2011 ഒക്‌ടോബർ 27, വ്യാഴാഴ്‌ച

അറബ് രാജ്യങ്ങളിലെ ജനകീയ പ്രക്ഷോഭവും അമേരിക്കന്‍ നിലപാടുകളും

പിണറായി വിജയന്‍

മുതലാളിത്തത്തിന്റെ സവിശേഷതയെ സംബന്ധിച്ച് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോവില്‍ മാര്‍ക്സും എംഗല്‍സും ഇങ്ങനെ വിശദീകരിക്കുന്നു: "ഉല്‍പ്പന്നങ്ങള്‍ക്ക് അനുസ്യൂതം വിപുലപ്പെടുന്ന ഒരു കമ്പോളം കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യം ബൂര്‍ഷ്വാസിയെ ഭൂമണ്ഡലമെങ്ങും ഓടിക്കും. അതിന് എല്ലായിടത്തും കൂടുകെട്ടണം, എല്ലായിടത്തും പാര്‍പ്പ് ഉറപ്പിക്കണം, എല്ലായിടത്തും ബന്ധങ്ങള്‍ സ്ഥാപിക്കണം."&ൃെൂൗീ;ഇങ്ങനെ അനുസ്യൂതമായി ഓടിക്കൊണ്ടിരിക്കുന്ന മുതലാളിത്തം സാമ്രാജ്യത്വമായി വികസിക്കുന്നതും തല്‍ഫലമായി അവ മറ്റ് രാഷ്ട്രങ്ങളെ തങ്ങളുടെ അധീനതയിലേക്ക് കൊണ്ടുവരുന്നതും അതിന്റെ സ്വഭാവമാണെന്ന് "സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം" എന്ന പുസ്തകത്തില്‍ ലെനിനും വിശദീകരിക്കുന്നുണ്ട്. ഈ അടിസ്ഥാന നിലപാടില്‍ നിന്നുകൊണ്ട് പില്‍ക്കാല മാര്‍ക്സിസ്റ്റുകാര്‍ സാമ്രാജ്യത്വത്തിന്റെ പിന്നീടുള്ള വികാസത്തെക്കുറിച്ചും വിശദമായി പഠിച്ചിട്ടുണ്ട്.

സാമ്രാജ്യത്വത്തിന്റെ ഈ സഹജസ്വഭാവം അതേപോലെ പ്രകടിപ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിരുന്നില്ല. അതിന് രാഷ്ട്രീയമായ തടസ്സം സൃഷ്ടിച്ചുകൊണ്ട് സോഷ്യലിസ്റ്റ് വ്യവസ്ഥ നിലനിന്ന സോവിയറ്റ് യൂണിയന്റെ നിലപാടുകളുണ്ടായിരുന്നു. മൂന്നാം ലോകരാജ്യങ്ങളില്‍ പ്രത്യേകിച്ചും അറബ് രാഷ്ട്രങ്ങളില്‍ കടന്നുകയറാനുള്ള അമേരിക്കന്‍ പരിശ്രമങ്ങള്‍ തടയപ്പെട്ടു. സൂയസ് കനാല്‍ പ്രശ്നത്തില്‍ ഈജിപ്തിനെ ആക്രമിക്കുന്നതിന് അമേരിക്കന്‍ കപ്പല്‍പട പുറപ്പെട്ടിരുന്നു. എന്നാല്‍ , അതിനെ പ്രതിരോധിക്കുമെന്ന സോവിയറ്റ് യൂണിയന്റെ നിലപാടിനെത്തുടര്‍ന്ന് അവര്‍ക്ക് തിരിച്ചു പോകേണ്ടിവന്നു. ഇന്ത്യ-പാക് യുദ്ധകാലത്ത് അമേരിക്ക നടത്തിയ ഇത്തരം ഇടപെടലും പ്രതിരോധിച്ചത് സോവിയറ്റ് യൂണിയന്‍തന്നെയായിരുന്നു. നേരിട്ടുള്ള കടന്നുകയറ്റം അസാധ്യമായിത്തീര്‍ന്നപ്പോള്‍ അറബ് രാഷ്ട്രങ്ങളില്‍ നിലനിന്ന സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ മത മൗലികവാദ ശക്തികളെയും ഭീകരവാദശക്തികളെയും അമേരിക്ക വളര്‍ത്തിയെടുത്തു. അതിലൂടെ ആ രാജ്യങ്ങളെ അസ്ഥിരപ്പെടുത്തി തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് അവര്‍ ശ്രമിച്ചത്. താലിബാനും ബിന്‍ലാദന്‍ നേതൃത്വം നല്‍കിയതുള്‍പ്പെടെയുള്ള മത തീവ്രവാദത്തിന്റെ സ്വഭാവമുള്ള സംഘടനകള്‍ രൂപപ്പെട്ടുവന്നത് ഈ പശ്ചാത്തലത്തിലാണ്. സാമ്രാജ്യത്വ കടന്നുകയറ്റങ്ങളില്‍നിന്ന് മൂന്നാംലോക രാജ്യങ്ങളെ രക്ഷപ്പെടുത്തുക മാത്രമല്ല, അത്തരം രാഷ്ട്രങ്ങളുടെ സമ്പദ്ഘടന കെട്ടിപ്പടുക്കുന്നതിനും കൈയയച്ച് സഹായം ചെയ്യുന്നതിലും സോവിയറ്റ് യൂണിയന്‍ ശ്രദ്ധിച്ചിരുന്നു. ഇന്ത്യ സ്വതന്ത്രയായശേഷം നമ്മുടെ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിന് അമേരിക്കന്‍ സഹായമാണ് ആദ്യം തേടിയത്. എന്നാല്‍ , അവര്‍ മുന്നോട്ടുവച്ച വ്യവസ്ഥകള്‍ രാജ്യതാല്‍പ്പര്യത്തിന് എതിരായതുകൊണ്ട് അത് സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല. അന്ന് നമ്മുടെ താല്‍പ്പര്യത്തിനനുസരിച്ച് സമ്പദ്ഘടന ശക്തിപ്പെടുത്താന്‍ സഹായിച്ചത് സോവിയറ്റ് യൂണിയനായിരുന്നു. സോവിയറ്റ് യൂണിയന്‍ തകരുകയും അവിടത്തെ സോഷ്യലിസ്റ്റ് വ്യവസ്ഥ ഇല്ലാതാകുകയും ചെയ്തതോടെ, അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റത്തിന് അനുകൂലമായ രാഷ്ട്രീയ പശ്ചാത്തലം ലോകത്ത് രൂപപ്പെട്ടുവന്നു. മറ്റു രാഷ്ട്രങ്ങളെ കാല്‍ക്കീഴിലേക്ക് കൊണ്ടുവരുന്ന അമേരിക്കന്‍നയം ഏറ്റവും ശക്തമായി നടപ്പാക്കപ്പെട്ടത് അറബ് രാഷ്ട്രങ്ങളിലായിരുന്നു. അവിടത്തെ വന്‍തോതിലുള്ള എണ്ണസമ്പത്ത് കൈവശമാക്കുക എന്ന ഉദ്ദേശ്യമായിരുന്നു ഇതിനു പിന്നില്‍ . ഈ രാജ്യങ്ങളിലെ സമ്പന്നമായ കമ്പോളം തങ്ങളുടെ സമ്പദ്ഘടനയുടെ വികാസത്തിന് അടിത്തറയാകുമെന്ന് അവര്‍ കണക്കുകൂട്ടി. അമേരിക്കന്‍ അധിനിവേശത്തിന്റെ അടിസ്ഥാനകാരണം ഇതാണ്.

ലോകത്തിലെ പെട്രോളിയം നിക്ഷേപത്തിന്റെ മറ്റൊരു പ്രധാനപ്പെട്ട കേന്ദ്രം കാസ്പിയന്‍ കടലോര മേഖലയാണ്. അതുകൊണ്ട് ഈ മേഖലയിലും ഇടപെടുക എന്നതും അമേരിക്കയുടെ സുപ്രധാനമായ അജന്‍ഡയാണ്. അറബ് രാഷ്ട്രങ്ങളെ കരാറുകളിലൂടെയും മറ്റും തങ്ങളുടെ കാല്‍ക്കീഴില്‍ കൊണ്ടുവരുന്നതിന് അമേരിക്ക ഇടപെട്ടു. ഇതിന് വഴങ്ങാത്ത സര്‍ക്കാരുകളെയും ഭരണാധികാരികളെയും ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങി. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും ലിബിയയിലെയും ഭരണാധികാരികള്‍ക്കുണ്ടായ അനുഭവങ്ങള്‍ . ഈ രാഷ്ട്രങ്ങളില്‍ അമേരിക്ക സ്വീകരിച്ച സമീപനം പൊതുവില്‍ ഒന്നുതന്നെയായിരുന്നു. അഫ്ഗാനിസ്ഥാനില്‍ നജീബുള്ളയുടെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇസ്ലാമികഭീകരവാദികളെ ഉപയോഗിച്ചുകൊണ്ടാണ് അമേരിക്ക ഇടപെട്ടത്. അമേരിക്കന്‍ സഹായത്തോടുകൂടി നടത്തിയ ആ മുന്നേറ്റത്തില്‍ നജീബുള്ളയെ വധിക്കുകയും വിളക്കുകാലില്‍ കെട്ടിത്തൂക്കുകയും ചെയ്തു. ഇറാഖിലേക്ക് കടന്നപ്പോള്‍ സദ്ദാം ഹുസൈനെ ബന്ധനസ്ഥനാക്കി വിചാരണാപ്രഹസനം നടത്തി തൂക്കിക്കൊന്നു. ലിബിയയിലാകട്ടെ അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈന്യത്തിന്റെ ഇടപെടലിന്റെ ഭാഗമായി ഗദ്ദാഫിയെ മാരകമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തി. മൃതദേഹം ഇറച്ചിക്കടയില്‍ പ്രദര്‍ശനത്തിന് വയ്ക്കുന്ന അതിനീചമായ പ്രവൃത്തിയുംചെയ്തു. അതിന് ശേഷം മൃതദേഹം രഹസ്യമായി മറവുചെയ്തു. മനുഷ്യാവകാശത്തെപ്പറ്റിയും ജനാധിപത്യത്തെപ്പറ്റിയും വാതോരാതെ പ്രസംഗിക്കുന്ന അമേരിക്കയ്ക്ക് ഇത്തരം മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും അവയെ പിന്തുണയ്ക്കുന്നതിനും ഒരു ബുദ്ധിമുട്ടുമുണ്ടായില്ല.

1969ല്‍ ഗദ്ദാഫി അധികാരമേറ്റയുടനെ ലിബിയയില്‍ എണ്ണ ഉല്‍പ്പാദനമേഖലയെ പൊതുഉടമസ്ഥതയില്‍ കൊണ്ടുവരുന്ന നടപടികള്‍ സ്വീകരിച്ചിരുന്നു. അറബ് ദേശീയത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള നിലപാടും അദ്ദേഹം സ്വീകരിച്ചിരുന്നു. അടുത്തകാലത്തായി ഇവിടത്തെ ഭരണത്തെ അമേരിക്കയുമായി അടുപ്പിക്കുന്നതിനുള്ള നയങ്ങളും നടപ്പാക്കപ്പെട്ടിരുന്നു. ഈ നയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സൈന്യത്തിലെയും ഉദ്യോഗസ്ഥവൃന്ദത്തിലെയും നയതന്ത്രപ്രതിനിധികളിലെയും ഒരു വിഭാഗം ഗദ്ദാഫി സര്‍ക്കാരിനോട് വിടപറഞ്ഞു. ബെന്‍ഗാസി കേന്ദ്രീകരിച്ച് വിമത സര്‍ക്കാരിന് രൂപം നല്‍കിയതും ലിബിയയില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചതും അവരാണ്. അമേരിക്കയ്ക്ക് ഇടപെടാനുള്ള വഴിയൊരുക്കലാണ് ഇതിലൂടെ നടന്നത്. അല്‍ഖായ്ദ ഉള്‍പ്പെടെയുള്ള മതതീവ്രവാദികളുടെയും ഭീകരവാദികളുടെയും മറ്റും പിന്തുണ ഇവര്‍ക്കുണ്ടായിരുന്നു. ടുണീഷ്യന്‍ ഭരണാധികാരിയായിരുന്ന സൈന്‍ അല്‍ അബ്ദീന്‍ ബെന്‍ അലിയുടെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരായി നടന്ന മുന്നേറ്റങ്ങളില്‍ നിന്നാണല്ലോ അറബ് വസന്തം എന്ന് വിളിക്കപ്പെട്ട ഈ പ്രക്ഷോഭത്തിന്റെ തുടക്കം കുറിക്കുന്നത്. ബെന്‍ അലി പൊതുവില്‍ അമേരിക്കന്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന ആളായിരുന്നു. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കുവേണ്ടി ഇടപെടാന്‍ അമേരിക്ക തയ്യാറായില്ലെന്നു മാത്രമല്ല അദ്ദേഹത്തിന് മറ്റൊരു രാജ്യത്ത് അഭയം നല്‍കുന്നതിനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു.

ഈജിപ്തിന്റെ ചിത്രം പരിശോധിച്ചാല്‍ ഹോസ്നി മുബാറക് അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ മുറുകെ പിടിക്കുന്ന ആളായിരുന്നു. അദ്ദേഹത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായി ഉയര്‍ന്നുവന്ന ജനകീയ പ്രക്ഷോഭത്തെ നിസംഗതയോടെ അമേരിക്ക നോക്കി കണ്ടു. അവിടെ ജനാധിപത്യത്തിന്റെ പേര് പറഞ്ഞ് ഭരണാധികാരിക്കെതിരായി ഇടപെടാന്‍ തയ്യാറായില്ല. പ്രക്ഷോഭം രൂക്ഷമായപ്പോള്‍ പട്ടാളത്തെക്കൊണ്ട് അടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതിന് പട്ടാളം തയ്യാറായില്ല. തുടര്‍ന്ന് മുബാറക്കിന് ഗത്യന്തരമില്ലാതെ അധികാരം ഒഴിയേണ്ടിവന്നു. അദ്ദേഹത്തെ പീഡിപ്പിക്കുന്നതിനോ കൊലപ്പെടുത്തുന്നതിനോ പ്രക്ഷോഭകര്‍ തയ്യാറായതുമില്ല. ഈ പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് മറ്റു പല രാഷ്ട്രങ്ങളിലും സമരങ്ങള്‍ ഉയര്‍ന്നുവരികയുണ്ടായി. ബഹ്റൈനില്‍ ഉയര്‍ന്നുവരുന്ന ജനകീയ പ്രക്ഷോഭത്തെ ജനാധിപത്യപരമായി സമീപിക്കുന്നതിനു പകരം ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുള്ള ഉപാധിയാക്കി മാറ്റുന്ന തരത്തിലാണ് അമേരിക്ക ഇടപെട്ടുകൊണ്ടിരിക്കുന്നത്. തങ്ങളുടെ നയങ്ങള്‍ അംഗീകരിക്കാത്ത ഭരണാധികാരികളെ ജനാധിപത്യത്തിന്റെ പേര് പറഞ്ഞ് അമേരിക്ക അട്ടിമറിക്കുകയും മനുഷ്യത്വരഹിതമായി കൊലപ്പെടുത്തുകയും ചെയ്യുന്നു. ഇംഗിതത്തിന് വഴങ്ങുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്നു. ഈ നയം ഇവിടംകൊണ്ട് അവസാനിക്കുമെന്ന് കരുതേണ്ടതില്ല. പലസ്തീന്‍ വിമോചനപ്പോരാളികളെ ഉള്‍പ്പെടെ സംരക്ഷിക്കുന്ന സിറിയയിലെ സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ഇപ്പോള്‍ അമേരിക്ക ശ്രമിക്കുന്നത്. അതിന്റെ തുടര്‍ച്ച എന്ന നിലയില്‍ ഇറാനിലെ ഭരണാധികാരികളെയും അട്ടിമറിക്കുന്നതിനുള്ള നയതന്ത്ര പരിപാടികള്‍ അവര്‍ നീക്കിക്കഴിഞ്ഞിട്ടുണ്ട്. &ഹറൂൗീ;അറബ് വസന്തം&ൃെൂൗീ;എന്ന് വിളിക്കപ്പെടുന്ന ജനകീയ മുന്നേറ്റത്തിന് ടുണീഷ്യയിലും ഈജിപ്തിലും മറ്റുമുണ്ടായ കാരണം ജനങ്ങളുടെ ജീവിത നിലവാരത്തിലുണ്ടായ തകര്‍ച്ചയാണ്. ഭക്ഷണസാധനങ്ങളുടെ വിലവര്‍ധന ജനങ്ങളെ കലാപങ്ങളിലേക്ക് നയിച്ചു. യുവാക്കള്‍ക്കിടയിലെ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ ഈ അസംതൃപ്തിയെ ആളിക്കത്തിച്ചു. അതായത്, അമേരിക്ക മുന്നോട്ടുവച്ച നവലിബറല്‍ നയങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് എന്ന നിലയിലാണ് അത് ഉയര്‍ന്നുവന്നത്. അഭ്യസ്തവിദ്യരായ യുവാക്കളും മധ്യവര്‍ഗക്കാരായ പ്രൊഫഷണലുകളും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുമായിരുന്നു ഈ പ്രക്ഷോഭത്തില്‍ ഉണ്ടായിരുന്നത്. അവര്‍ പൊതുവില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ മതനിരപേക്ഷ സ്വഭാവമുള്ളതുമായിരുന്നു. സാമ്രാജ്യത്വ ഇടപെടലിന്റെ ഭാഗമായി തങ്ങളുടെ കാല്‍ക്കീഴില്‍ കൊണ്ടുവന്ന രാഷ്ട്രങ്ങള്‍ ദേശീയ വികാരത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിക്കുന്നത് തടയുന്നതിനുള്ള പദ്ധതികള്‍ ഇതോടൊപ്പംതന്നെ അമേരിക്ക നടപ്പാക്കുന്നുണ്ട്.

വംശീയവും സ്വത്വപരവുമായ വികാരങ്ങളെ ഉണര്‍ത്തി ജനകീയമായ കൂട്ടായ്മയെ അവര്‍ തകര്‍ക്കുകയാണ്. ഷിയാ, സുന്നി എന്ന നിലയിലുള്ള വിഭജനത്തിനും മറ്റു ഏറ്റുമുട്ടലുകള്‍ക്കും പശ്ചാത്തലമൊരുക്കുന്നത് അമേരിക്കയുടെ ഇത്തരം താല്‍പ്പര്യങ്ങളും ഇടപെടലുകളുമാണ്. സുഡാനെ രണ്ടായി പിളര്‍ത്തുന്ന നയത്തിന് പിന്നിലുള്ളതും ഇത്തരത്തിലുള്ള ഭിന്നിപ്പിക്കല്‍ തന്ത്രമാണെന്ന് കാണാനാവും. ഇറാഖില്‍ അമേരിക്കന്‍ അധിനിവേശം രൂപപ്പെട്ടശേഷം ഇത്തരത്തിലുള്ള വംശീയവും വിഘടനവാദപരവുമായി ഭിന്നിപ്പിക്കുന്ന രീതിയാണുണ്ടായിരിക്കുന്നത്. ലിബിയയുടെ പോക്കും ഈ ദിശയിലേക്കാണെന്ന് അവിടെനിന്നു വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. ഒരു രാഷ്ട്രം ആരാണ് ഭരിക്കേണ്ടതെന്ന് തീരുമാനിക്കുന്നതിനുള്ള അവകാശം ആ രാജ്യത്തെ ജനങ്ങള്‍ക്കുള്ളതാണ്. രാജ്യങ്ങളുടെ ഈ പരമാധികാരത്തെ അംഗീകരിക്കുകയെന്നത് ജനാധിപത്യത്തിന്റെ പ്രാഥമിക തത്വങ്ങളില്‍ ഒന്നാണ്. അങ്ങനെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനവും അംഗീകാരവും നിലനില്‍ക്കുമ്പോള്‍ മാത്രമേ ലോകത്ത് സമാധാനവും സ്വാതന്ത്ര്യവും പുലരുകയുള്ളൂ. അമേരിക്കന്‍ സാമ്രാജ്യത്വം സ്വന്തം താല്‍പ്പര്യത്തിനുവേണ്ടി ഈ സമീപനത്തെ അട്ടിമറിക്കുകയാണ്. ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും സുഖകരമായ ജീവിതത്തിനും തടസ്സമായി വര്‍ത്തിക്കുന്ന അമേരിക്കന്‍ സാമ്രാജ്യത്വ നയങ്ങള്‍ക്കെതിരായി ജനങ്ങളെ അണിനിരത്തി മുന്നോട്ടുപോകാന്‍ കഴിയണം. രാഷ്ട്രങ്ങളുടെ പരമാധികാരത്തെ തകര്‍ക്കുകയും ജനദ്രോഹ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയുംചെയ്യുന്ന അമേരിക്കന്‍ സാമ്രാജ്യത്വ നയങ്ങളെ പ്രതിരോധിക്കുക എന്നത് വര്‍ത്തമാനകാലത്ത് പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ , ഒരുകാലത്ത് ചേരിചേരാ നയത്തിന്റെ വക്താവായ ഇന്ത്യ ഇന്ന് അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയായി മാറിയിരിക്കുകയാണ്.

ഇറാഖ് അധിനിവേശത്തിനെതിരെയും അഫ്ഗാനിലെ ഇടപെടലിനെപ്പറ്റിയും ലിബിയയിലെ സാമ്രാജ്യത്വ കുത്തിത്തിരിപ്പിനെതിരായും ശക്തമായി പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഇറാനെ തകര്‍ക്കാന്‍ അമേരിക്കയുമായി ചേര്‍ന്ന് വോട്ട് ചെയ്യുന്നതിനും കേന്ദ്രസര്‍ക്കാരിന് മടിയുണ്ടായില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം 100ല്‍ 44 വീടുകളും പ്രവാസി മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. അറബ് മേഖലയില്‍ ഉള്‍പ്പെടെ ഉണ്ടാകുന്ന അസ്ഥിരത നമ്മുടെ സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കും. ഈ യാഥാര്‍ഥ്യം കണ്ടറിഞ്ഞുകൊണ്ട് ഇടപെടാന്‍ സംസ്ഥാന സര്‍ക്കാരിനും കഴിയേണ്ടതുണ്ട്. അക്കാര്യത്തില്‍ കേന്ദ്രമന്ത്രിസഭയിലുള്ള കേരളത്തിലെ മന്ത്രിമാര്‍ക്കും ഏറെ ചെയ്യാനുണ്ട്. എന്നാല്‍ , നമ്മുടെ നാട്ടിലെ ജനങ്ങളുടെ താല്‍പ്പര്യത്തേക്കാള്‍ വലുത് അമേരിക്കന്‍ താല്‍പ്പര്യമാണ് എന്നു കരുതുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ രാജ്യത്തിന്റെ മഹത്തായ സാമ്രാജ്യത്വവിരുദ്ധ പാരമ്പര്യത്തെ തകര്‍ക്കുകയാണ്. അതിലൂടെ നമ്മുടെ ജനതയുടെ ജീവിതത്തെത്തന്നെ ദുരിതപൂര്‍ണമാക്കുന്നതിനും ഒത്താശചെയ്യുകയാണ്. ഈ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.

ശക്തിപ്രാപിക്കുന്ന മുതലാളിത്തവിരുദ്ധ മുന്നേറ്റം


വി എസ് അച്യുതാനന്ദന്‍

ഐതിഹാസികമായ പുന്നപ്ര- വയലാര്‍ രക്തസാക്ഷിത്വത്തിന്റെ 65-ാം വാര്‍ഷികം പിന്നിടുകയാണ്. ദിവാന്‍ഭരണത്തിനും സര്‍ സി പിയുടെ അമേരിക്കന്‍ മോഡലിനും സാമ്രാജ്യത്വ-നാടുവാഴിത്ത സംയുക്തഭരണത്തിന്റെ കിരാതവാഴ്ചയ്ക്കുമെതിരെ നടന്ന അത്യുജ്വലമായ ജനകീയ ചെറുത്തുനില്‍പ്പും മുന്നേറ്റവുമാണ് പുന്നപ്ര- വയലാര്‍ സമരം.

മഹത്തായ ഈ സമരവും കയ്യൂരിലുള്‍പ്പെടെ മലബാര്‍ മേഖലയില്‍ നടന്ന രക്തരൂഷിത സമരങ്ങളും തെലങ്കാനയിലും തേഭാഗയിലും നടന്ന സമരങ്ങളും മുംബൈയില്‍ നടന്ന ആര്‍ഐഎന്‍ കലാപവും എല്ലാം സ്വാതന്ത്ര്യസമരത്തിന്റെ പ്രധാനപ്പെട്ട ധാരയാണ്.

ഈ യഥാര്‍ഥ ചതിത്രപാഠം വിസ്മരിച്ചും തമസ്കരിച്ചും കമ്യൂണിസത്തെയും സോഷ്യലിസത്തെയും അപഹസിക്കുകയും താഴ്ത്തികെട്ടുകയും ചെയ്യുന്ന പ്രവണത ബൂര്‍ഷ്വാസിയും സാമ്രാജ്യത്വ ദല്ലാളന്മാരും അവരുടെ പ്രത്യയശാസ്ത്രവക്താക്കളും പ്രചാരകരുമായ മാധ്യമങ്ങളും ശക്തിപ്പെടുത്തിയിരിക്കുകയാണ്. കേരളനിയമസഭയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ പോലും കോണ്‍ഗ്രസ് ഐക്കാരും മുസ്ലിംലീഗുകാരും കമ്യൂണിസത്തിന്റെ കാലം കഴിഞ്ഞുവെന്ന വിവരക്കേട് വിളിച്ചുപറയാനാണ് കൂടുതല്‍ സമയം ചെലവഴിച്ചത്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും കിഴക്കന്‍ യൂറോപ്യന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തിരോധാനവും എടുത്തുപറഞ്ഞ് പരിഹസിക്കാന്‍ ശ്രമിച്ച അവര്‍ പശ്ചിമബംഗാളിലെ പരാജയവും കേരളത്തിലുണ്ടായ വിജയത്തിനോടടുത്ത തോല്‍വിയും ചൂണ്ടിക്കാട്ടി കമ്യൂണിസത്തിന്റെ കാലം കഴിഞ്ഞുവെന്നാണ് ആക്രോശിച്ചത്. പുന്നപ്ര-വയലാറിലെയും മറ്റനേകം സമരഭൂമികളിലെയും സഖാക്കള്‍ , രക്തസാക്ഷികള്‍ ഉയര്‍ത്തിയ മുദ്രാവാക്യം വൃഥാവിലായെന്നും അവരുടെ സ്വപ്നങ്ങള്‍ വ്യാമോഹമായിരുന്നുവെന്നും പ്രത്യേകമായ "ആത്മസംതൃപ്തി"യോടെ അവരുടെ ആക്രോശത്തില്‍ നിറഞ്ഞുനിന്നിരുന്നു.

സോവിയറ്റ് തകര്‍ച്ചയുടെ കാലത്ത് സാമ്രാജ്യത്വം കൊട്ടിഘോഷിച്ചത് ചരിത്രം അവസാനിച്ചുവെന്നും വര്‍ഗസമരമെന്നത് മൗഢ്യമാണെന്നും ഇനി തൊഴിലാളിസമരങ്ങള്‍ പോലും അപ്രസക്തമാണെന്നുമാണ്. ആ "ചരിത്രം അവസാനിച്ചു"വാദികളുടെ അണിയിലെ ഇങ്ങേത്തലയാണ് ഇവിടത്തെ കോണ്‍ഗ്രസുകാരും ലീഗുകാരും അവരുടെ മൂടുതാങ്ങികളായ മാധ്യമങ്ങളും. അവര്‍ക്ക് ലോകത്തിന്റെ ഇന്നത്തെ ചുവരെഴുത്ത് കാണാന്‍ കാഴ്ചയില്ല. ലോകത്താകെ മുതലാളിത്തത്തിനെതിരെ മുഴങ്ങുന്ന അഭൂതപൂര്‍വമായ മുദ്രാവാക്യം ശ്രവിക്കാന്‍ കാതില്ല. അങ്ങനെ കണ്ണും കാതുമടച്ച് വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ പുറംതിരിഞ്ഞിരിക്കുന്നവരെ കടപുഴക്കിയെറിഞ്ഞുകൊണ്ട് പുതിയ ശൈലിയില്‍ , പുതിയ രൂപത്തില്‍ കോര്‍പറേറ്റ് വിരുദ്ധ, മുതലാളിത്തവിരുദ്ധ പോരാട്ടത്തിന്റെ പ്രവാഹം തുടങ്ങിയിരിക്കുകയാണ്.

പുന്നപ്ര-വയലാര്‍ സമരത്തിന്റെ 65-ാം വാര്‍ഷികം ആചരിക്കുമ്പോള്‍ രക്തസാക്ഷികളും സമരസഖാക്കളും സ്വപ്നം കണ്ട, മുതലാളിത്തവിരുദ്ധ സാര്‍വദേശീയ ഉണര്‍വ് യാഥാര്‍ഥ്യമാവുകയാണ്. 2009 നവംബര്‍ 20 മുതല്‍ 22 വരെ ഡല്‍ഹിയില്‍ സിപിഐ എം ആഭിമുഖ്യത്തില്‍ നടന്ന കമ്യൂണിസ്റ്റ്- തൊഴിലാളിപാര്‍ടികളുടെ ആഗോള സമ്മേളനം വിലയിരുത്തിയതുപോലുള്ള ഒരു സാഹചര്യം യാഥാര്‍ഥ്യമായിരിക്കുകയാണ്.

അന്ന് ആ സമ്മേളനത്തെയും അതിലെ ചര്‍ച്ചകളെയും അപഹസിക്കുകയായിരുന്നു ബുര്‍ഷ്വാ മാധ്യമങ്ങള്‍ . എന്നാലിന്ന് ആ സമ്മേളനം കഴിഞ്ഞ് രണ്ട് വര്‍ഷമാകാറായപ്പോള്‍ എന്താണ് ലോകത്തിന്റെ ചിത്രം? മൂന്ന് വര്‍ഷംമുമ്പ് സാമ്പത്തികമാന്ദ്യം പൊട്ടിപ്പുറപ്പെടുമ്പോള്‍ അത് രണ്ട് വര്‍ഷംകൊണ്ട് സാധാരണനില കൈവരിക്കുമെന്ന് ആഗോള ബൂര്‍ഷാസി സ്വയം ആശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയുംചെയ്തു. എന്നാല്‍ , മുതലാളിത്തത്തെ ഗ്രസിച്ച കുഴപ്പം കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്.

ആഗോളവല്‍ക്കരണത്തിലൂടെ തടിച്ചുകൊഴുത്ത് തങ്ങളുടെ നേതൃത്വത്തിലുള്ള ഏകധ്രുവലോകം ഇതാ യാഥാര്‍ഥ്യമായിരിക്കുന്നുവെന്ന് ആര്‍ത്തുവിളിച്ചവരാണ് അമേരിക്ക. എന്നാല്‍ , മുതലാളിത്തത്തിന്റെ ചാക്രിക കുഴപ്പത്തെപ്പറ്റി മാര്‍ക്സ് ഒന്നര നൂറ്റാണ്ട് മുമ്പ് വിലയിരുത്തിയത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ആഗോളവല്‍ക്കരണ നയം രണ്ട് പതിറ്റാണ്ട് പോലും തികയുംമുമ്പ് മൂക്കുംകുത്തി വീഴുകയാണ്. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള അതിശക്തമായ ബഹുജനസമരങ്ങള്‍ കൊണ്ട് ലോകം ഇളകിമറിയുകയാണ്.

മുതലാളിത്തത്തിന്റെ നാനാവിധ ചൂഷണത്തിനുമെതിരെ അമേരിക്കയിലും യൂറോപ്പിലും അഭൂതപൂര്‍വമായ ട്രേഡ് യൂനിയന്‍ മുന്നേറ്റങ്ങളും ബഹുജന സമരങ്ങളും അലയടിക്കുന്നു. ലോക മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും നായകനായ അമേരിക്ക സമ്പൂര്‍ണ തകര്‍ച്ചയിലേക്ക് കാല് നീട്ടിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. അന്നന്ന് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തില്‍ അമേരിക്ക കിടിലംകൊള്ളുകയാണ്. മുതലാളിത്ത സ്വര്‍ഗമായ അമേരിക്കയില്‍ ആറിലൊന്നു പേരും ദാരിദ്ര്യക്കയത്തിലകപ്പെട്ടിരിക്കുന്നു. അതിരൂക്ഷമായ തൊഴിലില്ലായ്മയില്‍ ജനങ്ങള്‍ നട്ടംതിരിയുന്നു.

ഈ സാഹചര്യത്തിലാണ് ഏതെങ്കിലും പ്രസ്ഥാനങ്ങള്‍ ആഹ്വാനം ചെയ്യാതെതന്നെ അമേരിക്കന്‍ തെരുവുകളില്‍ ബഹുജനരോഷം അലയടിക്കുന്നത്. "വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍" എന്ന് പേരിട്ടിരിക്കുന്ന ഈ ജനമുന്നേറ്റത്തില്‍ ലക്ഷങ്ങളാണ് പങ്കെടുക്കുന്നത്. സെപ്തംബര്‍ 17ന് വാള്‍സ്ട്രീറ്റില്‍ ആരംഭിച്ച സമരം ലോകമാകെ കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുകയാണ്.

രണ്ട് പതിറ്റാണ്ട് മുമ്പ് ചരിത്രം അവസാനിച്ചുവെന്ന് വീമ്പിളക്കിയവര്‍ ചരിത്രത്തിന്റെ കൂടുതല്‍ വ്യാപ്തിയോടെയുള്ള ആവര്‍ത്തനം കണ്ട്, ചരിത്രത്തിന്റെ സജീവത കണ്ട് പകയ്ക്കുകയാണ്. കോര്‍പറേറ്റുകള്‍ക്ക് വിടുപണിചെയ്യുന്ന ഭരണനേതൃത്വങ്ങള്‍ക്കെതിരെ ലോകവ്യാപകമായി ബഹുജനസമരങ്ങള്‍ തുടരുകയാണ്. "ഞങ്ങളാണ് 99 ശതമാനം. ഒരു ശതമാനം വരുന്ന നിങ്ങളുടെ ചൂഷണം തുടരാന്‍ അനുവദിക്കില്ല" എന്ന പ്രഖ്യാപനമാണ് എല്ലാ തെരുവുകളിലും മുഴങ്ങുന്നത്.

സാമ്പത്തികമാന്ദ്യത്തില്‍ കൂപ്പുകുത്തുന്ന കോര്‍പറേറ്റുകളെ താങ്ങിനിര്‍ത്താന്‍ ഖജനാവിലെ പണം മുഴുവന്‍ ഉപയോഗിക്കുന്നതിനെതിരെ സമരമുയര്‍ത്തേണ്ട കാര്യം 2009ലെ ലോകകമ്യൂണിസ്റ്റ് സമ്മേളനം ഊന്നിപ്പറഞ്ഞ കാര്യം സ്മരണീയമാണ്.

സോവിയറ്റനന്തര കാലത്ത് മുതലാളിത്തം കൂടുതല്‍ ഉന്മത്തമായി വിഹരിക്കുകയും തൊഴിലാളിവര്‍ഗ പ്രത്യയശാസ്ത്രത്തിനും സമരങ്ങള്‍ക്കുമെതിരെ ആക്രോശിക്കുകയും ആക്രമണമഴിച്ചുവിടുകയും ചെയ്യുന്നതാണ് അനുഭവം. നമ്മുടെ സമരങ്ങളും പ്രചാരണങ്ങളും അതിനെ പ്രതിരോധിക്കുന്ന രൂപത്തിലുള്ളതായിരുന്നു. നിലവിലുള്ള അവകാശങ്ങള്‍ തട്ടിപ്പറിക്കാന്‍ ഭരണവര്‍ഗം നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ പ്രതിരോധസമരങ്ങളാണ് നടന്നത്. എന്നാല്‍ , പ്രതിരോധത്തില്‍മാത്രം ഊന്നുന്ന സമരങ്ങള്‍ക്ക് ദൗര്‍ബല്യമുണ്ടെന്നും മുമ്പ് നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം കാലാനുസൃതമായ പുതിയ അവകാശങ്ങള്‍ക്കുകൂടി വേണ്ടിയുള്ള മൂര്‍ച്ചയേറിയ ഉപരോധാത്മക പ്രക്ഷോഭസമരങ്ങളാണ് വര്‍ത്തമാനകാലം ആവശ്യപ്പെടുന്നതെന്നും ഡല്‍ഹി സമ്മേളനം പ്രഖ്യാപിക്കുകയുണ്ടായി. രാഷ്ട്രീയമായി അത് യാഥാര്‍ഥ്യമാകുന്ന ആവേശകരമായ ചിത്രമാണിന്ന് ലോകത്താകെ കാണുന്നത്.

അത് കാണാതെയാണ് ഇടതുപക്ഷ-പുരോഗമനപ്രസ്ഥാനങ്ങള്‍ക്കെതിരെ നടക്കുന്ന കുപ്രചാരണങ്ങള്‍ . മുന്നേറ്റങ്ങള്‍ക്കിടയിലുള്ള തിരിച്ചടികള്‍ ലോകത്തെമ്പാടും കമ്യൂണിസ്റ്റ് പാര്‍ടികളും തൊഴിലാളിവര്‍ഗ പ്രസ്ഥാനവും അഭിമുഖീകരിച്ചിട്ടുണ്ട്. അതൊന്നും ചരിത്രത്തിന്റെ അവസാനമായിരുന്നില്ല. വര്‍ഗസമരം ഒരേ നേര്‍രേഖയിലൂടെ മുന്നോട്ടുപോകുമെന്ന് കരുതുന്നത് മൗഢ്യമാണ്. രണ്ടടി മുന്നോട്ടുവയ്ക്കുമ്പോള്‍ ഒരുപക്ഷേ ഒരടി പിന്നോട്ട് വയ്ക്കേണ്ടിവന്നാല്‍പോലും ആത്യന്തികമായി അത് മുന്നേറുകതന്നെചെയ്യും. തിരിച്ചടികളുണ്ടാകുമ്പോള്‍ ആത്യന്തിക പരാജയമായും ചരിത്രത്തിന്റെ അവസാനമായും വര്‍ഗശത്രുക്കള്‍ പ്രചരിപ്പിക്കുകയും ആഹ്ലാദിക്കുകയും ചെയ്യും. എന്നാല്‍ , അവരുടെ ആഹ്ലാദപ്രകടനങ്ങള്‍ മൗഢ്യമാണെന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുന്നു. തിരിച്ചടികളെ അതിജീവിച്ച് മുതലാളിത്തവിരുദ്ധ- സാമ്രാജ്യത്വവിരുദ്ധ- ആഗോളവല്‍ക്കരണവിരുദ്ധ പോരാട്ടം സാര്‍വദേശീയമായി മുന്നേറാന്‍ തുടങ്ങിയ സന്ദര്‍ഭത്തിലാണ് ഇത്തവണ നാം പുന്നപ്ര- വയലാര്‍ രക്തസാക്ഷി സ്മരണ പുതുക്കുന്നത്.

2011 ഒക്‌ടോബർ 26, ബുധനാഴ്‌ച

അമേരിക്കന്‍ ഔഷധരംഗം പൊതുമേഖലയിലേക്ക്


വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരത്തില്‍ പങ്കെടുക്കുന്ന കംപ്യൂട്ടര്‍ വിദഗ്ധര്‍ ഉയര്‍ത്തിയ ഒരു ബാനര്‍ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടു. കംപ്യൂട്ടര്‍ ഭാഷയില്‍ ബാനറില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: "Sytem Error: Capitalsim is Crashed: Isntall New System". അതായത് മുതലാളിത്തം തകര്‍ന്നിരിക്കുന്നു, അമേരിക്കന്‍ സമ്പദ്ഘടന പ്രവര്‍ത്തിക്കണമെങ്കില്‍ പുതിയൊരു സാമ്പത്തികക്രമം സ്ഥാപിച്ചേ തീരൂ. കോര്‍പറേറ്റ് ഭീമന്‍മാരുടെ അടങ്ങാത്ത ദുരയ്ക്കും തൊഴിലില്ലായ്മയ്ക്കും സാമൂഹ്യ അസമത്വങ്ങള്‍ക്കുമെതിരെ ലോകമെമ്പാടുമുള്ള മുതലാളിത്ത രാജ്യങ്ങളില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ജനകീയ പ്രക്ഷോഭത്തിന് കൂടുതല്‍ രാഷ്ട്രീയവ്യക്തത കൈവന്നുതുടങ്ങിയിരിക്കുന്നു എന്ന സൂചനയാണ് സമരത്തില്‍ പങ്കെടുത്തവര്‍ ഉയര്‍ത്തിക്കാട്ടിയ ബാനര്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ , രൂക്ഷമായ പ്രതിസന്ധികളെ നേരിടുന്ന സാമ്രാജ്യത്വ കുത്തക മുതലാളിത്തത്തിന് ബദല്‍ സോഷ്യലിസമാണെന്ന് സമരത്തില്‍ പങ്കെടുക്കുന്നവര്‍ പറയുന്നില്ല. വര്‍ഷങ്ങളായി അമേരിക്കന്‍ ഭരണകൂടവും മാധ്യമങ്ങളും നടത്തുന്ന ആസൂത്രിതമായ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന്റെ ഫലമായി നോംചോംസ്കി ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ സോഷ്യലിസ്റ്റ് ആശയഗതികള്‍ക്കെതിരെ ഒരു പൊതുസമ്മതി അമേരിക്കന്‍ ജനതയില്‍ സൃഷ്ടിച്ചെടുക്കാന്‍ ഭരണവര്‍ഗത്തിന് കഴിഞ്ഞിട്ടുണ്ട്. എങ്കിലും സാമ്പത്തിക, സാമൂഹ്യ യാഥാര്‍ഥ്യങ്ങളും പരിഹാരം കണ്ടെത്താന്‍ കഴിയാതെ തുടരുന്ന പ്രതിസന്ധിയും സ്വകാര്യ കോര്‍പറേറ്റ് സ്ഥാപനങ്ങളെ തിരസ്കരിച്ചുകൊണ്ട് പൊതുസ്ഥാപനങ്ങളെ ആശ്രയിക്കാന്‍ അമേരിക്കന്‍ ഭരണാധികാരികളെ പല മേഖലയിലും നിര്‍ബന്ധിതരാക്കി വരികയാണ്. അതില്‍ ഏറ്റവും ശ്രദ്ധേയമായ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് അനുകൂലമായ നയരൂപീകരണം നടക്കുന്നത് ഔഷധ ഉല്‍പ്പാദന ഗവേഷണ മേഖലയിലാണ്.

ജനിതക സാങ്കേതികവിപ്ലവം കൂടുതല്‍ ചികിത്സാക്ഷമതയുള്ള ഔഷധങ്ങളുടെ ഉല്‍പ്പാദനസാധ്യത ഗണ്യമായി വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ , ഔഷധ മേഖലയിലെ വന്‍കിട കമ്പനികള്‍ നവീന ഔഷധ ഗവേഷണത്തില്‍ വലിയ താല്‍പ്പര്യം കാട്ടുന്നില്ലെന്ന വിമര്‍ശം അമേരിക്കയില്‍പോലും ഉയര്‍ന്നുവന്നിരിക്കുകയാണ്. ഔഷധ ഗവേഷണത്തിനായി ചെലവാക്കുന്നതിന്റെ ഇരട്ടിത്തുകയാണ് മരുന്നുകമ്പനികള്‍ ഇപ്പോള്‍ ഔഷധ മാര്‍ക്കറ്റിങ്ങിനായും പ്രചാരണത്തിനായും ചെലവിടുന്നത്. പുതിയ ഔഷധങ്ങള്‍ ഗവേഷണത്തിലൂടെ കണ്ടെത്തി ഫലസിദ്ധിയും പാര്‍ശ്വഫല സാധ്യതയും മറ്റും പരീക്ഷണനിരീക്ഷണങ്ങളിലൂടെ നിര്‍ണയിച്ച് മാര്‍ക്കറ്റ് ചെയ്യുന്നതിന് വന്‍തുക മുടക്കേണ്ടി വരും. ഒരു പുതിയ ഔഷധം കണ്ടെത്തി വിപണിയിലെത്തിക്കാന്‍ ഏതാണ്ട് നൂറ് കോടി ഡോളര്‍ (5000 കോടി രൂപ) ചെലവാക്കേണ്ടി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. എന്നാല്‍ , ഗവേഷണച്ചെലവ് കഴിച്ചാല്‍ രാസൗഷധങ്ങളെപ്പോലെ ജനിതക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന മരുന്നുകള്‍ പിന്നീട് വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കാന്‍ വലിയ ചെലവ് വേണ്ട. മരുന്നു കമ്പനികള്‍ ഈ സാധ്യത പ്രയോജനപ്പെടുത്തി നവീന ഔഷധങ്ങള്‍ വിലകുറച്ച് ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ശ്രമിക്കാറില്ല.

ജനിതക ഔഷധങ്ങളെല്ലാം വന്‍ വില ഈടാക്കിയാണ് കമ്പനികള്‍ മാര്‍ക്കറ്റ് ചെയ്തുവരുന്നത്. ഇതിനെതിരെ ജനകീയ ആരോഗ്യ പ്രസ്ഥാനങ്ങള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന പല രോഗങ്ങള്‍ക്കുമുള്ള ഔഷധങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് താല്‍പ്പര്യമില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉദാഹരണത്തിന് അമേരിക്കന്‍ ജനതയില്‍ വര്‍ധിച്ചുവരുന്ന മാനസിക രോഗങ്ങള്‍ക്കെതിരായി കേവലം രണ്ട് മരുന്നുമാത്രമാണ് കഴിഞ്ഞ ആറുപതിറ്റാണ്ടിനിടയില്‍ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്. മാത്രമല്ല വളരെയേറെ പ്രചാരത്തിലുള്ള നിരവധി മികച്ച ഔഷധങ്ങള്‍ ഗവേഷണം ചെയ്ത്കണ്ടെത്തിയിട്ടുള്ളത് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്, നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, സര്‍വകലാശാലകള്‍ തുടങ്ങിയ പൊതുഗവേഷണ സ്ഥാപനങ്ങളാണെന്നും കാണാന്‍ കഴിയും. ഹൃദ്രോഗം, രക്താതിസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്കാവശ്യമായ ബീറ്റാബ്ലോക്കര്‍, എസിഇ ഇന്‍ഹിബിറ്റര്‍, ആമാശയ വ്രണത്തിനുള്ള എച്ച് 2 ബ്ലോക്കര്‍ , എയ്ഡ്സിനുള്ള സിഡുവിഡിന്‍ , സ്തനാര്‍ബുദത്തിനുള്ള ടാക്സോള്‍ തുടങ്ങിയ ആധുനിക മരുന്നുകള്‍ ഇവയില്‍പെടുന്നു. പൊതുസ്ഥാപനങ്ങള്‍ ഗവേഷണം നടത്തി കണ്ടെത്തിയ ആധുനിക മരുന്നുകള്‍ മാര്‍ക്കറ്റ് ചെയ്യാനായി സ്വകാര്യകമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുകയാണ് ചെയ്തിട്ടുള്ളത്.

പൊതുസ്ഥാപനങ്ങളിലെ ഗവേഷണഫലങ്ങളില്‍നിന്ന് ലാഭംകൊയ്യാന്‍ സ്വകാര്യ കമ്പനികളെ അനുവദിക്കരുതെന്ന ആവശ്യവും അമേരിക്കയില്‍ ജനകീയ പ്രസ്ഥാനങ്ങള്‍ നിരന്തരം ഉയര്‍ത്തിവരുന്നുണ്ട്. ഇതെല്ലാം പരിഗണിച്ച് ഔഷധ ഗവേഷണത്തിനായി സര്‍ക്കാര്‍ മുതല്‍മുടക്ക് വര്‍ധിപ്പിച്ച് പൊതുഗവേഷണ സ്ഥാപനങ്ങളിലെ ഗവേഷണ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള ഒരു പദ്ധതിക്ക് അമേരിക്കന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്. ജെയിംസ് വാട്സന് ശേഷം ഹ്യൂമന്‍ ജിനോം പ്രോജക്ടിന്റെ ഡയറക്ടറായിരുന്ന പ്രസിദ്ധ ജനിതക ശാസ്ത്രജ്ഞന്‍ ഫ്രാന്‍സിസ് കോളിന്‍സാണ് ഇതിനായുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹെല്‍ത്തിന്റെ കീഴില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ അഡ്വാന്‍സിങ് ട്രാന്‍സേഷണല്‍ സയന്‍സസ് എന്ന പേരില്‍ ഒരു കേന്ദ്രം സ്ഥാപിച്ച് ഔഷധ ഗവേഷണം ത്വരിതപ്പെടുത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.

വാള്‍സ്ട്രീറ്റ് സമരത്തിന്റെ ഭാഗമായി ഔഷധഗവേഷണവും ഉല്‍പ്പാദനവും കുത്തക കമ്പനികളില്‍നിന്ന് മോചിപ്പിച്ച് പൊതുസ്ഥാപനങ്ങളില്‍ നടത്തേണ്ടതാണെന്ന് പോള്‍ ക്രൂഗ്മാനെയും ജോസഫ് സ്റ്റിഗ്ലിറ്റ്സിനെയുംപോലുള്ള സാമ്പത്തിക വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് ഇപ്പോള്‍ അമേരിക്കന്‍ ഭരണകൂടം പൊതുഗവേഷണത്തിനായി തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതരായിട്ടുള്ളത്. പ്രതിസന്ധികളില്‍നിന്ന് വന്‍ തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയ്ക്ക് ബദലായി സോഷ്യലിസ്റ്റ് ആശയങ്ങള്‍ സാവകാശത്തിലാണെങ്കിലും ഉയര്‍ന്നുവന്നുതുടങ്ങിയിരിക്കുന്നുവെന്നാണ് ഈ സംഭവവികാസങ്ങളെല്ലാം സൂചിപ്പിക്കുന്നത്.

മുതലാളിത്ത വ്യവസ്ഥയുടെ വക്താക്കളായ അമേരിക്കന്‍ സര്‍ക്കാര്‍പോലും സ്വകാര്യ കുത്തക കമ്പനികളെ ഒഴിവാക്കി ഔഷധഗവേഷണ രംഗത്തേക്ക് കടന്നുവരാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരും ഇവിടത്തെ ഔഷധമേഖല നേരിടുന്ന പ്രതിസന്ധി പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കേണ്ടതാണ്. 2005ല്‍ ഇന്ത്യന്‍ പേറ്റന്റ് നിയമം മാറ്റിയതോടെ വികസിത രാജ്യങ്ങളില്‍ പേറ്റന്റ് ചെയ്യുന്ന നവീന ഔഷധങ്ങള്‍ ഇതര രീതികളിലൂടെ ഉല്‍പ്പാദിപ്പിക്കാന്‍ ഇന്ത്യക്കാവില്ല. ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യത്തെ ജനതയ്ക്കാവശ്യമായ മരുന്നുകളല്ല വിദേശ രാജ്യങ്ങളില്‍ കണ്ടെത്തുന്നവയില്‍ ഭൂരിഭാഗവും. പേറ്റന്റ് നിയമം മാറ്റിയതോടെ ഇന്ത്യന്‍ -വിദേശ സ്വകാര്യ കമ്പനികള്‍ ഇപ്പോള്‍ മൗലിക ഗവേഷണത്തിലല്ല, പരീക്ഷണങ്ങളിലും കരാര്‍ ഗവേഷണത്തിലുംമാത്രമാണ് താല്‍പ്പര്യം കാട്ടുന്നതെന്നതും ഇന്ത്യന്‍ ഔഷധവ്യവസായത്തില്‍ നേരിടുന്ന പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ഇന്ത്യയിലെ പൊതുമേഖലാ ഗവേഷണ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ ജനതയ്ക്കാവശ്യമായ മരുന്നുകള്‍ വികസിപ്പിച്ചെടുത്ത് രാജ്യത്തെ പൊതുമേഖലാ മരുന്നുകമ്പനികളിലൂടെ ഉല്‍പ്പാദിപ്പിച്ച് ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള പദ്ധതി ആവിഷ്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. എന്നാല്‍ തങ്ങളുടെ അമേരിക്കന്‍ യജമാനന്‍മാര്‍ നയം മാറ്റിത്തുടങ്ങിയെങ്കിലും രാജാവിനേക്കാള്‍ വലിയ രാജഭക്തി കാട്ടുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിയും കൂട്ടാളികളും ഔഷധരംഗത്തെ കുത്തക പ്രീണനനയം അവസാനിപ്പിക്കാന്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കാനാവില്ല.


*****


ഡോ. ബി ഇക്ബാല്‍

2011 ഒക്‌ടോബർ 22, ശനിയാഴ്‌ച

കാഴ്ചയിലെ കലാപങ്ങള്‍


ടി വി ചന്ദ്രന്‍/എന്‍ എസ് സജിത്

വ്യത്യസ്തമായ നിലപാടുകളിലൂടെയും ഇടപെടലുകളിലൂടെയും ശ്രദ്ധേയനായ ചലച്ചിത്രകാരനാണ് ടി വി ചന്ദ്രന്‍. 1975ല്‍ പി എ ബക്കറിന്റെ 'കബനീ നദി ചുവന്നപ്പോളി'ല്‍ നടനായി ചലച്ചിത്രലോകത്തെത്തിയ അദ്ദേഹം പിന്നീട് സംവിധായകന്‍ എന്ന നിലയിലാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. ആദ്യസിനിമ 'കൃഷ്ണന്‍കുട്ടി' 1981ല്‍ പുറത്തുവന്നുവെങ്കിലും 1989ല്‍ സംവിധാനം ചെയ്ത 'ആലീസിന്റെ അന്വേഷണം' ആണ് അദ്ദേഹത്തിന് 'ബ്രേക്ക് 'നല്‍കിയത്. പൊന്തന്‍മാട, ഓര്‍മകള്‍ ഉണ്ടായിരിക്കണം, മങ്കമ്മ, സൂസന്ന, തുടങ്ങി 14 സിനിമകളുടെ സംവിധായകന്‍ ആണ് ടി വി ചന്ദ്രന്‍. 1970കളുടെ ഭാവുകത്വത്തിനകത്താണ് ടി വി ചന്ദ്രനിലെ ചലച്ചിത്ര പ്രതിഭ രൂപംകൊണ്ടതെങ്കിലും മാറിവരുന്ന കാലങ്ങളോടും അഭിരുചികളോടും സംവദിച്ചുകൊണ്ട് സ്വയം നവീകരിക്കാനും പുതിയ ആവിഷ്കാരശൈലികള്‍ വികസിപ്പിച്ചെടുക്കാനും കഴിഞ്ഞു എന്നതാണ് അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നത്...

ടി വി ചന്ദ്രന്‍ ദേശാഭിമാനിയോടു സംസാരിക്കുന്നു.

? താങ്കള്‍ ചലച്ചിത്രരംഗത്തേക്ക് വരുന്ന കാലത്ത് കേരളത്തില്‍ ഏതു തരത്തിലുള്ള സാംസ്കാരിക അവസ്ഥയെയാണ് അഭിമുഖീകരിക്കേണ്ടിവന്നത്.

 
=ഒറ്റവാക്കില്‍ പറഞ്ഞാല്‍ അടിന്തരാവസ്ഥ എന്നാണ് ഉത്തരം. അക്കാലത്താണ് ഞാന്‍ സിനിമയില്‍ വരുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 ജൂണ്‍ 25നാണ് ഞാന്‍ സിനിമയിലെത്തുന്നത്. അതുകൊണ്ടുതന്നെ എന്റെ സിനിമാ സംരംഭങ്ങള്‍ക്കൊക്കെ അടിയന്തരാവസ്ഥയുടെ ഒരു ഫീല്‍ ഉണ്ട്. ഒരു മൂകമായ അവസ്ഥയിലാണ് ഞാന്‍ സിനിമയില്‍ പ്രവേശിക്കുന്നത്. കബനീ നദി ചുവന്നപ്പോള്‍ എന്ന സിനിമയിലാണ് നേരിട്ട് പങ്കെടുക്കുന്നത്. അതുവരെ സിനിമയെ അറിയുകയും അറിയിക്കുകയും കാണുകയുമൊക്കെയായിരുന്നു. ജൂണ്‍ 25നാണ് ഷൂട്ടിങ് തുങ്ങിയത്. അടിയന്തരാവസ്ഥക്കാലത്ത് സിനിമയെടുക്കുന്നതിന് തടസ്സമൊന്നുമില്ല. അത് ഒരു പ്രേമകഥയായിരുന്നെങ്കില്‍ ഒട്ടും ഭയക്കാതെ സിനിമയെടുക്കാമായിരുന്നു. പക്ഷേ ആ സിനിമയിലെ കഥാപാത്രം ഒരു നക്സലൈറ്റായിരുന്നു. അയാള്‍ കാമുകിയെ കാണാന്‍ പോകുന്നതൊക്കെയാണ് സിനിമയില്‍. ബംഗളൂരുവില്‍ വച്ചായിരുന്നു ഷൂട്ടിങ്. തീവ്രവാദ സ്വഭാവമുള്ള ഒരു ലഘുലേഖ ഇറക്കിയാല്‍പോലും മൂന്നുമാസം വിചാരണ കൂടാതെ തടവിലിടാനുള്ള വകുപ്പുള്ള കാലം. ഷൂട്ടിങ്തന്നെ ഒളിപ്രവര്‍ത്തനമാണെന്നും സിനിമക്കപ്പുറത്തുള്ള എന്തോ ആണെന്നും തോന്നി. രണ്ടര വര്‍ഷത്തോളം നീണ്ട അടിയന്തരാവസ്ഥക്കാലത്തെ സാംസ്കാരികാവസ്ഥ വിശദീകരിക്കേണ്ടതില്ല.

എന്റെ മാത്രമല്ല, പവിത്രന്റെയും ഇപ്പോള്‍ നമ്മെ വിട്ടുപോയ രവിയുടെയും സിനിമാ പ്രവേശവും അതായിരുന്നു. കബനീ നദിയുടെ നിര്‍മാതാവായിരുന്നു പവിത്രന്‍. സംവിധാനം ചെയ്തത് പി എ ബക്കര്‍ ആയിരുന്നു. ബക്കര്‍ജിക്കും പവിത്രനുമൊപ്പം നിലമ്പൂര്‍ ബാലേട്ടന്‍ ആ സിനിമയെ ഒരുപാട് സഹായിച്ചു. വിപിന്‍ദാസിന്റെ ക്യാമറയും ദേവരാജന്‍ മാസ്ററുടെ സംഗീതവും. കല്യാണസുന്ദരമായിരുന്നു എഡിറ്റര്‍. എന്റെ കൂടെ അഭിനയിക്കാന്‍ സലാം കാരശ്ശേരിയും ചിന്ത രവിയും സിദ്ദീഖും. (ഇപ്പോഴത്തെ സിദ്ദീഖല്ല) അക്കൂട്ടത്തിലാരും ഇപ്പോഴില്ല. എന്റെ സഹനടനായ രവിയുടെ യാത്രയോടെ എല്ലാവരും മറഞ്ഞു. ആ സിനിമയുടെ മാത്രമല്ല, അന്ന് ഞങ്ങള്‍ ചെയ്ത എല്ലാ സിനിമകളും എന്തോ ഒരു മൂവ്മെന്റിന്റെ ഭാഗമാണെന്ന തോന്നല്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. ആ അവസ്ഥയില്‍നിന്ന് കേരളവും ഇന്ത്യയുമൊക്കെ മാറിക്കഴിഞ്ഞു. ഇന്നു നോക്കിയാല്‍ സംഘടിതമായ എല്ലാ പ്രതിഷേധങ്ങളും അവസാനിച്ചു കഴിഞ്ഞു. എങ്കിലും ഒരുപാട് രാജ്യങ്ങളില്‍ നിന്നും പെട്ടെന്നു ചില മുന്നേറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. അങ്ങനെ എന്തെങ്കിലും ഒരു മാറ്റമല്ലാതെ മറ്റൊന്നും ഇപ്പോള്‍ കാണുന്നില്ല.

? അന്നത്തേതില്‍നിന്നും മലയാള സിനിമക്ക് ഏതെല്ലാം തരത്തിലുള്ള മാറ്റങ്ങളാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

=ഇന്നും സിനിമയെടുക്കാന്‍ ആളുകള്‍ കൂടി. സിനിമയെടുക്കുന്നതില്‍ ലാഘവത്വം വന്നുകഴിഞ്ഞു. സിനിമ കുറേക്കൂടി ജനാധിപത്യവല്‍ക്കരിക്കപ്പെട്ടു, പ്രത്യേകിച്ചും വീഡിയോ വന്നതോടെ. ആര്‍ക്കും ക്യാമറ കൈകാര്യം ചെയ്യാവുന്ന സ്ഥിതി വന്നു. ഏതു ചെറുപ്പക്കാര്‍ക്കും സിനിമ എടുക്കാവുന്ന സ്ഥിതി. മുമ്പ് പരിമിതമായ ഒരു വലയത്തിലായിരുന്നു സിനിമ. അതിനായി പ്രത്യേകം സ്ഥലങ്ങളുണ്ട്. മദ്രാസില്‍ ജീവിച്ചാലേ സിനിമയെടുക്കാന്‍ പറ്റൂ എന്ന സ്ഥിതിയും മാറി. ഇന്ന് സിനിമയെടുക്കുന്നതില്‍ പല സാധ്യതകളുമുണ്ട്. തിയേറ്റര്‍ അല്ലാതെ പല ചാനലുകളായി. സിനിമ അടിസ്ഥാനപരമായി ടെലിവിഷന്‍ അധിഷ്ഠിതമാവുന്നു. ചാനല്‍ സിനിമകള്‍ക്കും സാധ്യതയുണ്ടല്ലോ. തിയേറ്ററിലെ നീക്കുപോക്കും ലാഭനഷ്ടവും മാത്രമാണ് നിര്‍മാതാവിനെ മുമ്പ് നിശ്ചയിച്ചിരുന്നതെങ്കില്‍ ഇന്നത് മാറി. തിയേറ്ററില്‍ ഓടിയിലെങ്കില്‍പ്പോലും നേരത്തെ ചാനല്‍ റൈറ്റ്സ് ഉറപ്പിച്ച് സിനിമയെടുക്കാം. വീഡിയോ ഫോര്‍മാറ്റിലും സിനിമയെടുക്കാം. ആത്മാവിഷ്കാരമെന്ന നിലയ്ക്ക് ആര്‍ക്കും സിനിമയെടുക്കാം. ഷോര്‍ട് ഫിലിമുകള്‍ അതില്‍പ്പെടുന്നു. ഇങ്ങനെയൊരു എക്സ്പോഷറിനെക്കുറിച്ച് ആലോചിക്കാന്‍ പോലുമാകാത്ത കാലത്താണ് ഞാന്‍ സിനിമയെടുക്കാന്‍ തുടങ്ങിയത്. ആത്മാവിഷ്കാരത്തിനുള്ള സാധ്യതകള്‍ ഏറെയാണിന്ന്.

?ആഗോളവല്‍ക്കരണം സാംസ്കാരിക രംഗത്തെ സ്വാധീനിക്കുന്നതിനെക്കുറിച്ച് ഇന്ന് ചര്‍ച്ചകളും അന്വേഷണങ്ങളും നടക്കുന്നുണ്ടല്ലൊ. സിനിമയെ ഏതെല്ലാം തരത്തിലാണ് അത് ബാധിച്ചിരിക്കുന്നത്.

=ഞാനീ പറഞ്ഞ കാര്യങ്ങളില്‍ പലതും ആഗോളവല്‍ക്കരണത്തിന്റെ ഭാഗമാണ്. ഇന്ന് സിനിമയെടുക്കാനുള്ള എളുപ്പവഴി തന്നത് ആഗോളവല്‍ക്കരണമാണ്. സിനിമയിലെ ജനാധിപത്യവല്‍ക്കരണം സാധ്യമായിട്ടുണ്ട്. ഇമേജ് സൃഷ്ടിക്കുന്നതിനുള്ള സാധ്യതകള്‍ കൂടി, അതുകൊണ്ടുതന്നെ ഇമേജ് ആവര്‍ത്തനപരമാവുകയും ചെയ്തു. ഇതിനിടയില്‍ നഷ്ടപ്പെടുന്ന ഇമേജുകളുണ്ട്. പുതിയ ഇമേജ് വരാത്ത അവസ്ഥയും. വല്ലാത്ത വെളിച്ചമുള്ള ഏരിയകള്‍ക്കിടയില്‍ ചെറിയ ഒരു നിഴല്‍ വേണം. ഈ ഇരുട്ട് ഉണ്ടെങ്കിലേ ഒരു ബ്രീത്തിങ് സ്പേസ് കിട്ടൂ. പണ്ട് നമുക്ക് ഒരു പാട് ഇരുട്ട് ഉണ്ടായിരുന്നു. ഇതാണ് നമുക്കു മുന്നിലെ വലിയ വെല്ലുവിളി. പ്രകൃതിക്ക് നിറമില്ലാത്ത അവസ്ഥയുണ്ടായി. നമ്മെ ഇല്ലാതാക്കുന്ന തരത്തില്‍ ഇമേജുകളുടെ ആവര്‍ത്തനമാണത്. പ്രകൃതിയെ പുതുതായി കാണാനുള്ള കാഴ്ചയുണ്ടാക്കണം. അതിന് ഹെര്‍സോഗ് പറയുന്നത് ബിംബങ്ങളുടെ വ്യാകരണം എന്നാണ്. വെളിച്ച പ്രവാഹത്തിനിടയില്‍ ഇത്തിരി ഇരുട്ടും നിഴലുകളും കണ്ടെത്താനുള്ള ശ്രമമാണത്. കാഴ്ച അര്‍ഥശൂന്യമാവുമ്പോള്‍ കാഴ്ചയെ പുനര്‍നിര്‍ണയിക്കണം. കഥ പറച്ചിലിനേക്കാള്‍ ശ്രദ്ധിക്കേണ്ടത് അതാണ്. വേദകാലത്ത് യജ്ഞത്തെ സഹായിക്കാനായിരുന്നു കഥ പറച്ചില്‍. പക്ഷേ യജ്ഞത്തെ മറികടന്ന് കഥകളാണ് മുന്നോട്ടു വന്നത്. കഥ പറച്ചില്‍ അന്നുമുതലേ ഉണ്ട്. കഥയെ തടയുകയല്ല, പക്ഷേ അതിലും പ്രധാനമാണ് ഇമേജ്. ഇമേജിനകത്തുതന്നെ കഥയുണ്ട്. ഇമേജിനെ നവീകരിക്കുകയാണ് വേണ്ടത്. അതിനാണ് എന്നെപ്പോലുള്ളവര്‍ ശ്രമിക്കുന്നത്.

? സംവിധായകന്‍ എന്ന നിലയിലുള്ള താങ്കളുടെ തുടക്കം എങ്ങനെയായിരുന്നു....അതേക്കുറിച്ചുള്ള ഓര്‍മകള്‍.

=കൃഷ്ണന്‍കുട്ടി എന്ന സിനിമയാണ് ഞാന്‍ ആദ്യം സംവിധാനം ചെയ്തത്. 1980 ജനുവരിയിലാണ് അത് ഷൂട്ട് ചെയ്തത്. അതിന് നിര്‍മാതാവൊന്നുമില്ല. കൊടുങ്ങല്ലൂരിലെ കുറെ സുഹൃത്തുക്കള്‍ വീടുകളില്‍നിന്ന് ഭക്ഷണമൊക്കെ എത്തിച്ചാണ് സിനിമ പൂര്‍ത്തിയാക്കിയത്. അവര്‍ക്ക് സിനിമയുമായി ബന്ധമൊന്നുമില്ല, ഞാനുമായുള്ള സൌഹൃദം കൊണ്ടാണ് അവര്‍ അതിനു കൂടിയത്. സിനിമ അവര്‍ക്കു പൂര്‍ണമായും അന്യമായിരുന്നു. പക്ഷേ പവിത്രന്റെ യാരോ ഒരാളിനു ശേഷമായിരുന്നു കൃഷ്ണന്‍കുട്ടി. അതു കഴിഞ്ഞ് ഒരു വര്‍ഷം ഞാന്‍ മദ്രാസിലായിരുന്നു. ഷൂട്ട് ചെയ്ത നെഗറ്റീവുമായി ഞാന്‍ എവിഎം സ്റ്റുഡിയോയില്‍ പോവും. അന്നത് പ്രിന്റാക്കണമെങ്കില്‍ അയ്യായിരം രൂപ വേണം. അത് കൈയിലില്ല. എല്ലാ വൈകുന്നേരങ്ങളിലും ഞാന്‍ സ്റ്റുഡിയോയില്‍ പോകും. അവര്‍ ചായ കുടിക്കാന്‍ പോകുന്ന സമയത്ത് അവര്‍ എനിക്ക് നെഗറ്റീവ് കാണാന്‍ ലെന്‍സ് തരും, ഒരു അനുഷ്ഠാനം പോലെ. ഞാന്‍ ഷൂട്ടുചെയ്ത പതിനാലായിരം അടിയോളം ഫിലിം കുത്തിയിരുന്നു കുറേശ്ശെയായി ലെന്‍സ് വെച്ചുനോക്കും. ഈ അനുഭവം പുതിയ സംവിധായകന് ഉണ്ടാവേണ്ട കാര്യമില്ല. ഷൂട്ട് ചെയ്യുന്നത് അപ്പോള്‍തന്നെ കാണാന്‍ ഇപ്പോള്‍ വ്യൂ ഫൈന്ററുണ്ട്.

ആ പഴയ അവസ്ഥയില്‍ നിന്ന് വന്നയാളാണ് ഞാന്‍. അതൊന്നും ഇന്നത്തെ സിനിമയിലെ അവശ്യഘടകവുമല്ല. സിനിമക്കുവേണ്ടി അന്നനുഭവിച്ച ത്യാഗങ്ങള്‍ ഏറെയാണ്. മറ്റുള്ളവര്‍ക്കു മുമ്പിലെത്തുന്നത് സിനിമ മാത്രമാണ്. മറ്റൊന്നുമില്ല. അതങ്ങനെ തന്നെ ആവണമെന്നു തന്നെയാണ് എന്റെ അഭിപ്രായം. എന്താണ് ആ സിനിമ എന്നതാണ് കാണികള്‍ അറിയേണ്ടത്, ബാക്കിയുള്ള ഒക്യൂപേഷണല്‍ ഹസാഡ്സ് ഒന്നും മറ്റുള്ളവര്‍ അറിയേണ്ട കാര്യമില്ല. എല്ലാവരും എല്ലാ കാലത്തും കഷ്ടപ്പെടുന്നുണ്ട്. നമ്മള്‍ അറിയേണ്ടത് എന്താണ് ആ സിനിമ എന്നാണ്. ആ വ്യത്യാസമേ എനിക്ക് അനുഭവപ്പെടുന്നുള്ളൂ. അതൊരു വലിയ വ്യത്യാസവുമാണ്. അപ്പോള്‍ ഉണ്ടാവുന്ന മാറ്റം ആളുകള്‍ ഇതിനെ ലഘുവായി കാണുന്നു എന്നാണ്. ലഘൂകരണം എവിടെയോ സംഭവിക്കുന്നുണ്ട്. സിനിമയിലേക്ക് എടുത്തുചാടല്‍ എളുപ്പമല്ല, ഒരു ജീവിതം തീരുമാനിച്ചുവേണം സിനിമയിലേക്കുള്ള പ്രവേശനം. പല തരത്തില്‍ സിനിമാക്കാരനാവാം. വേണമെങ്കില്‍ റിട്ടയര്‍ ചെയ്താലും സിനിമയെടുക്കാം ഇപ്പോള്‍. മുമ്പൊക്കെ റിട്ടയര്‍ ചെയ്താല്‍ സര്‍വീസ് സ്റോറി എഴുതുക മാത്രമേ മാര്‍ഗമുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ സിനിമയെടുക്കാം. അതിനൊക്കെ ഇവിടെ സാധ്യതയുണ്ട്. കേരളത്തില്‍ കുറച്ചു കഴിഞ്ഞാല്‍ ഒരു കുടുംബത്തില്‍ ഒരാള്‍ സിനിമക്കാരനാവുമെന്ന് തോന്നുന്നു.

? നമ്മുടെ വിദ്യാഭ്യാസത്തില്‍ ചലച്ചിത്ര പഠനത്തിന് പ്രാമുഖ്യം കൊടുക്കേണ്ടതല്ലേ? സിനിമാ പഠനത്തിന് നമ്മുടെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എത്രമാത്രം ഉപയുക്തമാകുന്നുണ്ട്.

=സിനിമ പഠിക്കേണ്ട ഒന്നാണെന്ന് എനിക്ക് തോന്നുന്നില്ല. സിനിമ ചെയ്യേണ്ടതും കാണേണ്ടതും അറിയേണ്ടതും അനുഭവിക്കേണ്ടതുമായ ഒന്നാണ്. അത് കവിതയെപ്പോലെയാണ്. അതിനു പഠന കോഴ്സ് ആവശ്യമില്ല. ഗൌരവമായ സിനിമയിലേക്ക് പ്രവേശിക്കുമ്പോള്‍ നാമറിയാതെ പല സിനിമകളും കാണും. പല ശ്രമങ്ങളുടെ ഭാഗമായി പഠിത്തം അതിലൂടെ നടക്കും.
കഴിഞ്ഞ തിരുവനന്തപുരം ഫിലിം ഫെസ്റിവലിനിടെ വിശ്വപ്രസിദ്ധ ജര്‍മന്‍ ചലച്ചിത്രകാരന്‍ വെര്‍ണര്‍ ഹെര്‍സോഗിനെ ഞാന്‍ ഇന്റര്‍വ്യൂ ചെയ്തിരുന്നു. ഞാനുമായി 48 മണിക്കൂര്‍ സംസാരിക്കാനുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം എഴുതിയതും പറഞ്ഞതുമൊക്കെ സിനിമ പഠിക്കാനുള്ളതല്ല എന്നാണ്. നാല്‍പ്പതു വര്‍ഷമായി ലോകത്തിലെ മികച്ച സംവിധായകനായി വിശേഷിപ്പിക്കപ്പെടുന്ന അദ്ദേഹം പറയുന്നത് ഞാന്‍ കാണാത്തതൊന്നും സിനിമയാക്കില്ല എന്നാണ്. കണ്ടത് സിനിമയാക്കാന്‍ അദ്ദേഹത്തിന് ടെക്നീഷ്യന്മാരുടെ സഹായം വേണം. അനുഭവങ്ങളെ പുനരാവിഷ്കരിക്കാനാണ് ഈ സഹായം. അനുഭവത്തിന്റെ ഒരു ഉറപ്പ് അദ്ദേഹത്തിനുണ്ട്. അതിനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിപ്പിക്കാനാവില്ല. അനുഭവം പഠിപ്പിക്കുന്ന ഒരു ഇന്‍സ്റിറ്റ്യൂട്ടുമില്ല. അത് പാഴ്വ്യായാമമാണ്. കുട്ടികള്‍ക്കെന്നല്ല, മുതിര്‍ന്നവര്‍ക്കുപോലും അതിന്റെ ആവശ്യമില്ല. സിനിമാ പഠനം എടുത്തുകളയുകയാണു വേണ്ടത്. സിനിമ കാണാന്‍ മറ്റു സാധ്യതയൊന്നുമില്ലാത്ത, സിനിമയുടെ ആദ്യകാലത്തായിരുന്നു ഇന്‍സ്റിറ്റ്യൂട്ടുകളുടെ പ്രസക്തി. അന്ന് ഗൌരവത്തോടെ സിനിമ കാണാനും ക്ളാസിക്കുകള്‍ കാണണമെങ്കിലും ഇന്‍സ്റിറ്റ്യൂട്ടുകളില്‍ തന്നെ ചെല്ലണം. ഇന്ന് എല്ലാ തെരുവുകളിലും ലോക ക്ളാസിക്കുകള്‍ ലഭ്യമാണ്. അത് തിയേറ്ററിലും പ്രൊജക്ട് ചെയ്തു കാണാം. ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ കാലം കഴിഞ്ഞു എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് ഹെര്‍സോഗ്.

?ഹെര്‍സോഗുമായുള്ള സംഭാഷണത്തെക്കുറിച്ച് കുറച്ചുകൂടി വിശദീകരിക്കാമോ.

=അദ്ദേഹം എന്നോട് പറഞ്ഞത്, നിങ്ങള്‍ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടിലും പോകാതെ നല്ല ചിത്രങ്ങള്‍ ചെയ്തുവെന്നാണ്. കഴിഞ്ഞ ഫെസ്റിവലിന് എന്നെക്കുറിച്ച് ഇറങ്ങിയ പുസ്തകത്തിലെ ഇംഗ്ളീഷ് ഭാഗങ്ങള്‍ അദ്ദേഹം അഭിമുഖത്തിനു മുമ്പ് വായിച്ചിരുന്നു. നടനായിരുന്നതുകൊണ്ടാണ് നന്നായി സിനിമ ചെയ്യാന്‍ കഴിഞ്ഞതെന്നും എന്നെക്കുറിച്ച് പഠിച്ച ശേഷം അദ്ദേഹം പറഞ്ഞു. സംവിധായകന് ഏറ്റവും നല്ല അനുഭവം ഒരിക്കലെങ്കിലും നടനാവുക എന്നതാണെന്നാണ് ഹെര്‍സോഗിന്റെ പക്ഷം. 28 സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. ക്യാമറയുടെ മുന്നിലും പിന്നിലും നിന്നാല്‍ പേടിക്കാനില്ല. ഒരിക്കലെങ്കിലും ആ അനുഭവം വേണമെന്നും അദ്ദേഹം പറഞ്ഞു.

'ഫിറ്റ്സ്കെറാള്‍ഡോ' എന്ന സിനിമയില്‍ ഒരു കപ്പലിനെ മലയുടെ അപ്പുറമെത്തിക്കുന്നതിനെക്കുറിച്ചാണല്ലോ. ഈ രംഗം ഒരു രാത്രി അദ്ദേഹം കണ്ടിട്ടുണ്ട്. കാടിനെക്കുറിച്ച് അദ്ദേഹം പറയുന്നത് ക്രോധത്തോടെ ദൈവം ഉപേക്ഷിച്ചുപോയ പ്രദേശമാണെന്നാണ്. അവിടേക്കാണ് കപ്പല്‍ കയറിപ്പോകുന്നത്. അവിടെ മുഴുവന്‍ അപാരമായ സംഗീതം നിറയുകയാണ്. ആ അനുഭവം പുനരാവിഷ്കരിക്കാനാണ് ഹെര്‍സോഗ് സിനിമയെടുത്തത്. അതിനുവേണ്ടി അദ്ദേഹം അനുഭവിച്ച ത്യാഗം ചെറുതല്ല. ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ അടുത്ത് ചെല്ലുന്നുണ്ട് ഈ പ്രൊജക്ടുമായി. കപ്പോളക്ക് ആ സിനിമ നിര്‍മിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ താങ്ക്യു എന്ന് പറഞ്ഞ് ഹെര്‍സോഗ് ഇറങ്ങുമ്പോള്‍ കപ്പോള ചോദിച്ചു. ഇത് യെസ് താങ്ക്യു ആണോ നോ താങ്ക്യു ആണോ എന്ന്. ഹെര്‍സോഗ് പറഞ്ഞു, നോ താങ്ക്യു എന്ന്. വാഗ്ദാനം നിരസിച്ച് അങ്ങനെ ഹെര്‍സോഗ് ഇറങ്ങിപ്പോന്നു. ലോകത്തിലെ ഏറ്റവും വലിയ ആ പ്രൊഡക്ഷന്‍ ഹൌസുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ പറഞ്ഞത് കപ്പലിന്റെയും മലയുടെയും ഒരു മോഡല്‍ ഉണ്ടാക്കാമെന്നാണ്. വേണമെങ്കില്‍ ലോസ് ആഞ്ചലസ് നഗരത്തിന്റെ നടുക്കുവെച്ചും അത് ഷൂട്ടുചെയ്യാം. അതുകൊണ്ട് കാര്യം നടക്കില്ലല്ലോ എന്നു പറഞ്ഞാണ് ഹെര്‍സോഗ് മടങ്ങിയത്. ആ പടത്തില്‍ കിന്‍സ്കിയാണ് നായകന്‍. അതിനുമുമ്പ് മറ്റൊരു നടന്‍ സിനിമ പകുതിയാക്കി മടങ്ങിയിരുന്നു. കിന്‍സ്കിക്കും പല ബുദ്ധിമുട്ടുണ്ടായിരുന്നു. അപ്പോള്‍ സ്വയം അഭിനയിക്കാന്‍ ഹെര്‍സോഗ് ഒരുങ്ങിയതാണ്. ആരും ചെയ്തില്ലെങ്കില്‍ ഞാന്‍തന്നെ ചെയ്യണം, അതെന്റെ ജോലിയാണല്ലോ എന്നാണ് ഹെര്‍സോഗ് പറഞ്ഞത്. അദ്ദേഹത്തിനത് ക്രിയേഷനോ ഐഡിയയോ അല്ല. അത്രയും ലളിതമാണ് അദ്ദേഹത്തിന്റെ ചിന്താപ്രക്രിയ. അതിലെ കാടുകളും ലാന്‍ഡ്സ്കേപ്പുമെല്ലാം ഈ പ്രസ്താവനയിലുണ്ട്. ഈ അവസ്ഥ എത്തിപ്പിടിക്കുകയാണ് സിനിമ. അതിനുള്ള ശ്രമത്തിലാണ് ഞാന്‍. ഹെര്‍സോഗ് ഒരു വലിയ സിനിമാ സംവിധായകനാണ്. അനുഭവങ്ങളുടെ വ്യത്യസ്തതയുണ്ടെങ്കിലും നേരിടുന്ന പ്രശ്നങ്ങള്‍ സമാനമാണ്. അത് നേരിട്ടു പറയാന്‍ ഞങ്ങള്‍ക്ക് സാധിക്കും. ഈ രീതിയില്‍ സിനിമയെടുക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതാണ് എനിക്ക് ധൈര്യം തരുന്നതും. ഞാനാരുടെയും അനുമതി വാങ്ങിയിട്ടല്ലല്ലോ ഈ രീതിയില്‍ സിനിമയെടുക്കുന്നത്. അങ്ങനെ സിനിമയെടുക്കാമെന്ന് വലിയ തോതില്‍ കാണിച്ചു തന്നയാളാണ് ഹെര്‍സോഗ്. ഞാന്‍ അനുഭവിക്കാത്തതൊന്നും സിനിമയാക്കാറില്ല.

എന്നെ സംബന്ധിച്ചിടത്തോളം അടുത്ത സുഹൃത്തുക്കളെല്ലാം യാത്ര പറയുകയാണ; പവിത്രനും രവിയുമെല്ലാം. അതുകൊണ്ടുതന്നെ ആശയ വിനിമയം സാധ്യമല്ലാത്ത സ്ഥിതിയാണ്. അപ്പോള്‍ ഹെര്‍സോഗിനെപ്പോലുള്ളവരുമായി സംസാരിക്കുമ്പോള്‍ ആഹ്ളാദകരമാണ്. ബെര്‍ലിന്‍ ഫെസ്റ്റിവലില്‍ ഫിറ്റ്സ്കെറാള്‍ഡോ കണ്ട ഒരാള്‍ തന്റെ മുഖത്ത് തുപ്പിയിട്ടുണ്ടെന്ന് ഹെര്‍സോഗ് പറഞ്ഞിട്ടുണ്ട്. ആ അനുഭവവും കടന്നുപോയയാളാണ് അദ്ദേഹം. ആരും വേണ്ടപോലെ കണ്ടില്ല നമ്മുടെ സിനിമ എന്നു പറഞ്ഞാല്‍ അദ്ദേഹം പരിഹസിക്കും. സ്വന്തം നാടായ ജര്‍മനി പോലും അദ്ദേഹം തിരസ്കരിച്ചിട്ടുണ്ട്. വലിയ സംവിധായകനായ ശേഷമാണ് അദ്ദേഹം നാട്ടുകാര്‍ക്ക് സ്വീകാര്യനായത്.

?ജീവിതത്തോടും കാലത്തോടും പ്രതിബദ്ധമാവുന്നതില്‍ സമകാല മലയാള സിനിമ എത്രത്തോളം വിജയിക്കുന്നുണ്ട്

=മലയാള സിനിമയില്‍ ഇതിനു ശ്രമങ്ങളില്ലാതാവുന്ന അവസ്ഥയുണ്ട്. ചെറിയ ചെറിയ വട്ടങ്ങളായിപ്പോവുകയാണ് മലയാള സിനിമ. തമിഴില്‍ ഇങ്ങനെയല്ല. വെട്രിമാരനെപ്പോലുള്ള പല ചെറുപ്പക്കാരും ധീരമായ പരീക്ഷണങ്ങളിലാണ്. പലരും ഗ്രാമങ്ങളില്‍ ചെന്ന് ജീവിതം ദീര്‍ഘമായി പഠിച്ചാണ് സിനിമയെടുക്കുന്നത്. നമ്മുടെ നാട്ടില്‍ പഴയ സിനിമ റീമേക്ക് ചെയ്യുമ്പോഴാണ് തമിഴ് സിനിമക്കാര്‍ ഇതിനു തയ്യാറാവുന്നത്. അതില്‍ അമേച്വറിസത്തിന്റെ പ്രശ്നമുണ്ടെങ്കിലും എക്സ്യൂബ്രന്‍സ് ധാരാളമുണ്ട്. തമിഴ് സിനിമ നൂറുകൊല്ലമായി ജീവിതം മറച്ചുവെക്കുകയായിരുന്നു. അതിനിടയില്‍ ഭാരതിരാജയെപ്പോലുള്ളവര്‍ അത് പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അതും പതിവു സിനിമയുടെ ഫോമിലായിരുന്നു. അതെല്ലാം നിഷേധിക്കുകയാണ് തമിഴിലെ പുതിയ സിനിമക്കാര്‍. പ്രണയവും പ്രതികാരവുമൊക്കെയാണ് ഇതിവൃത്തമെങ്കിലും ഈ ശ്രമങ്ങള്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അവര്‍ ജീവിതത്തെ നേരിട്ട് നോക്കാന്‍ തുടങ്ങിയിരിക്കയാണ്. നമുക്ക് അതിനേക്കാള്‍ വലിയ പാരമ്പര്യമുണ്ടെങ്കിലും പുതിയ ശ്രമങ്ങള്‍ ഇല്ല. ഇപ്പോഴും ആര്‍ടിസ്റ്റുകളുടെ ഡേറ്റ് നോക്കി നടക്കുകയാണ്. തമിഴിലുള്ളവര്‍ക്കു മുന്നില്‍ ജീവിതമാണുള്ളത്. ജീവിതത്തെ മുന്നില്‍ നിര്‍ത്തുകയാണവര്‍. നമ്മുടെ സിനിമയില്‍ പരീക്ഷണങ്ങള്‍ വളരെ ചെറിയ തോതില്‍ നടക്കുന്നുണ്ട്. പക്ഷേ അത് ഒരു മൂവ്മെന്റായി വളരാന്‍ പ്രയാസം. ഹിന്ദി സിനിമയിലും പുതിയ പരീക്ഷണങ്ങളുണ്ട്. ജീവിതത്തിലേക്കുള്ള നോട്ടം നമ്മള്‍ വളരെ മുമ്പ് തുടങ്ങിയതുകൊണ്ടാവാം ഇങ്ങനെ. നാം ഓവര്‍ യൂസ്ഡ് ആയിപ്പോയി. മറ്റുള്ളവര്‍ ഇപ്പോഴേ തുടങ്ങിയിട്ടുള്ളൂ. അവരുടെ ഭാഷയിലുള്ളവ മലയാളത്തിലേക്ക് വരുമ്പോള്‍ ചിലപ്പോള്‍ ക്ളീഷേ ആയിപ്പോവും. നമ്മുടെ സിനിമകളില്‍ ഇത് പണ്ടുതന്നെ വന്നിട്ടുണ്ടാവണം. അതുകൊണ്ടാവണം നമ്മള്‍ റീമേക്കുകളില്‍ അഭയം തേടുന്നത്. അത് വളരെ സില്ലി ആയ കാര്യമാണ്. അത് വളരെ തരംതാണ സിനിമാ സംസ്കാരത്തിലേക്ക് നയിക്കും.

?ടെലിവിഷന്‍ അടക്കമുള്ള മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പുത്തന്‍ ദൃശ്യ സാംസ്കാരിക പശ്ചാത്തലത്തില്‍ സിനിമയുടെ സംവേദന സാധ്യതയില്‍ ഇടിവു സംഭവിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അവയെ ഏതെല്ലാം തരത്തില്‍ നേരിടാം.

 
=നമ്മള്‍ കൊണ്ടുനടക്കുന്നപോലെ ടെലിവിഷനെ ആരും കൊണ്ടുനടക്കുന്നില്ല. പലരും ടി വി ഉപേക്ഷിച്ചു കഴിഞ്ഞു. നമ്മുടെ നാട്ടില്‍ ടി വി ഇപ്പോഴും ഒരു വലിയ സംഭവമാണ്. ലോകത്തിലെ പ്രഗത്ഭരായ ഒരു ഫിലിം പെഴ്സണാലിറ്റിയും ടെലിവിഷനെ പിന്തുണയ്ക്കില്ല. പക്ഷേ നമ്മുടെ സിനിമയുടെ പ്രധാന സപ്പോര്‍ടിങ് സിസ്റമായി മാറിയിരിക്കുന്നു. സിനിമയെ ടി വി തീരുമാനിക്കുന്ന തരത്തിലേക്ക് വളര്‍ന്നാല്‍ ടി വിയുടെ അടിമത്തത്തില്‍നിന്ന് മോചിതരാവാന്‍ കഴിയില്ല. സിനിമയുണ്ടാവുന്നതിനു മുമ്പേ അത് ടി വിക്കാര്‍ തീരുമാനിക്കുന്ന സ്ഥിതിയാണ്. ആര്‍ടിസ്റ്റിനെയും മറ്റും അവര്‍ തന്നെ തീരുമാനിക്കും. തമിഴില്‍ ഇത് കൂടുതലാണ്. തമിഴില്‍ മറ്റു സിനിമകളെ തകര്‍ക്കുന്ന സണ്‍ ടി വിയെപ്പോലുള്ള ടെലിവിഷന്‍ കമ്പനികളാണ് പരീക്ഷണ ചിത്രങ്ങളെയും പ്രോത്സാഹിപ്പിക്കുന്നത് എന്നുകൂടി ഇതിനൊപ്പം കാണണം. അത്രയെങ്കിലും ഉണ്ടാവുന്നല്ലോ എന്ന് ആശ്വസിക്കാം. ഒരു സിനിമയെ പ്രതിരോധിക്കേണ്ടതും നവീകരിക്കേണ്ടതും സിനിമയില്‍ നിന്നുതന്നെയാണ്. അല്ലാതെ പുറത്തുനിന്ന് മുദ്രാവാക്യം വിളിച്ചാല്‍ സിനിമ നന്നാവില്ല. അസോസിയേഷനുകള്‍ക്ക് സിനിമയെ നന്നാക്കാനാവില്ല. നല്ല സിനിമയേ ഉണ്ടാക്കാവൂ എന്ന് ഉത്തരവൊന്നും പുറപ്പെടുവിക്കാനാവില്ല. നല്ല സിനിമക്ക് പണം നല്‍കിയത് ഇന്നയാളാണെന്ന് പറഞ്ഞ് അതിനെ നിഷേധിക്കാനാവില്ല. അഞ്ച് കോടി രൂപയാണ് ഒരു തമിഴ് സിനിമക്ക് വേണ്ടത്. ആരും വെറുതെ പണമെടുത്ത് എറിയില്ല. ഈ അഞ്ചുകോടിക്ക് പിന്നില്‍ കള്ളപ്പണവും മാനിപ്പുലേഷനുമുണ്ടാവും. ഈ സിനിമകള്‍ക്കു പിന്നില്‍ അവിശുദ്ധമായ പണമുണ്ടാവും. പക്ഷേ നമുക്ക് മറ്റ് ചോയ്സില്ല. ഈ മാനിപ്പുലേഷന്റെ ഭാഗമാണ് ഇവിടെയുണ്ടാവുന്ന സിനിമകളും. അങ്ങനെ ഇവിടെ മാനിപ്പുലേഷനും സിനിമയും ബോറാവുന്നു. റിലയന്‍സിന്റെ പണംകൊണ്ട് ഷാജി സിനിമയെടുത്തതിനെ വിമര്‍ശിക്കുന്നതില്‍ അര്‍ഥമില്ല. ഷാജി ആ പണംകൊണ്ട് നല്ലൊരു സിനിമയെടുത്തില്ലേ. മൊത്തം ഏരിയ വൃത്തിയാക്കിയേ സിനിമയെടുക്കൂ എന്നും ഒരു ഐഡിയല്‍ അവസ്ഥയിലേ സിനിമ എടുക്കൂ എന്നും പറയുന്നത് അര്‍ഥശൂന്യമാണ്. ഈസിയായി ചില അഭിപ്രായം പറയുന്നതില്‍ അര്‍ഥമില്ല. ഹെര്‍സോഗ് പറയുന്നത് നിങ്ങള്‍ ഒരു ബാങ്ക് കൊള്ളയിടിച്ച് സിനിമയെടുക്കൂ എന്നാണ്. അദ്ദേഹം ആദ്യ സിനിമയെടുത്തത് മോഷ്ടിച്ച ക്യാമറ കൊണ്ടാണ്. അദ്ദേഹത്തിന് അതു പറയാനുള്ള സ്വാതന്ത്യ്രമുണ്ട്. നമ്മള്‍ ക്യാമറ മോഷ്ടിച്ച് സിനിമയെടുത്ത് ക്യാമറ തിരിച്ചു കൊടുത്താല്‍ പൊലീസു പിടിക്കും.

നമ്മുടെ മനസ്സാണ് സിനിമയെ നിര്‍ണയിക്കുന്നത്. മനസ്സ് സിനിമയില്‍ പ്രതിഫലിക്കും. ആര്‍ക്കും തല്ലിപ്പഴുപ്പിച്ച് സിനിമ എടുപ്പിക്കാന്‍ പറ്റുന്നില്ല. ഇമേജുകളിലൂടെ നമ്മള്‍ ചുറ്റുപാടിനോട് പ്രതികരിക്കണം. ചുറ്റുപാടിനോടുള്ള ആത്മാര്‍ഥതയാണ് സിനിമയില്‍ പ്രതികരിക്കുക. ചുറ്റുപാടിനെക്കുറിച്ചും തന്റെ കാലത്തെക്കുറിച്ചും അറിയാത്ത ഒരാള്‍ സിനിമയെടുക്കേണ്ട കാര്യമില്ല. ചുറ്റുപാടിനോട് പ്രതികരിക്കാത്തയാള്‍ കലാകാരനല്ല.

മലയാളത്തില്‍ അങ്ങനെ ഒരു ശ്രമം നടക്കുന്നതായി തോന്നുന്നില്ല. മലയാളത്തിലെ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ടുമാത്രം പ്രധാന സിനിമകള്‍ മിസ് ചെയ്തു എന്നും തോന്നുന്നില്ല. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ നല്ല പല സിനിമകളും റിലീസ് ചെയ്തിട്ടില്ല. ശ്യാമപ്രസാദിന്റെ ഇലക്ട്ര, ഡോ. ബിജുവിന്റെ വീട്ടിലേക്കുള്ള വഴി, ലെനിന്‍ രാജേന്ദ്രന്റെ മകരമഞ്ഞ്, വിപിന്‍ വിജയിന്റെ ചിത്രസൂത്രം, മോഹന്‍ രാഘവന്റെ ടി ഡി ദാസന്‍, രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ എന്നിവയൊക്കെ നല്ല സിനിമകളാണ്. ഇതില്‍ പലതും പുതിയ ആള്‍ക്കാരാണ് സംവിധാനം ചെയ്തത്.

2011 ഒക്‌ടോബർ 21, വെള്ളിയാഴ്‌ച

വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കലിന്റെ രാഷ്ട്രീയം



പി രാജീവ്

അമേരിക്ക അസാധാരണമായ ജനമുന്നേറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.
കനേഡിയന്‍ വംശജരുടെ സംഘടനയായ ആഡ്ബസ്റ്റേഴ്സ് മുന്നോട്ടുവച്ച
ആശയത്തില്‍നിന്നാണ് വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ മുന്നേറ്റത്തിന്റെ
തുടക്കമെങ്കിലും പ്രായോഗികമായി ഒരു സംഘടനയും പ്രത്യക്ഷ നേതൃത്വത്തില്‍
ഉണ്ടായിരുന്നില്ല. ഒരു സംഘം ചെറുപ്പക്കാരാണ് തുടക്കമിട്ടത്. ഇന്ന് അത്
വംശത്തിന്റെയും വര്‍ണത്തിന്റെയും പ്രായത്തിന്റെയും ലിംഗത്തിന്റെയും
അതിര്‍വരമ്പുകള്‍ക്ക് അതീതമായ ബഹുജനമുന്നേറ്റമായി വളര്‍ന്നിരിക്കുന്നു.
അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളാണ് ഈ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ
വ്യത്യസ്തമാക്കുന്നത്. മുകള്‍പരപ്പിലെ വികാരങ്ങളെ മാത്രമല്ല അവര്‍
അഭിസംബോധന ചെയ്യുന്നത്. അടിസ്ഥാനപ്രശ്നങ്ങളുടെ അടിവേരുകള്‍
തേടുന്നുവെന്നതാണ് പ്രത്യേകത.

 ഏതൊരു മുന്നേറ്റവും ആരെ പ്രതിനിധാനം ചെയ്യുന്നു എന്നത് പ്രധാനപ്പെട്ട
കാര്യമാണ്. ഞങ്ങള്‍ 99 ശതമാനം എന്ന പ്രഖ്യാപനത്തിലൂടെ അവര്‍ അത്
വ്യക്തമാക്കുന്നു. മഹാഭൂരിപക്ഷത്തെയാണ് ഈ ചെറുത്തുനില്‍പ്പ് പ്രതിനിധാനം
ചെയ്യുന്നത്. വരുമാനത്തിന്റെ സിംഹഭാഗവും കൈയടക്കിയ ഒരുശതമാനം വരുന്ന
അതിസമ്പന്നരുടെ താല്‍പ്പര്യങ്ങളെമാത്രം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന
ഭരണകൂടത്തിനെതിരാണ് തങ്ങളുടെ മുന്നേറ്റമെന്ന പ്രഖ്യാപനമാണ് ശ്രദ്ധേയമായ
മറ്റൊരു സംഗതി.

ന്യൂയോര്‍ക്കിലെ മൊത്തം വരുമാനത്തിന്റെ 50 ശതമാനവും ഒരു ശതമാനം വരുന്ന ഈ
അതിസമ്പന്നര്‍ കൈയടക്കിവച്ചിരിക്കുന്നു എന്ന് ഇവര്‍ വിളിച്ചുപറയുന്നു.
അമേരിക്കയിലെ വരുമാനത്തിന്റെ 40 ശതമാനവും ഈ ഒരു ശതമാനത്തിന്റെ കൈയിലാണ്.
അസമത്വത്തിന്റെ അതിതീവ്രമായ വ്യാപനമാണ് ഇവര്‍ വരച്ചുകാട്ടുന്നത്.
അടുത്തകാലത്ത് ഇക്കണോമിസ്റ്റ് വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍
ലോകത്തില്‍ ഏറ്റവും ശക്തമായ വരുമാന അന്തരം നിലനില്‍ക്കുന്ന രാജ്യമായി
അമേരിക്ക മാറിയിരിക്കുന്നെന്ന് സൂചിപ്പിക്കുകയുണ്ടായി. വരുമാനത്തിലെ
അസമത്വത്തെ സൂചിപ്പിക്കുന്ന ശാസ്ത്രീയ പ്രതീകമായ ഗിനി കോയിഫിഷ്യന്റ്
അമേരിക്കയില്‍ നാല്‍പ്പതായി ഉയര്‍ന്നിരിക്കുന്നു. ഏറ്റവും സമ്പന്നരായ ഒരു
ശതമാനത്തിന്റെ വരുമാനം കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ഇരട്ടിയായി. അതില്‍
അതിസമ്പന്നരായ പത്തുപേരുടെ വരുമാനം മൂന്നിരട്ടിയാണ് വര്‍ധിച്ചത്. ഏറ്റവും
ചുരുങ്ങിയ കണക്കനുസരിച്ച് അമേരിക്കയിലെ സിഇഒമാരുടെ ശമ്പളം സാധാരണ
തൊഴിലാളിയുടെ വരുമാനത്തിന്റെ 300 മടങ്ങ് അധികമാണ്. രണ്ടു
ദശകത്തിനുള്ളില്‍ പത്തുമടങ്ങിന്റെ വ്യത്യാസമാണ് വരുമാന അന്തരത്തില്‍
ഉണ്ടായതെന്നാണ് ഇക്കണോമിസ്റ്റ് പറയുന്നത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച
അമേരിക്കന്‍ സെന്‍സസ് ബ്യൂറോ റിപ്പോര്‍ട്ടു പ്രകാരം സാമ്പത്തിക
മാന്ദ്യത്തിന്റെ കാലത്ത് അമേരിക്കന്‍ വംശജരുടെ വരുമാനത്തില്‍ 9.8 ശതമാനം
ഇടിവുണ്ടായി എന്നാണ്. എന്നാല്‍ , സര്‍ക്കാര്‍ പിന്തുണയോടെ നടത്തിയ
വീണ്ടെടുക്കലിന്റെ കാലത്ത് വരുമാന ഇടിവ് ഇരട്ടിയായി എന്നും റിപ്പോര്‍ട്ട്
പറയുന്നു. ഇതാണ് വാള്‍സ്ട്രീറ്റ് പ്രക്ഷോഭകാരികള്‍ പറയുന്ന പ്രധാന
പ്രശ്നം. സാമ്പത്തിക മാന്ദ്യത്തില്‍നിന്നുള്ള വീണ്ടെടുക്കലിനായി നടത്തിയ
ജാമ്യമെടുക്കലുകള്‍ ആരെയാണ് രക്ഷിച്ചതെന്ന പ്രധാനചോദ്യം ഇവര്‍
ഉയര്‍ത്തുന്നു. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ചാണ് സര്‍ക്കാര്‍
ജാമ്യമെടുക്കല്‍ നടത്തിയത്. ഇത് കമ്പനികളെ പ്രതിസന്ധിയില്‍നിന്ന്
തല്‍ക്കാലത്തേക്ക് കരകയറ്റി. സിഇഒമാരുടെ വരുമാനം ചരിത്രത്തില്‍ ഏറ്റവും
ഉയര്‍ന്നതാക്കി. എന്നാല്‍ , സാധാരണ ജനങ്ങളുടെ ജീവിതം കൂടുതല്‍
ദുഷ്കരമാവുകയാണ് ചെയ്തത്. കമ്മി കുറയ്ക്കുന്നതിന് സാമൂഹ്യക്ഷേമ ചെലവുകള്‍
വെട്ടിക്കുറയ്ക്കുന്ന നടപടി വലിയ പ്രതിഷേധം ഉയര്‍ത്തി.
വാള്‍സ്ട്രീറ്റാണ് ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്.
ശരിക്കും പറഞ്ഞാല്‍ ധനമൂലധനത്തിന്റെ താല്‍പ്പര്യമാണത്്. ഈ
താല്‍പ്പര്യത്തിന് എതിരായ നിലപാടാണ് പ്രക്ഷോഭകാരികള്‍ ഉയര്‍ത്തുന്നത്.
അതുകൊണ്ട് ഈ വ്യവസ്ഥയെ തച്ചുടയ്ക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.
കോര്‍പറേറ്റ് ആര്‍ത്തിക്കെതിരായ ശക്തമായ നിലപാടാണ് ഇവരുടേത്.

 മൂലധനത്തിന്റെ കൊള്ളലാഭത്തിനായുള്ള ആര്‍ത്തിക്കെതിരാണ് തങ്ങള്‍ എന്ന്
വാള്‍സ്ട്രീറ്റ് പ്രക്ഷോഭകാരികള്‍ പ്രഖ്യാപിക്കുമ്പോള്‍ ഈ
മുന്നേറ്റത്തിന് സവിശേഷമാനം വരുന്നു. ആഗോളവല്‍ക്കരണം ശക്തിപ്പെടുത്തുന്ന
ഭീതിജനകമായ തൊഴിലില്ലായ്മ ഈ ജനമുന്നേറ്റത്തിലെ പ്രധാന മുദ്രാവാക്യമാണ്.
അമേരിക്ക സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ്
അഭിമുഖീകരിക്കുന്നത്. ഔദ്യോഗികമായി അത് 9.2 ശതമാനമാണ്. അമേരിക്കന്‍
തൊഴില്‍വകുപ്പിന്റെ 2011 ആഗസ്തിലെ കണക്കുപ്രകാരം 16നും 24നും ഇടയിലുള്ള
യുവാക്കളുടെ തൊഴിലില്ലായ്മ 51.1 ശതമാനായി വര്‍ധിച്ചെന്നാണ്. രണ്ടാം
ലോകമഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയാണ്
ഇന്നുള്ളത്. അമേരിക്കന്‍ സെന്‍സസ് ബ്യൂറോ റിപ്പോര്‍ട്ട് പ്രകാരം
തൊഴിലില്ലായ്മയുടെ ഇടവേള 2007ല്‍ 16.6 ആഴ്ചയായിരുന്നെങ്കില്‍ 2011ല്‍ അത്
40.5 ആഴ്ചയായി. സെന്‍സസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍
തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തൊഴിലുള്ളവരുടെ
വരുമാനത്തിലും വലിയ ഇടിവ് ഇക്കാലയളവിലുണ്ടായി. താല്‍ക്കാലിക തൊഴില്‍
അവസരങ്ങളും ഇടിഞ്ഞു. ഇതാണ് വിദ്യാര്‍ഥികളിലും ചെറുപ്പക്കാരിലും വലിയ
പ്രതിഷേധമുയര്‍ത്തിയത്. സാമൂഹ്യക്ഷേമ മേഖലകളില്‍നിന്ന് സര്‍ക്കാര്‍
പിന്‍വലിയുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ, ആരോഗ്യ ചെലവുകള്‍ വര്‍ധിച്ചു.
വായ്പയെടുത്ത് പഠിക്കുന്നവരില്‍ നല്ലൊരു പങ്കും ആശ്വാസം
കണ്ടെത്തിയിരുന്നത് താല്‍ക്കാലിക തൊഴിലുകളില്‍നിന്നാണ്. ഇവര്‍ വലിയ
പ്രതിസന്ധിയിലായി. കടം പെരുകി പഠനം മാത്രമല്ല ജീവിതവും
മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്തവരുടെ വലിയ നിരയെ വാള്‍സ്ട്രീറ്റ്
പ്രക്ഷോഭത്തില്‍ കാണാന്‍ കഴിയും. വിദ്യാഭ്യാസവും ആരോഗ്യവും
സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് സമരക്കാര്‍ പറയുന്നു. ഇന്നത്തെ
നയങ്ങള്‍ തിരുത്തികുറിക്കുകതന്നെ വേണമെന്ന ബാനറുകള്‍ പലരുടെയും കൈയില്‍
കാണാം. സാമൂഹ്യവും സാമ്പത്തികവുമായ അസമത്വത്തിനും തൊഴിലില്ലായ്മയ്ക്കും
എതിരെ മാത്രമല്ല, മൂലധനത്തിന്റെ പ്രകൃതിവിഭവങ്ങളുടെ നഗ്നമായ
ചൂഷണത്തിനെതിരെയും ഇവര്‍ നിലപാട് സ്വീകരിക്കുന്നു. കാലാവസ്ഥാവ്യതിയാനം
പ്രധാനമുദ്രാവാക്യങ്ങളിലൊന്നായി വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍
പ്രക്ഷോഭകാരികള്‍ സ്വീകരിച്ചത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അമേരിക്കന്‍ വ്യവസ്ഥയ്ക്കെതിരായ അടിസ്ഥാനപരമായ നിലപാട്
സ്വീകരിക്കുന്നതുകൊണ്ടാണ് ആഗോളമാധ്യമങ്ങള്‍ ഈ മുന്നേറ്റത്തെ
അവഗണിക്കുന്നത്. എഴുപതുകള്‍ക്കുശേഷം അമേരിക്കയില്‍ നടക്കുന്ന ഏറ്റവും
വലിയ ജനമുന്നേറ്റം സാധാരണഗതിയില്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയാകേണ്ടതാണ്.
മനുഷ്യത്വരഹിതമായി നടത്തുന്ന അറസ്റ്റും കുരുമുളക് പ്രയോഗവും
ഉള്‍പ്പെടെയുള്ളവയും മാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. അറബ്
രാജ്യങ്ങളിലും മറ്റുമുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ക്
ക് വലിയ
പ്രാധാന്യം നല്‍കിയ മാധ്യമങ്ങളുടെ നിശബ്ദതയ്ക്കു കാരണം, അവരുടെ
വര്‍ഗതാല്‍പ്പര്യങ്ങള്‍ക്കെതിരായ നിലപാടുകള്‍ പ്രക്ഷോഭകാരികള്‍
സ്വീകരിക്കുന്നുവെന്നതാണ്. കോര്‍പറേറ്റുകളുടെ കൊള്ളലാഭത്തിനും
ധനമൂലധനത്തിന്റെ കഴുത്തറുപ്പന്‍ താല്‍പ്പര്യങ്ങള്‍ക്കും നിലനില്‍ക്കുന്ന
വ്യവസ്ഥയ്ക്കും എതിരാണ് തങ്ങളെന്ന് പ്രക്ഷോഭകാരികള്‍ പരസ്യമായി
പ്രഖ്യാപിക്കുന്നു.
 അണ്ണ ഹസാരെയ്ക്ക് 24 മണിക്കൂറും തത്സമയസംപ്രേഷണം നല്‍കിയ കോര്‍പറേറ്റ്
മാധ്യമങ്ങളുടെ ആഗോളപങ്കാളികള്‍ ഇവിടെ നിശബ്ദത പാലിക്കുന്നത് ശ്രദ്ധേയം.
സമ്മര്‍ദം തുറന്നുവിടുന്ന ഉപകരണത്തിന്റെ ദൗത്യം നിര്‍വഹിച്ച ഹസാരെ
മോഡലുകളില്‍നിന്നു വ്യത്യസ്തമായി അടിസ്ഥാനപ്രശ്നങ്ങള്‍ ഉന്നയിക്കുന്ന
പ്രക്ഷോഭം ഒരു പൊട്ടിത്തെറിയിലേക്ക് നയിക്കുമോയെന്ന് ഈ മാധ്യമങ്ങള്‍
ഭയപ്പെടുന്നു. ഇത് മനസ്സിലാക്കിത്തന്നെയാണ് ഇക്കൂട്ടര്‍ നിലപാട്
സ്വീകരിക്കുന്നത്. തങ്ങളുടെ നിലപാടുകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്
ബദല്‍ പത്രംതന്നെ പ്രസിദ്ധീകരിച്ച് പ്രക്ഷോഭകാരികള്‍ പുതിയ മാതൃക
സൃഷ്ടിച്ചു. സാധാരണ ഇത്തരം പുതിയ രീതികളെ പിന്തുണയ്ക്കുന്ന
സാമൂഹ്യകൂട്ടായ്മകളും തമസ്കരണത്തിന്റെ പുതിയ രീതികള്‍ സ്വീകരിച്ചു. ഇതു
സംബന്ധിച്ച വാര്‍ത്തകളും സന്ദേശങ്ങളും യാഹു സമര്‍ഥമായി മുക്കി. അത്
തങ്ങളുടെ സംവിധാനത്തിനു പറ്റിയ സാങ്കേതികപ്പിഴവ് മാത്രമാണെന്ന അപമാനകരമായ
വിശദീകരണം നല്‍കി പഴയരീതി പിന്തുടരുകയുംചെയ്തു. അമേരിക്കന്‍ താല്‍പ്പര്യം
സംരക്ഷിക്കുന്ന ചെപ്പടിവിദ്യകള്‍ ട്വിറ്ററും സ്വീകരിച്ചെന്ന വിമര്‍ശവും
പ്രസക്തം. വാള്‍സ്ട്രീറ്റ് മുന്നേറ്റത്തെ വ്യത്യസ്തമാക്കുന്ന മറ്റൊരു
പ്രധാനഘടകം ട്രേഡ് യൂണിയനുകള്‍ നടത്തിയ ഐക്യപ്പെടലാണ്. അമേരിക്കയിലെ
പ്രധാന തൊഴിലാളി ഫെഡറേഷനായ എഎഫ്എല്‍ - സിഐഒ വാള്‍സ്ട്രീറ്റ്
പിടിച്ചെടുക്കലിനെ പിന്തുണച്ചിട്ടുണ്ട്. തങ്ങള്‍ ഈ മുന്നേറ്റത്തെ
ഏറ്റെടുക്കുന്നില്ലെങ്കിലും അവരുടെ നിലപാടുകളോട് യോജിപ്പാണെന്ന്
പരസ്യമായി പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കിലെ മോട്ടോര്‍ത്തൊഴിലാളി യൂണിയനും
നേഴ്സുമാരുടെ സംഘടനയും ഈ മുന്നേറ്റത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്
മാര്‍ച്ച് നടത്തി. മറ്റു പല തൊഴിലാളി സംഘടനകളും ഇതേ നിലപാടാണ്
കൈക്കൊണ്ടത്. ഇത് അടുത്തകാലത്തൊന്നും അമേരിക്ക കണ്ടിട്ടില്ലാത്ത
ഐക്യപ്പെടലാണ്. അമേരിക്കയുടെ വിദേശനയത്തിനെതിരായി ചരിത്രം സൃഷ്ടിച്ച ചില
ഒത്തുചേരലുകളും പ്രകടനങ്ങളും ഇതിനുമുമ്പ് നടന്നിട്ടുണ്ടെങ്കിലും അടിസ്ഥാന
ഘടനയെ തൊടുന്ന വലിയ മുന്നേറ്റം ആദ്യമായാണ്. വാള്‍സ്ട്രീറ്റ്
പടിച്ചെടുക്കലില്‍ തുടങ്ങി എല്ലായിടങ്ങളിലേക്കും അത്
വ്യാപിച്ചിരിക്കുന്നു. എത്രമാത്രം പ്രഹരശേഷി ഈ മുന്നേറ്റത്തിന്
ഏല്‍പ്പിക്കാന്‍ കഴിയുമെന്ന കാര്യം കാത്തിരുന്നു കാണേണ്ട വിഷയമാണ്.
പക്ഷേ, ഇതേ രീതിയില്‍ ആഗോള ധനമൂലധനത്തിന് മുന്നോട്ടുപോകാനാകില്ലെന്ന്
പഠിപ്പിക്കാന്‍ ഈ മുന്നേറ്റങ്ങള്‍ സഹായകരമാണ്.




2011 ഒക്‌ടോബർ 19, ബുധനാഴ്‌ച

എഴുത്തും അരാജകവാദവും


  • എം മുകുന്ദന്‍
  • കവി എ അയ്യപ്പന്‍ അന്തരിച്ചിട്ട് ഒരു വര്‍ഷം തികയുന്നു.
    2010 ഒക്ടോബര്‍ 21 നായിരുന്നു കവിയുടെ വേര്‍പാട്.

    ജീവിതംപോലെ തന്നെ മരണവും വേഗത്തിലാണ് വന്നുപോകുന്നത്. ഒന്നു കണ്ണടച്ചു തുറക്കുമ്പോഴേക്ക് ഒരു കൊല്ലം കഴിഞ്ഞുപോയിരിക്കുന്നു. അല്ലെങ്കില്‍ ഇരുപത്തിനാല് ആണ്ടുകള്‍ കഴിഞ്ഞുപോയിരിക്കുന്നു. ഇരുപത്തിനാല് കൊല്ലങ്ങള്‍ക്ക് മുമ്പായിരുന്നു ജോണ്‍ എബ്രഹാമിന്റെ നിര്യാണം. ജോണിനെയും അയ്യപ്പനെയും വേറിട്ടുകാണാന്‍ എനിയ്ക്ക് കഴിയാറില്ല. ജോണിനെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ അയ്യപ്പന്‍ മനസിലേക്ക് കടന്നുവരും. അയ്യപ്പനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ജോണും കടന്നുവരും. ജീവിതത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും ജീവിത ശൈലികളെക്കുറിച്ചും നമ്മെ പുനരാലോചനകള്‍ക്ക് പ്രേരിപ്പിച്ചവരായിരുന്നു അവര്‍ .Everything has been figured out except how to live അവര്‍ എന്റെ ചിന്തയിലേക്ക് കയറിവരുമ്പോള്‍ സാര്‍ത്രിന്റെ പ്രശസ്തമായ ഈ വാചകമാണ് ഞാന്‍ ഓര്‍ക്കുക.

    ഇഷ്ടപ്പെട്ട കവികള്‍ ഒരിക്കലും മരിച്ചു കാണുവാന്‍ നാം ആഗ്രഹിക്കുന്നില്ല. അയ്യപ്പന്‍ അങ്ങനെയുള്ള ഒരു കവിയായിരുന്നു. ആരാണ് അയ്യപ്പനെ സ്നേഹിക്കാതിരുന്നിട്ടുള്ളത്? ചില കവികളെ നാം ഇഷ്ടപ്പെടില്ല. പക്ഷേ അവരുടെ കവിതകള്‍ ഇഷ്ടപ്പെടും. മറിച്ചും സംഭവിക്കാം. കവിതകളെ ഇഷ്ടപ്പെട്ടില്ലെങ്കിലും കവിയെ ഇഷ്ടപ്പെട്ടേക്കാം. എന്നാല്‍ അയ്യപ്പനെയും അയ്യപ്പന്റെ കവിതകളെയും ഒരുപോലെ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍ .

    തെരുവില്‍ അലഞ്ഞുനടന്നും തെരുവില്‍ കിടന്നുറങ്ങിയും തെരുവില്‍ കിടന്നു മരിക്കുകയും ചെയ്ത കവി. അങ്ങനെയൊരു കവി നമ്മുടെ ഇടയില്‍ വേറെ ഉണ്ടായിട്ടില്ല. ഒരുപക്ഷേ ഇനി ഉണ്ടാകുകയുമില്ല.

    അച്ചടക്കമില്ലാത്ത, കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന എഴുത്തുകാരുടെ വാക്കുകള്‍ക്ക് മൂര്‍ച്ച നഷ്ടപ്പെട്ടുപോയെന്നുവരാം. ഉള്ളിലെ നീറ്റലും പുകച്ചിലും അതേപോലെ പകര്‍ത്താന്‍ അവര്‍ക്ക് കഴിയാതെ വന്നെന്നു വരാം. അങ്ങനെയുള്ള ചില എഴുത്തുകാര്‍ നമ്മുടെ ഭാഷയില്‍ തന്നെയുണ്ട്. ചിലര്‍ ഈ അപകടം മണത്തറിഞ്ഞ് ചിതറിക്കിടക്കുന്ന സ്വന്തം ജീവിതത്തെ വീണ്ടും പെറുക്കിയെടുത്ത് ക്രമീകരിച്ച് പുതിയൊരു സര്‍ഗാത്മകമായ സാര്‍ഥകമായ ജീവിതം തുടങ്ങുന്നു. അങ്ങനെയുള്ള എഴുത്തുകാരും നമ്മുടെ ഇടയിലുണ്ട്.ഈ സാമാന്യ നിയമങ്ങളൊന്നും അയ്യപ്പന് ബാധകമായിരുന്നില്ല. എങ്ങനെ എവിടെ ജീവിച്ചാലും അയ്യപ്പന്‍ നമ്മുടെ ഉള്ള് പൊള്ളിക്കുന്ന കവിത എഴുതുമായിരുന്നു. ഒരു കവി ചെയ്യേണ്ടതും അതാണ്.

    അയ്യപ്പന്‍ എനിയ്ക്ക് ഒരു പഴയ കാലത്തിന്റെ ഓര്‍മയാണ്. ഗൃഹാതുരത്വമാണ്. അയ്യപ്പനെപ്പോലുള്ളവര്‍ ലോകത്തില്‍ നിറഞ്ഞു നിന്നിരുന്ന അറുപതുകളുടെ ആദ്യമാണ് ഞാന്‍ ഡല്‍ഹിയിലേക്ക് കുടിയേറിപ്പാര്‍ത്തത്. അന്നു കണ്ട നഗരക്കാഴ്ചകളില്‍ ഏറ്റവും അസ്വസ്ഥമാക്കുന്ന ഒന്നായിരുന്നു അയ്യപ്പനെപ്പോലുള്ളവരുടെ തെരുവിലെ സാന്നിധ്യം. അക്കാലത്ത് അവര്‍ എല്ലായിടത്തുമുണ്ടായിരുന്നു. ഡല്‍ഹിയില്‍ അവരെ പതിവായി കണ്ടിരുന്നത് പഹാഡ് ഗഞ്ചിലും അതിനരികില്‍ തന്നെയുള്ള കുത്തബ് റോഡിലുമായിരുന്നു. ആധുനികതയുടെ കാലത്ത് നമ്മുടെ ഭാഷയിലുണ്ടായ കഥകളും നോവലുകളും പ്രശസ്തമാക്കിയ ഡല്‍ഹിയിലെ തെരുവാണ് കുത്തബ് റോഡ്. ഭംഗിനും ചരസിനും കേളികേട്ട ഇടമായിരുന്നു അത്.
    ഒരര്‍ഥത്തിലും ഞാനൊരു അരാജകവാദിയായിരുന്നില്ല. അങ്ങനെ ആകുവാന്‍ ആഗ്രഹിച്ചിട്ടുമില്ല. എങ്കിലും യൗവനകാലത്ത് നിഷേധാത്മകമായ എല്ലാ ആശയങ്ങളോടും ദര്‍ശനങ്ങളോടും ഞാനറിയാതെ എന്നില്‍ ഒരാഭിമുഖ്യം വളര്‍ന്നിരുന്നു. അങ്ങനെയാണ് ആ പ്രായത്തില്‍ ഒരിടക്കാലത്ത് അരാജകത്വം ഒരു ജീവിതദര്‍ശനമെന്ന നിലയില്‍ എന്നെ ആകര്‍ഷിച്ചത്.

     

    അരാജകവാദത്തെക്കുറിച്ച് താത്വികമായി മനസിലാക്കുവാന്‍ സഹായിച്ചത് പ്രധാനമായും രണ്ട് ഫ്രഞ്ച് അനാര്‍ക്കിസ്റ്റുകളുടെ രചനകളാണ്. പിയര്‍ ജോസഫ് പ്രൂധോന്‍ (Pierre  Joseph Proudhon), എമില്‍ അര്‍മാന്‍ (Emile Armand)) എന്നിവരായിരുന്നു അവര്‍ . തുടര്‍ന്ന് എമ്മാ ഗോള്‍ഡുമാന്റെ ലേഖനങ്ങളും പ്രത്യേകിച്ച് "അനാര്‍ക്കിസം ആന്‍ഡ് അദര്‍ എസേയ്സ്" എന്ന അവരുടെ പുസ്തകവും "മദര്‍ എര്‍ത്ത്" മാസികയുടെ പഴയ കോപ്പികളും അരാജകവാദത്തെ സൈദ്ധാന്തികമായി അറിയുവാന്‍ ഇടയാക്കിയിരുന്നു. എമ്മാ ഗോള്‍ഡ്മാന്റെ ഇരുണ്ട ദര്‍ശനത്തിന്റെ ആഴത്തില്‍ മാനവികതയുടെയും സ്നേഹത്തിന്റെയും വെളുത്ത കണികകളുണ്ടായിരുന്നു. അതും അന്ന് എന്നെ കുറേ ആകര്‍ഷിച്ചിരുന്നു.
    യൂറോപ്യന്‍ അനാര്‍ക്കിസം പൂര്‍ണമായും മനുഷ്യവിരുദ്ധമായിരുന്നില്ല. സ്വേഛാധിപത്യത്തിനെതിരായുള്ള കലാപമെന്ന നിലയിലായിരുന്നു അതിന്റെ തുടക്കം. മനുഷ്യ സ്വാതന്ത്ര്യമായിരുന്നു അതിന്റെ ലക്ഷ്യം. സ്പാനിഷ് യുദ്ധകാലത്ത് ഫ്രാന്‍സിലെ അരാജകവാദികള്‍ വളണ്ടിയര്‍മാരായി യുദ്ധക്ഷേത്രത്തില്‍ പോയ കഥ പ്രസിദ്ധമാണ്.

    ഒന്നര നൂറ്റാണ്ടിന് മുമ്പ് അന്തരിച്ച പ്രൂധോന്‍ ആയിരുന്നു യൂറോപ്യന്‍ അനാര്‍ക്കിസത്തിന് സൈദ്ധാന്തിക ബലം നല്‍കിയത്. ഭൂവുടമകള്‍ക്കെതിരെ പ്രൂധോന്‍ കലാപക്കൊടി ഉയര്‍ത്തുകയുണ്ടായി. അവരുടെ കൈയിലെ സ്വത്ത് കളവുമുതലാണെന്നും സ്വത്തിന്റെ യഥാര്‍ഥ അവകാശികള്‍ തൊഴിലാളികളാണെന്നും പ്രൂധോന്‍ എഴുതി. അധ്വാനത്തിലൂടെ മാത്രമേ സ്വത്ത് ഉല്‍പ്പാദിപ്പിക്കാന്‍ പാടുള്ളൂവെന്ന് പ്രൂധോന്‍ വിശദീകരിച്ചു. യൂറോപ്പിലെ ആദ്യത്തെ ഈ അനാര്‍ക്കിസ്റ്റ് സൈദ്ധാന്തികന്‍ കാറല്‍ മാര്‍ക്സിനെ ആകര്‍ഷിച്ചത് അതുകൊണ്ടായിരുന്നു. ദീര്‍ഘകാലം മാര്‍ക്സും പ്രൂധോനും സുഹൃത്തുക്കളായിരുന്നു.

    മനുഷ്യപക്ഷത്തുനിന്നിരുന്ന അനാര്‍ക്കിസത്തെ അതിന്റെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചതും ഒരു ഫ്രഞ്ച് അരാജകവാദി തന്നെയായിരുന്നു. എമില്‍ അര്‍മാന്‍ . അനാര്‍ക്കിസത്തെ അതിന്റെ സാമൂഹികമായ പരിപ്രേക്ഷ്യങ്ങളില്‍നിന്ന് വേര്‍പെടുത്തി വൈയക്തികമായ തലത്തില്‍ കൊണ്ടെത്തിച്ചത് എമില്‍ അര്‍മാന്‍ ആയിരുന്നു. പില്‍ക്കാലത്ത് ഫ്രഞ്ച് സമൂഹം ആഘോഷിച്ച സ്വതന്ത്ര രതി എന്ന സങ്കല്‍പ്പത്തിന്റെ ഉപജ്ഞാതാവ് എമില്‍ അര്‍മാനായിരുന്നു. ഇന്നു ഫ്രാന്‍സ് പോലുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ സ്വതന്ത്ര രതി സ്ഥാപനവല്‍ക്കരിക്കപ്പെട്ടിരിക്കയാണ്.

    ലോകം കണ്ട വലിയൊരു അരാജകവാദിയായ എഴുത്തുകാരന്‍ ഴാന്‍ ഴെനെ ഫ്രാന്‍സില്‍ ജന്മംകൊണ്ടത് അതുകൊണ്ടായിരിക്കാം. മോഷ്ടാവായും ആണ്‍വേശ്യയായും ജയില്‍പുള്ളിയായും ജീവിച്ച ഴെനെയാണ് ഏറ്റവും അഴകുള്ള ഭാഷയില്‍ കവിതയും നാടകങ്ങളും എഴുതിയത്. ഴെനെ ഏറ്റവും മനോഹരമായ ഗദ്യമെഴുതിയ ഫ്രഞ്ച് എഴുത്തുകാരില്‍ ഒരാളായിരുന്നു. മറ്റൊരാള്‍ അല്‍ബേര്‍ കമ്യൂവായിരുന്നു. ഒരു അനാര്‍ക്കിസ്റ്റും ഒരു കുടിയേറ്റക്കാരനുമാണ് ഫ്രഞ്ച്ഭാഷയെ സമ്പന്നമാക്കിയത്.
    യൂറോപ്പിലോ അമേരിക്കയിലോ ഉണ്ടായിരുന്നതുപോലുള്ള അരാജകവാദത്തിന്റെ ഒരു സൈദ്ധാന്തിക പൈതൃകമോ പരിസരമോ നമ്മുടെ രാജ്യത്തിനില്ല. പ്രത്യേകിച്ച് കേരളത്തിനില്ല. രാഷ്ട്രീയ തലത്തിലും ദാര്‍ശനിക തലത്തിലുമായിരുന്നു പാശ്ചാത്യ രാജ്യങ്ങളില്‍ അനാര്‍ക്കിസം വികസിച്ചുവന്നത്. സൈദ്ധാന്തിക തലത്തില്‍ മാത്രമല്ല, പെയിന്റിങ്ങിലും സംഗീതത്തിലും സാഹിത്യത്തിലുമെല്ലാം അതിന്റെ വെളിപാടുകള്‍ കണ്ടിരുന്നു.
    നമ്മുടെ നാട്ടില്‍ മദ്യപിച്ച് ലക്കും ലഗാനുമില്ലാതെ നടക്കുന്ന ഏഴുത്തുകാരനെയാണ് നമ്മള്‍ അരാജകവാദിയെന്നു വിളിക്കുന്നത്. അത് അരാജകവാദത്തിന്റെ കുറ്റകരമായ ലളിതവല്‍ക്കരണമാണ്. പല്ലു തേയ്ക്കാത്തതുകൊണ്ടും തലമുടി വെട്ടാത്തതുകൊണ്ടും മദ്യപിച്ച് നടുറോഡില്‍ ഉടുതുണിയുരിഞ്ഞിട്ട് അസഭ്യം പറയുന്നതുകൊണ്ടും ഒരു എഴുത്തുകാരന്‍ അരാജകവാദിയാകുന്നില്ല.

    അറുപതുകളില്‍ ഇന്ത്യന്‍ നഗരങ്ങളില്‍ കണ്ടിരുന്ന അരാജകവാദത്തിന്റെ പ്രകടനങ്ങള്‍ നിസ്സാരവല്‍ക്കരിച്ച് തിരസ്കരിച്ചു കളയുവാന്‍ കഴിയുന്നതല്ല. നമ്മുടെ നാട്ടിലും കുത്തഴിഞ്ഞ ജീവിതം നയിച്ച യുവാക്കളുണ്ടായിരുന്നു. അവരുടെ ഇടയില്‍ പഴയ നക്സലുകളുണ്ടായിരുന്നു. ഹെന്‍റി മില്ലറെയും ഴെനെയെയും വായിച്ചവരുണ്ടായിരുന്നു. ഒന്നും വായിക്കാത്തവരുമുണ്ടായിരുന്നു. അറുപതുകളില്‍ ഞാന്‍ ഡല്‍ഹി നഗരത്തിലും നമ്മുടെ സ്വന്തം നാട്ടിലും കണ്ടത് അനാര്‍ക്കിസത്തിന്റെ നൈസര്‍ഗികമായ പ്രത്യക്ഷങ്ങളായിരുന്നു. അവരില്‍ കാപട്യമുണ്ടായിരുന്നില്ല. അവര്‍ പല്ലുതേയ്ക്കാതെ നടന്നത് ടൂത്ത്പേസ്റ്റ് വാങ്ങാന്‍ പൈസയില്ലാത്തതുകൊണ്ടായിരുന്നില്ല. തലമുടി വെട്ടാതെ നടന്നത് ക്ഷുരകന്മാരുടെ അഭാവം കാരണമായിരുന്നില്ല. അവരില്‍ പലരും ധനിക കുടുംബങ്ങളില്‍ ജനിച്ചുവളര്‍ന്നരായിരുന്നു. ചിലര്‍ക്ക് അനാര്‍ക്കിസം വ്യവസ്ഥാപിത ജീവിതശൈലികളോടുള്ള കലഹമായിരുന്നു. അതു മറ്റൊരു ജീവിതരീതിയായിരുന്നു.
    നമ്മുടെ നാട്ടിലെ അനാര്‍ക്കിസ്റ്റുകള്‍ ഏറ്റുമുട്ടലുകള്‍ക്ക് തയ്യാറായിരുന്നില്ല. വെല്ലുവിളികളെ നേരിടാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. ആ അര്‍ഥത്തില്‍ നമ്മുടെ അരാജകവാദം പലായനവാദമായിരുന്നു. കീഴടങ്ങലായിരുന്നു.
    ഒരു യഥാര്‍ഥ അനാര്‍ക്കിസ്റ്റ് കര്‍മനിരതനാണ്. പോരാളിയാണ്. ഒളിച്ചോട്ടക്കാരനല്ല. അനാര്‍ക്കിസ്റ്റ് അലക്സാണ്ടര്‍ ബെര്‍ക്മാന്‍ , തൊഴിലാളികളെ ചൂഷണംചെയ്യുകയും തുറുങ്കിലടയ്ക്കുകയും ചെയ്ത അമേരിക്കന്‍ സ്റ്റീല്‍ കമ്പനി മാനേജര്‍ ഹെന്‍റി ക്ലേ ഫ്രിക്കിനെ കൊലചെയ്തത് അതുകൊണ്ടായിരുന്നു. അനാര്‍ക്കിസം അസ്തിത്വവാദം ആധുനികത...

    ഇതിലൊക്കെ മനുഷ്യവിരുദ്ധതയാണ് നമ്മള്‍ കണ്ടുവരുന്നത്. അതു നമുക്ക് പറ്റുന്ന ഇടര്‍ച്ചയാണ്. ഇരുണ്ട ദര്‍ശനങ്ങളും നമുക്ക് വേണം. ഇരുണ്ട ദര്‍ശനങ്ങള്‍ ഉണ്ടാകുന്നത് ചരിത്രപരമോ സാമൂഹികപരമോ അല്ലെങ്കില്‍ വ്യക്തിതലത്തിലോ ഉണ്ടാകുന്ന പ്രതിസന്ധികള്‍ക്കോ വിശ്വാസത്തകര്‍ച്ചയ്ക്കോ എതിരെയുണ്ടാകുന്ന പ്രതികരണങ്ങള്‍ എന്ന നിലയിലാണ്. ഇത്രയും പറയുമ്പോള്‍ അനാര്‍ക്കിസത്തെ നാം പിന്തുണയ്ക്കണമെന്ന സന്ദേശം നല്‍കുകയല്ല ചെയ്യുന്നത്. സമൂഹത്തിന്റെ മുന്നോട്ടേക്കുള്ള പുരോഗതിയെ അനാര്‍ക്കിസവും അസ്തിത്വവാദവും പോലുള്ള തത്വശാസ്ത്രങ്ങള്‍ക്കും ത്വരപ്പെടുത്തുവാന്‍ കഴിയുമെന്ന സൂചന മാത്രമേ അതിലുള്ളൂ. ഏത് അശുഭ ദര്‍ശനങ്ങളിലും ചില പാഠങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്. അതു തിരിച്ചറിയുവാന്‍ നമുക്ക് കഴിയാതെ പോകുന്നു. പക്ഷേ യുഗപ്രഭാവന്മാരായ ചിന്തകര്‍ക്ക് അത് എളുപ്പം മനസിലാക്കുവാന്‍ കഴിയുന്നു. അതുകൊണ്ടാണ് പില്‍ക്കാലം പ്രത്യയശാസ്ത്ര കാരണങ്ങളാല്‍ തമ്മില്‍ തെറ്റിപ്പിരിഞ്ഞെങ്കിലും മാര്‍ക്സ് പ്രൂധോന്റെ ആശയങ്ങളെ പഠിച്ചറിഞ്ഞത്.

    അയ്യപ്പന്‍ നമ്മെ വിട്ടുപോയിട്ട് ഒരു വര്‍ഷം തികയുന്നു. സാര്‍ത്ര് ഴാന്‍ ഴെനെയെ സെയിന്റ് ഴെനെ എന്നു വിളിച്ചതുപോലെ നമ്മുടെ അയ്യപ്പനെ നമുക്ക് നമ്മുടെ സെയിന്റ് അയ്യപ്പന്‍ എന്നു വിളിക്കാം. പക്ഷേ അയ്യപ്പനെ അരാജകവാദിയായ കവിയെന്ന് വിളിക്കുവാന്‍ ബുദ്ധിമുട്ടുണ്ട്. അനാര്‍ക്കിസത്തിന്റെ പ്രത്യക്ഷങ്ങള്‍ അയ്യപ്പന്റെ ജീവിതത്തിലുണ്ടെങ്കിലും അയ്യപ്പന്‍ അനാര്‍ക്കിസ്റ്റായ കവിയാണോ? അനാര്‍ക്കിസം ഒരു സമഗ്രമായ കാവ്യദര്‍ശനമായി അയ്യപ്പന്റെ കവിതകളില്‍ ഇടംപിടിച്ചതായി കാണുന്നില്ല. നമ്മുടെ അനാര്‍ക്കിസം മദ്യാസക്തിയുടെ സൃഷ്ടി മാത്രമാണ്. അതിന് പിറകില്‍ ചരിത്രപ്രതിസന്ധികള്‍ അന്വേഷിക്കുന്നത് വ്യര്‍ഥമാണ്. അതുകൊണ്ടുതന്നെ നമ്മുടെ അനാര്‍ക്കിസം ആഘോഷിക്കപ്പെടേണ്ട ഒന്നല്ല.

2011 ഒക്‌ടോബർ 15, ശനിയാഴ്‌ച

വാള്‍സ്ട്രീറ്റ് പിടിച്ചെടുത്ത പത്രം


സുക്കോട്ടി പാര്‍ക്കിലെത്തി ലൂയിസ് ഒര്‍ട്ടേഗ അവിടെ നടക്കുന്ന സമരത്തിന്റെ ആശയങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. "വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍" പ്രക്ഷോഭകരുടെ കേന്ദ്രമാണ് ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനിലുള്ള സുക്കോട്ടി പാര്‍ക്ക്. എന്നാല്‍ , മെക്സിക്കന്‍ കുടിയേറ്റക്കാരനായ ഒര്‍ട്ടേഗയ്ക്ക് അമേരിക്കന്‍ ഇംഗ്ലീഷ് മനസ്സിലാക്കുന്നത് ബുദ്ധിമുട്ടായി. അപ്പോഴാണ് ഒരു ടാക്സി കാറില്‍ "ദി ഒക്യുപൈഡ് വാള്‍ സ്ട്രീറ്റ് ജേര്‍ണലിന്റെ" കോപ്പികള്‍ പാര്‍ക്കില്‍ കൊണ്ടുവന്നത്. ഇംഗ്ലീഷിനൊപ്പം സ്പാനിഷിലും ആ പത്രം പ്രസിദ്ധീകരിച്ചിരുന്നു. സ്പാനിഷിലുള്ള പത്രം വായിച്ചതോടെ ഒര്‍ട്ടേഗയുടെ സംശയങ്ങള്‍ നീങ്ങി. "ജനങ്ങളെ സംഘടിപ്പിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ അവരുടെ ഭാഷയില്‍ സംസാരിക്കണം"- ഒര്‍ട്ടേഗ പറയുന്നു. "ദി ഒക്യുപൈഡ് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ" പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ലക്ഷ്യവും ഇതുതന്നെ. പ്രക്ഷോഭത്തിന്റെ സന്ദേശം കൃത്യമായി ജനങ്ങളില്‍ എത്തിക്കുക. മുഖ്യധാരാമാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ആശയക്കുഴപ്പത്തില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കുക.

 
സെപ്തംബര്‍ 17നാണ് സുക്കോട്ടി ഉദ്യാനത്തില്‍ പ്രക്ഷോഭകര്‍ ആദ്യമായി ഒത്തുചേര്‍ന്നത്. അമേരിക്കയില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും രൂക്ഷമാക്കിയ സാമ്പത്തികനയങ്ങള്‍ക്കെതിരായും, അതിസമ്പന്നര്‍ക്ക് നികുതി ചുമത്താനുള്ള ബില്ലിനെ വാള്‍സ്ട്രീറ്റ് മേധാവികള്‍ എതിര്‍ക്കുന്നതില്‍ പ്രതിഷേധിച്ചുമാണ് പ്രക്ഷോഭം. കോര്‍പറേറ്റുകളുടെ ആര്‍ത്തിയാണ് രാജ്യത്തെ സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമാക്കിയതെന്ന് പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടുന്നു. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭം അമേരിക്കയിലെ കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ , ഈ ജനമുന്നേറ്റം കരുത്താര്‍ജിച്ചിട്ടും മുഖ്യധാരാമാധ്യമങ്ങള്‍ ഇത് കണ്ടില്ലെന്നു നടിക്കുകയായിരുന്നു. എഴുപതുകള്‍ക്കുശേഷം അമേരിക്കയില്‍ നടക്കുന്ന ഈ ഏറ്റവും വലിയ പ്രക്ഷോഭത്തിന്റെ വാര്‍ത്ത നല്‍കിയ ചുരുക്കം മാധ്യമങ്ങള്‍തന്നെ ഇതിനെ വഴിതെറ്റിയ യുവാക്കളുടെ രോഷപ്രകടനമായി ചിത്രീകരിക്കാനാണ് ശ്രമിച്ചത്. പ്രക്ഷോഭത്തില്‍ ഉയര്‍ത്തുന്ന ഗൗരവതരമായ സാമൂഹ്യ-രാഷ്ട്രീയപ്രശ്നങ്ങള്‍ ജനങ്ങളില്‍ എത്തുകയില്ലെന്ന സ്ഥിതിയായിരുന്നു. ഇതോടെ ബദല്‍മാധ്യമത്തിന്റെ ആവശ്യകത പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ഏതാനും യുവാക്കള്‍ക്ക് ബോധ്യമായി. അങ്ങനെയാണ് ഒക്ടോബര്‍ ഒന്നിന് "ദി ഒക്യുപൈഡ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍" പിറവിയെടുത്തത്. തുടക്കം ലളിതമായിരുന്നു. നാല് പേജ് പത്രം. ഏകദേശം 50,000 കോപ്പി അച്ചടിച്ച് സൗജന്യമായാണ് വിതരണംചെയ്തത്. മിനിറ്റുകള്‍ക്കുള്ളില്‍ കോപ്പികള്‍ തീര്‍ന്നു. 20,000 കോപ്പികൂടി അന്നുതന്നെ അച്ചടിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കോപ്പികളുടെ എണ്ണം കുതിച്ചുയര്‍ന്നു. ഓണ്‍ലൈന്‍ പത്രവുമുണ്ട്. ഇതില്‍ പ്രക്ഷോഭത്തിന്റെ വീഡിയോക്ലിപ്പിങ്ങുകളും ചേര്‍ക്കുന്നു.

പന്ത്രണ്ടംഗ സംഘമാണ് പത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. അസോസിയേറ്റഡ് പ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന മൈക്കിള്‍ ലെവിറ്റിനാണ് മാനേജിങ് എഡിറ്റര്‍ . കൊളംബിയ ഗ്രാജ്വേറ്റ് സ്കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍നിന്ന് മാസ്റ്റര്‍ ബിരുദം നേടിയ മുപ്പത്തഞ്ചുകാരനായ ലെവിറ്റിന്‍ ന്യൂസ് വീക്ക്, ലൊസാഞ്ചലസ് ടൈംസ്, ഡെയ്ലി ടെലിഗ്രാഫ് എന്നിവയുടെ ബര്‍ലിന്‍ ലേഖകനായും സാന്‍ ഫ്രാന്‍സിസ്കോ പബ്ലിക് പ്രസിന്റെ ന്യൂസ് എഡിറ്ററായും ജോലി ചെയ്തിട്ടുണ്ട്. മുഖ്യധാരാമാധ്യമങ്ങളുടെ കാപട്യം തിരിച്ചറിഞ്ഞശേഷം ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകനായി മാറി. അമേരിക്കന്‍ജനത നേരിടുന്ന സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തികപ്രശ്നങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കിയിട്ടുള്ള പത്രപ്രവര്‍ത്തകനാണ് ലെവിറ്റിന്‍ . ബൊളീവിയയില്‍ 2000ല്‍ നടന്ന ജലപ്രക്ഷോഭം റിപ്പോര്‍ട്ട് ചെയ്തു. ലാറ്റിനമേരിക്കയില്‍ ഉടനീളവും ഇന്ത്യ, ചൈന, കിഴക്കന്‍ ആഫ്രിക്ക, ബാള്‍ക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന "ദി ഇന്‍ഡിപെന്‍ഡന്റിന്റെ" സ്ഥാപക എഡിറ്റര്‍ അരുണ്‍ ഗുപ്തയും "ദി ഒക്യുപൈഡ് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ" പത്രാധിപസമിതിയിലുണ്ട്. ഗുപ്ത ഇന്ത്യന്‍വംശജനാണ്. എഴുത്തുകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ ജെഡ് ബ്രാന്‍ഡ്താണ് പത്രം രൂപകല്‍പ്പന ചെയ്യുന്നത്. "ക്വിക്സ്റ്റാര്‍ട്ടര്‍ ഡോട്ട്കോം" എന്ന വെബ്സൈറ്റ് വഴിയാണ് പത്രത്തിന്റെ പ്രസിദ്ധീകരണത്തിന് ആവശ്യമായ പണം ശേഖരിക്കുന്നത്. ഹോളിവുഡിലെ അതുല്യ പ്രതിഭ മൈക്കള്‍ മൂര്‍ , "നോ ലോഗോ" എന്ന വിഖ്യാത കോര്‍പറേറ്റ്വിരുദ്ധ ഗ്രന്ഥത്തിന്റെ രചയിതാവ് നവോമി ക്ലെയന്‍ , നടന്‍ ആന്‍ഡി ബിക്കള്‍ബാം തുടങ്ങിയവര്‍ ഫണ്ട് സമാഹരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നു. മൈക്കള്‍ മൂര്‍ കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബറാക് ഒബാമയെ വിജയിപ്പിക്കാന്‍ ഏറെ യത്നിച്ചിരുന്നു. ഒബാമ തന്നെ നിരാശപ്പെടുത്തിയെന്നാണ് പിന്നീട് മൂര്‍ പരസ്യമായി പ്രഖ്യാപിച്ചത്.

 
ആഗോളകുത്തകകള്‍ നിയന്ത്രിക്കുന്ന അമേരിക്കന്‍ മാധ്യമമേഖലയില്‍ "ദി ഒക്യുപൈഡ് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ" മുന്നേറ്റം ആവേശകരമാണ്. സിഎന്‍ബിസിയും സ്റ്റാര്‍ ന്യൂസും ഫോക്സ് ന്യൂസും എബിസി ചാനലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത് കോര്‍പറേറ്റുകളുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് അമേരിക്കയിലെ സാധാരണക്കാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. മാന്‍ഹാട്ടനിലെ ദൗത്യം വിജയിച്ചതോടെ വാഷിങ്ടണിലും പത്രത്തിന്റെ പതിപ്പ് ഇറക്കി. ലാറ്റിനമേരിക്കന്‍ കുടിയേറ്റക്കാരുടെ കോളനികളില്‍ സ്പാനിഷ് പതിപ്പിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ലെവിറ്റിന്‍ പറയുന്നു. വംശത്തിനും വര്‍ണത്തിനും അതീതമായ പ്രശ്നങ്ങളാണ് പ്രക്ഷോഭത്തില്‍ ഉയര്‍ത്തുന്നതെങ്കിലും സാധാരണക്കാരുടെ ഭാഷയില്‍ സംസാരിക്കാനാണ് പത്രത്തിന്റെ ചുമതലക്കാര്‍ ശ്രമിക്കുന്നത്. പത്രത്തിന് നല്‍കിയ പേരുതന്നെ പ്രതീകാത്മകമാണ്. അമേരിക്കന്‍ മുതലാളിത്തത്തിന്റെ അനൗദ്യോഗിക ജിഹ്വയാണ് റുപെര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള "ദി വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍". കോര്‍പറേറ്റ് ആര്‍ത്തിക്കും ഇതിന് ഒത്താശചെയ്യുന്ന വാള്‍ സ്ട്രീറ്റിന്റെ കുറ്റകൃത്യങ്ങള്‍ക്കും എതിരായ പ്രക്ഷോഭത്തിന്റെ പ്രചാരണമാധ്യമമെന്ന നിലയില്‍ ഈ സംരഭത്തിന് "ദി ഒക്യുപൈഡ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍" എന്ന പേരിട്ടത് അണിയറപ്രവര്‍ത്തകരുടെ ആശയവ്യക്തത വിളിച്ചറിയിക്കുന്നു. ഈ പേര് കൗതുകത്തിനുവേണ്ടി നല്‍കിയതല്ലെന്നും സ്വാഭാവികമായിത്തന്നെ മനസ്സില്‍ ഉദിച്ചതാണെന്നും പത്രാധിപരില്‍ ഒരാളായ അരുണ്‍ ഗുപ്ത പറയുന്നു. ആദ്യ മുഖപ്രസംഗത്തില്‍ ഇങ്ങനെ എഴുതി: "മുതലാളിത്തത്തിന്റെ ഭദ്രാസനത്തെ രണ്ടാഴ്ചയായി ദരിദ്രജനങ്ങള്‍ സാമ്പത്തികപ്രഭുക്കളില്‍നിന്നും അവരുടെ കിങ്കരന്മാരായ പൊലീസില്‍നിന്നും പിടിച്ചെടുത്തിരിക്കുന്നു". "ദി ഒക്യുപൈഡ് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ" വിജയത്തില്‍ ആവേശംകൊണ്ട് പ്രക്ഷോഭകര്‍ പറയുന്നു: "പത്രം മരിക്കുമെന്നൊക്കെ ചിലര്‍ പറയുന്നു. എന്നാല്‍ , മഷിയും എഴുത്തും ഒരിക്കലും അവസാനിക്കില്ല. വെബ്സൈറ്റുകള്‍ വന്നുപോകും. അതേസമയം, ജനങ്ങളുടെ പത്രത്തിന്റെ ശക്തി മറ്റൊന്നിനുമില്ല. നൂറു വര്‍ഷം കൂടിയെങ്കിലും പത്രത്തിന്റെ സ്വാധീനം ഇന്നത്തെ നിലയില്‍ തുടരും". അമേരിക്കയിലെ 99 ശതമാനം ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രക്ഷോഭത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ രാജ്യവ്യാപകമായി "ദി ഒക്യുപൈഡ് വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ" പ്രസിദ്ധീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍ . തല്‍ക്കാലം സൗജന്യമായി വിതരണംചെയ്യുന്ന പത്രത്തിന്റെ പ്രസിദ്ധീകരണം നിലനിര്‍ത്താന്‍ ആവശ്യമായ തീരുമാനങ്ങള്‍ ഉടന്‍തന്നെ ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. പത്രത്തിനെതിരെ സംഘടിതമായ ആക്രമണം പ്രതീക്ഷിക്കുന്നതിനാല്‍ അതീവരഹസ്യമായാണ് അണിയറനീക്കങ്ങള്‍ . ആഗോളമാധ്യമങ്ങള്‍ പ്രക്ഷോഭത്തിന് ആദ്യം ഒട്ടുംതന്നെ ചെവികൊടുത്തില്ല. സെപ്തംബര്‍ അവസാനവാരം മൊത്തം വാര്‍ത്താ കവറേജിന്റെ രണ്ടു ശതമാനം മാത്രമായിരുന്നു സമരത്തിന് നല്‍കിയത്. ഒക്ടോബര്‍ ആദ്യമായപ്പോള്‍ ഇത് ഏഴു ശതമാനമായി. ഇവിടെയും ബദല്‍മാധ്യമങ്ങളുടെ സ്വാധീനമുണ്ട്. വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ കുത്തകമാധ്യമങ്ങള്‍ക്ക് ഇത് അവഗണിക്കാന്‍ കഴിയാതെയായി.


*****


സാജന്‍ എവുജിന്‍