- ഇന്ത്യയിലെ ഏറെക്കുറെ എല്ലാ ബൂര്‍ഷ്വാ രാഷ്ട്രീയപാര്‍ടികളും സംഘടനകളും ഇന്ന് അംഗീകരിച്ചുകഴിഞ്ഞതും ""നവലിബറല്‍"" എന്ന് മുദ്രകുത്തപ്പെട്ടതുമായ (അങ്ങനെ വിളിക്കുന്നത് തെറ്റിദ്ധാരണാജനകമാണെങ്കില്‍ത്തന്നെയും) സാമ്പത്തിക തന്ത്രത്തിന്റെ രാഷ്ട്രീയ പരിസമാപ്തിയാണ്, ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായി നരേന്ദ്രമോഡിയെ ഉയര്‍ത്തിക്കാണിക്കുന്നത്. നവലിബറല്‍ സാമ്പത്തിക തന്ത്രത്തിന്റെ രാഷ്ട്രീയതലത്തിലുള്ള, യുക്ത്യനുസൃതമായ പരിസമാപ്തിയാണത്.
മോഡിയുടെ വികസന മോഡലിന്റെ അന്തഃസത്ത കോര്‍പ്പറേറ്റ്-ധനമൂലധന വരേണ്യവര്‍ഗത്തിന്റെ താല്‍പര്യങ്ങള്‍ക്കുവേണ്ടി മാത്രമായി സ്റ്റേറ്റിനെ ഉപയോഗപ്പെടുത്തുക എന്നതാണ് ഈ തന്ത്രത്തിന്റെ അന്തഃസത്ത (സാമ്പത്തിക മണ്ഡലത്തില്‍നിന്ന് പൂര്‍ണമായും ഒഴിഞ്ഞുനില്‍ക്കുന്ന സ്റ്റേറ്റ് എന്ന അര്‍ത്ഥത്തില്‍ ""നവലിബറല്‍"" എന്ന പദം ഉപയോഗിക്കുന്നത് അനുചിതമാണെന്ന് പറയുന്നത് ഇതുകൊണ്ടാണ്). ഈ തന്ത്രത്തിന്റെ വളര്‍ച്ച, പക്വതയാര്‍ജിക്കല്‍, പൂര്‍ണതയിലെത്തല്‍, സ്റ്റേറ്റിനെ കോര്‍പ്പറേറ്റ്-ധനമൂലധന വരേണ്യവര്‍ഗം നേരിട്ട് പിടിച്ചടക്കുന്നതിലൂടെ നിര്‍വചിക്കപ്പെടുന്നു. ഈ പിടിച്ചടക്കലിന്റെ ഏജന്റാണ് നരേന്ദ്രമോഡി. ബിജെപിയുടെ കൂടാരത്തില്‍നിന്നാണ് അദ്ദേഹം വരുന്നത്. വര്‍ഗീയ ഫാസിസത്തിന്റെ ക്രമാനുഗതമായ റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. എന്നാല്‍ അതിനെല്ലാം ഉപരിയായി കോര്‍പ്പറേറ്റ് - ധനമൂലധന വരേണ്യവിഭാഗത്തിന്റെ ഒരു ഉപകരണമാണ് അദ്ദേഹം; ഈ വരേണ്യ വിഭാഗത്തിന്റേയും അതിന്റെ നിയന്ത്രണത്തിന്‍കീഴിലുള്ള മാധ്യമങ്ങളുടെയും സമ്പൂര്‍ണ പിന്‍തുണയും അദ്ദേഹത്തിനുണ്ട്.താന്‍ മുഖ്യമന്ത്രിയായിട്ടുള്ള സംസ്ഥാനത്തിന്റെ ഭരണം കോര്‍പ്പറേറ്റ് - ധനമൂലധന വരേണ്യവിഭാഗത്തിന് കൈമാറ്റം ചെയ്യുക എന്നതില്‍ കവിഞ്ഞ മറ്റൊന്നുമല്ല മോഡിയുടെ ""വികസനമാതൃക"" എന്നു പറയപ്പെടുന്ന തന്ത്രം. ഹിന്ദുവില്‍ വന്ന റിപ്പോര്‍ട്ട് അനുസരിച്ച്, നാനോ കാര്‍ ഗുജറാത്തില്‍ സ്ഥാപിക്കുന്നതിന് ടാറ്റയെ പ്രേരിപ്പിക്കുന്നതിനുവേണ്ടി, ടാറ്റയ്ക്ക് 31,000 കോടിയോളം രൂപയുടെ സബ്സിഡി നല്‍കിയ വ്യക്തിയാണദ്ദേഹം. വികസനത്തിന്റെ ഈ മോഡലില്‍നിന്ന് ജനങ്ങളെ ഒഴിച്ചുനിര്‍ത്തുന്നത് സ്വാഭാവികമാണല്ലോ. ""വികസനത്തിന്റെ മോഡല്‍"" എന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഗുജറാത്തില്‍ മനുഷ്യ വികസനത്തിെന്‍റ റെക്കോര്‍ഡ് രാജ്യത്തെ മറ്റ് മിക്ക സംസ്ഥാനങ്ങളെയും അപേക്ഷിച്ച് വളരെ ശോചനീയമായതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല. തൊഴിലാളി യൂണിയനുകള്‍ നിരന്തരമായ ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. തികച്ചും ജനവിരുദ്ധവും കോര്‍പ്പറേറ്റ് അനുകൂലവുമായ സാമ്പത്തിക വികസന മാതൃകയുടെ ആത്യന്തികമായ രാഷ്ട്രീയ രൂപമാണ്, ജനങ്ങള്‍ക്കെതിരായി ഉപയോഗിക്കപ്പെടുന്നതും കോര്‍പ്പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്നതുമായ ഭരണകൂടം. അതായത് മോഡി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നതും അക്കാര്യത്തില്‍ കോര്‍പ്പറേറ്റ് വരേണ്യവിഭാഗത്തിന്റെ പിന്‍തുണയുള്ളതുമായ ഫാസിസ്റ്റ് സ്റ്റേറ്റ്. എന്നാല്‍ ഈ സാമ്പത്തിക മാതൃക മോഡിയുടെ തനതായ കണ്ടുപിടുത്തമല്ലതാനും. ഇന്നിപ്പോള്‍ എല്ലാ ബൂര്‍ഷ്വാ പാര്‍ടികളുടെയും പിന്‍തുണയുള്ള നവലിബറല്‍ മാതൃകയാണത്. സമാനതകളൊന്നുമില്ലാത്തവിധം യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ മോഡി ഈ മാതൃക പിന്‍തുടരുന്നുവെന്നതുമാത്രമാണ് അദ്ദേഹത്തിന്റെ പ്രത്യേകത.എല്ലാവിധ ""പ്രത്യയശാസ്ത്ര പൈതൃക""ങ്ങളുമുള്ള, എണ്ണമറ്റ ""സന്തുലനങ്ങളില്‍"" ശ്രദ്ധചെലുത്താന്‍ നിര്‍ബന്ധിതമായ പാര്‍ടികളുടെ പരിമിതികള്‍ക്കുള്ളിലാണ് മറ്റ് ബൂര്‍ഷ്വാ രാഷ്ട്രീയ നേതാക്കന്മാരെല്ലാം. ഉദാഹരണത്തിന് ""ആംആദ്മി""യെക്കുറിച്ചുള്ള സ്വന്തം മുദ്രാവാക്യത്തിന്റെ (അതെത്രമാത്രം വഞ്ചനാപരമാണെങ്കില്‍ത്തന്നെയും) പരിമിതികള്‍ക്കുള്ളില്‍ നില്‍ക്കാന്‍ നിര്‍ബന്ധിതമായിട്ടുള്ള കോണ്‍ഗ്രസ്പാര്‍ടിയിലൂടെയാണ് മന്‍മോഹന്‍സിങ്ങിനും അദ്ദേഹത്തിന്റെ ഗ്രൂപ്പിനും പ്രവര്‍ത്തിക്കേണ്ടി വരുന്നത്. പക്ഷേ മോഡിക്ക് അത്തരം നിയന്ത്രണങ്ങളോ ഞെരുക്കങ്ങളോ ഒന്നുമില്ല. മോഡി തന്റെ പാര്‍ടിക്ക് അതീതനായി വളര്‍ന്നിരിക്കുന്നു; പാര്‍ടിയെ വെറും റബര്‍സ്റ്റാമ്പാക്കി മാറ്റിയിരിക്കുന്നു. കോര്‍പ്പറേറ്റ്-ധനമൂലധന വരേണ്യവിഭാഗത്തിന്റെ അജണ്ട അദ്ദേഹത്തിന് ഏകാഗ്രതയോടെ അനുവര്‍ത്തിക്കാന്‍ കഴിവുണ്ട്. കൂടുതല്‍ നവലിബറല്‍ പരിഷ്കാരങ്ങള്‍ക്ക് പരാജയത്തെ ഉപയോഗപ്പെടുത്തുന്നു ഈ വികസന മാതൃകയുടെ ഒരു നല്ല സാക്ഷ്യപത്രം, അത് കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ന്യായീകരണത്തിന് അതിന്റെ പരാജയത്തെത്തന്നെ ഉപയോഗപ്പെടുത്തുന്നുവെന്നുള്ളതാണ്. രൂപ തലകുത്തി വീഴുന്നുവെങ്കില്‍, രാജ്യം മറ്റൊരിക്കലും കണ്ടിട്ടില്ലാത്തവിധം നിര്‍മാണമേഖല മാന്ദ്യത്തിന്റെ പിടിയിലാണെങ്കില്‍ (ഇതിനോട് ഉപരിതല സ്പര്‍ശിയായവിധത്തിലെങ്കിലുമുള്ള സാമ്യതയുണ്ടായിരുന്ന വ്യവസായ മാന്ദ്യം 1960കളുടെ മധ്യത്തിലാണ് ഉണ്ടായത്. രണ്ടുകൊല്ലം തുടര്‍ച്ചയായി അത്യസാധാരണമാംവിധം കുറഞ്ഞ കാര്‍ഷിക വിളവെടുപ്പുണ്ടായതു കാരണമുള്ള അസാധാരണമായ സാഹചര്യത്തിലാണ് അത് സംഭവിച്ചത്). കറന്റ് അക്കൗണ്ട് കമ്മി ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണെങ്കില്‍, ""കൂടുതല്‍ പരിഷ്കാരങ്ങള്‍ വേണം"" എന്ന സംഘഗാനം ഉയരുകയായി-അതായത് നവലിബറലിസത്തിന്റെ ശക്തി കൂട്ടണമെന്നര്‍ത്ഥം. വ്യവസായ സംരംഭകരുടെ ""മൃഗീയവികാരം"" ദുര്‍ബലമായിത്തീരുന്നത് കാരണമാണ് ഇന്ന് രാജ്യം നേരിടുന്ന സാമ്പത്തിക ദുരിതങ്ങള്‍ ഉണ്ടായിട്ടുള്ളതെന്നും സര്‍ക്കാരിന്റെ നയങ്ങളിലൂടെ സ്ഥിതി വീണ്ടെടുക്കണമെന്നും പ്രസ്താവിച്ചത് മന്‍മോഹന്‍സിങ് തന്നെയല്ലേ? മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ നവലിബറലിസം നമ്മെ പ്രതിസന്ധിയില്‍ കൊണ്ടെത്തിച്ചുവെങ്കില്‍, അതില്‍നിന്നു കരകയറാനുള്ള പോംവഴി, സര്‍ക്കാരിന്റെ ഏജന്‍സിവഴിയായി കൂടുതല്‍ ഊര്‍ജിതമായി നവലിബറല്‍ നയങ്ങള്‍ കെട്ടിയേല്‍പിക്കുകയാണെന്നര്‍ത്ഥം.എന്നാല്‍ വ്യവസായസംരംഭകരുടെ ""മൃഗീയവികാരം"" എന്ന കെയിന്‍സിന്റെ പദപ്രയോഗം ഉപയോഗിക്കുന്ന മന്‍മോഹന്‍സിങ്, പക്ഷേ കെയിന്‍സ് നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗം അവലംബിക്കുന്നുമില്ല. വ്യവസായ സംരംഭകരുടെ ""മൃഗീയവികാരം"" പലപ്പോഴും ദുര്‍ബലപ്പെടുമ്പോള്‍, ജനങ്ങുടെ താല്‍പര്യങ്ങള്‍ കണക്കിലെടുത്ത്, സ്റ്റേറ്റിെന്‍റ ഇടപെടലിലൂടെ നേരിട്ട്, പൂര്‍ണ്ണമായ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുന്നതുവഴി ഈ ""മൃഗീയവികാര""ത്തില്‍നിന്ന് ജനങ്ങളുടെ വിധിയെ സ്വതന്ത്രമാക്കണം എന്നും കെയിന്‍സ് പറഞ്ഞുവെച്ചിട്ടുണ്ട്. എന്നാല്‍ ഇതല്ല, മറിച്ച്, ""മൃഗീയവികാരം"" ദുര്‍ബലമായിത്തീരുമ്പോള്‍ കോര്‍പ്പറേറ്റ്-ധനമൂലധന വരേണ്യവിഭാഗത്തിന്റെതന്നെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള നയങ്ങള്‍ അവലംബിച്ചുകൊണ്ട് സ്റ്റേറ്റ്, അവയെ വീണ്ടെടുക്കണം എന്നാണ് അദ്ദേഹം വാദിക്കുന്നത്.നികുതി കുടിശ്ശിക ഒടുക്കാതെ രക്ഷപ്പെടാന്‍ വോഡഫോണിനെ അനുവദിക്കണം, മള്‍ട്ടിബ്രാന്റ് ചില്ലറവില്‍പനരംഗം വാള്‍മാര്‍ട്ടിനായി തുറന്നിടണം, പൊതുമേഖല ഇപ്പോഴത്തേതിനേക്കാള്‍ കൂടുതല്‍ അളവില്‍ സ്വകാര്യവല്‍ക്കരിക്കണം, ധനമേഖല വിദേശ കമ്പനികള്‍ക്കായി കൂടുതല്‍ തുറന്നിടണം, വികസന ബാങ്കിംഗ് അവസാനിപ്പിക്കണം എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍. നവലിബറലിസത്തിന്റെ സൃഷ്ടിയായ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗമായി നവലിബറലിസം നിര്‍ദ്ദേശിക്കുന്നത് നവലിബറല്‍ നയങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി നടപ്പാക്കണം എന്നാണ്. അതിനാല്‍ സമ്പദ്വ്യവസ്ഥ പ്രതിസന്ധിയില്‍ ആണ്ടുകിടക്കുമ്പോള്‍ത്തന്നെ സ്റ്റേറ്റിന്റെമേലുള്ള കോര്‍പ്പറേറ്റ് നിയന്ത്രണം കൂടുതല്‍ നിശിതമാക്കിത്തീര്‍ക്കണം എന്ന ആവശ്യം ശക്തമായിത്തീരുന്നു. യഥാര്‍ത്ഥത്തില്‍ ഇവിടെ അതാണ് സംഭവിക്കുന്നത്. ക്ലാസിക്കല്‍ ഫാസിസവുമായുള്ള വ്യത്യാസം 1930കളിലെ ക്ലാസ്സിക്കല്‍ ഫാസിസവും ഇപ്പോഴത്തേതും തമ്മിലുള്ള വ്യത്യാസം ദൃശ്യമാകുന്നത് ഇവിടെയാണ്. അക്കാലത്ത് സ്റ്റേറ്റിനുമേലുള്ള കോര്‍പ്പറേറ്റ് നിയന്ത്രണം വന്നത് പിന്‍വാതിലിലൂടെയാണ്.വന്‍കിട കോര്‍പ്പറേറ്റ് മൂലധനത്തോട് തുടക്കത്തില്‍ വിരോധം പ്രഖ്യാപിച്ചിരുന്ന (എങ്കിലും അത്തരം മൂലധനത്തിന്റെ ഫണ്ട് പറ്റി വളര്‍ന്ന) ശക്തികളുടെ വളര്‍ച്ചയോടെയും വലതുപക്ഷ-റാഡിക്കല്‍ നിലപാട് സ്വീകരിച്ചുകൊണ്ട് ജനങ്ങളുടെ മുതലാളിത്തവിരുദ്ധ മനോഭാവത്തെ മുതലെടുത്തുകൊണ്ടുമാണ് അതുണ്ടായത്. അധികാരത്തില്‍വന്നതിനുശേഷം മാത്രമാണ്, അത്തരം ശക്തികള്‍ തങ്ങളുടെ വലതുപക്ഷ-റാഡിക്കല്‍ അനുയായികളെ നിര്‍മാര്‍ജ്ജനം ചെയ്തതും കുത്തക വിഭാഗങ്ങളുമായുള്ള തങ്ങളുടെ ദൃഢമായ ബന്ധങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചതും. എന്നാല്‍ ശത്രുതയിലുള്ള മുതലാളിത്ത ശക്തികളുടെ സ്വാധീനമേഖലകളായി ലോകം വിഭജിക്കപ്പെട്ടുകിടന്നിരുന്ന കാലത്തെ സാമ്രാജ്യത്വങ്ങള്‍ തമ്മില്‍ തമ്മിലുള്ള ശത്രുതയുടെ കാലഘട്ടമായിരുന്നു അത്. രാജ്യാതിര്‍ത്തികള്‍ കടന്ന് ചരക്കുകളും മൂലധനവും നിര്‍ബാധം നീങ്ങിക്കൊണ്ടിരിക്കുന്ന ""ആഗോളവല്‍ക്കരണ""ത്തിന്റെ കാലഘട്ടമായിരുന്നില്ല അത്. തുടക്കത്തില്‍ കുത്തകവിരുദ്ധ-റാഡിക്കല്‍ വാചകക്കസര്‍ത്തുകളും, അതിനെത്തുടര്‍ന്ന് പിന്നീട് കുത്തക കുടുംബങ്ങളും പൊട്ടിമുളച്ച ഫാസിസ്റ്റ് ശക്തികളും തമ്മിലുള്ള ദൃഢവും പരസ്യവുമായ സഖ്യവും എന്ന വിധത്തിലുള്ള അത്തരം ദ്വിഘട്ട പ്രക്രിയ, ആഗോളവല്‍ക്കരണത്തിന്റെ ലോകത്തില്‍ ഒട്ടും പ്രായോഗികമല്ല. ഉയര്‍ന്നുവരുന്ന ഒരു രാഷ്ട്രീയശക്തിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതൊരു കുത്തകവിരുദ്ധ-ധനമൂലധനവിരുദ്ധ വാചകക്കസര്‍ത്തും, വലിയ അളവില്‍ രാജ്യത്തിന് പുറത്തേയ്ക്കുള്ള മൂലധന ഒഴുക്കിനിടവരുത്തുകയും ആ രാഷ്ട്രീയ ശക്തിയുടെ ഉയര്‍ച്ചയെ അട്ടിമറിക്കുകയും ചെയ്യും. അതിനാല്‍ പ്രതിസന്ധിയുടെ പ്രത്യാഘാതത്തില്‍ക്കിടന്ന് നട്ടംതിരിയുന്ന ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കപ്പെടുന്ന പ്രായോഗിക സാധ്യത, കുത്തകകള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുന്നതിലൂടെ ആ പ്രതിസന്ധി മറികടക്കാം എന്നതല്ല, മറിച്ച് കുത്തകകളെ കൂടുതല്‍ പ്രീണിപ്പിച്ചുകൊണ്ട് അതിനെ മറികടക്കാം എന്നതാണ്-അതായത് മേല്‍പ്പറഞ്ഞ ""വികസനമാതൃക"" മന്ദീഭവിപ്പിച്ചുകൊണ്ടല്ല, മറിച്ച് കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തിക്കൊണ്ട്, അതേ ""വികസനമാതൃക""യെ കൂടുതല്‍ മുന്നോട്ടു കൊണ്ടുപോയിക്കൊണ്ട് മറികടക്കാം എന്നാണ്. ഇതാണ് മോഡി വാഗ്ദാനംചെയ്യുന്നത്.അദ്ദേഹത്തിന്റെ വര്‍ഗീയ ഫാസിസം ഇപ്പോഴും ചുവടുറപ്പിച്ചുകഴിഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന് ഉണ്ടെന്നുപറയപ്പെടുന്ന ""ബഹുജനസമ്മതി"" നല്‍കുന്നത് അതാണ്. പക്ഷേ, അധികാരത്തില്‍ കയറുന്നതിനുവേണ്ടി ഈ ""ബഹുജനസമ്മതി""യെ കുത്തകവിരുദ്ധ വാചകക്കസര്‍ത്തുമായി അദ്ദേഹം കൂട്ടിയിണക്കുന്നില്ല. നേരെമറിച്ച് കോര്‍പ്പറേറ്റ്-ധനമൂലധന വരേണ്യവര്‍ഗ്ഗം ആവശ്യപ്പെടുന്ന അതേ വികസന തന്ത്രത്തിന് യാതൊരുവിധ തടസ്സവുമില്ലാതെ വ്യാപിക്കുന്നതിനുള്ള അവസരവുമായി അതിനെ കൂട്ടിയിണക്കിക്കൊണ്ടാണ്.1930കളിലെ യൂറോപ്യന്‍ ഫാസിസ്റ്റുകള്‍ ധനമൂലധനത്തിന്റെ ചട്ടുകങ്ങളായിത്തീര്‍ന്നു; മോഡിയും ധനമൂലധനത്തിന്റെ ചട്ടുകംതന്നെ. ബൂര്‍ഷ്വാപാര്‍ടികള്‍ക്കുള്ളിലെ മോഡിയുടെ എല്ലാ പ്രതിയോഗികളും മോഡിക്കെതിരായ തങ്ങളുടെ വിമര്‍ശനം വളരെ ദുര്‍ബലമാക്കിയിരിക്കുന്നതിന്റെ കാരണവും ഇതാണ്. കാരണം സാമ്പത്തികനയത്തിന്റെ മൗലികമായ കാര്യങ്ങളിലെല്ലാം, അവര്‍ എന്തിനുവേണ്ടി നിലകൊള്ളുന്നുവോ ശരിക്കും അതിനുവേണ്ടിത്തന്നെയാണ് മോഡിയും നിലകൊള്ളുന്നത്; അവരുടേതിനേക്കാള്‍ കൂടുതല്‍ ദൃഢതയോടുകൂടിയാണെന്ന് മാത്രം. മിക്ക ബൂര്‍ഷ്വാ രാഷ്ട്രീയപാര്‍ടികള്‍ക്കിടയിലും മോഡിയുടെ ""വികസന മാതൃക""യെക്കുറിച്ച് പരോക്ഷമായ ആദരവുപോലുമുണ്ട്. കാരണം തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതും കഴിയുമെങ്കില്‍ തങ്ങള്‍ ശക്തമായി അനുവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതും ഇതേ വികസന മാതൃകതന്നെയാണല്ലോ.കൊളംബിയയിലെ ജഗദീഷ്ഭഗവതിയെപ്പോലെയുള്ള സ്വയം കൊട്ടിഘോഷിക്കപ്പെടുന്ന ലിബറല്‍ രാഷ്ട്രീയക്കാരും സാമ്പത്തിക ശാസ്ത്രജ്ഞന്മാരുംപോലും മോഡിയുടെ ""വികസനവിജയ""ങ്ങളെ പ്രശംസിക്കുന്നതില്‍ പിന്നെ അത്ഭുതമില്ലല്ലോ. മന്‍മോഹന്‍സിങ്ങിന് സ്വാതന്ത്ര്യമുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹവും അങ്ങനെതന്നെ ചെയ്യുമായിരുന്നു. നിലനില്‍ക്കാത്ത വേര്‍തിരിവ് ബൂര്‍ഷ്വാ പാര്‍ടികള്‍ക്കുള്ളിലെ മോഡിയുടെ പ്രതിയോഗികള്‍ക്ക് ആകെ ചെയ്യാന്‍ കഴിയുന്നത്, വര്‍ഗീയ ഫാസിസ്റ്റ് ആയ മോഡിക്കും വിജയകരമായ വികസനതന്ത്രജ്ഞന്നും ഇടയ്ക്ക് ഒരു വിഭജനരേഖ വരയ്ക്കുക എന്നതാണ്. അതെ, വികസന യത്നങ്ങളില്‍ മോഡി വിജയം വരിച്ചിട്ടുണ്ടാവാം, പക്ഷേ അദ്ദേഹം ഒരു വര്‍ഗീയ ഫാസിസ്റ്റ്തന്നെയല്ലേ എന്ന് അവര്‍ തറപ്പിച്ചുചോദിക്കുന്നു. ഇതില്‍ ആദ്യം പറഞ്ഞ കാര്യത്തില്‍ അദ്ദേഹം എത്രമാത്രം പ്രശംസാര്‍ഹനാണെങ്കില്‍ത്തന്നെയും രണ്ടാമത് പറഞ്ഞ കാര്യംകൊണ്ട് അദ്ദേഹം അകറ്റിനിര്‍ത്തപ്പെടേണ്ടവന്‍ തന്നെയാണ്. എന്നാല്‍ അത്തരമൊരു വേര്‍തിരിവിന് വിശ്വാസ്യതയില്ലാതായിത്തീരുന്നു. കാരണം ഗുജറാത്തിലെ കൂട്ടക്കൊലയ്ക്കുശേഷം, തനിക്കനുകൂലമായ ഒരു പ്രതിച്ഛായാ മാറ്റം ഉണ്ടാക്കിയെടുക്കുന്നതില്‍ മോഡി വിജയിക്കുകയുണ്ടായി. വര്‍ഗീയ ഫാസിസ്റ്റ് എന്ന തന്റെ പ്രതിച്ഛായ പശ്ചാത്തലത്തിലേക്ക് തള്ളിമാറ്റിക്കൊണ്ട് എതിരാളികള്‍പോലും പ്രശംസിക്കുന്ന ""വികസന മിശിഹ"" എന്ന പ്രതിച്ഛായയുണ്ടാക്കിയെടുക്കുന്നതില്‍ മോഡി വിജയിക്കുകയുണ്ടായി. മായ കോഡ്നാനിക്കും ബാബു ബജ്രംഗിക്കും വധശിക്ഷ നല്‍കണം എന്ന് ഗുജറാത്ത് ഗവണ്‍മെന്റ് അഭ്യര്‍ത്ഥിക്കുന്നിടംവരെ അത് ചെന്നെത്തി-ഒടുവില്‍ ആര്‍എസ്എസിന് താക്കീതു ചെയ്യേണ്ട ഘട്ടംവരെ അത് ചെന്നെത്തുകയുണ്ടായി. എന്നുതന്നെയല്ല, വികസനതന്ത്രജ്ഞനായ മോഡിയും വര്‍ഗീയ ഫാസിസ്റ്റ് ആയ മോഡിയും തമ്മിലുള്ള ഈ വേര്‍തിരിവ്, സഹജമായിത്തന്നെ നിലനില്‍ക്കാത്തതാണ്. മോഡി ഉയര്‍ത്തിപ്പിടിക്കുന്നതും മറ്റ് ബൂര്‍ഷ്വാ സംഘടനകളും പാര്‍ടികളും എല്ലാം പങ്കുവെയ്ക്കുന്നതുമായ ""വികസന സങ്കല്‍പനം"" വളര്‍ച്ചനിരക്കിനെ പ്രകീര്‍ത്തിക്കുന്നതാണ്; ഈ വളര്‍ച്ചനിരക്കാകട്ടെ, ഇന്ത്യയെ സാമ്പത്തികമായി വന്‍ (സൂപ്പര്‍) ശക്തിയാക്കി വളര്‍ന്നുവരുന്നതിന് അനിവാര്യമായും സഹായിക്കുന്ന ഘടകമായും പരിഗണിക്കപ്പെടുന്നു.
(""ഉയര്‍ന്ന വളര്‍ച്ചനിരക്ക് ഗവണ്‍മെന്റിന്റെ വരുമാനം വര്‍ധിപ്പിക്കുമെന്നും അത് പാവങ്ങള്‍ക്കുവേണ്ടി ചെലവാക്കാന്‍ കഴിയും എന്നും"" മറ്റുമുള്ള ന്യായവാദങ്ങള്‍ പലപ്പോഴും ഉയര്‍ത്തപ്പെടാറുണ്ടെങ്കിലും) ചുരുക്കത്തില്‍ ""വന്‍ശക്തിസങ്കുചിതവാദ""ത്തിന്റെ അടിസ്ഥാനത്തിലാണ് നവലിബറല്‍ മാതൃകയെ ന്യായീകരിക്കാന്‍ തുനിയുന്നത്; പൊന്തയില്‍ തല്ലുന്നവിധത്തിലല്ലാതെ പറഞ്ഞാല്‍, ഈ അടിസ്ഥാനംതന്നെ ഫാസിസ്റ്റ് സ്വഭാവത്തിലുള്ളതാണ്. ഫാസിസ്റ്റ് സ്വഭാവത്തിലുള്ള ഈ യുക്തിവാദത്തിന് എല്ലാ ബൂര്‍ഷ്വാപാര്‍ടികളും സംഘടനകളും തങ്ങളുടെ സംഭാവന നല്‍കുന്ന ഒരു ലോകത്തില്‍, യഥാര്‍ത്ഥത്തിലുള്ള ഒരു വര്‍ഗീയ ഫാസിസ്റ്റ് ഉയര്‍ന്നുവരുന്നതിനോടുള്ള അവരുടെ എതിര്‍പ്പ് ആത്യന്തികമായി ദുര്‍ബലമായി തീരുന്നതില്‍ ആശ്ചര്യപ്പെടാനുണ്ടോ?
ചുരുക്കത്തില്‍ മോഡി ഉയര്‍ത്തിപ്പിടിക്കുന്ന വികസന മാതൃകയെ അനുകൂലിക്കുന്ന ഒരാള്‍ക്ക് മോഡിയെ എതിര്‍ക്കാന്‍ കഴിയുകയില്ല. ""വര്‍ഗീയ ഫാസിസ്റ്റ്"" ആയ മോഡിയെയും ""വികസന മിശിഹ""യായ മോഡിയേയും വേര്‍തിരിച്ചുനിര്‍ത്തി മോഡി നിരങ്കുശം നടപ്പാക്കിക്കൊണ്ടിരിക്കുന്ന നവലിബറല്‍ വികസനതന്ത്രത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, മോഡിയെ എതിര്‍ക്കാന്‍ ഒരാള്‍ക്ക് കഴിയുകയില്ല. കാരണം ഈ വികസനവാദത്തിനുതന്നെ ഫാസിസ്റ്റ് അടിവേരുകളുണ്ട്. ഇതു പറയുന്നത്, മോഡിയും അദ്ദേഹത്തിന്റെ കോര്‍പ്പറേറ്റ് മൂടുതാങ്ങികളും തങ്ങളുടെ പദ്ധതിയില്‍ വിജയിക്കും എന്ന് സൂചിപ്പിക്കുന്നതിനുവേണ്ടിയല്ല. അവര്‍ വിജയിക്കാന്‍ പോകുന്നില്ല. കാരണം ഈ വികസനതന്ത്രം ""വിജയകര""മാണെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന അവസരത്തില്‍തന്നെ, ഈ തന്ത്രത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ അതിനെതിരായി കലാപമുയര്‍ത്തും; അതിനെ എതിര്‍ക്കും. ചുരുക്കത്തില്‍ മോഡിയുടെ എതിരാളികള്‍ക്ക്, അവരുടെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി, അദ്ദേഹത്തിന്റെ നല്ല ഭാഗമേ കിട്ടാന്‍പോകുന്നുള്ളു. അതെന്തായാലും, ഇതിലൊക്കെ പ്രകടമായി കാണപ്പെടുന്നത്; ലിബറലിസത്തിന്റെ ബൗദ്ധികമായ ജീര്‍ണതയാണ്.ജോണ്‍ മെയ്നാര്‍ഡ് കെയിന്‍സ് ഒരു ലിബറല്‍ ആയിരുന്നു. അദ്ദേഹത്തിന് എത്രയോ മുമ്പ് ജോണ്‍ സ്റ്റുവര്‍ട്ട്മില്ലും ലിബറല്‍ ആയിരുന്നു. (മില്ലിന്റെ പില്‍ക്കാല ജീവിതത്തില്‍, അദ്ദേഹത്തിന്റെ ഭാര്യ ഹാരിയറ്റ് ടെയ്ലറുടെ സ്വാധീനത്തിനുകീഴില്‍ അദ്ദേഹം ""സഹകരണ സോഷ്യലിസ്റ്റ്"" നിലപാടിലേക്ക് നീങ്ങിയെങ്കിലും). ""നിശ്ചല ഭരണകൂട""ത്തിന്റെ (സ്റ്റേഷനറി സ്റ്റേറ്റ്) ആഗമനത്തെക്കുറിച്ച് സ്റ്റുവര്‍ട്ട്മില്‍ വിഭാവനം ചെയ്തിരുന്നു. (അവിടെ വളര്‍ച്ചനിരക്ക് പൂജ്യമായിരിക്കും) എന്നാല്‍ അത്തരമൊരു ""നിശ്ചലഭരണകൂട""ത്തില്‍ തൊഴിലാളികള്‍ സാമ്പത്തികമായി മെച്ചപ്പെട്ടവരായിരിക്കും എന്നതിനാല്‍ വളര്‍ച്ച ഇല്ലാത്തതിനെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയില്ലായിരുന്നു. ""യഥാര്‍ത്ഥത്തിലുള്ള പോരായ്മകള്‍ എന്ന നിലയില്‍ രാഷ്ട്രം മെച്ചപ്പെട്ട വിതരണത്തിലും തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട കൂലിയിലും ശ്രദ്ധയൂന്നണം"" എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചുരുക്കത്തില്‍, തൊഴിലാളികളുടെ പരിതഃസ്ഥിതിയില്‍ പാരമ്പര്യമായി ലിബറലിസത്തിന് താല്‍പര്യമുണ്ടായിരുന്നു-ഈ പരിതഃസ്ഥിതി എങ്ങനെ മെച്ചപ്പെടുത്താം എന്ന കാര്യത്തില്‍ സോഷ്യലിസ്റ്റുകാരുമായി അവര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെങ്കില്‍ത്തന്നെയും. ഫാസിസ്റ്റ് രൂപത്തിലുള്ള അടിസ്ഥാനത്തില്‍ വളര്‍ച്ചനിരക്കിനെ പ്രകീര്‍ത്തിക്കുകയും ആ വളര്‍ച്ചനിരക്ക് നേടിയെടുക്കുന്നതിനുവേണ്ടി തൊഴിലാളികളെ ഞെക്കിപ്പിഴിയണമെന്ന് വാദിക്കുകയും ചെയ്യുന്ന ഇന്നത്തെ ലിബറല്‍ നിലപാടുമായി അതിനെത്രമാത്രം വൈരുദ്ധ്യമുണ്ടെന്ന് നോക്കൂ.
2013 ജൂലൈ 16, ചൊവ്വാഴ്ച
മോഡിയുടെ വികസന മോഡലിന്റെ അന്തഃസത്ത
2013 ജൂൺ 13, വ്യാഴാഴ്‌ച
ഗുജറാത്തിെന്‍റ ആത്മാഭിമാനത്തിനു ഭീഷണി.
പി വി അഖിലേഷ്
ഗുജറാത്തിെന്‍റ വികസനത്തിനും വളര്‍ച്ചയ്ക്കും ക്ഷേമത്തിനും കുടുംബാസൂത്രണ പദ്ധതികള്‍ക്കും എല്ലാം തടസ്സം മുസ്ലീങ്ങളാണെന്ന് പലപ്പോഴും നരേന്ദ്രമോഡി ഭംഗ്യന്തരേണ, അല്ല വെട്ടിത്തുറന്നു തന്നെ, പറയുമായിരുന്നു. 2002 സെപ്തംബറിലെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിലും കുപ്രസിദ്ധമായ ""ഗൗരവ് യാത്ര"യിലെ പ്രസംഗങ്ങളിലും മുഴങ്ങിക്കേണ്ടത് അതേ വിദ്വേഷ സ്വരം തന്നെ. പൊതുവിലുള്ള സമാധാനത്തിന് ഹാനികരവും ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിെന്‍റ ലംഘനവും മതനിരപേക്ഷതയുടെ ലംഘനവുമായ അത്തരം പ്രസംഗങ്ങളുടെ രേഖകള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും ദേശീയ ന്യൂനപക്ഷാവകാശ കമ്മീഷനും സംസ്ഥാന ഇന്‍റലിജന്‍സ് വകുപ്പില്‍നിന്ന് അക്കാലത്ത് ശേഖരിക്കുകയുണ്ടായി. ""ഗുജറാത്തിെന്‍റ ആത്മാഭിമാനത്തിനു ഭീഷണിയായ എല്ലാ ദുഷ്ട ശക്തികളെയും നശിപ്പിക്കാനും തുടച്ചു നീക്കുവാനും നാം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു"" എന്നാണ് ഒരു പ്രസംഗത്തില്‍ മോഡി പറഞ്ഞത്. ന്യൂനപക്ഷങ്ങള്‍ക്കുനേരെ നടത്തിയ കൂട്ടക്കൊലയെ പ്രത്യക്ഷത്തില്‍ തന്നെ ന്യായീകരിക്കുന്ന വാക്കുകളാണിവ.
വംശീയ കൂട്ടക്കൊലയ്ക്കിടയില്‍ മൂന്നുദിവസം കൊണ്ട് 1,68,000 മുസ്ലീങ്ങളാണ് അഭയാര്‍ഥി ക്യാമ്പുകളിലെത്തിയത്. അവിടത്തെ ദയനീയ സ്ഥിതിയെപ്പറ്റി പത്രക്കാര്‍ ചോദിച്ചപ്പോള്‍ മോഡിയുടെ മറുപടി ഇങ്ങനെയായിരുന്നു: ""എന്താണ് സഹോദരാ, ഞങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തണോ? പിള്ളേരെ ഉല്‍പാദിപ്പിക്കുന്ന ഇത്തരം ക്യാമ്പുകള്‍ നടത്തണോ? കുടുംബാസൂത്രണം നടപ്പാക്കി പുരോഗതി കൈവരിയ്ക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ഇവര്‍ അഞ്ചുപേര്‍ 25 പേരായിത്തീരുന്നു"". മുസ്ലീങ്ങള്‍ കുടുംബാസൂത്രണത്തിനും അതുവഴി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും എതിരാണെന്ന ആര്‍എസ്എസ് വാദം തന്നെയാണ് മോഡി മുഴക്കിയത്. എസ്ഐടി കാണാത്ത തെളിവുകള്‍ ഇവിടെ നാം കാണേണ്ട ഒരു കാര്യം, മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവെന്‍റ നേതൃത്വത്തിലുള്ള എസ്ഐടി മോഡിയ്ക്കെതിരായി തെളിവുകളുടെ പ്രളയം ഉണ്ടായിട്ടും മോഡിയ്ക്ക് ക്ലീന്‍ ചിറ്റു നല്‍കി, മോഡിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ല എന്നതാണ്.
ഗോധ്രയില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നിയമവിരുദ്ധമായി, ധൃതിപിടിച്ച്, പോസ്റ്റ്മോര്‍ട്ടം നടത്തിച്ചതില്‍ മോഡിയ്ക്കുള്ള പങ്ക് എസ്ഐടി കണ്ടിട്ടും കണ്ടമട്ട് കാണിയ്ക്കുന്നില്ല. അത് തെറ്റാണെന്നേ എസ്ഐടിയ്ക്ക് തോന്നുന്നില്ല. അന്നത്തെ ഇന്‍റലിജന്‍സ് മേധാവി ആര്‍ ബി ശ്രീകുമാറും ഡിസിപി (ക്രൈം ബ്രാഞ്ച്) രാഹുല്‍ശര്‍മയും മോഡിയടക്കമുള്ള ഗവണ്‍മെന്‍റ് സംവിധാനത്തിന്റെ പങ്ക് തുറന്നു കാണിച്ചു. ക്രമസമാധാന പാലനചുമതലയുള്ള പോലീസ് സംവിധാനത്തെയാകെ മൂന്നു ദിവസം നിര്‍വീര്യമാക്കി നിര്‍ത്തിയതെങ്ങനെയെന്ന് വ്യക്തമാക്കപ്പെട്ടു. മോഡിയും മറ്റ് മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരും തമ്മില്‍ സംഭവ ദിവസങ്ങളില്‍ നടത്തിയ 5 ലക്ഷം ഫോണ്‍കോളുകളുടെ റെക്കോര്‍ഡ് അടങ്ങിയ സിഡിയാണ് ഡിസിപി രാഹുല്‍ ശര്‍മ എസ്ഐടിയ്ക്ക് കൈമാറിയത്. (ഈ വിവരം ഇതിനുമുമ്പ് നാനാവതി -ഷാ കമ്മീഷനും അദ്ദേഹം കൈമാറിയിരുന്നു). 2010 മെയ് 12നാണ് എസ്ഐടി അതിെന്‍റ ആദ്യത്തെ കരട് റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. അതിനു നാല് മാസം മുമ്പ് 2010 ജനുവരിയില്‍ത്തന്നെ, സംസ്ഥാന ഇന്‍റലിജന്‍സ് ബ്യൂറോയുടെ എല്ലാ ജില്ലകളില്‍നിന്നുമുള്ള ഫീല്‍ഡ് റിപ്പോര്‍ട്ടുകളും എസ്ഐടിയ്ക്ക് നല്‍കപ്പെട്ടിരുന്നു.
മുഖ്യമന്ത്രി നരേന്ദ്രമോഡി, അന്നത്തെ ഗുജറാത്ത് ഡിജിപി കെ ചക്രവര്‍ത്തി, അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍ പി സി പാണ്ഡെ, അഡീഷണല്‍ ചീഫ് സെക്രട്ടറി (ഹോം) അശോക് നാരായണന്‍ തുടങ്ങിയവരെല്ലാം ചേര്‍ന്ന് കുറ്റകരമായ ഗൂഢാലോചന നടത്തിയാണ് കലാപമുണ്ടാക്കിയത് എന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാണ്. നിയമവിരുദ്ധമായ ഒരു പ്രവൃത്തി നിയമവിരുദ്ധ മാര്‍ഗത്തിലൂടെ ചെയ്യുന്നതിന് രണ്ടോ അതിലധികമോ പേര്‍ കരാറിലെത്തിയാല്‍ അത് കുറ്റകരമായ ഗൂഢാലോചനയാകുമല്ലോ. മുഖ്യമന്ത്രിയടക്കം മേല്‍പറഞ്ഞവരെല്ലാം കൂടി ചേര്‍ന്നാണ് കൂട്ടക്കൊലയ്ക്ക് ഗൂഢാലോചന നടത്തിയതെന്ന് തെളിവുകളെല്ലാം വ്യക്തമാക്കുന്നുണ്ട്. ഗുല്‍ബര്‍ഗ് കൂട്ടക്കൊല ഇത്രയൊക്കെ തെളിവുകള്‍ നരേന്ദ്ര മോഡിയ്ക്കെതിരായി ഉണ്ടായിട്ടും ഗുജറാത്തില്‍ ആ കാലയളവില്‍ നടന്ന പൈശാചികമായ നരഹത്യകളിലൊന്നിലും മോഡിയെ പ്രതിചേര്‍ത്ത് ഒരൊറ്റ എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. സുപ്രീംകോടതി നിയമിച്ച സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (അതിെന്‍റ തലവന്‍ കാര്യപ്രാപ്തിയും നിഷ്പക്ഷതയും ഉള്ള മുന്‍ സിബിഐ ഡയറക്ടര്‍ രാഘവനായിട്ടുപോലും) മോഡിയ്ക്ക് ക്ലീന്‍ ചിറ്റു നല്‍കുകയാണുണ്ടായത്.
ഈ
പശ്ചാത്തലത്തിലാണ് മോഡിയെ ഒന്നാം പ്രതിയാക്കി കേസ് ചാര്‍ജ് ചെയ്യണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയ സാക്കിയ ജാഫ്രിയുടെ പ്രൊട്ടസ്റ്റ്
പെറ്റീഷന്‍ ശ്രദ്ധേയമായിത്തീരുന്നത്. ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയാണ്
അതിന് ആസ്പദമായ സംഭവം.
ഗുജറാത്തില്‍ നടന്ന നിരവധി കൂട്ടക്കൊലകളില്‍ ഒന്നുമാത്രമാണ് 2002 ഫെബ്രുവരി
28ന് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ താമസിച്ചിരുന്ന മുന്‍
കോണ്‍ഗ്രസ് എംപിയായ എഹ്സാന്‍ ജാഫ്രിയടക്കം 71 പേര്‍ ദാരുണമായി കൊല്ലപ്പെട്ട
സംഭവം. സ്ഥലത്തെ പ്രധാനിയും കോണ്‍ഗ്രസ് നേതാവും അഡ്വക്കേറ്റും മുന്‍
എംപിയുമായ ജാഫ്രിയുടെ വീട്ടിലേക്ക് ആര്‍എസ്എസ് - വിഎച്ച്പി പ്രവര്‍ത്തകര്‍
വരില്ല എന്ന വിശ്വാസത്തോടെ ആ കോളണിയില്‍ ഉള്ളവരില്‍ ഭൂരിഭാഗവും അവിടെ അഭയം
പ്രാപിച്ചു. എന്നാല്‍ കൊലയാളിസംഘം അവിടേയ്ക്കും എത്തി. അക്രമികളെ
കണ്ടപ്പോള്‍ ജാഫ്രി, അഹമ്മദാബാദ് പൊലീസ് കമ്മീഷണറായ പി സി പാണ്ഡെയേയും
(പിന്നീട് ഇയാളെ മറ്റ് പലരേയും മറികടന്ന് ഡിജിപിയാക്കി മോഡി സര്‍ക്കാര്‍
നിയമിച്ചു) ആഭ്യന്തര കാര്യ സഹമന്ത്രി സദാഫിയയേയും ഡിജിപിയേയും മുഖ്യമന്ത്രി
മോഡിയേയും വിളിച്ച് സഹായമഭ്യര്‍ഥിച്ചു. ഒരാളില്‍നിന്നും സഹായം ലഭിച്ചില്ല.
ആ കോളണിയിലെ രണ്ട് ഹിന്ദുക്കളുടെ വീടുകളൊഴിച്ച്, ബാക്കിയെല്ലാം ചുട്ടെരിയ്ക്കപ്പെട്ടു. മുന്‍ എംപിയടക്കം 71 പേര്‍ നിമിഷങ്ങള്‍ക്കകം കൊല്ലപ്പെട്ടു. നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടം അന്നുതൊട്ട് തുടങ്ങിയതാണ്, നീതി ലഭിക്കുന്നതിനുവേണ്ടി മുന്‍ എംപിയുടെ വിധവ സാക്കിയാ ജാഫ്രിയുടെ നിയമ പോരാട്ടം. കോണ്‍ഗ്രസ് എംപിയുടെ വിധവയായിട്ടും കോണ്‍ഗ്രസ്സില്‍നിന്ന് അവര്‍ക്ക് വലിയ സഹായമൊന്നും ലഭിച്ചില്ല. സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റീസ് ആന്‍റ് പീസ് (സിജെപി) എന്ന സംഘടനയാണ് അവര്‍ക്കു വേണ്ട നിയമസഹായങ്ങളെല്ലാം നല്‍കിയത്. തെന്‍റ ഭര്‍ത്താവിെന്‍റ കൊലപാതകത്തിന് ഉത്തരവാദികളായവരുടെ പേരില്‍ കേസ് ചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അവര്‍ മുട്ടാത്ത വാതിലുകളില്ല. ഒരു വാതിലും തുറന്നില്ല. ഒടുവില്‍ 2006 ജൂണ്‍ 8ന് അവര്‍ അന്നത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡിജിപി) പി സി പാണ്ഡെയ്ക്ക് (2002ലെ കൂട്ടക്കൊലക്കാലത്തെ അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍) ക്രിമിനല്‍ ഹര്‍ജി സമര്‍പ്പിച്ചു. അയാളത് ചവറ്റുകൊട്ടയിലിട്ടു.
തുടര്‍ന്ന് സാക്കിയാ ജാഫ്രി ഗുജറാത്ത് ഹൈക്കോടതിയെ
സമീപിച്ചു. അവിടെനിന്നും നീതി ലഭിച്ചില്ല. ഒടുവില്‍ സുപ്രീംകോടതിയെ
സമീപിച്ചു. 2011 സെപ്തംബര്‍ 12ന് സുപ്രീംകോടതി മിസ്സിസ്സ് ജാഫ്രിയോട്
ആവശ്യപ്പെട്ടത്, അഹമ്മദാബാദിലെ മജിസ്ട്രേട്ട് കോടതിയില്‍ പെറ്റീഷന്‍
നല്‍കാനാണ്.
ജാഫ്രി കൊല്ലപ്പെട്ട കേസില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയും അന്നത്തെ
ആരോഗ്യമന്ത്രി അശോക്ഭട്ടും വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രൊഫസര്‍ കെ കെ
ശാസ്ത്രിയും അടക്കം 61 പേരെ പ്രതികളാക്കി എഫ്ഐആര്‍ സമര്‍പ്പിയ്ക്കണം
എന്നതായിരുന്നു ശ്രീമതി ജാഫ്രിയുടെ ആവശ്യം. ഇവര്‍ പ്രതികളാണ് എന്നതിന്
തെളിവില്ല എന്നായിരുന്നു ഡിജിപിയുടെയും ഹൈക്കോടതിയുടെയും മറ്റും വാദം.
ഇതിനിടയിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്ഐടി) ബെസ്റ്റ് ബേക്കറി കേസിലും ബില്‍ക്കീസ്ബാനു കേസിലും അന്വേഷണം ആരംഭിച്ചത്. മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവെന്‍റ നേതൃത്വത്തിലുള്ള എസ്ഐടി നടത്തിയ വിശദമായ അന്വേഷണത്തിെന്‍റ അന്തിമ റിപ്പോര്‍ട്ട് 2012 ഫെബ്രുവരി 8നാണ് സുപ്രീംകോടതിയ്ക്ക് സമര്‍പ്പിച്ചത്. ഈ ടീമിെന്‍റ ആദ്യ റിപ്പോര്‍ട്ട് ഒരു വര്‍ഷം മുമ്പ് സമര്‍പ്പിച്ചിരുന്നു. ( ഗുജറാത്തില്‍ 2002 ഫെബ്രുവരി 27, 28 മാര്‍ച്ച് 1, 2 തീയതികളിലുണ്ടായ സംഭവങ്ങളും മന്ത്രിമാരും പൊലീസ് ഉദ്യോഗസ്ഥന്മാരും തമ്മില്‍ നടത്തിയ 5 ലക്ഷം ഫോണ്‍ സംഭാഷണങ്ങളുടെ രേഖകളും എല്ലാം വിശദമായി വിലയിരുത്തിയ എസ്ഐടി, (മുഖ്യമന്ത്രിയ്ക്കെതിരായി വ്യക്തമായ തെളിവുകളുണ്ടായിട്ടും) മുഖ്യമന്ത്രിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണുണ്ടായത്. ആ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി സാക്കിയാ ജാഫ്രി സുപ്രീംകോടതിയെ സമീപിച്ചു.
എസ്ഐടി ആ ആവശ്യത്തെ എതിര്‍ത്തു. 2012 ഫെബ്രുവരി 8ന് സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിയ്ക്കപ്പെട്ട റിപ്പോര്‍ട്ട് സാക്കിയയ്ക്ക് നല്‍കാന്‍ സുപ്രീംകോടതിയുടെ വിധിയുണ്ടായത് 2013 ഫെബ്രുവരി 7നാണ് - തികച്ചും ഒരു വര്‍ഷം കഴിഞ്ഞ്. ആ റിപ്പോര്‍ട്ട് നരേന്ദ്ര മോഡിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നുവെങ്കിലും, അതിലെ കണ്ടെത്തലുകള്‍ അനുസരിച്ച് മോഡിയെ പ്രോസിക്യൂട്ട് ചെയ്യാം എന്നാണ് സുപ്രീംകോടതിയെ ഈ കേസില്‍ സഹായിക്കുന്നതിനുവേണ്ടി, സുപ്രീംകോടതി തന്നെ നിയമിച്ച അമിക്കസ് ക്യൂറിയായ രാജു രാമചന്ദ്രന്‍ സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. ഒരേ റിപ്പോര്‍ട്ട് വെച്ച് എസ്ഐടിയും അമിക്കസ് ക്യൂറിയും എത്തിച്ചേരുന്ന നിഗമനങ്ങള്‍ കടകവിരുദ്ധമാണെന്നര്‍ഥം. ഏതായാലും എസ്ഐടിയുടെ റിപ്പോര്‍ട്ടിെന്‍റ കോപ്പി ലഭിച്ചതിനെത്തുടര്‍ന്ന്, അതിലെ തെളിവുകള്‍ കൂടി കാണിച്ചുകൊണ്ടാണ് സാക്കിയാ ജാഫ്രി, നരേന്ദ്ര മോഡിയെ ഒന്നാം പ്രതിയാക്കി എഫ്ഐആര്‍ സമര്‍പ്പിക്കാന്‍ ഉത്തരവു നല്‍കണം എന്ന് ആവശ്യപ്പെടുന്ന പ്രൊട്ടസ്റ്റ് പെറ്റീഷന്‍ അഹമ്മദാബാദ് മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയിട്ടുള്ളത്. അതിനെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നരേന്ദ്ര മോഡിയെ ഒന്നാം പ്രതിയാക്കി എഫ്ഐആര്‍ സമര്‍പ്പിയ്ക്കാന്‍ മജിസ്ട്രേട്ട് കോടതി അനുവദിയ്ക്കുകയാണെങ്കില്‍ തന്നെ, അതിെന്‍റ മേല്‍ അപ്പീലും മറ്റുമായി കേസ് നീണ്ടുപോകും; ഒടുവില്‍ എഫ്ഐആര്‍ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദേശം സുപ്രീംകോടതിയില്‍ നിന്നു തന്നെ ഉണ്ടാകേണ്ടിവരും. അതിെന്‍റ തുടര്‍ നടപടികള്‍ക്കായി നമുക്ക് കാത്തിരിയ്ക്കാം.
ഗുജറാത്തിെന്‍റ വികസനത്തിനും വളര്‍ച്ചയ്ക്കും ക്ഷേമത്തിനും കുടുംബാസൂത്രണ പദ്ധതികള്‍ക്കും എല്ലാം തടസ്സം മുസ്ലീങ്ങളാണെന്ന് പലപ്പോഴും നരേന്ദ്രമോഡി ഭംഗ്യന്തരേണ, അല്ല വെട്ടിത്തുറന്നു തന്നെ, പറയുമായിരുന്നു. 2002 സെപ്തംബറിലെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളിലും കുപ്രസിദ്ധമായ ""ഗൗരവ് യാത്ര"യിലെ പ്രസംഗങ്ങളിലും മുഴങ്ങിക്കേണ്ടത് അതേ വിദ്വേഷ സ്വരം തന്നെ. പൊതുവിലുള്ള സമാധാനത്തിന് ഹാനികരവും ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിെന്‍റ ലംഘനവും മതനിരപേക്ഷതയുടെ ലംഘനവുമായ അത്തരം പ്രസംഗങ്ങളുടെ രേഖകള്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും ദേശീയ ന്യൂനപക്ഷാവകാശ കമ്മീഷനും സംസ്ഥാന ഇന്‍റലിജന്‍സ് വകുപ്പില്‍നിന്ന് അക്കാലത്ത് ശേഖരിക്കുകയുണ്ടായി. ""ഗുജറാത്തിെന്‍റ ആത്മാഭിമാനത്തിനു ഭീഷണിയായ എല്ലാ ദുഷ്ട ശക്തികളെയും നശിപ്പിക്കാനും തുടച്ചു നീക്കുവാനും നാം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു"" എന്നാണ് ഒരു പ്രസംഗത്തില്‍ മോഡി പറഞ്ഞത്. ന്യൂനപക്ഷങ്ങള്‍ക്കുനേരെ നടത്തിയ കൂട്ടക്കൊലയെ പ്രത്യക്ഷത്തില്‍ തന്നെ ന്യായീകരിക്കുന്ന വാക്കുകളാണിവ.
വംശീയ കൂട്ടക്കൊലയ്ക്കിടയില്‍ മൂന്നുദിവസം കൊണ്ട് 1,68,000 മുസ്ലീങ്ങളാണ് അഭയാര്‍ഥി ക്യാമ്പുകളിലെത്തിയത്. അവിടത്തെ ദയനീയ സ്ഥിതിയെപ്പറ്റി പത്രക്കാര്‍ ചോദിച്ചപ്പോള്‍ മോഡിയുടെ മറുപടി ഇങ്ങനെയായിരുന്നു: ""എന്താണ് സഹോദരാ, ഞങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തണോ? പിള്ളേരെ ഉല്‍പാദിപ്പിക്കുന്ന ഇത്തരം ക്യാമ്പുകള്‍ നടത്തണോ? കുടുംബാസൂത്രണം നടപ്പാക്കി പുരോഗതി കൈവരിയ്ക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ഇവര്‍ അഞ്ചുപേര്‍ 25 പേരായിത്തീരുന്നു"". മുസ്ലീങ്ങള്‍ കുടുംബാസൂത്രണത്തിനും അതുവഴി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും എതിരാണെന്ന ആര്‍എസ്എസ് വാദം തന്നെയാണ് മോഡി മുഴക്കിയത്. എസ്ഐടി കാണാത്ത തെളിവുകള്‍ ഇവിടെ നാം കാണേണ്ട ഒരു കാര്യം, മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവെന്‍റ നേതൃത്വത്തിലുള്ള എസ്ഐടി മോഡിയ്ക്കെതിരായി തെളിവുകളുടെ പ്രളയം ഉണ്ടായിട്ടും മോഡിയ്ക്ക് ക്ലീന്‍ ചിറ്റു നല്‍കി, മോഡിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ല എന്നതാണ്.
ഗോധ്രയില്‍ മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നിയമവിരുദ്ധമായി, ധൃതിപിടിച്ച്, പോസ്റ്റ്മോര്‍ട്ടം നടത്തിച്ചതില്‍ മോഡിയ്ക്കുള്ള പങ്ക് എസ്ഐടി കണ്ടിട്ടും കണ്ടമട്ട് കാണിയ്ക്കുന്നില്ല. അത് തെറ്റാണെന്നേ എസ്ഐടിയ്ക്ക് തോന്നുന്നില്ല. അന്നത്തെ ഇന്‍റലിജന്‍സ് മേധാവി ആര്‍ ബി ശ്രീകുമാറും ഡിസിപി (ക്രൈം ബ്രാഞ്ച്) രാഹുല്‍ശര്‍മയും മോഡിയടക്കമുള്ള ഗവണ്‍മെന്‍റ് സംവിധാനത്തിന്റെ പങ്ക് തുറന്നു കാണിച്ചു. ക്രമസമാധാന പാലനചുമതലയുള്ള പോലീസ് സംവിധാനത്തെയാകെ മൂന്നു ദിവസം നിര്‍വീര്യമാക്കി നിര്‍ത്തിയതെങ്ങനെയെന്ന് വ്യക്തമാക്കപ്പെട്ടു. മോഡിയും മറ്റ് മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരും തമ്മില്‍ സംഭവ ദിവസങ്ങളില്‍ നടത്തിയ 5 ലക്ഷം ഫോണ്‍കോളുകളുടെ റെക്കോര്‍ഡ് അടങ്ങിയ സിഡിയാണ് ഡിസിപി രാഹുല്‍ ശര്‍മ എസ്ഐടിയ്ക്ക് കൈമാറിയത്. (ഈ വിവരം ഇതിനുമുമ്പ് നാനാവതി -ഷാ കമ്മീഷനും അദ്ദേഹം കൈമാറിയിരുന്നു). 2010 മെയ് 12നാണ് എസ്ഐടി അതിെന്‍റ ആദ്യത്തെ കരട് റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത്. അതിനു നാല് മാസം മുമ്പ് 2010 ജനുവരിയില്‍ത്തന്നെ, സംസ്ഥാന ഇന്‍റലിജന്‍സ് ബ്യൂറോയുടെ എല്ലാ ജില്ലകളില്‍നിന്നുമുള്ള ഫീല്‍ഡ് റിപ്പോര്‍ട്ടുകളും എസ്ഐടിയ്ക്ക് നല്‍കപ്പെട്ടിരുന്നു.
മുഖ്യമന്ത്രി നരേന്ദ്രമോഡി, അന്നത്തെ ഗുജറാത്ത് ഡിജിപി കെ ചക്രവര്‍ത്തി, അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍ പി സി പാണ്ഡെ, അഡീഷണല്‍ ചീഫ് സെക്രട്ടറി (ഹോം) അശോക് നാരായണന്‍ തുടങ്ങിയവരെല്ലാം ചേര്‍ന്ന് കുറ്റകരമായ ഗൂഢാലോചന നടത്തിയാണ് കലാപമുണ്ടാക്കിയത് എന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാണ്. നിയമവിരുദ്ധമായ ഒരു പ്രവൃത്തി നിയമവിരുദ്ധ മാര്‍ഗത്തിലൂടെ ചെയ്യുന്നതിന് രണ്ടോ അതിലധികമോ പേര്‍ കരാറിലെത്തിയാല്‍ അത് കുറ്റകരമായ ഗൂഢാലോചനയാകുമല്ലോ. മുഖ്യമന്ത്രിയടക്കം മേല്‍പറഞ്ഞവരെല്ലാം കൂടി ചേര്‍ന്നാണ് കൂട്ടക്കൊലയ്ക്ക് ഗൂഢാലോചന നടത്തിയതെന്ന് തെളിവുകളെല്ലാം വ്യക്തമാക്കുന്നുണ്ട്. ഗുല്‍ബര്‍ഗ് കൂട്ടക്കൊല ഇത്രയൊക്കെ തെളിവുകള്‍ നരേന്ദ്ര മോഡിയ്ക്കെതിരായി ഉണ്ടായിട്ടും ഗുജറാത്തില്‍ ആ കാലയളവില്‍ നടന്ന പൈശാചികമായ നരഹത്യകളിലൊന്നിലും മോഡിയെ പ്രതിചേര്‍ത്ത് ഒരൊറ്റ എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. സുപ്രീംകോടതി നിയമിച്ച സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (അതിെന്‍റ തലവന്‍ കാര്യപ്രാപ്തിയും നിഷ്പക്ഷതയും ഉള്ള മുന്‍ സിബിഐ ഡയറക്ടര്‍ രാഘവനായിട്ടുപോലും) മോഡിയ്ക്ക് ക്ലീന്‍ ചിറ്റു നല്‍കുകയാണുണ്ടായത്.
ഈ
പശ്ചാത്തലത്തിലാണ് മോഡിയെ ഒന്നാം പ്രതിയാക്കി കേസ് ചാര്‍ജ് ചെയ്യണമെന്ന്
ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയ സാക്കിയ ജാഫ്രിയുടെ പ്രൊട്ടസ്റ്റ്
പെറ്റീഷന്‍ ശ്രദ്ധേയമായിത്തീരുന്നത്. ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയാണ്
അതിന് ആസ്പദമായ സംഭവം.
ഗുജറാത്തില്‍ നടന്ന നിരവധി കൂട്ടക്കൊലകളില്‍ ഒന്നുമാത്രമാണ് 2002 ഫെബ്രുവരി
28ന് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ താമസിച്ചിരുന്ന മുന്‍
കോണ്‍ഗ്രസ് എംപിയായ എഹ്സാന്‍ ജാഫ്രിയടക്കം 71 പേര്‍ ദാരുണമായി കൊല്ലപ്പെട്ട
സംഭവം. സ്ഥലത്തെ പ്രധാനിയും കോണ്‍ഗ്രസ് നേതാവും അഡ്വക്കേറ്റും മുന്‍
എംപിയുമായ ജാഫ്രിയുടെ വീട്ടിലേക്ക് ആര്‍എസ്എസ് - വിഎച്ച്പി പ്രവര്‍ത്തകര്‍
വരില്ല എന്ന വിശ്വാസത്തോടെ ആ കോളണിയില്‍ ഉള്ളവരില്‍ ഭൂരിഭാഗവും അവിടെ അഭയം
പ്രാപിച്ചു. എന്നാല്‍ കൊലയാളിസംഘം അവിടേയ്ക്കും എത്തി. അക്രമികളെ
കണ്ടപ്പോള്‍ ജാഫ്രി, അഹമ്മദാബാദ് പൊലീസ് കമ്മീഷണറായ പി സി പാണ്ഡെയേയും
(പിന്നീട് ഇയാളെ മറ്റ് പലരേയും മറികടന്ന് ഡിജിപിയാക്കി മോഡി സര്‍ക്കാര്‍
നിയമിച്ചു) ആഭ്യന്തര കാര്യ സഹമന്ത്രി സദാഫിയയേയും ഡിജിപിയേയും മുഖ്യമന്ത്രി
മോഡിയേയും വിളിച്ച് സഹായമഭ്യര്‍ഥിച്ചു. ഒരാളില്‍നിന്നും സഹായം ലഭിച്ചില്ല.
ആ കോളണിയിലെ രണ്ട് ഹിന്ദുക്കളുടെ വീടുകളൊഴിച്ച്, ബാക്കിയെല്ലാം ചുട്ടെരിയ്ക്കപ്പെട്ടു. മുന്‍ എംപിയടക്കം 71 പേര്‍ നിമിഷങ്ങള്‍ക്കകം കൊല്ലപ്പെട്ടു. നീതിയ്ക്കു വേണ്ടിയുള്ള പോരാട്ടം അന്നുതൊട്ട് തുടങ്ങിയതാണ്, നീതി ലഭിക്കുന്നതിനുവേണ്ടി മുന്‍ എംപിയുടെ വിധവ സാക്കിയാ ജാഫ്രിയുടെ നിയമ പോരാട്ടം. കോണ്‍ഗ്രസ് എംപിയുടെ വിധവയായിട്ടും കോണ്‍ഗ്രസ്സില്‍നിന്ന് അവര്‍ക്ക് വലിയ സഹായമൊന്നും ലഭിച്ചില്ല. സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റീസ് ആന്‍റ് പീസ് (സിജെപി) എന്ന സംഘടനയാണ് അവര്‍ക്കു വേണ്ട നിയമസഹായങ്ങളെല്ലാം നല്‍കിയത്. തെന്‍റ ഭര്‍ത്താവിെന്‍റ കൊലപാതകത്തിന് ഉത്തരവാദികളായവരുടെ പേരില്‍ കേസ് ചാര്‍ജ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അവര്‍ മുട്ടാത്ത വാതിലുകളില്ല. ഒരു വാതിലും തുറന്നില്ല. ഒടുവില്‍ 2006 ജൂണ്‍ 8ന് അവര്‍ അന്നത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡിജിപി) പി സി പാണ്ഡെയ്ക്ക് (2002ലെ കൂട്ടക്കൊലക്കാലത്തെ അഹമ്മദാബാദ് പൊലീസ് കമ്മീഷണര്‍) ക്രിമിനല്‍ ഹര്‍ജി സമര്‍പ്പിച്ചു. അയാളത് ചവറ്റുകൊട്ടയിലിട്ടു.
തുടര്‍ന്ന് സാക്കിയാ ജാഫ്രി ഗുജറാത്ത് ഹൈക്കോടതിയെ
സമീപിച്ചു. അവിടെനിന്നും നീതി ലഭിച്ചില്ല. ഒടുവില്‍ സുപ്രീംകോടതിയെ
സമീപിച്ചു. 2011 സെപ്തംബര്‍ 12ന് സുപ്രീംകോടതി മിസ്സിസ്സ് ജാഫ്രിയോട്
ആവശ്യപ്പെട്ടത്, അഹമ്മദാബാദിലെ മജിസ്ട്രേട്ട് കോടതിയില്‍ പെറ്റീഷന്‍
നല്‍കാനാണ്.
ജാഫ്രി കൊല്ലപ്പെട്ട കേസില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയും അന്നത്തെ
ആരോഗ്യമന്ത്രി അശോക്ഭട്ടും വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രൊഫസര്‍ കെ കെ
ശാസ്ത്രിയും അടക്കം 61 പേരെ പ്രതികളാക്കി എഫ്ഐആര്‍ സമര്‍പ്പിയ്ക്കണം
എന്നതായിരുന്നു ശ്രീമതി ജാഫ്രിയുടെ ആവശ്യം. ഇവര്‍ പ്രതികളാണ് എന്നതിന്
തെളിവില്ല എന്നായിരുന്നു ഡിജിപിയുടെയും ഹൈക്കോടതിയുടെയും മറ്റും വാദം.
ഇതിനിടയിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്ഐടി) ബെസ്റ്റ് ബേക്കറി കേസിലും ബില്‍ക്കീസ്ബാനു കേസിലും അന്വേഷണം ആരംഭിച്ചത്. മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവെന്‍റ നേതൃത്വത്തിലുള്ള എസ്ഐടി നടത്തിയ വിശദമായ അന്വേഷണത്തിെന്‍റ അന്തിമ റിപ്പോര്‍ട്ട് 2012 ഫെബ്രുവരി 8നാണ് സുപ്രീംകോടതിയ്ക്ക് സമര്‍പ്പിച്ചത്. ഈ ടീമിെന്‍റ ആദ്യ റിപ്പോര്‍ട്ട് ഒരു വര്‍ഷം മുമ്പ് സമര്‍പ്പിച്ചിരുന്നു. ( ഗുജറാത്തില്‍ 2002 ഫെബ്രുവരി 27, 28 മാര്‍ച്ച് 1, 2 തീയതികളിലുണ്ടായ സംഭവങ്ങളും മന്ത്രിമാരും പൊലീസ് ഉദ്യോഗസ്ഥന്മാരും തമ്മില്‍ നടത്തിയ 5 ലക്ഷം ഫോണ്‍ സംഭാഷണങ്ങളുടെ രേഖകളും എല്ലാം വിശദമായി വിലയിരുത്തിയ എസ്ഐടി, (മുഖ്യമന്ത്രിയ്ക്കെതിരായി വ്യക്തമായ തെളിവുകളുണ്ടായിട്ടും) മുഖ്യമന്ത്രിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണുണ്ടായത്. ആ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി സാക്കിയാ ജാഫ്രി സുപ്രീംകോടതിയെ സമീപിച്ചു.
എസ്ഐടി ആ ആവശ്യത്തെ എതിര്‍ത്തു. 2012 ഫെബ്രുവരി 8ന് സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിയ്ക്കപ്പെട്ട റിപ്പോര്‍ട്ട് സാക്കിയയ്ക്ക് നല്‍കാന്‍ സുപ്രീംകോടതിയുടെ വിധിയുണ്ടായത് 2013 ഫെബ്രുവരി 7നാണ് - തികച്ചും ഒരു വര്‍ഷം കഴിഞ്ഞ്. ആ റിപ്പോര്‍ട്ട് നരേന്ദ്ര മോഡിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നുവെങ്കിലും, അതിലെ കണ്ടെത്തലുകള്‍ അനുസരിച്ച് മോഡിയെ പ്രോസിക്യൂട്ട് ചെയ്യാം എന്നാണ് സുപ്രീംകോടതിയെ ഈ കേസില്‍ സഹായിക്കുന്നതിനുവേണ്ടി, സുപ്രീംകോടതി തന്നെ നിയമിച്ച അമിക്കസ് ക്യൂറിയായ രാജു രാമചന്ദ്രന്‍ സുപ്രീംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. ഒരേ റിപ്പോര്‍ട്ട് വെച്ച് എസ്ഐടിയും അമിക്കസ് ക്യൂറിയും എത്തിച്ചേരുന്ന നിഗമനങ്ങള്‍ കടകവിരുദ്ധമാണെന്നര്‍ഥം. ഏതായാലും എസ്ഐടിയുടെ റിപ്പോര്‍ട്ടിെന്‍റ കോപ്പി ലഭിച്ചതിനെത്തുടര്‍ന്ന്, അതിലെ തെളിവുകള്‍ കൂടി കാണിച്ചുകൊണ്ടാണ് സാക്കിയാ ജാഫ്രി, നരേന്ദ്ര മോഡിയെ ഒന്നാം പ്രതിയാക്കി എഫ്ഐആര്‍ സമര്‍പ്പിക്കാന്‍ ഉത്തരവു നല്‍കണം എന്ന് ആവശ്യപ്പെടുന്ന പ്രൊട്ടസ്റ്റ് പെറ്റീഷന്‍ അഹമ്മദാബാദ് മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയിട്ടുള്ളത്. അതിനെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നരേന്ദ്ര മോഡിയെ ഒന്നാം പ്രതിയാക്കി എഫ്ഐആര്‍ സമര്‍പ്പിയ്ക്കാന്‍ മജിസ്ട്രേട്ട് കോടതി അനുവദിയ്ക്കുകയാണെങ്കില്‍ തന്നെ, അതിെന്‍റ മേല്‍ അപ്പീലും മറ്റുമായി കേസ് നീണ്ടുപോകും; ഒടുവില്‍ എഫ്ഐആര്‍ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദേശം സുപ്രീംകോടതിയില്‍ നിന്നു തന്നെ ഉണ്ടാകേണ്ടിവരും. അതിെന്‍റ തുടര്‍ നടപടികള്‍ക്കായി നമുക്ക് കാത്തിരിയ്ക്കാം.
2013 ജൂൺ 6, വ്യാഴാഴ്‌ച
മോഡിയുടെ ശിവഗിരി കൈയേറ്റവും കേരള അരങ്ങേറ്റവും
സക്കറിയ
അങ്ങനെ നരേന്ദ്രമോഡി എന്ന വംശഹത്യാവിദഗ്ധന്‍ കേരള സമൂഹത്തെ ലജ്ജിപ്പിച്ചുകൊണ്ട് അതിന്‍െറ സാംസ്കാരികവും ആധ്യാത്മികവുമായ ആധാരശിലയായ ശിവഗിരിയെത്തന്നെ കൈയേറ്റം ചെയ്തു, മലിനീകരിച്ചു. മോഡി പ്രതിനിധാനംചെയ്യുന്ന ഹിന്ദുഭീകരതക്ക് കേരളത്തിലേക്ക് ഒരു കൈത്തോട് വെട്ടിയതിനൊപ്പം അയാളെ പ്രധാനമന്ത്രിയാക്കാനുള്ള ശിലാന്യാസാഭ്യാസത്തിന്‍െറ കല്ലുകളിലൊന്നാണ് ശിവഗിരിയുടെ പാവനമായ മണ്ണില്‍ അടിച്ചുതാഴ്ത്തിയത്- ശ്രീനാരായണാദര്‍ശങ്ങളുടെ ചോരയില്‍ മുക്കിയെടുത്ത ഒരു കറുത്തകല്ല്.
മാനവികവും മതേതരവും ജനാധിപത്യപരവുമായ കേരളീയ നവോത്ഥാനത്തിനെതിരെ മാധ്യമങ്ങളും ജാതി-മത ശക്തികളും ചേര്‍ന്ന് നടത്തിപ്പോന്ന കുരിശുയുദ്ധത്തിലെ ഏറ്റവും പുതിയ കൂടോത്രമാണ് മോഡിയുടെ ശിവഗിരി കൈയേറ്റം. മലയാളിസമൂഹം നിസ്സഹായമായി ഇരയായിത്തീര്‍ന്ന ഈ അശ്ശീലഗോഷ്ടിക്ക് കൂട്ടുനിന്ന സന്ന്യാസിമാര്‍ക്കും ജാതി-മത മാഫിയക്കും രാഷ്ട്രീയ അവസരവാദികള്‍ക്കുമുള്ള ചരിത്രത്തിന്‍െറ തിരിച്ചടിക്ക് നമ്മുടെ കാലത്തുതന്നെ നാം സാക്ഷിനില്‍ക്കേണ്ടിവരുമെന്നതിന് സംശയമില്ല. ചിലപ്പോള്‍ ചരിത്രവും ക്ഷമ കൈവിടും.
ആരാണ് ഹിന്ദുഭീകരതയുടെ ഈ പുതിയ മിശിഹ? ‘‘കൊല്ലനുമറിഞ്ഞില്ല , കൊല്ലത്തിയുമറിഞ്ഞില്ല, തിത്തൈ എന്നൊരു കൊച്ചരിവാള്‍’’ എന്ന കടങ്കഥപോലെയാണ്, പെട്ടെന്നൊരുനാള്‍, സ്വാതന്ത്ര്യാനന്തരഭാരതം കണ്ട ഏറ്റവും വലിയ ആസൂത്രിത നരഹത്യയുടെ സൂത്രധാരനായ നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രി ആകാനിടയുണ്ട് എന്ന വാര്‍ത്ത പ്രചരിപ്പിക്കപ്പെടുന്നത്. കടങ്കഥയിലെ കൊല്ലനും കൊല്ലത്തിയും ഇവിടെ ബി.ജെ.പിയും ആര്‍.എസ്.എസുമാണ്. മോഡിയുടെ പ്രധാനമന്ത്രിപദവിതേടിയുള്ള രംഗപ്രവേശം മറ്റാരെക്കാളും ഞെട്ടിപ്പിച്ചത് അവരെയാണ്. അദ്വാനി മുതല്‍ സുഷമസ്വരാജ് വരെയുള്ള വര്‍ഗീയവാദികള്‍ തയ്പ്പിച്ച പ്രധാനമന്ത്രിക്കുപ്പായങ്ങള്‍ എത്രയെണ്ണം വെളിച്ചം കാണാന്‍ കാത്തിരിക്കുന്നു!
ഒരു കണക്കിനുനോക്കിയാല്‍ നരേന്ദ്രമോഡിയുടെ കഥ വളരെ ലളിതമാണ്. ഇന്ത്യയിലെ പതിനായിരക്കണക്കിന് നിര്‍ഭാഗ്യവാന്മാരെപ്പോലെ, ചെറുപ്പത്തിലേ ആര്‍.എസ്.എസിന്‍െറ മസ്തിഷ്ക പ്രക്ഷാളനത്തിനിരയായി, വര്‍ഗീയഭ്രാന്തനായി വളര്‍ന്ന്, നീണ്ടകാലം മതവിദ്വേഷത്തിന്‍െറ പ്രചാരക് ആയി പ്രവര്‍ത്തിച്ച് എന്നെന്നേക്കുമായി മനസ്സ് തുറുങ്കിലടയ്ക്കപ്പെട്ട മറ്റൊരു മനുഷ്യജീവി മാത്രമാണ് അയാള്‍. സൂത്രശാലിത്തംകൊണ്ട് പരിവാരശ്രേണികളിലൂടെ തലപ്പത്തേക്ക് പിടിച്ചുകയറി. മുസ്ലിം കുരുതിക്ക് ഒരു നല്ല ആര്‍.എസ്.എസുകാരനെപ്പോലെ നേതൃത്വം കൊടുത്തു. അയാള്‍ എങ്ങനെയോ പ്രദര്‍ശിപ്പിച്ച ശരാശരി കാര്യക്ഷമത മൂക്കില്ലാരാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്നപോലെ അയാളുടെ പി.ആര്‍ വിദഗ്ധര്‍ ഊതിവീര്‍പ്പിച്ചു. ആര്‍.എസ്.എസ് അടിമത്തത്തില്‍പെട്ടില്ലായിരുന്നെങ്കില്‍ അയാള്‍ ഒരു തരക്കേടില്ലാത്ത അധ്യാപകനോ പൊലീസുകാരനോ വ്യാപാരിയോ ആകുമായിരുന്നിരിക്കാം. നല്ലയൊരു രാഷ്ട്രീയ പ്രവര്‍ത്തകന്‍പോലും ആകുമായിരുന്നിരിക്കാം

(ഇവിടെയാണ് മഹാകവി അക്കിത്തത്തിന്‍േറതുപോലെയുള്ള ജീവിതപരിണാമങ്ങള്‍ അതിശയിപ്പിക്കുന്നത്. പുരോഗമനാശയങ്ങളുമായി ആദ്യ ചുവടുകള്‍ വെക്കാന്‍ ഭാഗ്യമുണ്ടായ അക്കിത്തം ഹിന്ദു വര്‍ഗീയവാദ അടിമത്തം തേടിപ്പിടിക്കുകയാണ് ചെയ്തത് എന്നു തോന്നുന്നു. പ്രഫ.എം.കെ. സാനു, ഞെട്ടിപ്പിക്കുന്ന മറ്റൊരുദാഹരണമാണ്. എത്രയോ കാലമായി അദ്ദേഹം ഹിന്ദുവര്‍ഗീയതാവേദികളിലെ സ്ഥിരം അതിഥിയാണ്. ഒരുപക്ഷേ, ആ നാണംകെട്ട പാതയിലെ ഇത$പര്യന്തമുള്ള മഹനീയ മുഹൂര്‍ത്തം അദ്ദേഹം ഈയിടെ വിശ്വഹിന്ദുപരിഷത്തിന്‍െറ മുഖ്യമനോരോഗിയായ അശോക് സിംഗാളിനും ആര്‍.എസ്.എസ് മേധാവി മോഹന്‍ഭഗവതിനും കൊച്ചിയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗകനായി പങ്കെടുത്തതാണ്. പക്ഷേ, സാനു ഇന്നും ഇടതുപക്ഷക്കാരനായിട്ടാണ് അറിയപ്പെടുന്നത് എന്നതാണ് കേരളബുദ്ധിജീവി/മാധ്യമ/രാഷ്ട്രീയ കാപട്യങ്ങളുടെ മഹിമ! കണ്ണടച്ചുകൊണ്ട് വര്‍ഗീയതയുടെ പാല്‍കുടിച്ചാസ്വദിക്കുന്ന മറ്റൊരു ‘ഇടതുപക്ഷ’ക്കാരനായ വി.ആര്‍. കൃഷ്ണയ്യരോട് ഒരു വാക്ക് ഉരിയാടാതെ നരേന്ദ്രമോഡി കേരളമണ്ണിനെ വിട്ടുപിരിഞ്ഞില്ല എന്നതും രസകരമാണ്. മോഡിയുടെ കേരളത്തിലെ ഭാവി ബ്രഹ്മസ്ഥാനാധിപതികളിലൊരാള്‍ സ്വാമിയാവാനാണ് വഴി).
ബി.ജെ.പി എന്ന കൊല്ലനെയും ആര്‍.എസ്.എസ് എന്ന കൊല്ലത്തിയെയും നടുക്കിക്കൊണ്ടാണ് നരേന്ദ്രമോഡിയുടെ പേര് ഇന്ത്യന്‍ പ്രധാനമന്ത്രിപദവുമായി ബന്ധപ്പെടുത്തപ്പെട്ടത്. അതികുശാഗ്രമായ ഒരു പങ്കാണ് മാധ്യമങ്ങള്‍ അതില്‍ നിര്‍വഹിച്ചത്. രാഷ്ട്രീയ കുശുകുശുപ്പിന്‍െറ സ്വഭാവമുള്ള വാര്‍ത്താശകലങ്ങളുടെ രൂപത്തിലാണ് ആദ്യമവര്‍ മോഡിയെ തങ്ങളുടെ പേജുകളിലേക്കും ന്യൂസ് ബുള്ളറ്റിനുകളിലേക്കും കൊണ്ടുവന്നത്- അവരുടെ വിരല്‍ത്തുമ്പുകളിലിരിക്കുന്ന ഒരു ഒടിവിദ്യ. പടിപടിയായി മോഡിക്കു ചുറ്റുമുള്ള ചര്‍ച്ചകളുടെ ശബ്ദം ഉച്ചത്തിലായി; അവക്കുവേണ്ടി നീക്കി വെക്കുന്ന പത്രസ്ഥലവും ബുള്ളറ്റിന്‍ സമയവും പലമടങ്ങ് വര്‍ധിച്ചു. നോവലിസ്റ്റ് ചേതന്‍ഭഗത്തിനെപ്പോലെയുള്ളവര്‍ മോഡിക്കുവേണ്ടി രംഗപ്രവേശം ചെയ്തു. ഭഗത്തിന്‍െറ കുലത്തില്‍പെട്ട ഐ.ടി മേഖലയിലെ വര്‍ഗീയ ക്ഷുദ്രജീവികള്‍ ഇന്‍റര്‍നെറ്റില്‍ വമ്പിച്ച കോലാഹലങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞിരുന്നു. മുഖ്യധാരാപത്രങ്ങളില്‍ നിഷ്പക്ഷമെന്ന് തോന്നിപ്പിക്കുകയും അതേസമയം എന്തുകൊണ്ട് മോഡി പ്രധാനമന്ത്രിയായിക്കൂടാ എന്ന ചോദ്യം സമര്‍ഥമായി അവതരിപ്പിക്കുകയും ചെയ്യുന്ന എഡിറ്റോറിയലുകള്‍ പ്രത്യക്ഷപ്പെട്ടു.
മോഡി എന്ന ഭാവിപ്രധാനമന്ത്രിയെപ്പറ്റി ടോക്ഷോകള്‍ കത്തിക്കയറി. ദേശീയതലത്തില്‍ ഇത് സംഭവിക്കുമ്പോള്‍ വര്‍ഗീയതയുടെ തോളില്‍ കൈയിടാനുള്ള ഒരവസരവും നഷ്ടപ്പെടുത്തിയിട്ടില്ലാത്ത മലയാള മുഖ്യധാരാമാധ്യമങ്ങള്‍, അവരുടെ നിഴല്‍ക്കുത്തുകളും കുഴലൂത്തുകളുംകൊണ്ട് മോഡിക്കു വേണ്ടിയുള്ള അവരുടെ എളിയ സേവനം നിര്‍വഹിച്ചു.
മോഡിക്കുവേണ്ടിയുള്ള ഈ ബഹുമുഖ ആഞ്ഞടിക്കുപിന്നാലെ, മോഡിയെ വംശഹത്യയുടെ പേരില്‍ ബഹിഷ്കരിച്ചിരുന്ന ചില പാശ്ചാത്യരാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികള്‍, ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ഇറക്കുമതി ചെയ്യപ്പെട്ട ചില വിദേശികള്‍ എന്നിങ്ങനെ ഒരു വാടകക്കെടുത്ത പട മോഡിയുടെ ആരാധകരായി പ്രത്യക്ഷപ്പെട്ടു. ഇതെല്ലാം മാധ്യമങ്ങളിലെ വെട്ടിത്തിളങ്ങുന്ന വാര്‍ത്തകളായി മാറി. തുടര്‍ന്ന് മോഡി ദല്‍ഹിയിലെ ഒരു പ്രമുഖ ബിസിനസ് കോളജിലും ഇന്ത്യന്‍ വ്യവസായികളുടെ കേന്ദ്രസംഘടനയായ ഫിക്കിയിലും ഒരു ഷാരൂഖാന് ലഭിക്കുന്ന താരപരിവേഷത്തോടെ പ്രഭാഷണങ്ങള്‍ നടത്തി. അവ ചില ചാനലുകള്‍ തത്സമയസംപ്രേഷണം നടത്തി. പത്രങ്ങള്‍ക്ക് തത്സമയം (നമ്മുടെ ഭാഗ്യവശാല്‍) സാധിക്കാത്തതിനാല്‍ മോഡിയെ ഒന്നാംപേജിലെ ഒന്നാമനാക്കി തൃപ്തിയടഞ്ഞു.
അമ്പരന്നുനില്‍ക്കാനല്ലാതെ ഈ മാധ്യമപ്പടപ്പുറപ്പാടിന് ഒരു ചെറുതടവെക്കാന്‍പോലും ആര്‍.എസ്.എസിനോ ബി.ജെ.പിയിലെ മോഡി വിരുദ്ധര്‍ക്കോ കഴിഞ്ഞില്ല. അവരുടെ മോഡിക്കെതിരെയുള്ള മുക്കലുകളും മൂളലുകളും മാധ്യമങ്ങളുണ്ടാക്കിയ മോഡിവാര്‍ത്താകുത്തൊഴുക്കില്‍ ഒലിച്ചുപോയി. ജയിക്കാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ ജയിക്കുന്നവന്‍െറയൊപ്പം എന്ന തത്ത്വമനുസരിച്ച് ബി.ജെ.പി പ്രവര്‍ത്തിച്ചു. അദ്വാനിയുടെയും സുഷമ സ്വരാജിന്‍െറയുമെല്ലാം ആത്മവേദനകള്‍ ബാക്കിനില്‍ക്കെ ആര്‍.എസ്.എസ് മാത്രം വിഷം മണക്കാനുള്ള (പരത്താനുമുള്ള) അതിന്‍െറ ചരിത്രപരമായ വൈദഗ്ധ്യംകൊണ്ട് ആപത്ത് മണത്തറിഞ്ഞ് മോഡിക്കെതിരെയുള്ള മുറുമുറുപ്പ് തുടരുന്നു.
അതിന് കൃത്യമായ കാരണമുണ്ട്. ആര്‍.എസ്.എസ് മണത്തറിഞ്ഞ വിഷം കാളകൂടമാണ്. മോഡി എന്ന നവീന ഹിറ്റ്ലറുടെ, ഇന്ന് അയാളുടെ പിന്നിലെ ശക്തികള്‍ ആവിഷ്കരിക്കുന്ന രീതിയിലുള്ള ഒരു ബീഭത്സമായ സര്‍വാധികാരം ഇന്ത്യയില്‍ ഉണ്ടായാല്‍ ഇന്ന് നാമറിയുന്ന ആര്‍.എസ്.എസോ ബി.ജെ.പിയോ ബാക്കിയുണ്ടാവുക സംശയമാണെന്ന് സംഘ്പരിവാറിലെ ചിതല്‍പ്പുറ്റുകള്‍ക്കറിയാം. കാര്യങ്ങള്‍ മോഡിയുടെ പാപ്പാന്മാര്‍ ആസൂത്രണം ചെയ്യുംവിധം മുന്നോട്ടുപോയാല്‍ നാം സാക്ഷ്യംവഹിക്കാന്‍ പോകുന്ന പുതിയ മഹാഭാരത യുദ്ധം ആര്‍.എസ്.എസും മോഡിയും തമ്മിലായിരിക്കും.
ബി.ജെ.പിയാണ് മോഡിയുടെ അടിസ്ഥാന മേല്‍വിലാസം. ബി.ജെ.പി വാജ്പേയിയുടെ പ്രശസ്തമായ വിവരണമുപയോഗിച്ചു പറഞ്ഞാല്‍ വെറുമൊരു ‘മുഖോട്ട’ - മുഖംമൂടി- മാത്രമാണെന്ന് നമുക്കറിയാം. (തപസ്യയും ബാലഗോകുലവുംപോലെയുള്ള മുഖംമൂടിയുടെ മുഖംമൂടികളെ ഓര്‍ത്തുപോകുന്നു. അവിടെ വണങ്ങിനമസ്കരിക്കുന്ന നമ്മുടെ സാംസ്കാരിക നായിക-നായകന്മാരെയും!) ബി.ജെ.പി യെ ചവറ്റുകുട്ടയിലെറിയാന്‍ ആര്‍.എസ്.എസിന് ഒരൊറ്റ ദിനം മതി - ഒരു വാര്‍ത്താസമ്മേളനം. ആര്‍.എസ്.എസിന് വഴങ്ങാത്ത ഒരു നരേന്ദ്രമോഡി ഇന്ത്യയിലെ ഹിന്ദു വര്‍ഗീയ -ഭീകരവാദങ്ങളുടെ തലപ്പത്ത് സ്വയം സ്ഥാനാരോഹണം ചെയ്താലുണ്ടാവുന്ന സ്ഥിതിവിശേഷം എന്തിലേക്കാണ് നയിക്കുക എന്ന് അറിഞ്ഞുകൂടാ. ഗാന്ധിജി എന്ന അബ്രാഹ്മണന്‍ - ശൂദ്രന്‍ - മനപൂര്‍വമോ അല്ലാതെയോ ഇന്ത്യന്‍ സമൂഹത്തിന്‍െറ തലപ്പത്ത് എത്തിപ്പറ്റിയതിന് ആര്‍.എസ്.എസ് നല്‍കിയ ശിക്ഷ നമുക്കറിയാം-താന്‍ സനാതന ഹിന്ദുവാണെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുപോലും.

പക്ഷേ, മോഡിക്കു പിന്നില്‍ അണിനിരന്നിരിക്കുന്നവര്‍ ചില്ലറക്കാരല്ല. ആരാണവര്‍? ഇന്ത്യന്‍ വ്യവസായ-വ്യാപാര മേഖലയുടെ മുടിചൂടാമന്നന്മാരായ ബിസിനസ് പ്രഭുക്കളാണ് മോഡിയുടെ അദൃശ്യരായ ഉടമകള്‍. അവര്‍ വിലയ്ക്കുവാങ്ങിയ വെള്ളപൂശിയെടുത്ത ഒരു കരാള ബിംബമാണയാള്‍. ഇപ്പോള്‍ ഇതില്‍ സ്വര്‍ണചായമടിക്കുന്നു.
നയതന്ത്രപ്രതിനിധികളുടെയും സെനറ്റര്‍മാരുടെയും മറ്റും മോഡി സന്നിധാനത്തിലേക്കുള്ള തീര്‍ഥയാത്രകളുടെ പിന്നിലെ കോടിക്കണക്കിനുള്ള കോഴകള്‍ - പണവും സുഖഭോഗങ്ങളും ഒരുപോലെ- അവരുടെ സംഭാവനകളാണ്. മാധ്യമങ്ങളുടെ ചരട് പിടിക്കുന്നതും അവര്‍തന്നെ. കാരണം, അവര്‍തന്നെയാണ് അവയില്‍ നിരവധിയുടെയും ഉടമകള്‍. മോഡി എന്ന ഗുജറാത്ത് ഭീകരതയെ തങ്ങളുടെ കൊളുത്തിനുള്ളില്‍ നില്‍ക്കുന്ന ഒരു ഇന്ത്യന്‍ ഹിറ്റ്ലറാക്കാനുള്ള അവരുടെ മോഹമാണ് അഖിലേന്ത്യാ മാധ്യമങ്ങളില്‍ കേരളംപോലെയുള്ളയിടങ്ങില്‍നിന്നുള്ള മാധ്യമങ്ങളുടെ എളിയ കര്‍സേവയോടെ - തരംഗങ്ങള്‍ സൃഷ്ടിച്ചത്. ഏതു നരാധമനെ ഉപയോഗിച്ചും ഇന്ത്യയുടെ മേല്‍ സര്‍വാധികാരം സ്ഥാപിക്കാന്‍ അവര്‍ തയാറാണ്. ഇന്ത്യ ഒരു മതേതര ജനാധിപത്യമായി തുടരാതിരിക്കുകയാണ് അവരുടെ ആവശ്യങ്ങള്‍ക്ക് സൗകര്യം. അവരുടെ ഇംഗിതങ്ങള്‍ നടപ്പാക്കാനായി ഇന്ത്യയെ ഹിന്ദുഭീകരതക്കല്ല ഏത് കാപാലികതക്കും തീറെഴുതിക്കൊടുക്കാന്‍ അവര്‍ തയാറാണ്. ഒരു ദിവസം അവര്‍ താലിബാനെ ക്ഷണിച്ചുവരുത്തിയാലും അദ്ഭുതപ്പെടേണ്ട.
ഇന്ത്യന്‍ മുതലാളിത്തത്തിന്‍െറ, ഇന്ത്യയോടും ഇന്ത്യക്കാരോടും കൂറില്ലാത്ത അടിസ്ഥാന സ്വഭാവത്തിന്‍െറ മറനീക്കിയ ചിത്രമാണ് അംബാനിയും ടാറ്റയും ബജാജും മറ്റും നരേന്ദ്രമോഡിയിലൂടെ ഒരു അശ്ളീല പ്രദര്‍ശനംപോലെ ഇന്ത്യയുടെമേല്‍ അടിച്ചേല്‍പിക്കുന്നത്. അതിന് പ്രചാരണം നല്‍കാനായി പാശ്ചാത്യമുതലാളിത്തത്തിന്‍െറ നാലാംകിട ഏജന്‍റുമാരെ - വെള്ളത്തൊലി മാത്രമാണ് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് - ഇവിടെ കൊണ്ടുവന്ന് പൊട്ടന്‍തെയ്യം കെട്ടിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ സമ്മാനങ്ങളും ‘സൗകര്യങ്ങളും’ സമ്പാദിച്ച് ദേശദ്രോഹത്തിന്‍െറ കുഴലൂത്തുകാരായി നൃത്തംചെയ്യുന്നു. അണ്ണാ ഹസാരെ എന്ന ബലൂണിനെ ഇതേ ആവശ്യങ്ങള്‍ക്കുവേണ്ടി ഊതിവീര്‍പ്പിച്ച ശക്തികള്‍തന്നെയാണ് മോഡിയെ വീര്‍പ്പിക്കുന്നത്, പൊട്ടുംവരെ വീര്‍പ്പിക്കാന്‍ പോകുന്നതും. പക്ഷേ, ഹസാരെയുടെ പൊട്ടല്‍പോലെയാവില്ല, അതൊരു വന്‍ വെടിക്കെട്ടുതന്നെയായിരിക്കും.
ഈ ആസൂത്രിതമായ ആക്രമണത്തിനു മുന്നില്‍ കോണ്‍ഗ്രസുകാര്‍ കശാപ്പുശാലയിലെ അറവുമൃഗത്തെപോലെ മിഴിച്ചുനില്‍ക്കുന്നു. വാസ്തവത്തില്‍, ഇത്രയുമൊക്കെ ചെയ്ത സ്ഥിതിക്ക് ഇന്ത്യന്‍ മുതലാളിത്തത്തിന് മറ്റൊന്നുകൂടി ചെയ്യാം. മോഡിയെ അവര്‍ ഒരു ബ്രാന്‍ഡ് നെയിം - സര്‍ഫ്, കാമസൂത്ര, മാരുതി, മില്‍മ ഒക്കെപ്പോലെ- ആക്കിമാറ്റിയിട്ടുണ്ട്. ഇനി അയാളെ സ്റ്റോക് എക്സ്ചേഞ്ചില്‍ ഒരു കമ്പനിയാക്കി രജിസ്റ്റര്‍ ചെയ്ത് ഓഹരി വില്‍പന നടത്തുന്നതിലെന്ത് തെറ്റ്? ഇന്ത്യന്‍ മുതലാളികള്‍ ഓഹരിവിപണിയിലൂടെ എത്രയോ കോടി ഇന്ത്യക്കാരെ വഞ്ചിച്ചുകഴിഞ്ഞു. ഒരു വഞ്ചനകൂടി ചരിത്രംപോലും ക്ഷമിക്കും.
ഈ അതിക്രമങ്ങള്‍ക്കെല്ലാം മറുപടി പറയാന്‍, കൃത്യമായി തിരിച്ചടിനല്‍കാന്‍ അവസാനം ഒരാളേ ഉണ്ടാവൂ: സാധുവായ ഇന്ത്യന്‍ പൗരന്‍. അവനെ വിലയ്ക്കെടുക്കാന്‍ ടാറ്റക്കും അംബാനിക്കും ഇനിയും കഴിഞ്ഞിട്ടില്ല. പാവമായ അവന്‍ പ്രവചനാതീതനാണ്. കാരണം, അവന് പത്രം വാങ്ങാനോ ടെലിവിഷന്‍ വാങ്ങാനോ പണമില്ല. അതുകൊണ്ട്, അവനും അവന്‍െറ മനസാക്ഷിയും രക്ഷപ്പെടുന്നു. ഒപ്പം, അവന്‍െറ ദാരിദ്ര്യത്തിലൂടെ അവന്‍ ഇന്ത്യയെയും രക്ഷപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു എന്നതാണ് ഈ രാഷ്ട്രത്തിന്‍െറ അതിശയനീയമായ വിരോധാഭാസം - ഒരു കറുത്ത ഫലിതം. മോഡിയെപ്പോലെയുള്ള ഒരു ബലൂണിനു മുന്നില്‍ മാധ്യമങ്ങളും ബുദ്ധിജീവികളും രാഷ്ട്രീയപാര്‍ട്ടികളും, കുറുക്കന്‍െറ മുന്നില്‍ മയങ്ങുന്ന പിടക്കോഴിയെപ്പോലെ പെരുമാറുമ്പോള്‍ കൈവീശി തിരിച്ചടിക്കുക ഇന്ത്യയുടെ ദരിദ്രപൗരജനതയായിരിക്കും.
madhyamam weekly
2013 മേയ് 29, ബുധനാഴ്‌ച
ഫെമിനിസത്തോടുള്ള മാര്‍ക്സിസ്റ്റ് സമീപനം
ഡോ. ടി.കെ ആനന്ദി.
ചിന്ത വാരിക, മെയ് ദിനപതിപ്പിൽ പ്രസിദ്ധീകരിച്ചത്.കഴിഞ്ഞ ചില മാസങ്ങളായി, സ്ത്രീപീഡനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളുമാണ് മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത്. ദിനംതോറും പ്രത്യക്ഷപ്പെടുന്ന ഈ പീഡന സംഭവങ്ങളെ സംബന്ധിച്ചും, അവയെ നേരിടാന്‍ ഇന്നത്തെ നിയമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ദൗര്‍ബല്യങ്ങളെ അല്ലെങ്കില്‍ പഴുതുകളെ സംബന്ധിച്ചും സ്ത്രീ പ്രവര്‍ത്തകരുടെ ഇടയില്‍ത്തന്നെ ധാരാളമായി സംവാദങ്ങള്‍ നടക്കുന്നുണ്ട്. ഇതിന്‍റ ഫലമായി, വ്യത്യസ്ത ചിന്താധാരകളുള്ള സ്ത്രീ പ്രവര്‍ത്തകരുടെയിടയില്‍ ഒരു ഐക്യനിര രൂപപ്പെട്ടുവരുന്നുണ്ട് എന്നത് ശുഭസൂചകമാണ്. എങ്കിലും, ഇവയെ സംബന്ധിച്ച സമീപനങ്ങളില്‍ വ്യക്തമായ അഭിപ്രായ ഭിന്നതയുമുണ്ട്. അത് സ്ത്രീവാദികള്‍ (Feminists) എന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍, സ്ത്രീ പീഡനങ്ങളുടെ അടിത്തറ പുരുഷമേധാവിത്വവും ലൈംഗികതയുമാണ് എന്നു വാദിക്കുന്നവരാണ്. വര്‍ഗീയ ശക്തികളും ലിബറലുകളും ധാര്‍മിക അധഃപതനത്തിലാണ് ഊന്നുന്നത്. അതിന്റെ കേന്ദ്ര സ്ഥാനം ലൈംഗികതയാണ്. ലൈംഗികതയ്ക്കപ്പുറം കടന്ന് സാമൂഹ്യ വൈരുധ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രശ്നത്തെ സമീപിക്കുന്നവര്‍ പ്രധാനമായും മാര്‍ക്സിസ്റ്റുകളാണ്.
ലൈംഗികതയേയും സാമൂഹ്യവൈരുധ്യങ്ങളെയും അടിസ്ഥാനപ്പെടുത്തിയുള്ള സ്ത്രീ നിലപാടുകള്‍ തമ്മില്‍ത്തമ്മിലുള്ള ഭിന്നത അടുത്ത കാലത്താണ് കൂടുതല്‍ വ്യക്തമായത്. സ്ത്രീ പ്രസ്ഥാനങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ലൈംഗികതയെ സ്ത്രീ വാദത്തിന്റെ കേന്ദ്ര ബിന്ദു ആക്കിയത് കഴിഞ്ഞ ഏതാനും ദശകങ്ങളിലാണ് എന്നു കാണാം. അതിനുമുമ്പ്, പുരുഷാധീശത്വത്തെക്കുറിച്ചുള്ള ആശയങ്ങളില്‍ ലൈംഗികതയും വര്‍ഗസമീപനവും ഒരുപോലെ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ചര്‍ച്ച പരിശോധിക്കുമ്പോള്‍ മാത്രമാണ് സ്ത്രീവാദത്തോടുള്ള മാര്‍ക്സിസ്റ്റ് കാഴ്ചപ്പാട് വ്യക്തമാകുന്നത്.
എംഗല്‍സിന്റെ സ്വാധീനം
മാര്‍ക്സും എംഗല്‍സും ലെനിനും സ്ത്രീ പ്രശ്നത്തെക്കുറിച്ച് പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ, മാര്‍ക്സിസത്തെയും സ്ത്രീവാദത്തെയും ഒരുപോലെ സ്വാധീനിച്ചത്, "കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം" എന്ന എംഗല്‍സിെന്‍റ പുസ്തകമാണ്. മോര്‍ഗെന്‍റ നരവംശശാസ്ത്ര പഠനങ്ങളെ ആധാരമാക്കി എംഗല്‍സ് തയ്യാറാക്കിയ പുസ്തകത്തില്‍, സമൂഹത്തില്‍ സ്വകാര്യസ്വത്തിന്റെ ഉദയവും, ഭരണകൂടത്തിെന്‍റ വളര്‍ച്ചയും എങ്ങനെ സ്ത്രീകളുടെ അവസ്ഥയില്‍ മാറ്റം വരുത്തി എന്ന് വിശദീകരിച്ചു. ഭക്ഷ്യശേഖരണത്തില്‍നിന്ന് ഭക്ഷ്യോല്‍പാദനത്തിലേക്കുള്ള മാറ്റം, ഗോത്ര സമൂഹത്തില്‍ ലിംഗപരമായ തൊഴില്‍ വിഭജനത്തെ സൃഷ്ടിച്ചു. സ്ത്രീകള്‍ ഭക്ഷ്യസാധനങ്ങള്‍ ശേഖരിക്കുന്നവരും, സന്തതികളെ പരിപാലിക്കുന്നവരും ഒക്കെയായി മാറിയപ്പോള്‍, പുരുഷന്മാര്‍ ഗോത്ര സമൂഹങ്ങളുടെ സംരക്ഷകരായി മാറി. സ്വകാര്യ സ്വത്തിെന്‍റ വളര്‍ച്ചയോടെ സംരക്ഷകര്‍ ഭൂമിയുടെയും വിഭവങ്ങളുടെയും നിയന്ത്രണമേറ്റെടുത്തു. സ്ത്രീകള്‍ അവരുടെ നിയന്ത്രണത്തിന് കീഴിലായി. ഭരണകൂടങ്ങള്‍ ഈ നിയന്ത്രണത്തിന് നിയമപരമായ സാധുത നല്‍കി. അതോടെ, വ്യക്തിഗതമായ പ്രണയത്തിെന്‍റയും ലൈംഗികതയുടെയും അടിസ്ഥാനത്തിലുള്ള സ്ത്രീ പുരുഷബന്ധങ്ങള്‍ തകര്‍ന്നു. ഈ തകര്‍ച്ചയെ ""സ്ത്രീ ലിംഗത്തിന്റെ ലോകചരിത്രപരമായ പരാജയ""മായിട്ടാണ് (World defeat of the female sex) എംഗല്‍സ് കാണുന്നത്.
എംഗല്‍സിന്റെ ഈ വാദം 1970കളില്‍ നടന്ന സ്ത്രീവാദികള്‍ തമ്മിലുള്ള സംവാദങ്ങളില്‍ പുനരുദ്ധരിക്കപ്പെട്ടു. 1960കളില്‍ ബെറ്റി ഫ്രീഡാന്‍ ((Betty Friedan) എന്ന അമേരിക്കന്‍ സ്ത്രീവാദ പ്രവര്‍ത്തകയുടെ "ഫെമിനൈന്‍ മിസ്റ്റിക്" എന്ന പുസ്തകം പുരുഷാധിപത്യത്തെക്കുറിച്ചും സ്ത്രീകളുടെ അടിമത്തത്തെക്കുറിച്ചുമുള്ള ശക്തമായ വാദങ്ങളുയര്‍ത്തി. ചഛണ (NOW (National Organisation for Women) എന്ന അമേരിക്കന്‍ സ്ത്രീ സംഘടനയുടെ മുഖ്യസംഘാടകയായിരുന്നു ബെറ്റി ഫ്രീഡാന്‍. 1960കളില്‍ പാശ്ചാത്യരാജ്യങ്ങളിലുണ്ടായ വിദ്യാര്‍ത്ഥി - ബഹുജന പ്രക്ഷോഭങ്ങള്‍ ധാരാളം സ്ത്രീകളെയും രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്നു. അവരുടെയിടയില്‍ മാര്‍ക്സിസ്റ്റുകാരും മാര്‍ക്സിസ്റ്റ് വിരുദ്ധ നിലപാടെടുക്കുന്നവരും ധാരാളമായുണ്ടായിരുന്നു. ഇവരുടെയിടയില്‍ നടന്ന സംവാദങ്ങളാണ് പില്‍ക്കാല സ്ത്രീവാദ ചിന്തയ്ക്ക് രൂപം നല്‍കിയത്.
കെയ്റ്റ്മില്ലറ്റ് , ജെര്‍മെയ്ന്‍ ഗ്രീയര്‍ , ഗ്ലോറിയ സ്റ്റീനം , ജൂലിയറ്റ് മിച്ചല്‍ , ഷൂലാസ്മിത്ത് ഫയര്‍സ്റ്റോണ്‍ എന്നിവരാണ് 70 കളിലെ ഫെമിനിസ്റ്റുകളെ ഏറ്റവുമധികം സ്വാധീനിച്ച ചിന്തകര്‍. ടSexual Politics (ലൈംഗികതയുടെ രാഷ്ട്രീയം) എഴുതിയ കെയ്റ്റ് മില്ലറ്റ്, രാഷ്ട്രീയം അധികാരബന്ധങ്ങളില്‍ അധിഷ്ഠിതമാണെന്നും, ലൈംഗികത നിലവിലുള്ള രാഷ്ട്രീയ അധികാരബന്ധങ്ങളിലുള്ള ഒരു അവസ്ഥയാണെന്നും വാദിച്ചു. ഉല്‍പാദനബന്ധങ്ങള്‍ മാറുകയും മാറ്റുകയും ചെയ്യുന്നതിനേക്കാള്‍ പ്രാധാന്യം അവയോടുള്ള സമീപനം മാറുക എന്നതാണ്. ഗാര്‍ഹികാധ്വാനം, ഇത്തരത്തില്‍ ചര്‍ച്ച ചെയ്യേണ്ടുന്ന അനിവാര്യഘടകമായി അവര്‍ കണ്ടു. സ്ത്രീ പുരുഷബന്ധങ്ങളിലെ ലൈംഗിക പ്രശ്നങ്ങള്‍ സ്ത്രീകളുടെ ഗാര്‍ഹികമായ അടിമത്തത്തില്‍നിന്നും ഉണ്ടാകുന്നതാണ്. അതിന്റെ തുടര്‍ച്ചയായി ജെര്‍മെയ്ന്‍ ഗ്രീയര്‍ തെന്‍റ ഫീമെയ്ല്‍ യൂണെക് (Female Eunech - ഷണ്ഡയായ സ്ത്രീ) എന്ന ഗ്രന്ഥത്തില്‍ സ്ത്രീകളുടെ അടിമത്തം അവരുടെ സ്ത്രൈണതയെപ്പോലും നശിപ്പിക്കുന്നുവെന്നും, പുരുഷാധിപത്യത്തില്‍നിന്നുള്ള മോചനത്തില്‍ മാത്രമേ ഒരു സ്ത്രീക്ക് "സ്ത്രീ"യായി ജീവിക്കാന്‍ കഴിയുകയുള്ളൂവെന്നും വാദിച്ചു. പുരുഷാധിപത്യത്തെ കേന്ദ്ര സ്ഥാനത്ത് പ്രതിഷ്ഠിച്ചത് ഈ പുസ്തകമാണ്.
ജൂലിയറ്റ് മിച്ചല്‍, വിദ്യാര്‍ഥി പ്രക്ഷോഭങ്ങളിലൂടെ വളര്‍ന്നുവന്ന ഒരു പുത്തന്‍ ഇടതുപക്ഷ പ്രവര്‍ത്തകയായിരുന്നു. അവര്‍ ലൂയി അല്‍ത്തൂസര്‍, ക്ലോഡ് ലെവി സ്ട്രോസ്,ഫ്രോയ്ഡ് തുടങ്ങിയവരുടെ സിദ്ധാന്തങ്ങളെ കൂട്ടിയിണക്കി സ്ത്രീ പ്രശ്നത്തെ സമീപിച്ചു. സ്ത്രീകളുടെ കുടുംബപ്രശ്നങ്ങളെ ഘടനാവാദത്തിലൊതുങ്ങിനിന്നുകൊണ്ടാണ് അവര്‍ പരിശോധിച്ചത്. മതം, സ്ഥാപനങ്ങള്‍, രാഷ്ട്രീയ സാഹചര്യങ്ങള്‍ തുടങ്ങിയ ഘടനാരൂപങ്ങളും സ്ത്രീയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ സന്നിവേശിപ്പിച്ചു. സ്ത്രീകളുടെ അവസ്ഥയെ അവര്‍ കണ്ടത്, ഉല്‍പാദനം, പുനരുല്‍പാദനം, ലൈംഗികചോദന, സാമൂഹ്യവല്‍ക്കരണം എന്നീ ഘടനകളിലൂടെയാണ്. ഇതിന്റെയൊക്കെ ഫലമായി, സ്വത്തുടമാബന്ധങ്ങള്‍, ഭരണകൂടം തുടങ്ങിയ അധികാര രൂപങ്ങളെ അവര്‍ അവഗണിക്കുകയും ചെയ്തു. ഇതിനവര്‍ അവലംബിച്ചത് ഫ്രോയ്ഡിന്റെ വിശകലനമായിരുന്നു. ഷൂലാസ്മിത്ത് സ്റ്റോണിെന്‍റ "Dialectics of sex" എന്ന പുസ്തകം റാഡിക്കല്‍ ഫെമിനിസം എന്നു കരുതപ്പെടുന്ന പ്രവണതയുടെ തുടക്കമാണ്.

മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍നിന്നു തന്നെ ആരംഭിച്ച അവര്‍, ""ആപേക്ഷികതാ സിദ്ധാന്തം എങ്ങനെയാണോ ന്യൂട്ടോണിയന്‍ ഫിസിക്സിെന്‍റ ഭാഗമാകുന്നത്, അതുപോലെയാണ് എനിക്ക് മാര്‍ക്സിസം"" എന്നാണ് പറഞ്ഞത്. കൂടാതെ തേന്‍റത് ചരിത്രപരമായ ഭൗതികവാദത്തിലൂന്നിയ സിദ്ധാന്തമാണെന്നും അവര്‍ പ്രഖ്യാപിച്ചു. വര്‍ഗത്തിനുപകരം ലിംഗപദവിയും ഉല്‍പാദനത്തിനുപകരം പുനരുല്‍പാദനവും പകരംവെച്ചുകൊണ്ട് സ്ത്രീകളുടെ സാമൂഹ്യാവസ്ഥയെ അവര്‍ വിശദീകരിച്ചു. പുനരുല്‍പാദനത്തിന്റെ ഫലമായുണ്ടാവുന്ന അധ്വാനത്തെ ഇല്ലാതാക്കാന്‍ സ്ത്രീകള്‍ പ്രസവിക്കുന്നതിനുപകരം കൃത്രിമ ബീജസങ്കലനവും, കൃത്രിമ ഗര്‍ഭധാരണവും എന്ന രീതിയ്ക്കായി അവര്‍ വാദിച്ചു - ഇത്തരത്തില്‍ ആദ്യകാല ഫെമിനിസ്റ്റുകളില്‍ മാര്‍ക്സിസത്തിെന്‍റ ശക്തമായ സ്വാധീനം നിലനിന്നതായി കാണാം. അതേസമയം സ്ത്രീപ്രശ്നത്തെക്കുറിച്ച്, മാര്‍ക്സിസം കാര്യമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും, മാര്‍ക്സിസ്റ്റുകളുടെ "സാമ്പത്തിക നിര്‍ണ്ണയ വാദം" സ്ത്രീ പ്രശ്നത്തെ അവഗണിക്കുന്ന സ്ഥിതിയിലേക്കെത്തിച്ചു എന്നുമാണ് ഇവരെല്ലാവരും വാദിച്ചത്. അതിനു പരിഹാരമെന്ന നിലയിലാണ് ഫ്രായ്ഡിയന്‍ സിദ്ധാന്തങ്ങള്‍ നരവംശശാസ്ത്ര, പുനരുല്‍പാദന സാങ്കേതിക വിദ്യ മുതലായ രൂപങ്ങളെ ഉപയോഗിച്ചുകൊണ്ട് പുതിയ സ്ത്രീ പ്രസ്ഥാനങ്ങള്‍ക്കുവേണ്ടി ഇവര്‍ നിലകൊണ്ടത്. വര്‍ഗവൈരുധ്യങ്ങള്‍ക്കുപകരം, പുരുഷാധിപത്യത്തിനെതിരായ സമരമായി, സ്ത്രീപ്രസ്ഥാനത്തെ മാറ്റാന്‍ ഇവരെ പ്രേരിപ്പിച്ചത് ഇതേ നിലപാടാണ്. അതുകൊണ്ടുതന്നെ, മുതലാളിത്ത സമൂഹത്തിന്റെയും ഭരണകൂടത്തിെന്‍റയും പ്രവര്‍ത്തനത്തെ പലപ്പോഴും ഇവര്‍ ന്യൂനീകരിക്കുകയാണുണ്ടായത് . ഇതിന്റെ ഫലമായി 70കളുടെ അവസാനത്തിലും 80-കളിലുമായി ഒരു സംഘം സ്ത്രീവാദികള്‍ തന്നെ മാര്‍ക്സിസ്റ്റ് കൃതികള്‍ പുനഃപരിശോധിക്കാനായി ആരംഭിച്ചു. ഈ കാലഘട്ടത്തിലാണ്, ജാനറ്റ് സെയേഴ്സ് , മാര്‍ത്താ ജിമിനസ് , ഹെയ്ലിത്ത് സഫിയോട്ടി , അലിസന്‍ ജാഗര്‍ , ലിസെ ഫോഗല്‍ , മിഷല്‍ ബാരറ്റ് തുടങ്ങി പ്രകടമായി മാര്‍ക്സിസ്റ്റ് രീതി ഉപയോഗിച്ച ഫെമിനിസ്റ്റുകളുടെ രചനകള്‍ പുറത്തുവരുന്നത്. ഇവരുടെ അന്വേഷണങ്ങള്‍ക്കാധാരം, സ്ത്രീകളെയും കുടുംബങ്ങളെയുംകുറിച്ചുള്ള മാര്‍ക്സിെന്‍റയും എംഗല്‍സിെന്‍റയും ലെനിന്റെയും പരാമര്‍ശങ്ങള്‍ തന്നെയാണ്. അതുകൊണ്ട് അതിലേക്ക് കണ്ണോടിക്കേണ്ടതുണ്ട്.
സ്ത്രീപ്രശ്നം മാര്‍ക്സിസത്തില്‍
മാര്‍ക്സിന്റെ രചനകളില്‍ സ്ത്രീപ്രശ്നത്തെക്കുറിച്ച് വളരെ ചെറിയ പരാമര്‍ശങ്ങളെ ഉള്ളൂ എന്നത് ശരിയാണ്. പക്ഷേ അദ്ദേഹത്തിെന്‍റ നിരീക്ഷണങ്ങള്‍ ഫെമിനിസ്റ്റുകള്‍ ഗൗരവമായി പരിശോധിച്ചിട്ടില്ല. കുടുംബത്തെക്കുറിച്ചുള്ള സങ്കല്‍പമാണ് ഇതില്‍ ഏറ്റവും പ്രധാനം. മുതലാളിത്തപൂര്‍വമായ ക്രിസ്ത്യന്‍ കുടുംബസങ്കല്‍പമാണ് (Teutonic Christian Family) മുതലാളിത്തം നിലനിര്‍ത്തിയതെന്ന് മാര്‍ക്സ് നിരീക്ഷിക്കുന്നു. ഇതില്‍ കുടുംബത്തിനുവേണ്ടി, പണിയെടുക്കുകയും സമ്പാദിക്കുകയും ചെയ്യുന്ന പുരുഷനോടുള്ള സ്ത്രീയുടെ കടപ്പാടും ആദരവും സ്നേഹവുമാണ് ആധുനിക കുടുംബത്തിലെ സ്ത്രീ പുരുഷ ബന്ധങ്ങളെ നിര്‍ണയിക്കുന്നത്. പകലന്തിയോളം പണിയെടുത്ത് തിരിച്ചുവരുന്ന പുരുഷന് വീണ്ടും പണിയെടുക്കാനുള്ള ഊര്‍ജം പ്രദാനം ചെയ്യുന്നതില്‍ സ്ത്രീ പങ്ക് വഹിക്കുന്നു. അപ്പോള്‍ തൊഴിലാളികളെയും മുതലാളിത്ത ബന്ധങ്ങളെയും നിലനിര്‍ത്തുന്നതിനും പ്രത്യുല്‍പാദനത്തിലൂടെ ഈ ബന്ധങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാവുന്നതിനും പങ്കാളിയായി സ്ത്രീ മാറുന്നു. അതായത്, മുതലാളിത്ത ബന്ധങ്ങളെ നിലനിര്‍ത്താനായി ""ഭാര്യമാരുടെ കൂട്ട""ത്തെ ((Wives in Common) മുതലാളിത്തം നിലനിര്‍ത്തുന്നു. (കൂട്ടായ്മ അല്ല, കാരണം അതില്‍ ഭാര്യമാര്‍ക്ക് അധികാരങ്ങളൊന്നുമില്ല. വെറും "കൂട്ട"മാണ്) ഇതിെന്‍റ ഫലമായി ഉണ്ടായിവരുന്ന സ്ത്രീ പുരുഷബന്ധങ്ങള്‍ പരസ്യമായ വ്യഭിചാരത്തില്‍നിന്ന് വ്യത്യസ്തമല്ലാത്ത "സ്വകാര്യ വ്യഭിചാര"മാണെന്നും(Prostitution - Public & Private) മാര്‍ക്സ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ പറയുന്നു. അതായത് സ്ത്രീ പുരുഷന്മാര്‍ തമ്മിലുള്ള സ്നേഹമോ പ്രണയമോ ഇത്തരം ബന്ധങ്ങളില്‍ പ്രധാന ഘടകമല്ല എന്നര്‍ത്ഥം. ഇത്തരത്തിലുള്ള കുടുംബബന്ധങ്ങള്‍ക്കുപകരം, തൊഴിലിടങ്ങളില്‍ സ്ത്രീയും പുരുഷനും കണ്ടെത്തി, പ്രണയിച്ച് സൃഷ്ടിക്കുന്ന ബന്ധങ്ങളാണാവശ്യം എന്ന് മാര്‍ക്സ് പറയുന്നുണ്ട്.
മാര്‍ക്സിന്റെ ഈ നിരീക്ഷണങ്ങള്‍, പൂര്‍ണരൂപത്തില്‍ പില്‍ക്കാലത്ത് വിശദീകരിക്കുകയോ, വിശകലനം ചെയ്യുകയോ ചെയ്തിട്ടില്ല. സ്ത്രീ പുരുഷബന്ധങ്ങളെ "സഖ്യ"മായി (comradery) കണക്കാക്കിയ അലക്സാണ്ഡ്രാ കൊളന്തായുടെ നിരീക്ഷണങ്ങളാണ് ഇതിനു തുടര്‍ച്ചയായി പറയാവുന്നത്. സ്ത്രീപ്രശ്നം ഗൗരവത്തില്‍ ചര്‍ച്ച ചെയ്തത് പിന്നീട് രണ്ടാം ഇന്‍റര്‍നാഷണലിലെ ജര്‍മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടിപോലുള്ള സംഘടനകളിലാണ്. ആഗസ്റ്റ് ബെബലിന്റെ സ്ത്രീകളെക്കുറിച്ചുള്ള പുസ്തകങ്ങള്‍ (Women - Past, Present & Future; Women & Communism) എംഗല്‍സിന്റെ നിരീക്ഷണങ്ങളെ പിന്‍തുടര്‍ന്ന് സ്ത്രീകളുടെ അടിമത്തം എങ്ങനെ വ്യത്യസ്ത സമൂഹങ്ങളില്‍ തുടര്‍ന്നുപോകുന്നു എന്ന് വിശദീകരിച്ചു. സ്വകാര്യസ്വത്തിന്റെയും ഭരണകൂടത്തിന്റെയും അന്ത്യം ഉണ്ടാവുന്ന കമ്യൂണിസ്റ്റ് സമൂഹത്തിലാണ് സ്ത്രീകളുടെ മോചനം പൂര്‍ണമായും സാധ്യമാവുക എന്നും ബെബല്‍ വാദിച്ചു. എന്നാല്‍, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ വളര്‍ന്നുവന്ന "സ്വതന്ത്ര ലൈംഗികത" (Free Sex)യെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അന്നത്തെ സോഷ്യല്‍ ഡെമോക്രാറ്റുകളെ സ്വാധീനിക്കുകയും സ്ത്രീകളുടെ മോചനത്തിനുള്ള ഒരു ചവിട്ടുപടിയായി സ്വതന്ത്ര ലൈംഗികത ഗൗരവത്തിലെടുക്കണമെന്ന് ചില സോഷ്യല്‍ ഡെമോക്രാറ്റുകള്‍ നിര്‍ദേശിക്കുകയും ചെയ്തു. അതില്‍ ഫ്രാന്‍സില്‍ വിപ്ലവ പ്രവര്‍ത്തനം നടത്തിയിരുന്ന റഷ്യക്കാരിയായിരുന്നു ഇന്നെസാ ആര്‍മാദ് അവരുടെ Free Sex-നെക്കുറിച്ചുള്ള ലഘുലേഖയോട് പ്രതികരിച്ചുകൊണ്ടാണ് ചര്‍ച്ച തുടങ്ങിയത്. തുടര്‍ന്ന് ജര്‍മന്‍ കമ്യൂണിസ്റ്റായ ക്ലാരാ സെറ്റ്കിന്‍ ലെനിനുമായി നടത്തിയ ദീര്‍ഘ സംഭാഷണത്തില്‍ സ്വതന്ത്ര ലൈംഗികത പരാമര്‍ശിക്കപ്പെടുന്നു. അതില്‍ ബൂര്‍ഷ്വാ സ്ത്രീകളുടെയും തൊഴിലാളിസ്ത്രീകളുടെയും മുന്‍ഗണനകളില്‍ വ്യത്യാസമുണ്ടാകുമെന്നാണ് ലെനിന്‍ സൂചിപ്പിക്കുന്നത്.
തൊഴിലിടങ്ങളില്‍നിന്നും അധ്വാനഭാരങ്ങളില്‍നിന്നും അകന്നു നില്‍ക്കുന്ന ബൂര്‍ഷ്വാ സ്ത്രീക്ക് സ്ത്രീ പുരുഷബന്ധങ്ങളെ വ്യക്തിപരമായും ആത്മനിഷ്ഠമായും മാത്രമേ കാണാന്‍ കഴിയൂ. അവര്‍ക്കാണ് സ്വതന്ത്ര ലൈംഗികത മോചനത്തിനുള്ള ഉപാധിയായി മാറുന്നത്. എന്നാല്‍ തൊഴിലാളികളുടെ പ്രശ്നം നിലനില്‍പാണ്. അവിടെ ഗാര്‍ഹികാധ്വാനവും, പൊതു അധ്വാനഭാരവും ഒരുമിച്ച് സ്ത്രീയുടെ ചുമലില്‍ വരുന്നു. ബൂര്‍ഷ്വാ സ്ത്രീ ഗാര്‍ഹികാധ്വാനത്തില്‍നിന്ന് രക്ഷപ്പെടുന്നത്, അത് മറ്റൊരു സ്ത്രീയുടെ തലയില്‍ കെട്ടിവെച്ചിട്ടാണ്. അതുകൊണ്ട്, സ്ത്രീയുടെ ഗാര്‍ഹികാധ്വാനമാണ് തൊഴിലാളി പ്രസ്ഥാനത്തിന്റെയുള്ളില്‍ സ്ത്രീകളുടെ പ്രത്യേക പ്രശ്നമായി കണക്കാക്കേണ്ടത് -((Household drudgery). അതേസമയം തന്നെ, ലെനിന്‍ ഇതുകൂടി കൂട്ടിച്ചേര്‍ക്കുന്നു. "ഒരു കമ്യൂണിസ്റ്റുകാരനെ മാന്തിയാല്‍, തൊലിക്കടിയില്‍ ഒരു സംസ്കാരശൂന്യനെ (Philistine) കാണാമെന്നതുപോലെ, അവന്റെ തൊലിക്കടിയില്‍ "സ്ത്രീകളോടുള്ള മനോഭാവം മറ്റൊന്നാണ്" എന്നതും വെളിപ്പെടുന്നുണ്ട്. അല്ലെങ്കില്‍ ഗാര്‍ഹികാധ്വാനം ചെയ്തു ക്ഷീണിച്ച് പരവശയാകുന്ന സ്ത്രീയുടെനേരെ കണ്ണടയ്ക്കാന്‍ ഒരു കമ്യൂണിസ്റ്റിനു പറ്റുമോ?"" - എന്നും ലെനിന്‍ ചോദിക്കുന്നു.

ലെനിന്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍, കൂലിയടിമത്തവും, ഗാര്‍ഹികാടിമത്തവും വിശദീകരിക്കുന്നു. സാങ്കേതികവിദ്യകളുടെ വളര്‍ച്ച, സ്ത്രീ സ്വാതന്ത്ര്യത്തെ സഹായിക്കുന്നുണ്ട്. അതേസമയം, ഗര്‍ഭധാരണം, ഗര്‍ഭഛിദ്രം എന്നിവയെ നിയന്ത്രിക്കുന്ന ഉപാധികള്‍ സ്ത്രീകളെ അടിമപ്പെടുത്തുന്നു. മാര്‍ക്സ് സൂചിപ്പിച്ച സ്ത്രീകള്‍ വ്യവസായ തൊഴില്‍രംഗത്തെ "റിസര്‍വ് സൈന്യ"മാകുന്നു എന്ന വാദവും ലെനിന്‍ ഉദ്ധരിക്കുന്നു. സ്ത്രീകളുടെ ഗാര്‍ഹികാധ്വാനത്തിെന്‍റ പങ്ക് പറഞ്ഞ് ബോധപൂര്‍വം റിസര്‍വ് സൈന്യമാക്കുകയാണ് മുതലാളിത്തം ചെയ്യുന്നത്. അതുപോലെത്തന്നെ, ബൂര്‍ഷ്വാ സ്ത്രീകളുടെ പ്രണയം മാര്‍ക്സ് സൂചിപ്പിച്ചപോലെ പ്രജനനത്തിനുള്ള കരാറാണെന്നും തൊഴിലാളികള്‍ക്കിടയിലുള്ള പ്രണയം നിലനില്‍പിെന്‍റ പോരാട്ടത്തിെന്‍റ ഭാഗമായി വരുന്ന "ഐക്യപ്പെട"ലാണെന്നും ലെനിന്‍ പറയുന്നു. അതിനോടൊപ്പം തന്നെ സ്ത്രീപുരുഷബന്ധങ്ങളുടെ രൂപീകരണത്തില്‍ ഫ്യൂഡല്‍ പുരുഷ മേധാവിത്വശക്തികളുടെ സ്വാധീനവും പ്രകടമാണ്. ഇവയെല്ലാം കൂടാതെ മുതലാളിത്ത പ്രത്യയശാസ്ത്രം സൃഷ്ടിക്കുന്ന മിഥ്യാബോധവും കാപട്യവും തൊഴിലാളി സ്ത്രീകളോടുള്ള പരിഗണനയെ സ്വാധീനിക്കുന്നുണ്ട്. അതായത്, ബൂര്‍ഷ്വാസി പ്രചരിപ്പിക്കുന്ന സ്ത്രീ പുരുഷ ബന്ധങ്ങളെക്കുറിച്ചുള്ള സങ്കല്‍പങ്ങള്‍ തൊഴിലാളിപ്രസ്ഥാനങ്ങളെയും സ്വാധീനിക്കുന്നു.
ലെനിന്റെ ഈ പൊതുനിരീക്ഷണങ്ങളെ കൂടുതല്‍ വിശദമായി പരിശോധിക്കുന്നത് കൊളന്തായ് ആണ്. ഗാര്‍ഹികാധ്വാനത്തില്‍ നിന്നുള്ള മോചനം, പ്രണയം, സ്ത്രീപുരുഷ ബന്ധങ്ങളിലെ സുതാര്യത, പുതിയ കമ്യൂണിസ്റ്റ് കുടുംബബന്ധങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് സൈദ്ധാന്തികമായി ചര്‍ച്ച ചെയ്യാനും അവര്‍ തന്നെയാണ് ശ്രമിച്ചിട്ടുള്ളത്. മാര്‍ക്സിെന്‍റയും ലെനിെന്‍റയും പരാമര്‍ശങ്ങളില്‍ വളര്‍ന്നുവരുന്ന ഒരു രീതിശാസ്ത്രം (Methodology) ഉണ്ട്. അതില്‍ (1) സ്ത്രീ പുരുഷ ബന്ധങ്ങളിലെ അസമത്വവും സ്ത്രീയുടെ സാമൂഹ്യവും ലൈംഗികവുമായ അടിമത്തവും വസ്തുതയാണ്. (2) അതിനെ പരിശോധിക്കുന്ന രീതിയില്‍ ബൂര്‍ഷ്വാ സ്ത്രീവാദികളുടെ നിലപാടുകളും തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുടെ നിലപാടും തമ്മില്‍ പ്രകടമായ അന്തരമുണ്ട്.
ബൂര്‍ഷ്വാ സ്ത്രീകള്‍, സ്ത്രീ പുരുഷബന്ധങ്ങളിലും കുടുംബഘടനയിലും നിലനില്‍ക്കുന്ന അധ്വാനത്തിെന്‍റയും അതിജീവനത്തിന്റെയും ഘടകങ്ങളെ അവഗണിക്കുകയും, സ്ത്രീയുടെയും പുരുഷെന്‍റയും വ്യക്തിപരവും ആത്മനിഷ്ഠവുമായ ഘടകങ്ങളെ പര്‍വതീകരിക്കുകയും ചെയ്യുന്നു. ലെനിന്റെ കാലഘട്ടത്തിലെ സ്വതന്ത്ര ലൈംഗികതയും ഇന്നത്തെ ലിംഗപദവി ചര്‍ച്ചകളും ഇതിന്റെ സൂചനയാണ്. വര്‍ഗ വൈരുധ്യങ്ങള്‍ സ്ത്രീ പുരുഷബന്ധങ്ങളെയും കുടുംബത്തെയും നേരിട്ട് സ്വാധീനിക്കുന്നു എന്ന് മാര്‍ക്സും ലെനിനും സൂചിപ്പിക്കുന്നു. ഫ്യൂഡല്‍ സ്വഭാവമുള്ളതും, പലപ്പോഴും മതത്തിെന്‍റ പ്രത്യയശാസ്ത്രത്താല്‍ നിയന്ത്രിക്കപ്പെടുന്നതുമായ കുടുംബബന്ധങ്ങളില്‍ സ്ത്രീകള്‍ തളച്ചിടപ്പെടുകയും ഗാര്‍ഹികാധ്വാനവും പ്രത്യുല്‍പാദന "ബാധ്യത"യും കുടുംബഘടനയെ നിയന്ത്രിക്കുകയും ചെയ്യുമ്പോഴാണ് മുതലാളിത്ത സമൂഹത്തില്‍ സ്ത്രീയുടെ അടിമത്തം യാഥാര്‍ത്ഥ്യമാകുന്നത്. ഇതിനെ നിലനിര്‍ത്തുന്നതിനുള്ള പ്രത്യയശാസ്ത്രം മുതലാളിത്തം തന്നെ സൃഷ്ടിക്കുകയും ചെയ്യുന്നു. അത് തൊഴിലാളികളെ സ്വാധീനിക്കുന്നു എന്നതിലും സംശയമില്ല. ഈ സാഹചര്യങ്ങളില്‍ സ്ത്രീ പ്രസ്ഥാനങ്ങളുടെ ഉത്തരവാദിത്തം, തൊഴിലാളിവര്‍ഗത്തിന്റെ പോരാട്ടങ്ങളുമായി ഒന്നുചേര്‍ന്ന് പുതിയ സമൂഹത്തിനുവേണ്ടി പോരാടുകയാണെന്ന് ലെനിന്‍ പ്രകടമായി സൂചിപ്പിക്കുന്നുണ്ട്. സ്വതന്ത്ര ലൈംഗികതയെപ്പോലുള്ള ചര്‍ച്ചകള്‍ തൊഴിലാളി സ്ത്രീകളുടെ കമ്യൂണിസ്റ്റ് ഉത്തരവാദിത്തത്തില്‍നിന്നുള്ള പിന്‍വാങ്ങലായിട്ടാണ് ലെനിന്‍ കാണുന്നത്. ഈ വാദങ്ങളെ പൂര്‍ണമായി പരിശോധിക്കുന്നതിനും അവയെ സമകാലീന സാഹചര്യങ്ങള്‍ക്കനുസരിച്ച് യുക്തിസഹമായി വിപുലീകരിക്കുന്നതിനുമുള്ള ചില ശ്രമങ്ങള്‍ 70-കളിലും 80-കളിലും നടന്നിട്ടുണ്ട്. അലിസന്‍ ജാഗര്‍, ഹെയ്ലി സഫിയോട്ടി (ബ്രസീലിയന്‍ മാര്‍ക്സിസ്റ്റ്), യോഹന്നാ ബ്രണ്ണര്‍ തുടങ്ങിയവര്‍ ഉദാഹരണങ്ങളാണ്.
എന്നാല്‍, 80കളില്‍ ആരംഭിച്ച ഈ ശ്രമങ്ങള്‍ തൊണ്ണൂറുകള്‍ക്കുശേഷം വഴിമാറിപ്പോവുകയാണുണ്ടായത് - മാര്‍ക്സിസ്റ്റുകള്‍ മുന്നോട്ടുവെച്ച ഒരു പ്രധാനപ്പെട്ട നിരീക്ഷണം, സ്ത്രീകള്‍ കേവലമായ ഒരു വര്‍ഗമല്ലെന്നും നിലവിലുള്ള സാമൂഹ്യവ്യവസ്ഥയുടെ വൈരുധ്യങ്ങള്‍ അവരെയും സ്വാധീനിക്കും എന്നുള്ളതാണ്. എന്നാല്‍ 80-കളിലെ ആധുനികോത്തര (Post Modernist) ചിന്താഗതിയുടെ വളര്‍ച്ച, സാമൂഹ്യഭിന്നതകള്‍ക്ക് വര്‍ഗേതരമായ (വര്‍ഗസമീപനത്തില്‍നിന്ന് ഭിന്നമായ) മറ്റൊരു വിശദീകരണം നല്‍കി. അവര്‍ വര്‍ഗസമരത്തെയും മാര്‍ക്സിസത്തെയും നിരാകരിച്ചു. മിഷേല്‍ ഫൂക്കോവിന്റെ സ്വാധീനത്തില്‍ സമൂഹബന്ധങ്ങളെ "അധികാര"ബന്ധങ്ങളായി പുനര്‍നിര്‍വചിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജ്ഞാനവും അധികാരവും കേന്ദ്രീകരിക്കുന്ന സംവര്‍ഗമായി (Category) പുരുഷത്വം (Mascularity) നിര്‍വചിക്കപ്പെട്ടു. സ്ത്രീ പുരുഷ ലൈംഗികത (Hetereo Sexuality) സ്ത്രീകളെ അടിമപ്പെടുത്തുന്ന ലൈംഗിക രൂപമായി വ്യാഖ്യാനിക്കപ്പെട്ടു. ഇതിെന്‍റ ഫലമായി സ്വതന്ത്ര വേഴ്ചകളെക്കുറിച്ചുള്ള ചര്‍ച്ച വീണ്ടും ഉയര്‍ന്നുവരികയും ലൈംഗികവേഴ്ചകളിലെ ബഹുത്വം - സ്വവര്‍ഗ്ഗരതി, സ്വയംഭോഗം ആദിയായ രൂപങ്ങള്‍ അടക്കം - സ്ത്രീകളുടെ മോചനത്തിനുള്ള മാര്‍ഗങ്ങളായി അവരോധിക്കപ്പെടുകയും ചെയ്തു. സ്വവര്‍ഗരതിയെ അനുവദിച്ചുകൊണ്ടുള്ള നിയമങ്ങളും മറ്റും വന്നത് ഈ പശ്ചാത്തലത്തിലാണ്. ആസ്ട്രേലിയന്‍ കമ്യൂണിസ്റ്റു പാര്‍ടി പോലുള്ള ഇടതുപക്ഷ സംഘടനകളും സ്വവര്‍ഗരതിക്കുവേണ്ടി വാദിച്ചു.
മറ്റൊന്ന്, സ്ത്രീകള്‍ തമ്മിലുള്ള ഭിന്നതയുടെ അടിത്തറ വര്‍ഗമല്ല, വംശീയ (ethnic-) ഭിന്നതകളാണെന്നുള്ള വാദമാണ്. അമേരിക്കയിലെ, ആഫ്രോ - അമേരിക്കന്‍ ഫെമിനിസ്റ്റുകളാണ് ഈ വാദം ശക്തമായി ആദ്യം ഉയര്‍ത്തിയത്. അമേരിക്കന്‍ കമ്യൂണിസ്റ്റായ ഏഞ്ചലാ ഡേവിസ്
ഇതിന്റെ തുടക്കക്കാരിയാണ്. തുടര്‍ന്ന്, ആഫ്രോ - അമേരിക്കന്‍, ആഫ്രിക്കക്കാര്‍ തുടങ്ങി ക്രമേണ, ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള മത - ജാതി വിഭാഗങ്ങള്‍ക്കുള്ള ഭിന്നതകളും ഫെമിനിസ്റ്റുകള്‍ ഇത്തരത്തില്‍ ഉയര്‍ത്താനാരംഭിച്ചു. ഇന്ത്യയില്‍ ദളിത് ഫെമിനിസം, മുസ്ലീം മതവിഭാഗത്തിലെ ഫെമിനിസം, ഗോത്ര സമൂഹ ഫെമിനിസം, ആഫ്രിക്കയിലെ ബ്ലാക്ക് ഫെമിനിസം തുടങ്ങിയവ ഇതിന്റെ ഫലമായി വളര്‍ന്നുവന്നവയാണ്. ഇവരാണ് പ്രകടമായി മാര്‍ക്സിസ്റ്റ് വര്‍ഗവീക്ഷണത്തെ ശക്തമായി നിരാകരിക്കുകയും, അതിനുപകരം ലിംഗപദവി (gender)യുടെ അടിസ്ഥാനത്തില്‍ മാത്രമാണ് സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് ചര്‍ച്ച നടത്താവുന്നത് എന്നു വാദിക്കുകയും ചെയ്തത്. നിരവധി മുന്‍ മാര്‍ക്സിസ്റ്റുകള്‍ ഇവരുടെ വാദങ്ങള്‍ ഉയര്‍ത്തുന്നതില്‍ പ്രധാനപ്പെട്ട പങ്ക് വഹിച്ചു.
ഇത് ഒരു പ്രധാനപ്പെട്ട വെല്ലുവിളിയാണ്. ഇതുവരെയുള്ള സാമൂഹ്യശാസ്ത്രത്തിെന്‍റ രീതിശാസ്ത്രത്തെ പുതിയ ഫെമിനിസ്റ്റുകള്‍ വെല്ലുവിളിക്കുന്നു. മാര്‍ക്സിസം അംഗീകരിക്കുന്ന ചരിത്രപരതയും വൈരുധ്യാത്മകതയും അവര്‍ പൂര്‍ണമായി നിരാകരിക്കുന്നു. അതിനുപകരം, വ്യക്തിപരവും സാമൂഹ്യവുമായ കര്‍ത്തൃത്വങ്ങളില്‍നിന്നാണ് എല്ലാ പഠനങ്ങളും അവര്‍ ആരംഭിക്കുന്നത്. വര്‍ത്തമാനകാലത്തിനപ്പുറമുള്ള എല്ലാ സംവര്‍ഗങ്ങളെയും അവര്‍ നിരാകരിക്കുന്നു. അതായത്, മാര്‍ക്സിസം പോലെയുള്ള രീതിശാസ്ത്രങ്ങള്‍ അംഗീകരിച്ചുപോന്ന സാമൂഹ്യവിപ്ലവത്തെക്കുറിച്ചും, അതിന് ആധാരമായ ചരിത്രപരമായ മാറ്റങ്ങളെക്കുറിച്ചുമുള്ള എല്ലാ ആശയങ്ങളെയും ഇവര്‍ പൂര്‍ണമായും നിരാകരിക്കുന്നു. പിന്നെ നിലനില്‍ക്കുന്നത്, ലിംഗപദവിയെ (gender) ആധാരമാക്കിയുള്ള അധികാരബന്ധങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ മാത്രമാണ്. അവിടെ ഇന്നത്തെ അധികാരസ്ഥാനങ്ങളില്ലാത്ത (Social exclused) സ്ത്രീകളുടെ, ദളിതരുടെ, ന്യൂനപക്ഷത്തിെന്‍റ അധികാര സ്ഥാനങ്ങളിലേക്കുള്ള വിന്യാസം മാത്രമേ പ്രസക്തമായിട്ടുള്ളൂ. ആ അധികാരം രാഷ്ട്രീയമായ മാറ്റമാകണമെന്നില്ല. അതിനുപകരം, സ്ത്രീയുടെ, ദളിതരുടെ പുറംതള്ളപ്പെട്ടവരുടെ വ്യത്യസ്തത (difference) നിലനിര്‍ത്തിക്കൊണ്ടാണ് - ആ രാഷ്ട്രീയം മാത്രമാണിവര്‍ അംഗീകരിക്കുന്നത്. ചുരുക്കത്തില്‍, ഇന്നത്തെ ഫെമിനിസം രാഷ്ട്രീയപരമായ പ്രയോഗ പദ്ധതികളെയെല്ലാം നിരാകരിക്കുകയും, പകരം ജീവിതരീതി നിര്‍മാണത്തില്‍ (Life Style Politics) അതിനാവശ്യമായ അധികാരഘടനയില്‍ വരുത്തേണ്ട മാറ്റങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുകയുമാണ് ചെയ്യുന്നത്.
ഫെമിനിസ്റ്റുകള്‍ ഇന്ന് ചെയ്യുന്നത്
ലെനിന്റെ സംവാദങ്ങളില്‍, അദ്ദേഹം പ്രതികരിച്ചത്, 20-ം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ നിലനിന്ന ബൂര്‍ഷ്വാ ഫെമിനിസത്തോടാണ്. 70-കളില്‍ വളര്‍ന്നുവന്ന ഫെമിനിസ്റ്റുകളില്‍ ബൂര്‍ഷ്വാ ഫെമിനിസത്തിന്റെ ശക്തമായ സ്വാധീനമുണ്ടായിരുന്നുവെങ്കിലും മാര്‍ക്സിസത്തിന്റെയും മറ്റു പുരോഗമന ചിന്താഗതികളുടെയും ആശയങ്ങള്‍ ഉള്‍ക്കൊണ്ട്, സ്ത്രീകളുടെ മോചനത്തെയും, മാനവിക മോചനവുമായിട്ടുള്ള അതിന്റെ ബന്ധത്തെയുംകുറിച്ചുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ പദ്ധതികള്‍ സൃഷ്ടിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. അതിലവര്‍ പൂര്‍ണമായും വിജയിച്ചു എന്നു പറയാന്‍ കഴിയില്ല. മാത്രമല്ല, സ്ത്രീ പുരുഷബന്ധങ്ങള്‍ എത്രമാത്രം സാമൂഹ്യപരിവര്‍ത്തനത്തിന് ആവശ്യമാണ് എന്ന ആദ്യകാല മാര്‍ക്സിസ്റ്റുകളുടെ നിരീക്ഷണങ്ങള്‍ പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ ദുര്‍ബലമായിരുന്നു. അതുകൊണ്ടുതന്നെ, എഴുപതുകളിലെ ഫെമിനിസം കൂടുതല്‍ കാലം നിലനിന്നില്ല. പകരം, വളര്‍ന്നുവന്നത്, പ്രകടമായി മാര്‍ക്സിസ്റ്റ് വിരുദ്ധമായ, സാമൂഹ്യ വിപ്ലവങ്ങള്‍ക്കുപകരം ഭിന്നതയുടെയും വ്യത്യസ്തതയുടെയും ബഹുത്വത്തിന്റെയും ശബ്ദങ്ങള്‍ ഉയര്‍ത്തുന്ന പുതിയ ഫെമിനിസമാണ്. ഇത്, സ്ത്രീ പ്രസ്ഥാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതിനും പുതിയ രാഷ്ട്രീയ പ്രയോഗത്തില്‍ ആവേശത്തോടെ മുന്നോട്ടുവന്ന പെണ്‍കുട്ടികളെ അരാഷ്ട്രീയവല്‍ക്കരിക്കുന്നതിനും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
ഇതിനെതിരെ എന്ത് ചെയ്യാന്‍ കഴിയും? മാര്‍ക്സിന്റെയും എംഗല്‍സിന്റെയും ലെനിന്റെയും നിരീക്ഷണങ്ങളെ കാലാനുസൃതമായി പരിശോധിച്ച് ഇന്നത്തെ സാഹചര്യങ്ങള്‍ക്കധിഷ്ഠിതമായ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്കരിക്കുന്നതില്‍ മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ മുന്നോട്ടുവരേണ്ടതുണ്ട്. ഇതിന് രണ്ടുവശങ്ങളുണ്ട്.
1. ഏതൊരു കമ്യൂണിസ്റ്റിന്റെയും തൊലിക്കടിയില്‍ ഒരു "സംസ്കാരശൂന്യനുണ്ട്" എന്ന ലെനിന്റെ വിമര്‍ശനം ഗൗരവമായി എടുക്കുകയും, സ്വയം വിമര്‍ശനപരമായി, സ്ത്രീകളോടുള്ള നിലപാടിനെ പുനഃപരിശോധിക്കാന്‍ തയ്യാറാവുകയും വേണം.
2. വസ്തുനിഷ്ഠമായി പുതിയ നവലിബറല്‍ സാഹചര്യങ്ങളില്‍ സ്ത്രീ പുരുഷബന്ധങ്ങള്‍, കുടുംബം തുടങ്ങിയവയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റം അവയെ മൂലധനത്തിന്റെ പ്രത്യയശാസ്ത്രവും, ജാതി മത ശക്തികളും സ്വാധീനിക്കുന്ന വിധവും പരിശോധിക്കാന്‍ തയ്യാറാവണം.
എന്നാല്‍ മാത്രമേ സ്ത്രീകളുടെ സാമ്പത്തികവും സാമൂഹ്യവുമായ അടിമത്തവും ലൈംഗിക പീഡനവും തമ്മിലുള്ള പരസ്പരബന്ധം കൃത്യമായി വെളിപ്പെടുകയുള്ളൂ. വിശദീകരിച്ചാല്‍, ലിംഗപദവിയെക്കുറിച്ച് ഇന്ന് ഫെമിനിസ്റ്റുകളും ഭരണകൂടവും ഒന്നുചേര്‍ന്ന് വളര്‍ത്തിക്കൊണ്ടുവരുന്ന ആശയസംഹിതയെ അംഗീകരിക്കുന്ന സ്ഥിതി, മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകര്‍ക്കുണ്ട്. ഒരു രീതിശാസ്ത്രമെന്ന നിലയിലും പ്രായോഗിക വിപ്ലവ പരിപാടി എന്ന നിലയിലും വര്‍ഗവൈരുധ്യങ്ങള്‍ക്കുള്ള പ്രാധാന്യത്തില്‍ ഊന്നേണ്ടതുണ്ട്. സ്ത്രീ പ്രശ്നത്തെ അതുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യാന്‍ സാധ്യമാണ് എന്നാണ് ആദ്യകാല മാര്‍ക്സിസ്റ്റ് നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന്, തൊഴിലെടുക്കുന്ന സ്ത്രീയുടെ "ഇരട്ട അധ്വാന"ത്തെക്കുറിച്ചുള്ള ലെനിന്റെ സൂചനയും മുതലാളിത്ത ലോകത്തില്‍ പ്രാങ്ങ് - മുതലാളിത്ത കുടുംബബന്ധങ്ങളെക്കുറിച്ചുള്ള മാര്‍ക്സിന്റെ സൂചനയും ഇന്നത്തെ സാഹചര്യങ്ങളില്‍ ഏറെ പ്രസക്തമാണ്. അതിനെക്കുറിച്ചുള്ള പഠനങ്ങളും പ്രായോഗിക പദ്ധതികളും മാര്‍ക്സിസ്റ്റ് പ്രവര്‍ത്തകരില്‍നിന്ന് ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു.
ആവിഷ്കാരം :BIJOY FRANCO
2013 മേയ് 25, ശനിയാഴ്‌ച
പ്രണയം സാധ്യമാണ് അതൊരു സാധ്യതയാണ്
ഇരകളുടെ മാനിഫെസ്റ്റോ
കെ ഇ എൻ.
ജനാലയിലൂടെ, മദ്യത്തിന്റെ സ്ഫടികത്തിലൂടെ തെളിമയേറിയ ആകാശം. വെള്ളിമേഘങ്ങൾ. തടാകത്തിനപ്പുറത്തേ മലമുടിയിലേക്ക് കൽപകവ്യക്ഷത്തിന്റെ കരിക്കിൻതൊണ്ടുകൾ ഉതിർന്നുവീണു.
"പത്മേ!-"
"രവീ!"
"നീ നീന്താൻ പോയി, ഇല്ലേ?"
"പോയീ."
രവി പത്മയുടെ കവിളിലും ചുണ്ടിലും തൊട്ടു. പട്ടുകുപ്പായത്തിനകത്ത് തൊട്ടുനോക്കി. കൈതണ്ടകളും അടിവയറും തുടകളുമുഴിഞ്ഞു.
"എന്നീട്ട്-ചിറ്റമ്മ നിന്നെ തൊട്ടുനോക്കിയോ?"
"കഷ്ടം!"
"പറയൂ"
"ഇല്ല."
"പ്രിൻസ്റ്റണിൽ വച്ച് സായിപ്പൻമാർ നിന്നെ തൊട്ടുനോക്കിയോ?"
"ഇല്ല."
"നീ ആരുടെയും കൂടെ കിടന്നില്ലേ?"
"ഇല്ല"
"എന്തേ കിടക്കാഞ്ഞാത്?"
"ഞാൻ തിരിച്ചുവന്നു"
"എന്നേ തിരക്കി ഇവിടെ വന്നു?"
"രവീ!"
"എന്റെ ഗ്ലാസ് കഴിഞ്ഞൂ."
മദ്യം പൊട്ടിചിതറി ഗ്ലാസ്സിലേക്ക് വീണു.
ഉച്ചതിരിഞ്ഞിരുന്നു. കാറ്റ് വീശി. കിഴക്കൻകാറ്റല്ല. തടാകത്തിന്റെ മാത്രം കാറ്റ്.
കുന്നുകൾക്കിടയിൽ, കരിമ്പനകൾകിടയിൽ, അസ്തമയം.
കാറ്റുകൾ തണുത്തു. തടാകം തണുത്തു. ജനാലയിൽ നക്ഷത്രങ്ങൾ ഉദിച്ചു.
"രവീ!"
"പത്മേ!"
"എന്റെ കുടെ വരൂ"
ശരീരങ്ങളിൽ തണുത്ത കാറ്റുതട്ടി. വിയർപ്പിൽ കാറ്റുതട്ടി തണുത്തു.
"രവീ!"
"പത്മേ!"
"രവിയുടെ അഛ്ചൻ ഇനി എത്രകാലം ജീവിക്കും? രവി അവരുടെ കുടെ ചെന്നുതാമസിക്കൂ. അവസാനത്തെ ദിവസങ്ങളിൽ ശാന്തി കൈവരട്ടെ."
"പറഞ്ഞുതീർന്നോ?"
"ഇല്ല. എന്നീട്ടെന്റെ കുടെവരൂ, എനിക്കു പ്രിൻസ്റ്റണിൽ ജോലിയുണ്ട്. രവിക്കു പഠിപ്പു തുടരാം ഗവേഷണം തുടരാം."
"എന്ത് ഗവേഷണം?"
"എന്നെ കളിയാക്കുകയാണോ, രവീ?"
ഒരുപാടുനേരം രണ്ടുപേരും ഒന്നും പറഞ്ഞില്ല.
"രവീ!"
"എന്താ?"
"എന്നെ വേണ്ടേ?"
രവി അവളെ പൊക്കിയെടുത്തൂ. മലർന്നുകിടന്ന്, ഉറച്ച കൈകളിൽ അവളെ ഉയർത്തി. ചുവപ്പ് പ്രസരിച്ച ശരീരം. മാറിടവും അരക്കെട്ടും മാത്രം തളിരുപോലെ വിളറിയിരുന്നു.
"രവീ!"
"ഓ-"
"രവീ, ഖസാക്ക് വിടാമെന്ന് എന്നോട് പറയൂ"
പൊടുന്നനെ, ലാഘവത്തോടെ, രവി പറഞ്ഞു, "വിടാം"
"സത്യം?"
"സത്യം"
"എന്നീട്ട്, എന്റെ കൂടെ വരും. വരില്ലേ?"
"അറിഞ്ഞുകൂടാ"

അവൾ കരയാൻ തുടങ്ങി. ധാര മുറിയാതെ കണ്ണുനീരൊഴുകി. ഒരു മരുഭൂമിയെപോലെ രവി അതേറ്റുവാങ്ങി.
"രവീ," അവൾ ചോദിച്ചു. "രവി ആരിൽ നിന്നാണ് ഒളിഞ്ഞോടാൻ ശ്രമിക്കുന്നത്?"
ആ പൊരുളിലേക്ക് നോക്കികൊണ്ട് രവി നിന്നു. നോക്കി നോക്കി കണ്ണുകടഞ്ഞു. കൺതടം ചുവന്നു. മുഖം അഴിഞ്ഞ് ലയനം പ്രാപിച്ചു. (ഖസാക്കിന്റെ ഇതിഹാസം).
ആസന്നഭാവിയിൽ ലോകമാകെ ശക്തമായ തെറുത്തുനിൽപ്പുകൾ ഉണ്ടാവുന്നില്ലെങ്കിൽ ആവിർഭവിക്കാനിടയുള്ള ലൈംഗികവ്യവസായത്തിന്റെ ഒരാദ്യമലയാള മാനിഫെസ്റ്റോയാണ് മുകളിൽ ഉദ്ധരിച്ചത്. ഇന്ന് സജീവമാകുന്ന 'ലൈംഗിക കർത്ത്യത്വ' കേന്ദ്രത്തിൽ ഒരമ്മ പെറ്റ മക്കളെ പോലെ ഒരുമിച്ച് നിൽക്കുന്ന 'വിമതലൈംഗികത'കളൊക്കെയും വളരെമുമ്പെത്തന്നെ ഇവിടെ ഒന്നിച്ചിരിക്കുന്നു. ലെസ്ബിയൻ ബന്ധം മുതൽ ഫ്രീ-സെക്സ് വരെയും കാൽപനിക പ്രണയത്തിന്റെ കള്ളകരച്ചിൽ മുതൽ മനുഷ്യബന്ധങ്ങളുടെ വരൾച്ചവരെയും ഒ വി വിജയന്റെ ഖസാക്കിൽ ഒത്തുചേർന്നിരിക്കുന്നു. പ്രണയം സാധ്യമല്ലെന്നുതന്നെയാണ് കൊളോണിയൽ ആധുനികതയിൽ നിന്നും ആവേശം കൊണ്ട ഖസാക്കിന്റെ ഇതിഹാസം പതീറ്റാണ്ടുകൾക്കു മുമ്പ് അസന്ദിഗ്ധമായി പ്രഖ്യാപിച്ചത്. അന്നത് പ്രധാനമായും 'മാംസവിൽപ്പനയുടെ' മുദ്രാവാക്ക്യമായിരുന്നു. എന്നാൽ ഇന്നത് ലൈംഗികവ്യവസായത്തിന്റെ മജ്ജയും മാംസവുമായി മാറികഴിഞ്ഞിരിക്കുന്നു.
ആത്മരതി, സ്വവർഗരതി, സ്വതന്ത്രരതി തുടങ്ങിയ ആശയങ്ങളുടെ ആദർശവൽക്കരണം പ്രണയതിരസ്കാരത്തിന്റെ പ്രത്യയശാസ്ത്രവും സ്വകാര്യവൽക്കരണത്തിന്റെ ആയുധമേന്തിയ ആവിഷ്കാരവുമാണ്. പൊതുമണ്ഡലത്തിന്റെ പ്രകാശവേദികളിലാണ് പ്രണയം പ്രത്യക്ഷപെട്ടതെങ്കിൽ സ്വകാര്യവൽക്കരണത്തിന്റെ ഇരുട്ടിൽവെച്ചാണ് പ്രണയം അപ്രത്യക്ഷമാകുന്നത്.
ഖസാക്കിന്റെ ഇതിഹാസം മാംസവിൽപനയുടെ ആശയകമ്പോളമായിരുന്നുവെന്ന തിരിച്ചറിവിന്റെ ഒരായിരം സൂര്യൻമാർ ജീവിതത്തിന്റെ ആകാശത്തിൽ ഉദിച്ചീട്ടും അത് തിരിച്ചറിയാത്തവരാണ് 'പ്രണയം സാധ്യമല്ല' എന്ന ലൈംഗിക വ്യവസായത്തിന്റെ പരസ്യത്തിൽ പുളകം കൊളളുന്നത്. മനുഷ്യർ സ്വതന്ത്ര്രാവുന്നത് വിവേചനരഹിതമായി സമസ്ത ആഗ്രഹങ്ങൾക്കും സാക്ഷാത്കാരം നൽകുമ്പോഴല്ല, മറിച്ച് ജനാധിപത്യപരമായ ആഗ്രഹങ്ങളെ സ്വന്തം ജീവിതസംസ്കാരത്തിൽ അലിയിച്ച് ചേർക്കുമ്പോഴാണ്. ചരിത്രപരമായ വളർച്ചയ്കിടയിൽ മനുഷ്യരാർജിച്ച വൈവിധ്യപൂർണമായ ബന്ധങ്ങളുടെ അതിവിപുലമായ ലോകങ്ങൾ തിരസ്കരിക്കപ്പെടുമ്പോൾ 'രതി' സ്വതന്ത്രമാവുകയല്ല, മറിച്ച്, 'ജന്തുത'യില്ലേക്ക് തിരിച്ച് പോവുകയാണ് ചെയുന്നത്. പിതാവ്, മാതാവ്,മക്കൾ, സഹോദരങ്ങൾ തുടങ്ങി ചരിത്രവികാസം സാധ്യമാക്കിയ ബന്ധമാത്യകകളും, സ്നേഹം, വാത്സല്യം, അനുരാഗം, സൗഹ്യദം തുടങ്ങിയ മാനുഷികഭാവങ്ങളും 'രതി'യിലേക്ക് മാത്രമായി സങ്കോചിപ്പിക്കാനുള്ള ശ്രമം ശക്തിയാർജിക്കുന്നത് സാമ്പത്തികരംഗത്ത് ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞ 'ഉദാരവൽക്കരണ' - ഉദ്യമങ്ങൾ മനുഷ്യവംശത്തിന്റെ ഉള്ളിലും നുഴഞ്ഞ് കയറുമ്പോഴാണ്.
'ലൈംഗികഉദാരവൽകരണം' ലൈംഗിക അരാജകത്വ നിരാസത്തിന് 'മാന്യത' നൽകാനുള്ള കമ്പോളവേട്ടയുടെ വിജയാഘോഷമാണ്. റാഡിക്കൽ ഫെമിനിസ്റ്റുകളിൽ ചിലർ ആവേശം കൊള്ളുന്ന സ്വവർഗ്ഗരതിയും, സ്വതന്ത്രരതിയും, നഗ്നമായ ബാലപീഢനവും, സ്ത്രീപീഡനവുമായി മാറാനുള്ള സാധ്യതയാണ് ഇന്നുള്ളത്. നാളെയത് മനുഷ്യസംസ്കാരത്തിന് തന്നെ ഒരു ബാധ്യതയായിതീരുകയും ചെയും. ലൈംഗികതയെ മാത്രം കേന്ദ്രമാക്കി കേരളത്തിലിപ്പോൾ കൊഴുക്കുന്ന ആഢംബര അന്വേഷണങ്ങൾക്ക് പിറകിലുള്ളത് നവസാമ്രാജ്യത്വത്തിന്റെ സാംസ്കാരിക കാര്യപരിപാടിയാണ്. ജന്മവാസനകളുടെ ഇരുണ്ട ലോകങ്ങളിലേക്ക് മനുഷ്യരായ മനുഷ്യരെ മുഴുവൻ വീഴ്താൻ കഴിഞ്ഞാൽ പ്രതിരോധവും പ്രക്ഷോഭവും അതോടെ അവസാനിക്കും. 'പ്രണയം സാധ്യമല്ല' എന്ന ലൈംഗികവ്യവസായത്തിന്റെ പ്രച്ഛനപരസ്യം സാമ്രാജ്യത്തിന്റെ മൂല്യമ്പോധത്തിനു മുമ്പിൽ ചരിത്രം മുട്ടുകുത്തും എന്ന മോഹചിന്തയുടെ ഭാഗമാണ്. നിലവിലുള്ള ബന്ധമാത്യകകളുടെ പരിമിതികൾ ചൂണ്ടികാട്ടിയാണ് സമസ്ത ബന്ധങ്ങളെയും വെല്ലുവിളിക്കുന്ന വാണിജ്യമാത്യകകൾക്ക് 'ലൈംഗികഉദാരവാദികൾ' ജീവിതത്തെ ഒറ്റികൊടുക്കുന്നത്. നിലവിലുള്ള വിവാഹസമ്പ്രദായങ്ങൾക്കെതിരെ ഇന്ന് സ്വവർഗ്ഗരതിയെ ഒരു പ്രക്ഷോഭമാത്യകയായി കൊണ്ടാടുന്നവർ, നാളെ മനുഷ്യ-മനുഷ്യ ബന്ധങ്ങൾ പ്രശ്നസങ്കീർണമായതുകൊണ്ട് 'ജന്തു-മനുഷ്യകൂട്ടായ്മ'യുടെ അനിവാര്യതയെകുറിച്ചും തീസ്സിസ്സുകൾ അവതരിപ്പിച്ചേക്കും!. ജീവിതത്തിന്റെ സമസ്തമണ്ഢലങ്ങളില്ലും ആധിപത്യം സ്ഥാപിച്ചിരിക്കുന്ന 'അവികിതാവസ്ഥകളോട്' ഏറ്റുമുട്ടുനതില്ലല്ല, അതിൽ നിന്നും സമർത്ഥമായി ഒഴിഞ്ഞുമാറാനുള്ള തന്ത്രങ്ങളില്ലാണിവർ സ്വതന്ത്ര്യം അനുഭവിക്കുന്നത്. പ്രണയത്തിനുമുകളിൽ മുതലാളിത്ത കമ്പോളം ഇറക്കിവച്ച പഴയ കാൽപനികതയെ പുതിയ കമ്പോളകാൽപനികതകൊണ്ട് പകരം വെക്കുന്നതിലാണ് 'പുത്തൻ ലൈംഗികധ്യാനികൾ' ഉത്സാഹം ക്കൊള്ളുന്നത്. ഇടതുപക്ഷമുഖംമൂടി ധരിച്ച് ലൈംഗിക ജീർണതയിലും മയക്കുമരുന്നുകളിലും ഇളകിമറിയുന്നവരെ മനസ്സിൽ കണ്ട് മുമ്പ് ലെനിൻ എഴുതിയത് ഇന്ന് ഒരുപാട് തവണ ആവർത്തിച്ചെഴുത്തേണ്ടിയിരിക്കുന്നു.
"ഒരിന്ത്യൻ ഫക്കീർ തന്റെ നാഭിയെ ധ്യാനിക്കുന്നതുപോലെ ലൈംഗികപ്രശ്നങ്ങളിൽ വ്യഗ്രതയോടെ സദാസമയം മുഴുകിയിരിക്കുന്ന ആളുകളെ എനിക്കു വിശ്വാസമില്ല. ഒട്ടുമുക്കാലും കേവലം പരികൽപനകൾ മാത്രമായ, പലപ്പോഴും ബോധിച്ചതുപോലെ ഉന്നയിക്കുന്ന ഈ ലൈംഗികസിദ്ധാന്തങ്ങളുടെ അതിബാഹുല്യം വ്യക്തിപരമായ ആവശ്യങ്ങളിൽ നിന്നാണ് ഉളവാകുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അസ്വാഭാവികമോ അതിരുകടനതോ ആയ തന്റെ ലൈംഗികജീവിതത്തേ ബൂർഷ്വസന്മാർഗബോധത്തിന്റെ മുമ്പിൽ ന്യായീകരിക്കാനും തന്നോട് സഹിഷ്ണുത കാട്ടണമെന്ന് അപേഷിക്കാനുള്ള ഒരു വ്യഗ്രതയിൽ നിന്നാണ് അത് ഉടലെടുക്കുന്നത്."
മനുഷ്യർ ജീവിക്കുനത് ഒരേ സമയം യാഥാർത്ഥ്യത്തിന്റെ ലോകത്തിലും അതേ സമയം ഭാവനയുടെ ലോകത്തിലും ആണ്. യാഥാർത്ഥ്യബോധമുളളവർ ഭാവനദരിദ്രരും ഭാവനസമ്പന്നർ സ്വപ്നജീവികളും ആണെന്ന സാമന്യബോധസമീപനം ഭാവനയ്ക് മനുഷ്യജീവിതത്തിലുളള കേന്ദ്രപങ്കിനെ കുറിച്ചുള്ള അജ്ഞതയുടെ പ്രകാശനമാണ്. ഇന്നൊരു മൂഢുമില്ല എന്ന പ്രസ്താവനയ്ക്ക് പിറകിലുള്ളത് വിവരണവിധേയമല്ലാത്ത ഏതോ ഒരു ഭാവനനഷ്ടത്തിന്റെ അസ്വാസ്ഥ്യം ആണ്. മനുഷ്യനുണരുകയും തിളങ്ങുകയും ചെയുന്ന നേരങ്ങളിലൊക്കെയും ഭാവന ജീവിതത്തേ സ്പർശിച്ചുനിൽക്കുന്നുണ്ടാകും. ഭാവനനഷ്ടത്തേ പോലെ തന്നെ ഭാവനദൂർത്തും മനുഷ്യാസ്ഥിത്വത്തിന്റെ സാധ്യതകളെ സൂക്ഷമാർത്ഥത്തിൽ സങ്കോചിപ്പിക്കുന്നു. ആദ്യത്തേത് നമ്മേ താൽക്കാലികമായി ജന്തുപ്രക്യതിയിലേക്ക് തള്ളി മാറ്റുമ്പോൾ രണ്ടാമത്തേത് നമ്മേ ചരിത്രത്തിൽ നിന്നു എന്നന്നേക്കുമായി പുറന്തള്ളുന്നു. ആദ്യത്തേത് വെറുതെ ഒന്നു മോഹിക്കാൻ പോലും നമ്മെ വളർത്താതിരിക്കുമ്പോൾ, രണ്ടാമത്തേത് വ്യാമോഹങ്ങളുടെ ലോകത്തേക്ക് നമ്മെ വലിച്ചെറിയുന്നു.
യാഥാർത്ഥ്യവും ഭാവനയും സന്ധിക്കുമ്പോഴാണ് പ്രണയം സംഭവിക്കുന്നത്. ശരീരസാധ്യതകൾ സംസ്കാരവും, സംസ്കാരസാധ്യതകൾ ശരീരവും സ്വീകരിക്കുമ്പോഴാണ് പ്രണയം പൂക്കുന്നത്. 'ആശതൻ തേൻ' മാത്രമല്ല, 'നിരാശതൻ കണ്ണീരും ആത്മദാഹങ്ങളും' അവിടെവച്ച് പങ്കുവക്കപെടുന്നു. മടിച്ചുകൊണ്ടാണെങ്കിലും 'സംസ്കാരത്തിന്റെ കോളത്തിൽ' മനുഷ്യശരീരം എഴുതിചേർത്ത ജീവിതകാമനയുടെ ഗംഭീരമായ ആമുഖമാണത്. 'കാമം' കുപ്പായമിട്ടപ്പോഴോ, സാരി ധരിച്ചപോഴോ അല്ല മറിച്ച് സാംസ്കാരികപരിവർത്തനത്തിനു വിധേയമായപ്പോഴാണ് 'ചരിത്രവികാസപ്രക്രിയ'ക്കിടയിൽ പ്രണയം സാധ്യമായത്. ലൈംഗികവ്യവസായം സംസ്കാരത്തിന്റെ നിയന്ത്രണത്തിൽ നിന്നും 'കാമത്തേ' മോചിപ്പിക്കാനുള്ള യുദ്ധമാണ് ലോകവ്യാപകമായി നടത്തികൊണ്ടിരിക്കുന്നത്. ആഗോളമൂലധനം ഒരു തായ്ലാന്റ് കൊണ്ടുംമറ്റൊരു സിംഗപൂർ കൊണ്ടും ത്രപ്തിപെടുമെന്ന് കരുതുന്നത് മൗഢ്യമാണ്. പരസ്യകാഴ്ചകളുടെ കുത്തൊഴുക്കിൽ ഒലിച്ചുപോകുന്നത് സഹസ്രാബ്ദങ്ങളിലൂടെ മനുഷ്യസമൂഹം സ്വാംശീകരിച്ച ജനാധിപത്യകാഴ്ചപാടുകളുടെ ഒരിക്കൽ ചൈതന്യഭരിതമായിരുന്ന ജീവിതം മുഴുവനുമാണ്. ദ്യശ്യതയുടെ അതിപ്രസരം വഴി അരാഷ്ട്രീയവൽകരണത്തിന്റെ അദ്യശ്യ 'വൈറസുകളാണ്' ജനകീയപ്രതിരോധങ്ങളെ വെലുവിളിച്ചുകൊണ്ട് സർവത്ര വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ജന്മവാസനകളുടെ 'തമോഗർത്തങ്ങളിൽ വച്ച്' ജീവിതം സ്വാംശീകരിച്ച സാംസ്കാരികവെളിച്ചങ്ങൾ മുഴുവൻ തകർക്കപെടുമോ എന്ന ചോദ്യം 'ചരിത്രത്തിൽ' ഉയർന്നുകഴിഞ്ഞിരിക്കുന്നു. അപമാനവീകരിക്കപെട്ട അക്രമവും രതിയും പരസ്പരം ഇണപിരിയാത്ത ഇരട്ടകളെ പോലെ വെളിച്ചങ്ങളെ മുഴുവൻ ഇരുട്ടാക്കുന്ന വിധ്വംസകപ്രവർത്തനം ശക്താംവിധം ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. സൗന്ദര്യവൽകരണത്തിന്റെ ചിലവിലാണ് ഇന്നും ചരിത്രനിഷേധം കൊഴുക്കുന്നത്. അതിന്നൊപ്പം പൊറുക്കുകയല്ല, മറിച്ച് അതിനെ ചെറുക്കുകയാണ് ജനാധിപത്യഭാവനയുടെ ദൗത്യം.
പ്രണയം സമം കാൽപനികത എന്ന സമീപനം പ്രണയത്തെ കുറിച്ചും കാൽപനികതയേകുറിച്ചുമുള്ള അവികസിതകാഴ്ച്ചപാടിന്റെ സന്തതിയാണ്. വാൻഗോഗ് ഒർമ്മപെടുത്തിയതുപോലെ പ്രണയത്തിനു മുൻപും പിൻപും ഉള്ള മനുഷ്യന്റെ അവസ്ഥ യഥാക്രമം കത്താതിരിക്കുമ്പോഴും കത്തുമ്പോഴും ഉള്ള വിളക്കിന്റേതിനു തുല്യമാണ്. വിളക്ക് അവിടെ ഉണ്ടായിരുന്നു. ഇപ്പോൾ അത് പ്രകാശം ചൊരിയുന്നു. വിളക്കിന്റെ യഥാർത്ഥധർമ്മമാണത്. വി ആർ സുധീഷിന്റെ 'ചന്തുമാമനും പക്ഷികളും' എന്ന കഥ പ്രണയത്തിന്റെ മധുരം കൊണ്ടാണ് നാടകീയമാവുന്നത്. 'ചന്തുമാമന്റെ ഒർമകൾ കൊണ്ടുപോയ നാലുപക്ഷികളും ഒരോരോ കയ്പ് നിമിത്തം ഒർമയുടെ ഭാണ്ഢം രാമേശ്വരം കടലിലും ഗംഗയിലും മാറാടും തിരുനെല്ലിയിലും ഉപേക്ഷിച്ചു. എന്നാൽ അഞ്ചാമത്തെ പക്ഷിയുടെ ഒർമക്കെട്ടിനു നല്ല ചുവപ്പുനിറമായിരുന്നു. കൂറ്റൻ അരയാലിന്റെ കൊമ്പത്ത് വച്ച് പക്ഷി എത് കൊത്തിനോക്കി. നന്നായി മധുരിക്കുന്നു. കയ്തോലകാടുകൊണ്ട് അതിരിട്ട നാട്ടിൻപുറത്തേ ഒരു കൊച്ചുവീട്ടിൽ ചന്തുമാമന്റെ പ്രണയത്തിന് ഇലയും പൂവും വിരിഞ്ഞത് പക്ഷി കണ്ടു. പ്കഷിയുടെ ഉള്ളിൽ ഒരു വെളിച്ചത്തിന്റെ പ്രളയമുണ്ടായി....ആ ഓർമതുണ്ട് ചന്തുമാമന് തിരിച്ചുകൊടുത്തു. ചിരിച്ചുകൊണ്ടാണ് ചന്തുമാമൻ മരിച്ചത്....'. എന്നാലിപ്പോൾ വാൻഗോഗ് വാഴ്ത്തിയ ജീവിതവിളക്കിൽ ഇരുട്ടാണ് തെളിയുന്നത്. വെളിച്ചങ്ങളെല്ലാം ഇരുട്ടിലേക്ക് തിരിച്ചു നടക്കുന്നു. സമ്മാനങ്ങൾ മാത്രം സ്വപ്നം കണ്ടുണരുന്ന ഒരു കാലത്ത് പ്രണയത്തിന്റെ അസ്ഥികൂടുകൾപോലും കണ്ടെത്തുക പ്രയാസമാണ്. 'ഇല്ലാ ഞാനെന്നെ നശിപ്പിക്കയില്ലൊരു/ പുല്ലാങ്കുഴലിനു വേണ്ടിയൊരിക്കലും' എന്ന് 'ചന്ദ്രിക' സന്തോഷം കൊള്ളും. 'അവനിയിൽ മമപ്രണയനാടകമവസാനിക്കുവാൻ സമയമായ്' എന്ന് രമണനോ സങ്കടപെടുകയുമില്ല!
'സ്ത്രീപുരുഷബന്ധമെന്നത് സമുദായത്തിന്റെ ധനശ്സ്ത്രവും കായികാവശ്യവും തമിലുള്ള ഒരു പകിടകളി മാത്രമല്ല....'(ലെനിൻ). പ്രണയം ഒരു മാർക്സിസ്റ്റിനെ സംബന്ധിച്ചിടത്തോളും പ്രക്യതിസാധ്യതകളും സാംസ്കാരികസാധ്യതകളും തമ്മിലുള്ള വൈരുദ്ധ്യാത്മകസമന്വയമാണ്. 'സാംസ്കാരികാവസ്ഥ' എത്രതന്നെ അവികസിതമായാലും 'മനുഷ്യബന്ധങ്ങളുടെ ലോകത്ത് നിന്ന്' അതിനെ കേവലമായി തള്ളികളയുന്നത് ഇന്നത്തെ അവസ്ഥയിൽ ബൂർഷ്വാ അരാജകവാദത്തെ പിന്തുണക്കലായിരിക്കും. സങ്കീർണമായ പ്രത്യയശാസ്ത്രങ്ങളാലും ഭാവസാന്ദ്രമായ സ്വപ്നങ്ങളാലും 'അതിനിർണ്ണയിക്കപെടുന്ന' മനുഷ്യബന്ധങ്ങളുടെ ജ്വലിക്കുന്ന ആദർശമാത്യകകളെ 'മ്യൂസിയങ്ങളിലേക്ക്' മാറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കെതിരെ നിതാന്തജാഗ്രത അനിവാര്യമാണ്. യുവജനപ്രസ്ഥാനത്തിന്റെ അകത്തളങ്ങളിലേക്ക് മൂലധനമൂല്യബോധത്തിന്റെ വൈറസുകൾ കടന്നുവരാനിടയുള്ള സമസ്തവഴികളിലും പ്രതിരോധത്തിന്റെ തീപന്തങ്ങൾ ഉയർന്നുവരണം. ജന്മവാസനകളെ 'അതിന്റെ പാട്ടിനു' തുറന്നുവിടാന്നുള്ള ആഹ്വാനം മനുഷ്യബന്ധങ്ങളുടെ മണ്ഡലത്തിൽകൂടി 'ആഗോളവൽക്കരണം' അടിച്ചേൽപ്പിക്കലാണ്. 'ലൈംഗിക ഉദാരവൽകരണ'വും, ലൈംഗികസ്വാതന്ത്ര്യവും വ്യത്യസ്ഥസംവർഗങ്ങളാണെന്നിരിക് കെ അവയുടെ
അതിർത്തികൾ അവ്യക്തമാക്കാനുള്ള സൈദ്ധാന്തികശ്രമങ്ങൾക്കെതിരെ നിതാന്തജാഗ്രത
അനിവാര്യമാണ്. രതിമാത്രജന്യ സിനിമകൾക്കും അശ്ലീലസാഹിത്യങ്ങൾക്കും
ബ്യൂട്ടിപാർലറുകൾക്കും വാജീകരണപരസ്യങ്ങൾക്കും മയക്കുമരുന്നു
മാഫിയകൾക്കുമൊപ്പം പ്രണയതിരസ്കാരത്തിന്റെ തത്ത്വശാസ്ത്രങ്ങളും നിർദ്ദയമായ
വിചാരണകൾക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു.
കെ ഇ എൻ.
ജനാലയിലൂടെ, മദ്യത്തിന്റെ സ്ഫടികത്തിലൂടെ തെളിമയേറിയ ആകാശം. വെള്ളിമേഘങ്ങൾ. തടാകത്തിനപ്പുറത്തേ മലമുടിയിലേക്ക് കൽപകവ്യക്ഷത്തിന്റെ കരിക്കിൻതൊണ്ടുകൾ ഉതിർന്നുവീണു.
"പത്മേ!-"
"രവീ!"
"നീ നീന്താൻ പോയി, ഇല്ലേ?"
"പോയീ."
രവി പത്മയുടെ കവിളിലും ചുണ്ടിലും തൊട്ടു. പട്ടുകുപ്പായത്തിനകത്ത് തൊട്ടുനോക്കി. കൈതണ്ടകളും അടിവയറും തുടകളുമുഴിഞ്ഞു.
"എന്നീട്ട്-ചിറ്റമ്മ നിന്നെ തൊട്ടുനോക്കിയോ?"
"കഷ്ടം!"
"പറയൂ"
"ഇല്ല."
"പ്രിൻസ്റ്റണിൽ വച്ച് സായിപ്പൻമാർ നിന്നെ തൊട്ടുനോക്കിയോ?"
"ഇല്ല."
"നീ ആരുടെയും കൂടെ കിടന്നില്ലേ?"
"ഇല്ല"
"എന്തേ കിടക്കാഞ്ഞാത്?"
"ഞാൻ തിരിച്ചുവന്നു"
"എന്നേ തിരക്കി ഇവിടെ വന്നു?"
"രവീ!"
"എന്റെ ഗ്ലാസ് കഴിഞ്ഞൂ."
മദ്യം പൊട്ടിചിതറി ഗ്ലാസ്സിലേക്ക് വീണു.
ഉച്ചതിരിഞ്ഞിരുന്നു. കാറ്റ് വീശി. കിഴക്കൻകാറ്റല്ല. തടാകത്തിന്റെ മാത്രം കാറ്റ്.
കുന്നുകൾക്കിടയിൽ, കരിമ്പനകൾകിടയിൽ, അസ്തമയം.
കാറ്റുകൾ തണുത്തു. തടാകം തണുത്തു. ജനാലയിൽ നക്ഷത്രങ്ങൾ ഉദിച്ചു.
"രവീ!"
"പത്മേ!"
"എന്റെ കുടെ വരൂ"
ശരീരങ്ങളിൽ തണുത്ത കാറ്റുതട്ടി. വിയർപ്പിൽ കാറ്റുതട്ടി തണുത്തു.
"രവീ!"
"പത്മേ!"
"രവിയുടെ അഛ്ചൻ ഇനി എത്രകാലം ജീവിക്കും? രവി അവരുടെ കുടെ ചെന്നുതാമസിക്കൂ. അവസാനത്തെ ദിവസങ്ങളിൽ ശാന്തി കൈവരട്ടെ."
"പറഞ്ഞുതീർന്നോ?"
"ഇല്ല. എന്നീട്ടെന്റെ കുടെവരൂ, എനിക്കു പ്രിൻസ്റ്റണിൽ ജോലിയുണ്ട്. രവിക്കു പഠിപ്പു തുടരാം ഗവേഷണം തുടരാം."
"എന്ത് ഗവേഷണം?"
"എന്നെ കളിയാക്കുകയാണോ, രവീ?"
ഒരുപാടുനേരം രണ്ടുപേരും ഒന്നും പറഞ്ഞില്ല.
"രവീ!"
"എന്താ?"
"എന്നെ വേണ്ടേ?"
രവി അവളെ പൊക്കിയെടുത്തൂ. മലർന്നുകിടന്ന്, ഉറച്ച കൈകളിൽ അവളെ ഉയർത്തി. ചുവപ്പ് പ്രസരിച്ച ശരീരം. മാറിടവും അരക്കെട്ടും മാത്രം തളിരുപോലെ വിളറിയിരുന്നു.
"രവീ!"
"ഓ-"
"രവീ, ഖസാക്ക് വിടാമെന്ന് എന്നോട് പറയൂ"
പൊടുന്നനെ, ലാഘവത്തോടെ, രവി പറഞ്ഞു, "വിടാം"
"സത്യം?"
"സത്യം"
"എന്നീട്ട്, എന്റെ കൂടെ വരും. വരില്ലേ?"
"അറിഞ്ഞുകൂടാ"

അവൾ കരയാൻ തുടങ്ങി. ധാര മുറിയാതെ കണ്ണുനീരൊഴുകി. ഒരു മരുഭൂമിയെപോലെ രവി അതേറ്റുവാങ്ങി.
"രവീ," അവൾ ചോദിച്ചു. "രവി ആരിൽ നിന്നാണ് ഒളിഞ്ഞോടാൻ ശ്രമിക്കുന്നത്?"
ആ പൊരുളിലേക്ക് നോക്കികൊണ്ട് രവി നിന്നു. നോക്കി നോക്കി കണ്ണുകടഞ്ഞു. കൺതടം ചുവന്നു. മുഖം അഴിഞ്ഞ് ലയനം പ്രാപിച്ചു. (ഖസാക്കിന്റെ ഇതിഹാസം).
ആസന്നഭാവിയിൽ ലോകമാകെ ശക്തമായ തെറുത്തുനിൽപ്പുകൾ ഉണ്ടാവുന്നില്ലെങ്കിൽ ആവിർഭവിക്കാനിടയുള്ള ലൈംഗികവ്യവസായത്തിന്റെ ഒരാദ്യമലയാള മാനിഫെസ്റ്റോയാണ് മുകളിൽ ഉദ്ധരിച്ചത്. ഇന്ന് സജീവമാകുന്ന 'ലൈംഗിക കർത്ത്യത്വ' കേന്ദ്രത്തിൽ ഒരമ്മ പെറ്റ മക്കളെ പോലെ ഒരുമിച്ച് നിൽക്കുന്ന 'വിമതലൈംഗികത'കളൊക്കെയും വളരെമുമ്പെത്തന്നെ ഇവിടെ ഒന്നിച്ചിരിക്കുന്നു. ലെസ്ബിയൻ ബന്ധം മുതൽ ഫ്രീ-സെക്സ് വരെയും കാൽപനിക പ്രണയത്തിന്റെ കള്ളകരച്ചിൽ മുതൽ മനുഷ്യബന്ധങ്ങളുടെ വരൾച്ചവരെയും ഒ വി വിജയന്റെ ഖസാക്കിൽ ഒത്തുചേർന്നിരിക്കുന്നു. പ്രണയം സാധ്യമല്ലെന്നുതന്നെയാണ് കൊളോണിയൽ ആധുനികതയിൽ നിന്നും ആവേശം കൊണ്ട ഖസാക്കിന്റെ ഇതിഹാസം പതീറ്റാണ്ടുകൾക്കു മുമ്പ് അസന്ദിഗ്ധമായി പ്രഖ്യാപിച്ചത്. അന്നത് പ്രധാനമായും 'മാംസവിൽപ്പനയുടെ' മുദ്രാവാക്ക്യമായിരുന്നു. എന്നാൽ ഇന്നത് ലൈംഗികവ്യവസായത്തിന്റെ മജ്ജയും മാംസവുമായി മാറികഴിഞ്ഞിരിക്കുന്നു.
ആത്മരതി, സ്വവർഗരതി, സ്വതന്ത്രരതി തുടങ്ങിയ ആശയങ്ങളുടെ ആദർശവൽക്കരണം പ്രണയതിരസ്കാരത്തിന്റെ പ്രത്യയശാസ്ത്രവും സ്വകാര്യവൽക്കരണത്തിന്റെ ആയുധമേന്തിയ ആവിഷ്കാരവുമാണ്. പൊതുമണ്ഡലത്തിന്റെ പ്രകാശവേദികളിലാണ് പ്രണയം പ്രത്യക്ഷപെട്ടതെങ്കിൽ സ്വകാര്യവൽക്കരണത്തിന്റെ ഇരുട്ടിൽവെച്ചാണ് പ്രണയം അപ്രത്യക്ഷമാകുന്നത്.
ഖസാക്കിന്റെ ഇതിഹാസം മാംസവിൽപനയുടെ ആശയകമ്പോളമായിരുന്നുവെന്ന തിരിച്ചറിവിന്റെ ഒരായിരം സൂര്യൻമാർ ജീവിതത്തിന്റെ ആകാശത്തിൽ ഉദിച്ചീട്ടും അത് തിരിച്ചറിയാത്തവരാണ് 'പ്രണയം സാധ്യമല്ല' എന്ന ലൈംഗിക വ്യവസായത്തിന്റെ പരസ്യത്തിൽ പുളകം കൊളളുന്നത്. മനുഷ്യർ സ്വതന്ത്ര്രാവുന്നത് വിവേചനരഹിതമായി സമസ്ത ആഗ്രഹങ്ങൾക്കും സാക്ഷാത്കാരം നൽകുമ്പോഴല്ല, മറിച്ച് ജനാധിപത്യപരമായ ആഗ്രഹങ്ങളെ സ്വന്തം ജീവിതസംസ്കാരത്തിൽ അലിയിച്ച് ചേർക്കുമ്പോഴാണ്. ചരിത്രപരമായ വളർച്ചയ്കിടയിൽ മനുഷ്യരാർജിച്ച വൈവിധ്യപൂർണമായ ബന്ധങ്ങളുടെ അതിവിപുലമായ ലോകങ്ങൾ തിരസ്കരിക്കപ്പെടുമ്പോൾ 'രതി' സ്വതന്ത്രമാവുകയല്ല, മറിച്ച്, 'ജന്തുത'യില്ലേക്ക് തിരിച്ച് പോവുകയാണ് ചെയുന്നത്. പിതാവ്, മാതാവ്,മക്കൾ, സഹോദരങ്ങൾ തുടങ്ങി ചരിത്രവികാസം സാധ്യമാക്കിയ ബന്ധമാത്യകകളും, സ്നേഹം, വാത്സല്യം, അനുരാഗം, സൗഹ്യദം തുടങ്ങിയ മാനുഷികഭാവങ്ങളും 'രതി'യിലേക്ക് മാത്രമായി സങ്കോചിപ്പിക്കാനുള്ള ശ്രമം ശക്തിയാർജിക്കുന്നത് സാമ്പത്തികരംഗത്ത് ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞ 'ഉദാരവൽക്കരണ' - ഉദ്യമങ്ങൾ മനുഷ്യവംശത്തിന്റെ ഉള്ളിലും നുഴഞ്ഞ് കയറുമ്പോഴാണ്.
'ലൈംഗികഉദാരവൽകരണം' ലൈംഗിക അരാജകത്വ നിരാസത്തിന് 'മാന്യത' നൽകാനുള്ള കമ്പോളവേട്ടയുടെ വിജയാഘോഷമാണ്. റാഡിക്കൽ ഫെമിനിസ്റ്റുകളിൽ ചിലർ ആവേശം കൊള്ളുന്ന സ്വവർഗ്ഗരതിയും, സ്വതന്ത്രരതിയും, നഗ്നമായ ബാലപീഢനവും, സ്ത്രീപീഡനവുമായി മാറാനുള്ള സാധ്യതയാണ് ഇന്നുള്ളത്. നാളെയത് മനുഷ്യസംസ്കാരത്തിന് തന്നെ ഒരു ബാധ്യതയായിതീരുകയും ചെയും. ലൈംഗികതയെ മാത്രം കേന്ദ്രമാക്കി കേരളത്തിലിപ്പോൾ കൊഴുക്കുന്ന ആഢംബര അന്വേഷണങ്ങൾക്ക് പിറകിലുള്ളത് നവസാമ്രാജ്യത്വത്തിന്റെ സാംസ്കാരിക കാര്യപരിപാടിയാണ്. ജന്മവാസനകളുടെ ഇരുണ്ട ലോകങ്ങളിലേക്ക് മനുഷ്യരായ മനുഷ്യരെ മുഴുവൻ വീഴ്താൻ കഴിഞ്ഞാൽ പ്രതിരോധവും പ്രക്ഷോഭവും അതോടെ അവസാനിക്കും. 'പ്രണയം സാധ്യമല്ല' എന്ന ലൈംഗികവ്യവസായത്തിന്റെ പ്രച്ഛനപരസ്യം സാമ്രാജ്യത്തിന്റെ മൂല്യമ്പോധത്തിനു മുമ്പിൽ ചരിത്രം മുട്ടുകുത്തും എന്ന മോഹചിന്തയുടെ ഭാഗമാണ്. നിലവിലുള്ള ബന്ധമാത്യകകളുടെ പരിമിതികൾ ചൂണ്ടികാട്ടിയാണ് സമസ്ത ബന്ധങ്ങളെയും വെല്ലുവിളിക്കുന്ന വാണിജ്യമാത്യകകൾക്ക് 'ലൈംഗികഉദാരവാദികൾ' ജീവിതത്തെ ഒറ്റികൊടുക്കുന്നത്. നിലവിലുള്ള വിവാഹസമ്പ്രദായങ്ങൾക്കെതിരെ ഇന്ന് സ്വവർഗ്ഗരതിയെ ഒരു പ്രക്ഷോഭമാത്യകയായി കൊണ്ടാടുന്നവർ, നാളെ മനുഷ്യ-മനുഷ്യ ബന്ധങ്ങൾ പ്രശ്നസങ്കീർണമായതുകൊണ്ട് 'ജന്തു-മനുഷ്യകൂട്ടായ്മ'യുടെ അനിവാര്യതയെകുറിച്ചും തീസ്സിസ്സുകൾ അവതരിപ്പിച്ചേക്കും!. ജീവിതത്തിന്റെ സമസ്തമണ്ഢലങ്ങളില്ലും ആധിപത്യം സ്ഥാപിച്ചിരിക്കുന്ന 'അവികിതാവസ്ഥകളോട്' ഏറ്റുമുട്ടുനതില്ലല്ല, അതിൽ നിന്നും സമർത്ഥമായി ഒഴിഞ്ഞുമാറാനുള്ള തന്ത്രങ്ങളില്ലാണിവർ സ്വതന്ത്ര്യം അനുഭവിക്കുന്നത്. പ്രണയത്തിനുമുകളിൽ മുതലാളിത്ത കമ്പോളം ഇറക്കിവച്ച പഴയ കാൽപനികതയെ പുതിയ കമ്പോളകാൽപനികതകൊണ്ട് പകരം വെക്കുന്നതിലാണ് 'പുത്തൻ ലൈംഗികധ്യാനികൾ' ഉത്സാഹം ക്കൊള്ളുന്നത്. ഇടതുപക്ഷമുഖംമൂടി ധരിച്ച് ലൈംഗിക ജീർണതയിലും മയക്കുമരുന്നുകളിലും ഇളകിമറിയുന്നവരെ മനസ്സിൽ കണ്ട് മുമ്പ് ലെനിൻ എഴുതിയത് ഇന്ന് ഒരുപാട് തവണ ആവർത്തിച്ചെഴുത്തേണ്ടിയിരിക്കുന്നു.
"ഒരിന്ത്യൻ ഫക്കീർ തന്റെ നാഭിയെ ധ്യാനിക്കുന്നതുപോലെ ലൈംഗികപ്രശ്നങ്ങളിൽ വ്യഗ്രതയോടെ സദാസമയം മുഴുകിയിരിക്കുന്ന ആളുകളെ എനിക്കു വിശ്വാസമില്ല. ഒട്ടുമുക്കാലും കേവലം പരികൽപനകൾ മാത്രമായ, പലപ്പോഴും ബോധിച്ചതുപോലെ ഉന്നയിക്കുന്ന ഈ ലൈംഗികസിദ്ധാന്തങ്ങളുടെ അതിബാഹുല്യം വ്യക്തിപരമായ ആവശ്യങ്ങളിൽ നിന്നാണ് ഉളവാകുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. അസ്വാഭാവികമോ അതിരുകടനതോ ആയ തന്റെ ലൈംഗികജീവിതത്തേ ബൂർഷ്വസന്മാർഗബോധത്തിന്റെ മുമ്പിൽ ന്യായീകരിക്കാനും തന്നോട് സഹിഷ്ണുത കാട്ടണമെന്ന് അപേഷിക്കാനുള്ള ഒരു വ്യഗ്രതയിൽ നിന്നാണ് അത് ഉടലെടുക്കുന്നത്."
മനുഷ്യർ ജീവിക്കുനത് ഒരേ സമയം യാഥാർത്ഥ്യത്തിന്റെ ലോകത്തിലും അതേ സമയം ഭാവനയുടെ ലോകത്തിലും ആണ്. യാഥാർത്ഥ്യബോധമുളളവർ ഭാവനദരിദ്രരും ഭാവനസമ്പന്നർ സ്വപ്നജീവികളും ആണെന്ന സാമന്യബോധസമീപനം ഭാവനയ്ക് മനുഷ്യജീവിതത്തിലുളള കേന്ദ്രപങ്കിനെ കുറിച്ചുള്ള അജ്ഞതയുടെ പ്രകാശനമാണ്. ഇന്നൊരു മൂഢുമില്ല എന്ന പ്രസ്താവനയ്ക്ക് പിറകിലുള്ളത് വിവരണവിധേയമല്ലാത്ത ഏതോ ഒരു ഭാവനനഷ്ടത്തിന്റെ അസ്വാസ്ഥ്യം ആണ്. മനുഷ്യനുണരുകയും തിളങ്ങുകയും ചെയുന്ന നേരങ്ങളിലൊക്കെയും ഭാവന ജീവിതത്തേ സ്പർശിച്ചുനിൽക്കുന്നുണ്ടാകും. ഭാവനനഷ്ടത്തേ പോലെ തന്നെ ഭാവനദൂർത്തും മനുഷ്യാസ്ഥിത്വത്തിന്റെ സാധ്യതകളെ സൂക്ഷമാർത്ഥത്തിൽ സങ്കോചിപ്പിക്കുന്നു. ആദ്യത്തേത് നമ്മേ താൽക്കാലികമായി ജന്തുപ്രക്യതിയിലേക്ക് തള്ളി മാറ്റുമ്പോൾ രണ്ടാമത്തേത് നമ്മേ ചരിത്രത്തിൽ നിന്നു എന്നന്നേക്കുമായി പുറന്തള്ളുന്നു. ആദ്യത്തേത് വെറുതെ ഒന്നു മോഹിക്കാൻ പോലും നമ്മെ വളർത്താതിരിക്കുമ്പോൾ, രണ്ടാമത്തേത് വ്യാമോഹങ്ങളുടെ ലോകത്തേക്ക് നമ്മെ വലിച്ചെറിയുന്നു.
യാഥാർത്ഥ്യവും ഭാവനയും സന്ധിക്കുമ്പോഴാണ് പ്രണയം സംഭവിക്കുന്നത്. ശരീരസാധ്യതകൾ സംസ്കാരവും, സംസ്കാരസാധ്യതകൾ ശരീരവും സ്വീകരിക്കുമ്പോഴാണ് പ്രണയം പൂക്കുന്നത്. 'ആശതൻ തേൻ' മാത്രമല്ല, 'നിരാശതൻ കണ്ണീരും ആത്മദാഹങ്ങളും' അവിടെവച്ച് പങ്കുവക്കപെടുന്നു. മടിച്ചുകൊണ്ടാണെങ്കിലും 'സംസ്കാരത്തിന്റെ കോളത്തിൽ' മനുഷ്യശരീരം എഴുതിചേർത്ത ജീവിതകാമനയുടെ ഗംഭീരമായ ആമുഖമാണത്. 'കാമം' കുപ്പായമിട്ടപ്പോഴോ, സാരി ധരിച്ചപോഴോ അല്ല മറിച്ച് സാംസ്കാരികപരിവർത്തനത്തിനു വിധേയമായപ്പോഴാണ് 'ചരിത്രവികാസപ്രക്രിയ'ക്കിടയിൽ പ്രണയം സാധ്യമായത്. ലൈംഗികവ്യവസായം സംസ്കാരത്തിന്റെ നിയന്ത്രണത്തിൽ നിന്നും 'കാമത്തേ' മോചിപ്പിക്കാനുള്ള യുദ്ധമാണ് ലോകവ്യാപകമായി നടത്തികൊണ്ടിരിക്കുന്നത്. ആഗോളമൂലധനം ഒരു തായ്ലാന്റ് കൊണ്ടുംമറ്റൊരു സിംഗപൂർ കൊണ്ടും ത്രപ്തിപെടുമെന്ന് കരുതുന്നത് മൗഢ്യമാണ്. പരസ്യകാഴ്ചകളുടെ കുത്തൊഴുക്കിൽ ഒലിച്ചുപോകുന്നത് സഹസ്രാബ്ദങ്ങളിലൂടെ മനുഷ്യസമൂഹം സ്വാംശീകരിച്ച ജനാധിപത്യകാഴ്ചപാടുകളുടെ ഒരിക്കൽ ചൈതന്യഭരിതമായിരുന്ന ജീവിതം മുഴുവനുമാണ്. ദ്യശ്യതയുടെ അതിപ്രസരം വഴി അരാഷ്ട്രീയവൽകരണത്തിന്റെ അദ്യശ്യ 'വൈറസുകളാണ്' ജനകീയപ്രതിരോധങ്ങളെ വെലുവിളിച്ചുകൊണ്ട് സർവത്ര വ്യാപിച്ചുകൊണ്ടിരിക്കുന്നത്. ജന്മവാസനകളുടെ 'തമോഗർത്തങ്ങളിൽ വച്ച്' ജീവിതം സ്വാംശീകരിച്ച സാംസ്കാരികവെളിച്ചങ്ങൾ മുഴുവൻ തകർക്കപെടുമോ എന്ന ചോദ്യം 'ചരിത്രത്തിൽ' ഉയർന്നുകഴിഞ്ഞിരിക്കുന്നു. അപമാനവീകരിക്കപെട്ട അക്രമവും രതിയും പരസ്പരം ഇണപിരിയാത്ത ഇരട്ടകളെ പോലെ വെളിച്ചങ്ങളെ മുഴുവൻ ഇരുട്ടാക്കുന്ന വിധ്വംസകപ്രവർത്തനം ശക്താംവിധം ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. സൗന്ദര്യവൽകരണത്തിന്റെ ചിലവിലാണ് ഇന്നും ചരിത്രനിഷേധം കൊഴുക്കുന്നത്. അതിന്നൊപ്പം പൊറുക്കുകയല്ല, മറിച്ച് അതിനെ ചെറുക്കുകയാണ് ജനാധിപത്യഭാവനയുടെ ദൗത്യം.
പ്രണയം സമം കാൽപനികത എന്ന സമീപനം പ്രണയത്തെ കുറിച്ചും കാൽപനികതയേകുറിച്ചുമുള്ള അവികസിതകാഴ്ച്ചപാടിന്റെ സന്തതിയാണ്. വാൻഗോഗ് ഒർമ്മപെടുത്തിയതുപോലെ പ്രണയത്തിനു മുൻപും പിൻപും ഉള്ള മനുഷ്യന്റെ അവസ്ഥ യഥാക്രമം കത്താതിരിക്കുമ്പോഴും കത്തുമ്പോഴും ഉള്ള വിളക്കിന്റേതിനു തുല്യമാണ്. വിളക്ക് അവിടെ ഉണ്ടായിരുന്നു. ഇപ്പോൾ അത് പ്രകാശം ചൊരിയുന്നു. വിളക്കിന്റെ യഥാർത്ഥധർമ്മമാണത്. വി ആർ സുധീഷിന്റെ 'ചന്തുമാമനും പക്ഷികളും' എന്ന കഥ പ്രണയത്തിന്റെ മധുരം കൊണ്ടാണ് നാടകീയമാവുന്നത്. 'ചന്തുമാമന്റെ ഒർമകൾ കൊണ്ടുപോയ നാലുപക്ഷികളും ഒരോരോ കയ്പ് നിമിത്തം ഒർമയുടെ ഭാണ്ഢം രാമേശ്വരം കടലിലും ഗംഗയിലും മാറാടും തിരുനെല്ലിയിലും ഉപേക്ഷിച്ചു. എന്നാൽ അഞ്ചാമത്തെ പക്ഷിയുടെ ഒർമക്കെട്ടിനു നല്ല ചുവപ്പുനിറമായിരുന്നു. കൂറ്റൻ അരയാലിന്റെ കൊമ്പത്ത് വച്ച് പക്ഷി എത് കൊത്തിനോക്കി. നന്നായി മധുരിക്കുന്നു. കയ്തോലകാടുകൊണ്ട് അതിരിട്ട നാട്ടിൻപുറത്തേ ഒരു കൊച്ചുവീട്ടിൽ ചന്തുമാമന്റെ പ്രണയത്തിന് ഇലയും പൂവും വിരിഞ്ഞത് പക്ഷി കണ്ടു. പ്കഷിയുടെ ഉള്ളിൽ ഒരു വെളിച്ചത്തിന്റെ പ്രളയമുണ്ടായി....ആ ഓർമതുണ്ട് ചന്തുമാമന് തിരിച്ചുകൊടുത്തു. ചിരിച്ചുകൊണ്ടാണ് ചന്തുമാമൻ മരിച്ചത്....'. എന്നാലിപ്പോൾ വാൻഗോഗ് വാഴ്ത്തിയ ജീവിതവിളക്കിൽ ഇരുട്ടാണ് തെളിയുന്നത്. വെളിച്ചങ്ങളെല്ലാം ഇരുട്ടിലേക്ക് തിരിച്ചു നടക്കുന്നു. സമ്മാനങ്ങൾ മാത്രം സ്വപ്നം കണ്ടുണരുന്ന ഒരു കാലത്ത് പ്രണയത്തിന്റെ അസ്ഥികൂടുകൾപോലും കണ്ടെത്തുക പ്രയാസമാണ്. 'ഇല്ലാ ഞാനെന്നെ നശിപ്പിക്കയില്ലൊരു/ പുല്ലാങ്കുഴലിനു വേണ്ടിയൊരിക്കലും' എന്ന് 'ചന്ദ്രിക' സന്തോഷം കൊള്ളും. 'അവനിയിൽ മമപ്രണയനാടകമവസാനിക്കുവാൻ സമയമായ്' എന്ന് രമണനോ സങ്കടപെടുകയുമില്ല!
'സ്ത്രീപുരുഷബന്ധമെന്നത് സമുദായത്തിന്റെ ധനശ്സ്ത്രവും കായികാവശ്യവും തമിലുള്ള ഒരു പകിടകളി മാത്രമല്ല....'(ലെനിൻ). പ്രണയം ഒരു മാർക്സിസ്റ്റിനെ സംബന്ധിച്ചിടത്തോളും പ്രക്യതിസാധ്യതകളും സാംസ്കാരികസാധ്യതകളും തമ്മിലുള്ള വൈരുദ്ധ്യാത്മകസമന്വയമാണ്. 'സാംസ്കാരികാവസ്ഥ' എത്രതന്നെ അവികസിതമായാലും 'മനുഷ്യബന്ധങ്ങളുടെ ലോകത്ത് നിന്ന്' അതിനെ കേവലമായി തള്ളികളയുന്നത് ഇന്നത്തെ അവസ്ഥയിൽ ബൂർഷ്വാ അരാജകവാദത്തെ പിന്തുണക്കലായിരിക്കും. സങ്കീർണമായ പ്രത്യയശാസ്ത്രങ്ങളാലും ഭാവസാന്ദ്രമായ സ്വപ്നങ്ങളാലും 'അതിനിർണ്ണയിക്കപെടുന്ന' മനുഷ്യബന്ധങ്ങളുടെ ജ്വലിക്കുന്ന ആദർശമാത്യകകളെ 'മ്യൂസിയങ്ങളിലേക്ക്' മാറ്റി സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കെതിരെ നിതാന്തജാഗ്രത അനിവാര്യമാണ്. യുവജനപ്രസ്ഥാനത്തിന്റെ അകത്തളങ്ങളിലേക്ക് മൂലധനമൂല്യബോധത്തിന്റെ വൈറസുകൾ കടന്നുവരാനിടയുള്ള സമസ്തവഴികളിലും പ്രതിരോധത്തിന്റെ തീപന്തങ്ങൾ ഉയർന്നുവരണം. ജന്മവാസനകളെ 'അതിന്റെ പാട്ടിനു' തുറന്നുവിടാന്നുള്ള ആഹ്വാനം മനുഷ്യബന്ധങ്ങളുടെ മണ്ഡലത്തിൽകൂടി 'ആഗോളവൽക്കരണം' അടിച്ചേൽപ്പിക്കലാണ്. 'ലൈംഗിക ഉദാരവൽകരണ'വും, ലൈംഗികസ്വാതന്ത്ര്യവും വ്യത്യസ്ഥസംവർഗങ്ങളാണെന്നിരിക്
2013 മേയ് 24, വെള്ളിയാഴ്‌ച
വധശിക്ഷയും പരിഷ്കൃതസമൂഹവും
പ്രകാശ് കാരാട്ട്
ഇന്ത്യന്‍ നിയമവ്യവസ്ഥയിലുള്ള വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെടാന്‍ സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. ഈ നിലപാട് എടുക്കുന്ന ആദ്യ ദേശീയകക്ഷിയാണ് സിപിഐ എം. എന്തുകൊണ്ടാണ് വധശിക്ഷ ഒഴിവാക്കേണ്ടത്? ഏകപക്ഷീയമായാണ് വധശിക്ഷ നടപ്പാക്കിവരുന്നത്. പലപ്പോഴും രാഷ്ട്രീയമായാണ് ഈ തീരുമാനം കൈക്കൊള്ളുന്നത്. ഒരാളുടെ ജീവനാണ് അറുതിവരുത്തപ്പെടുന്നത്. നീതിപൂര്‍വകമല്ല വധശിക്ഷ നടപ്പാക്കിയതെങ്കില്‍ അത് തിരിച്ചെടുക്കാന്‍ കഴിയുകയുമില്ല. വര്‍ഗവിഭജിത സമൂഹത്തില്‍ ദരിദ്രരും വേണ്ടത്ര വിഭവങ്ങളില്ലാത്തവരുമാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നത്. സ്വയം പ്രതിരോധിക്കാനാവശ്യമായ നിയമപരമായ പിന്‍ബലം ഇല്ലാത്തതിനാലാണിത്.
ബ്രിട്ടീഷ് കൊളോണിയല്‍കാലം മുതല്‍തന്നെ ഇന്ത്യന്‍ ജുഡീഷ്യല്‍ സംവിധാനത്തില്‍ വധശിക്ഷ നിലവിലുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ നിയമവ്യവസ്ഥയിലും ഇത് മാറ്റമില്ലാതെ നിലനിര്‍ത്തി. എന്നിരുന്നാലും 1980ല്‍ സുപ്രീംകോടതി "അപൂര്‍വങ്ങളില്‍ അപൂര്‍വമായ" കേസുകളില്‍ മാത്രമേ വധശിക്ഷ നല്‍കാവൂ എന്ന് വിധിച്ചു. അതിനുശേഷം വധശിക്ഷ അപൂര്‍വമായി മാത്രമേ നല്‍കാറുള്ളൂ. കൊലപാതകത്തിനും സമാനമായ കുറ്റകൃത്യങ്ങള്‍ക്കും ജീവപര്യന്തം തടവായി ശിക്ഷ.
കഴിഞ്ഞ വര്‍ഷം മൂന്നു കേസുകളില്‍ തീരുമാനമെടുക്കുന്ന വേളയില്‍, നേരത്തെയുള്ള ഏഴു കേസുകളില്‍ വധശിക്ഷ വിധിച്ചത് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന മുന്‍വിധിക്ക് വിപരീതമായാണെന്ന് പരമോന്നത കോടതിതന്നെ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷംമാത്രം 14 റിട്ടയേഡ് ജഡ്ജിമാര്‍ രാജ്യത്തെ വിവിധ ജയിലുകളില്‍ വധശിക്ഷ കാത്തുകഴിയുന്ന 13 കുറ്റവാളികളുടെ ശിക്ഷ ഭരണഘടനയിലെ 72-ാം ഖണ്ഡിക നല്‍കുന്ന അധികാരം ഉപയോഗിച്ച് ജീവപര്യന്തമാക്കി മാറ്റണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പ്രത്യേകമായി കത്തെഴുതുകയുണ്ടായി. തെറ്റായ രീതിയിലാണ് 13 പേര്‍ക്കും വധശിക്ഷ വിധിച്ചതെന്ന് സുപ്രീംകോടതിയെത്തന്നെ ഉദ്ധരിച്ച് അവര്‍ പറഞ്ഞു. ഇതില്‍ കുറ്റം ചുമത്തപ്പെട്ട രണ്ടു പേരെ രാജസ്ഥാനില്‍ തെറ്റായ രീതിയില്‍ വധശിക്ഷയ്ക്ക് വിധിക്കുകയും 1996ലും 1998ലുമായി തൂക്കിക്കൊല്ലുകയും ചെയ്തതായി ഇവര്‍ രാഷ്ട്രപതിയെ അറിയിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നീതിഭംഗമാണ് ഇതെന്നാണ് ജഡ്ജിമാരുടെ അഭിപ്രായം. ഈ അഭിപ്രായം പറഞ്ഞതില്‍ സുപ്രീംകോടതിയിലെ മുന്‍ ജഡ്ജിമാരും വിവിധ ഹൈക്കോടതികളുടെ മുന്‍ ചീഫ് ജസ്റ്റിസുമാരും റിട്ടയേഡ് ജഡ്ജിമാരുമുണ്ട്.
രാഷ്ട്രീയ പരിഗണനവച്ച് വധശിക്ഷ നടപ്പാക്കുന്ന രീതി വര്‍ധിച്ചുവരികയാണ്. രാജീവ് വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നുപേര്‍ വര്‍ഷങ്ങളായി ജയിലില്‍ കഴിയുകയാണ്. ഇവര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജിയും രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ദയാഹര്‍ജിയും നേരത്തെ തള്ളിയിരുന്നു. തമിഴ്നാട്ടില്‍നിന്നുള്ള രാഷ്ട്രീയ സമ്മര്‍ദം കാരണമാണ് ഇവരുടെ വധശിക്ഷ നടപ്പാക്കാത്തത്. മൂന്നു പേരുടെയും വധശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് തമിഴ്നാട് നിയമസഭ ഏകകണ്ഠമായി അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപോലെതന്നെയാണ് പഞ്ചാബ് മുഖ്യമന്ത്രിയായ ബിയാന്ത് സിങ്ങിന്റെ കൊലയാളിയുടെയും സ്ഥിതി. ഇയാളുടെ വധശിക്ഷ നടപ്പാക്കുന്നതിനെ പഞ്ചാബിലെ അകാലിദള്‍ സര്‍ക്കാര്‍ എതിര്‍ക്കുകയാണ്. രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനു ശേഷം വധശിക്ഷയും കാത്ത് കഴിയുകയാണ് ഇയാള്‍. ഭുല്ലറിന്റെ വധശിക്ഷയും പഞ്ചാബ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിഷേധം കാരണം നടപ്പാക്കിയിട്ടില്ല.

മേല്‍പ്പറഞ്ഞ ചില കേസുകളില്‍ രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനുശേഷം കുറ്റവാളിയോ ബന്ധുക്കളോ കോടതിയെ സമീപിച്ച് വധശിക്ഷ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. അന്തിമ വിധി വന്നിട്ടുമില്ല. എന്നാല്‍, ഇതിനൊക്കെ വിരുദ്ധമായി പാര്‍ലമെന്റ് ആക്രമണക്കേസില്‍ കുറ്റവാളിയായ അഫ്സല്‍ ഗുരുവിനെ, ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിനുശേഷം ഉടന്‍തന്നെ വധശിക്ഷയ്ക്ക് വിധേയനാക്കി. മറ്റ് കേസുകളിലെന്നതുപോലെ കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കാന്‍പോലും അഫ്സല്‍ ഗുരുവിനെ അനുവദിച്ചില്ല. അഫ്സല്‍ ഗുരുവിനെ തൂക്കിക്കൊല്ലുന്നതിനെക്കുറിച്ച് കുടുംബത്തെ അറിയിച്ചതുമില്ല. വധശിക്ഷ നടപ്പാക്കിയതിനുശേഷമാണ് വിവരം കൈമാറിയത്. നിയമപ്രക്രിയയുടെ നഗ്നമായ ലംഘനമാണിത്.
കശ്മീരിലെ എല്ലാ രാഷ്ട്രീയ പാര്‍ടികളും സംസ്ഥാന സര്‍ക്കാരും ഈ വധശിക്ഷ നടപ്പക്കുന്നതിന് എതിരായിരുന്നു. എന്നിട്ടും കേന്ദ്രം ഈ വധശിക്ഷ നടപ്പാക്കിയത് ബിജെപി ഇതില്‍നിന്ന് ഒരു രാഷ്ട്രീയനേട്ടവും കൊയ്യരുതെന്ന ലക്ഷ്യംവച്ചാണ്. ബിജെപിയും നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ള നേതാക്കളും അഫ്സല്‍ ഗുരുവിനെ വധിക്കണമെന്നാവശ്യപ്പെട്ട് കടുത്ത പ്രചാരണം നടത്തിവരികയായിരുന്നു. അഫ്സല്‍ഗുരുവിനെ തൂക്കിക്കൊന്നതോടെ രാജ്യത്തെ മറ്റു ഭാഗങ്ങളിലേതെന്നതുപോലെ കശ്മീരിലെ ജനങ്ങളുടെ ഉല്‍ക്കണ്ഠകള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന സന്ദേശമാണ് കശ്മീര്‍ താഴ്വരയിലെ ജനങ്ങള്‍ക്കുണ്ടായത്. കശ്മീരിലെ ജനങ്ങളെ രാജ്യത്തുനിന്ന് കൂടുതല്‍ അകലാന്‍മാത്രമേ ഈ നടപടി ഉപകരിച്ചുള്ളൂ. മാത്രമല്ല, കശ്മീരിലെ സ്ഥിതി കൂടുതല്‍ വഷളാവുകയും ചെയ്തു. ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ വര്‍ഗസ്വഭാവമനുസരിച്ച് കുറ്റംചെയ്യുന്ന ദരിദ്രരും സാധാരണക്കാരുമാണ് വധശിക്ഷയ്ക്ക് ഇരയാകുന്നത്. ഭൂവുടമയെ വധിച്ചതിന് നക്സലൈറ്റുകളായ കിഷ്തഗൗഡ്, ബൊമിയ എന്നീ ആദിവാസികളെ 1970കളുടെ മധ്യത്തില്‍ തൂക്കിക്കൊന്ന കാര്യം ഞാനോര്‍ക്കുന്നു. ഇവര്‍ നല്‍കിയ ദയാഹര്‍ജി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ രാഷ്ട്രപതിയായ ഫക്രുദ്ദീന്‍ അലി അഹമ്മദിനെ മറ്റ് രാഷ്ട്രീയ പാര്‍ടി നേതാക്കള്‍ക്കൊപ്പം ഞാനും പോയി കണ്ടിരുന്നു. എന്നാല്‍, രാഷ്ട്രപതി ദയാഹര്‍ജി തള്ളുകയും പിന്നീട് അവരെ തൂക്കിക്കൊല്ലുകയും ചെയ്തു. ബിഹാറിലോ മറ്റു സംസ്ഥാനങ്ങളിലോ സവര്‍ണനായ ഒരു ഭൂവുടമയെയും കര്‍ഷകത്തൊഴിലാളികളെ വധിച്ചതിന്റെ പേരില്‍ തൂക്കിക്കൊന്നിട്ടില്ല. വധശിക്ഷയ്ക്ക് വിരാമമിടുകയെന്നതാണ് ലോകത്തിലെ പൊതുവായ രീതി. 97 രാഷ്ട്രങ്ങള്‍ ഇതിനകം വധശിക്ഷ റദ്ദാക്കിയിട്ടുണ്ട്. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ഒന്നായാണ് വധശിക്ഷയെ ഇപ്പോള്‍ ലോകം കാണുന്നത്.
വധശിക്ഷ നടപ്പാക്കുന്നതിന് മൊറട്ടോറിയം നല്‍കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ മൂന്നു തവണ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 2007, 2008, 2010 വര്‍ഷങ്ങളിലാണ് യുഎന്‍ പ്രമേയം പാസാക്കിയത്. 2010ലെ പ്രമേയത്തിന് അനുകൂലമായി 109 രാഷ്ട്രങ്ങള്‍ വോട്ട് ചെയ്തു. 41 രാഷ്ട്രങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 36 രാഷ്ട്രങ്ങള്‍ വിട്ടുനിന്നു. മൂന്നു തവണയും പ്രമേയത്തെ എതിര്‍ത്തുകൊണ്ട് വധശിക്ഷയ്ക്ക് അനുകൂലമായാണ് ഇന്ത്യ വോട്ട് ചെയ്തത്. ഇന്ത്യയിലെ നിയമങ്ങളനുസരിച്ച് ഒരു ശിക്ഷ എന്ന നിലയില്‍ വധശിക്ഷ ഒഴിവാക്കേണ്ട സമയമായി. "അപൂര്‍വങ്ങളില്‍ അപൂര്‍വമായ" കേസുകളിലും ക്രൂരമായ കുറ്റകൃത്യങ്ങള്‍ക്കും വധശിക്ഷ നല്‍കുന്നതിനു പകരം മരണംവരെ ജയില്‍ശിക്ഷ നല്‍കുന്നതിനുള്ള വകുപ്പുകള്‍ക്ക് രൂപം നല്‍കണം. പൊതുവെ 14 മുതല്‍ 16 വര്‍ഷംവരെ തുടരുന്ന ജീവപര്യന്തം തടവിന് പുറത്തായിരിക്കണം ഇത്. നീതിന്യായ വ്യവസ്ഥയെ കുറ്റവിമുക്തമാക്കാനും പൗരന്മാരുടെ മനുഷ്യാവകാശം സംരക്ഷിക്കാനും വധശിക്ഷ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. രാഷ്ട്രീയ പ്രായോഗികതകൂടിയാണിത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)








