2014, നവംബർ 17, തിങ്കളാഴ്‌ച

സിപിഐ എമ്മിന്റെ അമ്പതാം വാര്‍ഷികം

by പ്രകാശ് കാരാട്ട് on 10-November-2014

കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) അതിന്റെ രൂപീകരണത്തിന്റെ 50-ാം വാര്‍ഷികം ആഘോഷിക്കുകയാണ്. 1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 7 വരെ കൊല്‍ക്കത്തയില്‍ ചേര്‍ന്ന 7-ാം കോണ്‍ഗ്രസില്‍ ജന്മംകൊണ്ട പാര്‍ടി ഒട്ടേറെ അഗ്നിപരീക്ഷകളും പീഡനങ്ങളും നേരിട്ടാണ് മുന്നേറിയത്. ഈ സന്ദര്‍ഭത്തില്‍, പാര്‍ടിയുടെയും പ്രസ്ഥാനത്തിന്റെയും താല്‍പ്പര്യങ്ങള്‍ക്കായി രക്തസാക്ഷിത്വം വരിച്ച ആയിരക്കണക്കിനു സഖാക്കളെ ഞങ്ങള്‍ സ്മരിക്കുകയാണ്; അവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയാണ്.


സിപിഐ എമ്മിന്റെ രൂപീകരണം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിര്‍ണായകവും അതിപ്രധാനവുമായ ഒരുഘട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്. 1920ല്‍ താഷ്കെന്റില്‍ വച്ച് പ്രവാസികളായ ഒരുകൂട്ടം ഇന്ത്യന്‍ കമ്യൂണിസ്റ്റുകാരാണ് പാര്‍ടി രൂപീകരിച്ചത്. കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ അതിനെ ആ നിലയില്‍ അംഗീകരിക്കുകയുമുണ്ടായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍, 1920കളില്‍, രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ ചെറിയ കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ ആവിര്‍ഭവിച്ചു. 1934ല്‍ മീററ്റ് ഗൂഢാലോചനക്കേസിലെ തടവുകാര്‍ ജയില്‍മോചിതരായശേഷമാണ് സംഘടിതമായ ഒരു അഖിലേന്ത്യാ പാര്‍ടി എന്നനിലയില്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.
സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ വിപ്ലവം പിന്തുടരേണ്ട തന്ത്രത്തെ സംബന്ധിച്ച് നെടുനാളത്തെ ഉള്‍പാര്‍ടി സമരത്തിന്റെ ഫലമായിരുന്നു സിപിഐ എമ്മിന്റെ രൂപീകരണം. അവിഭക്ത പാര്‍ടിക്കുള്ളില്‍ തികച്ചും ഒരു പതിറ്റാണ്ടുകാലം ഈ സമരം നടന്നു. ഒരു പരിപാടിയും അംഗീകരിക്കാന്‍ കഴിയാതിരുന്നതിന്റെ കാരണം അതാണ്.1964ല്‍ പാര്‍ടിയില്‍ പിളര്‍പ്പ് ഉണ്ടായപ്പോള്‍, ഏപ്രിലില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍നിന്ന് 32 അംഗങ്ങള്‍ ഇറങ്ങിപ്പോന്നശേഷം, സോവിയറ്റ്-ചൈനാ ഭിന്നിപ്പിന്റെ അടിസ്ഥാനത്തിലുള്ള പിളര്‍പ്പ് എന്നനിലയിലായിരുന്നു അത് വ്യാപകമായി അറിയപ്പെട്ടത്. അന്ന് ഭരണം നടത്തിയിരുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റും സിപിഐ എമ്മിനെ "പെക്കിങ് അനുകൂല' വിമതന്മാരായി മുദ്രകുത്തുകയും ചെയ്തിരുന്നു. 1960കളുടെ മധ്യത്തിലും 1962കളുടെ ഒടുവിലും കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ചൈനയുടെ ആഹ്വാനമനുസരിച്ച് നിരവധി രാജ്യങ്ങളിലെ നിലവിലുള്ള കമ്യൂണിസ്റ്റ് പാര്‍ടികളില്‍നിന്ന് അനേകം ഗ്രൂപ്പുകള്‍ പിളര്‍ന്നുപോയിരുന്നു. ഇതില്‍ മിക്ക പാര്‍ടിയും മാതൃപാര്‍ടിയില്‍നിന്നുള്ള പിളര്‍പ്പന്‍ ഗ്രൂപ്പുകളായി മാത്രം നിലനിന്നു; അവയ്ക്കൊന്നിനും ബഹുജനാടിത്തറ ഉണ്ടാക്കാനോ ഗണ്യമായ എന്തെങ്കിലും രാഷ്ട്രീയസ്വാധീനം കൈവരിക്കാനോ കഴിഞ്ഞതുമില്ല.

എന്നാല്‍, ഇന്ത്യയില്‍ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. സിപിഐയില്‍ ഭിന്നിപ്പുണ്ടായത് സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയും തമ്മിലുള്ള ഭിന്നത വര്‍ധിച്ചുവന്ന കാലഘട്ടത്തിലായിരുന്നു. എന്നാല്‍, ഇന്ത്യന്‍ പാര്‍ടിയിലെ പിളര്‍പ്പിനു കാരണം അതായിരുന്നില്ല. ഇന്ത്യന്‍ ഭരണകൂടത്തിന്റെ വര്‍ഗസ്വഭാവം, ഭരണവര്‍ഗങ്ങളുടെ സ്വഭാവം തുടങ്ങിയുള്ള അടിസ്ഥാനചോദ്യങ്ങളുമായി ബന്ധപ്പെട്ട് പാര്‍ടി പിന്തുടരേണ്ട പരിപാടിപരമായ തന്ത്രത്തെ കേന്ദ്രീകരിച്ച് പാര്‍ടിക്കുള്ളില്‍ നടന്ന ദീര്‍ഘകാല പോരാട്ടത്തിന്റെ മൂര്‍ധന്യാവസ്ഥയായിരുന്നു സിപിഐ എമ്മിന്റെ രൂപീകരണം.
അങ്ങനെ, 1964 ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ചേര്‍ന്ന 7-ാം കോണ്‍ഗ്രസ് ഒരു പരിപാടി അംഗീകരിച്ചതിലൂടെയാണ് സിപിഐ എമ്മിന്റെ രൂപീകരണം അടയാളപ്പെടുത്തപ്പെടുന്നത്.7-ാം കോണ്‍ഗ്രസില്‍ അംഗീകരിച്ച പാര്‍ടി പരിപാടിയാണ്, ഇന്ത്യന്‍ സമൂഹത്തെയും അതിലെ വര്‍ഗങ്ങളെയും മാര്‍ക്സിസ്റ്റ്-ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ വിശകലനം ചെയ്ത് അതിനെ ആധാരമാക്കി ഇന്ത്യന്‍ വിപ്ലവത്തിന്റെ തന്ത്രപരമായ കടമകള്‍ ആദ്യമായി മുന്നോട്ടുവച്ചത്. വന്‍കിട ബൂര്‍ഷ്വാസിയാല്‍ നയിക്കപ്പെടുന്ന ബൂര്‍ഷ്വ-ഭൂപ്രഭു സഖ്യത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് ഇന്ത്യന്‍ ഭരണകൂടമെന്ന് സുവ്യക്തമായി ഇന്ത്യന്‍ ഭരണകൂടത്തിന്റെ സ്വഭാവത്തെ സംബന്ധിച്ച് പരിപാടി വിശദമാക്കി. അങ്ങനെ; ഇപ്പോഴത്തെ തന്ത്രത്തിന് രൂപംനല്‍കുന്നതില്‍ വളരെ നിര്‍ണായകമായ ഈ അടിസ്ഥാന സവിശേഷതയ്ക്കുമേല്‍ നിലനിന്നിരുന്ന ആശയക്കുഴപ്പത്തിന്റേതായ മൂടല്‍മഞ്ഞ് നീക്കംചെയ്യപ്പെട്ടു.
വിപ്ലവത്തിന്റെ ഘട്ടം, ഭരണകൂടത്തിന്റെ സ്വഭാവം, ജനകീയ ജനാധിപത്യവിപ്ലവത്തിനുവേണ്ടിയുള്ള വര്‍ഗസഖ്യം എന്നിവയ്ക്ക് പരിപാടി രൂപംനല്‍കുകയുണ്ടായി. കാലത്തിന്റെയും പ്രയോഗത്തിന്റെയും പരീക്ഷണങ്ങളെ അതിജീവിച്ചതാണ് ഈ പരിപാടി. 2001ല്‍ ഈ പരിപാടി കാലോചിതമാക്കപ്പെടുകയുണ്ടായി. എന്നാല്‍, മേല്‍ സൂചിപ്പിച്ച അനുപേക്ഷണീയമായ ഘടകങ്ങള്‍ ഇപ്പോഴും സാധ്യതയുള്ളത് തന്നെയാണ്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളില്‍ പാര്‍ടിയുടെ രാഷ്ട്രീയവും സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയത് പരിപാടിയാണ്.ഈ പരിപാടിയെ അടിസ്ഥാനമാക്കിയാണ് രാജ്യത്തെ പ്രമുഖ ഇടതുപക്ഷ പാര്‍ടിയായി സിപിഐ എം വളര്‍ന്നത്. പാര്‍ടിക്ക് ഇപ്പോള്‍ പത്തു ലക്ഷത്തിലേറെ അംഗങ്ങളുണ്ട്. ഈ അംഗങ്ങള്‍ വിവിധ ബഹുജനസംഘടനകളില്‍ പ്രവര്‍ത്തിക്കുകയാണ്. ആ ബഹുജനസംഘടനകളിലെല്ലാം കൂടി ഏഴു കോടി അംഗങ്ങളുണ്ട്.
പാര്‍ടി രൂപീകരണത്തിനുശേഷം ഉടന്‍തന്നെ പ്രത്യയശാസ്ത്രപരമായ നിലപാടുകള്‍ക്ക് സിപിഐ എം രൂപംനല്‍കി. 1960കളുടെ ആരംഭത്തില്‍ സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ വളരെ ഗൗരവമുള്ള പ്രത്യയശാസ്ത്രസംവാദവും സംഘര്‍ഷങ്ങളും നടന്നിരുന്നു. പുതിയ കാലഘട്ടത്തിന്റെ ഉള്ളടക്കം, മുഖ്യ സാമൂഹ്യവൈരുധ്യങ്ങള്‍, രണ്ടു സാമൂഹ്യവ്യവസ്ഥകള്‍ തമ്മില്‍ സമാധാനപരമായ സഹവര്‍ത്തിത്വം, സോഷ്യലിസത്തിലേക്കുള്ള സമാധാനപരമായ പരിവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയും എതിര്‍ചേരികളില്‍ നിന്നുള്ള കടുത്ത ഭിന്നതകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും ഇടയാക്കി. പ്രായോഗികമായി, 7-ാം പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞയുടന്‍ സിപിഐ എം നേതൃനിര ഒന്നാകെ ജയിലില്‍ അടയ്ക്കപ്പെട്ടു; ആയതിനാല്‍ 1968 വരെ വിവിധ പ്രത്യയശാസ്ത്രപ്രശ്നങ്ങളില്‍ പാര്‍ടിയുടെ നിലപാട് രൂപീകരിക്കല്‍ സാധ്യമായില്ല. ചൈനീസ് പാര്‍ടി കൈക്കൊണ്ട നിലപാടുകളാണ് സിപിഐ എം പിന്തുടരുന്നതെന്ന തെറ്റായ ധാരണ പ്രചരിപ്പിക്കപ്പെടുന്നതിന് ഇത് ഇടയാക്കി. പാര്‍ടിയുടെ പ്രത്യയശാസ്ത്ര നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ വന്ന കാലതാമസം, ഈ രാജ്യത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുള്ളില്‍ ഇടതു സെക്ടേറിയന്‍ പ്രവണതകള്‍ ഉയര്‍ന്നുവന്നപ്പോള്‍ ചില നാശനഷ്ടങ്ങള്‍ക്ക് കാരണമായി.
സമഗ്രമായ ഉള്‍പാര്‍ടി ചര്‍ച്ചയ്ക്കുശേഷം 1965ല്‍ ചേര്‍ന്ന ബര്‍ദ്വാന്‍ പ്ലീനത്തില്‍ വച്ച് സിപിഐ എം പ്രത്യയശാസ്ത്ര നിലപാട് അംഗീകരിച്ചു. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെയും ഒപ്പം സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെയും വലതുപക്ഷ റിവിഷനിസവുമായും ഇടതുപക്ഷ സെക്ടേറിയനിസവുമായും ഒരേപോലെ ചരിത്രപരമായ വിച്ഛേദം അടയാളപ്പെടുത്തിയതായിരുന്നു ഈ പ്ലീനം. സിപിഎസ്യുവും സിപിസിയും കൈക്കൊണ്ടിരുന്ന നിരവധി സൈദ്ധാന്തികനിലപാടുകളോട് വിമര്‍ശപരമായ സമീപനം സ്വീകരിച്ചുകൊണ്ട് സിപിഐ എം ഒരുമറയുമില്ലാതെ തങ്ങളുടെ സ്വതന്ത്രനിലപാട് പ്രകടമാക്കി.വാസ്തവത്തില്‍ ഇത് സിപിഐ എമ്മിന്റെ വേറിട്ടസ്വഭാവം വെളിപ്പെടുത്തി. അവിഭക്ത സിപിഐ അനുഭവജ്ഞാനമില്ലാത്ത പാര്‍ടി ആയിരുന്നപ്പോള്‍ സിദ്ധാന്തവും പ്രയോഗവും സംബന്ധിച്ച കാര്യങ്ങള്‍ക്ക് സിപിഎസ്യുവിനെ ആശ്രയിച്ചിരുന്നു (സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടത്തില്‍ കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ നിര്‍ദേശപ്രകാരം ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ടി ഇതിന് ഇടനിലക്കാരനായി നിന്നു). സ്വാതന്ത്ര്യാനന്തരവും ഈ പൈതൃകം മാറ്റമില്ലാതെ തുടര്‍ന്നു. പിന്നീട്, 1960കളുടെ അവസാനം ഇടതു സെക്ടേറിയന്‍ പ്രവണത സിപിസിയില്‍നിന്ന് ഊര്‍ജം കണ്ടെത്തി. ഈ "ആശ്രിതത്വ'വുമായാണ് സിപിഐ എം വിടപറഞ്ഞത്. പരിപാടിയുടെ രൂപവല്‍ക്കരണവും അതില്‍നിന്ന് രൂപീകരിക്കപ്പെട്ട അടവുപരമായ കാഴ്ചപ്പാടും തുടര്‍ന്നംഗീകരിച്ച പ്രത്യയശാസ്ത്രപരമായ നിലപാടുകളും കഴിഞ്ഞകാല പ്രയോഗത്തില്‍നിന്നുള്ള വൈരുധ്യാത്മകമായ വിച്ഛേദമായി അടയാളപ്പെടുത്തപ്പെട്ടു. ഈ മൗലികമായ വേര്‍പിരിയലിന് അടിസ്ഥാനമായത് മൂര്‍ത്തമായ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മാര്‍ക്സിസം-ലെനിനിസം പ്രയോഗിക്കാനുള്ള നിശ്ചയദാര്‍ഢ്യത്തോടെയുള്ള നീക്കമായിരുന്നു. കടംകൊണ്ട ബുദ്ധിയെ ആശ്രയിക്കരുതെന്നും മറ്റു രാജ്യങ്ങളില്‍ വിശിഷ്യാ വിപ്ലവം നടന്നവയില്‍ പിന്തുടര്‍ന്ന മാതൃക യാന്ത്രികമായി പകര്‍ത്തരുതെന്നുമാണ് ഇതിനര്‍ഥം.
സോവിയറ്റ് യൂണിയന്റെ തകര്‍ച്ച കമ്യൂണിസ്റ്റ് പാര്‍ടികളിലും സോഷ്യലിസ്റ്റ് ലക്ഷ്യത്തിലും വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കി. ഇന്ത്യയിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെമേല്‍ ഇതിന്റെ അനന്തരഫലം അനുഭവപ്പെട്ടു. എന്നാല്‍, ഒരു പാര്‍ടി എന്നനിലയില്‍ രാഷ്ട്രീയ-പ്രത്യയശാസ്ത്ര അടിസ്ഥാനത്തില്‍ ഏറ്റവും കുറച്ചുമാത്രം ഇതിന്റെ പ്രത്യാഘാതം ബാധിച്ച ഒന്നായിരുന്നു സിപിഐ എം; അഥവാ ഒരു സംഘടന എന്നനിലയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മറ്റു ചില കമ്യൂണിസ്റ്റ് പാര്‍ടികളില്‍നിന്നും സിപിഐ എം വേറിട്ടുനിന്നു. ഇതിനു കാരണം പാര്‍ടിക്ക് മാര്‍ക്സിസത്തെ സംബന്ധിച്ച് സ്വതന്ത്രമായ ധാരണ ഉണ്ടായിരുന്നതായിരുന്നു. ഒരിക്കലും സോവിയറ്റ് വിരുദ്ധനിലപാട് കൈക്കൊള്ളാതെ തന്നെ സിപിഎസ്യുവിന്റെ പ്രത്യയശാസ്ത്രത്തോടും പ്രയോഗത്തോടുമുള്ള വിമര്‍ശപരമായ സമീപനമാണ് സിപിഐ എം സ്വീകരിച്ചത്. സോവിയറ്റ് യൂണിയനിലും സിപിഎസ്യുവിലും പാര്‍ടി അന്ധമായ വിശ്വാസം അര്‍പ്പിക്കാതിരുന്നതുമൂലം സോവിയറ്റ് യൂണിയന്റെ പെട്ടെന്നുള്ള പതനത്തെ നേരിടുന്നതിന് പാര്‍ടി സുസജ്ജമായിരുന്നു. തല്‍ഫലമായി, വളരെക്കുറച്ച് നാശനഷ്ടം മാത്രമേ സിപിഐ എമ്മിന് അനുഭവിക്കേണ്ടതായി വന്നുള്ളൂ. ഇന്ത്യയിലെ അധ്വാനിക്കുന്ന ജനങ്ങളിലും മാര്‍ക്സിസ്റ്റ്- ലെനിനിസ്റ്റ് പ്രത്യയശാസ്ത്രത്തിലും ആഴത്തില്‍ വേരുറപ്പിച്ചിട്ടുള്ളതെന്ന നിലയില്‍ പാര്‍ടിക്ക് സ്വന്തം സിദ്ധാന്തത്തില്‍നിന്നും പ്രയോഗത്തില്‍ നിന്നും ഊര്‍ജം നേടാന്‍ കഴിഞ്ഞു; അതിന്റെ അടിസ്ഥാനത്തില്‍ 20-ാം നൂറ്റാണ്ടില്‍ സോഷ്യലിസം കെട്ടിപ്പടുത്തതിന്റെ അനുഭവത്തെ പുനര്‍വിലയിരുത്തല്‍ നടത്താനും 21-ാം നൂറ്റാണ്ടിലെ നവീകരിക്കപ്പെട്ട സോഷ്യലിസത്തിനായി പ്രവര്‍ത്തിക്കാനുള്ള ആത്മവിശ്വാസം ആവര്‍ത്തിച്ചുറപ്പിക്കാനും പാര്‍ടിക്ക് കഴിഞ്ഞു.
വാസ്തവത്തില്‍, 1991നു ശേഷമുള്ള ദശകത്തില്‍ പാര്‍ടി അംഗത്വത്തില്‍ ക്രമാനുഗതമായ വളര്‍ച്ചയാണുണ്ടായത്.കാര്‍ഷികവിപ്ലവമാണ് ജനാധിപത്യവിപ്ലവത്തിന്റെ കാതലെന്ന് സിപിഐ എം പരിപാടി പ്രസ്താവിക്കുന്നു. ആയതിനാല്‍ കാര്‍ഷികപ്രശ്നവും ഭൂപ്രശ്നവും പാര്‍ടിയുടെ പ്രയോഗത്തിന്റെ കേന്ദ്രമായി മാറി.രൂപീകരണകാലം മുതല്‍ തന്നെ ഭൂമിക്കുവേണ്ടിയുള്ള സമരത്തില്‍ ഏറ്റവുമധികം മുന്നോട്ടുപോയ പാര്‍ടിയാണ് സിപിഐ എം. ഭൂപ്രഭുത്വത്തിനെതിരെയും ബിനാമി ഭൂമി ഏറ്റെടുക്കുന്നതിനായും മിച്ചഭൂമി വിതരണം ചെയ്യുന്നതിനായും കര്‍ഷകത്തൊഴിലാളികള്‍ക്ക് വീടുവയ്ക്കാന്‍ ഭൂമിക്ക് പട്ടയം നല്‍കുന്നതിനായും മറ്റും നടത്തിയ ഈ പോരാട്ടങ്ങളാണ് പശ്ചിമബംഗാളിലും കേരളത്തിലും ത്രിപുരയിലും ഇടതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ രൂപീകരിക്കുന്നതിനിടയാക്കിയത്. ആ സര്‍ക്കാരുകളാണ് രാജ്യത്ത് അര്‍ഥപൂര്‍ണമായ രീതിയില്‍ ഭൂപരിഷ്കരണം നടപ്പാക്കിയത്. ഈ പരിഷ്കരണങ്ങള്‍ മിച്ചഭൂമിയുടെ വിതരണത്തിനും പാട്ടക്കുടിയായ്മ അവസാനിപ്പിക്കുന്നതിനും പങ്കുപാട്ടക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഇടയാക്കി.
1960കളും 1970കളും വിശേഷിച്ചും ഈ പ്രശ്നങ്ങളിന്മേല്‍ സമരങ്ങളുടെ ഒരു വേലിയേറ്റത്തിനുതന്നെ സാക്ഷ്യംവഹിച്ചു. സിപിഐ എം പ്രധാന നേതൃത്വം നല്‍കിയിരുന്ന 1967-1970 കാലഘട്ടത്തിലെ പശ്ചിമബംഗാളിലെയും കേരളത്തിലെയും ഐക്യമുന്നണി സര്‍ക്കാരുകള്‍ ഭൂപ്രശ്നത്തില്‍ നിര്‍ണായകമായ മുന്നേറ്റമുണ്ടാക്കി. ശക്തമായ സമരങ്ങളുടെ പിന്‍ബലവും ഇതിനുണ്ടായിരുന്നു.തൊഴിലാളിവര്‍ഗത്തിന്റെ പാര്‍ടി എന്നനിലയില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനും നിരന്തരം ശ്രമിച്ചിരുന്നു; ജനാധിപത്യപ്രസ്ഥാനത്തെ നയിക്കുന്നതിനുശേഷിയുള്ള രാഷ്ട്രീയശക്തിയെന്ന നിലയില്‍ തൊഴിലാളികളെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സ്വകാര്യവല്‍ക്കരണത്തിനും തൊഴിലിന്റെ കരാര്‍വല്‍ക്കരണത്തിനും എതിരെയും ട്രേഡ് യൂണിയന്‍ അവകാശങ്ങളുടെ സംരക്ഷണത്തിനായുള്ള പോരാട്ടങ്ങളില്‍ പാര്‍ടി സജീവമായി പങ്കെടുത്തിരുന്നു.വര്‍ഗപരമായ ചൂഷണത്തെയും സാമൂഹ്യമായ അടിച്ചമര്‍ത്തലിനെയും ഇന്നത്തെ ബൂര്‍ഷ്വ-ഭൂപ്രഭുവ്യവസ്ഥയുടെ ഇരട്ടസ്തംഭങ്ങള്‍ എന്നനിലയിലാണ് സിപിഐ എം കാണുന്നത്. ആയതിനാല്‍ സ്ത്രീകള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെല്ലാം നേരെയുള്ള സാമൂഹ്യമായ അടിച്ചമര്‍ത്തലുകളുടെ എല്ലാ രൂപങ്ങള്‍ക്കും എതിരായി പാര്‍ടി അവിരാമം പൊരുതുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ