2013, ഏപ്രിൽ 8, തിങ്കളാഴ്‌ച

പ്രപഞ്ചത്തിന് എത്ര വയസ്സായി ?

 ജോജി കൂട്ടുമ്മേല്‍

പ്രപഞ്ചത്തിന് എത്ര വയസ്സായി എന്ന ചോദ്യം ശാസ്ത്രത്തിന് എന്നും ഒരേസമയം കൗതുകകരവും കീറാമുട്ടിയുമായിരുന്നു.പ്രപഞ്ചം എന്നാണ് ഉണ്ടായത് എന്നാണാ ചോദ്യത്തിന്റെ അര്‍ത്ഥം. പലരും പല ഉത്തരങ്ങളും പറഞ്ഞു. പ്രപഞ്ചം ഉണ്ടായതെങ്ങനെ എന്ന് വിശദീകരിച്ചുകൊണ്ടേ ഇതിന്റെ ഉത്തരം കണ്ടെത്താനാവൂ എന്നതാണ് പ്രശ്നത്തെ ഒരു പ്രഹേളികയാക്കി മറ്റിയത്.

അത് വിശദീകരിക്കാന്‍ ഇപ്പോള്‍ പല സിദ്ധാന്തങ്ങളും ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. പ്രപഞ്ചം ഏതെങ്കിലുമൊരു സമയത്ത് ഉണ്ടായതല്ല, എക്കാലവും ഇവിടെ ഉണ്ടായിരുന്നതാണ് എന്നൊരു ഉത്തരം കൊണ്ട് ആശ്വസിക്കാനും ചിലര്‍ ശ്രമിക്കാതിരുന്നില്ല. എന്തായാലും മേല്‍പ്പറഞ്ഞ ചോദ്യത്തിന് പുതിയ ഒരുത്തരം ലഭിച്ചിരിക്കുന്നു. 1382 കോടി എന്നാണ് പുതിയ ഉത്തരം.നേരത്തെ കരുതിയിരുന്നത് 1377 കോടി വര്‍ഷങ്ങള്‍ എന്നായിരുന്നു. സാധാരണ ശാസ്ത്രകാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ഏകദേശം 1400 കോടി പഴക്കമുള്ള പ്രപഞ്ചം എന്ന് പറായാറുള്ളത് ശ്രദ്ധിച്ചിരിക്കുമല്ലോ?

അവിടെ നിന്ന് ഏതാണ്ട് കൃത്യമെന്ന് കരുതാവുന്ന ഒരു ഉത്തരത്തിലേയ്ക്കാണ് ശാസ്ത്രലോകം ഇപ്പോള്‍ എത്തിയിട്ടുള്ളത്. യൂറോപ്യന്‍ സ്പേസ് ഏജന്‍സി -യുടെ പ്ലാങ്ക് ദൂരദര്‍ശിനിയാണ് പുതിയ അറിവുകള്‍ക്ക് കാരണമായ കണ്ടെത്തല്‍ നടത്തിയിട്ടുള്ളത്. പ്ലാങ്ക് ദൂരദര്‍ശിനി ബഹിരാകാശത്ത് ഭൂമിയില്‍ നിന്ന് ഒരു ലക്ഷം മൈലുകള്‍ അകലെയാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. അതില്‍ നിന്നുള്ള ആദ്യത്തെ ചിത്രം ലഭിച്ചത് 2010ല്‍ ആയിരുന്നു. പുതിയ കണ്ടെത്തല്‍ ഒറ്റ നോട്ടത്തില്‍ നിസ്സാരമെന്ന് തോന്നാം. കാരണം നമ്മുടെ സാമാന്യ ധാരണകളില്‍ 1377 കോടിയും 1382 കോടിയും തമ്മിലുള്ള വ്യത്യാസം വളരെ ചെറുതാണല്ലോ? 1377-1382 കോടികളുടെ കണക്കില്‍ അഞ്ച് കോടിയുടെ വ്യത്യാസം നമ്മെ സംബന്ധിച്ച് കണക്കിലെടുക്കാനും മാത്രം വലിപ്പമുള്ളതല്ല.


പക്ഷേ പ്രപഞ്ചത്തിന്റെ പ്രായം സംബന്ധിച്ച ധാരണയില്‍ ഈ വ്യത്യാസം വളരെ വലുത് തന്നെയാണ്. എന്നു തന്നെയല്ല ഇത്തരം പഠനങ്ങളില്‍ കൃത്യതയ്ക്ക് വലിയ പ്രാധാന്യവുമുമുണ്ടല്ലോ? എങ്ങനെയാണ് പ്ലാങ്ക് ദൂരദര്‍ശിനി പ്രപഞ്ചത്തിന്റെ പ്രായം കണക്കാക്കുന്നത്? പ്രപഞ്ചത്തിന്റെ ശൈശവദശയില്‍ ഉണ്ടായതും ഇപ്പോഴും തുടരുന്നതുമായ പ്രപഞ്ച പശ്ചാത്തല വികിരണത്തിന്റെ ചിത്രമെടുക്കുകയാണ് ഈ ദൂരദര്‍ശിനി ചെയ്യുന്നത്. മഹാസ്ഫോടനത്തിലൂടെ പ്രപഞ്ചം രൂപപ്പെട്ടതിന് ശേഷം മൂന്ന് ലക്ഷം വര്‍ഷം കഴിഞ്ഞപ്പോഴുണ്ടായ ചില സവിശേഷ സാഹചര്യത്തില്‍ രൂപപ്പെട്ട വികിരണങ്ങളാണ് പ്രാപഞ്ചിക പശ്ചാത്തല വികിരണങ്ങള്‍ എന്നറിയപ്പെടുന്നത്. തുടക്കത്തില്‍ പ്രപഞ്ചത്തിലെ മുഴുവന്‍ ദ്രവ്യവും ഊര്‍ജ്ജവും സമയവും കാലവും എല്ലാം ചേര്‍ന്ന് ശുന്യതയോളം പോന്ന ഒരു സൂക്ഷ്മ കണികയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുകയായിരുന്നുവെന്നും അത് ഒരു മഹാസ്ഫോടനത്തിന് വിധേയമായി പ്രപഞ്ചം രൂപപ്പെടുകയായിരുന്നു എന്നുമാണ് മഹാസ്ഫോടന സിദ്ധാന്തം പറയുന്നത്.

സ്ഫോടനത്തിന്റെ ഫലമായി ശൂന്യതയോളം പോന്ന കണിക പൊട്ടിത്തെറിച്ച് നമ്മുടെ സൗരയൂഥത്തിനോളം വലിപ്പത്തിലേയ്ക്ക് മാറാന്‍ ഒരു സെക്കന്റിന്റെ ഒരു ലക്ഷം കോടിയില്‍ ഒരംശം സമയമേ വേണ്ടിവന്നുള്ളൂ. പ്രകാശ വേഗതയേക്കാള്‍ കൂടിയ വേഗതയിലായിരുന്നു പൊട്ടിത്തെറി എന്നര്‍ത്ഥം. ഈ സമയത്തിനിടയില്‍ തന്നെ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. സങ്കീര്‍ണ്ണമായ ആ വിശദാംശങ്ങളിലേയ്ക്ക് നാമിപ്പോള്‍ കടക്കുന്നില്ല. ആ സമയത്ത് പ്രപഞ്ചത്തിന് പത്ത് ലക്ഷം കോടി കെല്‍വിന്‍ ചൂട് ഉണ്ടായിരുന്നു. എന്ന് പറഞ്ഞാല്‍ ഏകദേശം 9,99,726.85 കോടി ഡിഗ്രി സെല്‍ഷ്യസ്. അവിടെ നിന്ന് പ്രപഞ്ചത്തിന്റെ പ്രായം മൂന്ന് മിനുട്ടാകുന്നത് വരെ മൂന്ന് ഘട്ടങ്ങളിലായി പ്രപഞ്ചോല്‍പ്പത്തിയുടെ നിര്‍ണ്ണായക വികാസങ്ങള്‍ സംഭവിക്കുന്നുണ്ട്. മൂന്നാം മിനുട്ടില്‍ നാലാംഘട്ടം ആരംഭിക്കുന്നു. അപ്പോള്‍ താപനില 1,00,00,00,000 കെല്‍വിന്‍ ആയിരുന്നു. മൂന്ന് ലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷം പ്രപഞ്ചത്തിന്റെ താപനില 3000 കെല്‍വിന്‍ ആയിത്താണു. അതായത് ഏകദേശം 2700 ഡിഗ്രി സെല്‍ഷ്യസ്. അക്കാലത്താണ് പ്രോട്ടോണുകളും ന്യൂട്രോണുകളും ചേര്‍ന്നുണ്ടായ അണുകേന്ദ്രങ്ങള്‍ ഇലക്ട്രോണുകളെ പിടിച്ചെടുത്ത് വൈദ്യുതി ചാര്‍ജ്ജില്ലാത്ത അണുക്കളെ സൃഷ്ടിച്ചത്. ആ സമയം മുതല്‍ പ്രപഞ്ചം പ്രകാശത്തിന് സുതാര്യമായി. ദ്രവ്യവും ഉര്‍ജ്ജവും വേര്‍പിരിഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രാപഞ്ചിക പശ്ചാത്തല വികിരണം രൂപപ്പെടാന്‍ വഴിയൊരുങ്ങിയത്. പ്രപഞ്ചത്തിന്റെ പ്രായം മൂന്ന് മിനുട്ടായപ്പോള്‍ തുടങ്ങിയ ഈ നാലാംഘട്ടം അവസാനിക്കുന്നത് പ്രപഞ്ചത്തിന് ഒരു കോടി വയസ്സായപ്പോളാണ്.


അങ്ങനെ വന്നാല്‍ പ്രാപഞ്ചിക പശ്ചാത്തല വികിരണങ്ങളുടെ ചിത്രം എടുത്ത് അവയെ മാപ്പ് ചെയ്യാന്‍ കഴിഞ്ഞാല്‍, അവയുടെ വ്യത്യസ്ത കിരണങ്ങളുടെ സ്വഭാവം വിലയിരുത്തി യാല്‍, പ്രപഞ്ചത്തിന്റെ പ്രായം കണക്കാക്കാം. ഇപ്പോഴത്തെ പഠനത്തില്‍ പ്ലാങ്ക് ദൂരദര്‍ശിനി പ്രപഞ്ചോല്‍പത്തിക്ക് ശേഷം 3,80,000 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴുണ്ടായ പശ്ചാത്തല വികിരണങ്ങളുടെ ചിത്രമാണ് എടുത്തത്. അക്കാലം യഥാര്‍ത്ഥത്തില്‍ പ്രപഞ്ചത്തിന്റെ ശൈശവദശതന്നെയായിരുന്നു. കാരണം പ്രപഞ്ചമുണ്ടായി ഏതാനും ശതകോടി വര്‍ഷങ്ങള്‍ തന്നെ കഴിഞ്ഞാണ് നമ്മുടെ താരാപഥമുണ്ടാകുന്നത്. ആയിരം കോടി വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് സൂര്യനും ഭൂമിയും ഉണ്ടാകുന്നത്.

ഏതാണ്ട് 1370 കോടി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇന്നു കാണുന്ന സ്ഥിതിയിലായത്. അപ്പോള്‍ 3,80,000 വര്‍ഷമെന്നത് പ്രപഞ്ചത്തിന്റെ ശൈശവദശയായിരുന്നുവെന്ന് കരുതുന്നതില്‍ തെറ്റില്ലല്ലോ? പുതിയ കണ്ടുപിടിത്തം പുതിയ ഒട്ടനവധി അറിവുകളേയും അറിവുകള്‍ക്കുള്ള സാധ്യതകളേയും തുറന്ന് തരുന്നുണ്ട്. കാരണം 1371.96 കോടി വര്‍ഷം മുമ്പുള്ള കിരണങ്ങളാണ് ഇപ്പോള്‍ പഠന വിധേയമാക്കുന്നത്. അതുകൊണ്ടുതന്നെ ഭൂതകാലത്തേക്കുറിച്ചുള്ള ധാരാളം അറിവുകള്‍ അതില്‍നിന്ന് കിട്ടും.

ഒന്നാമത്തേത് പ്രപഞ്ചത്തിന്റെ പ്രായം തന്നെ. അതാണാദ്യം പറഞ്ഞത്. ചെറുതെങ്കിലും സുപ്രധാനമായ ഒരു തിരുത്ത് അതില്‍ വരുത്തിയിരിക്കുന്നു. രണ്ടാമത്തേത് ദ്രവ്യത്തിന്റേയും ഇരുണ്ടദ്രവ്യത്തിന്റേയും അളവുകള്‍ സംബന്ധിച്ച പഠനമാണ്. ഇവയുടെ അളവുകള്‍ തമ്മിലുള്ള അനുപാതം എത്രയെന്ന് കൃത്യമായി അറിയില്ല. പ്രപഞ്ചത്തിലെ മൊത്തം കണക്കെടുത്താല്‍ 77% മാത്രമേ ദ്രവ്യം ഉള്ളൂ എന്നാണ് കണക്കാക്കുന്നത്. ബാക്കി 23% ഇരുണ്ടദ്രവ്യമാണ്. ഇരുണ്ട ദ്രവ്യത്തെ പരീക്ഷണ ശാലയില്‍ കണ്ടെത്താനുള്ള ശ്രമം ഇനിയും വിജയിച്ചിട്ടില്ല.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സ്ഥാപിച്ചിരിക്കുന്ന ആല്‍ഫ മാഗ്നറ്റിക് സ്പെക്ട്രോമീറ്ററില്‍ നിന്ന് ഈയിടെ ലഭിച്ച ചില പരീക്ഷണ ഫലങ്ങള്‍ ഇരുണ്ടദ്രവ്യത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ തരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇരുണ്ടദ്രവ്യത്തെ നമുക്ക് ഇങ്ങനെ വിശദീകരിക്കാം. പ്രപഞ്ചത്തിലെ മുഴുവന്‍ നക്ഷത്ര സമൂഹങ്ങളുടേയും മറ്റ് നക്ഷത്രാന്തര പടലങ്ങളുടേയും ആകാശ ഗോളങ്ങളുടേയും ഭാരവും പിണ്ഡവും അവയുടെ ചലന വേഗതയും തമ്മില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ട്. ന്യൂട്ടന്റെ ഗുരുത്വാകര്‍ ഷണ നിയമവും കെപ്ലറുടെ ഗ്രഹ ചലന നിയമവുമാണ് ആകാശ ഗോളങ്ങളുടെ ചലനങ്ങളെ മനസ്സിലാക്കാന്‍ ശാസ്ത്രലോകം ഉപയോഗിക്കുന്നത്. ഇതനുസരിച്ച് ഭാരിച്ച ഒരു കേന്ദ്ര വസ്തുവിനെ പ്രദക്ഷിണം ചെയ്യുന്ന രണ്ട് ഗോളങ്ങളെ സങ്കല്‍പ്പിക്കുക. ഈ ഗോളങ്ങളില്‍ കേന്ദ്ര വസ്തുവിന് അടുത്തുള്ള ഗോളം അകലെയുള്ളതിനേക്കാള്‍ കൂടിയ വേഗതയില്‍ പ്രദക്ഷിണം ചെയ്യും. സൗരയൂഥത്തില്‍ ശനിയേക്കാള്‍ കൂടിയ ഭ്രമണ വേഗത ബുധന് ഉണ്ട്. എന്നാല്‍ ആന്‍ഡ്രോ മീഡ നക്ഷത്ര സമൂഹത്തിലെ നക്ഷത്രങ്ങളെ നിരീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായ ചില ഫലങ്ങള്‍ കിട്ടി. അതായത് താരാപഥ കേന്ദ്രത്തോട് അടുത്തുള്ള പല നക്ഷത്രങ്ങളും അകലെയുള്ളതിനേക്കാള്‍ പതുക്കെ പ്രദക്ഷിണം ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആന്‍ഡ്രോമിഡ താരാപഥത്തിന്റെ യഥാര്‍ത്ഥ ഭാരം കണക്കാക്കി. അപ്പോള്‍ അവയില്‍ ദൃശ്യമായ ദ്രവ്യത്തിനുള്ളതിനേക്കാള്‍ കൂടുതല്‍ ഭാരം അതിന് ഉണ്ടെന്ന് മനസ്സിലായി. ഈ അധിക ഭാരം അദൃശ്യമായ ദ്രവ്യത്തിന്റേതാണെന്ന് ഊഹിച്ചു. കാണാനാവാത്ത ഈ ദ്രവ്യമാണ് ഇരുണ്ടദ്രവ്യം എന്നറിയപ്പെടുന്നത്. പിന്നീട് പല നക്ഷത്ര സമൂഹങ്ങളിലും ഇതേ പ്രതിഭാസം കാണപ്പെട്ടു. ഇരുണ്ടദ്രവ്യം കൊണ്ട് മാത്രം രൂപപ്പെട്ട താരപഥങ്ങള്‍ തന്നെയുണ്ടെന്ന് വാദിക്കപ്പെട്ടു. ഇത്തരം സഹചര്യത്തെളിവുകള്‍ മാത്രമാണ് ഇരുണ്ടദ്രവ്യത്തിനനുകൂലമായി നിലനില്‍ക്കുന്നത്.

ഇതൊരു താത്വിക നിഗമനം മാത്രമാണെന്ന് വിശേഷിച്ച് പറയേണ്ടതില്ലല്ലോ? മുമ്പ് കരുതിയതിനേക്കാള്‍ അല്‍പം കൂടി കൂടുതല്‍ ദ്രവ്യമുണ്ടാകാമെന്നാണ് പുതിയ പഠനങ്ങളില്‍ നിന്ന് കിട്ടുന്ന സൂചന. സ്വാഭാവികമായി ഇരുണ്ടദ്രവ്യം അല്‍പ്പം കുറവുമായിരിക്കും. മറ്റൊന്നുകൂടിയുണ്ട്. പ്രപഞ്ചത്തിന്റെ വികാസം പ്രപഞ്ചം അനുക്രമം വികസിച്ചുകൊണ്ടിരിക്കുന്നു എന്നാണ് മഹാസ്ഫോടന സിദ്ധാന്തം അനുശാസിക്കുന്നത്. മുമ്പ് വിചാരിച്ചതിനേക്കാള്‍ സാവധാനമാണെന്ന് കൂടി ഈ പരീക്ഷണഫലത്തില്‍ നിന്ന് അനുമാനിക്കുന്നു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തില്‍ എല്ലാ ഗാലക്സികളും നമ്മില്‍ നിന്ന് അകന്ന് പൊയ്ക്കൊണ്ടിരിക്കുകയാണ്. അകല്‍ച്ച കൂടുംതോറും അകലുന്നതിന്റെ വേഗതാനിരക്കും കൂടും. കൂടുതല്‍ അകലെയുള്ളത് കൂടുതല്‍ വേഗതയില്‍ അകന്ന് പോകും. ഇപ്പോള്‍ പഠിച്ചത് ഭൂതകാല കിരണങ്ങളെയാണല്ലോ? അവയില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ പ്രപഞ്ചവികാസം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ മന്ദഗതിയിലാണെന്നാണ്. പ്രപഞ്ചോല്‍പ്പത്തിക്കുശേഷം ഉണ്ടായ ആദ്യത്തെ വികിരണത്തിന്റെ ചിത്രമെടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇവയ്ക്കെല്ലാം ഏറ്റവും ശരിയായ ഉത്തരം കിട്ടൂ.

ആ ആദ്യ കിരണത്തിനും നമുക്കുമിടയില്‍ ഇപ്പോള്‍ ഉള്ളത് പ്രാപഞ്ചിക പശ്ചത്തല വികിരണങ്ങളാണ്. ഈ വികിരണങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുകയാണ് ശാസ്ത്രഞ്ജര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഡയറക്ടര്‍ ജീന്‍ ജാക്വസ് ഡോര്‍ദയിന്‍ പറയുന്നത് ഈ അന്തിമ ഉത്തരം കിട്ടണമെങ്കില്‍ നാം ഏറെദൂരം ഇനിയും സഞ്ചരിക്കേണ്ടതുണ്ടെന്നാണ്. പ്ലാങ്ക് ദൂരദര്‍ശിനിയുടെ ക്ഷമതയും ഗുണമേന്മയും നമ്മെ പഠിപ്പിക്കുന്ന ഒന്നാം പാഠം ഈ വസ്തുതയാണ്.

2013, ഏപ്രിൽ 3, ബുധനാഴ്‌ച

ഇന്ത്യയിലെ സോഷ്യലിയത്തിന്റെ വര്‍ത്തമാനാവസ്ഥ എന്താണ്?

റുബാസ്: ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമായ

ഇന്ത്യയിലെ സോഷ്യലിയത്തിന്റെ വര്‍ത്തമാനാവസ്ഥ എന്താണ്?

കെ.ഇ.എന്‍: ഇന്ത്യന്‍ പാര്‍ലമെന്റ് മാത്രം പരിശോധിച്ചാല്‍ 308-ലേറെ പ്രതിനിധികള്‍ കൊക്കോടീശ്വരന്മാരാണ്. വെറും കോടീശ്വരന്മാരല്ല കൊക്കോടീശ്വരന്മാര്‍. അത് സൂചിപ്പിക്കുന്നത് ഇന്ത്യന്‍ പാര്‍ലമെന്റ് കോടീശ്വരന്മാരുടെ ഒരു കൊട്ടാരമായിത്തീര്‍ന്നിരിക്കുന്നു എന്നുള്ളതാണ്. സര്‍ക്കാരിന്; മത്സരിക്കുന്ന സമയത്ത് സ്ഥാനാര്‍ഥികള്‍ സ്വയം എഴുതിക്കൊടുത്ത കണക്കനുസരിച്ചാണ് ഇത് നമ്മളറിയുന്നത്. ഔപചാരികമായ കണക്കാണിത്. ഇത് കൃത്യമല്ല. അത് വേറേ അന്വേഷണം നടത്തേണ്ടതാണ്. അപ്പോള്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവരും. ആഗോളവല്‍ക്കരണാനന്തര ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അവസ്ഥയാണിത്.

ഇതിന് സോഷ്യലിസവുമായി യാതൊരു ബന്ധവുമില്ല. മുമ്പൊക്കെ എന്ത് പരിമിതികളുണ്ടായിരുന്നെങ്കി
ലും ഇന്ത്യന്‍ പാര്‍ലമെന്റിലും അസംബ്ലിയിലുമൊക്കെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരായി പൊതുപ്രവര്‍ത്തനം നടത്തിയ ആളുകളാണ് എത്തിപ്പെട്ടിരുന്നത്. എന്നാല്‍ ഇത്തവണ ഭരണവര്‍ഗരാഷ്ട്രീയം വിജയിപ്പിച്ചെടുത്തത് ഒരു തരത്തിലുള്ള പൊതുപ്രവര്‍ത്തനത്തിന്റെയും ഭൂതകാല വര്‍ത്തമാനകാല പശ്ചാത്തലമില്ലാത്ത കോടീശ്വരന്മാരെയാണ്. ഇവര്‍ക്ക് ഒരിക്കലും ഇന്ത്യയിലെ പീഡിതരായ ജനതയോട് ഐക്യം പ്രഖ്യാപിക്കാന്‍ കഴിയില്ല, അവരുടെ ജീവിതപ്രയാസങ്ങള്‍ മനസിലാക്കാന്‍ പറ്റില്ല. അവര്‍ മൂലധനത്തിന്റെ വളര്‍ച്ചയെ മാത്രമാണ് ശ്രദ്ധിക്കുന്നത്. ഒരു കോടിയോളം കോടീശ്വരന്മാരുള്ള രാജ്യമായി ഇന്ന് ഇന്ത്യ മാറിയിരിക്കുകയാണ്. അതേ സമയം '20' രൂപ പോലും ദിവസവരുമാനമില്ലാത്ത കോടിക്കണക്കിനാളുകള്‍ ഇപ്പുറത്തുണ്ട്. അത് കൊണ്ട് സോഷ്യലിസമെന്ന വാക്ക് ഭരണഘടനയെ സംബന്ധിച്ച് വെച്ച് പൊറുപ്പിക്കാനാവാത്ത വിധം ഒരാഡംബരമാണ്. ഈ വാക്ക് ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ദരിദ്രരെ പരിഹസിക്കുകയാണ്. അതുകൊണ്ട് സോഷ്യലിസമെന്ന വാക്ക് ഒന്നുകില്‍ ഭരണഘടനയില്‍ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ പ്രയാസമനുഭവിക്കുന്ന ജനങ്ങള്‍ക്ക് അനുകൂലമായ നിയമനടപടികള്‍ നടത്തേണ്ടതാണ്.

റുബാസ്: എന്താണ് ഇന്ത്യന്‍ മതനിരപേക്ഷതയുടെ സ്ഥിതി?


കെ.ഇ.എന്‍: ഒരു പരിമിതമായ തോതില്‍ മതേതരത്വം നിലനില്‍ക്കുന്നുണ്ട് എന്നത് ഇന്ത്യന്‍ മതനിരപേക്ഷവാദികളെ സംബന്ധിച്ച് ആവേശകരമാണ്. പക്ഷെ ഒരു മുടന്തന്‍ മതനിരപേക്ഷതയാണ് ഇന്ത്യക്കുള്ളത്. അത് അംഗഭംഗം വന്ന ഒരു മതനിരപേക്ഷതയാണ്. ഇന്ത്യയിലെ ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, ദിരിദ്രര്‍ ഇവരൊക്കെ നിരന്തരം പീഡനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അത് രണ്ട് വിധമാണ്. ഒന്ന് സാമ്പത്തിക വിവേചനം, രണ്ട് സാമൂഹിക വിവേചനം.
സാമൂഹികവിവേചനം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ അടിയന്തിരമായി സര്‍ക്കാര്‍ നടത്തുന്നില്ലെങ്കില്‍ മതനിപേക്ഷത എന്ന ഭരണഘടനയിലെ മുദ്രാവാക്യവും സോഷ്യലിസം പോലെതന്നെയുള്ള ഒരവസ്ഥയിലേക്ക് എത്തിപ്പെടും. ഇന്ത്യയിന്‍ മതനിരപേക്ഷത നിലനില്‍ക്കുന്നുണ്ട് എന്നത് സത്യമാണ്. പക്ഷെ അതിനിയും മുന്നോട്ട് പോകണം. ഇന്ത്യക്ക് ഔദ്യോഗിക മതമില്ല എന്നത് തികച്ചും അഭിമാനകരമായ കാര്യമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാലത്ത് ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ പാകിസ്ഥാന്‍ ഇസ്ലാമിക രാജ്യമായത് കൊണ്ട് ഇന്ത്യ ഹിന്ദുരാജ്യമായിരിക്കണമെന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ചിരുന്നു. അതിനെ പൊളിക്കുകയാണ് അംബേദ്കര്‍ മുതല്‍ ഇന്ത്യയിലെ ജനാധിപത്യവാദികള്‍ ചെയ്തത്. അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലോകത്തിന് നല്‍കുന്ന വലിയൊരു സംഭാവനയായി, ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമായി നില്‍ക്കുകയാണ്. എന്നാല്‍ മതനിരപേക്ഷതയെ പൂര്‍ണാര്‍ത്ഥത്തില്‍ പ്രയോഗത്തില്‍ വരുത്താന്‍ കഴിഞ്ഞിട്ടില്ല. ഭരണഘടനയില്‍ തന്നെ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. പ്രയോഗത്തില്‍ അതിനെക്കാളേറെ പ്രശ്‌നങ്ങളുണ്ട്. മുമ്പും വര്‍ഗീയ കലാപങ്ങളുണ്ടായിട്ടുണ്ട്. ദളിതരും ആദിവാസികളും ന്യൂനപക്ഷ വിഭാഗങ്ങളും വേട്ടയാടപ്പെട്ടിട്ടുണ്ട്. പക്ഷെ ആഗോളവല്‍ക്കരണാനന്തര പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ അത്യധികം ഭീകരമായി പരിണമിക്കുകയുണ്ടായി. ഉദാഹരണമായി ബാബറി മസ്ജിദ് തകര്‍ച്ച, ഗുജറാത്തിലെ വംശഹത്യ, ഒറീസയിലെ വംശഹത്യ, കര്‍ണാടകത്തിലും മറ്റ് സംസ്ഥാനങ്ങളിലും എന്നപോലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന പല തരത്തിലുള്ള ആക്രമണങ്ങള്‍ ഇതൊക്കെച്ചേര്‍ന്ന് ഇന്ത്യന്‍ മതേതരത്വം എന്നുള്ളത് വെല്ലുവിളിക്കപ്പെടുന്ന തലത്തിലേക്ക് എത്തുന്നു. എങ്കില്‍പോലും ഇന്ത്യ ഇപ്പോഴും ഒരു മതനിരപേക്ഷ രാഷ്ട്രമായി നിശ്ചിതമായ തോതിലെങ്കിലും നിലനില്‍ക്കുന്നു എന്നത് വലിയൊരു സാധ്യതയാണ്.

റുബാസ്: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലയെന്താണ്?

കെ.ഇ.എന്‍: ഇന്ത്യയിന്‍ പരിമിതമായ തോതിലെങ്കിലും ജനാധിപത്യം നിലനില്‍ക്കുന്നു എന്ന് പറയാം. അതായത് ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന വോട്ടവകാശം നിലനില്‍ക്കുന്നുണ്ട്. ഔപചാരിക ജനാധിപത്യം നിലനില്‍ക്കുന്നുണ്ട്. പരിമിതമായ തോതിലുള്ള അഭിപ്രായ സ്വാതന്ത്ര്യം പ്രചാരണ സ്വാതന്ത്ര്യം ഇതൊക്കെ ഇന്ത്യയിന്‍ നിലനില്‍ക്കുന്നുണ്ട്. വിശേഷിച്ചും അടിയന്തരാവസ്ഥകാലത്ത് ഒഴിച്ചാല്‍, ആ കാലത്താണ് ഇതെല്ലാം നിഷേധിക്കപ്പെട്ടത്. അന്നത്തെ ഒരവസ്ഥയെ അപേക്ഷിച്ച് ഇന്ന് തീര്‍ച്ചയായിട്ടും ഔപചാരിക ജനാധിപത്യത്തിന്റെ മണ്ഡലങ്ങളില്‍ ഇന്ത്യക്ക് അഭിമാനിക്കാവുന്നതാണ്. ഇത്രയും ജനസംഖ്യയുള്ള ഒരു രാജ്യത്ത് ഇത്രയേറെ മതങ്ങളും ഭാഷകളും ഒക്കെയുള്ളൊരു രാജ്യത്ത് ഔപചാരിക ജനാധിപത്യത്തിന്റെ ഒരന്തരീക്ഷം ഉപരിതലത്തിലെങ്കിലും വലിയ പരിക്ക് കൂടാതെ നിലനില്‍ക്കുന്നു എന്നത് തീര്‍ച്ചയായും എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്നതാണ്. അതേ സമയം യഥാര്‍ത്ഥത്തില്‍ ജനാധിപത്യം ആവശ്യപ്പെടുന്ന ജനങ്ങളുടെ വൈവിധ്യപൂര്‍ണമായ ചേര്‍ച്ച, സാമ്പത്തികമായ സുരക്ഷിതത്വം, സാമൂഹികമായ സുരക്ഷിതത്വം, ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കൂടിച്ചേരുമ്പോഴാണ് ജനാധിപത്യം-പൂര്‍ത്തിയാവുക. ആ അര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഭൂരിപക്ഷത്തിനും സാമ്പത്തികമായ അരക്ഷിതത്വവും ഒരേ സമയം സാമൂഹികമായ അരക്ഷിതത്വവും അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്.

റുബാസ്: ഇന്ത്യയിന്‍ ഔപചാരികമായിട്ടെങ്കിലും ജനാധിപത്യം നിലനില്‍ക്കുന്നതായി സൂചിപ്പിച്ചു. എന്താണ് അതിന്റെ കാരണം?

കെ.ഇ.എന്‍: ദീrഘമായ സാമ്രാജ്യത്വ വിരുദ്ധസമരത്തിലൂടെയാണ് ഇന്ത്യ ആധുനിക സമൂഹമായി മാറുന്നത്. എന്തൊക്കെ തരത്തിലുള്ള പരിമിതികളുണ്ടെങ്കിലും സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ സജീവമായ ഒരു ധാര ഇന്ത്യയിl ഇന്നും സുശക്തമായി തുടരുകയാണ്. പിന്നെ വ്യത്യസ്ത മതങ്ങളുടേയും അതുപോലെ വ്യത്യസ്ത ഭാഷാസമൂഹങ്ങളുടേയും ഒക്കെ ജീവിതത്തിലെ കൊടുക്കന്‍ വാങ്ങലുകളില്‍ നിന്നും ഒരു ഇന്ത്യൻ ബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
ഇതിന് പലതരത്തിലുള്ള ഇന്ത്യന്‍ ജനതയുടെ ഇടപെടല്‍ കാരണമാണ്. ഒറീസയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷം ആക്രമിക്കപ്പെടുമ്പോള്‍ ഇന്ത്യയിലെ ജനാധിപത്യവാദികളും വിവിധ മതങ്ങളില്‍പ്പെട്ടവരും വിവിധ മതങ്ങളില്‍പ്പെടാത്തവരും വിവിധ പാര്‍ട്ടികളില്‍പ്പെട്ടവരും വിവിധ പാര്‍ട്ടികളില്‍ പെടാത്തവരും അതിനെതിരേ പ്രതികരിക്കുന്നു. അപ്പോള്‍ ഈ കൊള്ളരുതായ്മക്കെതിരേ പ്രതികരിക്കുന്ന ഒരു വലിയ ഇന്ത്യന്‍ ജനത സൃഷ്ടിക്കപ്പെടുന്നു. അത് പോലെ തന്നെ പലതരം സമരങ്ങള്‍ നടക്കുന്നു. കാര്‍ഷിക സമരങ്ങള്‍, വിലക്കയറ്റത്തിനെതിരേയുള്ള സമരങ്ങള്‍, സാമ്രാജ്യത്വത്തിന് എതിരേയുള്ള സമരങ്ങള്‍ ഒക്കെത്തന്നെ ജനങ്ങള്‍ക്കിടയില്‍ സ്വാഭാവികമായിട്ടും സൃഷ്ടിക്കപ്പെടുന്ന ഒരു ഐക്യമുണ്ട്.
ഇതിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനം വിശിഷ്യാ ഇടതുപക്ഷത്തിന്റെ സ്വാധീനം ഒക്കെ കൂടിച്ചേര്‍ന്നാണ് ഇതുണ്ടാകുന്നത്. 


സ്വാതന്ത്ര്യത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പറയുമ്പോൾ കോൺഗ്രസിന്റെ റോൾ പ്രധാനമാണ്. ഗാന്ധിയുടെ റോൾ പ്രധാനമാണ്. അദ്ദേഹം മതരാഷ്ട്രവാദത്തിന് എതിരായിരുന്നു. ഇന്ത്യയിലെ ജനാധിപത്യവാദികൾ എതിരായിരുന്നു. എല്ലാം കൂടിച്ചേർന്നുണ്ടാകുന്ന ഒരു ഇന്ത്യൻ ബോധം ഔപചാരികമായിട്ടെങ്കിലും ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുന്നു.

റുബാസ്: ഭരണഘടനയിലെ 'സോഷ്യലിസം' എന്ന വാക്ക് അങ്ങേയറ്റം ജീര്‍ണിച്ചതായി മാഷ് സൂചിപ്പിച്ചു. എന്താണ് അതിനെ ശക്തിപ്പെടുത്താനുള്ള മാര്‍ഗം?

കെ.ഇ.എന്‍: സച്ചിദാനന്ദന്റെ ഒരു കവിതയുണ്ട് പൊള്ളലേറ്റ സൈനികനെ അഗ്നിസൂക്തം ഉരുവിട്ട് ആശ്വസിപ്പിക്കുകയല്ല വേണ്ടത് അയാള്‍ക്ക് മരുന്ന് വെച്ച് കൊടുക്കണം. അത്‌പോലെ ആളുകള്‍ പട്ടിണി കൊണ്ട് മരിക്കുമ്പോള്‍ ഭരണഘടനയില്‍ സോഷ്യലിസമുണ്ട് എന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ല. അതിന് ജമക്ഷേമ നടപടികളില്‍ ഗവര്‍മെന്റ് വ്യാപരിക്കണം. ആഗോളവല്‍ക്കരണത്തോട് ശൃംഗരിച്ച് കൊണ്ട് ഭരണഘടനയില്‍ എഴുതിവെച്ച സോഷ്യലിസത്തെ ഔപചാരികമായിപ്പോലും സംരക്ഷിക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തിന് കഴിയില്ല.

(ഞാന്‍ പഠിച്ച ജാമിയ ബി.എഡ് കോളേജിലെ മാഗസിന് വേണ്ടി 2009-ല്‍ കെ.ഇ.എന്‍ മാഷുമായി നടത്തിയ സംഭാഷണം, പിന്നീട് 'k.e.n conversation' എന്ന പേരില്‍ ചിന്ത പുറത്തിറക്കിയ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്)