പി വി അഖിലേഷ്
ഗുജറാത്തിെന്‍റ വികസനത്തിനും വളര്‍ച്ചയ്ക്കും
ക്ഷേമത്തിനും കുടുംബാസൂത്രണ പദ്ധതികള്‍ക്കും എല്ലാം തടസ്സം
മുസ്ലീങ്ങളാണെന്ന് പലപ്പോഴും നരേന്ദ്രമോഡി ഭംഗ്യന്തരേണ, അല്ല
വെട്ടിത്തുറന്നു തന്നെ, പറയുമായിരുന്നു. 2002 സെപ്തംബറിലെ തിരഞ്ഞെടുപ്പ്
പ്രസംഗങ്ങളിലും കുപ്രസിദ്ധമായ ""ഗൗരവ് യാത്ര"യിലെ പ്രസംഗങ്ങളിലും
മുഴങ്ങിക്കേണ്ടത് അതേ വിദ്വേഷ സ്വരം തന്നെ. പൊതുവിലുള്ള സമാധാനത്തിന്
ഹാനികരവും ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിെന്‍റ ലംഘനവും മതനിരപേക്ഷതയുടെ
ലംഘനവുമായ അത്തരം പ്രസംഗങ്ങളുടെ രേഖകള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും ദേശീയ
ന്യൂനപക്ഷാവകാശ കമ്മീഷനും സംസ്ഥാന ഇന്‍റലിജന്‍സ് വകുപ്പില്‍നിന്ന്
അക്കാലത്ത് ശേഖരിക്കുകയുണ്ടായി.
""ഗുജറാത്തിെന്‍റ ആത്മാഭിമാനത്തിനു ഭീഷണിയായ എല്ലാ ദുഷ്ട ശക്തികളെയും
നശിപ്പിക്കാനും തുടച്ചു നീക്കുവാനും നാം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു""
എന്നാണ് ഒരു പ്രസംഗത്തില്‍ മോഡി പറഞ്ഞത്. ന്യൂനപക്ഷങ്ങള്‍ക്കുനേരെ നടത്തിയ
കൂട്ടക്കൊലയെ പ്രത്യക്ഷത്തില്‍ തന്നെ ന്യായീകരിക്കുന്ന വാക്കുകളാണിവ.
വംശീയ കൂട്ടക്കൊലയ്ക്കിടയില്‍ മൂന്നുദിവസം കൊണ്ട് 1,68,000 മുസ്ലീങ്ങളാണ്
അഭയാര്‍ഥി ക്യാമ്പുകളിലെത്തിയത്. അവിടത്തെ ദയനീയ സ്ഥിതിയെപ്പറ്റി
പത്രക്കാര്‍ ചോദിച്ചപ്പോള്‍ മോഡിയുടെ മറുപടി ഇങ്ങനെയായിരുന്നു: ""എന്താണ്
സഹോദരാ, ഞങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തണോ? പിള്ളേരെ
ഉല്‍പാദിപ്പിക്കുന്ന ഇത്തരം ക്യാമ്പുകള്‍ നടത്തണോ? കുടുംബാസൂത്രണം
നടപ്പാക്കി പുരോഗതി കൈവരിയ്ക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ഇവര്‍
അഞ്ചുപേര്‍ 25 പേരായിത്തീരുന്നു"". മുസ്ലീങ്ങള്‍ കുടുംബാസൂത്രണത്തിനും
അതുവഴി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും എതിരാണെന്ന ആര്‍എസ്എസ് വാദം തന്നെയാണ്
മോഡി മുഴക്കിയത്.
എസ്ഐടി കാണാത്ത തെളിവുകള്‍
ഇവിടെ നാം കാണേണ്ട ഒരു കാര്യം, മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവെന്‍റ
നേതൃത്വത്തിലുള്ള എസ്ഐടി മോഡിയ്ക്കെതിരായി തെളിവുകളുടെ പ്രളയം ഉണ്ടായിട്ടും
മോഡിയ്ക്ക് ക്ലീന്‍ ചിറ്റു നല്‍കി, മോഡിയെ പ്രോസിക്യൂട്ട് ചെയ്യാന്‍
അനുവദിക്കുന്നില്ല എന്നതാണ്.
ഗോധ്രയില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍
നിയമവിരുദ്ധമായി, ധൃതിപിടിച്ച്, പോസ്റ്റ്മോര്‍ട്ടം നടത്തിച്ചതില്‍
മോഡിയ്ക്കുള്ള പങ്ക് എസ്ഐടി കണ്ടിട്ടും കണ്ടമട്ട് കാണിയ്ക്കുന്നില്ല. അത്
തെറ്റാണെന്നേ എസ്ഐടിയ്ക്ക് തോന്നുന്നില്ല. അന്നത്തെ ഇന്‍റലിജന്‍സ് മേധാവി
ആര്‍ ബി ശ്രീകുമാറും ഡിസിപി (ക്രൈം ബ്രാഞ്ച്) രാഹുല്‍ശര്‍മയും
മോഡിയടക്കമുള്ള ഗവണ്‍മെന്‍റ് സംവിധാനത്തിന്റെ പങ്ക് തുറന്നു കാണിച്ചു.
ക്രമസമാധാന പാലനചുമതലയുള്ള പോലീസ് സംവിധാനത്തെയാകെ മൂന്നു ദിവസം
നിര്‍വീര്യമാക്കി നിര്‍ത്തിയതെങ്ങനെയെന്ന് വ്യക്തമാക്കപ്പെട്ടു. മോഡിയും
മറ്റ് മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരും തമ്മില്‍ സംഭവ
ദിവസങ്ങളില്‍ നടത്തിയ 5 ലക്ഷം ഫോണ്‍കോളുകളുടെ റെക്കോര്‍ഡ് അടങ്ങിയ സിഡിയാണ്
ഡിസിപി രാഹുല്‍ ശര്‍മ എസ്ഐടിയ്ക്ക് കൈമാറിയത്. (ഈ വിവരം ഇതിനുമുമ്പ്
നാനാവതി -ഷാ കമ്മീഷനും അദ്ദേഹം കൈമാറിയിരുന്നു). 2010 മെയ് 12നാണ് എസ്ഐടി
അതിെന്‍റ ആദ്യത്തെ കരട് റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്.
അതിനു നാല് മാസം മുമ്പ് 2010 ജനുവരിയില്‍ത്തന്നെ, സംസ്ഥാന ഇന്‍റലിജന്‍സ്
ബ്യൂറോയുടെ എല്ലാ ജില്ലകളില്‍നിന്നുമുള്ള ഫീല്‍ഡ് റിപ്പോര്‍ട്ടുകളും
എസ്ഐടിയ്ക്ക് നല്‍കപ്പെട്ടിരുന്നു.
മുഖ്യമന്ത്രി നരേന്ദ്രമോഡി, അന്നത്തെ
ഗുജറാത്ത് ഡിജിപി കെ ചക്രവര്‍ത്തി, അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍ പി സി
പാണ്ഡെ, അഡീഷണല്‍ ചീഫ് സെക്രട്ടറി (ഹോം) അശോക് നാരായണന്‍ തുടങ്ങിയവരെല്ലാം
ചേര്‍ന്ന് കുറ്റകരമായ ഗൂഢാലോചന നടത്തിയാണ് കലാപമുണ്ടാക്കിയത് എന്ന്
ഇതില്‍നിന്നെല്ലാം വ്യക്തമാണ്. നിയമവിരുദ്ധമായ ഒരു പ്രവൃത്തി നിയമവിരുദ്ധ
മാര്‍ഗത്തിലൂടെ ചെയ്യുന്നതിന് രണ്ടോ അതിലധികമോ പേര്‍ കരാറിലെത്തിയാല്‍ അത്
കുറ്റകരമായ ഗൂഢാലോചനയാകുമല്ലോ. മുഖ്യമന്ത്രിയടക്കം മേല്‍പറഞ്ഞവരെല്ലാം കൂടി
ചേര്‍ന്നാണ് കൂട്ടക്കൊലയ്ക്ക് ഗൂഢാലോചന നടത്തിയതെന്ന് തെളിവുകളെല്ലാം
വ്യക്തമാക്കുന്നുണ്ട്.
ഗുല്‍ബര്‍ഗ് കൂട്ടക്കൊല
ഇത്രയൊക്കെ തെളിവുകള്‍ നരേന്ദ്ര മോഡിയ്ക്കെതിരായി ഉണ്ടായിട്ടും
ഗുജറാത്തില്‍ ആ കാലയളവില്‍ നടന്ന പൈശാചികമായ നരഹത്യകളിലൊന്നിലും മോഡിയെ
പ്രതിചേര്‍ത്ത് ഒരൊറ്റ എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സുപ്രീംകോടതി നിയമിച്ച സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (അതിെന്‍റ തലവന്‍
കാര്യപ്രാപ്തിയും നിഷ്പക്ഷതയും ഉള്ള മുന്‍ സിബിഐ ഡയറക്ടര്‍
രാഘവനായിട്ടുപോലും) മോഡിയ്ക്ക് ക്ലീന്‍ ചിറ്റു നല്‍കുകയാണുണ്ടായത്.
ഈ
പശ്ചാത്തലത്തിലാണ് മോഡിയെ ഒന്നാം പ്രതിയാക്കി കേസ് ചാര്‍ജ് ചെയ്യണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയ സാക്കിയ ജാഫ്രിയുടെ പ്രൊട്ടസ്റ്റ്
പെറ്റീഷന്‍ ശ്രദ്ധേയമായിത്തീരുന്നത്. ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയാണ്
അതിന് ആസ്പദമായ സംഭവം.
ഗുജറാത്തില്‍ നടന്ന നിരവധി കൂട്ടക്കൊലകളില്‍ ഒന്നുമാത്രമാണ് 2002 ഫെബ്രുവരി
28ന് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ താമസിച്ചിരുന്ന മുന്‍
കോണ്‍ഗ്രസ് എംപിയായ എഹ്സാന്‍ ജാഫ്രിയടക്കം 71 പേര്‍ ദാരുണമായി കൊല്ലപ്പെട്ട
സംഭവം. സ്ഥലത്തെ പ്രധാനിയും കോണ്‍ഗ്രസ് നേതാവും അഡ്വക്കേറ്റും മുന്‍
എംപിയുമായ ജാഫ്രിയുടെ വീട്ടിലേക്ക് ആര്‍എസ്എസ് - വിഎച്ച്പി പ്രവര്‍ത്തകര്‍
വരില്ല എന്ന വിശ്വാസത്തോടെ ആ കോളണിയില്‍ ഉള്ളവരില്‍ ഭൂരിഭാഗവും അവിടെ അഭയം
പ്രാപിച്ചു. എന്നാല്‍ കൊലയാളിസംഘം അവിടേയ്ക്കും എത്തി. അക്രമികളെ
കണ്ടപ്പോള്‍ ജാഫ്രി, അഹമ്മദാബാദ് പൊലീസ് കമ്മീഷണറായ പി സി പാണ്ഡെയേയും
(പിന്നീട് ഇയാളെ മറ്റ് പലരേയും മറികടന്ന് ഡിജിപിയാക്കി മോഡി സര്‍ക്കാര്‍
നിയമിച്ചു) ആഭ്യന്തര കാര്യ സഹമന്ത്രി സദാഫിയയേയും ഡിജിപിയേയും മുഖ്യമന്ത്രി
മോഡിയേയും വിളിച്ച് സഹായമഭ്യര്‍ഥിച്ചു. ഒരാളില്‍നിന്നും സഹായം ലഭിച്ചില്ല.
ആ കോളണിയിലെ രണ്ട് ഹിന്ദുക്കളുടെ വീടുകളൊഴിച്ച്, ബാക്കിയെല്ലാം
ചുട്ടെരിയ്ക്കപ്പെട്ടു. മുന്‍ എംപിയടക്കം 71 പേര്‍ നിമിഷങ്ങള്‍ക്കകം
കൊല്ലപ്പെട്ടു.
നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടം
അന്നുതൊട്ട് തുടങ്ങിയതാണ്, നീതി ലഭിക്കുന്നതിനുവേണ്ടി മുന്‍ എംപിയുടെ വിധവ
സാക്കിയാ ജാഫ്രിയുടെ നിയമ പോരാട്ടം. കോണ്‍ഗ്രസ് എംപിയുടെ വിധവയായിട്ടും
കോണ്‍ഗ്രസ്സില്‍നിന്ന് അവര്‍ക്ക് വലിയ സഹായമൊന്നും ലഭിച്ചില്ല.
സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റീസ് ആന്‍റ് പീസ് (സിജെപി) എന്ന സംഘടനയാണ്
അവര്‍ക്കു വേണ്ട നിയമസഹായങ്ങളെല്ലാം നല്‍കിയത്. തെന്‍റ ഭര്‍ത്താവിെന്‍റ
കൊലപാതകത്തിന് ഉത്തരവാദികളായവരുടെ പേരില്‍ കേസ് ചാര്‍ജ് ചെയ്യണമെന്ന്
ആവശ്യപ്പെട്ട് അവര്‍ മുട്ടാത്ത വാതിലുകളില്ല. ഒരു വാതിലും തുറന്നില്ല.
ഒടുവില്‍ 2006 ജൂണ്‍ 8ന് അവര്‍ അന്നത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്
(ഡിജിപി) പി സി പാണ്ഡെയ്ക്ക് (2002ലെ കൂട്ടക്കൊലക്കാലത്തെ അഹമ്മദാബാദ്
പൊലീസ് കമ്മീഷണര്‍) ക്രിമിനല്‍ ഹര്‍ജി സമര്‍പ്പിച്ചു. അയാളത്
ചവറ്റുകൊട്ടയിലിട്ടു.
തുടര്‍ന്ന് സാക്കിയാ ജാഫ്രി ഗുജറാത്ത് ഹൈക്കോടതിയെ
സമീപിച്ചു. അവിടെനിന്നും നീതി ലഭിച്ചില്ല. ഒടുവില്‍ സുപ്രീംകോടതിയെ
സമീപിച്ചു. 2011 സെപ്തംബര്‍ 12ന് സുപ്രീംകോടതി മിസ്സിസ്സ് ജാഫ്രിയോട്
ആവശ്യപ്പെട്ടത്, അഹമ്മദാബാദിലെ മജിസ്ട്രേട്ട് കോടതിയില്‍ പെറ്റീഷന്‍
നല്‍കാനാണ്.
ജാഫ്രി കൊല്ലപ്പെട്ട കേസില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയും അന്നത്തെ
ആരോഗ്യമന്ത്രി അശോക്ഭട്ടും വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രൊഫസര്‍ കെ കെ
ശാസ്ത്രിയും അടക്കം 61 പേരെ പ്രതികളാക്കി എഫ്ഐആര്‍ സമര്‍പ്പിയ്ക്കണം
എന്നതായിരുന്നു ശ്രീമതി ജാഫ്രിയുടെ ആവശ്യം. ഇവര്‍ പ്രതികളാണ് എന്നതിന്
തെളിവില്ല എന്നായിരുന്നു ഡിജിപിയുടെയും ഹൈക്കോടതിയുടെയും മറ്റും വാദം.
ഇതിനിടയിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം സ്പെഷല്‍
ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്ഐടി) ബെസ്റ്റ് ബേക്കറി കേസിലും ബില്‍ക്കീസ്ബാനു
കേസിലും അന്വേഷണം ആരംഭിച്ചത്. മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവെന്‍റ
നേതൃത്വത്തിലുള്ള എസ്ഐടി നടത്തിയ വിശദമായ അന്വേഷണത്തിെന്‍റ അന്തിമ
റിപ്പോര്‍ട്ട് 2012 ഫെബ്രുവരി 8നാണ് സുപ്രീംകോടതിയ്ക്ക് സമര്‍പ്പിച്ചത്. ഈ
ടീമിെന്‍റ ആദ്യ റിപ്പോര്‍ട്ട് ഒരു വര്‍ഷം മുമ്പ് സമര്‍പ്പിച്ചിരുന്നു. (
ഗുജറാത്തില്‍ 2002 ഫെബ്രുവരി 27, 28 മാര്‍ച്ച് 1, 2 തീയതികളിലുണ്ടായ
സംഭവങ്ങളും മന്ത്രിമാരും പൊലീസ് ഉദ്യോഗസ്ഥന്മാരും തമ്മില്‍ നടത്തിയ 5
ലക്ഷം ഫോണ്‍ സംഭാഷണങ്ങളുടെ രേഖകളും എല്ലാം വിശദമായി വിലയിരുത്തിയ എസ്ഐടി,
(മുഖ്യമന്ത്രിയ്ക്കെതിരായി വ്യക്തമായ തെളിവുകളുണ്ടായിട്ടും)
മുഖ്യമന്ത്രിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണുണ്ടായത്. ആ റിപ്പോര്‍ട്ടിലെ
വിശദാംശങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി സാക്കിയാ ജാഫ്രി സുപ്രീംകോടതിയെ
സമീപിച്ചു.
എസ്ഐടി ആ ആവശ്യത്തെ എതിര്‍ത്തു. 2012 ഫെബ്രുവരി 8ന്
സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിയ്ക്കപ്പെട്ട റിപ്പോര്‍ട്ട് സാക്കിയയ്ക്ക്
നല്‍കാന്‍ സുപ്രീംകോടതിയുടെ വിധിയുണ്ടായത് 2013 ഫെബ്രുവരി 7നാണ് -
തികച്ചും ഒരു വര്‍ഷം കഴിഞ്ഞ്. ആ റിപ്പോര്‍ട്ട് നരേന്ദ്ര മോഡിയ്ക്ക് ക്ലീന്‍
ചിറ്റ് നല്‍കിയിരുന്നുവെങ്കിലും, അതിലെ കണ്ടെത്തലുകള്‍ അനുസരിച്ച് മോഡിയെ
പ്രോസിക്യൂട്ട് ചെയ്യാം എന്നാണ് സുപ്രീംകോടതിയെ ഈ കേസില്‍
സഹായിക്കുന്നതിനുവേണ്ടി, സുപ്രീംകോടതി തന്നെ നിയമിച്ച അമിക്കസ് ക്യൂറിയായ
രാജു രാമചന്ദ്രന്‍ സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. ഒരേ
റിപ്പോര്‍ട്ട് വെച്ച് എസ്ഐടിയും അമിക്കസ് ക്യൂറിയും എത്തിച്ചേരുന്ന
നിഗമനങ്ങള്‍ കടകവിരുദ്ധമാണെന്നര്‍ഥം. ഏതായാലും എസ്ഐടിയുടെ
റിപ്പോര്‍ട്ടിെന്‍റ കോപ്പി ലഭിച്ചതിനെത്തുടര്‍ന്ന്, അതിലെ തെളിവുകള്‍ കൂടി
കാണിച്ചുകൊണ്ടാണ് സാക്കിയാ ജാഫ്രി, നരേന്ദ്ര മോഡിയെ ഒന്നാം പ്രതിയാക്കി
എഫ്ഐആര്‍ സമര്‍പ്പിക്കാന്‍ ഉത്തരവു നല്‍കണം എന്ന് ആവശ്യപ്പെടുന്ന
പ്രൊട്ടസ്റ്റ് പെറ്റീഷന്‍ അഹമ്മദാബാദ് മജിസ്ട്രേട്ട് കോടതിയില്‍
നല്‍കിയിട്ടുള്ളത്. അതിനെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍
നടന്നുകൊണ്ടിരിക്കുകയാണ്. നരേന്ദ്ര മോഡിയെ ഒന്നാം പ്രതിയാക്കി എഫ്ഐആര്‍
സമര്‍പ്പിയ്ക്കാന്‍ മജിസ്ട്രേട്ട് കോടതി അനുവദിയ്ക്കുകയാണെങ്കില്‍ തന്നെ,
അതിെന്‍റ മേല്‍ അപ്പീലും മറ്റുമായി കേസ് നീണ്ടുപോകും; ഒടുവില്‍ എഫ്ഐആര്‍
സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദേശം സുപ്രീംകോടതിയില്‍ നിന്നു തന്നെ
ഉണ്ടാകേണ്ടിവരും. അതിെന്‍റ തുടര്‍ നടപടികള്‍ക്കായി നമുക്ക്
കാത്തിരിയ്ക്കാം.
2013, ജൂൺ 13, വ്യാഴാഴ്‌ച
2013, ജൂൺ 6, വ്യാഴാഴ്‌ച
മോഡിയുടെ ശിവഗിരി കൈയേറ്റവും കേരള അരങ്ങേറ്റവും
സക്കറിയ
അങ്ങനെ നരേന്ദ്രമോഡി എന്ന വംശഹത്യാവിദഗ്ധന്‍ കേരള സമൂഹത്തെ ലജ്ജിപ്പിച്ചുകൊണ്ട് അതിന്‍െറ സാംസ്കാരികവും ആധ്യാത്മികവുമായ ആധാരശിലയായ ശിവഗിരിയെത്തന്നെ കൈയേറ്റം ചെയ്തു, മലിനീകരിച്ചു. മോഡി പ്രതിനിധാനംചെയ്യുന്ന ഹിന്ദുഭീകരതക്ക് കേരളത്തിലേക്ക് ഒരു കൈത്തോട് വെട്ടിയതിനൊപ്പം അയാളെ പ്രധാനമന്ത്രിയാക്കാനുള്ള ശിലാന്യാസാഭ്യാസത്തിന്‍െറ കല്ലുകളിലൊന്നാണ് ശിവഗിരിയുടെ പാവനമായ മണ്ണില്‍ അടിച്ചുതാഴ്ത്തിയത്- ശ്രീനാരായണാദര്‍ശങ്ങളുടെ ചോരയില്‍ മുക്കിയെടുത്ത ഒരു കറുത്തകല്ല്.
മാനവികവും മതേതരവും ജനാധിപത്യപരവുമായ കേരളീയ നവോത്ഥാനത്തിനെതിരെ മാധ്യമങ്ങളും ജാതി-മത ശക്തികളും ചേര്‍ന്ന് നടത്തിപ്പോന്ന കുരിശുയുദ്ധത്തിലെ ഏറ്റവും പുതിയ കൂടോത്രമാണ് മോഡിയുടെ ശിവഗിരി കൈയേറ്റം. മലയാളിസമൂഹം നിസ്സഹായമായി ഇരയായിത്തീര്‍ന്ന ഈ അശ്ശീലഗോഷ്ടിക്ക് കൂട്ടുനിന്ന സന്ന്യാസിമാര്‍ക്കും ജാതി-മത മാഫിയക്കും രാഷ്ട്രീയ അവസരവാദികള്‍ക്കുമുള്ള ചരിത്രത്തിന്‍െറ തിരിച്ചടിക്ക് നമ്മുടെ കാലത്തുതന്നെ നാം സാക്ഷിനില്‍ക്കേണ്ടിവരുമെന്നതിന് സംശയമില്ല. ചിലപ്പോള്‍ ചരിത്രവും ക്ഷമ കൈവിടും.
ആരാണ് ഹിന്ദുഭീകരതയുടെ ഈ പുതിയ മിശിഹ? ‘‘കൊല്ലനുമറിഞ്ഞില്ല , കൊല്ലത്തിയുമറിഞ്ഞില്ല, തിത്തൈ എന്നൊരു കൊച്ചരിവാള്‍’’ എന്ന കടങ്കഥപോലെയാണ്, പെട്ടെന്നൊരുനാള്‍, സ്വാതന്ത്ര്യാനന്തരഭാരതം കണ്ട ഏറ്റവും വലിയ ആസൂത്രിത നരഹത്യയുടെ സൂത്രധാരനായ നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രി ആകാനിടയുണ്ട് എന്ന വാര്‍ത്ത പ്രചരിപ്പിക്കപ്പെടുന്നത്. കടങ്കഥയിലെ കൊല്ലനും കൊല്ലത്തിയും ഇവിടെ ബി.ജെ.പിയും ആര്‍.എസ്.എസുമാണ്. മോഡിയുടെ പ്രധാനമന്ത്രിപദവിതേടിയുള്ള രംഗപ്രവേശം മറ്റാരെക്കാളും ഞെട്ടിപ്പിച്ചത് അവരെയാണ്. അദ്വാനി മുതല്‍ സുഷമസ്വരാജ് വരെയുള്ള വര്‍ഗീയവാദികള്‍ തയ്പ്പിച്ച പ്രധാനമന്ത്രിക്കുപ്പായങ്ങള്‍ എത്രയെണ്ണം വെളിച്ചം കാണാന്‍ കാത്തിരിക്കുന്നു!
ഒരു കണക്കിനുനോക്കിയാല്‍ നരേന്ദ്രമോഡിയുടെ കഥ വളരെ ലളിതമാണ്. ഇന്ത്യയിലെ പതിനായിരക്കണക്കിന് നിര്‍ഭാഗ്യവാന്മാരെപ്പോലെ, ചെറുപ്പത്തിലേ ആര്‍.എസ്.എസിന്‍െറ മസ്തിഷ്ക പ്രക്ഷാളനത്തിനിരയായി, വര്‍ഗീയഭ്രാന്തനായി വളര്‍ന്ന്, നീണ്ടകാലം മതവിദ്വേഷത്തിന്‍െറ പ്രചാരക് ആയി പ്രവര്‍ത്തിച്ച് എന്നെന്നേക്കുമായി മനസ്സ് തുറുങ്കിലടയ്ക്കപ്പെട്ട മറ്റൊരു മനുഷ്യജീവി മാത്രമാണ് അയാള്‍. സൂത്രശാലിത്തംകൊണ്ട് പരിവാരശ്രേണികളിലൂടെ തലപ്പത്തേക്ക് പിടിച്ചുകയറി. മുസ്ലിം കുരുതിക്ക് ഒരു നല്ല ആര്‍.എസ്.എസുകാരനെപ്പോലെ നേതൃത്വം കൊടുത്തു. അയാള്‍ എങ്ങനെയോ പ്രദര്‍ശിപ്പിച്ച ശരാശരി കാര്യക്ഷമത മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്നപോലെ അയാളുടെ പി.ആര്‍ വിദഗ്ധര്‍ ഊതിവീര്‍പ്പിച്ചു. ആര്‍.എസ്.എസ് അടിമത്തത്തില്‍പെട്ടില്ലായിരുന്നെങ്കില്‍ അയാള്‍ ഒരു തരക്കേടില്ലാത്ത അധ്യാപകനോ പൊലീസുകാരനോ വ്യാപാരിയോ ആകുമായിരുന്നിരിക്കാം. നല്ലയൊരു രാഷ്ട്രീയ പ്രവര്‍ത്തകന്‍പോലും ആകുമായിരുന്നിരിക്കാം
(ഇവിടെയാണ് മഹാകവി അക്കിത്തത്തിന്‍േറതുപോലെയുള്ള ജീവിതപരിണാമങ്ങള്‍ അതിശയിപ്പിക്കുന്നത്. പുരോഗമനാശയങ്ങളുമായി ആദ്യ ചുവടുകള്‍ വെക്കാന്‍ ഭാഗ്യമുണ്ടായ അക്കിത്തം ഹിന്ദു വര്‍ഗീയവാദ അടിമത്തം തേടിപ്പിടിക്കുകയാണ് ചെയ്തത് എന്നു തോന്നുന്നു. പ്രഫ.എം.കെ. സാനു, ഞെട്ടിപ്പിക്കുന്ന മറ്റൊരുദാഹരണമാണ്. എത്രയോ കാലമായി അദ്ദേഹം ഹിന്ദുവര്‍ഗീയതാവേദികളിലെ സ്ഥിരം അതിഥിയാണ്. ഒരുപക്ഷേ, ആ നാണംകെട്ട പാതയിലെ ഇത$പര്യന്തമുള്ള മഹനീയ മുഹൂര്‍ത്തം അദ്ദേഹം ഈയിടെ വിശ്വഹിന്ദുപരിഷത്തിന്‍െറ മുഖ്യമനോരോഗിയായ അശോക് സിംഗാളിനും ആര്‍.എസ്.എസ് മേധാവി മോഹന്‍ഭഗവതിനും കൊച്ചിയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗകനായി പങ്കെടുത്തതാണ്. പക്ഷേ, സാനു ഇന്നും ഇടതുപക്ഷക്കാരനായിട്ടാണ് അറിയപ്പെടുന്നത് എന്നതാണ് കേരളബുദ്ധിജീവി/മാധ്യമ/രാഷ്ട്രീയ കാപട്യങ്ങളുടെ മഹിമ! കണ്ണടച്ചുകൊണ്ട് വര്‍ഗീയതയുടെ പാല്‍കുടിച്ചാസ്വദിക്കുന്ന മറ്റൊരു ‘ഇടതുപക്ഷ’ക്കാരനായ വി.ആര്‍. കൃഷ്ണയ്യരോട് ഒരു വാക്ക് ഉരിയാടാതെ നരേന്ദ്രമോഡി കേരളമണ്ണിനെ വിട്ടുപിരിഞ്ഞില്ല എന്നതും രസകരമാണ്. മോഡിയുടെ കേരളത്തിലെ ഭാവി ബ്രഹ്മസ്ഥാനാധിപതികളിലൊരാള്‍ സ്വാമിയാവാനാണ് വഴി).
ബി.ജെ.പി എന്ന കൊല്ലനെയും ആര്‍.എസ്.എസ് എന്ന കൊല്ലത്തിയെയും നടുക്കിക്കൊണ്ടാണ് നരേന്ദ്രമോഡിയുടെ പേര് ഇന്ത്യന്‍ പ്രധാനമന്ത്രിപദവുമായി ബന്ധപ്പെടുത്തപ്പെട്ടത്. അതികുശാഗ്രമായ ഒരു പങ്കാണ് മാധ്യമങ്ങള്‍ അതില്‍ നിര്‍വഹിച്ചത്. രാഷ്ട്രീയ കുശുകുശുപ്പിന്‍െറ സ്വഭാവമുള്ള വാര്‍ത്താശകലങ്ങളുടെ രൂപത്തിലാണ് ആദ്യമവര്‍ മോഡിയെ തങ്ങളുടെ പേജുകളിലേക്കും ന്യൂസ് ബുള്ളറ്റിനുകളിലേക്കും കൊണ്ടുവന്നത്- അവരുടെ വിരല്‍ത്തുമ്പുകളിലിരിക്കുന്ന ഒരു ഒടിവിദ്യ. പടിപടിയായി മോഡിക്കു ചുറ്റുമുള്ള ചര്‍ച്ചകളുടെ ശബ്ദം ഉച്ചത്തിലായി; അവക്കുവേണ്ടി നീക്കി വെക്കുന്ന പത്രസ്ഥലവും ബുള്ളറ്റിന്‍ സമയവും പലമടങ്ങ് വര്‍ധിച്ചു. നോവലിസ്റ്റ് ചേതന്‍ഭഗത്തിനെപ്പോലെയുള്ളവര്‍ മോഡിക്കുവേണ്ടി രംഗപ്രവേശം ചെയ്തു. ഭഗത്തിന്‍െറ കുലത്തില്‍പെട്ട ഐ.ടി മേഖലയിലെ വര്‍ഗീയ ക്ഷുദ്രജീവികള്‍ ഇന്‍റര്‍നെറ്റില്‍ വമ്പിച്ച കോലാഹലങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞിരുന്നു. മുഖ്യധാരാപത്രങ്ങളില്‍ നിഷ്പക്ഷമെന്ന് തോന്നിപ്പിക്കുകയും അതേസമയം എന്തുകൊണ്ട് മോഡി പ്രധാനമന്ത്രിയായിക്കൂടാ എന്ന ചോദ്യം സമര്‍ഥമായി അവതരിപ്പിക്കുകയും ചെയ്യുന്ന എഡിറ്റോറിയലുകള്‍ പ്രത്യക്ഷപ്പെട്ടു.
മോഡി എന്ന ഭാവിപ്രധാനമന്ത്രിയെപ്പറ്റി ടോക്ഷോകള്‍ കത്തിക്കയറി. ദേശീയതലത്തില്‍ ഇത് സംഭവിക്കുമ്പോള്‍ വര്‍ഗീയതയുടെ തോളില്‍ കൈയിടാനുള്ള ഒരവസരവും നഷ്ടപ്പെടുത്തിയിട്ടില്ലാത്ത മലയാള മുഖ്യധാരാമാധ്യമങ്ങള്‍, അവരുടെ നിഴല്‍ക്കുത്തുകളും കുഴലൂത്തുകളുംകൊണ്ട് മോഡിക്കു വേണ്ടിയുള്ള അവരുടെ എളിയ സേവനം നിര്‍വഹിച്ചു.
മോഡിക്കുവേണ്ടിയുള്ള ഈ ബഹുമുഖ ആഞ്ഞടിക്കുപിന്നാലെ, മോഡിയെ വംശഹത്യയുടെ പേരില്‍ ബഹിഷ്കരിച്ചിരുന്ന ചില പാശ്ചാത്യരാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികള്‍, ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ഇറക്കുമതി ചെയ്യപ്പെട്ട ചില വിദേശികള്‍ എന്നിങ്ങനെ ഒരു വാടകക്കെടുത്ത പട മോഡിയുടെ ആരാധകരായി പ്രത്യക്ഷപ്പെട്ടു. ഇതെല്ലാം മാധ്യമങ്ങളിലെ വെട്ടിത്തിളങ്ങുന്ന വാര്‍ത്തകളായി മാറി. തുടര്‍ന്ന് മോഡി ദല്‍ഹിയിലെ ഒരു പ്രമുഖ ബിസിനസ് കോളജിലും ഇന്ത്യന്‍ വ്യവസായികളുടെ കേന്ദ്രസംഘടനയായ ഫിക്കിയിലും ഒരു ഷാരൂഖാന് ലഭിക്കുന്ന താരപരിവേഷത്തോടെ പ്രഭാഷണങ്ങള്‍ നടത്തി. അവ ചില ചാനലുകള്‍ തത്സമയസംപ്രേഷണം നടത്തി. പത്രങ്ങള്‍ക്ക് തത്സമയം (നമ്മുടെ ഭാഗ്യവശാല്‍) സാധിക്കാത്തതിനാല്‍ മോഡിയെ ഒന്നാംപേജിലെ ഒന്നാമനാക്കി തൃപ്തിയടഞ്ഞു.
അമ്പരന്നുനില്‍ക്കാനല്ലാതെ ഈ മാധ്യമപ്പടപ്പുറപ്പാടിന് ഒരു ചെറുതടവെക്കാന്‍പോലും ആര്‍.എസ്.എസിനോ ബി.ജെ.പിയിലെ മോഡി വിരുദ്ധര്‍ക്കോ കഴിഞ്ഞില്ല. അവരുടെ മോഡിക്കെതിരെയുള്ള മുക്കലുകളും മൂളലുകളും മാധ്യമങ്ങളുണ്ടാക്കിയ മോഡിവാര്‍ത്താകുത്തൊഴുക്കില്‍ ഒലിച്ചുപോയി. ജയിക്കാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ ജയിക്കുന്നവന്‍െറയൊപ്പം എന്ന തത്ത്വമനുസരിച്ച് ബി.ജെ.പി പ്രവര്‍ത്തിച്ചു. അദ്വാനിയുടെയും സുഷമ സ്വരാജിന്‍െറയുമെല്ലാം ആത്മവേദനകള്‍ ബാക്കിനില്‍ക്കെ ആര്‍.എസ്.എസ് മാത്രം വിഷം മണക്കാനുള്ള (പരത്താനുമുള്ള) അതിന്‍െറ ചരിത്രപരമായ വൈദഗ്ധ്യംകൊണ്ട് ആപത്ത് മണത്തറിഞ്ഞ് മോഡിക്കെതിരെയുള്ള മുറുമുറുപ്പ് തുടരുന്നു.
അതിന് കൃത്യമായ കാരണമുണ്ട്. ആര്‍.എസ്.എസ് മണത്തറിഞ്ഞ വിഷം കാളകൂടമാണ്. മോഡി എന്ന നവീന ഹിറ്റ്ലറുടെ, ഇന്ന് അയാളുടെ പിന്നിലെ ശക്തികള്‍ ആവിഷ്കരിക്കുന്ന രീതിയിലുള്ള ഒരു ബീഭത്സമായ സര്‍വാധികാരം ഇന്ത്യയില്‍ ഉണ്ടായാല്‍ ഇന്ന് നാമറിയുന്ന ആര്‍.എസ്.എസോ ബി.ജെ.പിയോ ബാക്കിയുണ്ടാവുക സംശയമാണെന്ന് സംഘ്പരിവാറിലെ ചിതല്‍പ്പുറ്റുകള്‍ക്കറിയാം. കാര്യങ്ങള്‍ മോഡിയുടെ പാപ്പാന്മാര്‍ ആസൂത്രണം ചെയ്യുംവിധം മുന്നോട്ടുപോയാല്‍ നാം സാക്ഷ്യംവഹിക്കാന്‍ പോകുന്ന പുതിയ മഹാഭാരത യുദ്ധം ആര്‍.എസ്.എസും മോഡിയും തമ്മിലായിരിക്കും.
ബി.ജെ.പിയാണ് മോഡിയുടെ അടിസ്ഥാന മേല്‍വിലാസം. ബി.ജെ.പി വാജ്പേയിയുടെ പ്രശസ്തമായ വിവരണമുപയോഗിച്ചു പറഞ്ഞാല്‍ വെറുമൊരു ‘മുഖോട്ട’ - മുഖംമൂടി- മാത്രമാണെന്ന് നമുക്കറിയാം. (തപസ്യയും ബാലഗോകുലവുംപോലെയുള്ള മുഖംമൂടിയുടെ മുഖംമൂടികളെ ഓര്‍ത്തുപോകുന്നു. അവിടെ വണങ്ങിനമസ്കരിക്കുന്ന നമ്മുടെ സാംസ്കാരിക നായിക-നായകന്മാരെയും!) ബി.ജെ.പി യെ ചവറ്റുകുട്ടയിലെറിയാന്‍ ആര്‍.എസ്.എസിന് ഒരൊറ്റ ദിനം മതി - ഒരു വാര്‍ത്താസമ്മേളനം. ആര്‍.എസ്.എസിന് വഴങ്ങാത്ത ഒരു നരേന്ദ്രമോഡി ഇന്ത്യയിലെ ഹിന്ദു വര്‍ഗീയ -ഭീകരവാദങ്ങളുടെ തലപ്പത്ത് സ്വയം സ്ഥാനാരോഹണം ചെയ്താലുണ്ടാവുന്ന സ്ഥിതിവിശേഷം എന്തിലേക്കാണ് നയിക്കുക എന്ന് അറിഞ്ഞുകൂടാ. ഗാന്ധിജി എന്ന അബ്രാഹ്മണന്‍ - ശൂദ്രന്‍ - മനപൂര്‍വമോ അല്ലാതെയോ ഇന്ത്യന്‍ സമൂഹത്തിന്‍െറ തലപ്പത്ത് എത്തിപ്പറ്റിയതിന് ആര്‍.എസ്.എസ് നല്‍കിയ ശിക്ഷ നമുക്കറിയാം-താന്‍ സനാതന ഹിന്ദുവാണെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുപോലും.
പക്ഷേ, മോഡിക്കു പിന്നില്‍ അണിനിരന്നിരിക്കുന്നവര്‍ ചില്ലറക്കാരല്ല. ആരാണവര്‍? ഇന്ത്യന്‍ വ്യവസായ-വ്യാപാര മേഖലയുടെ മുടിചൂടാമന്നന്മാരായ ബിസിനസ് പ്രഭുക്കളാണ് മോഡിയുടെ അദൃശ്യരായ ഉടമകള്‍. അവര്‍ വിലയ്ക്കുവാങ്ങിയ വെള്ളപൂശിയെടുത്ത ഒരു കരാള ബിംബമാണയാള്‍. ഇപ്പോള്‍ ഇതില്‍ സ്വര്‍ണചായമടിക്കുന്നു.
നയതന്ത്രപ്രതിനിധികളുടെയും സെനറ്റര്‍മാരുടെയും മറ്റും മോഡി സന്നിധാനത്തിലേക്കുള്ള തീര്‍ഥയാത്രകളുടെ പിന്നിലെ കോടിക്കണക്കിനുള്ള കോഴകള്‍ - പണവും സുഖഭോഗങ്ങളും ഒരുപോലെ- അവരുടെ സംഭാവനകളാണ്. മാധ്യമങ്ങളുടെ ചരട് പിടിക്കുന്നതും അവര്‍തന്നെ. കാരണം, അവര്‍തന്നെയാണ് അവയില്‍ നിരവധിയുടെയും ഉടമകള്‍. മോഡി എന്ന ഗുജറാത്ത് ഭീകരതയെ തങ്ങളുടെ കൊളുത്തിനുള്ളില്‍ നില്‍ക്കുന്ന ഒരു ഇന്ത്യന്‍ ഹിറ്റ്ലറാക്കാനുള്ള അവരുടെ മോഹമാണ് അഖിലേന്ത്യാ മാധ്യമങ്ങളില്‍ കേരളംപോലെയുള്ളയിടങ്ങില്‍നിന്നുള്ള മാധ്യമങ്ങളുടെ എളിയ കര്‍സേവയോടെ - തരംഗങ്ങള്‍ സൃഷ്ടിച്ചത്. ഏതു നരാധമനെ ഉപയോഗിച്ചും ഇന്ത്യയുടെ മേല്‍ സര്‍വാധികാരം സ്ഥാപിക്കാന്‍ അവര്‍ തയാറാണ്. ഇന്ത്യ ഒരു മതേതര ജനാധിപത്യമായി തുടരാതിരിക്കുകയാണ് അവരുടെ ആവശ്യങ്ങള്‍ക്ക് സൗകര്യം. അവരുടെ ഇംഗിതങ്ങള്‍ നടപ്പാക്കാനായി ഇന്ത്യയെ ഹിന്ദുഭീകരതക്കല്ല ഏത് കാപാലികതക്കും തീറെഴുതിക്കൊടുക്കാന്‍ അവര്‍ തയാറാണ്. ഒരു ദിവസം അവര്‍ താലിബാനെ ക്ഷണിച്ചുവരുത്തിയാലും അദ്ഭുതപ്പെടേണ്ട.
ഇന്ത്യന്‍ മുതലാളിത്തത്തിന്‍െറ, ഇന്ത്യയോടും ഇന്ത്യക്കാരോടും കൂറില്ലാത്ത അടിസ്ഥാന സ്വഭാവത്തിന്‍െറ മറനീക്കിയ ചിത്രമാണ് അംബാനിയും ടാറ്റയും ബജാജും മറ്റും നരേന്ദ്രമോഡിയിലൂടെ ഒരു അശ്ളീല പ്രദര്‍ശനംപോലെ ഇന്ത്യയുടെമേല്‍ അടിച്ചേല്‍പിക്കുന്നത്. അതിന് പ്രചാരണം നല്‍കാനായി പാശ്ചാത്യമുതലാളിത്തത്തിന്‍െറ നാലാംകിട ഏജന്‍റുമാരെ - വെള്ളത്തൊലി മാത്രമാണ് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് - ഇവിടെ കൊണ്ടുവന്ന് പൊട്ടന്‍തെയ്യം കെട്ടിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ സമ്മാനങ്ങളും ‘സൗകര്യങ്ങളും’ സമ്പാദിച്ച് ദേശദ്രോഹത്തിന്‍െറ കുഴലൂത്തുകാരായി നൃത്തംചെയ്യുന്നു. അണ്ണാ ഹസാരെ എന്ന ബലൂണിനെ ഇതേ ആവശ്യങ്ങള്‍ക്കുവേണ്ടി ഊതിവീര്‍പ്പിച്ച ശക്തികള്‍തന്നെയാണ് മോഡിയെ വീര്‍പ്പിക്കുന്നത്, പൊട്ടുംവരെ വീര്‍പ്പിക്കാന്‍ പോകുന്നതും. പക്ഷേ, ഹസാരെയുടെ പൊട്ടല്‍പോലെയാവില്ല, അതൊരു വന്‍ വെടിക്കെട്ടുതന്നെയായിരിക്കും.
ഈ ആസൂത്രിതമായ ആക്രമണത്തിനു മുന്നില്‍ കോണ്‍ഗ്രസുകാര്‍ കശാപ്പുശാലയിലെ അറവുമൃഗത്തെപോലെ മിഴിച്ചുനില്‍ക്കുന്നു. വാസ്തവത്തില്‍, ഇത്രയുമൊക്കെ ചെയ്ത സ്ഥിതിക്ക് ഇന്ത്യന്‍ മുതലാളിത്തത്തിന് മറ്റൊന്നുകൂടി ചെയ്യാം. മോഡിയെ അവര്‍ ഒരു ബ്രാന്‍ഡ് നെയിം - സര്‍ഫ്, കാമസൂത്ര, മാരുതി, മില്‍മ ഒക്കെപ്പോലെ- ആക്കിമാറ്റിയിട്ടുണ്ട്. ഇനി അയാളെ സ്റ്റോക് എക്സ്ചേഞ്ചില്‍ ഒരു കമ്പനിയാക്കി രജിസ്റ്റര്‍ ചെയ്ത് ഓഹരി വില്‍പന നടത്തുന്നതിലെന്ത് തെറ്റ്? ഇന്ത്യന്‍ മുതലാളികള്‍ ഓഹരിവിപണിയിലൂടെ എത്രയോ കോടി ഇന്ത്യക്കാരെ വഞ്ചിച്ചുകഴിഞ്ഞു. ഒരു വഞ്ചനകൂടി ചരിത്രംപോലും ക്ഷമിക്കും.
ഈ അതിക്രമങ്ങള്‍ക്കെല്ലാം മറുപടി പറയാന്‍, കൃത്യമായി തിരിച്ചടിനല്‍കാന്‍ അവസാനം ഒരാളേ ഉണ്ടാവൂ: സാധുവായ ഇന്ത്യന്‍ പൗരന്‍. അവനെ വിലയ്ക്കെടുക്കാന്‍ ടാറ്റക്കും അംബാനിക്കും ഇനിയും കഴിഞ്ഞിട്ടില്ല. പാവമായ അവന്‍ പ്രവചനാതീതനാണ്. കാരണം, അവന് പത്രം വാങ്ങാനോ ടെലിവിഷന്‍ വാങ്ങാനോ പണമില്ല. അതുകൊണ്ട്, അവനും അവന്‍െറ മനസാക്ഷിയും രക്ഷപ്പെടുന്നു. ഒപ്പം, അവന്‍െറ ദാരിദ്ര്യത്തിലൂടെ അവന്‍ ഇന്ത്യയെയും രക്ഷപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു എന്നതാണ് ഈ രാഷ്ട്രത്തിന്‍െറ അതിശയനീയമായ വിരോധാഭാസം - ഒരു കറുത്ത ഫലിതം. മോഡിയെപ്പോലെയുള്ള ഒരു ബലൂണിനു മുന്നില്‍ മാധ്യമങ്ങളും ബുദ്ധിജീവികളും രാഷ്ട്രീയപാര്‍ട്ടികളും, കുറുക്കന്‍െറ മുന്നില്‍ മയങ്ങുന്ന പിടക്കോഴിയെപ്പോലെ പെരുമാറുമ്പോള്‍ കൈവീശി തിരിച്ചടിക്കുക ഇന്ത്യയുടെ ദരിദ്രപൗരജനതയായിരിക്കും.
madhyamam weekly
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)