2013, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

മോഡിയിസവും മതേതര ബഹുസ്വരത നേരിടുന്ന വെല്ലുവിളികളും

ഷബ്നം ഹാഷ്മി

ഇന്ത്യയിലെ മതേതര ബഹുസ്വരതക്കെതിരെ ഉയര്‍ന്നു വന്നിരിക്കുന്ന വെല്ലുവിളികളില്‍ പ്രധാനവും അപകടകരമായ മാനങ്ങളുള്ളതുമാണ് നരേന്ദ്ര മോഡിയുടെ ഫാസിസ്റ്റ് ഭീകരത. ഹിന്ദു രാഷ്ട്രമാണ് മോഡി ലക്ഷ്യമിടുന്നത്. ന്യൂനപക്ഷങ്ങള്‍ക്കും മറ്റിതര ജനസമൂഹങ്ങള്‍ക്കും ഇടമില്ലാത്ത ഹിന്ദുരാഷ്ട്രത്തിന്റെ പരീക്ഷണ മാതൃകയാണ് മോഡി കഴിഞ്ഞ 10 വര്‍ഷമായി ഗുജറാത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷങ്ങളെയും ദളിതുകളെയും സ്ത്രീകളെയും വേട്ടയാടുന്ന രാഷ്ട്രീയമാണ് മോഡിയുടേത്. 2006 ലെ സച്ചാര്‍ കമ്മറ്റി ചൂണ്ടിക്കാട്ടിയതുപോലെ തീവ്ര വലതുപക്ഷ ശക്തികള്‍ പ്രചരിപ്പിക്കുന്നതു പോലെ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഈ വിഭാഗങ്ങള്‍ക്കിടയില്‍ ചില പദ്ധതികള്‍ കൊണ്ടുവന്നെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടാക്കിയിട്ടില്ല. പുതിയ പഠനങ്ങള്‍ ആവശ്യമാണ്.

ഇന്ത്യയില്‍ എല്ലാവിധ അവകാശവാദങ്ങള്‍ക്കുമപ്പുറം ന്യൂനപക്ഷ-ആദിവാസി-ദളിത് വിഭാഗങ്ങളുടെ ഉന്നമനം വലിയൊരു ചോദ്യചിഹ്നമായി കിടക്കുകയാണ്. സംഘപരിവാറിന്റെ വളര്‍ച്ചയും ഭീഷണിയും ന്യൂനപക്ഷങ്ങളെ സമൂഹത്തിന്റെ പ്രാന്തങ്ങളിലേക്ക് തള്ളിയിരിക്കുന്നു. മുസ്ലീം സമുദായത്തിലെ വളരെ ന്യൂനപക്ഷമായ ഒരു വിഭാഗത്തിന്റെ - മതമൗലികവാദികളുടെ-തീവ്രവാദ പ്രവര്‍ത്തനം ഉയര്‍ത്തിക്കാട്ടി ആ സമുഹത്തെയാകെ ഭീകരവാദികളാക്കി മുദ്രകുത്തി ആജീവനാന്തം വേട്ടയാടാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് നടക്കുന്നത്. മാലോഗവ്, മെക്കാമസ്ജിദ്, സംഝോത എക്സ്പ്രസ് സ്ഫോടനങ്ങള്‍ക്ക് പിറകില്‍ സംഘപരിവാര്‍ സംഘടനകളായിരുന്നുവെന്ന് എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും രാജ്യത്ത് നടക്കുന്ന സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്വം ഏകപക്ഷീയമായി മുസ്ലീങ്ങളുടെമേല്‍ ചുമത്തുകയാണ്. പലപ്പോഴും സത്യം പുറത്തുവരുമ്പോഴേക്കും ഭീകരരായി മുദ്രകുത്തപ്പെട്ട് ജീവിതം പിടിച്ചുപറിക്കപ്പെട്ട ചെറുപ്പക്കാര്‍ നിരവധിയാണ്. ഇതിനെതിരെ ദേശീയ തലത്തില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നുവെന്നത് ആശ്വാസകരമാണ്.

ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ മരണങ്ങള്‍ക്ക് പിറകിലെ അണിയറക്കഥകള്‍ അന്വേഷണ ഏജന്‍സികളും പത്രങ്ങളും പുറത്തുകൊണ്ടുവന്നുകൊണ്ടിരിക്കു
കയാണ്. ഇസ്രത്ത്ജഹാന്‍ എന്ന പെണ്‍കുട്ടിയുടെയും കൂട്ടുകാരുടെയും കൊലപാതകത്തില്‍ മോഡിക്കുള്ള പങ്ക് ചര്‍ച്ച ചെയ്യപ്പെടുകയാണ്.മോഡി സംശയത്തിന്റെ നിഴലിലാണ്. ഇന്ത്യയുടെ മതനിരപേക്ഷ ബഹുസ്വരത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിദ്വേഷത്തിന്റെ രാഷ്ട്രീയത്തില്‍നിന്നാണ്. വിദ്വേഷത്തിന്റെയും പ്രതികാരത്തിന്റയും അക്രമ വാഞ്ചകള്‍ ഗുജറാത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു. മോഡിയിസമെന്നത് വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ്. അപര മതസമൂഹങ്ങളുടെ ഉന്മൂലന സിദ്ധാന്തമാണത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രം ഇത് ഒതുങ്ങി നില്‍ക്കുന്നു എന്ന് പറയാനാവില്ല. രാജ്യത്തിന്റെ ഭൂരിപക്ഷ പ്രദേശങ്ങളിലും ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ ആക്രമണങ്ങളും അവഗണനയും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത് കൂടുതലാണ്. കൂടുതല്‍ അക്രമാസക്തമായ സ്വഭാവം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഹിന്ദുത്വ ശക്തികള്‍ കൈവരിച്ചിരിക്കുന്നു. കര്‍ണാടകയിലെ സംഭവങ്ങള്‍ രാജ്യം കണ്ടതാണ്. അറിഞ്ഞതാണ്. ഒറീസ്സയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷം വേട്ടയാടപ്പെട്ടത് നാം കണ്ടതാണ്. മധ്യപ്രദേശില്‍ ന്യൂനപക്ഷങ്ങളും ആദിവാസികളും ദളിതരുമാണ് ഇരകള്‍. ഛത്തീസ്ഗഢില്‍ ഗോത്രജനത വേട്ടയാടപ്പെടുകയാണ്. ഗുജറാത്തിലെന്നപോലെ ഒറീസയില്‍ 50,000 പേര്‍ക്ക് സ്വദേശം വിട്ടുപോകേണ്ടിവന്നു. അവരെയൊന്നും ഇന്നുവരെ പുനരധിവസിപ്പിച്ചിട്ടില്ല. ഒഡീഷയില്‍ അന്വേഷണങ്ങള്‍ ഒന്നും ഒരിടത്തും എത്തിയിട്ടില്ല.

ഗുജറാത്തില്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഇടപെടലുകളുണ്ടായി. സാമൂഹ്യ പ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ഇടപെടല്‍മൂലം ചില കേസുകളിലെ അന്വേഷണം ഫലം കണ്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ യു.പി.എ ഗവണ്‍മെന്റിന്റെ നിലപാട് പൂര്‍ണ പരാജയവും നിരാശാജനകവുമാണ്, ഏറ്റവും ഭീതി ഉണര്‍ത്തുന്ന കാര്യം രാജ്യമെമ്പാടും സംഘപരിവാറിന്റെ വളര്‍ച്ചയാണ്.ഇവര്‍ ഇലക്ഷന്‍ ജയിക്കില്ലെന്നിരിക്കാം. പക്ഷേ ജനങ്ങളുടെ മനസ്സില്‍ വിദ്വേഷത്തിന്റെ വിത്തുകള്‍ പാകുന്നതില്‍ വിജയിക്കുന്നുണ്ട്.
സംഘപരിവാറിന്റെ ഈ വിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും പ്രത്യയശാസ്ത്രം അപകടത്തിലാക്കു
ന്നത് ക്രിസ്ത്യാനികളെയും മുസ്ലീംങ്ങളെയും ദളിതരെയും മാത്രമല്ല, സ്ത്രീകളെയും കൂടിയാണ്.

മോഡിയുടെ ഹിന്ദുരാഷ്ട്ര -ആര്‍എസ്എസിന്റെ സാംസ്കാരിക ദേശീയത - ത്തില്‍ സ്ത്രീകളുടെ പ്രാതിനിധ്യം പരിമിതപ്പെട്ടതാണ്. ന്യൂനപക്ഷങ്ങളും സ്ത്രീകളും രണ്ടാംതരം പൗരന്‍മാരായിട്ടാണ് ഹിന്ദുരാഷ്ട്രത്തിന്റെ പ്രത്യയശാസ്ത്രം സ്വയം വിശദീകരിച്ചിട്ടുള്ളത്. മോഡിയും സംഘപരിവാറും പ്രചരിപ്പിച്ചിരിക്കുന്നത് ഗുജറാത്ത് ഇന്ന് സമാധാനപരമാണെന്നാണ്; കലാപരഹിതമാണെന്നാണ്. സംഘപരിവാര്‍ തന്ത്രം മാറ്റിയിരിക്കുന്നു. ചെറിയ ലഹള സംഘടിപ്പിക്കുന്നു. ഇത് തുടര്‍ച്ചയയി ആസൂത്രണംചെയ്ത് നടപ്പിലാക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് സ്വന്തം വീടുകളില്‍ പ്രവേശിക്കാനാവാത്ത സ്ഥിതിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്വന്തം ഗ്രാമത്തില്‍ തിരിച്ചുപോയ പലര്‍ക്കും ഹിന്ദു സംഘടനകളുടെ സമ്മത പത്രം ഒപ്പുവെക്കേണ്ടിവരുന്നു. വംശഹത്യയുടെ കാലത്തെ കേസുകള്‍ പിന്‍വലിക്കണമെന്നും മാര്‍ക്കറ്റിലെ പ്രധാന സ്ഥലങ്ങളില്‍ കച്ചവടം ചെയ്യില്ലെന്നും കരാരില്‍ ഒപ്പുവെക്കേണ്ടിവന്നു. സ്വന്തം ഭാര്യയേയും മക്കളേയും സഹോദരിയെയും ഒക്കെ ബലത്സംഗം ചെയ്തവരോട് സ്വന്തം സ്വത്തെല്ലാം കൊള്ളയടിച്ചവരോട് സന്ധിചെയ്യേണ്ടനിര്‍ഭാഗ്യകരമായ അവസ്ഥയാണ് ഇത്. കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ഇതെല്ലാം മറച്ചുപിടിക്കുന്നു.

"ഗുജറാത്ത് ടുഡേ" ഉള്‍പ്പടെ എല്ലാ പ്രാദേശിക പത്രങ്ങളും ഇലക്ടോണിക് മാധ്യമങ്ങളും റിലയന്‍സ് വാങ്ങിക്കൂട്ടിയിരിക്കുന്നു. സത്യം രാജ്യമറിയുന്നില്ല. രാജ്യം ഗുജറാത്തിലെ തുടരുന്ന ന്യൂനപക്ഷവേട്ടയുടെ വാര്‍ത്തകള്‍ അറിയുന്നില്ല. വംശഹത്യയുടെ ചോരക്കറ പുരണ്ട മോഡിക്ക് വികസന നായകനെന്ന പ്രതിച്ഛായ നിര്‍മിക്കുകയാണ് കോര്‍പ്പറേറ്റുകളും ആഗോള പബ്ലിക് റിലേഷന്‍സ് കമ്പനികളും. ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ സംസ്ഥാനമാണ് ഗുജറാത്ത്. കൂലി നിരക്ക്, ശിശുമരണനിരക്ക്, തൊഴിലില്ലായ്മാ നിരക്ക് എന്നിവയെല്ലാം ദേശീയ ശരാശരിയേക്കാള്‍ താഴെയാണ് മോഡിയുടെ ഗുജറാത്തിലെന്ന സത്യം വന്‍കിട മാധ്യമങ്ങള്‍ സമര്‍ത്ഥമായി മറച്ചുപിടിക്കുകയാണ്. മോഡി ഇന്ത്യയെ ഗുജറാത്താക്കാനാണിപ്പോള്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിപദം ലക്ഷ്യംവെച്ച് മോഡിയിസത്തിന്റ രഥം ഉരുളുകയാണ്.

ഡല്‍ഹി കണ്‍വന്‍ഷന്റെ ലക്ഷ്യം


പ്രകാശ് കാരാട്ട്

വര്‍ഗീയതക്കെതിരെ ജനങ്ങളുടെ ഐക്യം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ മാസം 30 ന് ന്യൂഡല്‍ഹിയില്‍ കണ്‍വന്‍ഷന്‍ ചേരും. കോണ്‍ഗ്രസിതര മതനിരപേക്ഷ കക്ഷിനേതാക്കളും ബുദ്ധിജീവികളും കലാകാരന്മാരും ഈ കണ്‍വന്‍ഷനില്‍ പങ്കെടുക്കും. ഇത്തരത്തെിലൊരു കണ്‍വന്‍ഷന്‍ ചേരുന്നതില്‍ ജനവിഭാഗങ്ങളില്‍ വലിയ താല്‍പ്പര്യം ദൃശ്യമായിട്ടുണ്ട്. അതോടൊപ്പം മാധ്യമ ഊഹാപോഹങ്ങളും പെരുകി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമമായാണ് ഈ നീക്കത്തെ പലരും കാണുന്നത്. കോണ്‍ഗ്രസിതര, ബിജെപി ഇതര കൂട്ടുകെട്ടിനെക്കുറിച്ചും കക്ഷിബന്ധങ്ങളിലെ മാറ്റങ്ങളെക്കുറിച്ചും അവര്‍ വിലയിരുത്തല്‍ നടത്തുന്നു. എന്നാല്‍, കണ്‍വന്‍ഷന്‍ ചേരുന്നതിന്റെ പിന്നിലുള്ള യാഥാര്‍ഥ ലക്ഷ്യം എന്താണ്?

 
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെമ്പാടും വര്‍ഗീയ ശക്തികള്‍ പ്രത്യേകിച്ചും ആര്‍എസ്എസ്- ഹിന്ദുത്വ സംഘടനകള്‍ ആധിപത്യം ഉറപ്പിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ്. ബിജെപിക്ക് അധികാരത്തില്‍ തിരിച്ചുവരാനായി നടത്തുന്ന വന്‍ ശ്രമങ്ങളുടെ ഭാഗമാണിത്. ഇതുമായി ബന്ധപ്പെട്ടുതന്നെയാണ് രാജ്യമെമ്പാടും വര്‍ഗീയമായ വിഷയങ്ങള്‍ ഉയര്‍ത്താനും വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള സംഘടനകള്‍ ശ്രമിക്കുന്നത്. ഇതിന്റെ ഫലമായാണ് സെപ്തംബര്‍ ആദ്യവാരം ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഏറെ വര്‍ധിച്ചു. ഇപ്പോള്‍ ബിഹാറിലും ഇത് ആവര്‍ത്തിക്കുന്നു. ബിജെപിക്ക് അധികാരത്തിന്റെ അടുത്ത് പോലും എത്തണമെങ്കില്‍ ഏറ്റവുമധികം നേട്ടങ്ങളുണ്ടാകേണ്ട സംസ്ഥാനങ്ങളാണ് ഇവയൊക്കെ. വര്‍ഗീയ ച്രചാരണത്തിനായി ഉപയോഗിക്കുന്ന വിഷയങ്ങള്‍ പലതാണ്. എന്നാല്‍, ചില വിഷയങ്ങള്‍ക്ക് മൂര്‍ച്ചയേറെയാണ്. വിവിധ പ്രദേശങ്ങളില്‍ ആര്‍എസ്എസുമായി ബന്ധപ്പെട്ട സംഘടനകള്‍ ഗോഹത്യാവിഷയം ഉയര്‍ത്തി മൂസ്ലിങ്ങളെ ആക്രമിക്കുന്നു. സര്‍ക്കാര്‍ അനുമതിയോടെ കന്നുകാലികളെ വാഹനങ്ങളില്‍ കൊണ്ടുപോകുമ്പോള്‍ പശ്ചിമ ഉത്തര്‍പ്രദേശിലും ഹരിയാനയിലും മറ്റും തടഞ്ഞുനിര്‍ത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കുക പതിവാണ്. മറ്റൊരു പ്രശ്നം യുവതികളെയും പെണ്‍കുട്ടികളെയും ആണ്‍കുട്ടികള്‍ ദ്രോഹിക്കുന്നതാണ്. ഇതില്‍ ആണ്‍കുട്ടിയും പെണ്‍കുട്ടിയും വ്യത്യസ്ത മതത്തില്‍പെട്ടവരാണെങ്കില്‍ അതിന് വര്‍ഗീയ നിറം നല്‍കുന്നു. ഇത്തരമൊരു സംഭവമാണ് മുസഫര്‍നഗറില്‍ വര്‍ഗീയ വികാരം ആളിക്കത്തിച്ചത്. ജാതിയും പിന്തുടര്‍ച്ചാ ധാരണകളും വര്‍ഗീയ വികാരം ആളിക്കത്തിക്കാന്‍ ഉപയോഗിക്കുന്നു.
 
മകളെയും മരുമക്കളെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് മുസഫര്‍നഗറില്‍ ജാട്ട് മഹാപഞ്ചായത്ത് ചേര്‍ന്നത്. അതിനുശേഷമാണ് ഗ്രാമങ്ങളില്‍ മുസ്ലിങ്ങള്‍ക്കു നേരെ വലിയ ആക്രമണങ്ങളുണ്ടായത്. ഇന്ത്യയില്‍ വര്‍ഗീയതയുടെ ചരിത്രം പരിശോധിച്ചാല്‍ വിവിധഘട്ടങ്ങളില്‍ ഹിന്ദുവര്‍ഗീയ ശക്തികളും ന്യൂനപക്ഷ വര്‍ഗീയ സംഘടനകളും സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങള്‍ വര്‍ഗീയമായി ജനങ്ങളെ സംഘടിപ്പിക്കുന്നതിന് ഉപയോഗിച്ചിട്ടുണ്ട്. ഇത് കലാപത്തിനും നിരവധി പേരുടെ മരണത്തിനും സാമുദായിക സൗഹാര്‍ദ തകര്‍ച്ചയ്ക്കും കാരണമായി. സര്‍ക്കാരിന്റെ നയങ്ങളുടെയും മറ്റും ഫലമായി പലപ്പോഴും ഉണ്ടാകുന്ന സാമൂഹ്യ-സാമ്പത്തിക പ്രശ്നങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അസംതൃപ്തി പടര്‍ത്തുമ്പോള്‍ വര്‍ഗീയ പിന്തിരിപ്പന്‍ ശക്തികള്‍ ഈ അവസരം ഉപയോഗപ്പെടുത്തി ജനങ്ങളെ വര്‍ഗീയ ചേരിതിരിവിലേക്കും വൈരത്തിലേക്കും നയിക്കുകയാണ്. ദുര്‍ഭരണത്തിന്റെയും അഴിമതിയുടെയും റെക്കോഡുള്ള ഒമ്പത് വര്‍ഷത്തെ യുപിഎ ഭരണത്തിനോട് ജനങ്ങള്‍ക്ക് കടുത്ത അസംതൃപ്തിയുണ്ട്. വിലക്കയറ്റവും വിഷമംപിടിച്ച ജീവിത സാഹചര്യങ്ങളും തൊഴിലവസരങ്ങളുടെ കുറവുമാണ് ഈ അസംതൃപ്തിക്ക് കാരണം. 2014 ഏപ്രില്‍- മെയ് മാസങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കും. ഹിന്ദുത്വ ശക്തികളുടെ കരുനീക്കങ്ങള്‍ക്ക് ആക്കംകൂട്ടുന്ന സാഹചര്യമാണിതെന്നര്‍ഥം. ഈ കരുനീക്കങ്ങളുടെ ഭാഗമായാണ് കടുത്ത ഹിന്ദുത്വ വാദിയും ആര്‍എസ്എസ് പ്രചാരകനുമായ നരേന്ദ്ര മോഡിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നത്. "വികസനം", "സംശുദ്ധഭരണം"എന്നിവ നല്‍കാന്‍ കഴിയുന്ന നേതാവായാണ് മോഡി അവതരിപ്പിക്കപ്പെടുന്നത്. ഈ മുഖംമൂടിക്കു പിന്നില്‍ ഗുജറാത്തിന് മറ്റൊരു മുഖമുണ്ട്. 1980 മുതല്‍ ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയാണ് ഗുജറാത്ത്. മധ്യവര്‍ഗ ബോധത്തെ ലക്ഷ്യമാക്കിയുള്ള ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരണത്തിനോടൊപ്പം
ന്യൂപപക്ഷങ്ങളെ-മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും-അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളും ഉണ്ടായി. ഇതാണ് 2002 ലെ ഭീകരമായ ഗുജറാത്ത് വംശഹത്യയിലേക്ക് എത്തിച്ചത്.
 
അയോധ്യയിലെ "കര്‍സേവ"യ്ക്കും 1990 ല്‍ എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന കുപ്രസിദ്ധ രഥയാത്രയ്ക്കും മുന്നോടിയായി ന്യുനപക്ഷങ്ങള്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍ക്കും കലാപങ്ങള്‍ക്കും രാജ്യം സാക്ഷ്യം വഹിച്ചു. വടക്ക്-പടിഞ്ഞാറന്‍ ഇന്ത്യയിലെമ്പാടും ന്യൂനപക്ഷങ്ങള്‍ക്തെിരെ നടന്ന വേട്ടയാടലിന്റെ പരിണതഫലമായിരുന്നു 1992 ഡിസംബര്‍ ആറിന് ബാബറിമസ്ജിദ് തകര്‍ത്തത്. ഇതാണ് 1998ലും 1999ലും ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരണത്തിന് വഴിയൊരുക്കിയത്. രാജ്യത്തെ കൊള്ളയടിക്കാന്‍ വന്‍കിട ബിസിനസുകാരെ അനുവദിച്ചും വന്‍ കുംഭകോണങ്ങള്‍ക്ക് വഴിയൊരുക്കിയും യുപിഎ സര്‍ക്കാരിന്റെ മോശപ്പെട്ട ഭരണം ഒരു വശത്ത്. കോണ്‍ഗ്രസ് പാര്‍ടിയുടെ അവസരവാദപരവും സങ്കുചിതവുമായ നയങ്ങള്‍ മറുഭാഗത്ത്. ഇതാണ് ബിജെപി- ആര്‍എസ്എസ് കൂട്ടുകെട്ട് പ്രതിനിധാനംചെയ്യുന്ന വലതുപക്ഷ വര്‍ഗീയ ശക്തികള്‍ ചൂഷണംചെയ്യാന്‍ ശ്രമിക്കുന്നത്.
രാജ്യം വീണ്ടുമൊരു വര്‍ഗീയസ്പര്‍ധയ്ക്കും കലാപത്തിനും സാക്ഷ്യം വഹിക്കരുത്. ജനങ്ങളുടെ ഐക്യം തകര്‍ക്കാനും സാമുദായിക സൗഹാര്‍ദം തകരാനും അനുവദിച്ചൂകൂടാ. ഇടതുപക്ഷ-ജനാധിപത്യ മതേതര ശക്തികള്‍ക്ക്്, വര്‍ഗീയശക്തികള്‍ക്കെതിരെയുള്ള സമരമെന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടോ രാഷ്ട്രീയനേട്ടം കൊയ്യാനോ ഉള്ള ഒന്നല്ല. ഇവിടെ അപകടത്തിലാകുന്നത് രാജ്യത്തിലെ ജനങ്ങളുടെ ഐക്യവും രാജ്യത്തിന്റെ അഖണ്ഡതയുമാണ്. ഈയൊരു സാഹചര്യത്തിലാണ് ഇടതുപക്ഷ, ജനാധിപത്യ, മതേതര ശക്തികളെ പ്രതിനിധാനംചെയ്യുന്ന ഒക്ടോബര്‍ 30 ന്റെ കണ്‍വന്‍ഷന്‍ പ്രാധാന്യം അര്‍ഹിക്കുന്നത്. വര്‍ഗീയതക്കെതിരായ ഈ യോജിച്ച വേദി കോണ്‍ഗ്രസ്- ബിജെപി ഇതര കക്ഷികളെ അണിനിരത്തിയാല്‍ വരും ദിവസങ്ങളിലെ രാഷ്ട്രീയമാറ്റങ്ങളെ അത് സഹായിക്കും.

2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

സ്വാമി വിവേകാനന്ദന്റെ ഇസ്ലാം കാഴ്ചപ്പാട്...

ഹുസൈന്‍ രണ്ടത്താണി
Posted on: 15-Oct-2013 09:08 PM
- See more at: http://www.deshabhimani.com/newscontent.php?id=365646#sthash.NtdYkv8y.dpuf
ഹുസൈന്‍ രണ്ടത്താണി
Posted on: 15-Oct-2013 09:08 PM
- See more at: http://www.deshabhimani.com/newscontent.php?id=365646#sthash.NtdYkv8y.dpuf
ഹുസൈന്‍ രണ്ടത്താണി

ചരിത്രപുരുഷന്മാരെ അടിച്ചും പരത്തിയും തങ്ങള്‍ക്ക് പാകമാക്കുന്ന ഹീനകൃത്യമാണ് വര്‍ഗീയവാദികള്‍
പലരും ചെയ്യുന്നത്. മാനവസേവ ജീവിതചര്യയാക്കിയ യുഗപുരുഷന്മാരെയും പ്രവാചകന്മാരെയും തങ്ങളുടെ ഹിതമനുസരിച്ച് അവര്‍ കുപ്പായമിടുവിക്കുന്നു. സ്വാമി വിവേകാനന്ദന്റെ നൂറ്റമ്പതാം ജന്മവാര്‍ഷികം ഹിന്ദുത്വവാദികള്‍ ഇപ്രകാരമാണ് ഹൈജാക്ക് ചെയ്തത്. ശ്രീരാമനെയും ശിവജിയെയുമൊക്കെ മുസ്ലിംവിരുദ്ധതയുടെ പോരാളികളാക്കി അവതരിപ്പിച്ചവര്‍തന്നെ പലമത സാരവുമേകം എന്നു പ്രഖ്യാപിച്ച വിവേകാനന്ദനെ ഹിന്ദുമതത്തിന്റെ ആക്രമണോത്സുകനായ പുനരുദ്ധാരകനാക്കി മാറ്റി. സ്വാമിയുടെ മാനവികതയെയും ഉല്‍കൃഷ്ട ചിന്തകളെയും പ്രചരിപ്പിക്കുന്നതിനുപകരം സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയ ചില പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ വായില്‍ വച്ചുകൊടുത്ത് സ്വാമി മുസ്ലിം വിമര്‍ശകനാണെന്ന് സ്ഥാപിക്കാനാണ് ശ്രമം. ഏക ദൈവത്വത്തിന് ശക്തമായി നിലകൊണ്ട സ്വാമി ഇസ്ലാം മതത്തെക്കുറിച്ച് ഏറെ മതിപ്പോടെയാണ് സംസാരിച്ചത്. സര്‍വമതങ്ങളെയും അംഗീകരിക്കലാണ് ഹിന്ദുമതത്തിന്റെ ഉല്‍കൃഷ്ടത എന്ന് അദ്ദേഹം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.
വേദങ്ങളും ഉപനിഷത്തുക്കളും ഉയര്‍ത്തിപ്പിടിച്ച വേദാന്തമാണ് ഹിന്ദുമതത്തിന്റെ സത്ത. മറ്റൊന്നും ഹൈന്ദവമല്ല. വേദാന്തത്തെ ആത്യന്തിക സത്യമായി അംഗീകരിച്ച സ്വാമി ഇസ്ലാമും വേദാന്തംതന്നെയാണ് ഉള്‍ക്കൊള്ളുന്നതെന്ന് സമര്‍ഥിച്ചു. ഏതുസമുദായത്തിലും ഏതുദേശത്തും ഏതുവിശ്വാസത്തിലും ജനിച്ചുവളര്‍ന്നവരാകട്ടെ, നമുക്ക് പൈതൃകമായി ഉപദേശങ്ങളും സച്ചരിതവും അരുളിയിട്ടുള്ള പൂര്‍വന്മാരായ എല്ലാ ആത്മദ്രഷ്ടാക്കള്‍ക്കും അഞ്ജലിയര്‍പ്പിക്കാം. പിറവിയോ നിറമോ വര്‍ഗമോ ഏതുമായിക്കൊള്ളട്ടെ, മാനവസമുദായത്തെ സമുദ്ധരിക്കാന്‍ സന്നദ്ധരായിരിക്കുന്ന ഈശ്വര കല്‍പ്പരായ മഹതീമഹാന്മാരെ നാം വണങ്ങുന്നു. (വിവേകാനന്ദ സാഹിത്യ സര്‍വസ്വം, തൃശൂര്‍, 1992, 417). മതങ്ങള്‍ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് സ്വാമി പറഞ്ഞതിങ്ങനെ: ദൈവത്തിങ്കലെത്താന്‍ നിങ്ങള്‍ ഭിന്നമാര്‍ഗങ്ങളെ അവലംബിച്ചേക്കാം. എല്ലാവരും ഒരേമതംതന്നെ വിശ്വസിക്കണമെന്ന ആശയം അപകടമാണ്. എല്ലാവര്‍ക്കും മതത്തെക്കുറിച്ച് ഒരേ അഭിപ്രായം; ദൈവത്തിങ്കലെത്താന്‍ ഒരേമാര്‍ഗം എന്നതൊക്കെ അര്‍ഥമില്ലാത്തതാണ്. അങ്ങനെയാവുമ്പോള്‍ എല്ലാ മതങ്ങളും ചിന്തകളും നശിച്ചുപോവും. ദൈവത്തിങ്കലെത്താന്‍ മറ്റൊരുമാര്‍ഗം സ്വീകരിക്കുന്ന സഹോദരനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവന്‍ സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നത് അസംബന്ധമാണ്. അവന്റെ സ്നേഹത്തിന് ഒരു വിലയുമില്ല. ക്രിസ്തുവിനെയോ ബുദ്ധനെയോ പ്രവാചകനെയോ ആരാധിക്കാന്‍ അതത് മതങ്ങള്‍ പഠിപ്പിക്കട്ടെ. അവരോട് നമുക്ക് ഒരു കലഹവുമില്ല (Complete Works,-  വാള്യം 3, 26-27) 

സ്വാമി പറയുന്നത് വേദാന്തം എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്നുവെന്നാണ്: നിങ്ങള്‍ ക്രിസ്ത്യാനിയോ ബുദ്ധനോ യഹൂദനോ ഹൈന്ദവനോ ആവട്ടെ, ഏത് മിത്തുകളില്‍ വിശ്വസിക്കുന്നവനോ ആവട്ടെ, നിങ്ങള്‍ നസ്റേത്തിലെയോ മക്കയിലെയോ ഇന്ത്യയിലെയോ മറ്റെവിടെയെങ്കിലുമോ ഉള്ള പ്രവാചകനെ അംഗീകരിക്കുന്നുവെന്നിരിക്കട്ടെ, നിങ്ങള്‍ സ്വയം ഒരു പ്രവാചകനാണെന്നുതന്നെയിരിക്കട്ടെ, വേദാന്തം എല്ലാ മതങ്ങളുടെയും പശ്ചാത്തലമാണ്. എല്ലാ പ്രവാചകന്മാരും സന്യാസിമാരും മഹര്‍ഷിമാരും വേദാന്തത്തിന്റെ ചിത്രീകരണങ്ങളും സാക്ഷാല്‍ക്കാരങ്ങളുമാണ്. സഹിഷ്ണുതയാണ് മതത്തിന്റെ അടിസ്ഥാനമെന്ന് കുംഭകോണത്ത് നടത്തിയ പ്രസംഗത്തില്‍ സ്വാമി അടിവരയിട്ടു: അന്യോന്യം ഉദാരമായ പരിഗണന ഇല്ലാത്തിടത്തോളം കാലം ഒരു പരിഷ്കാരത്തിനും തലയുയര്‍ത്താനേ തരപ്പെടില്ല. അത്യന്താപേക്ഷിതമായ ഈ ഔദാര്യത്തിലേക്കുള്ള ഒന്നാമത്തെ ചുവടുവയ്പ് മറ്റുള്ളവരുടെ മതശ്രദ്ധയെ സ്നേഹത്തോടെയും ഉദാരതയോടെയും വീക്ഷിക്കലാണ്. ഇത്രയുംകൊണ്ടു മാത്രമായില്ല. നാം ഉദാരന്മാരായാല്‍ മാത്രംപോരെന്ന് ധരിക്കണം. നമ്മുടെ മതപരമായ ആശയങ്ങളും ശ്രദ്ധകളും എത്രയൊക്കെ ഭിന്നമാണെങ്കിലും നാം തികഞ്ഞ സഹായംകൂടി ചെയ്യുന്നവരാകണം. ഞാനിപ്പോള്‍ പറഞ്ഞതുപോലെ ഇതുതന്നെയാണ് നാമിപ്പോള്‍ ഭാരതത്തില്‍ ചെയ്തുവരുന്നത്. ഭാരതത്തില്‍ ഹിന്ദുക്കളാണ് ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും പള്ളി പണിതു കൊടുത്തത്. ഇതുതന്നെയാണ് ചെയ്യേണ്ട കാര്യം. (വിവേകാനന്ദ സാഹിത്യ സംഗ്രഹം, 259) 

ഭാരതത്തിന്റെ ദേശീയമായ ആശയം അടിസ്ഥാനപരമായി ഹൈന്ദവമാണെന്ന് സ്വാമിജി വിശ്വസിച്ചു. ഹിന്ദുമതവും ഇസ്ലാം മാര്‍ഗവും തമ്മില്‍ കാര്യമായ വ്യത്യാസമൊന്നും അദ്ദേഹം കണ്ടില്ല. ഷാജഹാന്‍ ചക്രവര്‍ത്തിയെ വിദേശി എന്നുവിളിച്ച ആളോട് സ്വാമി പറഞ്ഞു: ചക്രവര്‍ത്തി കുഴിമാടത്തില്‍നിന്ന് എഴുന്നേറ്റുവന്ന് ഇതിന് മറുപടിപറയും. ഭാരതത്തിന്റെ ഭാവി എന്ന ലേഖനത്തില്‍ സ്വാമി എഴുതി: മുഹമ്മദന്‍ഭരണം ദരിദ്രര്‍ക്കും അധഃസ്ഥിതര്‍ക്കും മോചനമായാണ് അനുഭവപ്പെട്ടത്. അങ്ങനെയാണ് നമ്മുടെ അഞ്ചിലൊരുഭാഗം മുഹമ്മദീയരായത്. വാളുംതീയും കൊണ്ടാണ് ഇത് സാധിച്ചത്  എന്നുവിചാരിക്കുന്നത് ശുദ്ധഭ്രാന്താണ്. മുഗളന്മാരുടെ കലാപൈതൃകത്തില്‍ സ്വാമി അഭിമാനംകൊണ്ടിരുന്നെന്നും ഹിന്ദു വധുവിനെ സ്വീകരിക്കുന്ന മുഗള്‍നയത്തെ അഭിനന്ദിച്ചുവെന്നും അദ്ദേഹത്തിന്റെ ശിഷ്യ സിസ്റ്റര്‍ നിവേദിത എഴുതി. (റഫീഖ് സക്കറിയ, ടൈംസ് ഓഫ് ഇന്ത്യ, മെയ് 16, 2002) 

വിവേകാനന്ദന്‍ അമേരിക്കയില്‍ നടത്തിയ പ്രസംഗത്തില്‍ പറയുന്നതിങ്ങനെ: സമത്വത്തിന്റെ ദൂതനാണ് മുഹമ്മദ്. നിങ്ങള്‍ ചോദിക്കും, അദ്ദേഹത്തിന്റെ മതത്തില്‍ എന്ത് നന്മയാണ് ഉള്ളതെന്ന്? നന്മയില്ലെങ്കില്‍ അതെങ്ങനെയാണ് നിലനില്‍ക്കുക? നന്മമാത്രമേ ജീവിക്കുകയുള്ളു. അതേ നിലനില്‍ക്കുകയുള്ളു. നന്മയില്ലാതെ മുഹമ്മദനിസം എങ്ങനെ ജീവിക്കാനാണ്? അതില്‍ വളരെ നന്മയുണ്ട്. മുഹമ്മദീയരില്‍ സമ്പൂര്‍ണമായ സമത്വവും സാഹോദര്യവും വേണമെന്ന് മുഹമ്മദ് ജീവിതത്തില്‍ കാണിച്ചു. അവിടെ വര്‍ഗത്തിന്റെയോ ജാതിയുടെയോ വര്‍ണത്തിന്റെയോ ലിംഗത്തിന്റെയോ പ്രശ്നമുണ്ടായിരുന്നില്ല. സ്ത്രീകള്‍ക്ക് ആത്മാവുണ്ടെന്ന് മുഹമ്മദീയര്‍ വിശ്വസിക്കുന്നില്ല എന്നത് തെറ്റായ പ്രസ്താവമാണ്. ഞാനൊരു മുഹമ്മദനീയനല്ല. എങ്കിലും അവരെപ്പറ്റി പഠിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. സ്ത്രീക്ക് ആത്മാവില്ല എന്ന ഒരൊറ്റ വാക്കുപോലും ഖുറാനിലില്ല. എന്നാല്‍, അവര്‍ക്ക് ആത്മാവുണ്ടെന്നാണ് ഖുര്‍ ആനിലുള്ളത്. 

മതപരമായ വിശാലതയുടെ വേദാന്തികമായ പൊരുള്‍ മുഹമ്മദനിസത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യയിലെ മുഹമ്മദനിസം മറ്റേത് രാജ്യത്തേതിനേക്കാളും വ്യത്യസ്തമാണ്. മുഹമ്മദീയര്‍ മറ്റു രാജ്യങ്ങളില്‍നിന്ന് വരികയും മറ്റു മതക്കാരുമായി ഒന്നിച്ച് എങ്ങനെ ജീവിക്കാമെന്ന് അവരുടെ മതക്കാരെത്തന്നെ പഠിപ്പിക്കുകയുമാണ് ഇവിടെ ചെയ്തത്. പ്രായോഗിക അദൈ്വതം ഹിന്ദുക്കളില്‍ ആഗോളപരമായി വികസിക്കേണ്ടതുണ്ട്. നമ്മുടെ സ്വന്തം മാതൃഭൂമിക്ക് ഹിന്ദുയിസം ഇസ്ലാം എന്നീ രണ്ട് വ്യവസ്ഥകളുടെ സംഗമം-  വേദാന്ത ബുദ്ധിയും ഇസ്ലാമിക ശരീരവും- ആണ് ഏക പ്രതീക്ഷ. (ക്രിസ്റ്റോഫര്‍ ഇശര്‍വുഡ്, ടീച്ചിങ്സ് ഓഫ് വിവേകാനന്ദ, ഹിന്ദുസ്ഥാന്‍ ടൈംസ്, 25-7-2007). 
സ്വാമിയുടെ പ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തില്‍ നിന്ന്: ക്രിസ്ത്യാനി ഹിന്ദുവോ ബുദ്ധമതക്കാരനോ ആവണ്ട. ഹിന്ദുവോ ബുദ്ധിസ്റ്റോ ക്രിസ്ത്യാനിയാവുകയും വേണ്ട. ഓരോരുത്തരും അവരവരുടെ വ്യക്തിത്വം സംരക്ഷിക്കപ്പെടുകയും അവരവരുടെ നിയമങ്ങള്‍ക്കനുസരിച്ച് വളരുകയും ചെയ്യുമ്പോള്‍തന്നെ മറ്റുള്ളവരുടെ ആശയങ്ങളെ ഉള്‍ക്കൊള്ളുകയും വേണം. മതങ്ങളുടെ പാര്‍ലമെന്റ് ലോകത്തിന് വല്ലതും കാണിച്ച് കൊടുത്തിട്ടുണ്ടെങ്കില്‍ അത് ഇതാണ്. പുണ്യവും വിശുദ്ധിയും ധര്‍മവും ലോകത്ത് ഏതെങ്കിലും ചര്‍ച്ചിന്റെ കുത്തകയല്ല. എല്ലാ വ്യവസ്ഥകളും ഉന്നതമായ സ്വഭാവങ്ങളോടു കൂടിയ സ്ത്രീകളെയും പുരുഷന്മാരെയും സൃഷ്ടിച്ചിട്ടുണ്ട്. ഈ തെളിവിന്റെ വെളിച്ചത്തില്‍ ആരെങ്കിലും തന്റെ മതം മാത്രം നിലനില്‍ക്കുകയും മറ്റുള്ളത് നശിക്കണമെന്നും ആഗ്രഹിക്കുന്നുവെങ്കില്‍ അവരോട് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍നിന്ന് ഞാന്‍ സഹതപിക്കുന്നു. മാത്രമല്ല, ഓരോ മതത്തിന്റെയും ബാനറിന്റെ അടിയില്‍ ഒരു ഉപേക്ഷയും കൂടാതെ ഈ വരികള്‍കൂടി എഴുതണമെന്ന് ഞാന്‍ നിര്‍ദേശിക്കുകയാണ്: സഹായിക്കുക, സംഘര്‍ഷമരുത്;  സാത്മീകരിക്കുക, നശിപ്പിക്കരുത്; സൗഹൃദവും സമാധാനവും നിലനിര്‍ത്തുക; ഭിന്നതയരുത് (ചിക്കാഗോ പ്രസംഗം) 

കാലിഫോര്‍ണിയയിലെ പ്രസംഗത്തില്‍ സ്വാമി പറഞ്ഞതിങ്ങനെ: ഉദാഹരണത്തിന് മുഹമ്മദനിസത്തെ എടുക്കുക. മുഹമ്മദനിസത്തോടുള്ള വിരോധം ക്രിസ്ത്യാനികള്‍ക്ക് മറ്റാരോടുമില്ല. മതത്തിന്റെ ഏറ്റവും ചീത്തയായ രൂപമാണതെന്നാണ് അവര്‍ കരുതുന്നത്. ഒരാള്‍ മുഹമ്മദനീയനാകുന്നതോടുകൂടി ഇസ്ലാം ഒരു വ്യത്യാസവും കൂടാതെ തുറന്ന കൈയോടെ അവനെ സ്വീകരിക്കുന്നു. മറ്റൊരു മതത്തിലും ഇങ്ങനെയില്ല. ഇസ്ലാം അതിന്റെ അനുയായികളെ തുല്യരായി കാണുന്നു. അതിന്റെ പ്രത്യേക മേന്മയും അതുതന്നെ. ജീവിതത്തിന്റെ ഭൗതികമായ ആശയങ്ങളെക്കുറിച്ച് ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. തങ്ങളുടെ വിശ്വാസക്കാരായ എല്ലാവരെയും പ്രായോഗികമായിത്തന്നെ ആ മതം സഹോദരന്മാരായി കാണുന്നു എന്നതാണ് മുഹമ്മദനിസത്തിന്റെ ലോകത്തോടുള്ള പ്രബോധനം. അതാണ് മുഹമ്മദന്‍ മതത്തിന്റെ മുഖ്യഭാഗംതന്നെ. (കാലിഫോര്‍ണിയയില്‍ 1900 ജനുവരി 28ന് ചെയ്ത പ്രസംഗം, Complete works, വാള്യം 2) 

ബ്രിട്ടീഷ് മേധാവിത്തത്തിനെതിരെ ഹിന്ദു മുസ്ലിം മൈത്രി കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്ന് വിവേകാനന്ദ സ്വാമി പ്രസ്താവിച്ചു. ബ്രിട്ടീഷുകാരുടെ ഭരണം രാജ്യത്തെ അസാംസ്കാരികതയിലേക്ക് നയിച്ചുവെന്നും എഴുതി: നിങ്ങള്‍ ഇന്ത്യയിലേക്ക് നോക്കൂ. ഹിന്ദുക്കള്‍ എന്താണ് ഇട്ടേച്ചുപോയത്? എല്ലായിടത്തും വിസ്മയം തുളുമ്പുന്ന ക്ഷേത്രങ്ങള്‍. മുഹമ്മദീയരോ, മനോഹരമായ കൊട്ടാരങ്ങള്‍. എന്നാല്‍, എന്താണ് ഇംഗ്ലീഷുകാര്‍ തരുന്നത്? പൊട്ടിയ ബ്രാണ്ടിക്കുപ്പികളുടെ കൂമ്പാരംമാത്രം. (സാഹിത്യ സംഗ്രഹം, 184). 

ഇസ്ലാം മതത്തെക്കുറിച്ച് ഇത്രയും വാഴ്ത്തിയ സ്വാമി വിവേകാനന്ദനെയാണ് ചില ഹിന്ദുത്വ മാധ്യമങ്ങള്‍ മുസ്ലിം വിമര്‍ശകനാണെന്ന് മുദ്രകുത്തുന്നത്. അതിനായി യൂറോപ്പില്‍ നടത്തിയതാണെന്ന് പറയുന്ന ചില പ്രസംഗവരികള്‍ അവര്‍ നിരന്തരം ഉദ്ധരിക്കുകയും ചെയ്യുന്നു. സത്യസന്ധത സ്വാമിജിയുടെ മുഖമുദ്രയാണെന്നതിനാല്‍ അത്തരം പ്രസംഗങ്ങളുടെ നിജസ്ഥിതി പഠന വിധേയമാക്കേണ്ടതാണ്. ഗോള്‍വാള്‍ക്കറുടെ വര്‍ഗീയചിന്തകള്‍ സ്വാമിജിയുടെ തലയില്‍ കെട്ടിവച്ച് ഹിന്ദുത്വം വാഴ്ത്തപ്പെടാനുള്ള ശ്രമങ്ങളുടെ ചുരുളഴിക്കാന്‍ മതനിരപേക്ഷ ശക്തികള്‍ക്ക് കഴിയണം. ഗുജറാത്തില്‍ വംശീയഹത്യ നടത്തിയ നരേന്ദ്രമോഡിപോലും സ്വാമി വിവേകാനന്ദനെ ഉയര്‍ത്തിക്കാട്ടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന വിരോധാഭാസമാണ് നാമിപ്പോള്‍ കാണുന്നത്.

2013, ഒക്‌ടോബർ 5, ശനിയാഴ്‌ച

മലബാര്‍ കലാപവും സ്മാരകങ്ങളും

പിണറായി വിജയന്‍

മലബാര്‍ കലാപത്തിന്റെ ആരാധ്യനേതാക്കളായിരുന്ന ആലി മുസലിയാര്‍ക്കും മാധവന്‍നായര്‍ക്കും സ്മാരകം പണിതത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. ആലി മുസലിയാരുടെ സ്മാരകത്തിന് തറക്കല്ലിട്ടത് ടി ശിവദാസമേനോനും മാധവന്‍നായരുടെ സ്മാരകത്തിന് തറക്കല്ലിട്ടത് പാലോളി മുഹമ്മദ്കുട്ടിയുമായിരുന്നു. തിരൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നശേഷമാണ് വാഗണ്‍ ട്രാജഡിക്ക് സ്മാരകം ഉണ്ടായത്. വള്ളുമ്പുറത്ത് ഹിച്ച്കോക്കിന്റെ സ്മാരകം മാറ്റിയതും ഇടതുപക്ഷ സര്‍ക്കാരായിരുന്നു. മലബാര്‍ കലാപത്തിന്റെ തുടര്‍ച്ച എന്ന നിലയില്‍ എംഎസ്പിയില്‍ മുസ്ലിങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. അത് മാറ്റി പ്രവേശനം ഉറപ്പുവരുത്തിയത് 1957 ലെ ഇടതുപക്ഷ സര്‍ക്കാരാണ്. മറ്റു ജനവിഭാഗങ്ങള്‍ക്ക് ആരാധനാലയങ്ങള്‍ പണിയുന്നതിന് നിയന്ത്രണങ്ങള്‍ ഒന്നും ഇല്ലാതിരിക്കെ, മുസ്ലിം ജനവിഭാഗത്തിനുണ്ടായ നിയന്ത്രണം എടുത്തു മാറ്റിയതും ആ സര്‍ക്കാര്‍തന്നെ.

സാമൂഹ്യ നവീകരണ പ്രസ്ഥാനങ്ങള്‍

ആധുനിക ആശയങ്ങള്‍ സമൂഹത്തില്‍ രൂപപ്പെട്ടതോടെ പരമ്പരാഗത രീതികളില്‍നിന്ന് മാറ്റമുണ്ടാവണമെന്ന ചിന്ത മറ്റു വിഭാഗങ്ങളിലെന്നപോലെ മുസ്ലിങ്ങളിലും ഉയര്‍ന്നു. നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുസ്ലിം സമുദായത്തിലും വളര്‍ന്നു. നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വംകൊടുത്ത പ്രധാന വ്യക്തിയാണ് സെയ്ദ് സനാഉള്ള മക്തി തങ്ങള്‍. മലയാളം, അറബി, ഇംഗ്ലീഷ്, ഉറുദു, പേര്‍ഷ്യന്‍ ഭാഷകള്‍ ഇദ്ദേഹത്തിന് വശമായിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിനുകീഴില്‍ ഉദ്യോഗം ലഭിച്ചിട്ടും മതനവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി അത് രാജിവച്ചു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായാണ് അദ്ദേഹം പൊരുതിയത്. മുസ്ലിങ്ങളെ ആധുനിക വിദ്യാഭ്യാസം നേടി പരിഷ്കൃതരാവാന്‍ ഉദ്ബോധിപ്പിച്ച അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തി. അറബിയിലും മലയാളത്തിലും അറബിമലയാളത്തിലും പുസ്തകങ്ങളും ലഘുലേഖകളും പ്രചരിപ്പിച്ചു. യാഥാസ്ഥിതികരുടെ എതിര്‍പ്പിനുമുന്നില്‍ കീഴടങ്ങിയില്ല.

ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി എടുത്തുപറയേണ്ട പേരാണ്. അധ്യാപകനായിരുന്ന അദ്ദേഹം ഇസ്ലാമിക മതപഠനത്തെയും പൊതുവിദ്യാഭ്യാസത്തെയും പരമ്പരാഗത ശൈലിയില്‍നിന്ന് വിമുക്തമാക്കി ആധുനികതയിലേക്ക് നയിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേക താല്‍പ്പര്യമെടുത്തു. ഷെയ്ക്ക് മുഹമ്മദ് ഹമദാനി തങ്ങള്‍ വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിച്ച മറ്റൊരു വ്യക്തിയാണ്. ഇസ്ലാമിക നവോത്ഥാനത്തിന് പ്രധാനപങ്കു വഹിച്ച വക്കം മൗലവി ലോകത്തെ പുതിയ വികാസങ്ങളെ മുസ്ലിം സമുദായത്തില്‍ എത്തിക്കാനായി ഐക്യമുസ്ലിം സംഘം ഉണ്ടാക്കി. സാമുദായിക നവീകരണപ്രവര്‍ത്തനത്തോടൊപ്പം രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു. വക്കം മൗലവിയുടെ പത്രത്തിലാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ലേഖനങ്ങള്‍ പ്രസിദ്ധീകൃതമായത്.

ഏറനാട്ടിലെയും വള്ളുവനാട്ടിലെയും കുടിയാന്മാരെ സംഘടിപ്പിച്ചതില്‍ കട്ടിലശേരി മുഹമ്മദ് മുസലിയാര്‍ക്ക് പ്രധാന പങ്കുണ്ട്. ഇങ്ങനെയുള്ള അനേകം വ്യക്തികള്‍ മുസ്ലിം മതവിശ്വാസികളെ ആധുനികതയുമായും നവീന വിദ്യാഭ്യാസരീതികളുമായും അടുപ്പിക്കുന്നതിനാണ് പ്രധാനമായും പരിശ്രമിച്ചത്. ഒരു വിജ്ഞാനവും ഹറാമല്ലെന്ന് പ്രഖ്യാപിച്ച അറയ്ക്കല്‍ രാജകുടുംബ വിദ്യാഭ്യാസ വിഭാഗത്തിലെ അധ്യാപകനായ കോയക്കുഞ്ഞ് സാഹിബും ഈ ഗണത്തില്‍പെടുന്നു. ഖുര്‍ആന്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്ത സി ഐ അഹമ്മദ് മൗലവി എടുത്തുപറയാന്‍ പറ്റുന്ന വ്യക്തിത്വമാണ്. ഖുര്‍ആന്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്യുന്നതുപോലും തെറ്റാണ് എന്ന വാദമാണ് അക്കാലത്ത് ഉയര്‍ന്നത്. അതിനെ നേരിട്ടാണ് അദ്ദേഹം മുന്നോട്ടുപോയത്. അഹമ്മദ് മൗലവിക്ക് ഖുര്‍ആന്‍ പരിഭാഷയ്ക്ക് പ്രചോദനം നല്‍കിയത് മുഹമ്മദ് അബ്ദുറഹിമാന്‍ ആയിരുന്നു. രാഷ്ട്രീയരംഗത്ത് സജീവമായി ഇടപെടുമ്പോഴും നവോത്ഥാന ധാരകളുമായി ബന്ധം പുലര്‍ത്തുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചു. ചേകന്നൂര്‍ മൗലവിയുടെ ചിന്തകള്‍ ഇക്കൂട്ടത്തില്‍ വരുന്നതാണ്.

മുസ്ലിങ്ങള്‍ക്കിടയിലെ പ്രസ്ഥാനങ്ങള്‍
ലോകത്ത് മുസ്ലിം സമുദായത്തില്‍ നിലനില്‍ക്കുന്ന ശക്തമായ ഉള്‍പ്പിരിവ് ഷിയാ, സുന്നി എന്നീ നിലകളിലാണ്. കേരളത്തില്‍ ഷിയകളുടെ സ്വാധീനം ഇല്ലെന്നുതന്നെ പറയാം. സുന്നി വിഭാഗമാണ് പ്രധാനം. മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും വച്ചുപുലര്‍ത്താന്‍ പറ്റുന്ന മതനിരപേക്ഷ ഭരണത്തിന്‍കീഴില്‍ പ്രവര്‍ത്തിക്കുന്നത് ഇസ്ലാമിന് തടസ്സമല്ലെന്ന സെക്കുലര്‍ നിലപാട് പൊതുവില്‍ സുന്നികള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. മതനവീകരണത്തിന് എന്ന നിലയില്‍ രൂപംകൊണ്ടതാണ് മുജാഹിദ് പ്രസ്ഥാനം. സ്ത്രീകളുടെ പള്ളിപ്രവേശം തുടങ്ങി ചില ഗുണപരമായ കാഴ്ചപ്പാടുകള്‍ ഇവര്‍ മുന്നോട്ടുവയ്ക്കുന്നു. മതത്തിനകത്ത് പുരോഗമന കാഴ്ചപ്പാടുകള്‍ ഇവര്‍ ഉയര്‍ത്തി. അത്തരം കാഴ്ചപ്പാടുകളെ മുന്നോട്ടു നയിക്കാന്‍ പുതിയ കാലഘട്ടത്തില്‍ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. മതത്തെയും ഭരണകൂടത്തെയും രണ്ടായികാണുന്ന മതേതരത്വത്തെ എതിര്‍ക്കുകയും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് ജമ-അത്തെ ഇസ്ലാമി. ഇസ്ലാമിക രാഷ്ട്രത്തിനകത്തു മാത്രമേ ഇസ്ലാം മതവിശ്വാസത്തെ മുന്നോട്ട് കൊണ്ടുപോകാനാകൂ എന്ന നിലപാട് അവര്‍ സ്വീകരിക്കുന്നു.  ആര്‍എസ്എസിന്റെ ഹിന്ദുരാഷ്ട്രംപോലെ ഇസ്ലാമിക രാഷ്ട്രസങ്കല്‍പ്പം മുന്നോട്ടുവയ്ക്കുന്ന ജമ-അത്തെ ഇസ്ലാമിയുടെ വര്‍ഗീയ അജന്‍ഡകള്‍ ശക്തമായി എതിര്‍ക്കപ്പെടേണ്ടതുണ്ട്. വെല്‍ഫെയര്‍ പാര്‍ടി എന്ന മുഖംമൂടിയിട്ട് തങ്ങളുടെ അജന്‍ഡ നടപ്പാക്കാനാണ് അവര്‍ ഇന്ന് ശ്രമിക്കുന്നത്. എന്‍ഡിഎഫ് ഇപ്പോള്‍ എസ്ഡിപിഐ എന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയാണ്. അതിശക്തമായി തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുക, സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുക എന്നതാണ് ഇവരുടെ രീതി. മുസ്ലിം സമുദായാംഗങ്ങള്‍ മറ്റ് വിശ്വാസികളുമായി ബന്ധപ്പെടാന്‍ പാടില്ലെന്നും അവര്‍ പ്രത്യേകരീതിയില്‍ ജീവിക്കുകയും പ്രത്യേക രീതിയില്‍ വസ്ത്രധാരണം നടത്തുകയും വേണമെന്ന് അവര്‍ ശഠിക്കുന്നു. മുസ്ലിം സമുദായത്തില്‍ ഫാസിസ്റ്റ് രീതിയിലുള്ള അടിച്ചേല്‍പ്പിക്കലിനാണ് ഇവര്‍ ശ്രമിക്കുന്നത്. മുസ്ലിം ന്യൂനപക്ഷങ്ങളെ പൊതുസമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്ന രീതിയാണ് ഇതിലൂടെ ഉണ്ടാകുന്നത്.

വര്‍ത്തമാന ലോകരാഷ്ട്രീയവും മുസ്ലിം ജനവിഭാഗങ്ങളും
ലോകരാഷ്ട്രീയത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വം സ്വീകരിക്കുന്ന ആധിപത്യരീതികള്‍ മുസ്ലിം ജനവിഭാഗത്തില്‍ മറ്റെല്ലായിടത്തുമെന്നപോലെ കേരളത്തിലും കടുത്ത ആശങ്ക ഉയര്‍ത്തുന്നു. പ്രത്യേകിച്ചും ഗള്‍ഫ് മേഖലയില്‍ കേരളത്തില്‍നിന്ന് ലക്ഷക്കണക്കിനുപേര്‍ ജോലിചെയ്യുന്ന സാഹചര്യത്തില്‍. കേരളത്തിന്റെ അടുപ്പ് പുകയണമെങ്കില്‍ ഈ പണംകൂടി വേണം എന്നതാണ് വസ്തുത. ഗള്‍ഫ് മേഖലയിലെ എണ്ണനിക്ഷേപം ലക്ഷ്യംവച്ച് അധികാരം കൈപ്പിടിയില്‍ ഒതുക്കുന്നതിനുള്ള ശ്രമത്തിലാണ് അമേരിക്ക. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ആധിപത്യം ഉറപ്പിച്ചശേഷം ഇറാനെയും സിറിയയെയും തകര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നു. അറബ് മേഖലയില്‍ അവശേഷിക്കുന്ന മതേതരരാഷ്ട്രമായ സിറിയയെ തകര്‍ക്കുന്നതിന് ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്നു. അമേരിക്ക നടത്തുന്ന ഇത്തരം ഇടപെടലുകള്‍ മുസ്ലിം ജനസാമാന്യത്തിനിടയില്‍ പ്രതിഷേധം ഉളവാക്കിയിട്ടുണ്ട്. ജനാധിപത്യവിരുദ്ധമായി അമേരിക്ക നടത്തുന്ന ഇത്തരം ചെയ്തികളെ പ്രതിരോധിക്കാന്‍ ഇന്ത്യപോലുള്ള രാജ്യങ്ങള്‍ തയ്യാറാകുന്നില്ല എന്നതും ഗൗരവമുള്ള പ്രശ്നമാണ്. അറബ് മേഖലയിലെ രാഷ്ട്രങ്ങളുടെ ഉറ്റ സുഹൃത്തായിരുന്നു സോവിയറ്റ് യൂണിയന്‍. ഇന്നത്തെപ്പോലെയുള്ള  ഇടപെടലുകള്‍ക്ക് അക്കാലത്തും അമേരിക്ക പരിശ്രമിച്ചിരുന്നു. അതിനെ പ്രതിരോധിച്ചത് സോവിയറ്റ് യൂണിയനാണ്. ഈജിപ്തില്‍ നേരിട്ട് ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ സോവിയറ്റ് യൂണിയന്‍ പരസ്യമായി രംഗത്തുവന്നതുകൊണ്ടാണ് അന്ന് അമേരിക്കയ്ക്ക് ഇടപെടാന്‍ കഴിയാതെപോയത്. ഇറാഖ് ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ അന്ന് സോവിയറ്റ് യൂണിയനുമായി നല്ല ബന്ധത്തിലായിരുന്നു. സോവിയറ്റ് തകര്‍ച്ചയോടെയാണ് അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന സ്ഥിതി സൃഷ്ടിക്കപ്പെട്ടത്!

2013, ഒക്‌ടോബർ 4, വെള്ളിയാഴ്‌ച

മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും

പിണറായി വിജയന്‍

ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ മുസ്ലിം ജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇടപെടുന്നില്ലെന്ന പ്രചാരണം ചില കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നുവരികയാണ്. മുസ്ലിം ജനവിഭാഗത്തിന് എതിരായിരുന്നു ഇടതുപക്ഷമെന്നും ചിലര്‍ ബോധപൂര്‍വം പ്രചാരണം നടത്തുന്നു. ഈ സാഹചര്യത്തില്‍ മലബാറിലെ ഇടതുപക്ഷം സ്വീകരിച്ച നിലപാടുകള്‍ മുസ്ലിം ജനവിഭാഗത്തെ എത്രത്തോളം മുന്നോട്ടുപോകുന്നതിന് സഹായിച്ചു എന്ന് തന്റേതായ വീക്ഷണഗതിയിലൂടെ വിശദീകരിക്കുന്ന പുസ്തകമാണ് ഹുസൈന്‍ രണ്ടത്താണിയുടെ "മലബാറിലെ മുസ്ലിങ്ങളും ഇടതുപക്ഷവും". ഇസ്ലാം മതത്തിന്റെ രൂപീകരണം തൊട്ട് സവിശേഷതകളെയും അവ ചരിത്രത്തില്‍ നിര്‍വഹിച്ച പങ്കിനെയുമെല്ലാം ശരിയായ രീതിയില്‍ കാണുന്നതിന് കമ്യൂണിസ്റ്റ് പാര്‍ടി തയ്യാറായിട്ടുണ്ട്. അറേബ്യന്‍ ജനത ലോകത്തിന് നല്‍കിയ സംഭാവനയെ എടുത്തുപറയുന്നതിന് ഒരു മടിയും കമ്യൂണിസ്റ്റ് ആചാര്യര്‍ കാണിച്ചിരുന്നില്ല. ആ പാരമ്പര്യം പിന്തുടര്‍ന്നാണ് കേരളത്തിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം അതിന്റെ രൂപീകരണഘട്ടം തൊട്ട് ഇന്നുവരെ പ്രവര്‍ത്തിച്ചത്. ഭാവിയിലും അതേ നിലപാടുകളെ പിന്‍പറ്റിത്തന്നെ മുന്നോട്ടുപോകും.

അറബികളുടെ സംഭാവനകള്‍
ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ട് അറേബ്യയില്‍ കൃഷി അസാധ്യമായിരുന്നതിനാല്‍ മറ്റു പ്രദേശങ്ങളില്‍നിന്ന് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ കൊണ്ടുവരാനും കച്ചവടത്തിലൂടെ ജീവിതം കരുപ്പിടിപ്പിക്കാനുമാണ് അറബികള്‍ ശ്രമിച്ചത്. ലോകത്തെമ്പാടും സഞ്ചരിക്കുകയും അവിടങ്ങളില്‍നിന്ന് വിജ്ഞാനം സ്വായത്തമാക്കുകയും ചെയ്ത അറബികള്‍, ലഭിച്ച വിജ്ഞാനങ്ങള്‍ ലോകമാകെ പ്രചരിപ്പിക്കുന്നതില്‍ വഹിച്ച പങ്ക് മാര്‍ക്സും എംഗല്‍സും എടുത്തുപറയുന്നുണ്ട്. ലോകത്തിലെ നവോത്ഥാനത്തെക്കുറിച്ച് "പ്രകൃതിയുടെ വൈരുധ്യാത്മകത" എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ എംഗല്‍സ് വിശദീകരിക്കുന്നു. യൂറോപ്പിലെ ആധുനികമായ കണ്ടുപിടിത്തങ്ങള്‍ക്ക് അടിസ്ഥാനമായിത്തീര്‍ന്ന പല വിവരങ്ങളും ലോകത്തിലെ വിവിധ ഭാഗങ്ങളില്‍നിന്ന് സ്വീകരിച്ചതും അവ എത്തിച്ചതും അറബികളായിരുന്നു എന്നെഴുതാനും എംഗല്‍സ് തയ്യാറായി. കേരളത്തില്‍നിന്നുപോലും ഇത്തരത്തിലുള്ള വിവരങ്ങള്‍ ശേഖരിച്ച് പ്രചരിപ്പിച്ചതിന്റെ കാര്യങ്ങളും പുതിയ പഠനങ്ങളിലൂടെ മുന്നോട്ടുവന്നിട്ടുണ്ട്. അറേബ്യന്‍ ജനതയുടെ ഇത്തരം സംഭാവനകള്‍ ബഹുമാനിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍.

മാര്‍ക്സിസ്റ്റ് സമീപനവും ഇസ്ലാമിന്റെ രൂപീകരണവും 
ലോകത്തില്‍ രൂപീകരിക്കപ്പെട്ട മതങ്ങളെ സംബന്ധിച്ചും ആ കാലഘട്ടങ്ങളില്‍ പൊതുവില്‍ നിര്‍വഹിച്ച ധര്‍മങ്ങളെ സംബന്ധിച്ചും മാര്‍ക്സും എംഗല്‍സും വിശദമായ പഠനം നടത്തിയിട്ടുണ്ട്. ഇസ്ലാമിന്റെ രൂപീകരണത്തെയും അത് സമൂഹത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെയും സംബന്ധിച്ചും അവര്‍ പഠിച്ചു. അറേബ്യയില്‍ വ്യാപാരത്തിലും വ്യവസായത്തിലും ഏര്‍പ്പെട്ട പട്ടണവാസികള്‍ ഒരു വശത്തും നാടോടികളായ ബദുയൂനികള്‍ മറുവശത്തുമായി കഴിയുന്ന ജനതകള്‍ക്ക് പറ്റിയ തരത്തിലുള്ള മതമെന്ന നിലയിലാണ് അവിടെ ഇസ്ലാം രൂപപ്പെട്ടത് എന്ന് അവര്‍ വ്യക്തമാക്കി. പട്ടണവാസികള്‍ കൂടുതല്‍ സമ്പന്നരും ബദുയൂനികള്‍ സമ്പത്ത് ഇല്ലാത്തവരുമായിരുന്നു എന്ന വൈരുധ്യത്തില്‍നിന്നാണ് ഇസ്ലാമിന്റെ രൂപീകരണം എന്ന കാഴ്ചപ്പാട് എംഗല്‍സ് മുന്നോട്ട് വയ്ക്കുന്നുത്. അറബ് ദേശീയബോധത്തിന്റെയും അവിടത്തെ അടിസ്ഥാന ജനവിഭാഗത്തിന്റെയും ആവശ്യങ്ങള്‍ക്കുള്ള ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ഇസ്ലാം രൂപീകരിക്കപ്പെട്ടതെന്നും തുടര്‍ന്ന് പറയുന്നു. അറേബ്യന്‍ ഉപദ്വീപിനെ അബിസീനിയക്കാരില്‍നിന്ന് വിമോചിപ്പിക്കുന്നതിനും വ്യാപാരമാര്‍ഗങ്ങള്‍ വീണ്ടെടുക്കുന്നതിനുള്ള അറബി ദേശീയബോധത്തിന്റെ ഉണര്‍വായിരുന്നു അതെന്നും നിരീക്ഷിച്ചു.

              

കേരളത്തില്‍ ഇസ്ലാം വന്ന വഴി 
അറബിക്കടലിന്റെ തീരത്തുള്ള കേരളത്തിന്റെ കിടപ്പ് അറേബ്യയുമായി ആദ്യകാലഘട്ടത്തില്‍ ബന്ധം സ്ഥാപിക്കുന്നതിന് ഇടയാക്കി. ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനുമുമ്പ് അറബികളുമായി വാണിജ്യബന്ധം കേരളത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ, ഇസ്ലാം അറേബ്യയില്‍ രൂപപ്പെട്ടതോടെ അറബിക്കച്ചവടക്കാരിലൂടെ ഈ ആശയം നമ്മുടെ നാട്ടിലും എത്തി. കേരളത്തിന്റെ സവിശേഷ സാമൂഹ്യസാഹചര്യത്തില്‍ ഇവ പ്രചരിക്കുന്നതിന് ഇടയായി. പ്രത്യേകിച്ചും തുറമുഖവുമായി ബന്ധപ്പെട്ട മേഖലകളില്‍. അക്കാലത്തെ പ്രധാനപ്പെട്ട കേരളത്തിലെ കച്ചവടകേന്ദ്രമായ മുസരീസില്‍ (ഇന്നത്തെ കൊടുങ്ങല്ലൂര്‍) ആയിരുന്നു ആദ്യത്തെ മുസ്ലിം പള്ളി സ്ഥാപിക്കപ്പെട്ടത്. വാണിജ്യരംഗത്ത് മലബാറില്‍ പ്രത്യേകിച്ചും അറബികളുടെ മേല്‍ക്കോയ്മയായിരുന്നു. എന്നാല്‍, ഇതിന്റെ പേരില്‍ രാജ്യത്ത് അധികാരം സ്ഥാപിക്കാനോ കച്ചവടം വര്‍ധിപ്പിക്കാനോ അറബികള്‍ ശ്രമിച്ചില്ല. അക്കാലത്ത് കേരളം സന്ദര്‍ശിച്ച സഞ്ചാരികളുടെ കൃതികളില്‍ ഇത് വ്യക്തമാണ്. 1498ല്‍ പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ വന്നതോടുകൂടി വിദേശ വാണിജ്യരംഗത്ത് ഇവര്‍ തമ്മില്‍ ആധിപത്യത്തിനുവേണ്ടിയുള്ള മത്സരം ആരംഭിച്ചു. അറബികളെ കച്ചവടത്തിന്റെ കുത്തകയില്‍നിന്ന് ഒഴിവാക്കണമെന്ന പോര്‍ച്ചുഗീസുകാരുടെ വാദം അന്നത്തെ സാമൂതിരി അംഗീകരിച്ചില്ല. ഇവിടത്തെ നാട്ടുരാജാക്കന്മാര്‍ക്കിടയിലുള്ള സംഘര്‍ഷങ്ങളെ ഉപയോഗപ്പെടുത്തി അധികാരം സ്ഥാപിക്കുന്നതിനുള്ള പരിശ്രമങ്ങളാണ് പോര്‍ച്ചുഗീസുകാര്‍ നടത്തിയത്. ഇത് കേരളത്തിന്റെ കടലോരങ്ങളില്‍ സംഘര്‍ഷം സൃഷ്ടിച്ചു. പോര്‍ച്ചുഗീസുകാരും അറബികളും തമ്മിലുള്ള സംഘര്‍ഷങ്ങളും മുസ്ലിം ജനവിഭാഗത്തിനെതിരെയുള്ള ഇവരുടെ ഇടപെടലും ശക്തമായി നടത്തുന്ന സ്ഥിതിയുണ്ടായി. പോര്‍ച്ചുഗീസുകാരുടെ ശേഷി നാവികരംഗത്തായിരുന്നു. അന്നത്തെ കാലഘട്ടത്തില്‍ വെള്ളത്തിലിറങ്ങി യുദ്ധം നടത്തുന്നത് സാമൂതിരിയുടെ നായര്‍ പോരാളികള്‍ക്ക് നിഷിദ്ധമായിരുന്നു. അതിനാല്‍ സാമൂതിരിക്ക് മറ്റ് വിഭാഗക്കാരെ ആശ്രയിക്കേണ്ടിവന്നു. കടലുമായും വാണിജ്യവുമായും ബന്ധമുണ്ടായിരുന്ന മുസ്ലിം ജനവിഭാഗത്തെ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ അണിനിരത്തി. വിദേശ ശക്തികള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമെന്ന നിലയില്‍ ഇസ്ലാം മതത്തിനെ പ്രോത്സാഹിപ്പിക്കുന്ന നില മലബാറില്‍ രൂപപ്പെട്ടു. കരയിലെ പോരാട്ടം നായര്‍പടയും കടലിലെ പോരാട്ടം കുഞ്ഞാലിമരയ്ക്കാരുടെ നേതൃത്വത്തിലുള്ള മുസ്ലിം ജനവിഭാഗവും ഏറ്റെടുത്തു. ഇതിനെ കൂട്ടിയിണക്കിയാണ് മലബാറിലെ സാമ്രാജ്യത്വവിരുദ്ധ പ്രതിരോധം രൂപപ്പെട്ടത്. അറയ്ക്കല്‍ രാജവംശത്തിന് ശക്തമായ നാവികപ്പട ഉണ്ടായിരുന്നതിനുപിന്നിലും ഇത്തരം ഘടകങ്ങള്‍ ഉണ്ടായിരുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള ശ്രമങ്ങള്‍ പോര്‍ച്ചുഗീസുകാര്‍ ആരംഭിക്കുകയും ഇതിനെ പ്രതിരോധിച്ച് കടലോരമേഖലയില്‍ മുസ്ലിം ജനവിഭാഗം പൊരുതുകയും ചെയ്തു. ഇത്തരം ഒരു ചെറുത്തുനില്‍പ്പായിരുന്നു പോര്‍ച്ചുഗീസുകാരുടെ ആധിപത്യം കേരളത്തില്‍ ഉണ്ടാകാതിരിക്കാന്‍ കാരണം. പോര്‍ട്ടുഗീസുകാരുടെ പ്രധാനപ്പെട്ട ആധിപത്യകേന്ദ്രമായിരുന്ന കണ്ണൂരില്‍ പോര്‍ട്ടുഗീസുകാരുടെ തെറ്റായ നയങ്ങള്‍ക്കെതിരായി അവിടത്തെ ജനത പോരാടി. അന്നത്തെ പോര്‍ച്ചുഗീസ് കോട്ടയുടെ ചുറ്റുമുണ്ടായിരുന്നത് ഇസ്ലാം മതവിശ്വാസികളായിരുന്നു എന്നതിനാല്‍ അവരുമായി നിരന്തരമായ ഏറ്റുമുട്ടല്‍ കണ്ണൂരില്‍ ഉണ്ടായിരുന്നു. പോര്‍ച്ചുഗീസുകാര്‍ക്ക് ശേഷം ആധിപത്യം സ്ഥാപിച്ച ബ്രിട്ടീഷുകാര്‍ അന്ന് നിലനിന്നിരുന്ന ജന്മിത്തഘടനയെ ശക്തിപ്പെടുത്തി. ജാതീയമായ ഉച്ചനീചത്വങ്ങളില്‍നിന്ന് ഇസ്ലാം വിഭിന്നമായിരുന്നു എന്നതിനാല്‍ അയിത്തജാതിക്കാരെന്ന് വിളിക്കപ്പെടുന്ന വിഭാഗങ്ങള്‍ ഇസ്ലാം മതത്തില്‍ എത്തി.

മുസ്ലിം ജനവിഭാഗവും കാര്‍ഷികസമരങ്ങളും 
സമൂഹത്തിന്റെ താഴേക്കിടയില്‍ ഉള്ളവരാണ് പ്രധാനമായും ഇസ്ലാംമതത്തില്‍ ഉണ്ടായിരുന്നത്. ജന്മിത്തവ്യവസ്ഥയുടെ കാല്‍ക്കീഴിലാണ് അവര്‍ കഴിഞ്ഞത്. ജന്മിത്തത്തിന്റെ അടിച്ചമര്‍ത്തലുകള്‍ക്കെതിരായുള്ള ചെറുത്തുനില്‍പ്പുകള്‍ ഈ ജനവിഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നു. മലബാറിലെ മാപ്പിള കലാപങ്ങളെന്നാണ് ബ്രിട്ടീഷുകാര്‍ പോരാട്ടങ്ങളെ വിശേഷിപ്പിച്ചത്. 1921ലെ മലബാറിലെ കാര്‍ഷിക കലാപത്തിനു മുമ്പ് നിരവധി പോരാട്ടങ്ങള്‍ ഇവിടെ ഉയര്‍ന്നുവന്നു. ഈ പോരാട്ടങ്ങളെ നേരിട്ട ബ്രിട്ടീഷുകാര്‍ അതിന് നേതൃപരമായ പങ്കു വഹിച്ചു എന്ന കുറ്റം ചുമത്തി മമ്പറം ഫസല്‍ പൂക്കോയ തങ്ങളെ നാടുകടത്തിയ ചരിത്രവും മലബാറിനുണ്ട്. മലബാറിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ബ്രിട്ടീഷുകാര്‍ നിയോഗിച്ച വില്യം ലോഗന്‍ പോരാട്ടത്തിനുപിന്നില്‍ കാര്‍ഷികപ്രശ്നങ്ങളാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

മുഹമ്മദ് അബ്ദുറഹ്മാനും കമ്യൂണിസ്റ്റുകാരും 
നേരത്തേ നടന്ന കലാപങ്ങളുടെ തുടര്‍ച്ച എന്ന നിലയിലാണ് ബ്രിട്ടീഷുകാര്‍ "മാപ്പിള കലാപം" എന്ന് പേരുവിളിച്ച് അധിക്ഷേപിച്ച കലാപം നടന്നത്. ക്രൂരമായ രീതിയിലാണ് ഈ കലാപത്തെ ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയത്. ആലി മുസലിയാരെ പോലെയുള്ള നേതാക്കളെ തൂക്കിക്കൊന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പശ്ശേരി തങ്ങള്‍ എന്നിവരെ വെടിവച്ചുകൊന്നു. കലാപത്തില്‍ ആയിരത്തോളം പേര്‍ കൊല്ലപ്പെട്ടു. 14,000 ത്തോളം പേര്‍ തടവിലായി. ഇതിലെ ദാരുണസംഭവമായിരുന്നു 1921 നവംബര്‍ 17ന് നടന്ന വാഗണ്‍ട്രാജഡി. മാപ്പിളമാരുടെ ഹാലിളക്കം എന്ന നിലയില്‍ വര്‍ഗീയപരമായി ഇത്തരം കലാപത്തെ മുദ്രകുത്താനുള്ള ബ്രിട്ടീഷുകാരുടെ ശ്രമത്തിനെതിരെ അക്കാലത്ത് ശക്തമായ നിലപാട് സ്വീകരിച്ചത് മുഹമ്മദ് അബ്ദുറഹ്മാനാണ്. ഈ പോരാട്ടത്തിന് "മലബാര്‍ കലാപം" എന്ന പേര് നല്‍കി അതിന്റെ സ്വഭാവത്തിലെ ദേശീയപരമായ തലം നല്‍കിയതും അദ്ദേഹമാണ്. അക്കാലത്ത് ലീഗും പിന്നീട് കോണ്‍ഗ്രസും ഈ കലാപത്തെ തള്ളിപ്പറഞ്ഞു. അപ്പോള്‍ മുഹമ്മദ് അബ്ദുറഹ്മാനാണ് പോരാട്ടക്കാരെ സഹായിക്കാന്‍ പിന്തുണയുമായി രംഗത്തെത്തിയത്. മുസ്ലിങ്ങളിലെ സമ്പന്നവിഭാഗം ഈ കലാപത്തെ എതിര്‍ത്തപ്പോള്‍ പാവപ്പെട്ട ജനതയായിരുന്നു ഈ പോരാട്ടങ്ങള്‍ക്കുപിന്നില്‍. സമ്പന്നരുടെ താല്‍പ്പര്യം സംരക്ഷിച്ച ലീഗ് പ്രമാണിമാര്‍ക്കുവേണ്ടി കലാപത്തെ തള്ളിപ്പറഞ്ഞു. മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ്ബിന്റെ നിലപാടുകളെ പിന്തുണയ്ക്കുന്ന സമീപനമാണ് ഇടതുപക്ഷക്കാര്‍ സ്വീകരിച്ചത്. മുഹമ്മദ് അബ്ദുറഹ്മാന്‍ പ്രസിഡന്റും ഇ എം എസ് സെക്രട്ടറിയുമായി കോണ്‍ഗ്രസിലെ വലതുപക്ഷവിഭാഗത്തിനെതിരെ ഇടതുപക്ഷ കെപിസിസി രൂപീകരിച്ചത് ഈ പശ്ചാത്തലത്തിലാണ്.

മലബാര്‍ കലാപം
1946 ആഗസ്റ്റ് 18, 19 തീയതികളില്‍ കോഴിക്കോട്ട് നടന്ന തിരുവിതാംകൂര്‍-കൊച്ചി-മലബാര്‍ കമ്യൂണിസ്റ്റ് പാര്‍ടി കമ്മിറ്റികളുടെ സംയുക്ത യോഗത്തില്‍, മലബാര്‍ലഹളയുടെ 25-ാം വാര്‍ഷികത്തില്‍ 1921ന്റെ ആഹ്വാനവും താക്കീതും എന്ന ഒരു പ്രമേയം അംഗീകരിച്ചു. ഇക്കാര്യം കൂടുതല്‍ വിശദീകരിച്ച്് ഇതേ പേരില്‍ ഇ എം എസും ലഘുലേഖ എഴുതി. ഇത് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് ദേശാഭിമാനി നിരോധിക്കാന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചത്. മലബാര്‍ കലാപത്തെ അതിന്റെ ശരിയായ അര്‍ഥത്തില്‍ വിശകലനം ചെയ്തതിന്റെ പേരില്‍ പത്രം നിരോധിക്കപ്പെട്ടു. മലബാര്‍ കലാപത്തെ ലീഗും കോണ്‍ഗ്രസും തള്ളിപ്പറഞ്ഞപ്പോള്‍ അതിന്റെ യഥാര്‍ഥവശം മുന്നോട്ട് വച്ചത് കമ്യൂണിസ്റ്റുകാരാണ്.

ബ്രിട്ടീഷുകാരെപ്പോലെ ഈ കലാപത്തെ മാപ്പിളമാരുടെ ഹാലിളക്കം എന്ന നിലയിലാണ് ചില വര്‍ഗീയശക്തികളും വ്യാഖ്യാനിക്കുന്നത്. എന്നാല്‍, കലാപത്തിന്റെ ഘട്ടത്തില്‍ അതിന്റെ നേതാക്കന്മാരെടുത്ത സമീപനം ഇത് വര്‍ഗീയമായ തരത്തില്‍ പോകാതിരിക്കാനായിരുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സമീപനം ഇത് വ്യക്തമാക്കുന്നു. ഇസ്ലാമിന്റെ കലാപമാണ് എന്ന വാദത്തെ കുഞ്ഞഹമ്മദ് ഹാജി തള്ളിക്കളഞ്ഞു. 1946 ആഗസ്റ്റ് 25ന് സര്‍ദാര്‍ ചന്ദ്രോത്ത് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കുഞ്ഞഹമ്മദ് ഹാജിയുടെ പ്രസംഗത്തിലെ കാര്യങ്ങള്‍ ഇങ്ങനെ ഉദ്ധരിക്കുന്നു: ""ഞാന്‍ ഇന്നലെ ഒരു വിവരമറിഞ്ഞു. ഇത് ഹിന്ദുക്കളും മുസല്‍മാന്‍മാരും തമ്മിലുള്ള ഒരു യുദ്ധമാണെന്ന് പുറം രാജ്യങ്ങളില്‍ പറയുന്നുണ്ടത്രേ. നമുക്ക് ഹിന്ദുക്കളോട് പകയില്ല. എന്നാല്‍, ഗവണ്‍മെന്റിനെ സഹായിക്കുകയോ ഗവണ്‍മെന്റിന്റെ ആള്‍ക്കാര്‍ക്ക് ഒറ്റുകൊടുക്കുകയോ ചെയ്താല്‍ നിര്‍ദയമായി അവരെ ശിക്ഷിക്കും. അനാവശ്യമായി ഹിന്ദുക്കളെ ആരെങ്കിലും ദ്രോഹിച്ചു എന്നറിഞ്ഞാല്‍ അവരെ ഞാന്‍ ശിക്ഷിക്കും. ഹിന്ദുക്കള്‍ നമ്മുടെ നാട്ടുകാരാണ്. നമുക്ക് ഇത് മുസല്‍മാന്റെ രാജ്യമാക്കാന്‍ ആഗ്രഹമില്ല."" മതപരമായ ഏറ്റുമുട്ടലിലാണ് മലബാര്‍ കലാപത്തിന്റെ അന്തഃസത്ത എന്ന കാഴ്ചപ്പാട് തെറ്റാണ് എന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.

കലാപത്തെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ചവരെയും പൊലീസിലും പട്ടാളത്തിലും ചേര്‍ന്ന് കലാപത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച മുസ്ലിം ഉദ്യോഗസ്ഥരെ പോലും കലാപകാരികള്‍ വധിച്ചു എന്ന് കാണാം. ആമുസാഹിബ്, മൊയ്തീന്‍ സര്‍ക്കിള്‍ എന്നീ പൊലീസ് ഉദ്യോഗസ്ഥരെ കലാപകാരികള്‍ കൊലപ്പെടുത്തി. ബ്രിട്ടീഷുകാര്‍ക്ക് കലാപകാരികളെ ഒറ്റുകൊടുക്കുന്നു എന്നതിന്റെപേരില്‍ ആനക്കയത്തെ ചേക്കൂട്ടി അധികാരിയെയും കൊലപ്പെടുത്തി. കലാപത്തിന്റെ പൊതുവായ രീതി മതപരം മാത്രം ആയിരുന്നില്ല എന്നതാണ് ഇത് തെളിയിക്കുന്നത്. എന്നാല്‍, ഈ കലാപത്തെ വര്‍ഗീയമായ ദിശയിലേക്ക് തിരിച്ചുവിടാനുള്ള പ്രവണതകള്‍ അക്കാലത്ത് ചിലയിടങ്ങളില്‍ ഉണ്ടായിട്ടുണ്ട് എന്ന കാര്യം കമ്യൂണിസ്റ്റ് പാര്‍ടി കാണാതിരുന്നില്ല. അത്തരം ചില ഘടകങ്ങള്‍ പ്രവര്‍ത്തിച്ച കാര്യം സൂചിപ്പിച്ചാണ് ആഹ്വാനത്തോടൊപ്പം "താക്കീതും" പാര്‍ടി കണ്ടത്.

കമ്യൂണിസ്റ്റുകാര്‍ സാര്‍വദേശീയമായിത്തന്നെ മലബാര്‍ കലാപത്തെ പഠിക്കാനും അതിന്റെ അടിസ്ഥാനത്തില്‍ നയങ്ങള്‍ രൂപീകരിക്കുന്നതിനും ഇടപെട്ടിട്ടുണ്ട്. ഈ കലാപം ലെനിന്റെ ശ്രദ്ധയില്‍ പെടുകയുണ്ടായി. ഇന്ത്യയില്‍ ആ കാലഘട്ടത്തില്‍ ഉയര്‍ന്ന ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ലെനിന്‍ രേഖപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലെ കമ്യൂണിസ്റ്റായിരുന്ന അബനീ മുഖര്‍ജിയോട് മലബാറിലെ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ കാര്‍ഷികപ്രശ്നത്തെയും കൃഷിക്കാരുടെ സമരങ്ങളെയും പറ്റി കിട്ടാവുന്ന വസ്തുതകളെല്ലാം ശേഖരിച്ച് ലഘുലേഖ എഴുതാന്‍ ലെനിന്‍ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തികശാസ്ത്രജ്ഞന്‍കൂടിയായിരുന്ന അബനീ മുഖര്‍ജി ലഘുലേഖ എഴുതുകയും അത് ഇംഗ്ലീഷിലും റഷ്യനിലും മോസ്കോയില്‍നിന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. മലബാര്‍ കലാപത്തെ പറ്റി ആദ്യമായി ഗവേഷണം നടത്തുകയും ഡോക്ടര്‍ ബിരുദം നേടുകയും ചെയ്തത് കുട്ടോവ്സ്കിയെന്ന റഷ്യക്കാരനാണ്. ബ്രിട്ടനിലെ കമ്യൂണിസ്റ്റുകാരനായ കോണ്‍റാഡ് വുഡ്സ് മലബാര്‍ കലാപത്തെ പറ്റി ഗവേഷണം നടത്തി. ചുരുക്കത്തില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും മലബാര്‍ കലാപത്തെ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോയപ്പോള്‍ അതിന്റെ പ്രാധാന്യം സാര്‍വദേശീയ തലത്തില്‍ത്തന്നെ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോയത് കമ്യൂണിസ്റ്റുകാരാണ്. 1800കളുടെ തുടക്കത്തില്‍ നടന്ന പഴശ്ശി കലാപം, വേലുത്തമ്പിയുടെ സമരം, പാലിയത്തച്ഛന്റെ സമരം തുടങ്ങിയവയ്ക്ക് ബ്രിട്ടീഷ് വിരുദ്ധ സ്വഭാവമാണ് ഉണ്ടായിരുന്നത്. അവയുടെ ദേശാഭിമാനപരമായ ഉള്ളടക്കം നമ്മുടെ പോരാട്ടങ്ങള്‍ക്ക് എന്നും കരുത്ത് നല്‍കുന്നതാണ്. അടുത്ത ഘട്ടമായി ഇവിടെ നടന്ന സമരങ്ങള്‍ക്ക് ജന്മിത്തവിരുദ്ധ സ്വഭാവം കൂടി കാണാനാകും. അതില്‍ പ്രധാനപ്പെട്ടതാണ് മലബാര്‍ കലാപം. 18-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇത്തരം കലാപങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ വൈരുധ്യാത്മക ഭൗതികവാദമോ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ചില ദൗര്‍ബല്യങ്ങള്‍ അതിനകത്ത് പ്രത്യക്ഷപ്പെടുക സ്വാഭാവികമായിരുന്നു.

രാഷ്ട്രീയ ആശയവും പ്രസ്ഥാനവും വ്യക്തമായ ലക്ഷ്യവും നേതൃത്വവും നല്‍കാതിരിക്കുന്നിടത്തോളം മതപരമായ ആശയങ്ങളും ചിന്തകളും കാര്‍ഷികസമരങ്ങള്‍ക്ക് പ്രചോദനം നല്‍കുമെന്ന് ചൈനയിലെ കര്‍ഷകസമരങ്ങളുടെ ആധികാരിക പണ്ഡിതനായിരുന്ന ജാന്‍ ചെസനോ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സാമ്രാജ്യത്വ-ജന്മിത്തവിരുദ്ധ കലാപങ്ങളുടെ പാരമ്പര്യം യഥാര്‍ഥത്തില്‍ പില്‍ക്കാലത്ത് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോയത് കമ്യൂണിസ്റ്റുകാരാണ്. സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും എതിരായുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടാണല്ലോ കയ്യൂരിലെ പോരാളികള്‍ കഴുമരത്തിലേറിയത്. മലബാര്‍ കാര്‍ഷിക കലാപത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ചില ദൗര്‍ബല്യങ്ങള്‍ തിരുത്തിയും ഗുണപരമായ പാരമ്പര്യം ഏറ്റുപിടിച്ചും മുന്നോട്ട് പോകുകയാണ് കമ്യൂണിസ്റ്റുകാര്‍ ചെയ്തത്.