2013 ഏപ്രിൽ 8, തിങ്കളാഴ്‌ച

പ്രപഞ്ചത്തിന് എത്ര വയസ്സായി ?

 ജോജി കൂട്ടുമ്മേല്‍

പ്രപഞ്ചത്തിന് എത്ര വയസ്സായി എന്ന ചോദ്യം ശാസ്ത്രത്തിന് എന്നും ഒരേസമയം കൗതുകകരവും കീറാമുട്ടിയുമായിരുന്നു.പ്രപഞ്ചം എന്നാണ് ഉണ്ടായത് എന്നാണാ ചോദ്യത്തിന്റെ അര്‍ത്ഥം. പലരും പല ഉത്തരങ്ങളും പറഞ്ഞു. പ്രപഞ്ചം ഉണ്ടായതെങ്ങനെ എന്ന് വിശദീകരിച്ചുകൊണ്ടേ ഇതിന്റെ ഉത്തരം കണ്ടെത്താനാവൂ എന്നതാണ് പ്രശ്നത്തെ ഒരു പ്രഹേളികയാക്കി മറ്റിയത്.

അത് വിശദീകരിക്കാന്‍ ഇപ്പോള്‍ പല സിദ്ധാന്തങ്ങളും ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. പ്രപഞ്ചം ഏതെങ്കിലുമൊരു സമയത്ത് ഉണ്ടായതല്ല, എക്കാലവും ഇവിടെ ഉണ്ടായിരുന്നതാണ് എന്നൊരു ഉത്തരം കൊണ്ട് ആശ്വസിക്കാനും ചിലര്‍ ശ്രമിക്കാതിരുന്നില്ല. എന്തായാലും മേല്‍പ്പറഞ്ഞ ചോദ്യത്തിന് പുതിയ ഒരുത്തരം ലഭിച്ചിരിക്കുന്നു. 1382 കോടി എന്നാണ് പുതിയ ഉത്തരം.നേരത്തെ കരുതിയിരുന്നത് 1377 കോടി വര്‍ഷങ്ങള്‍ എന്നായിരുന്നു. സാധാരണ ശാസ്ത്രകാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ ഏകദേശം 1400 കോടി പഴക്കമുള്ള പ്രപഞ്ചം എന്ന് പറായാറുള്ളത് ശ്രദ്ധിച്ചിരിക്കുമല്ലോ?

അവിടെ നിന്ന് ഏതാണ്ട് കൃത്യമെന്ന് കരുതാവുന്ന ഒരു ഉത്തരത്തിലേയ്ക്കാണ് ശാസ്ത്രലോകം ഇപ്പോള്‍ എത്തിയിട്ടുള്ളത്. യൂറോപ്യന്‍ സ്പേസ് ഏജന്‍സി -യുടെ പ്ലാങ്ക് ദൂരദര്‍ശിനിയാണ് പുതിയ അറിവുകള്‍ക്ക് കാരണമായ കണ്ടെത്തല്‍ നടത്തിയിട്ടുള്ളത്. പ്ലാങ്ക് ദൂരദര്‍ശിനി ബഹിരാകാശത്ത് ഭൂമിയില്‍ നിന്ന് ഒരു ലക്ഷം മൈലുകള്‍ അകലെയാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. അതില്‍ നിന്നുള്ള ആദ്യത്തെ ചിത്രം ലഭിച്ചത് 2010ല്‍ ആയിരുന്നു. പുതിയ കണ്ടെത്തല്‍ ഒറ്റ നോട്ടത്തില്‍ നിസ്സാരമെന്ന് തോന്നാം. കാരണം നമ്മുടെ സാമാന്യ ധാരണകളില്‍ 1377 കോടിയും 1382 കോടിയും തമ്മിലുള്ള വ്യത്യാസം വളരെ ചെറുതാണല്ലോ? 1377-1382 കോടികളുടെ കണക്കില്‍ അഞ്ച് കോടിയുടെ വ്യത്യാസം നമ്മെ സംബന്ധിച്ച് കണക്കിലെടുക്കാനും മാത്രം വലിപ്പമുള്ളതല്ല.


പക്ഷേ പ്രപഞ്ചത്തിന്റെ പ്രായം സംബന്ധിച്ച ധാരണയില്‍ ഈ വ്യത്യാസം വളരെ വലുത് തന്നെയാണ്. എന്നു തന്നെയല്ല ഇത്തരം പഠനങ്ങളില്‍ കൃത്യതയ്ക്ക് വലിയ പ്രാധാന്യവുമുമുണ്ടല്ലോ? എങ്ങനെയാണ് പ്ലാങ്ക് ദൂരദര്‍ശിനി പ്രപഞ്ചത്തിന്റെ പ്രായം കണക്കാക്കുന്നത്? പ്രപഞ്ചത്തിന്റെ ശൈശവദശയില്‍ ഉണ്ടായതും ഇപ്പോഴും തുടരുന്നതുമായ പ്രപഞ്ച പശ്ചാത്തല വികിരണത്തിന്റെ ചിത്രമെടുക്കുകയാണ് ഈ ദൂരദര്‍ശിനി ചെയ്യുന്നത്. മഹാസ്ഫോടനത്തിലൂടെ പ്രപഞ്ചം രൂപപ്പെട്ടതിന് ശേഷം മൂന്ന് ലക്ഷം വര്‍ഷം കഴിഞ്ഞപ്പോഴുണ്ടായ ചില സവിശേഷ സാഹചര്യത്തില്‍ രൂപപ്പെട്ട വികിരണങ്ങളാണ് പ്രാപഞ്ചിക പശ്ചാത്തല വികിരണങ്ങള്‍ എന്നറിയപ്പെടുന്നത്. തുടക്കത്തില്‍ പ്രപഞ്ചത്തിലെ മുഴുവന്‍ ദ്രവ്യവും ഊര്‍ജ്ജവും സമയവും കാലവും എല്ലാം ചേര്‍ന്ന് ശുന്യതയോളം പോന്ന ഒരു സൂക്ഷ്മ കണികയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുകയായിരുന്നുവെന്നും അത് ഒരു മഹാസ്ഫോടനത്തിന് വിധേയമായി പ്രപഞ്ചം രൂപപ്പെടുകയായിരുന്നു എന്നുമാണ് മഹാസ്ഫോടന സിദ്ധാന്തം പറയുന്നത്.

സ്ഫോടനത്തിന്റെ ഫലമായി ശൂന്യതയോളം പോന്ന കണിക പൊട്ടിത്തെറിച്ച് നമ്മുടെ സൗരയൂഥത്തിനോളം വലിപ്പത്തിലേയ്ക്ക് മാറാന്‍ ഒരു സെക്കന്റിന്റെ ഒരു ലക്ഷം കോടിയില്‍ ഒരംശം സമയമേ വേണ്ടിവന്നുള്ളൂ. പ്രകാശ വേഗതയേക്കാള്‍ കൂടിയ വേഗതയിലായിരുന്നു പൊട്ടിത്തെറി എന്നര്‍ത്ഥം. ഈ സമയത്തിനിടയില്‍ തന്നെ പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. സങ്കീര്‍ണ്ണമായ ആ വിശദാംശങ്ങളിലേയ്ക്ക് നാമിപ്പോള്‍ കടക്കുന്നില്ല. ആ സമയത്ത് പ്രപഞ്ചത്തിന് പത്ത് ലക്ഷം കോടി കെല്‍വിന്‍ ചൂട് ഉണ്ടായിരുന്നു. എന്ന് പറഞ്ഞാല്‍ ഏകദേശം 9,99,726.85 കോടി ഡിഗ്രി സെല്‍ഷ്യസ്. അവിടെ നിന്ന് പ്രപഞ്ചത്തിന്റെ പ്രായം മൂന്ന് മിനുട്ടാകുന്നത് വരെ മൂന്ന് ഘട്ടങ്ങളിലായി പ്രപഞ്ചോല്‍പ്പത്തിയുടെ നിര്‍ണ്ണായക വികാസങ്ങള്‍ സംഭവിക്കുന്നുണ്ട്. മൂന്നാം മിനുട്ടില്‍ നാലാംഘട്ടം ആരംഭിക്കുന്നു. അപ്പോള്‍ താപനില 1,00,00,00,000 കെല്‍വിന്‍ ആയിരുന്നു. മൂന്ന് ലക്ഷം വര്‍ഷങ്ങള്‍ക്ക് ശേഷം പ്രപഞ്ചത്തിന്റെ താപനില 3000 കെല്‍വിന്‍ ആയിത്താണു. അതായത് ഏകദേശം 2700 ഡിഗ്രി സെല്‍ഷ്യസ്. അക്കാലത്താണ് പ്രോട്ടോണുകളും ന്യൂട്രോണുകളും ചേര്‍ന്നുണ്ടായ അണുകേന്ദ്രങ്ങള്‍ ഇലക്ട്രോണുകളെ പിടിച്ചെടുത്ത് വൈദ്യുതി ചാര്‍ജ്ജില്ലാത്ത അണുക്കളെ സൃഷ്ടിച്ചത്. ആ സമയം മുതല്‍ പ്രപഞ്ചം പ്രകാശത്തിന് സുതാര്യമായി. ദ്രവ്യവും ഉര്‍ജ്ജവും വേര്‍പിരിഞ്ഞു. ഈ സാഹചര്യത്തിലാണ് പ്രാപഞ്ചിക പശ്ചാത്തല വികിരണം രൂപപ്പെടാന്‍ വഴിയൊരുങ്ങിയത്. പ്രപഞ്ചത്തിന്റെ പ്രായം മൂന്ന് മിനുട്ടായപ്പോള്‍ തുടങ്ങിയ ഈ നാലാംഘട്ടം അവസാനിക്കുന്നത് പ്രപഞ്ചത്തിന് ഒരു കോടി വയസ്സായപ്പോളാണ്.


അങ്ങനെ വന്നാല്‍ പ്രാപഞ്ചിക പശ്ചാത്തല വികിരണങ്ങളുടെ ചിത്രം എടുത്ത് അവയെ മാപ്പ് ചെയ്യാന്‍ കഴിഞ്ഞാല്‍, അവയുടെ വ്യത്യസ്ത കിരണങ്ങളുടെ സ്വഭാവം വിലയിരുത്തി യാല്‍, പ്രപഞ്ചത്തിന്റെ പ്രായം കണക്കാക്കാം. ഇപ്പോഴത്തെ പഠനത്തില്‍ പ്ലാങ്ക് ദൂരദര്‍ശിനി പ്രപഞ്ചോല്‍പത്തിക്ക് ശേഷം 3,80,000 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴുണ്ടായ പശ്ചാത്തല വികിരണങ്ങളുടെ ചിത്രമാണ് എടുത്തത്. അക്കാലം യഥാര്‍ത്ഥത്തില്‍ പ്രപഞ്ചത്തിന്റെ ശൈശവദശതന്നെയായിരുന്നു. കാരണം പ്രപഞ്ചമുണ്ടായി ഏതാനും ശതകോടി വര്‍ഷങ്ങള്‍ തന്നെ കഴിഞ്ഞാണ് നമ്മുടെ താരാപഥമുണ്ടാകുന്നത്. ആയിരം കോടി വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് സൂര്യനും ഭൂമിയും ഉണ്ടാകുന്നത്.

ഏതാണ്ട് 1370 കോടി വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇന്നു കാണുന്ന സ്ഥിതിയിലായത്. അപ്പോള്‍ 3,80,000 വര്‍ഷമെന്നത് പ്രപഞ്ചത്തിന്റെ ശൈശവദശയായിരുന്നുവെന്ന് കരുതുന്നതില്‍ തെറ്റില്ലല്ലോ? പുതിയ കണ്ടുപിടിത്തം പുതിയ ഒട്ടനവധി അറിവുകളേയും അറിവുകള്‍ക്കുള്ള സാധ്യതകളേയും തുറന്ന് തരുന്നുണ്ട്. കാരണം 1371.96 കോടി വര്‍ഷം മുമ്പുള്ള കിരണങ്ങളാണ് ഇപ്പോള്‍ പഠന വിധേയമാക്കുന്നത്. അതുകൊണ്ടുതന്നെ ഭൂതകാലത്തേക്കുറിച്ചുള്ള ധാരാളം അറിവുകള്‍ അതില്‍നിന്ന് കിട്ടും.

ഒന്നാമത്തേത് പ്രപഞ്ചത്തിന്റെ പ്രായം തന്നെ. അതാണാദ്യം പറഞ്ഞത്. ചെറുതെങ്കിലും സുപ്രധാനമായ ഒരു തിരുത്ത് അതില്‍ വരുത്തിയിരിക്കുന്നു. രണ്ടാമത്തേത് ദ്രവ്യത്തിന്റേയും ഇരുണ്ടദ്രവ്യത്തിന്റേയും അളവുകള്‍ സംബന്ധിച്ച പഠനമാണ്. ഇവയുടെ അളവുകള്‍ തമ്മിലുള്ള അനുപാതം എത്രയെന്ന് കൃത്യമായി അറിയില്ല. പ്രപഞ്ചത്തിലെ മൊത്തം കണക്കെടുത്താല്‍ 77% മാത്രമേ ദ്രവ്യം ഉള്ളൂ എന്നാണ് കണക്കാക്കുന്നത്. ബാക്കി 23% ഇരുണ്ടദ്രവ്യമാണ്. ഇരുണ്ട ദ്രവ്യത്തെ പരീക്ഷണ ശാലയില്‍ കണ്ടെത്താനുള്ള ശ്രമം ഇനിയും വിജയിച്ചിട്ടില്ല.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ സ്ഥാപിച്ചിരിക്കുന്ന ആല്‍ഫ മാഗ്നറ്റിക് സ്പെക്ട്രോമീറ്ററില്‍ നിന്ന് ഈയിടെ ലഭിച്ച ചില പരീക്ഷണ ഫലങ്ങള്‍ ഇരുണ്ടദ്രവ്യത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ തരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇരുണ്ടദ്രവ്യത്തെ നമുക്ക് ഇങ്ങനെ വിശദീകരിക്കാം. പ്രപഞ്ചത്തിലെ മുഴുവന്‍ നക്ഷത്ര സമൂഹങ്ങളുടേയും മറ്റ് നക്ഷത്രാന്തര പടലങ്ങളുടേയും ആകാശ ഗോളങ്ങളുടേയും ഭാരവും പിണ്ഡവും അവയുടെ ചലന വേഗതയും തമ്മില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ട്. ന്യൂട്ടന്റെ ഗുരുത്വാകര്‍ ഷണ നിയമവും കെപ്ലറുടെ ഗ്രഹ ചലന നിയമവുമാണ് ആകാശ ഗോളങ്ങളുടെ ചലനങ്ങളെ മനസ്സിലാക്കാന്‍ ശാസ്ത്രലോകം ഉപയോഗിക്കുന്നത്. ഇതനുസരിച്ച് ഭാരിച്ച ഒരു കേന്ദ്ര വസ്തുവിനെ പ്രദക്ഷിണം ചെയ്യുന്ന രണ്ട് ഗോളങ്ങളെ സങ്കല്‍പ്പിക്കുക. ഈ ഗോളങ്ങളില്‍ കേന്ദ്ര വസ്തുവിന് അടുത്തുള്ള ഗോളം അകലെയുള്ളതിനേക്കാള്‍ കൂടിയ വേഗതയില്‍ പ്രദക്ഷിണം ചെയ്യും. സൗരയൂഥത്തില്‍ ശനിയേക്കാള്‍ കൂടിയ ഭ്രമണ വേഗത ബുധന് ഉണ്ട്. എന്നാല്‍ ആന്‍ഡ്രോ മീഡ നക്ഷത്ര സമൂഹത്തിലെ നക്ഷത്രങ്ങളെ നിരീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായ ചില ഫലങ്ങള്‍ കിട്ടി. അതായത് താരാപഥ കേന്ദ്രത്തോട് അടുത്തുള്ള പല നക്ഷത്രങ്ങളും അകലെയുള്ളതിനേക്കാള്‍ പതുക്കെ പ്രദക്ഷിണം ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആന്‍ഡ്രോമിഡ താരാപഥത്തിന്റെ യഥാര്‍ത്ഥ ഭാരം കണക്കാക്കി. അപ്പോള്‍ അവയില്‍ ദൃശ്യമായ ദ്രവ്യത്തിനുള്ളതിനേക്കാള്‍ കൂടുതല്‍ ഭാരം അതിന് ഉണ്ടെന്ന് മനസ്സിലായി. ഈ അധിക ഭാരം അദൃശ്യമായ ദ്രവ്യത്തിന്റേതാണെന്ന് ഊഹിച്ചു. കാണാനാവാത്ത ഈ ദ്രവ്യമാണ് ഇരുണ്ടദ്രവ്യം എന്നറിയപ്പെടുന്നത്. പിന്നീട് പല നക്ഷത്ര സമൂഹങ്ങളിലും ഇതേ പ്രതിഭാസം കാണപ്പെട്ടു. ഇരുണ്ടദ്രവ്യം കൊണ്ട് മാത്രം രൂപപ്പെട്ട താരപഥങ്ങള്‍ തന്നെയുണ്ടെന്ന് വാദിക്കപ്പെട്ടു. ഇത്തരം സഹചര്യത്തെളിവുകള്‍ മാത്രമാണ് ഇരുണ്ടദ്രവ്യത്തിനനുകൂലമായി നിലനില്‍ക്കുന്നത്.

ഇതൊരു താത്വിക നിഗമനം മാത്രമാണെന്ന് വിശേഷിച്ച് പറയേണ്ടതില്ലല്ലോ? മുമ്പ് കരുതിയതിനേക്കാള്‍ അല്‍പം കൂടി കൂടുതല്‍ ദ്രവ്യമുണ്ടാകാമെന്നാണ് പുതിയ പഠനങ്ങളില്‍ നിന്ന് കിട്ടുന്ന സൂചന. സ്വാഭാവികമായി ഇരുണ്ടദ്രവ്യം അല്‍പ്പം കുറവുമായിരിക്കും. മറ്റൊന്നുകൂടിയുണ്ട്. പ്രപഞ്ചത്തിന്റെ വികാസം പ്രപഞ്ചം അനുക്രമം വികസിച്ചുകൊണ്ടിരിക്കുന്നു എന്നാണ് മഹാസ്ഫോടന സിദ്ധാന്തം അനുശാസിക്കുന്നത്. മുമ്പ് വിചാരിച്ചതിനേക്കാള്‍ സാവധാനമാണെന്ന് കൂടി ഈ പരീക്ഷണഫലത്തില്‍ നിന്ന് അനുമാനിക്കുന്നു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തില്‍ എല്ലാ ഗാലക്സികളും നമ്മില്‍ നിന്ന് അകന്ന് പൊയ്ക്കൊണ്ടിരിക്കുകയാണ്. അകല്‍ച്ച കൂടുംതോറും അകലുന്നതിന്റെ വേഗതാനിരക്കും കൂടും. കൂടുതല്‍ അകലെയുള്ളത് കൂടുതല്‍ വേഗതയില്‍ അകന്ന് പോകും. ഇപ്പോള്‍ പഠിച്ചത് ഭൂതകാല കിരണങ്ങളെയാണല്ലോ? അവയില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ പ്രപഞ്ചവികാസം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ മന്ദഗതിയിലാണെന്നാണ്. പ്രപഞ്ചോല്‍പ്പത്തിക്കുശേഷം ഉണ്ടായ ആദ്യത്തെ വികിരണത്തിന്റെ ചിത്രമെടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഇവയ്ക്കെല്ലാം ഏറ്റവും ശരിയായ ഉത്തരം കിട്ടൂ.

ആ ആദ്യ കിരണത്തിനും നമുക്കുമിടയില്‍ ഇപ്പോള്‍ ഉള്ളത് പ്രാപഞ്ചിക പശ്ചത്തല വികിരണങ്ങളാണ്. ഈ വികിരണങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുകയാണ് ശാസ്ത്രഞ്ജര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഡയറക്ടര്‍ ജീന്‍ ജാക്വസ് ഡോര്‍ദയിന്‍ പറയുന്നത് ഈ അന്തിമ ഉത്തരം കിട്ടണമെങ്കില്‍ നാം ഏറെദൂരം ഇനിയും സഞ്ചരിക്കേണ്ടതുണ്ടെന്നാണ്. പ്ലാങ്ക് ദൂരദര്‍ശിനിയുടെ ക്ഷമതയും ഗുണമേന്മയും നമ്മെ പഠിപ്പിക്കുന്ന ഒന്നാം പാഠം ഈ വസ്തുതയാണ്.

2013 ഏപ്രിൽ 3, ബുധനാഴ്‌ച

ഇന്ത്യയിലെ സോഷ്യലിയത്തിന്റെ വര്‍ത്തമാനാവസ്ഥ എന്താണ്?

റുബാസ്: ഒരു മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമായ

ഇന്ത്യയിലെ സോഷ്യലിയത്തിന്റെ വര്‍ത്തമാനാവസ്ഥ എന്താണ്?

കെ.ഇ.എന്‍: ഇന്ത്യന്‍ പാര്‍ലമെന്റ് മാത്രം പരിശോധിച്ചാല്‍ 308-ലേറെ പ്രതിനിധികള്‍ കൊക്കോടീശ്വരന്മാരാണ്. വെറും കോടീശ്വരന്മാരല്ല കൊക്കോടീശ്വരന്മാര്‍. അത് സൂചിപ്പിക്കുന്നത് ഇന്ത്യന്‍ പാര്‍ലമെന്റ് കോടീശ്വരന്മാരുടെ ഒരു കൊട്ടാരമായിത്തീര്‍ന്നിരിക്കുന്നു എന്നുള്ളതാണ്. സര്‍ക്കാരിന്; മത്സരിക്കുന്ന സമയത്ത് സ്ഥാനാര്‍ഥികള്‍ സ്വയം എഴുതിക്കൊടുത്ത കണക്കനുസരിച്ചാണ് ഇത് നമ്മളറിയുന്നത്. ഔപചാരികമായ കണക്കാണിത്. ഇത് കൃത്യമല്ല. അത് വേറേ അന്വേഷണം നടത്തേണ്ടതാണ്. അപ്പോള്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവരും. ആഗോളവല്‍ക്കരണാനന്തര ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അവസ്ഥയാണിത്.

ഇതിന് സോഷ്യലിസവുമായി യാതൊരു ബന്ധവുമില്ല. മുമ്പൊക്കെ എന്ത് പരിമിതികളുണ്ടായിരുന്നെങ്കി
ലും ഇന്ത്യന്‍ പാര്‍ലമെന്റിലും അസംബ്ലിയിലുമൊക്കെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തകരായി പൊതുപ്രവര്‍ത്തനം നടത്തിയ ആളുകളാണ് എത്തിപ്പെട്ടിരുന്നത്. എന്നാല്‍ ഇത്തവണ ഭരണവര്‍ഗരാഷ്ട്രീയം വിജയിപ്പിച്ചെടുത്തത് ഒരു തരത്തിലുള്ള പൊതുപ്രവര്‍ത്തനത്തിന്റെയും ഭൂതകാല വര്‍ത്തമാനകാല പശ്ചാത്തലമില്ലാത്ത കോടീശ്വരന്മാരെയാണ്. ഇവര്‍ക്ക് ഒരിക്കലും ഇന്ത്യയിലെ പീഡിതരായ ജനതയോട് ഐക്യം പ്രഖ്യാപിക്കാന്‍ കഴിയില്ല, അവരുടെ ജീവിതപ്രയാസങ്ങള്‍ മനസിലാക്കാന്‍ പറ്റില്ല. അവര്‍ മൂലധനത്തിന്റെ വളര്‍ച്ചയെ മാത്രമാണ് ശ്രദ്ധിക്കുന്നത്. ഒരു കോടിയോളം കോടീശ്വരന്മാരുള്ള രാജ്യമായി ഇന്ന് ഇന്ത്യ മാറിയിരിക്കുകയാണ്. അതേ സമയം '20' രൂപ പോലും ദിവസവരുമാനമില്ലാത്ത കോടിക്കണക്കിനാളുകള്‍ ഇപ്പുറത്തുണ്ട്. അത് കൊണ്ട് സോഷ്യലിസമെന്ന വാക്ക് ഭരണഘടനയെ സംബന്ധിച്ച് വെച്ച് പൊറുപ്പിക്കാനാവാത്ത വിധം ഒരാഡംബരമാണ്. ഈ വാക്ക് ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ദരിദ്രരെ പരിഹസിക്കുകയാണ്. അതുകൊണ്ട് സോഷ്യലിസമെന്ന വാക്ക് ഒന്നുകില്‍ ഭരണഘടനയില്‍ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ പ്രയാസമനുഭവിക്കുന്ന ജനങ്ങള്‍ക്ക് അനുകൂലമായ നിയമനടപടികള്‍ നടത്തേണ്ടതാണ്.

റുബാസ്: എന്താണ് ഇന്ത്യന്‍ മതനിരപേക്ഷതയുടെ സ്ഥിതി?


കെ.ഇ.എന്‍: ഒരു പരിമിതമായ തോതില്‍ മതേതരത്വം നിലനില്‍ക്കുന്നുണ്ട് എന്നത് ഇന്ത്യന്‍ മതനിരപേക്ഷവാദികളെ സംബന്ധിച്ച് ആവേശകരമാണ്. പക്ഷെ ഒരു മുടന്തന്‍ മതനിരപേക്ഷതയാണ് ഇന്ത്യക്കുള്ളത്. അത് അംഗഭംഗം വന്ന ഒരു മതനിരപേക്ഷതയാണ്. ഇന്ത്യയിലെ ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, ദിരിദ്രര്‍ ഇവരൊക്കെ നിരന്തരം പീഡനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അത് രണ്ട് വിധമാണ്. ഒന്ന് സാമ്പത്തിക വിവേചനം, രണ്ട് സാമൂഹിക വിവേചനം.
സാമൂഹികവിവേചനം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ അടിയന്തിരമായി സര്‍ക്കാര്‍ നടത്തുന്നില്ലെങ്കില്‍ മതനിപേക്ഷത എന്ന ഭരണഘടനയിലെ മുദ്രാവാക്യവും സോഷ്യലിസം പോലെതന്നെയുള്ള ഒരവസ്ഥയിലേക്ക് എത്തിപ്പെടും. ഇന്ത്യയിന്‍ മതനിരപേക്ഷത നിലനില്‍ക്കുന്നുണ്ട് എന്നത് സത്യമാണ്. പക്ഷെ അതിനിയും മുന്നോട്ട് പോകണം. ഇന്ത്യക്ക് ഔദ്യോഗിക മതമില്ല എന്നത് തികച്ചും അഭിമാനകരമായ കാര്യമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാലത്ത് ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ പാകിസ്ഥാന്‍ ഇസ്ലാമിക രാജ്യമായത് കൊണ്ട് ഇന്ത്യ ഹിന്ദുരാജ്യമായിരിക്കണമെന്ന കാഴ്ചപ്പാട് മുന്നോട്ടുവെച്ചിരുന്നു. അതിനെ പൊളിക്കുകയാണ് അംബേദ്കര്‍ മുതല്‍ ഇന്ത്യയിലെ ജനാധിപത്യവാദികള്‍ ചെയ്തത്. അത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ലോകത്തിന് നല്‍കുന്ന വലിയൊരു സംഭാവനയായി, ഓരോ ഇന്ത്യക്കാരന്റെയും അഭിമാനമായി നില്‍ക്കുകയാണ്. എന്നാല്‍ മതനിരപേക്ഷതയെ പൂര്‍ണാര്‍ത്ഥത്തില്‍ പ്രയോഗത്തില്‍ വരുത്താന്‍ കഴിഞ്ഞിട്ടില്ല. ഭരണഘടനയില്‍ തന്നെ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. പ്രയോഗത്തില്‍ അതിനെക്കാളേറെ പ്രശ്‌നങ്ങളുണ്ട്. മുമ്പും വര്‍ഗീയ കലാപങ്ങളുണ്ടായിട്ടുണ്ട്. ദളിതരും ആദിവാസികളും ന്യൂനപക്ഷ വിഭാഗങ്ങളും വേട്ടയാടപ്പെട്ടിട്ടുണ്ട്. പക്ഷെ ആഗോളവല്‍ക്കരണാനന്തര പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ അത്യധികം ഭീകരമായി പരിണമിക്കുകയുണ്ടായി. ഉദാഹരണമായി ബാബറി മസ്ജിദ് തകര്‍ച്ച, ഗുജറാത്തിലെ വംശഹത്യ, ഒറീസയിലെ വംശഹത്യ, കര്‍ണാടകത്തിലും മറ്റ് സംസ്ഥാനങ്ങളിലും എന്നപോലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന പല തരത്തിലുള്ള ആക്രമണങ്ങള്‍ ഇതൊക്കെച്ചേര്‍ന്ന് ഇന്ത്യന്‍ മതേതരത്വം എന്നുള്ളത് വെല്ലുവിളിക്കപ്പെടുന്ന തലത്തിലേക്ക് എത്തുന്നു. എങ്കില്‍പോലും ഇന്ത്യ ഇപ്പോഴും ഒരു മതനിരപേക്ഷ രാഷ്ട്രമായി നിശ്ചിതമായ തോതിലെങ്കിലും നിലനില്‍ക്കുന്നു എന്നത് വലിയൊരു സാധ്യതയാണ്.

റുബാസ്: ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലയെന്താണ്?

കെ.ഇ.എന്‍: ഇന്ത്യയിന്‍ പരിമിതമായ തോതിലെങ്കിലും ജനാധിപത്യം നിലനില്‍ക്കുന്നു എന്ന് പറയാം. അതായത് ഒരു വ്യക്തിക്ക് ഒരു വോട്ട് എന്ന വോട്ടവകാശം നിലനില്‍ക്കുന്നുണ്ട്. ഔപചാരിക ജനാധിപത്യം നിലനില്‍ക്കുന്നുണ്ട്. പരിമിതമായ തോതിലുള്ള അഭിപ്രായ സ്വാതന്ത്ര്യം പ്രചാരണ സ്വാതന്ത്ര്യം ഇതൊക്കെ ഇന്ത്യയിന്‍ നിലനില്‍ക്കുന്നുണ്ട്. വിശേഷിച്ചും അടിയന്തരാവസ്ഥകാലത്ത് ഒഴിച്ചാല്‍, ആ കാലത്താണ് ഇതെല്ലാം നിഷേധിക്കപ്പെട്ടത്. അന്നത്തെ ഒരവസ്ഥയെ അപേക്ഷിച്ച് ഇന്ന് തീര്‍ച്ചയായിട്ടും ഔപചാരിക ജനാധിപത്യത്തിന്റെ മണ്ഡലങ്ങളില്‍ ഇന്ത്യക്ക് അഭിമാനിക്കാവുന്നതാണ്. ഇത്രയും ജനസംഖ്യയുള്ള ഒരു രാജ്യത്ത് ഇത്രയേറെ മതങ്ങളും ഭാഷകളും ഒക്കെയുള്ളൊരു രാജ്യത്ത് ഔപചാരിക ജനാധിപത്യത്തിന്റെ ഒരന്തരീക്ഷം ഉപരിതലത്തിലെങ്കിലും വലിയ പരിക്ക് കൂടാതെ നിലനില്‍ക്കുന്നു എന്നത് തീര്‍ച്ചയായും എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്നതാണ്. അതേ സമയം യഥാര്‍ത്ഥത്തില്‍ ജനാധിപത്യം ആവശ്യപ്പെടുന്ന ജനങ്ങളുടെ വൈവിധ്യപൂര്‍ണമായ ചേര്‍ച്ച, സാമ്പത്തികമായ സുരക്ഷിതത്വം, സാമൂഹികമായ സുരക്ഷിതത്വം, ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ കൂടിച്ചേരുമ്പോഴാണ് ജനാധിപത്യം-പൂര്‍ത്തിയാവുക. ആ അര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഭൂരിപക്ഷത്തിനും സാമ്പത്തികമായ അരക്ഷിതത്വവും ഒരേ സമയം സാമൂഹികമായ അരക്ഷിതത്വവും അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്.

റുബാസ്: ഇന്ത്യയിന്‍ ഔപചാരികമായിട്ടെങ്കിലും ജനാധിപത്യം നിലനില്‍ക്കുന്നതായി സൂചിപ്പിച്ചു. എന്താണ് അതിന്റെ കാരണം?

കെ.ഇ.എന്‍: ദീrഘമായ സാമ്രാജ്യത്വ വിരുദ്ധസമരത്തിലൂടെയാണ് ഇന്ത്യ ആധുനിക സമൂഹമായി മാറുന്നത്. എന്തൊക്കെ തരത്തിലുള്ള പരിമിതികളുണ്ടെങ്കിലും സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ സജീവമായ ഒരു ധാര ഇന്ത്യയിl ഇന്നും സുശക്തമായി തുടരുകയാണ്. പിന്നെ വ്യത്യസ്ത മതങ്ങളുടേയും അതുപോലെ വ്യത്യസ്ത ഭാഷാസമൂഹങ്ങളുടേയും ഒക്കെ ജീവിതത്തിലെ കൊടുക്കന്‍ വാങ്ങലുകളില്‍ നിന്നും ഒരു ഇന്ത്യൻ ബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
ഇതിന് പലതരത്തിലുള്ള ഇന്ത്യന്‍ ജനതയുടെ ഇടപെടല്‍ കാരണമാണ്. ഒറീസയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷം ആക്രമിക്കപ്പെടുമ്പോള്‍ ഇന്ത്യയിലെ ജനാധിപത്യവാദികളും വിവിധ മതങ്ങളില്‍പ്പെട്ടവരും വിവിധ മതങ്ങളില്‍പ്പെടാത്തവരും വിവിധ പാര്‍ട്ടികളില്‍പ്പെട്ടവരും വിവിധ പാര്‍ട്ടികളില്‍ പെടാത്തവരും അതിനെതിരേ പ്രതികരിക്കുന്നു. അപ്പോള്‍ ഈ കൊള്ളരുതായ്മക്കെതിരേ പ്രതികരിക്കുന്ന ഒരു വലിയ ഇന്ത്യന്‍ ജനത സൃഷ്ടിക്കപ്പെടുന്നു. അത് പോലെ തന്നെ പലതരം സമരങ്ങള്‍ നടക്കുന്നു. കാര്‍ഷിക സമരങ്ങള്‍, വിലക്കയറ്റത്തിനെതിരേയുള്ള സമരങ്ങള്‍, സാമ്രാജ്യത്വത്തിന് എതിരേയുള്ള സമരങ്ങള്‍ ഒക്കെത്തന്നെ ജനങ്ങള്‍ക്കിടയില്‍ സ്വാഭാവികമായിട്ടും സൃഷ്ടിക്കപ്പെടുന്ന ഒരു ഐക്യമുണ്ട്.
ഇതിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനം വിശിഷ്യാ ഇടതുപക്ഷത്തിന്റെ സ്വാധീനം ഒക്കെ കൂടിച്ചേര്‍ന്നാണ് ഇതുണ്ടാകുന്നത്. 


സ്വാതന്ത്ര്യത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പറയുമ്പോൾ കോൺഗ്രസിന്റെ റോൾ പ്രധാനമാണ്. ഗാന്ധിയുടെ റോൾ പ്രധാനമാണ്. അദ്ദേഹം മതരാഷ്ട്രവാദത്തിന് എതിരായിരുന്നു. ഇന്ത്യയിലെ ജനാധിപത്യവാദികൾ എതിരായിരുന്നു. എല്ലാം കൂടിച്ചേർന്നുണ്ടാകുന്ന ഒരു ഇന്ത്യൻ ബോധം ഔപചാരികമായിട്ടെങ്കിലും ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുന്നു.

റുബാസ്: ഭരണഘടനയിലെ 'സോഷ്യലിസം' എന്ന വാക്ക് അങ്ങേയറ്റം ജീര്‍ണിച്ചതായി മാഷ് സൂചിപ്പിച്ചു. എന്താണ് അതിനെ ശക്തിപ്പെടുത്താനുള്ള മാര്‍ഗം?

കെ.ഇ.എന്‍: സച്ചിദാനന്ദന്റെ ഒരു കവിതയുണ്ട് പൊള്ളലേറ്റ സൈനികനെ അഗ്നിസൂക്തം ഉരുവിട്ട് ആശ്വസിപ്പിക്കുകയല്ല വേണ്ടത് അയാള്‍ക്ക് മരുന്ന് വെച്ച് കൊടുക്കണം. അത്‌പോലെ ആളുകള്‍ പട്ടിണി കൊണ്ട് മരിക്കുമ്പോള്‍ ഭരണഘടനയില്‍ സോഷ്യലിസമുണ്ട് എന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ല. അതിന് ജമക്ഷേമ നടപടികളില്‍ ഗവര്‍മെന്റ് വ്യാപരിക്കണം. ആഗോളവല്‍ക്കരണത്തോട് ശൃംഗരിച്ച് കൊണ്ട് ഭരണഘടനയില്‍ എഴുതിവെച്ച സോഷ്യലിസത്തെ ഔപചാരികമായിപ്പോലും സംരക്ഷിക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തിന് കഴിയില്ല.

(ഞാന്‍ പഠിച്ച ജാമിയ ബി.എഡ് കോളേജിലെ മാഗസിന് വേണ്ടി 2009-ല്‍ കെ.ഇ.എന്‍ മാഷുമായി നടത്തിയ സംഭാഷണം, പിന്നീട് 'k.e.n conversation' എന്ന പേരില്‍ ചിന്ത പുറത്തിറക്കിയ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്)

2013 ഫെബ്രുവരി 7, വ്യാഴാഴ്‌ച


പ്രകാശ് കാരാട്ട്
Posted on: 06-Feb-2013 11:52 PM

സ്റ്റാലിന്‍ഗ്രാഡ് യുദ്ധത്തിന്റെ 70-ാം വാര്‍ഷികം ഫെബ്രുവരി രണ്ടിന് ആചരിച്ചു. 200 നാള്‍ നീണ്ട യുദ്ധത്തില്‍ കൊല്ലപ്പെട്ട സോവിയറ്റ് ചുവപ്പ് സേനാംഗങ്ങള്‍ക്കും സോവിയറ്റ് പൗരന്മാര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ച് അന്നേദിവസം സ്റ്റാലിന്‍ഗ്രാഡില്‍ (1961ല്‍ വോള്‍വോഗ്രാഡ് എന്ന് ക്രൂഷ്ചേവ് പേര് മാറ്റുകയുണ്ടായി) ഗംഭീര സൈനികപരേഡ് നടന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ ചടങ്ങില്‍ സംബന്ധിച്ചു.

സ്റ്റാലിന്‍ഗ്രാഡിലെ യുദ്ധവിജയം രണ്ടാം ലോകമഹായുദ്ധത്തിലും ഫാസിസത്തിനെതിരായ യുദ്ധത്തിലും വഴിത്തിരിവായി. പത്തുലക്ഷത്തോളം അംഗബലമുണ്ടായിരുന്ന നാസിസേന പരാജയപ്പെടുകയും അവര്‍ക്ക് വന്‍തോതില്‍ ആള്‍നാശം സംഭവിക്കുകയുംചെയ്തു. സോവിയറ്റ് യൂണിയന്‍ പിടിച്ചെടുക്കാനും അതുവഴി യൂറോപ്പാകെ കീഴടക്കാനും ആസൂത്രണംചെയ്ത ഹിറ്റ്ലര്‍ക്കും നാസിജര്‍മനിക്കും തിരിച്ചടി നേരിട്ടു; ഇവിടെ ചുവപ്പുസേന ആരംഭിച്ച പ്രത്യാക്രമണം 1945 മേയില്‍ ബര്‍ലിന്‍ പിടിച്ചെടുക്കുന്നതിലാണ് പര്യവസാനിച്ചത്.

സോവിയറ്റ് സൈനികരുടെ വീരത്വത്തിന്റെ അവിസ്മരണീയ കഥകള്‍ നിറഞ്ഞതാണ് സ്റ്റാലിന്‍ഗ്രാഡിന്റെ ചരിത്രം. ഒരുഘട്ടത്തില്‍ സ്റ്റാലിന്‍ഗ്രാഡ് നഗരത്തിന്റെ 90 ശതമാനവും നാസിസേന കൈയടക്കി. ഓരോ വീടിനുംവേണ്ടി നടന്ന പോരാട്ടത്തില്‍, പലപ്പോഴും കെട്ടിടങ്ങള്‍ ഓരോന്നായി തകര്‍ന്നു, ചെമ്പട പിടിച്ചുനില്‍ക്കുകയും ക്രമേണ യുദ്ധഗതി മാറ്റിമറിക്കുകയുംചെയ്തു. 1942 ജൂലൈയില്‍ ആരംഭിച്ച യുദ്ധം 1943 ഫെബ്രുവരി രണ്ടിന് ജര്‍മനിയുടെ ആറാം സൈനികദളം കീഴടങ്ങിയതോടെയാണ് അവസാനിച്ചത്. കൊള്ളയ്ക്കും നശീകരണത്തിനും വിധേയമായ നഗരത്തില്‍ ചില ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിച്ചു. ചെമ്പട ഉപയോഗിച്ച ടാങ്കുകളുടെയും മറ്റ് ഉപകരണങ്ങളുടെയും അറ്റകുറ്റപ്പണി നടത്തി. പീരങ്കികളുടെ ഷെല്‍വര്‍ഷത്തിലും പൂജ്യത്തിനു താഴെയുള്ള താപനിലയിലും ഓരോ ആഴ്ചയും ആയിരങ്ങള്‍ കൊല്ലപ്പെട്ടു. 11 ലക്ഷം ചുവപ്പ് സേനാംഗങ്ങള്‍ക്കും സോവിയറ്റ് പൗരന്മാര്‍ക്കും അത്യാഹിതം നേരിട്ടു. 4,85,751 പേര്‍ക്ക് ജീവഹാനി സംഭവിച്ചു. 1941ല്‍ ജൂണിലാണ് ഹിറ്റ്ലര്‍ സോവിയറ്റ് യൂണിയന്‍ ആക്രമിച്ചത്. മോസ്കോയുടെ പരിസരത്തുവരെ നാസിസേന എത്തി. 1941 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് മോസ്കോയ്ക്കു വേണ്ടിയുള്ള യുദ്ധം നടത്തിയത്. ചെമ്പട ഇവരെ പ്രതിരോധിക്കുകയും 1941 ഡിസംബറില്‍ പ്രത്യാക്രമണം തുടങ്ങുകയുംചെയ്തു. 1941 സെപ്തംബര്‍ മുതല്‍ നാസിസേന ലെനിന്‍ഗ്രാഡിന് ഉപരോധം ഏര്‍പ്പെടുത്തി. റഷ്യന്‍വിപ്ലവത്തിന് തുടക്കംകുറിച്ച നഗരം നാസികള്‍ 872 ദിവസം ഉപരോധിച്ചു. പക്ഷേ, അവര്‍ക്ക് കീഴടക്കാനായില്ല. ഉപരോധത്തിലും ലെനിന്‍ഗ്രാഡ് സംരക്ഷിക്കാന്‍ നടത്തിയ പോരാട്ടത്തിലും, സൈനികരും സാധാരണജനങ്ങളുമായി സങ്കല്‍പ്പിക്കാന്‍ കഴിയാത്ത എണ്ണം ആളുകള്‍ക്കാണ് മരണം സംഭവിച്ചത്- 15 ലക്ഷം പേര്‍ക്ക്. സാധാരണക്കാരില്‍ പലരും പട്ടിണികാരണമാണ് മരിച്ചത്.

1944 ജനുവരിയില്‍ ചെമ്പട നാസിഉപരോധം തകര്‍ത്തു. വീരോചിതമായ ഈ ചെറുത്തുനില്‍പ്പിന്റെ പശ്ചാത്തലത്തില്‍ സ്റ്റാലിന്‍ഗ്രാഡ് വഴിത്തിരിവായി. രണ്ടരക്കോടി സോവിയറ്റ് പൗരന്മാരാണ് കൊല്ലപ്പെട്ടത്; ജര്‍മനിക്കും അവരുടെ സഖ്യരാജ്യങ്ങള്‍ക്കും വേണ്ടി യുദ്ധംചെയ്ത് മരിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍വരുമിത്. നാസിജര്‍മനിയെ പരാജയപ്പെടുത്തുന്നതിലും അതുവഴി ലോകത്തെ ഫാസിസത്തില്‍നിന്ന് രക്ഷിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചത് സോവിയറ്റ് യൂണിയനാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നിരുന്നാലും, ഫാസിസത്തെ പരാജയപ്പെടുത്തുന്നതില്‍ ലോകത്തെ പ്രഥമ സോഷ്യലിസ്റ്റ് രാഷ്ട്രം വഹിച്ച ഈ പ്രധാനപങ്ക് നിരന്തരം പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്യുന്നു.

1950കളില്‍ ശീതയുദ്ധം ആരംഭിച്ചതോടെ, രചിക്കപ്പെട്ട ചരിത്രത്തില്‍ അമേരിക്കയുടെയും പാശ്ചാത്യസഖ്യരാജ്യങ്ങളുടെയും പങ്ക് ഉയര്‍ത്തിക്കാട്ടാനും സോവിയറ്റ് യൂണിയന്റെ പോരാട്ടം അവഗണിക്കാനും തുടങ്ങി. സോവിയറ്റ് ചെമ്പടയുടെ വിപുലമായ സംഭാവന താഴ്ത്തിക്കാണിക്കാന്‍ ആശയപരമായ പ്രചാരണം തുടങ്ങി. സ്വേച്ഛാധിപതിയായ സ്റ്റാലിനാണ് ചെമ്പടയെ നയിച്ചതെന്ന് പ്രചരിപ്പിച്ചു. കമ്യൂണിസ്റ്റ് ഏകാധിപത്യത്തില്‍ മരണത്തേക്കാള്‍ മോശമായ അവസ്ഥ ഉണ്ടാകുമെന്ന് ഭയന്ന് അവര്‍ പൊരുതുകയായിരുന്നെന്നും പ്രചാരണമുണ്ടായി. സൈനികതന്ത്രത്തിന്റെ കാര്യത്തില്‍, മനുഷ്യശേഷി വിവേകശൂന്യമായി വിനിയോഗിച്ചുവെന്നും ഏതുവിധത്തിലും ലക്ഷ്യംനേടാനായി ദശലക്ഷക്കണക്കിന് സൈനികരുടെ ജീവന്‍ ഹോമിച്ചതായും സോവിയറ്റ് ജനറല്‍മാരെ പഴിച്ചു. എല്ലാറ്റിനുമുപരി, മനുഷ്യജീവന് വിലകല്‍പ്പിക്കാത്ത കമാന്‍ഡറും പ്രാഥമിക സൈനികതന്ത്രംപോലും അറിയാത്ത വ്യക്തിയുമായി സ്റ്റാലിനെ വിശേഷിപ്പിച്ചു.

സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം മറ്റൊരു ദിശയിലും ചരിത്രം തിരുത്തിയെഴുതുകയാണ്, സോവിയറ്റ് യൂണിയന്‍ സ്വീകരിച്ച നിലപാടിനെതിരായ ആശയപരമായ കടന്നാക്രമണം അപകടകരമായ മാനം കൈവരിക്കുകയും ചെയ്തിരിക്കുന്നു. സാമ്രാജ്യത്വത്തിന്റെയും പാശ്ചാത്യമുതലാളിത്തത്തിന്റെയും പ്രത്യയശാസ്ത്രപണ്ഡിതന്മാര്‍ ഫാസിസത്തെയും കമ്യൂണിസത്തെയും സാമ്യപ്പെടുത്താന്‍ തുടങ്ങി. ഹിറ്റ്ലറിനെയും സ്റ്റാലിനെയും ഒരേപോലത്തെ ഭീകരജീവികളും കൂട്ടക്കൊല നടത്തിയവരുമായി ചിത്രീകരിക്കുന്നു. ഹിറ്റ്ലറുടെ ജര്‍മനിയുടെയും സ്റ്റാലിന്റെ സോവിയറ്റ് യൂണിയന്റെയും പൊതുവായ അടിസ്ഥാനം "സമഗ്രാധിപത്യ"മാണെന്ന് ഇക്കൂട്ടര്‍ അവകാശപ്പെടുന്നു. വക്രീകരിച്ച ഈ പ്രത്യയശാസ്ത്ര കാഴ്ചപ്പാട് യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റും ഏറ്റെടുത്തു. 2009 ഏപ്രിലില്‍ അംഗീകരിച്ച "യൂറോപ്യന്‍ അവബോധവും സമഗ്രാധിപത്യവും" എന്ന പ്രമേയത്തില്‍ ""കമ്യൂണിസവും ഫാസിസവും പൊതുവായ പാരമ്പര്യമാണ് പേറുന്നതെന്ന്"" തിരിച്ചറിയാന്‍ ആഹ്വാനം നല്‍കുകയും യൂറോപ്പിലെ എല്ലാ സമഗ്രാധിപത്യ ഭരണകൂടങ്ങളുടെയും ഇരകളോട് ആദരം പ്രകടിപ്പിക്കുകയുംചെയ്തു. യൂറോപ്പില്‍ 60 ലക്ഷം ജൂതന്മാരുടെ കൂട്ടക്കൊലയ്ക്ക് വഴിതെളിച്ച് നാസികള്‍ നടത്തിയ വംശഹത്യയെ സ്റ്റാലിനിസത്തിന്റെ "ഇരകളോട്" താരതമ്യം ചെയ്തു. വളച്ചൊടിച്ച ഈ കാഴ്ചപ്പാട് പ്രകാരം, ലോകം ഫാസിസത്തിന്റെയും കമ്യൂണിസത്തിന്റെയും പിടിയില്‍നിന്ന് മോചിതമായി ലിബറല്‍ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും എല്ലാവര്‍ക്കും സമത്വം ഉറപ്പുവരുത്തുന്നതുമായ പുതിയ ലോകക്രമത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. സത്യത്തെ ഇത്തരത്തില്‍ പരിഹസിക്കുന്നതിനേക്കാള്‍ വലിയ അപമാനം സോവിയറ്റ് യൂണിയനില്‍ ജീവത്യാഗംചെയ്ത ദശലക്ഷങ്ങള്‍ക്ക് ഏല്‍പ്പിക്കാനില്ല.

ഫാസിസ്റ്റ് ഭീകരജീവിയുടെ നട്ടെല്ല് തകര്‍ക്കുകയും അതിലൂടെ യൂറോപ്പിനെ ഫാസിസത്തിന്റെ ഭീകരതയില്‍നിന്ന് രക്ഷിക്കുകയും ചെയ്തത് ചെമ്പടയുടെയും സാധാരണ സോവിയറ്റ് പൗരന്മാരുടെയും പരമമായത്യാഗമാണ്. യൂറോപ്പില്‍ ഇന്ന് ബൂര്‍ഷ്വാ ഭരണകേന്ദ്രങ്ങള്‍ നിലനില്‍ക്കാന്‍ കാരണം സോവിയറ്റ് യൂണിയന്‍ നടത്തിയ ഗംഭീര പോരാട്ടമാണ്. യൂറോപ്പില്‍ വസ്തുനിഷ്ഠമായി കാര്യങ്ങള്‍ കാണുന്ന ചരിത്രകാരന്മാര്‍ നാസിസത്തെ സൈനികമായി പരാജയപ്പെടുത്തുന്നതില്‍ സോവിയറ്റ് യൂണിയനും ചെമ്പടയും വഹിച്ച മഹത്തായപങ്ക് പൂര്‍ണമായും തിരിച്ചറിഞ്ഞിട്ടുണ്ട്. സുഖോവ്, സ്റ്റാലിന്‍ഗ്രാഡില്‍ പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഷൂക്കോവ് തുടങ്ങിയ സോവിയറ്റ് ജനറല്‍മാരുടെ തന്ത്രങ്ങളുടെ മികവ് അവര്‍ അംഗീകരിച്ചിട്ടുണ്ട്. പരമോന്നത കമാന്‍ഡര്‍ എന്ന നിലയില്‍ സ്റ്റാലിന്റെ പങ്ക്, അദ്ദേഹത്തിന് മറ്റെന്തെല്ലാം പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും, അവര്‍ക്ക് തള്ളിക്കളയാനായില്ല. സ്റ്റാലിന്‍ഗ്രാഡ് യുദ്ധത്തിന്റെ 70-ാം വാര്‍ഷികത്തില്‍, പ്രസിഡന്റ് ക്ലിന്റണ്‍ ഭരിച്ചപ്പോള്‍ സര്‍ക്കാരില്‍ പ്രവര്‍ത്തിച്ച അമേരിക്കന്‍ പ്രൊഫസറും സാമ്പത്തിക വിദഗ്ധനുമായ ബ്രാഡ്ഫോര്‍ഡ് ഡെലോങ് എഴുതി: ""12 ലക്ഷത്തോളം ചുവപ്പ് സേനാംഗങ്ങള്‍ക്കൊപ്പം ആയുധമെടുത്ത് പോരാടിയ തൊഴിലാളികളും, അവര്‍ക്ക് ഭക്ഷണം നല്‍കിയ കര്‍ഷകരും ചേര്‍ന്ന്, സ്റ്റാലിന്‍ഗ്രാഡിലെ പോരാട്ടത്തെ മാനവരാശിയുടെ ചരിത്രത്തില്‍ ഗുണപരമായ വ്യത്യാസമുണ്ടാക്കിയ യുദ്ധമാക്കി മാറ്റി"".

സ്റ്റാലിന്‍ഗ്രാഡിലെ വിജയവും രണ്ട് വര്‍ഷത്തിനുശേഷം ബര്‍ലിനില്‍ ചെമ്പടയുടെ വിജയകരമായ പ്രവേശവും സാധ്യമാക്കിയത് ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം നയിച്ച സൈനികശക്തിയാണ്. സോവിയറ്റ് തൊഴിലാളിവര്‍ഗത്തിന്റെയും കര്‍ഷകജനതയുടെയും പൂര്‍ണപിന്തുണ ഈ സൈനികനീക്കത്തിന് ലഭിച്ചു. പോരാട്ടത്തിന്റെ തലപ്പത്ത് കമ്യൂണിസ്റ്റ്പാര്‍ടിയായിരുന്നു. നാസി അധിനിവേശം വന്‍തോതില്‍ നാശനഷ്ടം വരുത്തിയിട്ടും യുദ്ധത്തിന് ആവശ്യമായ വിഭവങ്ങള്‍ സമാഹരിക്കാന്‍ സാധിച്ചത് സോഷ്യലിസ്റ്റ് സമ്പ്രദായത്തിന്റെ മേന്മകൊണ്ടാണ്. ഫാസിസത്തിനെതിരായ യുദ്ധവിജയത്തിന് വേണ്ടിവന്ന ത്യാഗങ്ങളുടെ ഏറ്റവും പ്രചാരത്തിലുള്ള മുദ്രാവാക്യം ""ആരെയും മറന്നിട്ടില്ല, ഒന്നും മറന്നിട്ടില്ല"" എന്നതാണ്. ചരിത്രസത്യങ്ങള്‍ മായ്ച്ചുകളയാനാവില്ല. ഫാസിസ്റ്റ്വിരുദ്ധ യുദ്ധചരിത്രത്തിലെ പ്രധാനദിവസങ്ങളില്‍, ഈ ചരിത്രനഗരം വീണ്ടും സ്റ്റാലിന്‍ഗ്രാഡ് എന്നുതന്നെ അറിയപ്പെടുമെന്ന് റഷ്യന്‍ സര്‍ക്കാരിന് പ്രഖ്യാപിക്കേണ്ടിവന്നത് ഇതിന്റെ സൂചനയാണ്.

2013 ജനുവരി 26, ശനിയാഴ്‌ച

ആരുണ്ട് ഞങ്ങള്‍ക്ക് തുണ

പി ജെ അഭിജിത്
Posted on: 25-Jan-2013 10:48 PM

ഇരിട്ടിയില്‍ ആറുമാസം പ്രായമായ കുട്ടിയെ മുത്തച്ഛന്‍ പീഡിപ്പിച്ചു. ഇംഗ്ലണ്ടില്‍ വിശുദ്ധഗ്രന്ഥ വചനങ്ങള്‍ പഠിക്കാത്തതിന് അമ്മ മകനെ കൊന്ന് കത്തിച്ചു. കോട്ടയത്ത് ഏഴാംക്ലാസുകാരിയെ അമ്മ പലര്‍ക്കായി കാഴ്ചവച്ചു. പലസ്തീന്‍ ബാല്യത്തെ കൊന്നൊടുക്കുന്ന സയണിസ്റ്റ് ഭീകരത. നുജൂദ് അലി,മലാല യൂസഫ്സായ്. ബൈബിളിലെ ഫെറോദയും കൃഷ്ണകഥയിലെ കംസനും. കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്ക് കാലത്തിന്റെയോ പ്രദേശത്തിന്റെയോ മതത്തിന്റെയോ അതിര്‍വരമ്പുകളില്ല. അവര്‍ എല്ലായിടത്തും എല്ലായ്പ്പോഴും വേട്ടയാടപ്പെടുന്നു. കുട്ടികള്‍ക്കിണങ്ങിയ ലോകം പണിയണം, നല്ലതെല്ലാം കുട്ടികള്‍ക്ക് നല്‍കണം തുടങ്ങി വാത്സല്യവും സ്നേഹവും തുളുമ്പിയൊഴുകുന്ന പ്രമേയങ്ങളും പ്രഖ്യാപനങ്ങളും കുറവല്ല നമ്മുടെ നാട്ടില്‍. പക്ഷേ, കുട്ടികളുടെ അവസ്ഥയെന്താണ്? കുഞ്ഞിന്റെ രോദനം കേള്‍ക്കാനാകാതെ ഇനിയുമെത്രനാള്‍ നമ്മുടെ സമൂഹത്തിന് ചെവി മുറുക്കിയടച്ചിരിക്കാന്‍ കഴിയും.

ലോകത്തെ കുട്ടികളുടെ ജനസംഖ്യയില്‍ 19 ശതമാനംവരുന്ന ഇന്ത്യന്‍ ബാല്യം നമ്മുടെ രാജ്യത്തിന്റെ ജനസംഖ്യയുടെ 42 ശതമാനമാണ്. 2011ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ എണ്ണം 33,098 ആണ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 24 ശതമാനം വര്‍ധന. ആ റെക്കോഡും തകര്‍ത്താകും 2012ലെ കണക്ക് പുറത്തുവരിക. 80 ശതമാനം ഗൗരവമായ പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല എന്ന സര്‍ക്കാര്‍ കണക്കുകള്‍ ഈ മഹാപാപങ്ങളുടെ ആഴവും പരപ്പും വ്യക്തമാക്കുന്നു. ഇന്ത്യയിലെ കുഞ്ഞുങ്ങളില്‍ മൂന്നില്‍ രണ്ട് കുട്ടികളും ഗുരുതരമായ ശാരീരിക പീഡനങ്ങളും 53.22 ശതമാനവും ലൈംഗിക പീഡനങ്ങളുമേല്‍ക്കപ്പെടുന്നു എന്നത് യുനിസെഫിന്റെ കണക്കാണ്. സ്കൂള്‍ വിദ്യാര്‍ഥികളില്‍ 66 ശതമാനം പേര്‍ അധ്യാപകരാലും 83 ശതമാനം പേര്‍ രക്ഷിതാക്കളാലും ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ക്ക് ഇരയാകുന്നു.

കുട്ടികളുടെ മെച്ചപ്പെട്ട ജീവിതാവസ്ഥയിലും വിദ്യാഭ്യാസത്തിലും സാമൂഹ്യസുരക്ഷയിലും ലോകത്തിന് മാതൃകയായിരുന്നു നമ്മുടെ കൊച്ചു കേരളം. 2012 ജനുവരിമുതല്‍ സെപ്തംബര്‍വരെ മാത്രം 29 കുട്ടികളാണ് കേരളത്തില്‍ കൊല്ലപ്പെട്ടത്. ആകെ രജിസ്റ്റര്‍ചെയ്യപ്പെട്ട 905 കേസില്‍ 286 ബലാത്സംഗ കേസും 90 തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടും. സാമൂഹ്യനവോത്ഥാന മുന്നേറ്റങ്ങള്‍ ഉഴുതുമറിച്ച കേരളം കുട്ടികള്‍ക്ക് ജീവിക്കാന്‍ യോഗ്യമല്ലാത്ത നാടായി രൂപാന്തരപ്പെടുകയാണോ? പതിനാലു വയസ്സില്‍ താഴെയുള്ള എല്ലാകുട്ടികള്‍ക്കും സൗജന്യവിദ്യാഭ്യാസം നല്‍കണമെന്ന ഇന്ത്യന്‍ ഭരണഘടനയുടെ ഉറപ്പും 2010ലെ വിദ്യാഭ്യാസ അവകാശനിയമവുമെല്ലാം, സ്കൂളിന്റെ പടിചവിട്ടുക എന്നത് സ്വപ്നമായി അവശേഷിക്കുന്ന കോടിക്കണക്കിന് ഇന്ത്യന്‍കുട്ടികളുടെ നേര്‍ക്ക് പല്ലിളിച്ചുകാട്ടുകയാണ്. ലോകത്തിനുതന്നെ മാതൃകയായ കേരള വിദ്യാഭ്യാസരംഗത്താണ് ഫീസുകൊടുക്കാന്‍ പണമില്ലാതെ ഒമ്പതാം ക്ലാസുകാരന്‍ അമ്പാടിയും യൂണിഫോമില്ലാത്തതിനാല്‍ എട്ടാം ക്ലാസുകാരി വേളാങ്കണ്ണിയും ആത്മഹത്യയില്‍ അഭയംപ്രാപിച്ചത്. പൊതുവിദ്യാലയങ്ങളാകെ അടച്ചുപൂട്ടി അണ്‍ എയ്ഡഡ് സ്കൂളുകളുടെ തേരോട്ടത്തിനായി കേരളം തുറന്നുകൊടുക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ നീക്കങ്ങള്‍ കേരളത്തിലെ പാവപ്പെട്ട ലക്ഷക്കണക്കിനു കുഞ്ഞുങ്ങളെയാണ് വിദ്യാഭ്യാസനിഷേധത്തിന്റെ വക്കില്‍ നിര്‍ത്തിയിരിക്കുന്നത്. കേരളത്തിലെ അണ്‍ എയ്ഡഡ് സ്കൂളുകളില്‍ നടമാടുന്ന കടുത്ത ബാലാവകാശങ്ങളെ നാമിനിയും മനസ്സിലാക്കാതിരുന്നുകൂടാ. മലയാളം സംസാരിച്ചതിന് നാവുകൊണ്ട് നിലത്ത് നക്കിച്ചതും സ്പെല്ലിങ് തെറ്റിയതിന് എല്‍കെജി വിദ്യാര്‍ഥിയെ അടിച്ച് ആശുപത്രിയിലാക്കിയതും ഒറ്റപ്പെട്ട സംഭവങ്ങളല്ല. സ്കൂള്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴും സ്കൂള്‍വാനുകളില്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ചുപോകുന്നത് കണ്ടില്ലെന്നു നടിക്കുകയാണ് അധികാരികള്‍.

കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളെപ്പോലും ഹനിക്കുന്ന രീതിയില്‍ പലപ്പോഴും രക്ഷിതാക്കള്‍ കുട്ടിയുടെ ഉടമസ്ഥര്‍ മാത്രമായിമാറുന്നു. വിദേശത്ത് കയറ്റി അയക്കാനുള്ള ചരക്കായി കുട്ടിയെക്കണ്ട്, തന്റെ അഭീഷ്ടം സാധിക്കാനുള്ള യന്ത്രമായി വളര്‍ത്തുകയാണ് പല രക്ഷിതാക്കളും. അവന്റെ അഭിരുചിയും ഇഷ്ടങ്ങളും ആഗ്രഹങ്ങളും നിഷേധിക്കലാണ് ഫലത്തില്‍ നടക്കുന്നത്. അശാസ്ത്രീയമായ ട്യൂഷന്‍ സംവിധാനങ്ങളും അനിയന്ത്രിതമായി അടിച്ചേല്‍പ്പിക്കുന്ന പഠനഭാരവുമെല്ലാം കുട്ടിയില്‍ മാനസിക മുരടിപ്പും പിരിമുറുക്കവും സൃഷ്ടിക്കുന്നു. കളിക്കാനും ചിരിക്കാനും സ്വതന്ത്രമായി ചിന്തിക്കാനുമുള്ള സമയംപോലും നിഷേധിക്കുകവഴി വീടെന്ന പുതിയ പീഡനകേന്ദ്രമാണ് കുട്ടിക്ക് ലഭിക്കുന്നത്. കേരളത്തില്‍ ജീവിക്കുന്ന 20 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളില്‍ വലിയ ശതമാനവും കുട്ടികളാണ്. പാറമടകളിലും നിര്‍മാണശാലകളിലും ഹോട്ടലുകളിലും ഈ കുട്ടിത്തൊഴിലാളികള്‍ നിയോഗിക്കപ്പെടുന്നു. അതുകൊണ്ടുതന്നെയാണ് തിരുവനന്തപുരം നഗരമധ്യത്തിലെ ബാറില്‍ സുബ്രഹ്മണ്യന്‍ എന്ന തമിഴ് ബാലന്‍ മദ്യം വിളമ്പുന്നത് മലയാളിയെ അമ്പരപ്പിക്കാഞ്ഞത്. വന്‍കിട ഹോട്ടലുകളുടെ മുന്നിലും തീവണ്ടിയുടെ ഇടനാഴികളിലും വഴിയോരങ്ങളിലുമെല്ലാം നാണയത്തുട്ടുകള്‍ക്കായി വയറ്റത്തടിച്ചു പാടുന്ന തെരുവിന്റെ സന്തതികള്‍, അവരെയുപയോഗിച്ച് പണം സമ്പാദിക്കുന്ന വന്‍ മാഫിയകള്‍ ഇവയൊക്കെ നമ്മുടെ കണ്‍മുന്നിലുണ്ട്. പൂക്കളെയും നിറങ്ങളെയും സ്വപ്നംകണ്ട് സ്ലേറ്റും പെന്‍സിലുമായി പഠനംനടത്തേണ്ട സമയത്ത് പൊരിവെയിലത്ത് വിയര്‍പ്പുനദികളൊഴുക്കി പണിയെടുക്കുന്ന ഈ കുരുന്നു ബാല്യത്തിന്റെ കിനാവുകള്‍ക്ക് ആരാണ് കാവല്‍? അവരുടെ വിദ്യാഭ്യാസത്തെ, അവകാശങ്ങളെക്കുറിച്ച് ആവലാതിപ്പെടാന്‍ ഏത് ഭരണഘടനയുണ്ട് ഈ നാട്ടില്‍? കേരളീയ ബാല്യം ഇന്നു നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി മാറി ലൈംഗികചൂഷണങ്ങള്‍. മുലപ്പാലിന്റെ മണം മാറുംമുമ്പേ കാമഭ്രാന്തന്മാരുടെ പേക്കൂത്തുകള്‍ക്കിരയാകുന്ന കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്ന പുത്തന്‍ സംസ്കാരത്തിലേക്ക് നാം മാറി. കേരളത്തിലെ 40 ശതമാനം ആണ്‍കുട്ടികളും 39 ശതമാനം പെണ്‍കുട്ടികളും ലൈംഗികചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുവത്രേ. ഇത്തരം പീഡനങ്ങളില്‍ 95 ശതമാനവും നടത്തുന്നത് അടുത്ത ബന്ധുക്കളോ അധ്യാപകരോ ആണെന്നുള്ള സര്‍വശിക്ഷാഅഭിയാന്‍ പഠന റിപ്പോര്‍ട്ട്, വീടും വിദ്യാലയവുംപോലും തങ്ങള്‍ക്ക് സുരക്ഷിതമല്ലെന്ന ഭീതിതമായ തിരിച്ചറിവാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. ആറുമാസം പ്രായമുള്ള കുട്ടിപോലും പിച്ചിചീന്തപ്പെടുമ്പോഴും മലയാളമനസ്സില്‍ വേണ്ടത്ര പ്രതികരണങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടോ എന്ന് നാം ഗൗരവമായി പരിശോധിക്കണം. ഇത്തരം അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ അതിനെ കൂടുതല്‍ അവകാശനിഷേധങ്ങളിലൂടെ നേരിടാനുള്ള ജാതിമതകുബുദ്ധികളുടെ കുടിലശ്രമവും അണിയറയില്‍ സജീവമാണ്.

പീഡനങ്ങളില്ലാതാക്കാന്‍ ഒമ്പതാം വയസ്സില്‍ വിവാഹംചെയ്യിക്കണമെന്ന ജാതിപ്പഞ്ചായത്തുകളുടെ തിട്ടൂരങ്ങളും പെണ്‍കുട്ടികള്‍ പുറത്തിറങ്ങരുതെന്ന ആര്‍എസ്എസ് നിര്‍ദേശവും മിക്സഡ് സ്കൂളുകള്‍ നിര്‍ത്തലാക്കണമെന്ന ജമാ അത്തെ ഇസ്ലാമിയുടെ ഉപദേശവുമെല്ലാം വര്‍ഗീയകക്ഷികള്‍ക്കെല്ലാമുള്ള ബാലവിരുദ്ധമുഖം തുറന്നുകാട്ടുന്നു. സര്‍ക്കാരിന്റെ ബാലസംരക്ഷണകേന്ദ്രങ്ങള്‍ ഏറ്റവും വലിയ പീഡനകേന്ദ്രമായി മാറുകയാണ്. തിരുവഞ്ചൂരിലെ ജുവനൈല്‍ ഹോമില്‍ മുതിര്‍ന്ന കുട്ടികള്‍ അധികാരികളുടെ അനുവാദത്തോടെ മറ്റുകുട്ടികളെ പീഡിപ്പിച്ചതും, കഴിഞ്ഞദിവസം പുറത്തുവന്ന എറണാകുളം കാക്കനാട് ശിശുമന്ദിരത്തിലെ പെണ്‍കുട്ടിയുടെ കെയര്‍ടെക്കര്‍ക്കെതിരെയുള്ള കത്തും ഈ സംവിധാനങ്ങളില്‍ സര്‍ക്കാരിനുള്ള അശ്രദ്ധ പ്രഖ്യാപിക്കുന്നവയാണ്. അനാഥരായ കുഞ്ഞുങ്ങളെ സംരക്ഷിച്ചുപോന്ന ശിശുക്ഷേമസമിതിയെ രാഷ്ട്രീയ ദുര്‍ലാഭത്തിനായി അട്ടിമറിച്ച് നാഥനില്ലാതാക്കുകയും അന്യ എന്ന ഒന്നരവയസ്സുകാരി മുങ്ങിമരിച്ചതും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ബാലനയത്തിന്റെ ഭാഗംതന്നെയാണ്. 2012 മെയ് 20ന് പാര്‍ലമെന്റ് പാസാക്കിയ "ലൈംഗികാതിക്രമങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള നിയമം" രാഷ്ട്രപതിയുടെ അനുവാദം കാത്തുകിടക്കുന്നു. കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള നിയമങ്ങളും ജുവനൈല്‍ ജസ്റ്റിസ് ആക്ടും കര്‍ശനമായി നടപ്പാക്കി, ബാലാവകാശ പ്രശ്നങ്ങളിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് സംവിധാനങ്ങള്‍ തയ്യാറാകണം. ജുവനൈല്‍ ജസ്റ്റിസ് ആക്ട് ആവശ്യപ്പെട്ടതും ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡിജിപി ഉത്തരവിട്ടതുമായ പൊലീസ് സ്റ്റേഷനുപുറത്ത് വനിതാ എസ്ഐയുടെ നേതൃത്വത്തിലുള്ള ബാല- സ്ത്രീ സഹായ ഡെസ്കുകള്‍ ഇന്നും പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു. ഉന്നതരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദിക്കുന്ന കാസര്‍കോട് കുംബള സിഐയെപ്പോലുള്ള പൊലീസുകാര്‍ ഉള്‍പ്പെട്ട കേരളത്തിലെ ആഭ്യന്തരവകുപ്പില്‍ എങ്ങനെ കുട്ടികള്‍ വിശ്വസിച്ച് പരാതിനല്‍കാന്‍ തയ്യാറാകും? വിശ്വസിക്കേണ്ടവര്‍തന്നെ വഞ്ചിക്കുന്നു, ആരെ വിശ്വസിക്കണമെന്ന് തിരിച്ചറിയാനാകാത്ത സാഹചര്യത്തിലാണ് "ആരുണ്ട് ഞങ്ങള്‍ക്ക് തുണയായി" എന്ന മുദ്രാവാക്യം ബാലസംഘം ഉയര്‍ത്തുന്നത്. മേല്‍പറഞ്ഞ പ്രശ്നങ്ങളിലെല്ലാം ഏറിയും കുറഞ്ഞതുമായ ഇടപെടല്‍ നടത്തിയ സംഘടനയാണ് ബാലസംഘം. പക്ഷേ, ഈ പ്രശ്നങ്ങളില്‍ സമൂഹത്തിന്റെ കൂട്ടായ ഇടപ്പെടലുകള്‍ക്കേ ഫലമുണ്ടാക്കാനാകൂ. വിടരുംമുമ്പേ കൊഴിച്ചുകളയുന്ന പൂമൊട്ടുകളായി കുഞ്ഞുങ്ങള്‍ മാറുന്നത് കേരള മനഃസാക്ഷിയെ ഒട്ടും അലോസരപ്പെടുത്തുന്നില്ല, ഒരു പ്രതികരണവുമുണ്ടാക്കുന്നുമില്ല.

ബാലാവകാശ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 1098 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചുപറയാന്‍പോലും നാം തയ്യാറാകുന്നില്ല. നിഷ്ഠുരമായി കൊലചെയ്യപ്പെട്ട ജ്യോതിയും ആര്യയുമെല്ലാം ഈ സമൂഹത്തിന്റെ ഭാഗമല്ലേ? നാളെ നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ഈ അവസ്ഥയാണെങ്കിലോ? അവകാശങ്ങള്‍ പ്രഖ്യാപനങ്ങളില്‍മാത്രം ഒതുക്കിനിര്‍ത്തിയ ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നദിവസംതന്നെയാണ് ഈ ചോദ്യമുയര്‍ത്തി ബാലസംഘം തെരുവിലിറങ്ങുന്നത്.

കേരളമാകെ ഈ ചോദ്യത്തോട് പ്രതികരിച്ചേമതിയാകൂ. കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ക്ക്, മാനാഭിമാനത്തിന്, സൈ്വരജീവിതത്തിന് തുണയാകാന്‍, കാവലാകാന്‍ ഞങ്ങളുണ്ട് എന്ന പ്രഖ്യാപനത്തോടെ തെരുവിലിറങ്ങുന്ന കേരളജനതയെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ആരുണ്ട് ഞങ്ങള്‍ക്ക് തുണയായി എന്നത് ഒരു നിലവിളിയാണ്, അരക്ഷിതബാല്യത്തിന്റെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള നിലവിളി. ഓരോ ശിശുരോദനത്തിലും ഒരുകോടി ഈശ്വരവിലാപങ്ങള്‍ കേള്‍ക്കുന്ന നമ്മുടെ നാട് ഈ നിലവിളിയോട് പ്രതികരിച്ചേ മതിയാകൂ.

(ബാലസംഘം സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)


2013 ജനുവരി 15, ചൊവ്വാഴ്ച

തൊഴിലാളികളുടെ സൈബര്‍ ലോകം


കെ ചന്ദ്രന്‍പിള്ള
സോഷ്യലിസ്റ്റ് സമൂഹനിര്‍മാണത്തില്‍ വിവര സാങ്കേതികവിദ്യക്കും അതിന്റെ ഏറ്റവും ഉയര്‍ന്ന പ്രയോഗസാധ്യതയായ വിഭവങ്ങളുടെ ആസൂത്രണത്തിനും വളരെയേറെ പ്രാധാന്യമുണ്ട്. മൂലധനാധിപത്യം അവസാനിപ്പിച്ച് മൂലധനവും കമ്പോളവും സമൂഹത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ തൊഴിലാളിവര്‍ഗത്തിനും വിവരസാങ്കേതികവിദ്യയുടെ കഴിവുകളെല്ലാം സ്വായത്തമാക്കുകയും പ്രയോഗക്ഷമമാക്കുകയും ചെയ്യേണ്ടതുണ്ട്.

നിലവില്‍ ആഗോള ധനമൂലധനാധിപത്യം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന സാമ്രാജ്യത്വ സാംസ്കാരികാധിനിവേശം ചെറുക്കുന്നതിനുള്ള ഒരുപാധിയും സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള ഭാഷാ വിവരസങ്കേതങ്ങള്‍ ഒരുക്കുന്നുണ്ട്. മുമ്പ് കംപ്യൂട്ടറിന്റെ ഭാഷ ഇംഗ്ലീഷാണെന്ന ധാരണ നിലനിന്നിരുന്നു. കുറഞ്ഞ അക്ഷരമാല ടൈപ്പ്റൈറ്റര്‍ ഘട്ടത്തില്‍ ഇംഗ്ലീഷിന് മേല്‍ക്കൈ ഉണ്ടാക്കിയിരുന്നു. അതിലൂടെ ആഗോളഭാഷ ഇംഗ്ലീഷാകുമെന്നും ഇംഗ്ലീഷിലൂടെ ആഗോള സാംസ്കാരികാധിപത്യം രൂപപ്പെടുമെന്നും തോന്നിപ്പിച്ചിരുന്നു. എന്നാല്‍, വിവര സാങ്കേതികത വികസിച്ചതോടെ സാര്‍വദേശീയ ശൃംഖലയും യൂണീക്കോഡും സ്വതന്ത്ര സോഫ്റ്റ്വെയറും ആ സ്ഥിതിക്ക് മാറ്റംവരുത്തി. ഏത് പ്രാദേശിക ഭാഷാസമൂഹത്തിനും അവരവരുടെ ഭാഷയെ ഏത് ലോകഭാഷയ്ക്കുമൊപ്പം വികസിപ്പിക്കാന്‍ കഴിയുമെന്ന സ്ഥിതി സംജാതമായി. ബഹുധ്രുവലോകത്തിന്റെ നിര്‍മിതിക്കായി തൊഴിലാളിവര്‍ഗം പ്രാദേശികഭാഷ വികസിപ്പിക്കാന്‍ ഇടപെടേണ്ടതുണ്ട്. വിവര സാങ്കേതികവിദ്യയും സ്വതന്ത്ര സോഫ്റ്റ്വെയറും ഇന്റര്‍നെറ്റും തൊഴിലാളിവര്‍ഗത്തിന് ഇക്കാര്യത്തില്‍ ഉപയോഗിക്കാവുന്ന ഉപാധികളാണ്.

സാര്‍വദേശീയ ശൃംഖലയ്ക്ക് ജനാധിപത്യ സ്വഭാവമുണ്ടെങ്കിലും, നിലവില്‍ മൂലധനാധിപത്യത്തിന്റെ പിടിയിലാണ്. കാരണം, അതിന്റെ വിഭവങ്ങളെല്ലാം അവരുടെ വരുതിയിലാണ്. ശൃംഖലകളുടെ ശൃംഖലയാണ് സാര്‍വദേശീയശൃംഖല. തനത് ശൃംഖല തൊഴിലാളികള്‍ക്കും സൃഷ്ടിക്കാം, സ്വതന്ത്രമായി ഉപയോഗിക്കാം. സാര്‍വദേശീയ ശൃംഖലയുമായി ബന്ധപ്പെടുത്തിയാല്‍ അതിന്റെ ഭാഗമാകുകയും ചെയ്യും. ഇക്കാര്യത്തിലും തൊഴിലാളികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ പുതിയ സമ്പത്തും സാങ്കേതികവിദ്യകളും യന്ത്രങ്ങളും ലാഭവും മൂലധനവും അധ്വാനത്തിന്റെ സൃഷ്ടിയാണ്. സമ്പത്ത് മനുഷ്യരാശിയുടെ നന്മയ്ക്കായി ഉപയോഗിക്കുകയാണ് തൊഴിലാളിവര്‍ഗത്തില്‍ അര്‍പ്പിതമായ കടമ. ആഗോള കമ്പോളവല്‍ക്കരണവും തൊഴില്‍വിഭജനവും ബൗദ്ധികസ്വത്തവകാശ നിയമങ്ങളും ധനമൂലധനാധിപത്യവും സൃഷ്ടിച്ചിരിക്കുന്ന പുകമറയില്‍പ്പെട്ട് കംപ്യൂട്ടര്‍ വിദഗ്ധര്‍ക്കുള്ളത് എന്ന ധാരണ പൊതുവെ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്.

ഭാഷയും കണക്കും ശാസ്ത്രവും സാഹിത്യവും കലയും പേനയും പുസ്തകവും മൈക്കും റേഡിയോയും ടെലിഫോണും യന്ത്രങ്ങളും ടിവിയും എല്ലാം തൊഴിലാളിക്ക് വഴങ്ങുന്നതുപോലെ അവയെല്ലാമടക്കം വിവരവും വിജ്ഞാനവും അവ കൈകാര്യം ചെയ്യാനുതകുന്ന സംയോജിത ഉപകരണം മാത്രമായ കംപ്യൂട്ടറും തൊഴിലാളികള്‍ക്ക് വഴങ്ങുന്നതാണ്. തൊഴിലാളികള്‍ പഠിക്കുന്നത് അവര്‍ക്കുവേണ്ടി മാത്രമല്ല, അവരുടെ കുടുംബത്തിനുവേണ്ടിയും പ്രാദേശിക സമൂഹത്തിനുവേണ്ടിയും അതിലുപരി തൊഴിലാളിവര്‍ഗത്തിനുവേണ്ടിയുമാണ്. മാത്രമല്ല, അവര്‍ പഠിക്കുന്നതും വിജ്ഞാനം കൈയാളുന്നതും മൊത്തം സമൂഹത്തിനുംവേണ്ടിയാണ്. നാളെ ഭരണയന്ത്രം തിരിക്കേണ്ട വര്‍ഗമെന്ന നിലയ്ക്കാണ് തൊഴിലാളികള്‍ ഈ പഠനം നടത്തുന്നത്. നിലവില്‍ ധന മൂലധനാധിപത്യത്തിന്റെ കടുത്ത ചൂഷണംമൂലം നട്ടെല്ലൊടിയുന്ന കര്‍ഷകരെയും സ്വയംതൊഴില്‍ ചെറുകിട ഇടത്തരം സംരംഭകരെയും അവരിന്നനുഭവിക്കുന്ന ചൂഷണത്തില്‍നിന്ന് മോചിപ്പിക്കാനുംകൂടിയാണ് തൊഴിലാളി പഠിക്കുന്നത്. തൊഴിലാളികള്‍ വിവര സാങ്കേതികവിദ്യ പരിചയപ്പെടുകയും ഉപയോഗിച്ച് തുടങ്ങുകയുംചെയ്യണം. വിവര സാങ്കേതികവിദ്യ, സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ തത്വശാസ്ത്രം, ലിനക്സ് പരിചയപ്പെടല്‍, ലിനക്സ് ഉപകരണങ്ങള്‍ പരിചയപ്പെടല്‍, ലിബ്രെ ഓഫീസ് (റൈറ്റര്‍, കാല്‍ക്, ഇംപ്രസ്), മലയാളം കംപ്യൂട്ടിങ്, ദൃശ്യമാധ്യമം, ശ്രവ്യമാധ്യമം, ഇന്റര്‍നെറ്റ് ഉപയോഗം, ഇലക്ട്രോണിക് മെയില്‍, സാമൂഹ്യകൂട്ടായ്മ തുടങ്ങിയവ പരിചയപ്പെടുകയും ഉപയോഗിച്ച് തുടങ്ങുകയും വേണം. അതിലൂടെ കത്തെഴുതുക, ലേഖനങ്ങള്‍ തയ്യാറാക്കുക, കണക്ക് എഴുതുക, ഓഫീസ് നടത്തുക, പഠന സാമഗ്രികളും പ്രദര്‍ശനവും തയ്യാറാക്കുക, പാട്ട് കേള്‍ക്കുക, സിനിമ കാണുക, ഇന്റര്‍നെറ്റ് ഉപയോഗിക്കുക, ഇമെയില്‍ സംവിധാനം ഉപയോഗിക്കുക, സാമൂഹ്യ കൂട്ടായ്മകളില്‍ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങള്‍ചെയ്യാനുള്ള കഴിവ് നേടണം.

വ്യക്തിഗത വിവര വിനിമയാവശ്യങ്ങളോടൊപ്പം യൂണിയനുകളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും കത്തിടപാടുകള്‍ നടത്തുക, അവയുടെയെല്ലാം കണക്കെഴുതി സൂക്ഷിക്കുകയും പ്രതിമാസകണക്കും വാര്‍ഷികകണക്കും തയ്യാറാക്കുക, പ്രസംഗത്തിനും പഠന ക്ലാസുകള്‍ എടുക്കുന്നതിനുമുള്ള പ്രദര്‍ശനം തയ്യാറാക്കുക (മേല്‍പറഞ്ഞവയെല്ലാം ഇംഗ്ലീഷിലും മലയാളത്തിലും ചെയ്യുക), ഇന്റര്‍നെറ്റില്‍നിന്ന് പഠനവുമായോ വിദ്യാഭ്യാസവുമായോ ആരോഗ്യ പരിചരണവുമായോ രോഗവുമായോ മരുന്നുമായോ സാമ്പത്തികമോ രാഷ്ട്രീയമോ താല്‍പ്പര്യമുള്ള മറ്റേതു വിഷയവുമായോ ബന്ധപ്പെട്ട് ലോകത്തെവിടെയുമുള്ള ഏറ്റവും ആധുനിക വിവരങ്ങളടക്കം എടുത്ത് ഉപയോഗിക്കുക തുടങ്ങി വിവരാധിഷ്ഠിതമായ ഏത് പ്രവര്‍ത്തനവും ചെയ്യാനുള്ള കഴിവും നേടണം.

ഒരു വിദഗ്ധന്റെയും കുത്തകസ്ഥാപനങ്ങളുടെയും സഹായം ഇല്ലാതെതന്നെ, സൈബര്‍ലോകത്ത് ഒരു മേല്‍വിലാസം സ്വയം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കണം. തുടര്‍ന്ന് സാമൂഹ്യശൃംഖല വിശദമായി പരിചയപ്പെടുകയും അതില്‍ ഇടപെടുകയും ചെയ്യണം. വിശ്വ വ്യാപക വലയും സാമൂഹ്യശൃംഖലയും പരിചയപ്പെടുക, സാമൂഹ്യശൃംഖലകള്‍, സ്വയംപ്രകാശനത്തിനുള്ള വേദികളായ ബ്ലോഗുകള്‍, വെബ്സൈറ്റുകള്‍, സ്വതന്ത്ര വിശ്വവിജ്ഞാന കോശമായ വിക്കീപീഡിയ തുടങ്ങിയവ ഉപയോഗിക്കാനും പഠിക്കണം. അതിലൂടെ ലോകവിജ്ഞാന സ്രോതസ്സുകള്‍ കണ്ടെത്താനും അവരവരുടെ ജീവിതാവശ്യങ്ങളുമായോ തൊഴില്‍പരമായ ആവശ്യങ്ങളുമായോ സാമൂഹ്യാവശ്യങ്ങളുമായോ ബന്ധപ്പെട്ട വിവരവും വിജ്ഞാനവും ലഭ്യമാക്കാനും ഉപയോഗിക്കാനും ഉള്ള കഴിവും സാമൂഹ്യ ശൃംഖലയില്‍ ഇടപെടാനും അവ ഉപയോഗിക്കാനുമുള്ള കഴിവും ബ്ലോഗുകള്‍ ഉണ്ടാക്കാനും ഉപയോഗിക്കാനുമുള്ള കഴിവും നേടണം.

വ്യക്തിപരമായ ആശയപ്രകാശനത്തിനും സംഘടനയുടെ പ്രചാരണപ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കാവുന്നതും അവരവര്‍ക്ക് പറയാനുള്ളത് മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ളതുമായ വേദികളും ഇടങ്ങളും സൃഷ്ടിച്ച് അവ നിലനിര്‍ത്തി ഉപയോഗിക്കാനുള്ള കഴിവും ലോകത്തിനു പറയാനുള്ളത് കേള്‍ക്കാനും സമാന ചിന്താഗതിക്കാരായ സുഹൃത്തുക്കളെ ഉണ്ടാക്കാനും വിശ്വവിജ്ഞാനകോശം വിരല്‍ത്തുമ്പിലാക്കാനും അതിലേക്ക് ഓരോരുത്തര്‍ക്കും അറിയുന്ന കാര്യങ്ങളും സമാഹരിക്കാന്‍ കഴിയുന്ന കാര്യങ്ങളും നല്‍കി സ്വതന്ത്ര വിജ്ഞാനകോശം വികസിപ്പിക്കാനും പ്രാപ്തരാകണം. വെബ്സൈറ്റ് വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള കഴിവും നേടണം.

വെബ്സൈറ്റ് ഉപയോഗിച്ച് സംഘടനകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തത്സമയ ശൃംഖലാ ബന്ധം സൃഷ്ടിച്ച് പ്രവര്‍ത്തിപ്പിക്കുക, അതിലൂടെ അംഗത്വം, വരിസംഖ്യാ പിരിവ്, ക്വോട്ട അടയ്ക്കല്‍, വരവ് ചെലവ് കണക്ക്, പ്രചാരണപ്രക്ഷോഭ പരിപാടികള്‍, പരാതി പരിഹാരം തുടങ്ങി വിവിധ തലങ്ങളിലുള്ള സംഘടനാ ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സംഘടനാ പ്രവര്‍ത്തനം ചടുലമായും കാര്യക്ഷമമായും നടക്കുന്നു എന്ന കാര്യം എല്ലാ തലത്തിലും പരിശോധിച്ച് ആവശ്യമായ പരിഹാര നടപടി നിര്‍ദേശിക്കാനും അങ്ങനെ സംഘടന സജീവമാക്കാനുമുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കാനുള്ള പരിചയം ആര്‍ജിക്കണം. തുടര്‍ന്ന് പൊതു സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെയും ബജറ്റിങ്, വരവ് ചെലവ് കണക്കുകളുടെ പരിശോധന, ബജറ്റ് വിശകലനം, സ്ഥാപനാസൂത്രണം, നടത്തിപ്പ്, പരിശോധന തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആധുനിക വിവരസങ്കേതങ്ങള്‍ ഉപയോഗിച്ച് ചെയ്യാന്‍ ശീലിക്കണം. ഭരണപരിഷ്കാരം ഒരു തുടര്‍പ്രക്രിയയായി നടത്താനുള്ള ഉപാധികളായി വിവര സാങ്കേതികോപകരണങ്ങള്‍ ഉപയോഗിക്കാനുള്ള കഴിവും നേടണം. അങ്ങനെ നേടുന്ന അറിവും പരിചയവും ഉപയോഗിച്ച് ഭരണവും ആസൂത്രണവും പ്രാദേശിക ഭാഷാ വികസനവും അടക്കമുള്ള കാര്യങ്ങളില്‍ പഠനഗവേഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയാണ് കാലഘട്ടം തൊഴിലാളികളില്‍ അര്‍പ്പിക്കുന്ന പ്രധാനപ്പെട്ട ഒരു കടമ. (അവസാനിച്ചു)

തൊഴിലാളിവര്‍ഗവും വിവരസാങ്കേതിക വിദ്യയും

കെ ചന്ദ്രന്‍പിള്ള
വിവര വിനിമയ സാങ്കേതികവിദ്യ കൈകാര്യംചെയ്യാന്‍ തൊഴിലാളിപ്രവര്‍ത്തകരും തൊഴിലാളികളും കൂടുതല്‍ മുന്നോട്ടുവരേണ്ടതുണ്ട്. കേവലമായി വിവര സാങ്കേതികവിദ്യ പഠിക്കുക, പഠിപ്പിക്കുക, പ്രയോഗിക്കുക എന്നതുമാത്രമല്ല, തൊഴിലാളിവര്‍ഗ മുന്നേറ്റത്തില്‍ വിവര സാങ്കേതിക വിദ്യയുടെ കൂടുതല്‍ പ്രയോഗസാധ്യതകള്‍ കണ്ടെത്തുകയും ഫലദായകമാക്കുകയും ചെയ്യുന്നതിനുള്ള പഠനഗവേഷണങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്.

തൊഴില്‍മേഖലകളില്‍ കംപ്യൂട്ടര്‍ ഏര്‍പ്പെടുത്തി തൊഴില്‍ നശിപ്പിക്കുന്നതിനെതിരായ സമരത്തില്‍ തൊഴിലാളി സംഘടനകള്‍ ഏര്‍പ്പെട്ടിരുന്നത് പലരും ഓര്‍ക്കുന്നുണ്ടാകും. തൊഴിലാളികളെ വിവര സാങ്കേതിക വിദ്യ പഠിപ്പിക്കാന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനം മുതിരുന്നതിനെ ഒട്ടൊരു സംശയത്തോടെ ചോദ്യംചെയ്യുന്നവരുമുണ്ടാകും. വിവര സാങ്കേതികവിദ്യയ്ക്ക് തൊഴില്‍ നശിപ്പിക്കാനുള്ള കഴിവ് നല്ലവണ്ണം മനസിലാക്കിയതുകൊണ്ടുതന്നെയാണ് തൊഴിലാളികളുടെ അടിയന്തര താല്‍പ്പര്യം സംരക്ഷിക്കാന്‍ അന്ന് സര്‍ക്കാര്‍ കൊണ്ടുവന്ന നയപരിപാടികളെ എതിര്‍ത്തത്. അത് കംപ്യൂട്ടറിനോടോ സാങ്കേതികവിദ്യയോടോ ഉള്ള എതിര്‍പ്പായിരുന്നില്ലെന്നും മറിച്ച്, തൊഴില്‍ നശിപ്പിച്ച് തൊഴിലാളികളെ വഴിയാധാരമാക്കുന്നതിനോടുള്ള എതിര്‍പ്പാണെന്നും അന്നേ വ്യക്തമാക്കപ്പെട്ടതാണ്. എത്രയോ നാളായി കംപ്യൂട്ടറോ വിവര സാങ്കേതിക വിദ്യയോ വിന്യസിക്കുന്നതിനെ തൊഴിലാളിസംഘടനകള്‍ എതിര്‍ക്കുന്നില്ലെന്നു മാത്രമല്ല, പലപ്പോഴും തങ്ങള്‍ പണിയെടുക്കുന്ന വ്യവസായങ്ങളുടെ നവീകരണത്തിന് അവ ശരിയായ രീതിയില്‍ ഉപയോഗിക്കണമെന്ന ആവശ്യം ഉയര്‍ത്തിപ്പോരുകയാണ്. പക്ഷേ, ഇന്നും മുതലാളിത്തം വിവരസാങ്കേതിക വിദ്യ സാമൂഹ്യനന്മയ്ക്കായി ഉപയോഗിക്കാന്‍ തയ്യാറായിട്ടില്ല. ലാഭേച്ഛമാത്രമാണ് അവരുടെ പരിഗണനാ വിഷയം.

വിവര സാങ്കേതികവിദ്യയുടെ ഇന്നത്തെ പ്രത്യേകത അത് കടലാസ് ഉപയോഗിച്ചുള്ള എഴുത്തും അച്ചടിയും നേരിട്ട പരിമിതികള്‍ മറികടക്കാന്‍ പര്യാപ്തമാണെന്നതാണ്. കടലാസിനുപകരം കാന്തിക ഇലക്ട്രോണിക് ഓര്‍മയും, എഴുത്തിനും അച്ചുനിരത്തുന്നതിനും പകരം കീബോര്‍ഡുപയോഗിച്ചുള്ള വിവര സന്നിവേശനവും സാധ്യമായിരിക്കുന്നു. മുന്‍കാലത്ത് ഒരേകാര്യം ആവര്‍ത്തിക്കാന്‍ വീണ്ടും എഴുതുകയോ ടൈപ്പ്ചെയ്യുകയോ ടൈപ്പ് സെറ്റു ചെയ്യുകയോ വേണ്ടിയിരുന്നു. എന്നാല്‍, പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ ഒരിക്കല്‍ സന്നിവേശിപ്പിക്കപ്പെട്ടത് വീണ്ടും ചെയ്യേണ്ടതില്ല. അവ എത്രകാലം കഴിഞ്ഞും എത്ര വേണമെങ്കിലും ആവര്‍ത്തിച്ച് പകര്‍പ്പെടുക്കാവുന്നതാണ്. മാത്രമല്ല, പകര്‍ത്തുകയും മാറ്റം വരുത്തുകയും ചെയ്യുന്ന സൗകര്യങ്ങള്‍ ഉപയോഗിച്ച് വിവര വിശകലനവും പുതിയ വിവരവിജ്ഞാന സൃഷ്ടിയും സാധ്യമാക്കുന്നു. ചുരുക്കത്തില്‍ വിവര സാങ്കേതിക വിദ്യ തത്സമയ വിവരശേഖരണം, സംഭരണം, കൈമാറ്റം, അവയുടെ സമ്മിശ്ര പ്രയോഗത്തിലൂടെ വിവര വിശകലനം, പുതിയ വിവര സൃഷ്ടി, വിവര ഉപഭോഗം എന്നിവയ്ക്കെല്ലാമുള്ള സങ്കേതമാണ്.

സമൂഹത്തിന്റെ വിവരലഭ്യത വര്‍ധിപ്പിക്കാന്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം. പൊതുഭരണം, സ്ഥാപന ഭരണം, പണം കൈമാറ്റം, ബാങ്കിങ്, ഇന്‍ഷുറന്‍സ്, അരോഗ്യ പരിപാലനം, വിദ്യാഭ്യാസം, കമ്പോളപ്രവേശം, വിപണനം, ഗതാഗതം, വിതരണം, സംസ്കാരം, പ്രാദേശിക ഭാഷാവികസനം തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളുടെയും വിവരം വിനിയോഗ ഘടകങ്ങള്‍ ദൂരസമയ പരിമിതികളില്ലാതെ തത്സമയം നടത്താം. ചരക്കുകളുടെ കടത്ത് മാത്രമാണ് സമയമെടുക്കുന്ന ഘടകം. മേല്‍പ്പറഞ്ഞ സാധ്യതകളുപയോഗിച്ച് ആസൂത്രണം എല്ലാ തലത്തിലും കൊണ്ടുവരാം. സൂക്ഷ്മതലത്തിലും സ്ഥൂലതലത്തിലും ആസൂത്രണം സാധ്യമായിരിക്കുന്നു. ഒരു പ്രദേശത്ത് എത്ര ആളുകള്‍, അവരുടെ ആഹാരരീതിക്കനുസരിച്ച് ആവശ്യമായ ഭക്ഷ്യപദാര്‍ഥങ്ങളുടെ അളവ്, അവയുടെ ഉപഭോഗ സമയക്രമം, അവയുടെ ലഭ്യത, ഉല്‍പ്പാദനം, ഇറക്കുമതി എന്നിങ്ങനെ വിവിധ ഘടകങ്ങളുടെ വിവരം ശേഖരിച്ച് സംഭരിച്ച് അതുപയോഗിച്ച് ആവശ്യവും ലഭ്യതയും പൊരുത്തപ്പെടുത്തി കമ്പോളം ക്രമീകരിക്കാന്‍ സൂക്ഷ്മവിവരങ്ങളില്‍ നിന്ന് സ്ഥൂലതലാസൂത്രണം സാധ്യമായിരിക്കുന്നു. പ്രാദേശിക വിവരങ്ങള്‍ ഉല്‍ഗ്രഥിച്ച് സംസ്ഥാനതലത്തിലും രാജ്യതലത്തിലും സാര്‍വദേശീയതലത്തിലും കമ്പോളാസൂത്രണം സാധ്യമാണ്. അതോടെ കമ്പോളം സമൂഹത്തിന് വിധേയമാക്കാനുള്ള ഉപാധി തയ്യാറാകും. പിന്നീട് ആവശ്യമായത് അത് നടപ്പാക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും സാമൂഹ്യ ഇടപെടലുമാണ്. തത്സമയം എത്ര വിവരവും എത്ര ദൂരേക്കും എത്തിക്കാനും കൈകാര്യംചെയ്യാനും കഴിയുന്നു എന്നത്, മറ്റ് ഒട്ടേറെ പ്രയോഗസാധ്യതകള്‍ സൃഷ്ടിക്കുന്നുണ്ട്. അവയെല്ലാം ഇന്നും കണ്ടെത്തപ്പെട്ടിട്ടില്ല. കണ്ടെത്തപ്പെട്ടവയെല്ലാം പ്രയോഗിക്കപ്പെടുന്നുമില്ല.

വിവര സാങ്കേതികവിദ്യയുടെ പ്രയോഗസാധ്യതകള്‍ വളരെ പരിമിതമായ രീതിയില്‍മാത്രമാണ് നിലവിലുള്ള മൂലധനാധിഷ്ഠിത വ്യവസ്ഥ ഉപയോഗപ്പെടുത്തുന്നത്. മുതലാളി ആസൂത്രണ സാധ്യത ഉപയോഗിക്കുന്നത് ഉല്‍പ്പാദനാസൂത്രണത്തിന് മാത്രമാണ്. വിപണനാസൂത്രണം മുതലാളിക്ക് വഴങ്ങുന്നതല്ല. കാരണം, കമ്പോളത്തില്‍ മറ്റ് മുതലാളിമാരും വരും. അവിടെ അരാജകത്വം നിലനില്‍ക്കുന്നു. കമ്പോളത്തിലെ അരാജകത്വം മാറ്റാന്‍ വിവര സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍, ഉല്‍പ്പാദനംമുതല്‍ വിനിമയവും വിതരണവും ഉപഭോഗവുംവരെ മൊത്തം കമ്പോളവും സമഗ്രമായ ആസൂത്രണത്തിന് വിധേയമാക്കാന്‍, ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാന്‍ പക്ഷേ, ഒറ്റപ്പെട്ട മുതലാളിക്ക് കഴിയില്ല. ഒരു വ്യവസ്ഥ എന്ന നിലയില്‍ മുതലാളിത്തത്തിന് സമഗ്രമായ കമ്പോളാസൂത്രണത്തില്‍ താല്‍പ്പര്യവുമുണ്ടാവില്ല. കാരണം, ആവശ്യവും ലഭ്യതയും കൃത്യമായി ആസൂത്രണംചെയ്താല്‍, ആവശ്യമായത്ര ഉല്‍പ്പാദിപ്പിച്ച് വിതരണം ക്രമീകരിച്ചാല്‍, കമ്പോളത്തിലെ അരാജകത്വം ഇല്ലാതായാല്‍, മുതലാളിത്ത വ്യവസ്ഥ അപകടത്തിലാകും. അതിനാല്‍ മുതലാളിത്തം ഈ സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗിക്കില്ല. ശാസ്ത്രസാങ്കേതിക സിദ്ധികളുടെ സാമൂഹ്യോന്മുഖ ഉപയോഗത്തിന്റെ കാര്യത്തില്‍ മുതലാളിത്തത്തിന് അതിന്റെ പുരോഗമന സ്വഭാവം നഷ്ടപ്പെട്ടു. വിവര സാങ്കേതിക വിദ്യ മാത്രമല്ല, ജൈവ സാങ്കേതിക വിദ്യയും നാനോ സാങ്കേതിക വിദ്യയും പാരമ്പര്യേതര ഊര്‍ജവുമടക്കം ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍ ഉപയോഗിച്ച് സമൂഹത്തെ മുന്നോട്ടു നയിക്കാന്‍ ലാഭേച്ഛയാല്‍ നയിക്കപ്പെടുന്ന മുതലാളിത്തത്തിന് കഴിയാതായിരിക്കുന്നു.

അതേസമയം സോഷ്യലിസത്തിന്റെ മുഖമുദ്ര കമ്പോളത്തിന്റെ ഈ സമഗ്രാസൂത്രണമാണ്. തൊഴിലാളി വര്‍ഗത്തിന് സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള വളരെ പ്രധാനപ്പെട്ട ഉപാധിയാണ് വിവര സാങ്കേതിക വിദ്യ. അതുപയോഗിച്ച് ഓരോ ദിവസവും ഓരോ ആഴ്ചയും ഓരോ മാസവും ഓരോ വര്‍ഷവും ആവശ്യവും ലഭ്യതയും കണക്കാക്കി അവ തമ്മില്‍ പൊരുത്തപ്പെടുത്തിയും പൊരുത്തക്കേടുകള്‍ പരിഹരിക്കാന്‍ ആദ്യഘട്ടത്തില്‍ വിതരണം സുതാര്യമായി ജനേച്ഛയോടെയും ജനസമ്മതിയോടെയും ക്രമീകരിച്ചും ഭാവിയില്‍ ഉല്‍പ്പാദനവും ലഭ്യതയും ഉയര്‍ത്താനുള്ള നടപടികള്‍ കൈക്കൊണ്ടും സമൂഹത്തെ മുന്നോട്ടുനയിക്കുകയാണ് സോഷ്യലിസം. ആവശ്യമായിടത്തെല്ലാം കമ്മി നികത്താന്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചും അമിതോപഭോഗവും നാശനഷ്ടങ്ങളും നിയന്ത്രിച്ചും ജനങ്ങളുടെ ആവശ്യം നിറവേറ്റാനും അതേസമയം പരിസ്ഥിതിയും വിഭവങ്ങളും സംരക്ഷിക്കാനും സമഗ്രമായ ആസൂത്രണത്തിലൂടെ സോഷ്യലിസത്തില്‍ കഴിയും.

മറ്റൊരു ചോദ്യം ഉയരുന്നത് തൊഴിലാളിവര്‍ഗത്തിന് ഈ ശാസ്ത്രവും സാങ്കേതികവിദ്യയും വഴങ്ങുമോ എന്നതാണ്. എഴുതാനും വായിക്കാനും സംസാരിക്കാനും കേള്‍ക്കാനും ചിത്രം വരയ്ക്കാനും പാട്ട് പാടാനും നിര്‍മാണപ്രവര്‍ത്തനത്തിനും ചരക്കുകള്‍ വില്‍ക്കാനും വാങ്ങാനും പണമിടപാട് നടത്താനും വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും സംഘാടനത്തിനും സമരത്തിനും ഭരണത്തിനും ആസൂത്രണത്തിനും മറ്റുമാണ് വിവര സാങ്കേതിക വിദ്യ ഉപയോഗിക്കപ്പെടുന്നത്. അതെല്ലാം നിലവില്‍ നടത്തുന്നത് തൊഴിലാളികള്‍തന്നെയാണ്. മാത്രമല്ല, വിവര സാങ്കേതിക വിദ്യതന്നെ തൊഴിലാളികളുടെ സൃഷ്ടിയാണ്. മുതലാളിത്തം അത് ക്രോഡീകരിച്ച് സ്വന്തമാക്കാന്‍ പേറ്റന്റ് നിയമം ഏര്‍പ്പെടുത്തി തൊഴിലാളികളില്‍നിന്ന്് ഉടമസ്ഥാവകാശം തട്ടിയെടുക്കുകയാണ് ചെയ്തത്. അതിന് അവരെ സഹായിച്ചത് ഭരണകൂടത്തില്‍ അവര്‍ക്കുള്ള വര്‍ഗാധിപത്യമാണ്്. പക്ഷേ, വിവര സങ്കേതിക വിദ്യയുടെ യഥാര്‍ഥ ഉടമസ്ഥരായ വിവര സാങ്കേതിക തൊഴിലാളികള്‍ സ്വന്തമായി സങ്കേതങ്ങളും ഉപകരണങ്ങളും അവയ്ക്ക് പൊതു ഉടമസ്ഥതാ സമ്പ്രദായവും സൃഷ്ടിച്ച് മുതലാളിത്തത്തെ വിജയകരമായി വെല്ലുവിളിച്ചതിന്റെ ചരിത്രമാണ് സ്വതന്ത്ര സോഫ്റ്റ്വെയറിന്റേത്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പൊതു ഉടമസ്ഥതയുടെ ശക്തിയും ശരിയും സാധ്യതകളും വെളിപ്പെടുത്തുകകൂടി ചെയ്യുന്നു. മാത്രമല്ല, ഉടമസ്ഥാവകാശത്തിന്മേല്‍ കെട്ടിപ്പടുത്ത സ്വകാര്യ സ്വത്തുടമസ്ഥതയുടെയും മുതലാളിത്തത്തിന്റെയും യുക്തിരാഹിത്യവും സ്വതന്ത്ര സോഫ്റ്റ്വെയര്‍ വെളിപ്പെടുത്തുന്നു.

ഉടമസ്ഥതയല്ല, മറിച്ച് ഉടമസ്ഥാവകാശംമാത്രമാണ് മൂലധന ഉടമകളുടേത്. യഥാര്‍ഥ ഉടമസ്ഥത ആ ഉപാധികള്‍ ഉപയോഗിക്കുന്നവരില്‍ നിക്ഷിപ്തമാണെന്ന് സ്വതന്ത്ര സോഫ്റ്റ്വെയറിലൂടെ സോഫ്റ്റ്വെയര്‍ തൊഴിലാളികള്‍ തെളിയിച്ചു. ഭൗതിക സ്വത്തിന്റെ കാര്യത്തിലും അതുതന്നെയാണ് സ്ഥിതി. മുതലാളിത്തം ഭൗതിക സ്വത്തിനും ബൗദ്ധിക സ്വത്തിനും നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം സ്വത്തവകാശത്തിനാണ് നല്‍കുന്നത്. അതുതന്നെ ആ വ്യവസ്ഥയുടെ ദൗര്‍ബല്യം വെളിപ്പെടുത്തുന്നു. സ്വത്തവകാശംകൊണ്ട് ഒന്നും ഉല്‍പ്പാദനക്ഷമമാകില്ല. അതിന് അവ ആരെങ്കിലും ഉപയോഗിക്കണം. അത് പണിയെടുക്കുന്ന തൊഴിലാളികളോ കര്‍ഷകരോ ആണ് ചെയ്യുക. സമ്പത്തുല്‍പ്പാദിപ്പിക്കാന്‍ തൊഴിലാളിയോ കര്‍ഷകനോ പണിയെടുക്കുകതന്നെ വേണം. എങ്കിലേ ഭൗതിക സ്വത്തായാലും ബൗദ്ധിക സ്വത്തായാലും ഉല്‍പ്പാദനക്ഷമമാകൂ. അതായത് സ്വത്തവകാശം കൃത്രിമവും അടിച്ചേല്‍പ്പിച്ചതുമാണ്. യഥാര്‍ഥ ഉടമസ്ഥത സമൂഹത്തിന്റേതാണ്. ഉപയോഗിക്കുന്നതാകട്ടെ പണിയെടുക്കുന്നവരുമാണ്. പണിയെടുക്കുന്നവരെ സംബന്ധിച്ചിടത്തോളം ബൗദ്ധിക സ്വത്ത് സ്വന്തമാണ്. ആര്‍ക്കും അത് തട്ടിപ്പറിക്കാനോ ഉടമാവകാശം സ്ഥാപിക്കാനോ കഴിയില്ല. ഒരാള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതിനേക്കാള്‍ അധികം ഉല്‍പ്പാദനോപാധികള്‍ ആരെങ്കിലും കൈയടക്കിവച്ചാലും അവ ഉപയാഗിക്കാനാവില്ല.

സ്വകാര്യ കുത്തക സോഫ്റ്റ്വെയറുകളേക്കാള്‍ വേഗത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഗുണമേന്മയിലും സ്വീകാര്യതയിലും മുന്നേറുകയാണ്. അങ്ങനെ സ്വകാര്യ സ്വത്തുടമസ്ഥതയുടെ യുക്തിരാഹിത്യം വെളിപ്പെടുത്തുക കൂടി ചെയ്യുന്നു സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ വിജയം. ആ സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആയിരിക്കണം തൊഴിലാളികളുടെ വിവര സാങ്കേതിക പഠനത്തിന്റെ ഉപാധി. അതോടൊപ്പം വിവിധ മാനേജ്മെന്റ് രീതികളും ആസൂത്രണ സങ്കേതങ്ങളും തൊഴിലാളികള്‍ സ്വായത്തമാക്കണം.
(അവസാനിക്കുന്നില്ല)

2013 ജനുവരി 10, വ്യാഴാഴ്‌ച

പകുതി ആകാശം സ്ത്രീകളുടേത്

പ്രകാശ് കാരാട്ട്

സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ ദ്വൈവാര പംക്തി "ദിശ" ദേശാഭിമാനിയില്‍. ലോകരാഷ്ട്രീയ ചലനങ്ങളെ കമ്യൂണിസ്റ്റ് വീക്ഷണകോണിലൂടെ വിലയിരുത്തുന്ന പംക്തിയിലെ ആദ്യലേഖനം

ഡല്‍ഹിയില്‍ ഇരുപത്തിമൂന്നുകാരി വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായ ഭയാനകമായ സംഭവം രാജ്യത്തെമ്പാടും വന്‍ പ്രതിഷേധം ഉയര്‍ത്തി; പ്രത്യേകിച്ചും യുവജനങ്ങളില്‍. ലൈംഗികാതിക്രമങ്ങളും സ്ത്രീകള്‍ക്കെതിരായ അക്രമവും തടയുന്നതിനുള്ള നിയമങ്ങള്‍ കര്‍ക്കശമാക്കണമെന്ന് ഈ ദുരന്തം നമ്മെ ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുകയാണ്. പൊലീസ് സംവിധാനം മെച്ചപ്പെടുത്തേണ്ടതിന്റെയും കാലവിളംബം കൂടാതെ നീതി ലഭ്യമാക്കേണ്ടതിന്റെയും അനിവാര്യതയിലേക്കും ഈ ദുരന്തം നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. സമൂഹത്തില്‍ സ്ത്രീകളുടെ താഴ്ന്ന പദവിയും ആഴത്തില്‍ വേരൂന്നിയ പുരുഷാധിപത്യ മനോഭാവവും ലൈംഗികവസ്തുവായി മാത്രം സ്ത്രീകളെ കാണുന്ന മനോഭാവവും സ്ത്രീകളോടുള്ള തുല്യതാനിഷേധവും മറ്റുമാണ് പൊതുവെ സമരത്തില്‍ ഉയര്‍ന്നുവന്നത്. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞ് നിരവധി യുവതീ- യുവാക്കള്‍ ധീരമായി രംഗത്തിറങ്ങിയതാണ് ഏറെ ആശാവഹം.

സമരത്തിന്റെയും ഇതുമായി ബന്ധപ്പെട്ട സംവാദങ്ങളുടെയും ആശാവഹമായ കാര്യങ്ങളാണ് മേല്‍പ്പറഞ്ഞത്. സ്ത്രീകള്‍ക്ക് തുല്യതയും നീതിയും ഉറപ്പ് വരുത്തുന്നതിനുള്ള പോരാട്ടം ക്ലേശങ്ങള്‍ നിറഞ്ഞതാണ്. ദുരന്തവുമായി ബന്ധപ്പെട്ട് പുരുഷാധിപത്യനിലപാടില്‍ നിന്നുകൊണ്ട് ലൈംഗികച്ചുവയുള്ള പിന്തിരിപ്പന്‍ വീക്ഷണങ്ങളും കാണാനിടയായി. രാഷ്ട്രീയക്കാരുടെയും മതനേതാക്കളുടെയും സാമൂഹ്യ-സമുദായനേതാക്കളുടെയും ഒന്നിനുപുറകെ ഒന്നായി വന്ന പ്രസ്താവനകള്‍ പുരുഷാധിപത്യ വീക്ഷണങ്ങള്‍ എത്രത്തോളം രൂക്ഷമാണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്.

ബലാത്സംഗം പ്രധാനമായും നടക്കുന്നത് പാശ്ചാത്യജീവിതരീതി സ്വീകരിച്ച നഗരപ്രദേശമായ "ഇന്ത്യ" യിലാണെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് നടത്തിയ പ്രഖ്യാപനം. അദ്ദേഹത്തിന്റെ അഭിപ്രായമനുസരിച്ച് ഇത്തരം സംഭവങ്ങള്‍ "ഭാരത"ത്തില്‍ അതായത്, ഗ്രാമങ്ങളില്‍ നടക്കുന്നില്ല. "നിങ്ങള്‍ ഈ രാജ്യത്തിലെ ഗ്രാമങ്ങളിലേക്കും വനത്തിലേക്കും പോകൂ. അവിടങ്ങളില്‍ കൂട്ട ബലാത്സംഗങ്ങളോ ലൈംഗികാതിക്രമങ്ങളോ നടക്കുന്നില്ല." അദ്ദേഹത്തിന്റെ ഈ പ്രസ്താവന യഥാര്‍ഥ വസ്തുതകളുടെ വികൃതാനുകരണമാണ്. ലൈംഗികാതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് ഗ്രാമീണമേഖലകളിലാണ്. അവിടെ അതിന് ഇരയാകുന്നത് ദളിത്- ആദിവാസി വിഭാഗത്തില്‍പ്പെട്ടവരും കര്‍ഷകത്തൊഴിലാളികളുമടക്കമുള്ള ദരിദ്ര സ്ത്രീകളാണ്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ സ്ത്രീകള്‍ വര്‍ധിച്ച തോതില്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്നുവെന്നതാണ് യാഥാര്‍ഥ്യം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഗ്രാമപ്രദേശങ്ങളില്‍ ബലാത്സംഗം ചെയ്യപ്പെടുന്നതായുള്ള വാര്‍ത്തകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രാചീന ഇന്ത്യന്‍ സമൂഹത്തില്‍ ഇത്തരം സംഭവങ്ങളൊന്നുമില്ലെന്ന ഭഗവതിന്റെ നിരീക്ഷണം വസ്തുതാവിരുദ്ധമാണ്. മനുസ്മൃതിയിലെന്നപോലെ സ്ത്രീവിരുദ്ധ പുരുഷാധിപത്യസമീപനങ്ങള്‍ എല്ലാ കാലത്തും ഉണ്ടായിരുന്നുവെന്ന് കാണാം. ഈ വീക്ഷണങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന വ്യാപകമായ വിമര്‍ശം ആര്‍എസ്എസ് മേധാവിയെ ഒരുതരത്തിലും അലോസരപ്പെടുത്തിയില്ല. രണ്ട് ദിവസത്തിന് ശേഷം ഭഗവത് സ്ത്രീകള്‍ക്കെതിരായ നിലപാട് ആവര്‍ത്തിച്ചു. ഭാര്യയും ഭര്‍ത്താവും ഒരു "സാമൂഹ്യക്കരാറിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാണെ"ന്ന് പറഞ്ഞ ഭഗവത്, ഇതനുസരിച്ച് "സ്ത്രീകള്‍ വീട്ടുകാര്യങ്ങള്‍ നോക്കുകയാണ് വേണ്ടത്. ഭര്‍ത്താവിന്റെ ചുമതല വീടിനുവേണ്ടി സമ്പാദിക്കലും" എന്ന് അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ ആശയം ഇതാണ്. സ്ത്രീകളുടെ ഇടം വീടാണ്. വിദ്യാഭ്യാസം ചെയ്യുകയും ജോലിസമ്പാദിച്ച് പണമുണ്ടാക്കി മറ്റ് പൗരന്മാര്‍ക്കൊപ്പം തുല്യതയോടെ ജീവിക്കുകയും ചെയ്യുന്നത് പാശ്ചാത്യ ആശയം മാത്രമാണ്.

ഛത്തീസ്ഗഢ് വനിതാകമീഷന്‍ അധ്യക്ഷ വിഭാറാവുവിന്റെ പ്രസ്താവനയിലും ആര്‍എസ്എസിന്റെ മനോഭാവം പ്രതിഫലിക്കുന്നുണ്ട്. പാശ്ചാത്യസംസ്കാരത്തിന്റെ സ്വാധീനത്തില്‍ പെട്ട വനിതകള്‍ വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും തെറ്റായ സൂചനകളാണ് നല്‍കുന്നതെന്നും ഈ സൂചനകളാണ് പുരുഷന്മാരെ മോശം പെരുമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നുമാണ് വിഭാറാവു പറഞ്ഞത്. ആന്ധ്രയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ബോട്സ സത്യനാരായണ പറഞ്ഞതും സ്ത്രീകളെപ്പറ്റിയുള്ള ഇത്തരം വികലമായ വീക്ഷണത്തിനുദാഹരണമാണ്. ഡല്‍ഹിയിലെ പെണ്‍കുട്ടി രാത്രികാലത്ത് സഞ്ചരിച്ചതുകൊണ്ടാണ് കൂട്ടബലാത്സംഗത്തിനിരയായത് എന്നാണ് അദ്ദേഹം തട്ടിവിട്ടത്. പ്രശ്നം കൂടുതല്‍ വഷളാക്കിക്കൊണ്ട് കോണ്‍ഗ്രസ് എംപി അഭിജിത്് മുഖര്‍ജി പറഞ്ഞത്, പ്രതിഷേധിച്ച യുവതികള്‍ "ചായംതേച്ച പരിഷ്കാരികളായ സ്ത്രീകളാണ്, അവര്‍ വിദ്യാര്‍ഥിനികളല്ല" എന്നാണ്.

ധീരയായ പെണ്‍കുട്ടിയുടെ ഓര്‍മകളെപ്പോലും അപമാനിച്ചത് ആള്‍ദൈവമായ അസറാമാണ്. മതപ്രഭാഷണത്തിനിടയില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം ആരെയും ഞെട്ടിപ്പിക്കുന്നതാണ്. മദ്യപിച്ച് അക്രമാസക്തരായ ആറ് പുരുഷന്മാര്‍ ഓരോരുത്തരോടും അവരെ സഹോദരനായാണ് കാണുന്നതെന്ന് പറഞ്ഞ് ദയവിനുവേണ്ടി യാചിച്ചിരുന്നെങ്കില്‍ യുവതിക്ക് ഈ ദുരന്തമുണ്ടാകില്ലെന്നായിരുന്നു അസറാമിന്റെ പ്രസ്താവന. ഒരു ഭാഗത്തു നിന്നുമാത്രം തെറ്റുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്തിലെ ബിജെപി നേതാക്കളില്‍നിന്ന് എല്ലാ പ്രോത്സാഹനവും ലഭിക്കുന്ന ഈ മനുഷ്യനെതിരെ, ആശ്രമത്തിലെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടും ലൈംഗിക അധിക്ഷേപം സംബന്ധിച്ചും കേസുണ്ടെന്നോര്‍ക്കണം. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനും അവരുടെ സുരക്ഷ ഉറപ്പ് വരുത്താനുമായി നിരവധി നിര്‍ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ ചിലത് പിന്തിരിപ്പന്‍ സ്വഭാവമുള്ളതാണ്. പുരുഷന്മാരെ പ്രകോപിപ്പിക്കാത്ത വിധത്തില്‍ സ്ത്രീകള്‍ പെരുമാറണമെന്ന വീക്ഷണത്തില്‍ അധിഷ്ഠിതമായ നിര്‍ദേശങ്ങളാണ് ഇവയില്‍ ചിലത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒന്നിച്ചുള്ള സഹവിദ്യാഭ്യാസം ഉപേക്ഷിക്കണമെന്ന ജമാഅത്ത് ഇ ഇസ്ലാമി ഹിന്ദിന്റെ നിര്‍ദേശം ഇതിലൊന്നാണ്. വിവിധ വസ്ത്രധാരണ രീതിയും നിര്‍ദേശിക്കപ്പെട്ടു. ഖാപ്പ് പഞ്ചായത്താകട്ടെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കുന്നത് നിരോധിക്കണമെന്ന് നിര്‍ദേശിച്ചു. പെണ്‍കുട്ടികള്‍ ഓവര്‍കോട്ട് ധരിക്കണമെന്നതാണ് പുതുച്ചേരി സര്‍ക്കാരിന്റെ നിര്‍ദേശം. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ തുല്യമായ പദവി നല്‍കാമോ എന്നതാണ് കാതലായ പ്രശ്നം. അതായത് വീട്ടില്‍നിന്ന് പുറത്തിറങ്ങി മറ്റെല്ലാ പൗരന്മാരെയും പോലെ വിദ്യാഭ്യാസം നേടാനും ജോലിചെയ്യാനും മറ്റ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും സ്ത്രീകള്‍ക്ക് അധികാരമുണ്ടോ?

സ്വന്തം വീട്ടിലും പൊതുസ്ഥലത്തും ആക്രമണങ്ങളില്‍നിന്ന് അവര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുമോ എന്നതാണ് പ്രശ്നം. സ്ത്രീകളുടെ തുല്യപദവിക്കും രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരികമേഖലകളില്‍ അവരുടെ പങ്കാളിത്തത്തിനും വേണ്ടിയാണ് പോരാട്ടം. സ്ത്രീകളെക്കുറിച്ചുള്ള പിന്തിരിപ്പന്‍, പുരുഷാധിപത്യ സാമൂഹ്യവീക്ഷണങ്ങള്‍ ചെറുത്തു തോല്‍പ്പിക്കണം. ജനാധിപത്യ പരിഷ്കൃതസമൂഹത്തിന് ഇത് അത്യാവശ്യമാണ്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രധാന അജന്‍ഡയായി ഇത് സ്ഥാനം പിടിക്കണം. സ്ത്രീകളെക്കുറിച്ചുള്ള പിന്തിരിപ്പന്‍ സാമൂഹ്യ-സാംസ്കാരികമൂല്യങ്ങള്‍ക്ക് ഇന്നും സമൂഹത്തില്‍ ആധിപത്യമുണ്ടെന്ന കാര്യത്തില്‍ നമ്മള്‍ ബോധവാന്മാരായിരിക്കണം. എല്ലാവിഭാഗം ജനങ്ങളുടെയും കാഴ്ചപ്പാടും മൂല്യബോധവും ഉടച്ചുവാര്‍ത്തുകൊണ്ടുമാത്രമേ പുരുഷാധിപത്യത്തിനും സങ്കുചിതമായ പുരുഷമേല്‍ക്കോയ്മക്കെതിരെയുമുള്ള സമരം മുന്നോട്ടുകൊണ്ടുപോകാനാവൂ. ഈ പോരാട്ടത്തില്‍ കമ്യൂണിസ്റ്റ്- ഇടതുപക്ഷ പ്രസ്ഥാനത്തില്‍പ്പെട്ടവര്‍ക്ക് നേതൃത്വപരമായ പങ്കുവഹിക്കാനുമാവണം.