2013, ഏപ്രിൽ 3, ബുധനാഴ്‌ച

ഇന്ത്യയിലെ സോഷ്യലിയത്തിന്റെ വര്‍ത്തമാനാവസ്ഥ എന്താണ്?

റുബാസ്: ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമായ

ഇന്ത്യയിലെ സോഷ്യലിയത്തിന്റെ വര്‍ത്തമാനാവസ്ഥ എന്താണ്?

കെ.ഇ.എന്‍: ഇന്ത്യന്‍ പാര്‍ലമെന്റ് മാത്രം പരിശോധിച്ചാല്‍ 308-ലേറെ പ്രതിനിധികള്‍ കൊക്കോടീശ്വരന്മാരാണ്. വെറും കോടീശ്വരന്മാരല്ല കൊക്കോടീശ്വരന്മാര്‍. അത് സൂചിപ്പിക്കുന്നത് ഇന്ത്യന്‍ പാര്‍ലമെന്റ് കോടീശ്വരന്മാരുടെ ഒരു കൊട്ടാരമായിത്തീര്‍ന്നിരിക്കുന്നു എന്നുള്ളതാണ്. സര്‍ക്കാരിന്; മത്സരിക്കുന്ന സമയത്ത് സ്ഥാനാര്‍ഥികള്‍ സ്വയം എഴുതിക്കൊടുത്ത കണക്കനുസരിച്ചാണ് ഇത് നമ്മളറിയുന്നത്. ഔപചാരികമായ കണക്കാണിത്. ഇത് കൃത്യമല്ല. അത് വേറേ അന്വേഷണം നടത്തേണ്ടതാണ്. അപ്പോള്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവരും. ആഗോളവല്‍ക്കരണാനന്തര ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അവസ്ഥയാണിത്.

ഇതിന് സോഷ്യലിസവുമായി യാതൊരു ബന്ധവുമില്ല. മുമ്പൊക്കെ എന്ത് പരിമിതികളുണ്ടായിരുന്നെങ്കി
ലും ഇന്ത്യന്‍ പാര്‍ലമെന്റിലും അസംബ്ലിയിലുമൊക്കെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരായി പൊതുപ്രവര്‍ത്തനം നടത്തിയ ആളുകളാണ് എത്തിപ്പെട്ടിരുന്നത്. എന്നാല്‍ ഇത്തവണ ഭരണവര്‍ഗരാഷ്ട്രീയം വിജയിപ്പിച്ചെടുത്തത് ഒരു തരത്തിലുള്ള പൊതുപ്രവര്‍ത്തനത്തിന്റെയും ഭൂതകാല വര്‍ത്തമാനകാല പശ്ചാത്തലമില്ലാത്ത കോടീശ്വരന്മാരെയാണ്. ഇവര്‍ക്ക് ഒരിക്കലും ഇന്ത്യയിലെ പീഡിതരായ ജനതയോട് ഐക്യം പ്രഖ്യാപിക്കാന്‍ കഴിയില്ല, അവരുടെ ജീവിതപ്രയാസങ്ങള്‍ മനസിലാക്കാന്‍ പറ്റില്ല. അവര്‍ മൂലധനത്തിന്റെ വളര്‍ച്ചയെ മാത്രമാണ് ശ്രദ്ധിക്കുന്നത്. ഒരു കോടിയോളം കോടീശ്വരന്മാരുള്ള രാജ്യമായി ഇന്ന് ഇന്ത്യ മാറിയിരിക്കുകയാണ്. അതേ സമയം '20' രൂപ പോലും ദിവസവരുമാനമില്ലാത്ത കോടിക്കണക്കിനാളുകള്‍ ഇപ്പുറത്തുണ്ട്. അത് കൊണ്ട് സോഷ്യലിസമെന്ന വാക്ക് ഭരണഘടനയെ സംബന്ധിച്ച് വെച്ച് പൊറുപ്പിക്കാനാവാത്ത വിധം ഒരാഡംബരമാണ്. ഈ വാക്ക് ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ദരിദ്രരെ പരിഹസിക്കുകയാണ്. അതുകൊണ്ട് സോഷ്യലിസമെന്ന വാക്ക് ഒന്നുകില്‍ ഭരണഘടനയില്‍ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ പ്രയാസമനുഭവിക്കുന്ന ജനങ്ങള്‍ക്ക് അനുകൂലമായ നിയമനടപടികള്‍ നടത്തേണ്ടതാണ്.

റുബാസ്: എന്താണ് ഇന്ത്യന്‍ മതനിരപേക്ഷതയുടെ സ്ഥിതി?


കെ.ഇ.എന്‍: ഒരു പരിമിതമായ തോതില്‍ മതേതരത്വം നിലനില്‍ക്കുന്നുണ്ട് എന്നത് ഇന്ത്യന്‍ മതനിരപേക്ഷവാദികളെ സംബന്ധിച്ച് ആവേശകരമാണ്. പക്ഷെ ഒരു മുടന്തന്‍ മതനിരപേക്ഷതയാണ് ഇന്ത്യക്കുള്ളത്. അത് അംഗഭംഗം വന്ന ഒരു മതനിരപേക്ഷതയാണ്. ഇന്ത്യയിലെ ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, ദിരിദ്രര്‍ ഇവരൊക്കെ നിരന്തരം പീഡനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അത് രണ്ട് വിധമാണ്. ഒന്ന് സാമ്പത്തിക വിവേചനം, രണ്ട് സാമൂഹിക വിവേചനം.
സാമൂഹികവിവേചനം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ അടിയന്തിരമായി സര്‍ക്കാര്‍ നടത്തുന്നില്ലെങ്കില്‍ മതനിപേക്ഷത എന്ന ഭരണഘടനയിലെ മുദ്രാവാക്യവും സോഷ്യലിസം പോലെതന്നെയുള്ള ഒരവസ്ഥയിലേക്ക് എത്തിപ്പെടും. ഇന്ത്യയിന്‍ മതനിരപേക്ഷത നിലനില്‍ക്കുന്നുണ്ട് എന്നത് സത്യമാണ്. പക്ഷെ അതിനിയും മുന്നോട്ട് പോകണം. ഇന്ത്യക്ക് ഔദ്യോഗിക മതമില്ല എന്നത് തികച്ചും അഭിമാനകരമായ കാര്യമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാലത്ത് ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ പാകിസ്ഥാന്‍ ഇസ്ലാമിക രാജ്യമായത് കൊണ്ട് ഇന്ത്യ ഹിന്ദുരാജ്യമായിരിക്കണമെന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ചിരുന്നു. അതിനെ പൊളിക്കുകയാണ് അംബേദ്കര്‍ മുതല്‍ ഇന്ത്യയിലെ ജനാധിപത്യവാദികള്‍ ചെയ്തത്. അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലോകത്തിന് നല്‍കുന്ന വലിയൊരു സംഭാവനയായി, ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമായി നില്‍ക്കുകയാണ്. എന്നാല്‍ മതനിരപേക്ഷതയെ പൂര്‍ണാര്‍ത്ഥത്തില്‍ പ്രയോഗത്തില്‍ വരുത്താന്‍ കഴിഞ്ഞിട്ടില്ല. ഭരണഘടനയില്‍ തന്നെ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. പ്രയോഗത്തില്‍ അതിനെക്കാളേറെ പ്രശ്‌നങ്ങളുണ്ട്. മുമ്പും വര്‍ഗീയ കലാപങ്ങളുണ്ടായിട്ടുണ്ട്. ദളിതരും ആദിവാസികളും ന്യൂനപക്ഷ വിഭാഗങ്ങളും വേട്ടയാടപ്പെട്ടിട്ടുണ്ട്. പക്ഷെ ആഗോളവല്‍ക്കരണാനന്തര പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ അത്യധികം ഭീകരമായി പരിണമിക്കുകയുണ്ടായി. ഉദാഹരണമായി ബാബറി മസ്ജിദ് തകര്‍ച്ച, ഗുജറാത്തിലെ വംശഹത്യ, ഒറീസയിലെ വംശഹത്യ, കര്‍ണാടകത്തിലും മറ്റ് സംസ്ഥാനങ്ങളിലും എന്നപോലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന പല തരത്തിലുള്ള ആക്രമണങ്ങള്‍ ഇതൊക്കെച്ചേര്‍ന്ന് ഇന്ത്യന്‍ മതേതരത്വം എന്നുള്ളത് വെല്ലുവിളിക്കപ്പെടുന്ന തലത്തിലേക്ക് എത്തുന്നു. എങ്കില്‍പോലും ഇന്ത്യ ഇപ്പോഴും ഒരു മതനിരപേക്ഷ രാഷ്ട്രമായി നിശ്ചിതമായ തോതിലെങ്കിലും നിലനില്‍ക്കുന്നു എന്നത് വലിയൊരു സാധ്യതയാണ്.

റുബാസ്: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലയെന്താണ്?

കെ.ഇ.എന്‍: ഇന്ത്യയിന്‍ പരിമിതമായ തോതിലെങ്കിലും ജനാധിപത്യം നിലനില്‍ക്കുന്നു എന്ന് പറയാം. അതായത് ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന വോട്ടവകാശം നിലനില്‍ക്കുന്നുണ്ട്. ഔപചാരിക ജനാധിപത്യം നിലനില്‍ക്കുന്നുണ്ട്. പരിമിതമായ തോതിലുള്ള അഭിപ്രായ സ്വാതന്ത്ര്യം പ്രചാരണ സ്വാതന്ത്ര്യം ഇതൊക്കെ ഇന്ത്യയിന്‍ നിലനില്‍ക്കുന്നുണ്ട്. വിശേഷിച്ചും അടിയന്തരാവസ്ഥകാലത്ത് ഒഴിച്ചാല്‍, ആ കാലത്താണ് ഇതെല്ലാം നിഷേധിക്കപ്പെട്ടത്. അന്നത്തെ ഒരവസ്ഥയെ അപേക്ഷിച്ച് ഇന്ന് തീര്‍ച്ചയായിട്ടും ഔപചാരിക ജനാധിപത്യത്തിന്റെ മണ്ഡലങ്ങളില്‍ ഇന്ത്യക്ക് അഭിമാനിക്കാവുന്നതാണ്. ഇത്രയും ജനസംഖ്യയുള്ള ഒരു രാജ്യത്ത് ഇത്രയേറെ മതങ്ങളും ഭാഷകളും ഒക്കെയുള്ളൊരു രാജ്യത്ത് ഔപചാരിക ജനാധിപത്യത്തിന്റെ ഒരന്തരീക്ഷം ഉപരിതലത്തിലെങ്കിലും വലിയ പരിക്ക് കൂടാതെ നിലനില്‍ക്കുന്നു എന്നത് തീര്‍ച്ചയായും എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്നതാണ്. അതേ സമയം യഥാര്‍ത്ഥത്തില്‍ ജനാധിപത്യം ആവശ്യപ്പെടുന്ന ജനങ്ങളുടെ വൈവിധ്യപൂര്‍ണമായ ചേര്‍ച്ച, സാമ്പത്തികമായ സുരക്ഷിതത്വം, സാമൂഹികമായ സുരക്ഷിതത്വം, ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കൂടിച്ചേരുമ്പോഴാണ് ജനാധിപത്യം-പൂര്‍ത്തിയാവുക. ആ അര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഭൂരിപക്ഷത്തിനും സാമ്പത്തികമായ അരക്ഷിതത്വവും ഒരേ സമയം സാമൂഹികമായ അരക്ഷിതത്വവും അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്.

റുബാസ്: ഇന്ത്യയിന്‍ ഔപചാരികമായിട്ടെങ്കിലും ജനാധിപത്യം നിലനില്‍ക്കുന്നതായി സൂചിപ്പിച്ചു. എന്താണ് അതിന്റെ കാരണം?

കെ.ഇ.എന്‍: ദീrഘമായ സാമ്രാജ്യത്വ വിരുദ്ധസമരത്തിലൂടെയാണ് ഇന്ത്യ ആധുനിക സമൂഹമായി മാറുന്നത്. എന്തൊക്കെ തരത്തിലുള്ള പരിമിതികളുണ്ടെങ്കിലും സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ സജീവമായ ഒരു ധാര ഇന്ത്യയിl ഇന്നും സുശക്തമായി തുടരുകയാണ്. പിന്നെ വ്യത്യസ്ത മതങ്ങളുടേയും അതുപോലെ വ്യത്യസ്ത ഭാഷാസമൂഹങ്ങളുടേയും ഒക്കെ ജീവിതത്തിലെ കൊടുക്കന്‍ വാങ്ങലുകളില്‍ നിന്നും ഒരു ഇന്ത്യൻ ബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
ഇതിന് പലതരത്തിലുള്ള ഇന്ത്യന്‍ ജനതയുടെ ഇടപെടല്‍ കാരണമാണ്. ഒറീസയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷം ആക്രമിക്കപ്പെടുമ്പോള്‍ ഇന്ത്യയിലെ ജനാധിപത്യവാദികളും വിവിധ മതങ്ങളില്‍പ്പെട്ടവരും വിവിധ മതങ്ങളില്‍പ്പെടാത്തവരും വിവിധ പാര്‍ട്ടികളില്‍പ്പെട്ടവരും വിവിധ പാര്‍ട്ടികളില്‍ പെടാത്തവരും അതിനെതിരേ പ്രതികരിക്കുന്നു. അപ്പോള്‍ ഈ കൊള്ളരുതായ്മക്കെതിരേ പ്രതികരിക്കുന്ന ഒരു വലിയ ഇന്ത്യന്‍ ജനത സൃഷ്ടിക്കപ്പെടുന്നു. അത് പോലെ തന്നെ പലതരം സമരങ്ങള്‍ നടക്കുന്നു. കാര്‍ഷിക സമരങ്ങള്‍, വിലക്കയറ്റത്തിനെതിരേയുള്ള സമരങ്ങള്‍, സാമ്രാജ്യത്വത്തിന് എതിരേയുള്ള സമരങ്ങള്‍ ഒക്കെത്തന്നെ ജനങ്ങള്‍ക്കിടയില്‍ സ്വാഭാവികമായിട്ടും സൃഷ്ടിക്കപ്പെടുന്ന ഒരു ഐക്യമുണ്ട്.
ഇതിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനം വിശിഷ്യാ ഇടതുപക്ഷത്തിന്റെ സ്വാധീനം ഒക്കെ കൂടിച്ചേര്‍ന്നാണ് ഇതുണ്ടാകുന്നത്. 


സ്വാതന്ത്ര്യത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പറയുമ്പോൾ കോൺഗ്രസിന്റെ റോൾ പ്രധാനമാണ്. ഗാന്ധിയുടെ റോൾ പ്രധാനമാണ്. അദ്ദേഹം മതരാഷ്ട്രവാദത്തിന് എതിരായിരുന്നു. ഇന്ത്യയിലെ ജനാധിപത്യവാദികൾ എതിരായിരുന്നു. എല്ലാം കൂടിച്ചേർന്നുണ്ടാകുന്ന ഒരു ഇന്ത്യൻ ബോധം ഔപചാരികമായിട്ടെങ്കിലും ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുന്നു.

റുബാസ്: ഭരണഘടനയിലെ 'സോഷ്യലിസം' എന്ന വാക്ക് അങ്ങേയറ്റം ജീര്‍ണിച്ചതായി മാഷ് സൂചിപ്പിച്ചു. എന്താണ് അതിനെ ശക്തിപ്പെടുത്താനുള്ള മാര്‍ഗം?

കെ.ഇ.എന്‍: സച്ചിദാനന്ദന്റെ ഒരു കവിതയുണ്ട് പൊള്ളലേറ്റ സൈനികനെ അഗ്നിസൂക്തം ഉരുവിട്ട് ആശ്വസിപ്പിക്കുകയല്ല വേണ്ടത് അയാള്‍ക്ക് മരുന്ന് വെച്ച് കൊടുക്കണം. അത്‌പോലെ ആളുകള്‍ പട്ടിണി കൊണ്ട് മരിക്കുമ്പോള്‍ ഭരണഘടനയില്‍ സോഷ്യലിസമുണ്ട് എന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ല. അതിന് ജമക്ഷേമ നടപടികളില്‍ ഗവര്‍മെന്റ് വ്യാപരിക്കണം. ആഗോളവല്‍ക്കരണത്തോട് ശൃംഗരിച്ച് കൊണ്ട് ഭരണഘടനയില്‍ എഴുതിവെച്ച സോഷ്യലിസത്തെ ഔപചാരികമായിപ്പോലും സംരക്ഷിക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തിന് കഴിയില്ല.

(ഞാന്‍ പഠിച്ച ജാമിയ ബി.എഡ് കോളേജിലെ മാഗസിന് വേണ്ടി 2009-ല്‍ കെ.ഇ.എന്‍ മാഷുമായി നടത്തിയ സംഭാഷണം, പിന്നീട് 'k.e.n conversation' എന്ന പേരില്‍ ചിന്ത പുറത്തിറക്കിയ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ