2012, ജൂലൈ 5, വ്യാഴാഴ്‌ച

കാരി സതീശും കൊടി സുനിയും പിന്നെ മാധ്യമങ്ങളും

കെ ആര്‍ മായ
ജേഴ്സി പോപീലുസ്ക്കൊ പോളണ്ടുകാരനായ കത്തോലിക്കാ പുരോഹിതന്‍. 1984 ഒക്ടോബര്‍ 19ന് അദ്ദേഹത്തെ കാണാതായി. പോളണ്ടിലെ കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരായ സോളിഡാരിറ്റി പ്രസ്ഥാനത്തിെന്‍റ പ്രവര്‍ത്തകനായ പോപീലുസ്ക്കൊയുടെ മൃതദേഹം ഏതാനും ദിവസങ്ങള്‍ക്കുശേഷം ഒരു കുളത്തില്‍നിന്ന് കണ്ടെടുത്തു. പോളണ്ടിലെ സര്‍ക്കാര്‍ ഉടന്‍തന്നെ അന്വേഷണം നടത്തി. ഈ പുരോഹിതനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നത് ചില പോലീസുകാര്‍ തന്നെയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കുറ്റകൃത്യത്തിന് ഉത്തരവാദികളായ പോലീസുകാരെ പിടികൂടി വിചാരണ നടത്തി ശിക്ഷിക്കുകയും ചെയ്തു.

ഈ സംഭവത്തെ അമേരിക്കയിലെ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ആ കാലത്ത് എങ്ങനെ കൈകാര്യം ചെയ്തുവെന്ന് എഡ്വേര്‍ഡ് എസ് ഹെര്‍മനും നോം ചോംസ്ക്കിയും വിശകലനം ചെയ്യുന്നുണ്ട്. പുരോഹിതനെ കാണാതായതിന് തൊട്ടടുത്ത ദിവസം മുതല്‍ 18 മാസത്തിനിടയില്‍ ""ന്യൂയോര്‍ക്ക് ടൈംസ്"" 78 റിപ്പോര്‍ട്ടുകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചുവെന്നും ഇതില്‍ 10 എണ്ണം ഒന്നാം പേജിലെ ലീഡ് വാര്‍ത്തകളായിരുന്നുവെന്നും മൂന്ന് മുഖപ്രസംഗങ്ങള്‍ എഴുതിയിരുന്നുവെന്നും ഹെര്‍മനും ചോംസ്ക്കിയും രേഖപ്പെടുത്തുന്നു. എന്നാല്‍ പോളിഷ് അധികാരികള്‍ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിച്ച വിവരം അമേരിക്കന്‍ ജനതയെ അറിയിക്കാന്‍ ""ന്യൂയോര്‍ക്ക് ടൈംസോ"" ഇതേവിധം ഈ വിഷയം കൈകാര്യം ചെയ്ത മറ്റു മാധ്യമങ്ങളോ തയ്യാറായില്ല എന്നും ഈ പഠനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ഈ കൊലപാതകത്തിെന്‍റ ഉത്തരവാദിത്വം "ഉന്നത"ങ്ങളിലുള്ളവര്‍ക്കാണെന്ന സൂചനയോടെ 18 ലേഖനങ്ങള്‍ ""ന്യൂയോര്‍ക്ക് ടൈംസ്"" പ്രസിദ്ധീകരിച്ചിരുന്നുവെന്നും നിരവധി ലേഖനങ്ങളില്‍ ഇതിനുപിന്നില്‍ സോവിയറ്റ് ഗൂഢാലോചനയുണ്ടെന്നും സോവിയറ്റ് - ബള്‍ഗേറിയന്‍ ഗൂഢാലോചനയാണെന്നും തട്ടിവിട്ടിരുന്നതായും സൂചിപ്പിക്കുന്നു.



ഹെര്‍മനും ചോംസ്ക്കിയും പറയുന്നത് നോക്കൂ - ""ഈ ഒരു റിപ്പോര്‍ട്ടിലും ഈ വാദത്തെ സാധൂകരിക്കുന്ന തെളിവിെന്‍റ കണികപോലും നിരത്താന്‍ കഴിഞ്ഞിരുന്നുമില്ല"" (പേജ് 43) 1984 ഒക്ടോബര്‍ 30ന് ""ന്യൂയോര്‍ക്ക് ടൈംസ്"" എഴുതിയ ""ആളെക്കൊല്ലുന്ന പോളണ്ട്"" എന്ന മുഖപ്രസംഗത്തിലെ വാചകം ഇങ്ങനെ - ""പോലീസുകാരുടെ നടപടികള്‍ക്ക് ഉത്തരവാദി ഭരണകൂടം തന്നെ"". അമേരിക്കന്‍ ദൃശ്യമാധ്യമങ്ങളും ഇതേ വിധം തന്നെ പോളിഷ് പുരോഹിതെന്‍റ കൊലപാതകം ആഘോഷിക്കുകയുണ്ടായി. എന്നാല്‍ കമ്യൂണിസ്റ്റ് ഭരണം നിലനിന്നിരുന്ന പോളണ്ടിലെ പുരോഹിതെന്‍റ കൊലപാതകം കൈകാര്യം ചെയ്തതുപോലെയാണോ അമേരിക്കന്‍ മാധ്യമങ്ങള്‍ മറ്റു രാജ്യങ്ങളില്‍ നടന്ന കൊലപാതകങ്ങളെ കൈകാര്യം ചെയ്തത്? അല്ല എന്നാണ് ഹെര്‍മനും ചോംസ്ക്കിയും പറയുന്നത്.

അമേരിക്കന്‍ അനുകൂല പട്ടാള ഭരണങ്ങള്‍ നിലനിന്നിരുന്ന എല്‍ സാല്‍വദോറിലേയും ഗ്വാട്ടിമാലയിലെയും ഹോണ്ടുറാസിലെയും ചില ഉദാഹരണങ്ങളാണ് അവര്‍ പഠനവിധേയമാക്കിയത്. 1985 മാര്‍ച്ച് 30നും ഏപ്രില്‍ 6നും ഗ്വാട്ടിമാലയില്‍ ഹെക്ടര്‍ ഒര്‍ലാന്‍ഡോ, മരിയ റൊസാരിയൊ എന്നീ കത്തോലിക്കാ പുരോഹിതര്‍ കൊല്ലപ്പെട്ടു. പട്ടാളവും പോലീസും ഭൂപ്രഭുക്കന്മാരും പാവപ്പെട്ട കര്‍ഷകരെ പീഡിപ്പിക്കുന്നതിനെതിരെ പ്രതികരിച്ചിരുന്ന ഇവര്‍ അരുംകൊല ചെയ്യപ്പെട്ടതിന് ഉത്തരവാദികള്‍ സൈനിക മേധാവികള്‍ തന്നെയെന്ന് പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു; പില്‍ക്കാലത്ത് ""ട്രൂത്ത് കമ്മീഷന്‍"" അത് ശരിവെയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അന്ന് സര്‍ക്കാരിെന്‍റ ഭാഗത്തുനിന്ന് അന്വേഷണം പോലും ഉണ്ടായില്ല. 5 ചെറിയ വാര്‍ത്തകളില്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ ഇത് ഒതുക്കി. എല്‍ സാല്‍വദോറിലെ ആര്‍ച്ച് ബിഷപ്പ് ഓസ്ക്കാര്‍ റോമിറോ 1980 മാര്‍ച്ച് 18നാണ് കൊല്ലപ്പെട്ടത്. യാഥാസ്ഥിതികനും എന്നാല്‍ പ്രശസ്തനും ജനപ്രിയനുമായ ആര്‍ച്ച് ബിഷപ് കൊല ചെയ്യപ്പെട്ടതും സൈനിക മേധാവികളുടെ ആജ്ഞാനുസരണം ആയിരുന്നു. 1975-78 കാലത്ത് ഹോണ്ടുറാസില്‍ 72 പുരോഹിതന്മാര്‍ കൊല്ലപ്പെട്ടിരുന്നു. (ഇതില്‍ 68 എണ്ണത്തെക്കുറിച്ചും അമേരിക്കന്‍ മാധ്യമങ്ങളില്‍ ഒറ്റക്കോളം വാര്‍ത്തപോലും വന്നിരുന്നില്ല) ഇതില്‍ 1977 മാര്‍ച്ച് 12ന് കൊല്ലപ്പെട്ട റൂട്ടിലിയൊ ഗ്രാന്‍ഡെ എന്ന ജെസ്യൂട്ട് പുരോഹിതന്‍ ആര്‍ച്ച് ബിഷപ്പ് റോമിറൊവിെന്‍റ ഉറ്റ ചങ്ങാതിയായിരുന്നു. ആരാധനയ്ക്കായി പള്ളിയിലേക്ക് പോകവെ ആയിരുന്നു അദ്ദേഹം വെടിയുണ്ടയ്ക്കിരയായത്. ഇതില്‍ അന്വേഷണം ആവശ്യപ്പെട്ട് കോടതി കയറുകയും പ്രസിഡന്‍റ് മൊളിനയ്ക്ക് കത്തെഴുതുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു ആര്‍ച്ച് ബിഷപ്പും കൊല്ലപ്പെട്ടത്. സര്‍വാദരണീയനായ ആര്‍ച്ച് ബിഷപ്പിെന്‍റ കൊലപാതകത്തെ സംബന്ധിച്ച് ""ന്യൂയോര്‍ക്ക് ടൈംസ്"" 16 വാര്‍ത്തകള്‍ (4 എണ്ണം ഒന്നാം പേജില്‍) മാത്രമാണ് പ്രസിദ്ധീകരിച്ചത്. മുഖപ്രസംഗം എഴുതിയതേയില്ല. എല്‍ സാല്‍വദോറില്‍ തന്നെ അമേരിക്കക്കാരായ 4 കന്യാസ്ത്രീമാര്‍ 1980 ഡിസംബറില്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് ഒന്നാം പേജ് വാര്‍ത്ത ഉള്‍പ്പെടെ 26 വാര്‍ത്തകള്‍ മാത്രമാണ് ഇതില്‍ ""ന്യൂയോര്‍ക്ക് ടൈംസ്"" പ്രസിദ്ധീകരിച്ചത്.


കൊല്ലപ്പെട്ടവര്‍ അമേരിക്കന്‍ പൗരത്വമുള്ള കന്യാസ്ത്രീകള്‍ ആയിട്ടുപോലും മുഖപ്രസംഗം ആവശ്യമാണെന്ന് തോന്നിയില്ല; ഭരണകൂട ഭീകരതയും ഗൂഢാലോചനയും കണ്ടെത്തിയതുമില്ല. കാരണം, ഈ കൊലപാതകങ്ങള്‍ നടത്തിയത് അമേരിക്കന്‍ ഭരണകൂടത്തിന് വേണ്ടപ്പെട്ടവരായ സൈനിക ഭരണാധികാരികള്‍ ആയിരുന്നു. 1981 മെയ് 13ന് പോപ്പ് ജോണ്‍പോള്‍ രണ്ടാമനു നേരെ നടന്ന വധശ്രമം സോവിയറ്റ് - ബള്‍ഗേറിയന്‍ ഗൂഢാലോചനയാണെന്ന് മത്തങ്ങാ വലിപ്പത്തില്‍ അച്ചുനിരത്താന്‍ ""ന്യൂയോര്‍ക്ക് ടൈംസ്"" ഉള്‍പ്പെടെ അമേരിക്കന്‍ മാധ്യമങ്ങള്‍ക്കും വാര്‍ത്താ ഏജന്‍സികള്‍ക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടതായി വന്നില്ല.

അതേറ്റുപിടിക്കാന്‍ മലയാളമാധ്യമങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ പോപ്പിനുനേരെ വെടിയുണ്ട ഉതിര്‍ത്ത് പരിക്കേല്‍പിച്ചത് തുര്‍ക്കിയിലെ നാഷണലിസ്റ്റ് ആക്ഷന്‍ പാര്‍ടി എന്ന തീവ്രവലതുപക്ഷകക്ഷിയിലെ മെഹ്മെത്ത് അലി അഗ്ക എന്ന ഫാസിസ്റ്റായിരുന്നു എന്ന് തെളിഞ്ഞതോടെ പോപ്പ്വധശ്രമ വാര്‍ത്തയ്ക്ക് മാധ്യമശ്രദ്ധ കുറഞ്ഞതായും ചോംസ്ക്കിയും ഹെര്‍മനും ചൂണ്ടിക്കാട്ടുന്നു. ""മാധ്യമങ്ങള്‍ സ്വതന്ത്രരും സത്യം കണ്ടെത്താനും റിപ്പോര്‍ട്ടു ചെയ്യാനും ബാധ്യതപ്പെട്ടവരുമാണെന്ന ജനാധിപത്യധാരണ"" യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്നും ""ഭരണകൂടത്തിലും സ്വകാര്യമേഖലയിലും ആധിപത്യം പുലര്‍ത്തുന്ന വിഭാഗങ്ങളുടെ സവിശേഷ താല്‍പര്യങ്ങള്‍ക്ക് ജനപിന്തുണ നേടാന്‍ വേണ്ടിയാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്"" എന്നും ചോംസ്ക്കിയും ഹെര്‍മനും ഈ കൃതിയില്‍ അടിവരയിട്ട് സ്ഥാപിക്കുന്നു.

ഈ സ്വകാര്യമാധ്യമങ്ങളുടെ പൊതുസ്വഭാവം അവയുടെ കമ്യൂണിസ്റ്റ് വിരുദ്ധതയാണെന്നും ഈ പൊതുമാധ്യമങ്ങളൊന്നും തന്നെ നിഷ്പക്ഷമല്ലെന്നും അവ ഭരണവര്‍ഗ താല്‍പര്യങ്ങളുടെ സമ്മതി ഉല്‍പാദന ഉപകരണങ്ങളാണെന്നുമാണ് ഈ പഠനം വെളിപ്പെടുത്തുന്നത്. ഇത് അമേരിക്കന്‍ മാധ്യമങ്ങളുടെ മാത്രമല്ല, ലോകത്തെല്ലായിടത്തെയുംപോലെ കേരളത്തിലെയും സ്വകാര്യമാധ്യമങ്ങളുടെയും സ്വഭാവം തന്നെയാണെന്ന് സമീപകാല സംഭവങ്ങള്‍ നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു          


2006 ഏപ്രില്‍ 16ന്, നിയമസഭാ തിരഞ്ഞെടുപ്പിെന്‍റ പ്രചരണം നടക്കുന്ന വേളയിലാണ്, പട്ടാപ്പകല്‍ നിരവധിയാളുകള്‍ നോക്കിനില്‍ക്കെ സിപിഐ എം ഏരിയാകമ്മിറ്റി അംഗവും ചാവക്കാട് മുനിസിപ്പല്‍ ചെയര്‍മാനുമായിരുന്ന കെ പി വല്‍സലനെ യുഡിഎഫ് ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. കേരളത്തില്‍ ആദ്യമായി കൊലപാതക രാഷ്ട്രീയത്തിെന്‍റ ഇരയായ ഒരു മുനിസിപ്പല്‍ ചെയര്‍മാന്‍, അദ്ദേഹത്തിന് യുവതിയായ ഭാര്യയും ശൈശവം പിന്നിടാത്ത പുത്രനും വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കളും ഉണ്ടായിരുന്നു. ചാവക്കാട് മേഖലയിലെ സാധാരണക്കാരായ മനുഷ്യരുടെ മുഴുവന്‍ സ്നേഹഭാജനമായിരുന്നു ചെറുപ്പക്കാരനായ ഈ പൊതുപ്രവര്‍ത്തകന്‍.

എന്നാല്‍ ഇന്ന് ടി പി ചന്ദ്രശേഖരെന്‍റ നിഷ്ഠൂരവും ദാരുണവുമായ വധത്തെ ആഘോഷമാക്കുന്ന മാധ്യമങ്ങള്‍ വല്‍സലെന്‍റ അതിഭീകരമായ അരുംകൊലയെ എങ്ങനെയാണ് അവതരിപ്പിച്ചത് എന്നത് പരിശോധനയര്‍ഹിക്കുന്നു. വല്‍സലനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ യുഡുഎഫ് പ്രവര്‍ത്തകര്‍ അപ്പോള്‍ തിരഞ്ഞെടുപ്പു പ്രചരണത്തിലേര്‍പ്പെട്ടിരുന്നതായാണ് പറയുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന യുഡിഎഫുകാര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചതിനെ കുറിച്ച് മുഖ്യധാരാ മാധ്യമങ്ങളൊന്നും ചോദ്യം ചെയ്തതായി കണ്ടില്ല. പിറ്റേന്നത്തെ മലയാള മനോരമ പത്രം, തൃശ്ശൂര്‍ ജില്ലയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍മൂലം വിവാഹത്തിനായി ഗുരുവായൂരിലെത്തിയവര്‍ കഷ്ടത്തിലായെന്ന് കണ്ണീര്‍ വാര്‍ത്തുകൊണ്ട് മുഖപ്രസംഗമെഴുതി.
                    

തുടര്‍ദിനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മനോരമ നിഷ്കരുണം തമസ്കരിച്ചു. ജനപ്രതിനിധിയുടെ ഈ നിഷ്ഠൂരമായ കൊലയെ മാതൃഭൂമി മുന്‍പേജിലെ അപ്രധാന വാര്‍ത്തയാക്കി. ""മുനിസിപ്പല്‍ ചെയര്‍മാന്‍ കുത്തേറ്റ് മരിച്ചു"" എന്നത്രെ തലവാചകം. ചരമപ്പേജില്‍ ഒരു വാര്‍ത്ത കൂടി കൊടുത്ത് മാതൃഭൂമി ആ അധ്യായം അവസാനിപ്പിച്ചു. വല്‍സലന് എത്ര വെട്ട് കൊണ്ടു, എത്ര കുത്തേറ്റു എന്നാരും വിലാപകാവ്യം രചിച്ചതുമില്ല. കൊന്നത് യുഡിഎഫും ചത്തത് കമ്യൂണിസ്റ്റുകാരനുമാണല്ലോ!

എസ്എഫ്ഐയുടെ ഇടുക്കി ജില്ലാ വൈസ് പ്രസിഡന്‍റ് അനീഷ് രാജനെ പട്ടാപ്പകലാണ് കോണ്‍ഗ്രസുകാര്‍ വെട്ടിക്കൊന്നത്. ജനകീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ആ യുവാവിനുമുണ്ട് അച്ഛനും അമ്മയും ബന്ധുജനങ്ങളും. അവരുടെ വേദനയെക്കുറിച്ച് പറയാന്‍ ഒരു മാധ്യമവുമുണ്ടായില്ല.
മറിച്ച് ആ കൊലപാതകത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കുനേരെ ക്രൂരമായ ആക്രമണത്തിന് ആഹ്വാനം ചെയ്ത ഭരണകൂടത്തെയും പോലീസ് നടപടിയേയും ആ പത്രങ്ങള്‍ ന്യായീകരിക്കുകയാണുണ്ടായത്. അനീഷ് രാജെന്‍റ കൊലപാതകത്തിനും മാധ്യമങ്ങളില്‍ ഒരു ദിവസത്തെ വാര്‍ത്തയേ ഉണ്ടായിരുന്നുള്ളൂ - അതും അപ്രധാനമായി.

മലപ്പുറത്ത് അരീക്കോടിനടുത്ത് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ സഹോദരങ്ങളായ അബൂബക്കറിനെയും ആസാദിനെയും വെട്ടിക്കൊന്നതും മാധ്യമങ്ങള്‍ കൈകാര്യം ചെയ്തത് ഇതേ രീതിയിലായിരുന്നു. മാതൃഭൂമിയുടെ തലവാചകം ""വെട്ടേറ്റ് വധക്കേസ് പ്രതികള്‍ മരിച്ചു"" എന്നായിരുന്നു. ഇത് ധ്വനിപ്പിക്കുന്നത് കൊല്ലപ്പെട്ട സഹോദരങ്ങള്‍ അതിന് അര്‍ഹരാണെന്നാണല്ലോ! ഇതാണ് ഭരണവര്‍ഗ മാധ്യമപ്രവര്‍ത്തനത്തിെന്‍റ "മിടുക്ക്". അരീക്കോടിലെ സഹോദരന്‍മാരുടെ കൊലപാതകത്തിന് ഒരാഴ്ച മുമ്പ് മുസ്ലീംലീഗ് നേതാവ് പി കെ ബഷീര്‍ എംഎല്‍എ നടത്തിയ കൊലവിളി പ്രസംഗം ഒരു പത്രത്തിലും വലിയ വാര്‍ത്തയായില്ല. ഒരു ചാനലും ചര്‍ച്ചയാക്കിയില്ല.

അതേസമയം ഒഞ്ചിയത്ത് സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ലോക്കല്‍ സെക്രട്ടറി 2010ല്‍ നടത്തിയ പ്രസംഗം എവിടെനിന്നോ ചികഞ്ഞെടുത്ത് മാധ്യമങ്ങള്‍ വന്‍ വാര്‍ത്തയാക്കി. കൊന്നിട്ടുണ്ട് എന്ന് എം എം ഹസന്‍ നടത്തിയ പ്രസംഗവും, കെ സുധാകരെന്‍റ ഭീഷണിപ്രസംഗങ്ങളും ഒരിടത്തും വാര്‍ത്തയായില്ല. പ്രാദേശികമായുണ്ടാകുന്ന സംഘട്ടനങ്ങളെതുടര്‍ന്നു നടത്തുന്ന പ്രതിഷേധ യോഗങ്ങളുടെ ആഡിയോ റിക്കാര്‍ഡ് പരിശോധിച്ച് കേസെടുക്കാന്‍ തുടങ്ങിയാല്‍ കേരളത്തിലെ മിക്കവാറും എല്ലാ കക്ഷികളിലെയും നേതാക്കള്‍ കേസില്‍ കുടുങ്ങാനാണ് സാധ്യത. എന്നാല്‍ ഇവിടെ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന് ഏത് അധമമാര്‍ഗവും സ്വീകരിക്കാന്‍ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ തയ്യാറാകുന്നതാണ് കാണുന്നത്.

2006 ഒക്ടോബര്‍ 22ന് എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ടത് മുഖ്യധാരാ പത്രങ്ങളില്‍ പ്രാദേശിക എഡിഷനുകളില്‍ മാത്രമൊതുങ്ങിയ വാര്‍ത്തയായിരുന്നു. 23ലെ ""മാധ്യമം"" പത്രത്തില്‍പോലും മുന്‍പേജില്‍ ഒരു ഒറ്റക്കോളം വാര്‍ത്തയാണുണ്ടായിരുന്നത്. ഫസല്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് എന്‍ഡിഎഫ് ആരോപിക്കുന്നുവെന്നുമായിരുന്നു വാര്‍ത്ത. ഫസലിനെ ആര്‍എസ്എസുകാര്‍ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് എന്‍ഡിഎഫ് അന്ന് ആരോപിച്ചിരുന്നതായി ""മാധ്യമം"" റിപ്പോര്‍ട്ടു ചെയ്യുന്നു. പ്രാദേശികമായി ആര്‍എസ്എസ് - എന്‍ഡിഎഫ് സംഘട്ടനങ്ങള്‍ നടന്നിരുന്നു എന്നും അതിെന്‍റ അടിസ്ഥാനത്തിലായിരുന്നു ഫസലിെന്‍റ കൊലയ്ക്കുപിന്നില്‍ ആര്‍എസ്എസാണെന്ന് എന്‍ഡിഎഫ് പരസ്യമായി പ്രഖ്യാപിച്ചത് എന്നും "മാധ്യമം" വാര്‍ത്തയില്‍ കാണാം. ഫസലിെന്‍റ വധത്തിന് ഉത്തരവാദി ആര്‍എസ്എസുകാരാണെന്ന് ആരോപിച്ച് അന്ന് വാര്‍ത്തയെഴുതിയ മാധ്യമമുള്‍പ്പെടെയുള്ള പത്രങ്ങളെല്ലാം ഇപ്പോള്‍ മലക്കം മറിയുന്നു.

എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ട വാര്‍ത്ത പ്രാദേശിക എഡിഷനില്‍ മാത്രം ഒതുക്കിയ ""മാതൃഭൂമി""യും ""മനോരമ""യും ഉള്‍പ്പെടെ എല്ലാ പത്രങ്ങളും 2009ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പുമുതല്‍ പ്ലേറ്റ് മാറ്റി വന്‍ വാര്‍ത്താ പ്രാധാന്യം കൊടുത്തു തുടങ്ങി. അതോടെ ഫസല്‍ സിപിഐ എം വിട്ടയാളായി. സിപിഐ എം കൊലപ്പെടുത്തിയതായി ചിത്രീകരിച്ച് കഥയെഴുത്ത് തുടങ്ങി. 2006ല്‍ നടന്ന ഈ കൊലപാതകത്തെപ്പറ്റി മൂന്നുകൊല്ലക്കാലം ഈ പത്രങ്ങളൊന്നും മിണ്ടിയില്ല. പിന്നീടിത് സജീവമായതും സിപിഐ എമ്മിെന്‍റ മേല്‍ കെട്ടിയേല്‍പിച്ചതും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടായിരുന്നു.

ആണവക്കരാറിനെ അനുകൂലിച്ച യുപിഎ ഗവണ്‍മെന്‍റിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ച പശ്ചാത്തലത്തിലുമായിരുന്നു അത്. ഇടതുപക്ഷത്തിനെതിരെ പൊതുവിലും സിപിഐ എമ്മിനെതിരെ പ്രത്യേകിച്ചും ആസൂത്രിതമായി വന്‍പ്രചരണം നടന്ന കാലമായിരുന്നല്ലോ അത്. അതിനായി ഫസല്‍ വധത്തെയും ഉപയോഗപ്പെടുത്തുകയാണുണ്ടായത്. ഫസല്‍ വധത്തിന് ഉത്തരവാദി സിപിഐ എമ്മാണെന്നും അതുവഴി ഗൂഢാലോചന നടത്തിയത് സിപിഐ എം നേതാക്കളാണെന്നും കോണ്‍ഗ്രസ് നേതൃത്വവും മനോരമയും മാതൃഭൂമിയും കണ്ടെത്തിയ വഴിയിലൂടെയാണ് അന്വേഷണസംഘം ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്.

2009 ആഗസ്ത് 23ന് രാത്രി യാത്രാമധ്യേ മുത്തൂറ്റ് പോള്‍ എം ജോര്‍ജ് കൊല്ലപ്പെട്ടത് സാധാരണഗതിയില്‍ യാതൊരു രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഇടമില്ലാത്തതാണ്. ബിസിനസ്സ് കുടുംബത്തിലെ ബിസിനസ്സുകാരനായ അംഗമെന്ന നിലയില്‍, സാധാരണ മറ്റൊരാള്‍ കൊല്ലപ്പെടുമ്പോഴുള്ളതിനേക്കാള്‍ പ്രാധാന്യം ഉണ്ടാവുക സ്വാഭാവികം. എന്നാല്‍ ഇതില്‍ സംഭവിച്ചത് അങ്ങനെയല്ല. സംഭവം നടക്കുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയാണ് അധികാരത്തിലിരുന്നത് എന്നതിനാല്‍ സര്‍ക്കാരിനും സിപിഐ എമ്മിനും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും എതിരായ ഒരു പ്രചരണ ആയുധമായി ആഘോഷിക്കുകയായിരുന്നു മാധ്യമങ്ങള്‍.

കൊല്ലപ്പെട്ട പോളിനൊപ്പം കുപ്രസിദ്ധരായ രണ്ട് ഗുണ്ടകള്‍ - ഓം പ്രകാശും പുത്തന്‍പാലം രാജേഷും - ഉണ്ടായിരുന്നതും കൊലപാതകം നടന്ന ഉടന്‍ അവര്‍ സംഭവ സ്ഥലത്തുനിന്ന് മുങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു മാധ്യമങ്ങള്‍ സിപിഐ എമ്മിനെതിരെ കഥകള്‍ മെനഞ്ഞത്. ഓം പ്രകാശ് വിദ്യാര്‍ത്ഥിയായിരുന്ന ഘട്ടത്തില്‍ എസ്എഫ്ഐ അംഗമായിരുന്നു എന്ന തുമ്പില്‍ പിടിച്ചായിരുന്നു കത്തിക്കയറിയത്. യഥാര്‍ത്ഥത്തില്‍ ഒരു ക്രമസമാധാന വീഴ്ചയുടെ പ്രശ്നമായിപോലും ഉന്നയിക്കാന്‍ പഴുതില്ലാത്തവിധം ദിവസങ്ങള്‍ക്കുള്ളില്‍, പോളിനെ വധിച്ച കാരി സതീശിെന്‍റ നേതൃത്വത്തിലുള്ള ഗുണ്ടാസംഘത്തെ മുഴുവന്‍ കേരള പോലീസ് അറസ്റ്റ് ചെയ്യുകയാണുണ്ടായത്.

എന്നാല്‍ ആ കാലത്തെ മാധ്യമപ്രചരണങ്ങള്‍ മുഴുവന്‍ കാരി സതീശും സംഘവുമല്ല കൊലയാളികളെന്നും ഉന്നതതല ഗൂഢാലോചന ഉണ്ടെന്നും ഓം പ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും സിപിഐ എം ഒളിപ്പിക്കുകയോ അവരെ രക്ഷപ്പെടുത്തുകയോ ആണെന്നുമായിരുന്നു. പോള്‍ വധത്തിനുപയോഗിച്ച ""എസ്"" കത്തി പോലും ഒരു വിവാദവിഷയമായിരുന്നു ആ കാലത്ത്. (ആയിടെ ഒരു സിനിമയില്‍ സംഭാഷണത്തില്‍ ""എസ്"" കത്തി കടന്നുവന്നത് ഓര്‍ക്കുക). ഒടുവില്‍ പുത്തന്‍പാലം രാജേഷിനെയും ഓം പ്രകാശിനെയും തമിഴ്നാട്ടില്‍നിന്ന് പിടികൂടി പ്രതിചേര്‍ത്തിട്ടു പോലും (ഇതും മാധ്യമങ്ങള്‍ ആഘോഷപൂര്‍വം കൊണ്ടാടുകയായിരുന്നു) മാധ്യമങ്ങള്‍ക്ക് ഇരുത്തം വന്നിരുന്നില്ല. കാരി സതീശിനെ ജയില്‍മോചിതനാക്കാനും പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കാനുംവേണ്ടി സുപ്രീംകോടതി അഭിഭാഷകനെ കൊണ്ടുവന്ന് കേരള ഹൈക്കോടതിയില്‍ വാദിച്ചത് കാരി സതീശെന്‍റ ദരിദ്രരായ മാതാപിതാക്കളാണെന്ന് വിശ്വസിക്കാനാവില്ല. ചില "മനുഷ്യാവകാശ പ്രവര്‍ത്തക"രും "മാധ്യമ പ്രവര്‍ത്തക"രുമായിരുന്നു ഇതിനെല്ലാം ചരടുവലിച്ചത്. ഒടുവില്‍ കേരളാ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചശേഷം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പോളിെന്‍റ പിതാവ് തന്നെ കോടതിയെ സമീപിച്ചു. ആ ആവശ്യം കോടതി അംഗീകരിക്കുകയുമാണുണ്ടായത്.

പോള്‍ കുടുംബവും കാരി സതീശും ഓം പ്രകാശും മാധ്യമങ്ങളും ഒരേപോലെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു എന്നും ഓര്‍ക്കുക. ഒടുവില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കിയപ്പോഴോ? കേരളാ പോലീസ് ആദ്യം അന്വേഷിച്ച് പ്രതിപട്ടികയില്‍ ചേര്‍ത്തതില്‍ 13 പേരല്ലാതെ മറ്റാരും ഇല്ലെന്നാണ് "മാതൃഭൂമി" പത്രം ഒരാഴ്ച മുമ്പ് വാര്‍ത്ത നല്‍കിയിരുന്നത്. മാത്രമല്ല, വിവാദ കഥാപാത്രങ്ങളായ ഓം പ്രകാശും പുത്തന്‍പാലം രാജേഷും സിബിഐ കുറ്റപത്രത്തില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടില്ല എന്നും "മാതൃഭൂമി" റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. മാധ്യമങ്ങള്‍ ഏത് സംഭവത്തെയും വക്രീകരിച്ച് സിപിഐ എം വിരുദ്ധ പ്രചരണത്തിന് ഉപയോഗിക്കുന്നതെങ്ങനെ എന്നതിനുള്ള ഉദാഹരണങ്ങളില്‍ ഒന്നു മാത്രമാണ് ഇത്.

സിപിഐ എമ്മിനുമേല്‍ കരിവാരി തേയ്ക്കാന്‍ 2009ല്‍ കാരി സതീശ് എന്ന ഗുണ്ടയ്ക്കുവേണ്ടി കണ്ണീരൊഴുക്കിയ മാധ്യമങ്ങള്‍ ഇപ്പോള്‍ "കൊടി സുനി" എന്ന മറ്റൊരു ഗുണ്ടയെ അതേ ലക്ഷ്യത്തോടെ മറ്റൊരു വിധത്തില്‍ ഉപയോഗപ്പെടുത്തുകയാണ്. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മാധ്യമങ്ങള്‍ക്ക് - യുഡിഎഫിനും - അത് സിപിഐ എമ്മിനുമേല്‍ കെട്ടിവെയ്ക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടതായി വന്നില്ല. കൊലയാളികള്‍ വന്ന വാഹനം ഓടിച്ചിരുന്നതും ആദ്യം വെട്ടിയതും വായപ്പടച്ചി റഫീക്ക് ആണെന്ന് വധം നടന്ന അടുത്ത ദിവസങ്ങളില്‍ തറപ്പിച്ച് പറയുകയും വാഹനത്തില്‍ വിരലടയാളം കണ്ടെത്തുകയും മറ്റും ചെയ്ത മാധ്യമങ്ങള്‍ റഫീക്ക് എന്‍ഡിഎഫോ മുസ്ലീംലീഗോ ആണെന്ന് കണ്ടതോടെ അയാളെ വിട്ടു. ഇതാണ് മാധ്യമധര്‍മ്മം.

ചന്ദ്രശേഖരനെ കൊലപ്പെടുത്തുന്നത് കണ്ട സാക്ഷികളും അപ്രത്യക്ഷരായിരിക്കുന്നു. ഇന്നിപ്പോള്‍, സിപിഐ എമ്മിെന്‍റ കണ്ണൂര്‍ ജില്ലയിലെ പ്രവര്‍ത്തകരെ ഒന്നടങ്കം പോലീസ് വേട്ടയാടുകയാണ്. ചന്ദ്രശേഖരന്‍ വധിക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ഒഞ്ചിയം, വടകര മേഖലയിലെ സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും പാര്‍ടി ഓഫീസുകളും ആക്രമണത്തിനിരയായി. പോലീസ് കസ്റ്റഡിയിലുള്ള പാര്‍ടി പ്രവര്‍ത്തകരെ കൊല്ലാക്കൊല ചെയ്ത് അവരെക്കൊണ്ട് തങ്ങള്‍ പറയുന്ന പ്രസ്താവനയില്‍ ഒപ്പിടുവിക്കാന്‍ പോലീസ് ശ്രമിക്കുകയാണ്.

ഇതൊന്നും മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല. കാരി സതീശിനെയും കൂട്ടു ഗുണ്ടകളെയും പോലീസ് പീഡിപ്പിക്കുന്നതായി കഥയെഴുതുകയും ഹൈക്കോടതിയില്‍ കേസ് നടത്തുകയും ചെയ്തവരെല്ലാം ഇന്ന് ഏത് പാതാളത്തിലാണ് മുങ്ങിയിരിക്കുന്നത്. വര്‍ക്കലയില്‍ പ്രഭാത സവാരിക്കിറങ്ങിയ വൃദ്ധനെ അകാരണമായി വെട്ടിക്കൊന്ന ഡിഎച്ച്ആര്‍എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ മനുഷ്യാവകാശ ബുദ്ധിജീവികളും കഥയെഴുതിയ മാധ്യമ പ്രവര്‍ത്തകരും ഇന്ന് കണ്ണൂര്‍ - കോഴിക്കോട് ജില്ലകളില്‍ നടക്കുന്ന പോലീസ് ഭീകരതയ്ക്കെതിരെ മുഖംതിരിക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധ തിമിരം കാരണമല്ലാതെ മറ്റെന്തുകൊണ്ട്?

നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനമാണ് സ്വകാര്യ മാധ്യമങ്ങള്‍ നടത്തുന്നത് എന്നാണ് പൊതുധാരണ. എന്നാല്‍ നിഷ്പക്ഷതയുടെ മുഖംമൂടി അണിഞ്ഞെത്തുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ പലപ്പോഴും ജനാധിപത്യത്തെയും ഭരണഘടനാ തത്വങ്ങളെപ്പോലും അതിലംഘിക്കുന്നത് തിരിച്ചറിയാന്‍ പോലുമാകാത്ത തരത്തിലായിരിക്കും. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും ഗുജറാത്ത് വംശഹത്യയുടെ നാളുകളിലും ഇന്ത്യയിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഭരണഘടനയുടെ മതേതരതത്വങ്ങളെ വെല്ലുവിളിച്ചുകൊണ്ട് റിപ്പോര്‍ട്ടിങ്ങിനുപകരം സംഘപരിവാറിെന്‍റ പ്രചാരണ പരിപാടി ഏറ്റെടുക്കുകയാണുണ്ടായത്.

മേല്‍പറഞ്ഞ നിഷ്പക്ഷതയിലൂടെ ഇത്തരം പത്രങ്ങള്‍ എപ്പോഴും ഒളിച്ചുകടത്തുന്നത് മുതലാളിയുടെ രാഷ്ട്രീയവും മുതലാളിത്തത്തിെന്‍റ അജണ്ടയും കമ്യൂണിസ്റ്റ് വിരുദ്ധതയുമാണ്. മാത്രവുമല്ല മുതലാളിത്തത്തെ ചെറുക്കുന്ന മാനവിക പ്രത്യയശാസ്ത്രങ്ങളെ അടിമുടി ഞെരിച്ചു തകര്‍ക്കാനും ശ്രമിക്കും. നേരിനെ കൊല്ലുന്ന നുണകള്‍ സത്യസന്ധതയുടെ പരിവേഷമണിയിച്ചുകൊണ്ട് പ്രദര്‍ശിപ്പിക്കും. ആവര്‍ത്തിക്കുന്ന ആ പ്രദര്‍ശനപരതയില്‍ ജനതയുടെ മിഴിയും മനസ്സും യുക്തിബോധത്തെ കീഴടക്കും. പിന്നീടു വരുന്ന സത്യസന്ധമായ വാര്‍ത്തകള്‍ തിരസ്കാരത്തിെന്‍റ കുത്തൊഴുക്കില്‍ മാഞ്ഞുപോവും.

അത്തരത്തില്‍ മലയാളിയുടെ പൊതുബോധത്തെ വാര്‍ത്തകളുടെ മെസ്മെറിസത്തില്‍ തളച്ചിട്ട് അതെങ്ങനെ കമ്യൂണിസ്റ്റ് വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാക്കി മാറ്റാമെന്നതില്‍ ""മാതൃഭൂമി""യും ""മലയാള മനോരമ""യും വഹിച്ച പങ്ക് അവരുടെ നിഷ്പക്ഷതാവാദത്തെ പൊളിക്കുന്നു. യുഡിഎഫിനും പൊതുവില്‍ വലതുപക്ഷ രാഷട്രീയത്തിനും നേട്ടമുണ്ടാക്കുന്ന വാര്‍ത്തകളെ പര്‍വതീകരിക്കുകയും അല്ലാത്തവയെ നിഷ്കരുണം തള്ളിക്കളയുകയും ചെയ്ത് ആസൂത്രിതമാംവിധമുള്ള അവിശുദ്ധ കൂട്ടുകെട്ട് ഇവര്‍ക്കിടയില്‍ ശക്തമാകുന്നതാണ് നാം കണ്ടത്. "നിഷ്പക്ഷ" മാധ്യമങ്ങളുടെ മാധ്യമ സ്വാതന്ത്ര്യമെന്നത് വാര്‍ത്തകളുടെ വളച്ചൊടിക്കല്‍, തിരസ്കരണം, നിസ്സാരവല്‍ക്കരണം, അഭ്യൂഹങ്ങള്‍, അസത്യപ്രചരണം എന്നിവയൊക്കെ അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്ന് ഓരോ റിപ്പോര്‍ട്ടും സൂചിപ്പിക്കുന്നു. ഇതിനെല്ലാമുപരി ആത്യന്തികമായും വെളിപ്പെടുന്നത് ഈ മാധ്യമങ്ങളുടെയെല്ലാം അന്ധമായ കമ്യൂണിസ്റ്റു വിരുദ്ധതയാണ്.

പോളണ്ടില്‍ പുരോഹിതന്‍ കൊല്ലപ്പെട്ടാല്‍, പോപ്പിനുനേരെ ആരെങ്കിലും വെടിവെച്ചാല്‍ അതിനെല്ലാം ഉത്തരവാദികള്‍ കമ്യൂണിസ്റ്റുകാരാണെന്ന് ചിത്രീകരിച്ച് കമ്യൂണിസത്തെ തുടച്ചുനീക്കാന്‍ കച്ചകെട്ടിയിറങ്ങിയവരുടെ പിന്‍മുറക്കാരാണ് തങ്ങളുമെന്ന് കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ സംശയാതീതമായി തെളിയിക്കുകയാണ്. കമ്യൂണിസ്റ്റുകാരെ തകര്‍ത്താല്‍, കമ്യൂണിസ്റ്റു പാര്‍ടിയെ ഇല്ലാതാക്കിയാല്‍ ബൂര്‍ഷ്വാസിക്ക് നിര്‍ബാധം ചൂഷണവും കൊള്ളയും നടത്താമെന്നതിനാലാണ് കമ്യൂണിസ്റ്റുകാരെ കൊലയാളികളായി ചിത്രീകരിക്കുന്നതിനുള്ള കൊണ്ടുപിടിച്ച പ്രചരണം നടക്കുന്നത്. യഥാര്‍ത്ഥത്തില്‍, ഇത് അധ്വാനിക്കുന്ന ജനതയ്ക്കുനേരെ ഉയര്‍ത്തപ്പെട്ടിരിക്കുന്ന വെല്ലുവിളിയാണ്. കാരി സതീശും കൊടി സുനിയും ഈ കമ്യൂണിസ്റ്റുവിരുദ്ധ കൊലവെറിയുടെ ഉപകരണങ്ങളോ പ്രതീകങ്ങളോ ആയി മാറ്റപ്പെട്ടിരിക്കുകയാണ്.

1 അഭിപ്രായം: