2015 ജൂലൈ 8, ബുധനാഴ്‌ച

അഴിമതിയുടെ വ്യാപനം

രാജ്യത്ത് പ്രവേശനപരീക്ഷയുമായി ബന്ധപ്പെട്ട അഴിമതികളില്‍ ഏറ്റവും ആസൂത്രിതവും വിപുലവുമാണ് മധ്യപ്രദേശിലെ വ്യാപം അഴിമതി. മെഡിക്കല്‍- എന്‍ജിനിയറിങ് സീറ്റുകളിലേക്കും സര്‍ക്കാര്‍ ഏജന്‍സികളുടെ വിവിധ ഒഴിവിലേക്കും നിയമനം നടത്തുന്നതിന് 1980ല്‍ രൂപംകൊണ്ട സമിതിയാണ് മധ്യപ്രദേശ് പ്രൊഫഷണല്‍ എക്സാമിനേഷന്‍ ബോര്‍ഡ് (എംപിപിഇബി). ഹിന്ദിയില്‍ മധ്യപ്രദേശ് വ്യവസായിക് പരീക്ഷാ മണ്ഡല്‍ എന്നും പറയുന്നു. ഹിന്ദിയിലുള്ള പേരിന്റെ ചുരുക്കെഴുത്ത് എന്ന രീതിയിലാണ് ഈ അഴിമതിക്ക് വ്യാപം എന്ന പേരുലഭിച്ചത്.
വ്യാപം നടത്തിയ പരീക്ഷകളില്‍ 1990 കളില്‍ത്തന്നെ ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും 2009ല്‍ നടത്തിയ പ്രീ മെഡിക്കല്‍ പരീക്ഷ മുതലാണ് വ്യാപകമായി പരാതികള്‍ ഉയര്‍ന്നത്. ഇന്തോറിലെ നേത്രരോഗ വിദഗ്ധന്‍ ആനന്ദ് റായി ഈ പരീക്ഷയിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചതോടെയാണ് വ്യാപം അഴിമതി പൊതുജനമധ്യത്തിലെത്തുന്നത്. ഇതോടെ റായിക്കെതിരെ പല കോണുകളില്‍നിന്നും വധഭീഷണി ഉയര്‍ന്നു. അദ്ദേഹം കോടതിയെ സമീപിച്ചെങ്കിലും മാസം 50,000 രൂപ നല്‍കിയാല്‍മാത്രമേ സുരക്ഷ നല്‍കാനാവൂ എന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. 36,000 രൂപ ശമ്പളമുള്ള സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസറായിരുന്നു അന്ന് റായി. 2015ല്‍ മാത്രമാണ് സര്‍ക്കാര്‍ അദ്ദേഹത്തിന് ഏഴുമണിക്കൂര്‍ സെക്യൂരിറ്റി നല്‍കിയത്. ഭാര്യയും ഗൈനക്കോളജിസ്റ്റുമായ ഗൗരി റായിയെ മൗവിലെ സിവില്‍ ആശുപത്രിയില്‍നിന്ന് സര്‍ക്കാര്‍ പറഞ്ഞുവിടുകയും ചെയ്തു.
പ്രശാന്ത് പാണ്ഡെ എന്ന സോഫ്റ്റ്വെയര്‍ വിദഗ്ധനാണ് അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ച മറ്റൊരാള്‍. സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസമിതിയെ സഹായിക്കുകയും മുന്‍ വിദ്യാഭ്യാസമന്ത്രി ലക്ഷ്മികാന്ത് ശര്‍മയെയും ഖനി രാജാവ് സുധീര്‍ ശര്‍മയെയും മറ്റും അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ തെളിവുകള്‍ ശേഖരിക്കുകയുംചെയ്ത പണ്ഡെയെ കള്ളക്കേസ് കെട്ടിച്ചമച്ച് ശിവരാജ്സിങ് ചൗഹാന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. അന്വേഷണവിവരങ്ങള്‍ പ്രതിപക്ഷത്തിന് ചോര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. പാണ്ഡെ ശേഖരിച്ച തെളിവുകള്‍മൂലം അറസ്റ്റിലായ പ്രതികളുടെ കൂട്ടത്തിലാണ് അദ്ദേഹത്തെയും ജയിലിലടച്ചത്. ജാമ്യത്തിലിറങ്ങിയ അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്നും അദ്ദേഹത്തിന് സുരക്ഷ നല്‍കണമെന്നും ഡല്‍ഹികോടതിയാണ് അവസാനം വിധിച്ചത്. എന്നാല്‍, ഏപ്രില്‍ മാസത്തില്‍ അദ്ദേഹത്തെ വധിക്കാന്‍ ശ്രമമുണ്ടായി. ഭാര്യയോടൊപ്പം ഒരു വിവാഹത്തില്‍ പങ്കെടുത്ത് ഇന്തോറിലെ വസതിയിലേക്ക് മടങ്ങവെയായിരുന്നു വധശ്രമം. കേസില്‍പ്പെട്ട പലരും കൊല്ലപ്പെട്ടതുപോലെ വാഹനാപകടത്തില്‍ അപായപ്പെടുത്താനാണ് ശ്രമമുണ്ടായത്.
ആശിഷ് ചതുര്‍വേദിയാണ് കേസ് പുറത്തുകൊണ്ടുവരാന്‍ സഹായിച്ച മറ്റൊരാള്‍. മൂവരും നടത്തിയ ശ്രമങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ പരീക്ഷാക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നത്. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍ എസ്ഐടി അന്വേഷണത്തിന് 2009ല്‍ ഉത്തരവിട്ടത്. തുടര്‍ന്ന് ഹൈക്കോടതി അന്വേഷണം ഏറ്റെടുത്തപ്പോള്‍ അവരെ സഹായിക്കാനായി 2012ല്‍ എസ്ടിഎഫിനും രൂപം കൊടുത്തു. 92,176 രേഖ ഇതിനകം പിടിച്ചെടുത്തു. 3292 കേസ് ചുമത്തപ്പെട്ടു. 1800 പേര്‍ അറസ്റ്റിലായി. 500 പേരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. അന്വേഷണം അവസാനിച്ചിട്ടില്ല.
മത്സരപ്പരീക്ഷകളുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത അഴിമതിയേക്കാള്‍ വിപുലമായ മാനം വ്യാപം അഴിമതിക്കുണ്ട്. രാഷ്ട്രീയക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, ക്രിമിനലുകള്‍, പൊലീസുകാര്‍, ഡോക്ടര്‍മാര്‍ തുടങ്ങി വിപുലമായ കണ്ണിയാണ് അഴിമതിക്ക് പിന്നില്‍. സമൂഹത്തിലെ സമ്പന്നരായ വ്യക്തികളാണ് സ്വന്തം കുട്ടികള്‍ക്ക് ജോലിയും മെഡിക്കല്‍ സീറ്റും മറ്റും ഉറപ്പുവരുത്താന്‍ ലക്ഷങ്ങള്‍ ഒഴുക്കിയത്. മൊത്തം 3000 കോടി രൂപയുടെ അഴിമതി നടന്നു എന്നാണ്് അനൗദ്യോഗിക കണക്ക്. ബിഹാറില്‍ ലാലുപ്രസാദ് യാദവും മറ്റും ഉള്‍പ്പെട്ട കാലിത്തീറ്റ കുംഭകോണവുമായാണ് പലരും വ്യാപം അഴിമതിയെ താരതമ്യപ്പെടുത്തുന്നത്. പ്രധാനമായും മൂന്ന് രീതിയിലാണ് അഴിമതി നടന്നത്. ഒന്നാമതായി, പണംകൊടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പരീക്ഷയെഴുതാന്‍ അപരന്മാരെ ഏര്‍പ്പെടുത്തും. നേരത്തെ പരീക്ഷ എഴുതി വിജയിച്ച വിദ്യാര്‍ഥികളെയാണ് ഇതിനായി ഉപയോഗിച്ചത്. അപരന്മാര്‍ക്ക് ഒരു പരീക്ഷയ്ക്ക് നാലുലക്ഷം രൂപ വരെയാണ് നല്‍കേണ്ടത്. തട്ടിപ്പ് നടത്തുന്ന ഏജന്‍സി പരീക്ഷ എഴുതുന്നതിനായി 10 ലക്ഷം രൂപവരെ ഈടാക്കിയതായി റിപ്പോര്‍ട്ടുണ്ട്. വിദ്യാര്‍ഥികളുടെ പേര്, വിലാസം എന്നിവയെല്ലാം, ആരാണോ യഥാര്‍ഥ അപേക്ഷകന്‍ അവരുടേത് തന്നെയായിരിക്കും. എന്നാല്‍, ഹാള്‍ടിക്കറ്റിലെ ഫോട്ടോ അപരന്റേതായിരിക്കും.
പരീക്ഷയ്ക്കുശേഷം ഹാള്‍ടിക്കറ്റിലെ പടം മാറ്റും. പരീക്ഷാഹാളിലെ പരിശോധകന്റെ അറിവോടെ നടത്തുന്ന കോപ്പിയടിയാണ് രണ്ടാമത്തെ രീതി. എന്‍ജിന്‍ ആന്‍ഡ് ബോഗി എന്ന കോഡ് നാമത്തിലാണ് ഇതറിയപ്പെടുന്നത്. പരീക്ഷ നന്നായി പഠിച്ച് എഴുതുന്ന രണ്ട് കുട്ടികള്‍ക്ക് ഇടയിലായി പരീക്ഷാ റാക്കറ്റ് കാശുവാങ്ങിയ വിദ്യാര്‍ഥിയെ ഇരുത്തും. ഇരുഭാഗത്തുമുള്ള കുട്ടികളുടെ ഉത്തരക്കടലാസില്‍നിന്ന് നടുക്കിരിക്കുന്ന വിദ്യാര്‍ഥി കോപ്പിയടിക്കും. ഇരുവശത്തുമിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പരിശോധകനും ലക്ഷങ്ങള്‍ ലഭിക്കും.
വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് ഒന്നും എഴുതാതെ നല്‍കുക എന്നതാണ് മറ്റൊരു രീതി. ഒന്നും എഴുതാതെ ഉത്തരക്കടലാസ് ഒഴിച്ചിടുന്നവര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിക്കും. പരീക്ഷാ ഉദ്യോഗസ്ഥരും പരിശോധകരും ഉയര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള അഴിമതിയാണിത്. മാര്‍ക്കിനുസരിച്ച് ഒഴിഞ്ഞ ഉത്തരക്കടലാസില്‍ ഉത്തരങ്ങള്‍ എഴുതിച്ചേര്‍ക്കാനും ഈ സംഘത്തിന് കഴിഞ്ഞു. വിവരാവകാശ നിയമമനുസരിച്ച് ഉത്തരക്കടലാസുകള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പരീക്ഷ എഴുതാതെതന്നെ മെഡിക്കല്‍- എന്‍ജിനിയറിങ് പ്രവേശനവും ഉദ്യോഗങ്ങളും ലഭിച്ചവര്‍ മധ്യപ്രദേശില്‍ ഏറെയുണ്ടെന്നര്‍ഥം
മരണമെത്തുന്ന നേരംഇരുപത്തിരണ്ടുകാരനായ റിങ്കു എന്ന പ്രമോദ് ശര്‍മയെ 2013 ഏപ്രില്‍ 21ന് മധ്യപ്രദേശിലെ ജാന്‍സിയില്‍ ഒരു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാപം അഴിമതിക്കേസില്‍ പ്രതിയായ റിങ്കു സീലിങ് ഫാനില്‍ തൂങ്ങിമരിച്ചെന്നാണ് പൊലീസ് നിഗമനം. എന്നാല്‍, റിങ്കുവിന്റെ സഹോദരന്‍ മഹാവീര്‍ ശര്‍മ പൊലീസ് ഭാഷ്യം തള്ളുന്നു. തൂങ്ങാന്‍ ഉപയോഗിച്ച തുണിയോ ചരടോ മുറിയില്‍നിന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. റിങ്കുവിന്റെ മുഖത്തുനിന്നും ചെവികളില്‍നിന്നും ചോര ഒലിച്ചിരുന്നു. നെറ്റിയിലും തലയിലും മൂര്‍ച്ചയുള്ള ആയുധംകൊണ്ട് മുറിവേല്‍പ്പിച്ചിരുന്നു. ഇതൊന്നും മുഖവിലയ്ക്കെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് മഹാവീര്‍ പറയുന്നു. റിങ്കു ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പൊലീസ് കുടുംബത്തിന് കൈമാറിയിട്ടില്ല. ഗ്വാളിയറില്‍ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കുംവേണ്ടിയുള്ള പരിശീലനകേന്ദ്രം നടത്തുകയായിരുന്നു റിങ്കു. വ്യാപം അഴിമതിയില്‍ പങ്കാളിയാകുന്നത് ഇതുവഴിയാണ്.
പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ നിയമനകുംഭകോണത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന് ആരോപിക്കപ്പെട്ട ദേവേന്ദര്‍ നാഗര്‍ (29) ഭിന്ദ് ജില്ലയിലെ ബിര്‍ക്കാഡി ഗ്രാമത്തില്‍ 2013 ഡിസംബര്‍ 26ന് വാഹനാപകടത്തില്‍ മരിച്ചു. വ്യാപം കുംഭകോണത്തില്‍ മറ്റൊരു ഇടനിലക്കാരനായിരുന്ന ബാന്‍ഡി സിക്കാര്‍വറിനെ (32) ഗ്വാളിയര്‍ സൈനികകോളനിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജനുവരി 26നായിരുന്നു സംഭവം. ജീവനൊടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താണെന്ന് ബാന്‍ഡിയുടെ ഭാര്യ മാലയ്ക്ക് ഇനിയും അറിയില്ല. വ്യാപം കേസുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ബാന്‍ഡി വീട്ടില്‍ അറിയിച്ചിരുന്നില്ല.
ജബല്‍പുര്‍ മെഡിക്കല്‍ കോളേജ് ഡീനായിരുന്ന ഡോ. അരുണ്‍ ശര്‍മ വ്യാപം കുംഭകോണം സംബന്ധിച്ച 200 രേഖകള്‍ പ്രത്യേക ദൗത്യസംഘത്തിന് (എസ്ടിഎഫ്) ഈയിടെ കൈമാറി. ജൂലൈ അഞ്ചിന് ഡോ. അരുണ്‍ ശര്‍മയെ ന്യൂഡല്‍ഹിയിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശര്‍മയ്ക്കുമുമ്പ് ജബല്‍പുര്‍ കോളേജില്‍ ഡീനായിരുന്ന ഡോ. സകല്ലേയും ഒരു വര്‍ഷംമുമ്പ് ദുരൂഹസാഹചര്യത്തിലാണ് മരിച്ചത്. കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവികൂടിയായിരുന്ന ഡോ. സകല്ലേ സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍, ഡോ. സകല്ലേയുടെ മരണം കൊലപാതകമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജബല്‍പുര്‍ ഘടകം ആരോപിക്കുന്നു. ലേസര്‍ തോക്ക് ഉപയോഗിച്ചാണ് സകല്ലേയെ കൊലപ്പെടുത്തിയതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, ഈ മരണം സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ല. ഇപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയും ദുരൂഹസാചര്യത്തില്‍ മരിച്ചു.
വ്യാപം കേസിലെ പ്രതികളോ സാക്ഷികളോ കുംഭകോണം പുറത്തുകൊണ്ടുവരാന്‍ തെളിവുകള്‍ നല്‍കിയവരോ ആയ 46 പേരാണ് ഇതിനകം മരിച്ചത്. ഹൃദയാഘാതം, റോഡപകടം, ആത്മഹത്യ, അമിത മദ്യപാനം, മാരകരോഗങ്ങള്‍ എന്നിവയാണ് മരണകാരണങ്ങളായി സര്‍ക്കാരും പൊലീസും പറയുന്നത്. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കുമെന്ന് പരിഹസിക്കാന്‍വരെ തയ്യാറായ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാബുലാല്‍ ഗൗര്‍ ഇപ്പോള്‍ സ്വരംമാറ്റി. സ്ഥിതി വഷളാകുമെന്നു കണ്ടപ്പോള്‍ മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനെ പരോക്ഷമായി കുറ്റപ്പെടുത്തി ഗൗര്‍ കൈകഴുകാന്‍ ശ്രമിക്കുന്നു.തിരിച്ചറിയാന്‍ കഴിയാത്ത മാരകവിഷം ഉള്ളില്‍ചെന്നാണ് സുനന്ദ പുഷ്കര്‍ മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാപം കൊലപാതകങ്ങളിലും ഇത്തരം വിഷപ്രയോഗം നടന്നിട്ടുണ്ടെന്ന് സംശയം ഉയരുകയാണ്. പ്രമുഖരായ ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകന്‍, ഗവര്‍ണറുടെ മകന്‍ എന്നിവരുടെ മരണങ്ങള്‍ ഇതിലേക്കുള്ള സൂചനയാണ്. വന്‍ വിവാദമായ കേസിന്റെ തെളിവുകളും തുമ്പുകളും ഇല്ലാതാക്കാന്‍ ആസൂത്രണംചെയ്ത കൊലപാതകങ്ങളാണ് ഇവയെന്ന് വ്യക്തം. തെളിവുകള്‍ പരമാവധി നശിപ്പിക്കാനാണ് ശ്രമം.
വ്യാപം കേസില്‍ 2012ലാണ് എസ്ടിഎഫ് അന്വേഷണം തുടങ്ങിയത്. അതിനുശേഷമാണ് തുടര്‍ച്ചയായി ഇത്തരം മരണങ്ങള്‍. മാതൃകാഭരണമെന്ന് സംഘപരിവാര്‍ വാഴ്ത്തിവന്ന ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ബീഭത്സമുഖമാണ് പുറത്തുവരുന്നത്. തനിക്കുപോലും ഭയം തോന്നിത്തുടങ്ങിയെന്നും ആരുവേണമെങ്കിലും കൊല്ലപ്പെടാമെന്നും കേന്ദ്രമന്ത്രി ഉമ ഭാരതി തുറന്നുപറഞ്ഞു. കഴിഞ്ഞദിവസങ്ങളിലുണ്ടായ മരണപരമ്പര ഉമ ഭാരതിയുടെ ആശങ്കയ്ക്ക് അടിവരയിടുന്നു. ഡോ. അരുണ്‍ ശര്‍മയ്ക്കു പുറമെ അക്ഷയ് സിങ്, അനാമിക കുശ്വാഹ, രമാകാന്ത് പാണ്ഡെ എന്നിങ്ങനെ നാലുപേരാണ് മൂന്നുദിവസത്തില്‍ മരിച്ചത്. ടിവി ടുഡെയുടെ റിപ്പോര്‍ട്ടറായ അക്ഷയ്സിങ് വ്യാപം അഴിമതിയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചുവരികയായിരുന്നു. ദുരൂഹമായി മരിച്ച നമ്രത ദമോറിന്റെ രക്ഷിതാക്കളുടെ അഭിമുഖമെടുത്തതിനു പിന്നാലെയാണ് അക്ഷയ്സിങ് മരിച്ചത്. നമ്രതയുടെ വീട്ടില്‍നിന്ന് അക്ഷയ് ചായയും വെള്ളവും കുടിച്ചിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇദ്ദേഹത്തിന്റെ വായില്‍നിന്ന് നുരയും പതയും വരാന്‍ തുടങ്ങി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്രമക്കേടിലൂടെ നിയമനം കിട്ടിയെന്നു കരുതുന്ന സബ്ഇന്‍സ്പെക്ടര്‍ ട്രെയ്നിയാണ് അനാമിക കുശ്വാഹ. ഇവരുടെ മൃതദേഹം സാഗറിലെ ഒരു തടാകത്തിലാണ് കാണപ്പെട്ടത്. എസ്ടിഎഫ് ചോദ്യംചെയ്ത പൊലീസ് കോണ്‍സ്റ്റബിള്‍ രമാകാന്തിനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി
ക്രമക്കേട്പുറത്തുകൊണ്ടുവന്നത്ജീവന്‍പണയംവച്ച് വ്യാപം കേസില്‍ എസ്ടിഎഫിനെ സര്‍ക്കാര്‍ സ്വയംപ്രേരിതമായി നിയോഗിച്ചതല്ല. ഡോ. ആനന്ദ് റായ്, ആശിഷ് ചതുര്‍വേദി, പ്രശാന്ത് പാണ്ഡെ എന്നീ സാമൂഹികപ്രവര്‍ത്തകരാണ് ജീവന്‍ പണയംവച്ച് ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നത്. തന്റെ അമ്മയെ ചികിത്സിച്ച ചില ഡോക്ടര്‍മാരുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയതിനെത്തുടര്‍ന്ന് ആശിഷ് നടത്തിയ അന്വേഷണമാണ് മെഡിക്കല്‍ പ്രവേശനത്തിലെ തട്ടിപ്പുകള്‍ പുറത്തുവരാന്‍ വഴിതെളിച്ചത്. 2009 മുതലാണ് ക്രമക്കേടുകള്‍ വന്‍തോതില്‍ പുറത്തുവന്നത്. എന്നാല്‍, സര്‍ക്കാര്‍ അന്വേഷണം ഇഴഞ്ഞുനീങ്ങി. സാമൂഹികപ്രവര്‍ത്തകരും പ്രതിപക്ഷവും ശക്തമായി ഇടപെട്ടതിനെത്തുടര്‍ന്നാണ് എസ്ടിഎഫിനെ നിയോഗിച്ചത്. എന്നാല്‍, ഗവര്‍ണറും മുഖ്യമന്ത്രിയുംതന്നെ പ്രതിക്കൂട്ടില്‍നില്‍ക്കവെ സംസ്ഥാന പൊലീസിന് കേസ് ഫലപ്രദമായി അന്വേഷിക്കാന്‍ കഴിയില്ല. എസ്ടിഎഫിന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണംവേണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയര്‍ത്തിയിട്ടുള്ളത്. തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും വധിക്കപ്പെടാമെന്നാണ് അഴിമതി പുറത്തുകൊണ്ടുവരാന്‍ പ്രവര്‍ത്തിച്ച ഡോ. ആനന്ദ് റായ്, ആശിഷ് ചതുര്‍വേദി, പ്രശാന്ത് പാണ്ഡെ എന്നിവര്‍ പറയുന്നത്. മധ്യപ്രദേശിനെ ചൂഴ്ന്നുനില്‍ക്കുന്ന ഭീകരതയുടെ നടുക്കുന്ന മുഖമാണ് ഇതിലൂടെ വെളിപ്പെടുന്നത്
ഗവര്‍ണറും പ്രതിക്കൂട്ടില്‍മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവിനെ (50) കേസില്‍ പ്രതിചേര്‍ത്തിരുന്നു. പൊലീസ് ചോദ്യംചെയ്യാനിരിക്കെയാണ് ശൈലേഷ് ഗവര്‍ണറുടെ വസതിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഫോറസ്റ്റ് ഗാര്‍ഡ് നിയമനത്തില്‍ ഇടപെട്ടെന്ന് ആരോപിച്ച് നരേഷ് യാദവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, മധ്യപ്രദേശ് ഹൈക്കോടതി ഗവര്‍ണറെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നിഷേധിച്ചു. ഇതിനെതിരെ ഒരുസംഘം അഭിഭാഷകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. തട്ടിപ്പില്‍ മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനെതിരായും തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്.നിലവിലുള്ള ഭരണരാഷ്ട്രീയനേതൃത്വത്തില്‍ തട്ടിപ്പുകാര്‍ക്കുള്ള സ്വാധീനത്തിന് തെളിവാണ് രാം നരേഷ് യാദവ് ഗവര്‍ണറായി തുടരുന്നത്. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ മോഡിസര്‍ക്കാര്‍ കൂട്ടത്തോടെ മാറ്റിയിരുന്നു. എന്നാല്‍, വ്യാപം കേസില്‍ പ്രതിയായ യാദവ് മധ്യപ്രദേശില്‍ സുരക്ഷിതനായി തുടര്‍ന്നു. സര്‍ക്കാര്‍ ഒത്താശയോടെ അരങ്ങേറിയ തട്ടിപ്പിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍യന്ത്രംതന്നെ അവിരാമം പ്രവര്‍ത്തിക്കുന്നു. നിയമവും ന്യായവും നീതിയും നോക്കുകുത്തികള്‍
മോഡി മൗനത്തില്‍; നാഗ്പുരുംപ്രധാനമന്ത്രി നരേന്ദ്രമോഡി ഈ വിഷയത്തില്‍ തികഞ്ഞ മൗനത്തിലാണ്. രാജ്യത്തെ ഞെട്ടിച്ച അഴിമതികള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാല്‍, അഴിമതിയുടെ ഇത്രത്തോളം രക്തപങ്കിലമായ അധ്യായം രാജ്യം ദര്‍ശിച്ചിട്ടില്ല. എല്ലാവരെയും ധാര്‍മികത പഠിപ്പിക്കാന്‍ വെമ്പല്‍കൊള്ളുന്ന സംഘപരിവാറും മയക്കത്തിലാണ്. രാജ്യത്ത് ആര്‍എസ്എസിന് ഏറ്റവുമധികം സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ഒന്നായ മധ്യപ്രദേശ് അഴിമതിക്കയത്തില്‍ മുങ്ങുമ്പോള്‍നാഗ്പുരും നിശ്ശബ്ദത പാലിക്കുന്നു. അഴിമതിക്കറ പുരളാത്ത മുഖ്യമന്ത്രിയെന്ന് ബിജെപി അവകാശപ്പെടുന്ന ശിവരാജ് സിങ് ചൗഹാന്റെ കാലത്താണ് ഈ അഴിമതി മുഴുവന്‍ അരങ്ങേറിയതെന്നതാണ് യാഥാര്‍ഥ്യം. മുഖ്യമന്ത്രി ഉള്‍പ്പെടെ അധികാരത്തിന്റെ ഉന്നത ശ്രേണികളിലുള്ളവരുമായി ബന്ധമുണ്ടെങ്കില്‍ മാത്രമേ ഈ അഴിമതി നടക്കൂ എന്ന് വ്യക്തം

2015 മേയ് 18, തിങ്കളാഴ്‌ച

തമിഴകത്ത് തളിര്‍ക്കുന്നു; ദളിത് ജീവിതം


ചെരുപ്പിടരുത്, പൊതുവഴിയിലൂടെ നടക്കരുത്, പൊതുശ്മശാനത്തില്‍ ദഹിപ്പിക്കരുത്, പൊതുപൈപ്പില്‍ വെള്ളമെടുക്കരുത്, ക്ഷേത്രത്തില്‍ പ്രവേശിക്കരുത്, സ്കൂളില്‍ ഒന്നിച്ചിരിക്കരുത്, രണ്ടുതരം ഗ്ലാസ്. തമിഴ്നാട്ടില്‍ ദളിതര്‍ക്കുനേരെ മേല്‍ജാതിക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന കല്‍പ്പനകള്‍. ഉയര്‍ന്ന ജാതിക്കാരന്‍ വേട്ടയാടുമ്പോള്‍ മിണ്ടാന്‍പോലുമാകാതെ ജീവിച്ചവരാണ് ദളിതര്‍. അടിമയെ പോലെ കഴിഞ്ഞ ദളിതര്‍ ഇന്ന് അവകാശങ്ങള്‍ക്കായി തെരുവിലിറങ്ങുന്നു.
മനുഷ്യനെ പോലെ ജീവിക്കണമെന്ന ബോധത്തിലേക്ക് തമിഴകത്തെ ദളിതര്‍ മാറുകയാണ്. തമിഴ്നാട് അയിത്തനിര്‍മാര്‍ജന മുന്നണിയുടെ ചിറകിലേറിയാണ് ഇവര്‍ പൊതുജീവിതത്തിലേക്ക് പറന്നുയരുന്നത്്. സിപിഐ എമ്മിന്റെ നിരന്തര ഇടപെടലിന്റെ ഫലമായാണ് 2008ലാണ് അയിത്തനിര്‍മാര്‍ജന മുന്നണി രൂപീകരിച്ചത്. പുതുക്കോട്ടയില്‍ 2010 മെയ് 28, 29 തിയതികളിലായിരുന്നു ആദ്യസമ്മേളനം. ട്രേഡ് യൂണിയനുകള്‍, പുരോഗമന ആശയമുള്ള സര്‍വീസ് സംഘടനകള്‍, കിസാന്‍സഭ, ഡിവൈഎഫ്ഐ, എസ്എഫ്ഐ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍, മുര്‍പ്പോക്ക് എഴുത്താളര്‍ സംഘം തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പിന്തുണയിലാണ് മുന്നണി ആരംഭിച്ചത്.
 
രണ്ടാം സംസ്ഥാനസമ്മേളനത്തിന് വിരുദുനഗറില്‍ എത്തുമ്പോള്‍ അണിചേര്‍ന്നത് 68 ദളിത് സംഘടനകള്‍. 40 ലക്ഷംപേര്‍.ദളിത് പീഡനം സംബന്ധിച്ച് സര്‍വേ സംഘടിപ്പിച്ചാണ് മുന്നണി പൊതുരംഗത്തേക്ക് കടന്നുവരുന്നത്. 1348 ഗ്രാമങ്ങളില്‍ നടത്തിയ സര്‍വേയില്‍ അയിത്തത്തിന്റെ 85 വകഭേദങ്ങള്‍ കണ്ടെത്തി. ജനസഖ്യയില്‍ 90 ശതമാനം ദളിതരും മറ്റ് പിന്നോക്കവിഭാഗക്കാരും ചേര്‍ന്നതാണ്.
70 ശതമാനം മറ്റ് പിന്നോക്കക്കാരും 20 ശതമാനം ദളിതരും. ഒരുകാലത്ത് ബ്രാഹ്മണവിരുദ്ധമുന്നേറ്റമായിരുന്നു തമിഴ്നാട്ടില്‍. ഇന്ന് ദളിതരും ഒബിസി വിഭാഗവും തമ്മിലാണ് ഏറ്റുമുട്ടല്‍. തൊഴിലാളികള്‍ ബഹുഭൂരിപക്ഷം ഈ വിഭാഗങ്ങളില്‍പ്പെട്ടവര്‍ ആയതിനാല്‍ സംഘടിത തൊഴിലാളിപ്രസ്ഥാനത്തിനും ജാതിവ്യവസ്ഥ ഭീഷണിയായി. പലയിടത്തും ദളിതരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ല. ദളിത് പഞ്ചായത്ത് പ്രസിഡന്റിന് കസേരയും നല്‍കില്ല. ചെക്കില്‍ ഒപ്പിടാനും അനുവാദമില്ല. ഇത് ലംഘിക്കുന്നവരെ അതിക്രൂരമായി മര്‍ദിക്കും, കൊലപ്പെടുത്തും. ദുരഭിമാനഹത്യയും  വ്യാപകമായി. ഒരുവര്‍ഷത്തിനിടെ 28 ദുരഭിമാനഹത്യ . ധര്‍മപുരിയില്‍ ഉയര്‍ന്ന ജാതിക്കാരിയെ വിവാഹം ചെയ്തതിന് ഇളവരശനെ കൊലപ്പെടുത്തി. മൂന്ന് ദളിത് ഗ്രാമം തീയിട്ടു.
തഞ്ചാവൂരില്‍ മാരിമുത്തു കൊല്ലപ്പെട്ടതും മധുരയില്‍ വിമല കൊല്ലപ്പെട്ടതും ദുരഭിമാനഹത്യയുടെ പേരില്‍.കലുഷിതമായ ഈ അന്തരീക്ഷത്തിലാണ് അയിത്തനിര്‍മാര്‍ജന മുന്നണിയുടെ രംഗപ്രവേശം. ദളിതരുടെ ഉന്നമനത്തിനായി വലിയ പ്രക്ഷോഭം സംഘടിപ്പിച്ചു. 28 ക്ഷേത്രങ്ങളിലേക്ക് ദളിതരുമായി പ്രവേശിച്ചു. ഉത്തപുരത്തെ ജാതിമതില്‍ പൊളിച്ചു. ദളിതരില്‍ ദളിതര്‍ എന്നറിയപ്പെടുന്ന അരുന്ധതിയര്‍ വിഭാഗത്തിലെ 20000 പേരെ അണിനിരത്തി ചെന്നൈയില്‍ പ്രകടനം നടത്തി. ആ വിഭാഗത്തിന് ദളിത് സംവരണത്തിന്റെ മൂന്നുശതമാനം ഉപസംവരണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍.
ഇപ്പോള്‍ ദുരഭിമാനഹത്യ തടയാന്‍ പ്രത്യേകനിയമം വേണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം. അംബേദ്കര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് എംപ്ലോയീസ് ട്രെയ്നിങ് സെന്റര്‍ ആരംഭിച്ചതും വിപ്ലവകരമായ ചുവടുവയ്പാണ്. സെന്ററിന്റെ 28 ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നു. എന്‍ജിനിയറിങ്-ബാങ്ക് പ്രവേശനപരീക്ഷാപരിശീലനവുമുണ്ട്.മുന്നേറാന്‍ ഏറെയുള്ള ദളിതര്‍ക്ക്് പ്രതീക്ഷയും ഈ പ്രസ്ഥാനംതന്നെയാണെന്ന് തമിഴ്നാട് അയിത്തനിര്‍മാര്‍ജന മുന്നണി സംസ്ഥാന പ്രസിഡന്റും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവുമായ പി സമ്പത്ത് പറഞ്ഞു.

ജാതിമാറി കല്യാണം കഴിച്ചാല്‍ കൊല്ലും, മക്കളായാലും



പ്രണയിച്ചതിന്റെപേരില്‍ ജീവന്‍ നല്‍കേണ്ടിവന്ന ധര്‍മപുരിയിലെ ഇളവരശനെന്ന ചെറുപ്പക്കാരന്‍ ഒരു നൊമ്പരമായി ഇന്നും ഓര്‍മയിലുണ്ട്. ദളിതനായിരുന്നു ഇളവരശന്‍. മേല്‍ജാതിക്കാരിയായ ദിവ്യയെ വിവാഹംചെയ്ത ഇളവരശനെ പിന്നീട് കണ്ടെത്തിയത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍. സംഭവം 2012 നവംബറില്‍. സ്നേഹിക്കുന്ന മനസ്സുകളെ വേര്‍പിരിക്കാന്‍ ജാതിത്തീയെരിഞ്ഞപ്പോള്‍ നത്തം, അണ്ണാനഗര്‍, കൊണ്ടംപട്ടി ഗ്രാമങ്ങളില്‍ 234 വീടുകള്‍ കത്തിയമര്‍ന്നു. സംഘം ചേര്‍ന്നെത്തിയ 1500 ആയുധധാരികള്‍ ചേര്‍ന്ന്് ആക്രമിച്ചപ്പോള്‍ ദളിതര്‍ എല്ലാം ഉപേക്ഷിച്ച് വീട് വിട്ടു. സ്വര്‍ണവും പണവും കവര്‍ന്നു. പൊലീസും സര്‍ക്കാരും കാഴ്ചക്കാരായി.
ധര്‍മപുരി ഒരു പരീക്ഷണശാലയായി. ധര്‍മപുരിയില്‍ തുടങ്ങിയ അടിച്ചമര്‍ത്തല്‍ പടര്‍ന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്നത് 78 ദുരഭിമാനഹത്യ.ധര്‍മപുരി സംഭവത്തിനുശേഷം മേല്‍ജാതിക്കാര്‍ സംഘം ചേര്‍ന്ന് മിശ്രവിവാഹങ്ങളുടെ കണക്കെക്കുകയാണ്. അവരെ കണ്ടെത്തി വേര്‍പിരിക്കാനാണ് ശ്രമം. തയ്യാറാകാത്തവരെ കൊല്ലും. ധര്‍മപുരി ബൊമ്മുടി വേപ്പിലഹള്ളി ഗ്രാമത്തില്‍ ദളിത് പെണ്‍കുട്ടിയെ വണ്ണിയര്‍ വിഭാഗത്തില്‍പ്പെട്ട യുവാവ് വിവാഹംചെയ്തു. അഞ്ചുവര്‍ഷം മുമ്പ് വിവാഹിതരായ ഇവര്‍ക്ക് മൂന്നു വയസ്സുള്ള കുഞ്ഞുണ്ട്. ജോലി സംബന്ധമായ കാര്യത്തിനായി താമസം ജില്ലയ്ക്ക് പുറത്ത്. ഉത്സവത്തിനും മറ്റ് വിശേഷങ്ങള്‍ക്കും ഭാര്യയും കുഞ്ഞിനെയും കൂട്ടി യുവാവ് എത്താറുണ്ട്. എന്നാല്‍, ധര്‍മപുരി സംഭവത്തിന് ശേഷം സ്ഥിതി മാറി. ദളിത് വിഭാഗത്തില്‍പ്പെട്ട ഭാര്യയുമായി ഗ്രാമത്തില്‍ പ്രവേശിക്കരുതെന്ന് ഗ്രാമമുഖ്യന്‍.
നരിപ്പള്ളിയില്‍ മേല്‍ജാതിക്കാരനെ മേനകയെന്ന പട്ടികവര്‍ഗ യുവതി വിവാഹം ചെയ്തത് രണ്ടരവര്‍ഷം മുമ്പ്. ആറുമാസം ഗര്‍ഭിണി. ഭര്‍ത്താവ് ജോലിയാവശ്യത്തിനായി പുറത്ത്. ഭര്‍ത്താവിന്റെ അടുത്ത ബന്ധു റെയില്‍വേ സ്റ്റേഷനിലേക്കെന്നപേരില്‍ മേനകയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി കഴുത്തില്‍ കയറിട്ട് മുറുക്കി കൊലപ്പെടുത്തി. പെട്രോള്‍ ഒഴിച്ച് തീയിട്ടു.വെകടതാംപട്ടിയില്‍ മേല്‍ജാതിക്കാരിയായ യുവതി ദളിത് യുവാവിനെ വിവാഹം ചെയ്തു. പ്രശ്നം പറഞ്ഞുതീര്‍ക്കാമെന്ന പേരില്‍ പെണ്‍കുട്ടിയെ വീട്ടുകാര്‍ വിളിച്ചുവരുത്തി. കസേരയില്‍ കെട്ടിയിട്ട് സ്വന്തം അച്ഛനും അമ്മയും ചേര്‍ന്ന് തീകൊളുത്തി. മേല്‍ജാതിക്കാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് കൃത്യം നടത്തിയതെന്നാണ് മാതാപിതാക്കള്‍ സമ്മതിച്ചു.
അരൂര്‍ നിയമസഭാമണ്ഡലത്തിലെ പോളയാംപള്ളി പഞ്ചായത്തിലെ ജയദാംപട്ടിയില്‍ നടന്ന സംഭവം മനുഷ്യമനഃസാക്ഷിയെ പിടിച്ചുകുലുക്കുന്നതാണ്. അരുന്ധതിയര്‍ വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടി സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോള്‍ മേല്‍ജാതിയില്‍പ്പെട്ട മൂന്നുപേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചു. ദൃശ്യം വീഡിയോയില്‍ പകര്‍ത്തി. ദൃശ്യം പുറത്തുപോകുമെന്ന് ഭീഷണിപ്പെടുത്തി. ദൃശ്യം കാണിച്ച് ഭീഷണിപ്പെടുത്തി മറ്റുചിലരും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസ് തയ്യാറായില്ല. പരാതി നല്‍കാതിരിക്കാനും ശ്രമം നടത്തി. ഒടുവില്‍ തമിഴ്നാട് അയിത്ത നിര്‍മാര്‍ജന മുന്നണി ഉള്‍പ്പെടെയുള്ള സംഘടനകളുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് കേസെടുത്തത്. അഞ്ചുപേരെ അറസ്റ്റ് ചെയ്തു.

ഈ ഗ്രാമജീവിതങ്ങള്‍ വേര്‍തിരിക്കുന്നതാര്  
""ഒന്നിച്ചു ജോലിചെയ്തിരുന്നവര്‍ ഇപ്പോള്‍ പരസ്പരം സംസാരിക്കാറില്ല. വിവാഹങ്ങള്‍ക്ക് ക്ഷണിക്കില്ല. മേല്‍ജാതിക്കാരുടെ ഗ്രാമത്തില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്തിയപ്പോള്‍ ദളിത് ഗ്രാമങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്ക് വിലക്ക്. ഇളവരശന്‍-ദിവ്യ സംഭവത്തിനു ശേഷമുള്ള ധര്‍മപുരിയുടെ അവസ്ഥയാണിത്.'' തമിഴ്നാട് അയിത്തനിര്‍മാര്‍ജന മുന്നണി ധര്‍മപുരി യൂണിറ്റ് സെക്രട്ടറിയും നത്തം സ്വദേശിയുമായ കെ ഗോവിന്ദസ്വാമി പറഞ്ഞു.
ഇളവരശന്‍ സംഭവം സൃഷ്ടിച്ച സാമൂഹികാഘാതം വിവരിക്കാനാകാത്തതാണ്. മേല്‍ജാതിക്കാര്‍ ദളിതരെ ജോലിക്ക് വിളിക്കാറില്ല.അന്യജില്ലകളില്‍ പോയി ജോലിചെയ്യേണ്ട സ്ഥിതിയാണിപ്പോള്‍. പല കാര്യങ്ങളിലും ദളിതര്‍ക്ക് സാമൂഹികവിലക്ക്. മേല്‍ജാതിക്കാരന്റെ കടയില്‍നിന്ന് ദളിതര്‍ സാധനങ്ങള്‍ വാങ്ങരുത് എന്നു തുടങ്ങി നേരില്‍ കണ്ടാല്‍ സംസാരിക്കരുത് എന്നുവരെയുള്ള വിലക്കുണ്ട്. സിപിഐ എമ്മും അയിത്തനിര്‍മാര്‍ജന മുന്നണിയും ഇടപെട്ടതുകൊണ്ടു മാത്രമാണ് അഗ്നിക്കിരയാക്കിയ മൂന്നു ഗ്രാമങ്ങള്‍ക്കായി സര്‍ക്കാര്‍ 12.5 കോടി രൂപ അനുവദിച്ചത്. വോട്ട് ബാങ്കായതിനാല്‍ മേല്‍ജാതിക്കാരെ പിണക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ടിയും ശ്രമിക്കാറില്ലെന്നും ഗോവിന്ദസ്വാമി പറഞ്ഞു.

2015 മേയ് 16, ശനിയാഴ്‌ച

ഫാസിസവും മോഡി ഗവണ്‍മെന്റും

 കെ എ വേണുഗോപാലന്‍

നമ്മുടെ ആശയരംഗത്ത് ഇന്ന് ഫാസിസവുമായി ബന്ധപ്പെട്ട് നിരവധി പുതിയ പദപ്രയോഗങ്ങളും സങ്കല്‍പനങ്ങളും നിലവിലുണ്ട്. സാംസ്‌കാരിക ഫാസിസം, വര്‍ഗ്ഗീയ ഫാസിസം സവര്‍ണ്ണ ഫാസിസം തുടങ്ങിയവ അക്കൂട്ടത്തില്‍ പെടുന്നു. ബിജെപിയെയും ആര്‍ എസ് എസ്സിനെയും ബന്ധപ്പെടുത്തിയാണ് ഇവയില്‍ പലതും ഉപയോഗിക്കുന്നത്. എന്നാല്‍ ഇടതുപക്ഷത്തെ ഏറ്റവും ജനപിന്തുണയുള്ള പാര്‍ട്ടിയായ സിപിഐ എമ്മിന്റെ ഇരുപത്തിയൊന്നാം പാര്‍ട്ടികോണ്‍ഗ്രസ്സില്‍ അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ഒരിടത്തും ഈ പദപ്രയോഗങ്ങളില്ല എന്നുമാത്രമല്ല, മോഡി ഗവണ്‍മെന്റ് ഫാസിസ്റ്റാണ് എന്ന് വിലയിരുത്തിയിട്ടുമില്ല.
സ്വാഭാവികമായും എന്തുകൊണ്ട് എന്ന ചോദ്യം ഉയര്‍ന്നുവരാവുന്നതാണ്. രാഷ്ട്രീയ പ്രമേയം 2.30 പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്: ''റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ ജനാധിപത്യ അടിത്തറയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന വിനാശകരമായ ഒരു ഹിന്ദുത്വ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതിനാവശ്യമായ ഒരു ബഹുമുഖ പദ്ധതിയാണിപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.ഇന്ത്യയില്‍ ആര്‍ എസ് എസ്സിന്റെ നിര്‍ദ്ദേശാനുസൃതം ബിജെപി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് എന്ത് എന്നതിന്റെ അന്തഃസത്തയാണ് ഇവിടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരും ആര്‍ എസ് എസ്സും തമ്മില്‍ ഏകോപനമുണ്ടാക്കുകയും അതുവഴി വിദ്യാഭ്യാസരംഗത്തും ചരിത്ര പഠനത്തിലും സാംസ്‌കാരിക രംഗത്തും ഒക്കെ ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റുന്നതിന് സഹായകമായ മാറ്റങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ബഹുമത സ്വഭാവമുള്ളതും മതനിരപേക്ഷതയില്‍ അടിയുറച്ചുനില്‍ക്കുന്നതുമായ ഒരു രാജ്യമാണ് ഇന്ത്യ. അങ്ങനെയുള്ള ഒരു രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കി മാറ്റുക എന്നതുതന്നെ ജനാധിപത്യ വിരുദ്ധമായ ഒരു നടപടിയാണ്.
പക്ഷേ അതുകൊണ്ടുമാത്രം ഇപ്പോള്‍ ഇന്ത്യ ഒരു ഫാസിസ്റ്റ് രാഷ്ട്രമായി മാറിക്കഴിഞ്ഞുവെന്ന് വിലയിരുത്താനാവുമോ? ഇല്ല എന്നുതന്നെയാണ് സിപിഐ എമ്മിന്റെ ഇരുപത്തിയൊന്നാം പാര്‍ട്ടികോണ്‍ഗ്രസ്സ് നല്‍കുന്ന ഉത്തരം. എന്താണ് ഫാസിസം എന്നത് സംബന്ധിച്ച് വ്യക്തമായ ധാരണയുള്ള പാര്‍ട്ടിയാണ് സിപിഐഎം. 'ഫൈനാന്‍സ് മൂലധനക്കാരില്‍ വച്ച് ഏറ്റവും പിന്തിരിപ്പനും അങ്ങേയറ്റത്തെ ദേശീയ സങ്കുചിതത്വവാദികളും കടുത്ത സാമ്രാജ്യത്വവാദികളുമായ ശക്തികളുടെ പരസ്യവും ഭീകരവുമായ സ്വേഛാധിപത്യമാണ് അധികാരത്തിലേറിയ ഫാസിസം' എന്നാണ് കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ ഫാസിസത്തെ വിലയിരുത്തിയത്.
ജര്‍മ്മനിയിലും ഇറ്റലിയിലും ജപ്പാനിലും നിലവിലുണ്ടായിരുന്ന ഫാസിസത്തിന് തന്നെ വിശദാംശങ്ങളില്‍ വ്യത്യസ്തതയുണ്ടായിരുന്നു. അവയില്‍നിന്നൊക്കെ വ്യത്യസ്തമായിട്ടായിരിക്കും ഇന്ത്യയില്‍ ഫാസിസം പ്രത്യക്ഷപ്പെടുക എന്നതിലും സംശയമില്ല. കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ കാലത്തെ ധനമൂലധനത്തിന്റെ സ്വഭാവമല്ല ഇന്നത്തെ ധനമൂലധനത്തിന് ഉള്ളത് എന്ന് സിപിഐ എമ്മിന്റെ ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസ്സ് അംഗീകരിച്ച പ്രത്യയ ശാസ്ത്രപ്രമേയം വ്യക്തമാക്കിയിട്ടുണ്ട്.
'ലെനിന്റെ കാലത്തേതില്‍ നിന്ന് വ്യത്യസ്തമായി നിര്‍ദ്ദിഷ്ടമായ ദേശരാഷ്ട്രങ്ങളുടെ നിര്‍ദ്ദിഷ്ടമായ തന്ത്രപര താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിനു മാത്രമല്ല, അന്തര്‍ദേശീയ ധനമൂലധനം പ്രവര്‍ത്തിക്കുന്നത്, അന്തര്‍ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ്'. അതുകൊണ്ടുതന്നെ ഇന്നത്തെ ഫാസിസത്തിന് കടുത്ത സങ്കുചിത ദേശീയവാദിയാകാന്‍ കഴിയില്ല. മാത്രമല്ല അന്ന് ദേശരാഷ്ട്രാടിസ്ഥാനത്തിലാണ് ധനമൂലധനം പ്രവര്‍ത്തിച്ചുവന്നിരുന്നതെങ്കില്‍ ഇന്നത് പ്രവര്‍ത്തിക്കുന്നത് അന്തര്‍ദേശീയമായാണ്. അന്ന് യുദ്ധം നടത്തി രാജ്യങ്ങളെ വെട്ടിപ്പിടിച്ചാണ് സാമ്രാജ്യത്വ രാജ്യങ്ങള്‍ ലോകത്തെ പങ്കിട്ടെടുത്തിരുന്നതെങ്കില്‍ ഇന്ന് അതല്ലാതെതന്നെ മൂന്നാം ലോകരാജ്യങ്ങളെ ചൂഷണം ചെയ്യാന്‍ അന്തര്‍ദേശീയ ധനമൂലധന ശക്തികള്‍ക്ക് കഴിയും എന്ന സ്ഥിതിയുണ്ട്. അതിനാണ് നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കാന്‍ രാജ്യങ്ങളോട് ആവശ്യപ്പെടുന്നത്.
ഇന്ത്യയിലെ ഭരണാധികാരിവര്‍ഗം വിദേശ-ധനമൂലധന ശക്തികളുമായി കൂടുതല്‍ കൂടുതല്‍ സഹകരിക്കുന്നവരാണെന്ന് സി പി ഐ (എം)ന്റെ പാര്‍ടി പരിപാടിയില്‍ തന്നെ വിലയിരുത്തിയിട്ടുണ്ട്. തന്മൂലം അന്തര്‍ദേശീയ ധനമൂലധന ശക്തികള്‍ക്ക് ഇന്ത്യന്‍ ഭരണാധികാരി വര്‍ഗത്തിനുമേല്‍ ആയുധപ്രയോഗം നടത്തി അനുസരിപ്പിക്കേണ്ട ആവശ്യകമില്ല. ഇന്ത്യന്‍ ഭരണാധികാരി വര്‍ഗത്തിന് മുമ്പിലാവട്ടെ അവരുടെ നവലിബറല്‍ നയത്തിന് വിഘാതം സൃഷ്ടിക്കാവുന്നവരും ബദല്‍ നയത്തിനുവേണ്ടി നിലകൊള്ളുന്നവരുമായ തൊഴിലാളി വര്‍ഗമോ അവരുടെ രാഷ്ട്രീയപാര്‍ട്ടിയോ കരുത്തുറ്റ ഒരു എതിരാളിയായി ഇന്ന് നിലനില്‍ക്കുന്നില്ല. അതുകൊണ്ടുതന്നെ പാര്‍ലമെന്ററി ജനാധിപത്യത്തെ ഉപേക്ഷിച്ച് ഫാസിസത്തിലേക്ക് നീങ്ങേണ്ട ഒരു അടിയന്തിരഘട്ടം ഇന്ന് ഇന്ത്യന്‍ ഭരണാധികാരി വര്‍ഗത്തിനു മുമ്പില്‍ ഉയര്‍ന്നുവന്നിട്ടില്ല. അങ്ങനെ ഉയര്‍ന്നു വന്നാല്‍ അവര്‍ ഫാസിസത്തിലേക്ക് നീങ്ങുമെന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ ഇന്ന് അങ്ങനെയൊരു സ്ഥിതിയില്ലാത്തതിനാലാണ് പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടുതന്നെ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനുവേണ്ടി ഒരു ഹിന്ദു വോട്ടുബാങ്കുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ബി ജെ പി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
സിപിഐ എം പരിപാടിയില്‍ പറയുന്നതുപോലെ 'ഫാസിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയ സ്വയം സേവക് സംഘം മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും മേധാവിത്വം വഹിക്കുകയും ചെയ്യുന്നതിനാല്‍ ബി ജെ പി ഒരു സാധാരണ ബൂര്‍ഷ്വാപാര്‍ടിയല്ല' എന്ന മുന്നറിയിപ്പ് നമ്മുടെ മുമ്പിലുണ്ട്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നതും വര്‍ഗീയമായ പരിപാടിയോടുകൂടിയതുമായ ഒരു പാര്‍ടി തന്നെയാണ് ബി ജെ പി. അവരുടെ നയങ്ങള്‍ക്കെതിരായി വിപുലമായ സമരനിര ഉയര്‍ന്നുവരുന്നതോടെ അതിന്റെ ഫാസിസ്റ്റ് ദംഷ്ട്രകള്‍ പുറത്തുവരും എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ വിപുലമായ ജനകീയ ഐക്യത്തിന് ഫാസിസ്റ്റ് നടപടികളെ ചെറുക്കാനും ജനാധിപത്യം സംരക്ഷിക്കാനും കഴിയും.
അതിന് ഫാസിസത്തെ കുരുടന്മാര്‍ ആനയെക്കാണുന്നതുപോലെ കണ്ടാല്‍പോര. സമഗ്രമായിതന്നെ കാണേണ്ടതുണ്ട്. ആശയരംഗത്തോ, സാംസ്‌കാരിക രംഗത്തോ, സാമൂഹിക രംഗത്തോ മാത്രമായി ഒറ്റതിരിച്ച് ഫാസിസത്തെ ചെറുക്കാനാവില്ല. അതിനൊരു സാമ്പത്തിക നയമുണ്ട്; അത് ധനമൂലധനത്തിന്റെ സാമ്പത്തിക നയമാണ്; അത് നവലിബറല്‍ സാമ്പത്തിക നയമാണ്. ആ സാമ്പത്തിക നയം നടപ്പിലാക്കപ്പെടുന്നതിന്റെ ഭാഗമായി കഷ്ടതയനുഭവിക്കുന്ന വലിയൊരു ജനവിഭാഗമുണ്ട്. അവരെ അവരനുഭവിക്കുന്ന ജീവല്‍പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ അണിനിരത്താനും പോരാടാനും കഴിയണം. ആ പോരാട്ടത്തെ ശരിയായ രീതിയില്‍ അവതരിപ്പിച്ചു എന്നതാണ് സി പി ഐ (എം) 21-ാം പാര്‍ടി കോണ്‍ഗ്രസിലെ രാഷ്ട്രീയപ്രമേയത്തിന്റെ സവിശേഷത. അത് താഴെ കൊടുക്കുന്നു:
''ഹിന്ദുത്വശക്തികള്‍ക്കും മറ്റിതര വര്‍ഗീയ രൂപങ്ങള്‍ക്കും എതിരായ പോരാട്ടത്തെ നവലിബറല്‍ നയങ്ങള്‍ക്കും അധ്വാനിക്കുന്ന ജനങ്ങള്‍ക്ക് മേല്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ക്കും എതിരായ പോരാട്ടവുമായി കണ്ണി ചേര്‍ക്കുകയും സംയോജിപ്പിക്കുകയും വേണം''.

2015 മേയ് 14, വ്യാഴാഴ്‌ച

മാര്‍ക്സിസത്തിന്റെ പ്രസക്തി

മാര്‍ക്സിസത്തോളം എതിര്‍പ്പ് നേരിട്ട മറ്റൊരു തത്വശാസ്ത്രമില്ല. എത്രമാത്രം എതിര്‍ത്തിട്ടും എത്രതന്നെ നിഷേധിച്ചിട്ടും മാര്‍ക്സിസം ജീവിക്കുകയും വളരുകയുംചെയ്യുന്നു. അതിന്റെ കാരണമെന്തന്നറിയാന്‍, കമ്യൂണിസവും മാര്‍ക്സിസവും തകര്‍ന്നുവെന്ന് മനോസുഖത്തിനുവേണ്ടി എഴുതിവിടുന്നവര്‍ അല്‍പ്പം ക്ഷമ കാണിച്ചാല്‍ നന്ന്. പാര്‍ടിയുടെ എല്ലാ തലങ്ങളിലും അണികളിലും ഐക്യവും അഭൂതപൂര്‍വമായ കെട്ടുറപ്പും ഉണ്ടാക്കാന്‍ 21-ാം പാര്‍ടി കോണ്‍ഗ്രസിന് സാധിച്ചു. കോണ്‍ഗ്രസ് വിശാഖപട്ടണത്ത് സമാപിച്ചതിനു പിന്നാലെ കമ്യൂണിസത്തെയും കമ്യൂണിസ്റ്റ് പാര്‍ടിയെയും സംബന്ധിച്ച് ബൂര്‍ഷ്വാ മാധ്യമ വിശാരദന്മാരുടെ വിമര്‍ശന-അവലോകനമത്സരം നടക്കുകയാണ്.
കമ്യൂണിസ്റ്റ് പാര്‍ടികളെയും കമ്യൂണിസത്തെയും പറ്റിയും സിപിഐ എമ്മിന്റെ ജനറല്‍ സെക്രട്ടറി ആരാകും എന്നതിനെക്കുറിച്ചും കേരളത്തിലല്ലാതെ ഇന്ത്യയില്‍ മറ്റൊരിടത്തും ചര്‍ച്ചചെയ്യുന്നില്ലെന്ന് "മാതൃഭൂമി'യില്‍ വന്ന പരമ്പരയുടെ കര്‍ത്താവ് പരിഹാസം ഒളിപ്പിച്ച് എഴുതിയതായി കണ്ടു. ഇത് തികച്ചും ആത്മനിഷ്ഠ അഭിപ്രായമാണ്. ഇത്തരം നിലപാടുള്ള ലേഖകന്‍തന്നെ മൂന്നുദിവസം ഇതേകാര്യത്തില്‍ പരമ്പരാരചനയില്‍ ഏര്‍പ്പെട്ടത് വിരോധാഭാസമായി തോന്നി.
സോവിയറ്റ് യൂണിയന്റെയും മറ്റും പതനത്തിനുശേഷം ആഗോളതലത്തില്‍ വിരലിലെണ്ണാവുന്ന രാജ്യങ്ങളിലേ പാര്‍ടി പേരിനെങ്കിലും അവശേഷിച്ചിട്ടുള്ളൂ എന്നും ഇദ്ദേഹം ആശ്വാസംകൊള്ളുന്നു. ഇങ്ങനെ ആശ്വാസംകൊള്ളണമെങ്കില്‍ എഴുത്തുകാരന് 80 വിരലുള്ള കൈയുണ്ടാകണം. കാരണം, ലോകത്ത് എണ്‍പതിലധികം രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ടികളോ കമ്യൂണിസ്റ്റ് സ്വഭാവത്തിലുള്ള വര്‍ക്കേഴ്സ് പാര്‍ടികളോ സോഷ്യലിസ്റ്റ് പാര്‍ടികളോ ഉണ്ട്.സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും സോഷ്യലിസത്തിന് തിരിച്ചടി ഉണ്ടായെങ്കിലും "മാര്‍ക്സിസം മരിക്കുന്നില്ല' എന്ന് ഇന്നത്തെ ലോകത്തെ കണ്‍തുറന്ന് കാണുന്ന ആരും സമ്മതിക്കും. പ്രപഞ്ചത്തിലെ മറ്റെല്ലാ പ്രതിഭാസങ്ങളെയുംപോലെ മാര്‍ക്സിസവും മാറ്റത്തിന് വിധേയമാവുകയും ചിലപ്പോഴെല്ലാം ചിലയിടങ്ങളില്‍ പിന്നോട്ടടിക്കപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും സദാ വളര്‍ന്നുകൊണ്ടിരിക്കുകയുമാണ്. ഈ അഭിപ്രായത്തോട് വിയോജിപ്പുള്ളവരുണ്ടാകാം. പശ്ചിമ ബംഗാളിലെ തിരിച്ചടി, പാര്‍ലമെന്റിലെ സീറ്റ് കുറവ് എന്നിവ മറയാക്കി മാര്‍ക്സിസം ഇന്ത്യയില്‍ മുരടിക്കുകയാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുണ്ട്. മാര്‍ക്സും എംഗല്‍സും ജീവിച്ചിരുന്ന കാലത്ത് അലസിപ്പോയ "പാരീസ് കമ്യൂണ്‍' എന്ന വിപ്ലവം മാത്രമാണുണ്ടായത്. അവരുടെ ജീവിതകാലത്ത് മിക്കവാറും യൂറോപ്പില്‍ ഒതുങ്ങിനിന്ന വിപ്ലവ തൊഴിലാളിപ്രസ്ഥാനം പിന്നീട് ആഗോളമായി വികസിച്ചു. ബൂര്‍ഷ്വാ വര്‍ഗത്തിനെതിരെ പടവെട്ടിയ പ്രസ്ഥാനം ആദ്യം ഒരു രാജ്യത്തും പിന്നീട് നിരവധി രാജ്യങ്ങളിലും ഭരണശക്തിയായി. സോവിയറ്റ് യൂണിയനിലെയും മറ്റും സോഷ്യലിസ്റ്റ് ഭരണക്രമം തകര്‍ന്നെങ്കിലും ജനകീയ ചൈന, വിയറ്റ്നാം, ക്യൂബ, ഉത്തരകൊറിയ, ലാവോസ് എന്നീ രാജ്യങ്ങളില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥയാണ്. ഇവയെക്കൂടാതെ സുശക്തമായ സോഷ്യലിസ്റ്റ് പാര്‍ടികളോ ഇടതുപക്ഷ പാര്‍ടികളോ ജനാധിപത്യക്രമത്തിലൂടെ അധികാരത്തില്‍ എത്തിയ ലാറ്റിനമേരിക്കയിലെയും യൂറോപ്പിലെയും നിരവധി രാജ്യങ്ങളുണ്ട്. ഇത് സാര്‍വദേശീയ സ്ഥിതിഗതിയിലെ അഭിമാനാര്‍ഹമായ മാറ്റമാണ്. ഏഷ്യ, ആഫ്രിക്ക എന്നീ മേഖലകളിലും കമ്യൂണിസ്റ്റ് പാര്‍ടികളോ തൊഴിലാളിവര്‍ഗ പാര്‍ടികളോ പ്രവര്‍ത്തിക്കുകയും ചിലയിടങ്ങളിലെങ്കിലും മുന്നേറ്റം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നത് പ്രധാനമാണ്. 1998ല്‍ സിപിഐ എം മുന്‍കൈയെടുത്ത് കൊല്‍ക്കത്തയില്‍ നടത്തിയ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ലോകസമ്മേളനത്തില്‍ 24 പാര്‍ടികളുടെ പ്രതിനിധികള്‍ സംബന്ധിച്ചു. ഇന്ന് അമേരിക്ക, ബ്രിട്ടന്‍ ഉള്‍പ്പെടെ എണ്‍പതിലധികം രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് പാര്‍ടി ഉണ്ട്. അതുപോലും മനസ്സിലാക്കാതെ ലോകത്ത് ഏതു രാജ്യത്താണ് കമ്യൂണിസ്റ്റ് പാര്‍ടി ഉള്ളതെന്ന് ചോദിക്കുന്നത് അജ്ഞതയോ അല്ലെങ്കില്‍ സ്വന്തം അറിവ് പണയപ്പെടുത്തിയുള്ള കളവു പുലമ്പലോ ആണ്.
1847ല്‍ ആകെ ഒരു കമ്യൂണിസ്റ്റ് പാര്‍ടിയും 400 അംഗങ്ങളുമായിരുന്നു. ഇന്നാകട്ടെ, എണ്‍പതിലധികം കമ്യൂണിസ്റ്റ് പാര്‍ടികളും കോടിക്കണക്കിന് അംഗങ്ങളുമുണ്ട്. 1917ല്‍ ലോകത്തിന്റെ ആറിലൊരു ഭാഗത്ത് പാര്‍ക്കുന്ന 18 കോടി ജനങ്ങളാണ് സോഷ്യലിസത്തിലേക്ക് പാദമൂന്നിയത്. സോവിയറ്റ് യൂണിയന്‍ ശിഥിലമായെങ്കിലും അഞ്ച് രാജ്യങ്ങളിലായി 140 കോടി ജനങ്ങള്‍ സോഷ്യലിസത്തിനു കീഴില്‍ ജീവിക്കുകയാണ്. ലോകത്തിലെ അഞ്ച് വന്‍കരകളിലും കമ്യൂണിസ്റ്റ് പാര്‍ടികളുണ്ട്. ഇത്ര വലിയ മറ്റൊരു രാഷ്ട്രീയപ്രസ്ഥാനം ലോകത്തില്ല. ഇതിന്റെ അഭിമാനം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ട്. മാര്‍ക്സിസം ലെനിനിസത്തെയും മാര്‍ക്സിനെയും ആസ്പദമാക്കിയുള്ള പഠനങ്ങളും പുസ്തകങ്ങളും ഇന്നും ലോകത്തിന്റെ മുന്നില്‍ ഏറ്റവും കൂടുതല്‍ എത്തുന്നു. മുതലാളിത്തത്തിലേക്ക് തിരിച്ചുപോയ റഷ്യ ഉള്‍പ്പെടെയുള്ള മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളില്‍ മാറ്റത്തിന്റെ അലകള്‍ അടിക്കുന്നുണ്ട്. പല രാജ്യങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകളില്‍ മുന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് മുന്നേറ്റം ഉണ്ടാകുന്നുണ്ട്്. ചിലയിടങ്ങളില്‍ ഭൂരിപക്ഷം കിട്ടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുന്നുമുണ്ട്. ഗയാന, ദക്ഷിണാഫ്രിക്ക മുതലായ രാജ്യങ്ങളിലും നമ്മുടെ അയല്‍രാജ്യമായ നേപ്പാളിലും കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ പലപ്പോഴും പങ്കാളിയാകുന്നു. ഗ്രീസ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍പ്പോലും വലതുപക്ഷം തോല്‍ക്കുകയും ഇടതുപക്ഷം ജയിക്കുകയും ചെയ്യുന്നു. ഇതിനര്‍ഥം സോഷ്യലിസത്തിന്റെ പാത സുഗമമായി എന്നല്ല. അമേരിക്കന്‍ നേതൃത്വത്തിലുള്ള ലോകമുതലാളിത്തം തിരിച്ചടികളെ നേരിടുന്നുണ്ടെങ്കിലും ലോകാധിപത്യം നിലനിര്‍ത്താനുള്ള പരിശ്രമം തുടരുകയാണ്. ഈ സാഹചര്യത്തില്‍ സാമ്രാജ്യത്വം എന്ന മുഖ്യശത്രുവിനെതിരെ ഏതു ഭാഗത്തുനിന്നും എത്ര ചെറിയ എതിര്‍പ്പ് പ്രത്യക്ഷപ്പെട്ടാലും അതിനെ ഉപയോഗിച്ച് സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനം ശക്തിപ്പെടുത്താനും സോഷ്യലിസ്റ്റ് ചായ്വ് വളര്‍ത്താനുമുള്ള നയസമീപനമാണ് പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചത്.
ആഗോളവല്‍ക്കരണകാലത്തെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത കാള്‍ മാര്‍ക്സിന്റെ സിദ്ധാന്തം ഇന്നത്തെ കാലത്ത് കാലഹരണപ്പെട്ടതാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ഫിനാന്‍സ് മൂലധനത്തിന്റെയും കുത്തക മുതലാളിത്തത്തിന്റെയും മുമ്പുള്ള കാലത്താണ് മാര്‍ക്സ് ജീവിച്ചത് എന്നത് നേര്. പക്ഷേ, ചരിത്രപരമായ ഭൗതികവാദത്തിന്റെ കണ്ണിലൂടെ മുതലാളിത്തത്തെ പരിശോധിച്ച മാര്‍ക്സ് സോഷ്യലിസത്തിന്റെ ആവിര്‍ഭാവം അനിവാര്യമാണെന്ന് സ്ഥാപിച്ചു. മുതലാളിത്തം സാമൂഹ്യപരിണാമത്തിലെ ഒരുഘട്ടം മാത്രമാണെന്നും അത് ശാശ്വതമല്ലെന്നും അത് തകരുമെന്നും ആ സ്ഥാനത്ത് സോഷ്യലിസം വരുമെന്നും മാര്‍ക്സ് ചൂണ്ടിക്കാട്ടി. ഉല്‍പ്പാദനത്തിന്റെ സാമൂഹ്യസ്വഭാവം വളര്‍ന്നുവരികയാണെങ്കിലും വ്യക്തിഗതമായ ഉടമസ്ഥാവകാശംമൂലം സമൂഹത്തില്‍ വൈരുധ്യവും വര്‍ഗസമരവും വളരും. ഇത് മുതലാളിത്തത്തിന്റെ തകര്‍ച്ച അനിവാര്യമാക്കുമെന്ന മാര്‍ക്സിസത്തിന്റെ കാഴ്ചപ്പാട് ഇന്നത്തെ ലോകത്തും പ്രസക്തം. മാര്‍ക്സിസം-ലെനിനിസം വെറുതെ ഉരുവിടാനുള്ള ബൈബിള്‍ വാക്യമായല്ല കമ്യൂണിസ്റ്റുകാര്‍ കരുതുന്നത്്. കാലോചിതമായ മാറ്റങ്ങള്‍വരുത്തി ഈ സിദ്ധാന്തത്തെ സമ്പന്നമാക്കാനുള്ളതാണ്. മാര്‍ക്സിസത്തിന് ആകര്‍ഷണീയതയുണ്ടെങ്കിലും ഇന്ത്യയില്‍ യുവജനങ്ങളെയും മധ്യവര്‍ഗത്തെയും കാര്യമായി ആകര്‍ഷിക്കാന്‍ ഇന്ന് കഴിയുന്നില്ല എന്ന പോരായ്മ പൊതുവില്‍ നിലനില്‍ക്കുന്നുണ്ട്. നഗരപ്രദേശങ്ങളിലെ യുവാക്കളില്‍ മാര്‍ക്സിസത്തോടുള്ള മമത വളര്‍ത്തേണ്ടതുണ്ട്. നഗരകേന്ദ്രീകൃത ജനതയുടെ പുതിയ അഭിരുചികളും ശീലങ്ങളും കൂടുതല്‍ മനസ്സിലാക്കാനും നവഉദാരവല്‍ക്കരണം ജനങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിച്ചെന്ന് പഠിക്കാനും സിപിഐ എം ഇതിനകംതന്നെ ചുവടുവയ്പ് നടത്തി. ഈ പ്രക്രിയയുടെ ഭാഗമായിക്കൂടിയാണ് ഈ വര്‍ഷംതന്നെ പ്ലീനം സംഘടിപ്പിക്കാന്‍ പാര്‍ടി കോണ്‍ഗ്രസ് തീരുമാനിച്ചത്.
അടിസ്ഥാനവര്‍ഗത്തോടുള്ള നിലപാടില്‍ മാറ്റം വരുത്താതെതന്നെ നഗരയുവജനങ്ങളെ അടക്കം ആകര്‍ഷിക്കാനുള്ള മാറ്റങ്ങളെയും അതിനുള്ള പ്രായോഗിക നടപടികളെയും പ്ലീനം പരിഗണിക്കും. ഇതിനര്‍ഥം സോവിയറ്റ് യൂണിയനിലെ തിരിച്ചടിയുടെയും നവഉദാരവല്‍ക്കരണകാലത്തെ അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ മാര്‍ക്സിസം- ലെനിനിസത്തെ ഇന്ത്യന്‍ പരിതഃസ്ഥിതിക്ക് അനുസരണമായി കൂടുതല്‍ നവീകരിക്കും എന്നാണ്. ഇടതുപക്ഷ രാഷ്ട്രീയ അജന്‍ഡയില്‍ ലിംഗസമത്വം, പരിസ്ഥിതി പ്രശ്നങ്ങള്‍, അഴിമതിവിരുദ്ധ പോരാട്ടം, ദളിത് വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ തുടങ്ങിയവ പ്രധാനമാണ്. ഇതിനുസൃതമായ പ്രക്ഷോഭങ്ങള്‍ക്കുള്ള പ്രമേയങ്ങള്‍ പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം തകരുമെന്നും അതോടെ നവോത്ഥാനം ഉണ്ടാകുമെന്നും പ്രവചിച്ച് നൂറ്റാണ്ടുകള്‍ക്കുമുമ്പ് മാര്‍ക്സ് എഴുതി- "ഏതായാലും ഏറെക്കുറെ വിദൂരമായ ഭാവിയില്‍ ബ്രിട്ടീഷ് ഭരണത്താല്‍ താറുമാറാക്കപ്പെട്ട ഈ വിശേഷപ്പെട്ട മഹത്തായ രാജ്യത്തില്‍ ഒരു നവോത്ഥാനം ഉണ്ടാകുമെന്ന് നമുക്ക് ആത്മവിശ്വാസത്തോടെ പ്രതീക്ഷിക്കാം'. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഗാന്ധിജിക്കുംമുമ്പ്, ബ്രിട്ടീഷ് ഭരണം തകരുമെന്ന് മാര്‍ക്സ് സൂചിപ്പിച്ചുവെന്നതാണ് പ്രധാനം. അത് യാഥാര്‍ഥ്യമായതുപോലെ ഇന്ത്യയിലും മുതലാളിത്തം തകരുകയും സോഷ്യലിസം ഉദയംചെയ്യുകയും ചെയ്യും. മാര്‍ക്സിനെ പിന്തുടര്‍ന്ന് സാമ്രാജ്യത്വകാലത്തെ വിലയിരുത്തിയ ലെനിന്റെ ചിന്ത മാര്‍ക്സിസത്തെ വളര്‍ത്തിയതാണ്. മാര്‍ക്സിസം ലെനിനിസം ഭാവിയുടെ വഴികാട്ടിനക്ഷത്രമാണ്. നേരായതുകൊണ്ടുതന്നെ ഈ തത്വശാസ്ത്രം വിജയത്തിലെത്തും. വര്‍ഗസമരത്തിന്റെ വിജയത്തിലൂടെ മുതലാളിത്തത്തെ തോല്‍പ്പിക്കാനുള്ള ആഹ്വാനമാണ് ഇരുപത്തൊന്നാം പാര്‍ടി കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. വര്‍ഗസമരം വിജയിച്ചാലേ ഇന്ത്യന്‍ ജനതയുടെ മോചനം സാധ്യമാകൂ.
സോവിയറ്റ് യൂണിയനിലും മറ്റുമുണ്ടായ തിരിച്ചടിക്കു കാരണം മാര്‍ക്സിസം ലെനിനിസത്തിന്റെ പ്രമാണങ്ങളെ നിരസിക്കുകയോ അവയില്‍നിന്ന് വ്യതിചലിക്കുകയോ ചെയ്തതാണ്. സിപിഐ എം പൊതുവില്‍ ശരിചെയ്തിട്ടുള്ള പാര്‍ടിയാണ്. പക്ഷേ, ഞങ്ങള്‍ക്കു പറ്റിയ തെറ്റുകളെ സ്വയംവിമര്‍ശത്തോടെ പരിശോധിക്കുകയാണ് പാര്‍ടി കോണ്‍ഗ്രസ് ചെയ്തത്. ബംഗാളില്‍ പാര്‍ടി പൊതുവില്‍ചെയ്തത് ശരിയാണ്. പക്ഷേ, ഒഴിവാക്കേണ്ടിയിരുന്ന ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. അവിടത്തെ പിന്നോട്ടടിക്ക് അത്തരം ഘടകങ്ങള്‍ എത്രത്തോളം കാരണമായി എന്ന പരിശോധന ബംഗാളിലെ പാര്‍ടി നടത്തുന്നുണ്ട്. ഇടതുപക്ഷത്തിനും സിപിഐ എമ്മിനും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായതിനു പ്രധാന കാരണം പശ്ചിമബംഗാളിലെ തോല്‍വിയാണ്. അവിടെ പാര്‍ടിയും ഇടതുപക്ഷവും കടുത്ത ആക്രമണം നേരിടുകയാണ്. 104 പാര്‍ടി പ്രവര്‍ത്തകരോ ബന്ധുക്കളോ മൂന്ന് ആണ്ടിനിടയില്‍ കൊല ചെയ്യപ്പെട്ടു.
ജനാധിപത്യ അവകാശങ്ങള്‍ക്കും പൗരസ്വാതന്ത്ര്യത്തിനുംവേണ്ടിയുള്ള സമരം ബംഗാളില്‍ കടുത്ത രൂപം കൈക്കൊള്ളേണ്ടതുണ്ട്. അവിടെ പാര്‍ടി പ്രവര്‍ത്തകര്‍ പൗരസ്വാതന്ത്ര്യത്തിനുപുറമെ, തങ്ങളുടെ വീടും ഭൂമിയും കുടുംബവുംകൂടി രക്ഷിച്ചെടുക്കാനുള്ള സമരത്തിലാണ്. ഇതില്‍ വീരബംഗാള്‍ ജനതയെ എത്രമാത്രം അണിനിരത്താന്‍ കഴിയുന്നു എന്നത് പ്രധാനമാണ്. സിപിഐ എമ്മിനെതിരായ മര്‍ദനപരിപാടിയില്‍ മമത ബാനര്‍ജിയുടെ ലോക്കല്‍ ഗുണ്ടകള്‍മാത്രമല്ല, പൊലീസും കൈകോര്‍ത്ത് രംഗത്താണ്. ഈ സാഹചര്യത്തില്‍ ജനാധിപത്യാവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടാനുള്ള സമരത്തില്‍ പാര്‍ടിയും ഇടതുപക്ഷവും കൂടുതല്‍ മുഴുകുകയും സമരത്തില്‍ ജനങ്ങളെ കൂടുതല്‍ അണിനിരത്തുകയും വേണമെന്ന് പാര്‍ടി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ബംഗാളില്‍ നഷ്ടപ്പെട്ട അടിത്തറ വീണ്ടെടുക്കുക, കേരളത്തില്‍ കൂടുതല്‍ വളര്‍ച്ച നേടുക, ത്രിപുരയില്‍ നിലവിലുള്ള മുന്നേറ്റം നിലനിര്‍ത്തുക, ദുര്‍ബലപ്രദേശങ്ങളില്‍ പാര്‍ടിയെ വളര്‍ത്തുക- ഇതാണ് പാര്‍ടി കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ദേശീയമായി ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം സിപിഐ എമ്മിന്റെ സ്വതന്ത്രശക്തി വര്‍ധിപ്പിക്കേണ്ടത് രാജ്യത്ത് സോഷ്യലിസത്തിന്റെ വിജയത്തിന് അനിവാര്യമാണ്
(നാളെ: കേരള രാഷ്ട്രീയം ഇനി എങ്ങോട്ട്?)