്രങ്ങളില്ലാണിവർ സ്വതന്ത്ര്യം അനുഭവിക്കുന്നത്. പ്രണയത്തിനുമുകളിൽ മുതലാളിത്ത കമ്പോളം ഇറക്കിവച്ച പഴയ കാൽപനികതയെ പുതിയ കമ്പോളകാൽപനികതകൊണ്ട് പകരം വെക്കുന്നതിലാണ് 'പുത്തൻ ലൈംഗികധ്യാനികൾ' ഉത്സാഹം ക്കൊള്ളുന്നത്. ഇടതുപക്ഷമുഖംമൂടി ധരിച്ച് ലൈംഗിക ജീർണതയിലും മയക്കുമരുന്നുകളിലും ഇളകിമറിയുന്നവരെ മനസ്സിൽ കണ്ട് മുമ്പ് ലെനിൻ എഴുതിയത് ഇന്ന് ഒരുപാട് തവണ ആവർത്തിച്ചെഴുത്തേണ്ടിയിരിക്കു
ന്നു.


"ഒരിന്ത്യൻ ഫക്കീർ തന്റെ നാഭിയെ ധ്യാനിക്കുന്നതുപോലെ ലൈംഗികപ്രശ്നങ്ങളിൽ വ്യഗ്രതയോടെ സദാസമയം മുഴുകിയിരിക്കുന്ന ആളുകളെ എനിക്കു വിശ്വാസമില്ല. ഒട്ടുമുക്കാലും കേവലം പരികൽപനകൾ മാത്രമായ, പലപ്പോഴും ബോധിച്ചതുപോലെ ഉന്നയിക്കുന്ന ഈ ലൈംഗികസിദ്ധാന്തങ്ങളുടെ അതിബാഹുല്യം വ്യക്തിപരമായ ആവശ്യങ്ങളിൽ നിന്നാണ് ഉളവാകുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അസ്വാഭാവികമോ അതിരുകടനതോ ആയ തന്റെ ലൈംഗികജീവിതത്തേ ബൂർഷ്വസന്മാർഗബോധത്തിന്റെ മുമ്പിൽ ന്യായീകരിക്കാനും തന്നോട് സഹിഷ്ണുത കാട്ടണമെന്ന് അപേഷിക്കാനുള്ള ഒരു വ്യഗ്രതയിൽ നിന്നാണ് അത് ഉടലെടുക്കുന്നത്."

മനുഷ്യർ ജീവിക്കുനത് ഒരേ സമയം യാഥാർത്ഥ്യത്തിന്റെ ലോകത്തിലും അതേ സമയം ഭാവനയുടെ ലോകത്തിലും ആണ്. യാഥാർത്ഥ്യബോധമുളളവർ ഭാവനദരിദ്രരും ഭാവനസമ്പന്നർ സ്വപ്നജീവികളും ആണെന്ന സാമന്യബോധസമീപനം ഭാവനയ്ക് മനുഷ്യജീവിതത്തിലുളള കേന്ദ്രപങ്കിനെ കുറിച്ചുള്ള അജ്ഞതയുടെ പ്രകാശനമാണ്. ഇന്നൊരു മൂഢുമില്ല എന്ന പ്രസ്താവനയ്ക്ക് പിറകിലുള്ളത് വിവരണവിധേയമല്ലാത്ത ഏതോ ഒരു ഭാവനനഷ്ടത്തിന്റെ അസ്വാസ്ഥ്യം ആണ്. മനുഷ്യനുണരുകയും തിളങ്ങുകയും ചെയുന്ന നേരങ്ങളിലൊക്കെയും ഭാവന ജീവിതത്തേ സ്പർശിച്ചുനിൽക്കുന്നുണ്ടാകും. ഭാവനനഷ്ടത്തേ പോലെ തന്നെ ഭാവനദൂർത്തും മനുഷ്യാസ്ഥിത്വത്തിന്റെ സാധ്യതകളെ സൂക്ഷമാർത്ഥത്തിൽ സങ്കോചിപ്പിക്കുന്നു. ആദ്യത്തേത് നമ്മേ താൽക്കാലികമായി ജന്തുപ്രക്യതിയിലേക്ക് തള്ളി മാറ്റുമ്പോൾ രണ്ടാമത്തേത് നമ്മേ ചരിത്രത്തിൽ നിന്നു എന്നന്നേക്കുമായി പുറന്തള്ളുന്നു. ആദ്യത്തേത് വെറുതെ ഒന്നു മോഹിക്കാൻ പോലും നമ്മെ വളർത്താതിരിക്കുമ്പോൾ, രണ്ടാമത്തേത് വ്യാമോഹങ്ങളുടെ ലോകത്തേക്ക് നമ്മെ വലിച്ചെറിയുന്നു.

യാഥാർത്ഥ്യവും ഭാവനയും സന്ധിക്കുമ്പോഴാണ് പ്രണയം സംഭവിക്കുന്നത്. ശരീരസാധ്യതകൾ സംസ്കാരവും, സംസ്കാരസാധ്യതകൾ ശരീരവും സ്വീകരിക്കുമ്പോഴാണ് പ്രണയം പൂക്കുന്നത്. 'ആശതൻ തേൻ' മാത്രമല്ല, 'നിരാശതൻ കണ്ണീരും ആത്മദാഹങ്ങളും' അവിടെവച്ച് പങ്കുവക്കപെടുന്നു. മടിച്ചുകൊണ്ടാണെങ്കിലും 'സംസ്കാരത്തിന്റെ കോളത്തിൽ' മനുഷ്യശരീരം എഴുതിചേർത്ത ജീവിതകാമനയുടെ ഗംഭീരമായ ആമുഖമാണത്. 'കാമം' കുപ്പായമിട്ടപ്പോഴോ, സാരി ധരിച്ചപോഴോ അല്ല മറിച്ച് സാംസ്കാരികപരിവർത്തനത്തിനു വിധേയമായപ്പോഴാണ് 'ചരിത്രവികാസപ്രക്രിയ'ക്കിടയിൽ പ്രണയം സാധ്യമായത്. ലൈംഗികവ്യവസായം സംസ്കാരത്തിന്റെ നിയന്ത്രണത്തിൽ നിന്നും 'കാമത്തേ' മോചിപ്പിക്കാനുള്ള യുദ്ധമാണ് ലോകവ്യാപകമായി നടത്തികൊണ്ടിരിക്കുന്നത്. ആഗോളമൂലധനം ഒരു തായ്ലാന്റ് കൊണ്ടുംമറ്റൊരു സിംഗപൂർ കൊണ്ടും ത്രപ്തിപെടുമെന്ന് കരുതുന്നത് മൗഢ്യമാണ്. പരസ്യകാഴ്ചകളുടെ കുത്തൊഴുക്കിൽ ഒലിച്ചുപോകുന്നത് സഹസ്രാബ്ദങ്ങളിലൂടെ മനുഷ്യസമൂഹം സ്വാംശീകരിച്ച ജനാധിപത്യകാഴ്ചപാടുകളുടെ ഒരിക്കൽ ചൈതന്യഭരിതമായിരുന്ന ജീവിതം മുഴുവനുമാണ്. ദ്യശ്യതയുടെ അതിപ്രസരം വഴി അരാഷ്ട്രീയവൽകരണത്തിന്റെ അദ്യശ്യ 'വൈറസുകളാണ്' ജനകീയപ്രതിരോധങ്ങളെ വെലുവിളിച്ചുകൊണ്ട് സർവത്ര വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ജന്മവാസനകളുടെ 'തമോഗർത്തങ്ങളിൽ വച്ച്' ജീവിതം സ്വാംശീകരിച്ച സാംസ്കാരികവെളിച്ചങ്ങൾ മുഴുവൻ തകർക്കപെടുമോ എന്ന ചോദ്യം 'ചരിത്രത്തിൽ' ഉയർന്നുകഴിഞ്ഞിരിക്കുന്നു. അപമാനവീകരിക്കപെട്ട അക്രമവും രതിയും പരസ്പരം ഇണപിരിയാത്ത ഇരട്ടകളെ പോലെ വെളിച്ചങ്ങളെ മുഴുവൻ ഇരുട്ടാക്കുന്ന വിധ്വംസകപ്രവർത്തനം ശക്താംവിധം ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. സൗന്ദര്യവൽകരണത്തിന്റെ ചിലവിലാണ് ഇന്നും ചരിത്രനിഷേധം കൊഴുക്കുന്നത്. അതിന്നൊപ്പം പൊറുക്കുകയല്ല, മറിച്ച് അതിനെ ചെറുക്കുകയാണ് ജനാധിപത്യഭാവനയുടെ ദൗത്യം.

പ്രണയം സമം കാൽപനികത എന്ന സമീപനം പ്രണയത്തെ കുറിച്ചും കാൽപനികതയേകുറിച്ചുമുള്ള അവികസിതകാഴ്ച്ചപാടിന്റെ സന്തതിയാണ്. വാൻഗോഗ് ഒർമ്മപെടുത്തിയതുപോലെ പ്രണയത്തിനു മുൻപും പിൻപും ഉള്ള മനുഷ്യന്റെ അവസ്ഥ യഥാക്രമം കത്താതിരിക്കുമ്പോഴും കത്തുമ്പോഴും ഉള്ള വിളക്കിന്റേതിനു തുല്യമാണ്. വിളക്ക് അവിടെ ഉണ്ടായിരുന്നു. ഇപ്പോൾ അത് പ്രകാശം ചൊരിയുന്നു. വിളക്കിന്റെ യഥാർത്ഥധർമ്മമാണത്. വി ആർ സുധീഷിന്റെ 'ചന്തുമാമനും പക്ഷികളും' എന്ന കഥ പ്രണയത്തിന്റെ മധുരം കൊണ്ടാണ് നാടകീയമാവുന്നത്. 'ചന്തുമാമന്റെ ഒർമകൾ കൊണ്ടുപോയ നാലുപക്ഷികളും ഒരോരോ കയ്പ് നിമിത്തം ഒർമയുടെ ഭാണ്ഢം രാമേശ്വരം കടലിലും ഗംഗയിലും മാറാടും തിരുനെല്ലിയിലും ഉപേക്ഷിച്ചു. എന്നാൽ അഞ്ചാമത്തെ പക്ഷിയുടെ ഒർമക്കെട്ടിനു നല്ല ചുവപ്പുനിറമായിരുന്നു. കൂറ്റൻ അരയാലിന്റെ കൊമ്പത്ത് വച്ച് പക്ഷി എത് കൊത്തിനോക്കി. നന്നായി മധുരിക്കുന്നു. കയ്തോലകാടുകൊണ്ട് അതിരിട്ട നാട്ടിൻപുറത്തേ ഒരു കൊച്ചുവീട്ടിൽ ചന്തുമാമന്റെ പ്രണയത്തിന് ഇലയും പൂവും വിരിഞ്ഞത് പക്ഷി കണ്ടു. പ്കഷിയുടെ ഉള്ളിൽ ഒരു വെളിച്ചത്തിന്റെ പ്രളയമുണ്ടായി....ആ ഓർമതുണ്ട് ചന്തുമാമന് തിരിച്ചുകൊടുത്തു. ചിരിച്ചുകൊണ്ടാണ് ചന്തുമാമൻ മരിച്ചത്....'. എന്നാലിപ്പോൾ വാൻഗോഗ് വാഴ്ത്തിയ ജീവിതവിളക്കിൽ ഇരുട്ടാണ് തെളിയുന്നത്. വെളിച്ചങ്ങളെല്ലാം ഇരുട്ടിലേക്ക് തിരിച്ചു നടക്കുന്നു. സമ്മാനങ്ങൾ മാത്രം സ്വപ്നം കണ്ടുണരുന്ന ഒരു കാലത്ത് പ്രണയത്തിന്റെ അസ്ഥികൂടുകൾപോലും കണ്ടെത്തുക പ്രയാസമാണ്. 'ഇല്ലാ ഞാനെന്നെ നശിപ്പിക്കയില്ലൊരു/ പുല്ലാങ്കുഴലിനു വേണ്ടിയൊരിക്കലും' എന്ന് 'ചന്ദ്രിക' സന്തോഷം കൊള്ളും. 'അവനിയിൽ മമപ്രണയനാടകമവസാനിക്കുവാൻ സമയമായ്' എന്ന് രമണനോ സങ്കടപെടുകയുമില്ല!

'സ്ത്രീപുരുഷബന്ധമെന്നത് സമുദായത്തിന്റെ ധനശ്സ്ത്രവും കായികാവശ്യവും തമിലുള്ള ഒരു പകിടകളി മാത്രമല്ല....'(ലെനിൻ). പ്രണയം ഒരു മാർക്സിസ്റ്റിനെ സംബന്ധിച്ചിടത്തോളും പ്രക്യതിസാധ്യതകളും സാംസ്കാരികസാധ്യതകളും തമ്മിലുള്ള വൈരുദ്ധ്യാത്മകസമന്വയമാണ്. 'സാംസ്കാരികാവസ്ഥ' എത്രതന്നെ അവികസിതമായാലും 'മനുഷ്യബന്ധങ്ങളുടെ ലോകത്ത് നിന്ന്' അതിനെ കേവലമായി തള്ളികളയുന്നത് ഇന്നത്തെ അവസ്ഥയിൽ ബൂർഷ്വാ അരാജകവാദത്തെ പിന്തുണക്കലായിരിക്കും. സങ്കീർണമായ പ്രത്യയശാസ്ത്രങ്ങളാലും ഭാവസാന്ദ്രമായ സ്വപ്നങ്ങളാലും 'അതിനിർണ്ണയിക്കപെടുന്ന' മനുഷ്യബന്ധങ്ങളുടെ ജ്വലിക്കുന്ന ആദർശമാത്യകകളെ 'മ്യൂസിയങ്ങളിലേക്ക്' മാറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കെതിരെ നിതാന്തജാഗ്രത അനിവാര്യമാണ്. യുവജനപ്രസ്ഥാനത്തിന്റെ അകത്തളങ്ങളിലേക്ക് മൂലധനമൂല്യബോധത്തിന്റെ വൈറസുകൾ കടന്നുവരാനിടയുള്ള സമസ്തവഴികളിലും പ്രതിരോധത്തിന്റെ തീപന്തങ്ങൾ ഉയർന്നുവരണം. ജന്മവാസനകളെ 'അതിന്റെ പാട്ടിനു' തുറന്നുവിടാന്നുള്ള ആഹ്വാനം മനുഷ്യബന്ധങ്ങളുടെ മണ്ഡലത്തിൽകൂടി 'ആഗോളവൽക്കരണം' അടിച്ചേൽപ്പിക്കലാണ്. 'ലൈംഗിക ഉദാരവൽകരണ'വും, ലൈംഗികസ്വാതന്ത്ര്യവും വ്യത്യസ്ഥസംവർഗങ്ങളാണെന്നിരിക്കെ അവയുടെ അതിർത്തികൾ അവ്യക്തമാക്കാനുള്ള സൈദ്ധാന്തികശ്രമങ്ങൾക്കെതിരെ നിതാന്തജാഗ്രത അനിവാര്യമാണ്. രതിമാത്രജന്യ സിനിമകൾക്കും അശ്ലീലസാഹിത്യങ്ങൾക്കും ബ്യൂട്ടിപാർലറുകൾക്കും വാജീകരണപരസ്യങ്ങൾക്കും മയക്കുമരുന്നു മാഫിയകൾക്കുമൊപ്പം പ്രണയതിരസ്കാരത്തിന്റെ തത്ത്വശാസ്ത്രങ്ങളും നിർദ്ദയമായ വിചാരണകൾക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു.
ആവിഷ്കാരം Bijoy Franco

2 അഭിപ്രായങ്ങൾ: