2015, ജൂലൈ 22, ബുധനാഴ്‌ച

ഇന്ത്യന്‍ അഴിമതി ലീഗ്

വ്യാപം: മധ്യപ്രദേശ്
അഴിമതി നടന്ന കാലാവധി 2007 മുതല്‍ 2013 വരെ.
എന്‍ജിനിയറിങ്, മെഡിക്കല്‍, മറ്റ് പ്രൊഫഷണല്‍ കോഴ്സുകള്‍ എന്നിവയ്ക്കുള്ള കളങ്കിതമായ പ്രവേശനപരീക്ഷയും സര്‍ക്കാര്‍ റിക്രൂട്ട്മെന്റിലെ അഴിമതിയും.
ബാധിച്ച യുവജനങ്ങള്‍- 76,76,718.
അറസ്റ്റുചെയ്യപ്പെട്ടവര്‍-വിദ്യാഭ്യാസമന്ത്രിയും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും കുറ്റാരോപിതരായി ജയിലില്‍ കഴിയുന്നു. വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും ഉള്‍പ്പെടെ മറ്റു 2000പേരും ജയിലിലാണ്.
അഴിമതിയില്‍ കുറ്റാരോപിതരോ അതിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവരോ ആയവര്‍ ദുരൂഹസാഹചര്യത്തിലും അസ്വാഭാവികമായും മരണമടഞ്ഞത്- 49 (സംസ്ഥാന പ്രത്യേക അന്വേഷണസംഘം പോലും 25 മരണം നടന്നതായി അംഗീകരിക്കുന്നു.)
ഈ അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഏര്‍പ്പെട്ട, ഒരു ദേശീയ ടി വി ചാനലില്‍ ജോലി ചെയ്യുന്ന അക്ഷയ്സിങ്ങിന്റെ മരണത്തോടെ കൊല്ലപ്പെട്ടവരുടെ
ശിവരാജ്സിങ് ചൗഹാന്‍
കൂട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെട്ടുതുടങ്ങി. മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട് രണ്ടുദിവസത്തിനുശേഷം അഴിമതിയില്‍ ഉള്‍പ്പെട്ട രണ്ട് ആളുകള്‍ കൂടി അതേപോലെ ദുരൂഹവും അസ്വാഭാവികവുമായ വിധം മരിച്ചു.
അവരില്‍ ആദ്യത്തെയാള്‍ വ്യാജ മെഡിക്കല്‍ ബിരുദങ്ങള്‍ നല്‍കിയതു സംബന്ധിച്ച് അന്വേഷിക്കുന്ന ജബല്‍പുര്‍ മെഡിക്കല്‍ കോളേജിലെ ഡീന്‍ ഡോ. അരുണ്‍ ശര്‍മയാണ്; അദ്ദേഹത്തെ ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടു. ഒരുവര്‍ഷം മുമ്പ് സര്‍വകലാശാലയില്‍ അദ്ദേഹത്തിന്റെ മുന്‍ഗാമിയായിരുന്ന ഡീന്‍ കെ സാകലേയയെ വീടിനടുത്ത് കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയിരുന്നു. ഡോ. ശര്‍മയുടെ ദുരൂഹമരണത്തിനടുത്ത ദിവസം, വ്യാപത്തിലൂടെ റിക്രൂട്ട് ചെയ്യപ്പെട്ട സബ് ഇന്‍സ്പെക്ടര്‍ ട്രെയ്നിയെ സാഗര്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സിനടത്തുള്ള കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
ഈ അഴിമതിയുമായി ബന്ധപ്പെട്ട മൂന്ന് ആളുകളുടെ ദുരൂഹമരണം മൂന്നുദിവസമായി നടന്നപ്പോള്‍ മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി താന്‍ അകാലത്തില്‍ കൊല്ലപ്പെട്ടേക്കുമെന്ന് ഭീതി പ്രകടിപ്പിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഒരു പൊതുതാല്‍പ്പര്യഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നതിനു രണ്ടുദിവസംമാത്രം മുമ്പ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാന്‍ മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍ നിര്‍ബന്ധിതനായി. ഈ നടപടി കൈക്കൊണ്ടതിന്റെ തൊട്ടുതലേ ദിവസമാണ് അദ്ദേഹവും സംസ്ഥാനത്തെയും കേന്ദ്രത്തിലെയും മറ്റു ബിജെപി നേതാക്കളും അഴിമതി അന്വേഷണത്തില്‍ സിബിഐയെ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ആവര്‍ത്തിച്ചുവ്യക്തമാക്കിയത്. ഇപ്പോള്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുകയാണ്; കേസന്വേഷണത്തില്‍ സുപ്രീംകോടതി മേല്‍നോട്ടം വേണമോ എന്നകാര്യം തീരുമാനിക്കാനിരിക്കുകയുമാണ്. ഇതോടെ സിബിഐ അന്വേഷണത്തിന് വിസമ്മതിച്ച സര്‍ക്കാരിന്റെയും ബിജെപി നേതാക്കളുടെയും കാപട്യം തുറന്നുകാട്ടപ്പെട്ടു.
അരിവാങ്ങി പടുകൂറ്റന്‍ അഴിമതി
ഇതേവരെ പുറത്തുവന്നതില്‍ ഏറ്റവുംവലിയ അഴിമതി ഛത്തിസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെ 36,000 കോടി രൂപയുടെ പൊതുവിതരണ കുംഭകോണമാകാനിടയുണ്ട്. രമണ്‍സിങ് പാവപ്പെട്ടവരുടെ ആഹാരംതന്നെ മോഷ്ടിക്കുന്നതായാണ് ആരോപണം. ഛത്തിസ്ഗഡിലെ പൊതുവിതരണസമ്പ്രദായത്തില്‍ ഇപ്പോള്‍ പുറത്തുവരുന്ന നാണംകെട്ടതും അതിഭീകരവുമായ അഴിമതി ഉന്നത നേതാക്കളുടെ അറിവും അനുവാദവുമില്ലാതെ നടക്കില്ല. ഈ ഒരൊറ്റ അഴിമതിയില്‍ ഉള്‍പ്പെട്ട പണം, ഒരുവര്‍ഷത്തേക്ക് രാജ്യത്താകെ തൊഴിലുറപ്പുപദ്ധതി നടപ്പാക്കാന്‍ ബജറ്റില്‍ നീക്കിവച്ച മൊത്തം തുകയേക്കാള്‍ ഏറെ കൂടുതലാണ്.
സുഷ്മ ബ്രാന്‍ഡ് ദേശീയത
ബിജെപി അധികാരത്തിലെത്തി ഒരുവര്‍ഷം പൂര്‍ത്തിയാകും മുമ്പുതന്നെ, ബ്രിട്ടീഷ് സര്‍ക്കാരില്‍നിന്ന് യാത്രാനുമതി നേടിയെടുക്കുന്നതിന് ലളിത് മോഡിയെ സഹായിച്ച സുഷ്മ സ്വരാജിന്റെ
സുഷ്മ സ്വരാജ്   ലളിത് മോഡി  വസുന്ധര രാജെ
അപലപനീയവും നികൃഷ്ടവുമായ നടപടി വെളിച്ചത്തുവന്നു. ധനമന്ത്രാലയത്തിനു കീഴിലുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്് അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയാണ് ലളിത് മോഡി. നികുതി വെട്ടിപ്പ്, കള്ളപ്പണം കടത്തല്‍, വിദേശനാണയവിനിമയ നിയമലംഘനം എന്നിവയുള്‍പ്പെടെ ഗുരുതരമായ ഇരുപത്തഞ്ചോളം കേസുകളില്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ചോദ്യം ചെയ്യലില്‍നിന്ന് ഒളിച്ചോടി ബ്രിട്ടനില്‍
  രമണ്‍സിങ്
കഴിയുകയാണ് ലളിത് മോഡി. നിയമത്തിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിയുന്നയാളെ സഹായിക്കുന്നതിനുമുമ്പ്, ലളിത് മോഡിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനു പുറമേക്കെങ്കിലും ശ്രമിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടോ തന്റെ തന്നെ ചുമതലയിലുള്ള മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോടോ ആലോചിക്കേണ്ടത് ആവശ്യമാണെന്ന് സുഷ്മ സ്വരാജ് ചിന്തിച്ചതുമില്ല. മറിച്ച്, ലളിത് മോഡിയെ സഹായിക്കാന്‍ അവര്‍ നടപടിക്രമങ്ങളെല്ലാം ലംഘിക്കുകയായിരുന്നു.
നരേന്ദ്രമോഡിയുടെ "അഴിമതിമുക്ത' സര്‍ക്കാര്‍ ലളിത് മോഡിയോട് എപ്പോഴും മൃദുസമീപനമാണ് സ്വീകരിച്ചിരുന്നത്. ലളിത് മോഡിയുടെ അപ്പീല്‍ സ്വീകരിച്ച 2014 ആഗസ്തില്‍ ഡല്‍ഹി ഹൈക്കോടതി അയാളുടെ പാസ്പോര്‍ട്ട് തിരിച്ചുനല്‍കാന്‍ ഉത്തരവിട്ടപ്പോള്‍ മോഡി സര്‍ക്കാര്‍ അതിനെ എതിര്‍ക്കുകയോ അതിനെതിരെ അപ്പീല്‍ നല്‍കുകയോ ചെയ്തില്ല. ഉടന്‍തന്നെ ലളിത് മോഡിയുടെ പാസ്പോര്‍ട്ട് തിരിച്ചുനല്‍കുകയാണുണ്ടായത്. എന്തുകൊണ്ട്? സുഷമ സ്വരാജിന്റെ ഭര്‍ത്താവും മകളുമാണ് കോടതിയില്‍ ലളിത് മോഡിക്കുവേണ്ടി ഹാജരായത്. ലളിത് മോഡിയുടെ കമ്പനിയുടെ നിയമോപദേഷ്ടാവാണ് സുഷ്മ സ്വരാജിന്റെ ഭര്‍ത്താവ്. തന്റെ കമ്പനികളിലൊന്നിന്റെ ഡയറക്ടര്‍ ബോര്‍ഡ് മീറ്റിങ്ങില്‍ തന്റെ അസാന്നിധ്യത്തില്‍ തനിക്കുവേണ്ടി ഹാജരാകാന്‍ സുഷ്മ സ്വരാജിന്റെ ഭര്‍ത്താവിനെ ലളിത് മോഡി നിയമാനുസരണം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള ഉറ്റബന്ധവും വിശ്വാസവുമാണ് ഇതു കാണിക്കുന്നത്. ആ നിലയില്‍, വിദേശമന്ത്രി സുഷ്മ സ്വരാജിന്റെ ഭാഗത്തുനിന്നുണ്ടായ അനുവദനീയമല്ലാത്ത അനൗചിത്യം മാത്രമായി ഈ കേസിനെ കാണാനാകില്ല; അതിനപ്പുറം ഇത് താല്‍പ്പര്യസംഘട്ടനത്തിന്റേതായ ഒരു കേസും കൂടിയാണ്. ബിജെപി ഇതിനെ ന്യായീകരിച്ചു. എന്നാല്‍, ആര്‍എസ്എസ് ഒരു പടികൂടി കടന്ന് ഇത് "ദേശീയവാദ'പരമായ ഒരു നടപടിയെന്ന് പറയുകയുണ്ടായി. ആര്‍എസ്എസിനെ സംബന്ധിച്ച് ക്രിമിനലുകള്‍ ഇന്ത്യക്കാരനാണെങ്കില്‍ അത്തരക്കാരെ സംരക്ഷിക്കുന്നത് ദേശസ്നേഹത്തിന്റെ സൂചനയാണ്. ഇതാണ് അവസ്ഥയെങ്കില്‍, ഇന്ത്യയിലെ എല്ലാ ക്രിമിനലുകള്‍ക്കും വിദേശരാജ്യങ്ങളില്‍ അഭയംതേടാം. അങ്ങനെയാകുമ്പോള്‍ ഏതുവിധേനയും അവരെ സഹായിക്കേണ്ടത് ആര്‍എസ്എസ് നയിക്കുന്ന മോഡി സര്‍ക്കാരിന്റെ ദേശീയവാദപരമായ കര്‍ത്തവ്യമായി പരിഗണിക്കപ്പെടും.
വസുന്ധര ബ്രാന്‍ഡ് സല്‍ഭരണം
ലളിത് മോഡിയെ സഹായിക്കുന്നതില്‍ വസുന്ധരരാജെ സിന്ധ്യ ആരുടെയും പിന്നിലല്ല. വസുന്ധര രാജെ മുമ്പ് മുഖ്യമന്ത്രിയായിരുന്ന വേളയിലാണ് ലളിത് മോഡി രാജസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ചുമതല ഏറ്റെടുത്തത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) എല്ലാമെല്ലാമായി അയാള്‍ മാറിയതും അപ്പോഴാണ്. ബ്രിട്ടീഷ് കോടതികളില്‍ ഉപയോഗിക്കുന്നതിനായി വസുന്ധര രാജെ രാജസ്ഥാന്‍ നിയമസഭയിലെ പ്രതിപക്ഷനേതാവെന്ന നിലയില്‍ ലളിത് മോഡിക്ക് സല്‍സ്വഭാവ സര്‍ട്ടിഫിക്കറ്റിന് സത്യവാങ്മൂലം നല്‍കുകയുണ്ടായി. രാഷ്ട്രീയപ്രതികാരത്തിന്റെ ഇരയായി ഇന്ത്യ വിടാന്‍ ലളിത് മോഡി നിര്‍ബന്ധിതനാകുകയായിരുന്നു എന്നാണ് വസുന്ധര രാജെ പ്രസ്താവിച്ചത്. അതിനുമപ്പുറം, തന്റെ പ്രസ്താവന ഇന്ത്യന്‍ അധികൃതര്‍ അറിയരുതെന്നും അത് രഹസ്യമായി സൂക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതിലേറെ ലജ്ജാകരമായ മറ്റൊരു നടപടി ഉണ്ടാകില്ല. ബിജെപിയുടെ ഉന്നതനേതാക്കളുടെ "സുതാര്യത'യുടെ ഉദാത്ത മാതൃകയാണിത്. ഇതാണോ ദേശസ്നേഹത്തിന്റെ പുതിയ ബ്രാന്‍ഡ്? ഇവിടെ ഇത് വെറുമൊരു താല്‍പ്പര്യസംഘട്ടനം മാത്രമല്ലാതാകുന്നു; അതുതന്നെ ആവശ്യത്തിലേറെ മോശപ്പെട്ട ഒരുകാര്യമാണെങ്കിലും അതിനുമപ്പുറം ഇത് പ്രത്യക്ഷത്തില്‍ തന്നെ കൊടുക്കല്‍വാങ്ങല്‍ ഇടപാടാണ്. വസുന്ധര രാജെയുടെ മകന്റെ ഉടമസ്ഥതയിലുള്ള നിയന്ത് ഹെറിറ്റേജ് ഹോട്ടല്‍സ് ലിമിറ്റഡിന്റെ ഓഹരികള്‍ ലളിത്മോഡി വാങ്ങുകയുണ്ടായി. ഓഹരി ഒന്നിന് പത്തുരൂപയാണ് വില. എന്നാല്‍, ലളിത് മോഡി അതു വാങ്ങിയത് ഓരോ ഓഹരിക്കും 96,000 രൂപ പ്രകാരമാണ്; മുഖവിലയുടെ 10,000 ഇരട്ടി വിലയ്ക്ക്. ഊതി വീര്‍പ്പിക്കപ്പെട്ട ഈ ഓഹരികളിലെ ഗണ്യമായ ഒരുഭാഗം ഉടന്‍തന്നെ മകനും മരുമകളും വസുന്ധര രാജെക്ക് "ജന്മദിനസമ്മാന'മായി കൈമാറുകയും ചെയ്തു. എന്നിട്ടും അവര്‍ ഇപ്പോഴും അധികാരത്തില്‍ തുടരുന്നു.
മഹാരാഷ്ട്ര മുന്നിലാണ്
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അഴിമതി വെളിച്ചം കാണാന്‍ ഒരുവര്‍ഷംപോലും വേണ്ടിവന്നില്ല. ഉദാഹരണത്തിന്, ഒരുവര്‍ഷം പിന്നിടാന്‍ മാസങ്ങള്‍ അവശേഷിക്കെ, ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലെ രണ്ടു മന്ത്രിമാര്‍ കോടിക്കണക്കിനു രൂപയുടെ അഴിമതിയില്‍ ഉള്‍പ്പെട്ടതായി ആരോപണമുയര്‍ന്നു. വിനോദ് താവ്ഡെ എന്ന മന്ത്രി ടെന്‍ഡര്‍ വിളിക്കാതെ 191 കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങിയതായി ആരോപിക്കപ്പെടുന്നു. അതേസമയം, സംസ്ഥാന വനിത-ശിശുക്ഷേമമന്ത്രി പങ്കജ മുണ്ടെയുടെ പേര് "ചിക്കി-ചത്തയ് അഴിമതി'യുമായി ബന്ധപ്പെട്ട് പത്രങ്ങളുടെ തലവാചകങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നു. ടെന്‍ഡര്‍ വിളിക്കാതെയും അംഗീകൃത മാനദണ്ഡങ്ങള്‍ പാലിക്കാതെയും അവര്‍ തന്റെ സില്‍ബന്ധികള്‍ക്ക് തികച്ചും ഏകപക്ഷീയമായി 206 കോടി രൂപയുടെ ഓര്‍ഡര്‍ നല്‍കി- അതും ഒരൊറ്റ ദിവസം. സംസ്ഥാന സര്‍ക്കാര്‍ 2013ല്‍ കരിമ്പട്ടികയില്‍പ്പെടുത്തിയ ഒരു എന്‍ജിഒക്ക് 80 കോടി രൂപയുടെ "ചിക്കി'ക്കുള്ള ഓര്‍ഡര്‍ നല്‍കിയത് ഇതില്‍പ്പെടുന്നു. ഈ ചിക്കി കളിമണ്ണുകലര്‍ത്തി മായം ചേര്‍ക്കപ്പെട്ടതാണെന്ന് പിന്നീട് കണ്ടെത്തി.
മുക്കൂട്ടു മുന്നണി
"ബിസിനസുകാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നതി'ലാണ് ബിജെപി സര്‍ക്കാര്‍ വിശ്വസിക്കുന്നത്. എല്ലാ നടപടിക്രമങ്ങളെയും നിയമങ്ങളെയും ചട്ടങ്ങളെയും അത് പൊളിച്ചടുക്കുകയാണ്; ബിസിനസ് ഇടപാടുകളെയും തെറ്റായ നടപടികളെയും നിരീക്ഷിക്കുന്നത് വേണ്ടെന്നുവയ്ക്കുകയാണ്. ഇത്തരം നയങ്ങളാണ് അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നത്. ഇത്തരം നയങ്ങളാണ് രാഷ്ട്രീയക്കാരുമായി അവിശുദ്ധ കൂട്ടുകെട്ടിനുള്ള അവസരമൊരുക്കുന്നത്. ഈ നയംതന്നെയാണ് അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഒരുകൂട്ടം ബ്യൂറോക്രാറ്റുകളും നേരുംനെറിയുമില്ലാത്ത ബിസിനസുകാരും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ട് നടത്തുന്ന അഴിമതിയുടെ അടിവേരാകുന്നത്. ഇത്തരമൊരു പരിതഃസ്ഥിതിയില്‍ ശിങ്കിടി മുതലാളിത്തം തഴച്ചുവളരുന്നു. കോടാനുകോടി രൂപയുടെ പൊതുപണം കൊള്ളയടിക്കപ്പെട്ട യുപിഎ ഭരണകാലത്തും ഇതുതന്നെയാണ് സംഭവിച്ചത്. സല്‍ഭരണം സംബന്ധിച്ച ബിജെപിയുടെ മുഖംമൂടി ഒരുവര്‍ഷത്തിനുള്ളില്‍ അഴിച്ചുമാറ്റപ്പെട്ടിരിക്കുകയാണ്. അതിന്റെ തനിനിറം ഇനിയും തുറന്നുകാട്ടപ്പെടേണ്ടതുണ്ട്.ബിജെപി-സംഘപരിവാര്‍ കൂട്ടുകെട്ടിന്റെ വര്‍ഗീയരാഷ്ട്രീയത്തിനെതിരെ എന്നപോലെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെയും സമരങ്ങള്‍ നടന്നുവരികയാണ്. ഇപ്പോള്‍ അവരുടെ അഴിമതികള്‍ സംബന്ധിച്ച സത്യങ്ങളും പുറത്തുവരുന്നു. ബിജെപിക്ക് വോട്ടുചെയ്ത ഇന്ത്യയിലെ 31 ശതമാനംപേര്‍ ഇത് പ്രതീക്ഷിച്ചതല്ല. എന്നാല്‍, ബിജെപിയെ ഇതൊന്നും ഉല്‍ക്കണ്ഠപ്പെടുത്തുന്നതേയില്ല. തങ്ങളുടെ സഹപ്രവര്‍ത്തകരുടെ സര്‍വനടപടികളെയും നാണംകെട്ട നിലയില്‍ ന്യായീകരിക്കുകയാണ്- പ്രധാനമന്ത്രി മോഡി ഭീതിദമായ മൗനത്തിലൂടെയും അമിത്ഷാ തന്റെ ശക്തമായ ന്യായവാദങ്ങളിലൂടെയും. ഇത് അംഗീകരിക്കാനാകില്ല. വലിയ കുംഭകോണങ്ങളില്‍ ഉള്‍പ്പെട്ട സുഷ്മ സ്വരാജും വസുന്ധരയും ശിവരാജ് സിങ് ചൗഹാനും ഉടന്‍ രാജിവയ്ക്കണമെന്നാണ് നീതിബോധം ആവശ്യപ്പെടുന്നത്.
ഇതിനോടൊക്കെ പ്രതിഷേധിക്കാന്‍ ആറ് ഇടതുപക്ഷ പാര്‍ടികള്‍ സംയുക്ത ആഹ്വാനം നല്‍കിയിരിക്കുകയാണ്. ബിജെപിയുടെ അഴിമതിക്കെതിരെ 20നു നടക്കുന്ന പ്രകടനത്തില്‍ ഏവരും അണിചേരുക.

2015, ജൂലൈ 8, ബുധനാഴ്‌ച

അഴിമതിയുടെ വ്യാപനം

രാജ്യത്ത് പ്രവേശനപരീക്ഷയുമായി ബന്ധപ്പെട്ട അഴിമതികളില്‍ ഏറ്റവും ആസൂത്രിതവും വിപുലവുമാണ് മധ്യപ്രദേശിലെ വ്യാപം അഴിമതി. മെഡിക്കല്‍- എന്‍ജിനിയറിങ് സീറ്റുകളിലേക്കും സര്‍ക്കാര്‍ ഏജന്‍സികളുടെ വിവിധ ഒഴിവിലേക്കും നിയമനം നടത്തുന്നതിന് 1980ല്‍ രൂപംകൊണ്ട സമിതിയാണ് മധ്യപ്രദേശ് പ്രൊഫഷണല്‍ എക്സാമിനേഷന്‍ ബോര്‍ഡ് (എംപിപിഇബി). ഹിന്ദിയില്‍ മധ്യപ്രദേശ് വ്യവസായിക് പരീക്ഷാ മണ്ഡല്‍ എന്നും പറയുന്നു. ഹിന്ദിയിലുള്ള പേരിന്റെ ചുരുക്കെഴുത്ത് എന്ന രീതിയിലാണ് ഈ അഴിമതിക്ക് വ്യാപം എന്ന പേരുലഭിച്ചത്.
വ്യാപം നടത്തിയ പരീക്ഷകളില്‍ 1990 കളില്‍ത്തന്നെ ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തെങ്കിലും 2009ല്‍ നടത്തിയ പ്രീ മെഡിക്കല്‍ പരീക്ഷ മുതലാണ് വ്യാപകമായി പരാതികള്‍ ഉയര്‍ന്നത്. ഇന്തോറിലെ നേത്രരോഗ വിദഗ്ധന്‍ ആനന്ദ് റായി ഈ പരീക്ഷയിലെ ക്രമക്കേട് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചതോടെയാണ് വ്യാപം അഴിമതി പൊതുജനമധ്യത്തിലെത്തുന്നത്. ഇതോടെ റായിക്കെതിരെ പല കോണുകളില്‍നിന്നും വധഭീഷണി ഉയര്‍ന്നു. അദ്ദേഹം കോടതിയെ സമീപിച്ചെങ്കിലും മാസം 50,000 രൂപ നല്‍കിയാല്‍മാത്രമേ സുരക്ഷ നല്‍കാനാവൂ എന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. 36,000 രൂപ ശമ്പളമുള്ള സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസറായിരുന്നു അന്ന് റായി. 2015ല്‍ മാത്രമാണ് സര്‍ക്കാര്‍ അദ്ദേഹത്തിന് ഏഴുമണിക്കൂര്‍ സെക്യൂരിറ്റി നല്‍കിയത്. ഭാര്യയും ഗൈനക്കോളജിസ്റ്റുമായ ഗൗരി റായിയെ മൗവിലെ സിവില്‍ ആശുപത്രിയില്‍നിന്ന് സര്‍ക്കാര്‍ പറഞ്ഞുവിടുകയും ചെയ്തു.
പ്രശാന്ത് പാണ്ഡെ എന്ന സോഫ്റ്റ്വെയര്‍ വിദഗ്ധനാണ് അഴിമതി പുറത്തുകൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ച മറ്റൊരാള്‍. സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസമിതിയെ സഹായിക്കുകയും മുന്‍ വിദ്യാഭ്യാസമന്ത്രി ലക്ഷ്മികാന്ത് ശര്‍മയെയും ഖനി രാജാവ് സുധീര്‍ ശര്‍മയെയും മറ്റും അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ തെളിവുകള്‍ ശേഖരിക്കുകയുംചെയ്ത പണ്ഡെയെ കള്ളക്കേസ് കെട്ടിച്ചമച്ച് ശിവരാജ്സിങ് ചൗഹാന്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. അന്വേഷണവിവരങ്ങള്‍ പ്രതിപക്ഷത്തിന് ചോര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. പാണ്ഡെ ശേഖരിച്ച തെളിവുകള്‍മൂലം അറസ്റ്റിലായ പ്രതികളുടെ കൂട്ടത്തിലാണ് അദ്ദേഹത്തെയും ജയിലിലടച്ചത്. ജാമ്യത്തിലിറങ്ങിയ അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്നും അദ്ദേഹത്തിന് സുരക്ഷ നല്‍കണമെന്നും ഡല്‍ഹികോടതിയാണ് അവസാനം വിധിച്ചത്. എന്നാല്‍, ഏപ്രില്‍ മാസത്തില്‍ അദ്ദേഹത്തെ വധിക്കാന്‍ ശ്രമമുണ്ടായി. ഭാര്യയോടൊപ്പം ഒരു വിവാഹത്തില്‍ പങ്കെടുത്ത് ഇന്തോറിലെ വസതിയിലേക്ക് മടങ്ങവെയായിരുന്നു വധശ്രമം. കേസില്‍പ്പെട്ട പലരും കൊല്ലപ്പെട്ടതുപോലെ വാഹനാപകടത്തില്‍ അപായപ്പെടുത്താനാണ് ശ്രമമുണ്ടായത്.
ആശിഷ് ചതുര്‍വേദിയാണ് കേസ് പുറത്തുകൊണ്ടുവരാന്‍ സഹായിച്ച മറ്റൊരാള്‍. മൂവരും നടത്തിയ ശ്രമങ്ങളാണ് രാജ്യത്തെ ഏറ്റവും വലിയ പരീക്ഷാക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നത്. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍ എസ്ഐടി അന്വേഷണത്തിന് 2009ല്‍ ഉത്തരവിട്ടത്. തുടര്‍ന്ന് ഹൈക്കോടതി അന്വേഷണം ഏറ്റെടുത്തപ്പോള്‍ അവരെ സഹായിക്കാനായി 2012ല്‍ എസ്ടിഎഫിനും രൂപം കൊടുത്തു. 92,176 രേഖ ഇതിനകം പിടിച്ചെടുത്തു. 3292 കേസ് ചുമത്തപ്പെട്ടു. 1800 പേര്‍ അറസ്റ്റിലായി. 500 പേരെ ഇനിയും അറസ്റ്റ് ചെയ്യാനുണ്ട്. അന്വേഷണം അവസാനിച്ചിട്ടില്ല.
മത്സരപ്പരീക്ഷകളുമായി ബന്ധപ്പെട്ട് മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്ത അഴിമതിയേക്കാള്‍ വിപുലമായ മാനം വ്യാപം അഴിമതിക്കുണ്ട്. രാഷ്ട്രീയക്കാര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, ക്രിമിനലുകള്‍, പൊലീസുകാര്‍, ഡോക്ടര്‍മാര്‍ തുടങ്ങി വിപുലമായ കണ്ണിയാണ് അഴിമതിക്ക് പിന്നില്‍. സമൂഹത്തിലെ സമ്പന്നരായ വ്യക്തികളാണ് സ്വന്തം കുട്ടികള്‍ക്ക് ജോലിയും മെഡിക്കല്‍ സീറ്റും മറ്റും ഉറപ്പുവരുത്താന്‍ ലക്ഷങ്ങള്‍ ഒഴുക്കിയത്. മൊത്തം 3000 കോടി രൂപയുടെ അഴിമതി നടന്നു എന്നാണ്് അനൗദ്യോഗിക കണക്ക്. ബിഹാറില്‍ ലാലുപ്രസാദ് യാദവും മറ്റും ഉള്‍പ്പെട്ട കാലിത്തീറ്റ കുംഭകോണവുമായാണ് പലരും വ്യാപം അഴിമതിയെ താരതമ്യപ്പെടുത്തുന്നത്. പ്രധാനമായും മൂന്ന് രീതിയിലാണ് അഴിമതി നടന്നത്. ഒന്നാമതായി, പണംകൊടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി പരീക്ഷയെഴുതാന്‍ അപരന്മാരെ ഏര്‍പ്പെടുത്തും. നേരത്തെ പരീക്ഷ എഴുതി വിജയിച്ച വിദ്യാര്‍ഥികളെയാണ് ഇതിനായി ഉപയോഗിച്ചത്. അപരന്മാര്‍ക്ക് ഒരു പരീക്ഷയ്ക്ക് നാലുലക്ഷം രൂപ വരെയാണ് നല്‍കേണ്ടത്. തട്ടിപ്പ് നടത്തുന്ന ഏജന്‍സി പരീക്ഷ എഴുതുന്നതിനായി 10 ലക്ഷം രൂപവരെ ഈടാക്കിയതായി റിപ്പോര്‍ട്ടുണ്ട്. വിദ്യാര്‍ഥികളുടെ പേര്, വിലാസം എന്നിവയെല്ലാം, ആരാണോ യഥാര്‍ഥ അപേക്ഷകന്‍ അവരുടേത് തന്നെയായിരിക്കും. എന്നാല്‍, ഹാള്‍ടിക്കറ്റിലെ ഫോട്ടോ അപരന്റേതായിരിക്കും.
പരീക്ഷയ്ക്കുശേഷം ഹാള്‍ടിക്കറ്റിലെ പടം മാറ്റും. പരീക്ഷാഹാളിലെ പരിശോധകന്റെ അറിവോടെ നടത്തുന്ന കോപ്പിയടിയാണ് രണ്ടാമത്തെ രീതി. എന്‍ജിന്‍ ആന്‍ഡ് ബോഗി എന്ന കോഡ് നാമത്തിലാണ് ഇതറിയപ്പെടുന്നത്. പരീക്ഷ നന്നായി പഠിച്ച് എഴുതുന്ന രണ്ട് കുട്ടികള്‍ക്ക് ഇടയിലായി പരീക്ഷാ റാക്കറ്റ് കാശുവാങ്ങിയ വിദ്യാര്‍ഥിയെ ഇരുത്തും. ഇരുഭാഗത്തുമുള്ള കുട്ടികളുടെ ഉത്തരക്കടലാസില്‍നിന്ന് നടുക്കിരിക്കുന്ന വിദ്യാര്‍ഥി കോപ്പിയടിക്കും. ഇരുവശത്തുമിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പരിശോധകനും ലക്ഷങ്ങള്‍ ലഭിക്കും.
വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് ഒന്നും എഴുതാതെ നല്‍കുക എന്നതാണ് മറ്റൊരു രീതി. ഒന്നും എഴുതാതെ ഉത്തരക്കടലാസ് ഒഴിച്ചിടുന്നവര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിക്കും. പരീക്ഷാ ഉദ്യോഗസ്ഥരും പരിശോധകരും ഉയര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള അഴിമതിയാണിത്. മാര്‍ക്കിനുസരിച്ച് ഒഴിഞ്ഞ ഉത്തരക്കടലാസില്‍ ഉത്തരങ്ങള്‍ എഴുതിച്ചേര്‍ക്കാനും ഈ സംഘത്തിന് കഴിഞ്ഞു. വിവരാവകാശ നിയമമനുസരിച്ച് ഉത്തരക്കടലാസുകള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പരീക്ഷ എഴുതാതെതന്നെ മെഡിക്കല്‍- എന്‍ജിനിയറിങ് പ്രവേശനവും ഉദ്യോഗങ്ങളും ലഭിച്ചവര്‍ മധ്യപ്രദേശില്‍ ഏറെയുണ്ടെന്നര്‍ഥം
മരണമെത്തുന്ന നേരംഇരുപത്തിരണ്ടുകാരനായ റിങ്കു എന്ന പ്രമോദ് ശര്‍മയെ 2013 ഏപ്രില്‍ 21ന് മധ്യപ്രദേശിലെ ജാന്‍സിയില്‍ ഒരു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാപം അഴിമതിക്കേസില്‍ പ്രതിയായ റിങ്കു സീലിങ് ഫാനില്‍ തൂങ്ങിമരിച്ചെന്നാണ് പൊലീസ് നിഗമനം. എന്നാല്‍, റിങ്കുവിന്റെ സഹോദരന്‍ മഹാവീര്‍ ശര്‍മ പൊലീസ് ഭാഷ്യം തള്ളുന്നു. തൂങ്ങാന്‍ ഉപയോഗിച്ച തുണിയോ ചരടോ മുറിയില്‍നിന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. റിങ്കുവിന്റെ മുഖത്തുനിന്നും ചെവികളില്‍നിന്നും ചോര ഒലിച്ചിരുന്നു. നെറ്റിയിലും തലയിലും മൂര്‍ച്ചയുള്ള ആയുധംകൊണ്ട് മുറിവേല്‍പ്പിച്ചിരുന്നു. ഇതൊന്നും മുഖവിലയ്ക്കെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് മഹാവീര്‍ പറയുന്നു. റിങ്കു ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പൊലീസ് കുടുംബത്തിന് കൈമാറിയിട്ടില്ല. ഗ്വാളിയറില്‍ വിദ്യാര്‍ഥികള്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കുംവേണ്ടിയുള്ള പരിശീലനകേന്ദ്രം നടത്തുകയായിരുന്നു റിങ്കു. വ്യാപം അഴിമതിയില്‍ പങ്കാളിയാകുന്നത് ഇതുവഴിയാണ്.
പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ നിയമനകുംഭകോണത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന് ആരോപിക്കപ്പെട്ട ദേവേന്ദര്‍ നാഗര്‍ (29) ഭിന്ദ് ജില്ലയിലെ ബിര്‍ക്കാഡി ഗ്രാമത്തില്‍ 2013 ഡിസംബര്‍ 26ന് വാഹനാപകടത്തില്‍ മരിച്ചു. വ്യാപം കുംഭകോണത്തില്‍ മറ്റൊരു ഇടനിലക്കാരനായിരുന്ന ബാന്‍ഡി സിക്കാര്‍വറിനെ (32) ഗ്വാളിയര്‍ സൈനികകോളനിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജനുവരി 26നായിരുന്നു സംഭവം. ജീവനൊടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താണെന്ന് ബാന്‍ഡിയുടെ ഭാര്യ മാലയ്ക്ക് ഇനിയും അറിയില്ല. വ്യാപം കേസുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ബാന്‍ഡി വീട്ടില്‍ അറിയിച്ചിരുന്നില്ല.
ജബല്‍പുര്‍ മെഡിക്കല്‍ കോളേജ് ഡീനായിരുന്ന ഡോ. അരുണ്‍ ശര്‍മ വ്യാപം കുംഭകോണം സംബന്ധിച്ച 200 രേഖകള്‍ പ്രത്യേക ദൗത്യസംഘത്തിന് (എസ്ടിഎഫ്) ഈയിടെ കൈമാറി. ജൂലൈ അഞ്ചിന് ഡോ. അരുണ്‍ ശര്‍മയെ ന്യൂഡല്‍ഹിയിലെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശര്‍മയ്ക്കുമുമ്പ് ജബല്‍പുര്‍ കോളേജില്‍ ഡീനായിരുന്ന ഡോ. സകല്ലേയും ഒരു വര്‍ഷംമുമ്പ് ദുരൂഹസാഹചര്യത്തിലാണ് മരിച്ചത്. കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവികൂടിയായിരുന്ന ഡോ. സകല്ലേ സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചെന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍, ഡോ. സകല്ലേയുടെ മരണം കൊലപാതകമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജബല്‍പുര്‍ ഘടകം ആരോപിക്കുന്നു. ലേസര്‍ തോക്ക് ഉപയോഗിച്ചാണ് സകല്ലേയെ കൊലപ്പെടുത്തിയതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, ഈ മരണം സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയില്ല. ഇപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയും ദുരൂഹസാചര്യത്തില്‍ മരിച്ചു.
വ്യാപം കേസിലെ പ്രതികളോ സാക്ഷികളോ കുംഭകോണം പുറത്തുകൊണ്ടുവരാന്‍ തെളിവുകള്‍ നല്‍കിയവരോ ആയ 46 പേരാണ് ഇതിനകം മരിച്ചത്. ഹൃദയാഘാതം, റോഡപകടം, ആത്മഹത്യ, അമിത മദ്യപാനം, മാരകരോഗങ്ങള്‍ എന്നിവയാണ് മരണകാരണങ്ങളായി സര്‍ക്കാരും പൊലീസും പറയുന്നത്. ജനിച്ചാല്‍ ഒരിക്കല്‍ മരിക്കുമെന്ന് പരിഹസിക്കാന്‍വരെ തയ്യാറായ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാബുലാല്‍ ഗൗര്‍ ഇപ്പോള്‍ സ്വരംമാറ്റി. സ്ഥിതി വഷളാകുമെന്നു കണ്ടപ്പോള്‍ മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനെ പരോക്ഷമായി കുറ്റപ്പെടുത്തി ഗൗര്‍ കൈകഴുകാന്‍ ശ്രമിക്കുന്നു.തിരിച്ചറിയാന്‍ കഴിയാത്ത മാരകവിഷം ഉള്ളില്‍ചെന്നാണ് സുനന്ദ പുഷ്കര്‍ മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വ്യാപം കൊലപാതകങ്ങളിലും ഇത്തരം വിഷപ്രയോഗം നടന്നിട്ടുണ്ടെന്ന് സംശയം ഉയരുകയാണ്. പ്രമുഖരായ ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകന്‍, ഗവര്‍ണറുടെ മകന്‍ എന്നിവരുടെ മരണങ്ങള്‍ ഇതിലേക്കുള്ള സൂചനയാണ്. വന്‍ വിവാദമായ കേസിന്റെ തെളിവുകളും തുമ്പുകളും ഇല്ലാതാക്കാന്‍ ആസൂത്രണംചെയ്ത കൊലപാതകങ്ങളാണ് ഇവയെന്ന് വ്യക്തം. തെളിവുകള്‍ പരമാവധി നശിപ്പിക്കാനാണ് ശ്രമം.
വ്യാപം കേസില്‍ 2012ലാണ് എസ്ടിഎഫ് അന്വേഷണം തുടങ്ങിയത്. അതിനുശേഷമാണ് തുടര്‍ച്ചയായി ഇത്തരം മരണങ്ങള്‍. മാതൃകാഭരണമെന്ന് സംഘപരിവാര്‍ വാഴ്ത്തിവന്ന ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ ബീഭത്സമുഖമാണ് പുറത്തുവരുന്നത്. തനിക്കുപോലും ഭയം തോന്നിത്തുടങ്ങിയെന്നും ആരുവേണമെങ്കിലും കൊല്ലപ്പെടാമെന്നും കേന്ദ്രമന്ത്രി ഉമ ഭാരതി തുറന്നുപറഞ്ഞു. കഴിഞ്ഞദിവസങ്ങളിലുണ്ടായ മരണപരമ്പര ഉമ ഭാരതിയുടെ ആശങ്കയ്ക്ക് അടിവരയിടുന്നു. ഡോ. അരുണ്‍ ശര്‍മയ്ക്കു പുറമെ അക്ഷയ് സിങ്, അനാമിക കുശ്വാഹ, രമാകാന്ത് പാണ്ഡെ എന്നിങ്ങനെ നാലുപേരാണ് മൂന്നുദിവസത്തില്‍ മരിച്ചത്. ടിവി ടുഡെയുടെ റിപ്പോര്‍ട്ടറായ അക്ഷയ്സിങ് വ്യാപം അഴിമതിയെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചുവരികയായിരുന്നു. ദുരൂഹമായി മരിച്ച നമ്രത ദമോറിന്റെ രക്ഷിതാക്കളുടെ അഭിമുഖമെടുത്തതിനു പിന്നാലെയാണ് അക്ഷയ്സിങ് മരിച്ചത്. നമ്രതയുടെ വീട്ടില്‍നിന്ന് അക്ഷയ് ചായയും വെള്ളവും കുടിച്ചിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇദ്ദേഹത്തിന്റെ വായില്‍നിന്ന് നുരയും പതയും വരാന്‍ തുടങ്ങി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്രമക്കേടിലൂടെ നിയമനം കിട്ടിയെന്നു കരുതുന്ന സബ്ഇന്‍സ്പെക്ടര്‍ ട്രെയ്നിയാണ് അനാമിക കുശ്വാഹ. ഇവരുടെ മൃതദേഹം സാഗറിലെ ഒരു തടാകത്തിലാണ് കാണപ്പെട്ടത്. എസ്ടിഎഫ് ചോദ്യംചെയ്ത പൊലീസ് കോണ്‍സ്റ്റബിള്‍ രമാകാന്തിനെ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി
ക്രമക്കേട്പുറത്തുകൊണ്ടുവന്നത്ജീവന്‍പണയംവച്ച് വ്യാപം കേസില്‍ എസ്ടിഎഫിനെ സര്‍ക്കാര്‍ സ്വയംപ്രേരിതമായി നിയോഗിച്ചതല്ല. ഡോ. ആനന്ദ് റായ്, ആശിഷ് ചതുര്‍വേദി, പ്രശാന്ത് പാണ്ഡെ എന്നീ സാമൂഹികപ്രവര്‍ത്തകരാണ് ജീവന്‍ പണയംവച്ച് ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നത്. തന്റെ അമ്മയെ ചികിത്സിച്ച ചില ഡോക്ടര്‍മാരുടെ പെരുമാറ്റത്തില്‍ സംശയംതോന്നിയതിനെത്തുടര്‍ന്ന് ആശിഷ് നടത്തിയ അന്വേഷണമാണ് മെഡിക്കല്‍ പ്രവേശനത്തിലെ തട്ടിപ്പുകള്‍ പുറത്തുവരാന്‍ വഴിതെളിച്ചത്. 2009 മുതലാണ് ക്രമക്കേടുകള്‍ വന്‍തോതില്‍ പുറത്തുവന്നത്. എന്നാല്‍, സര്‍ക്കാര്‍ അന്വേഷണം ഇഴഞ്ഞുനീങ്ങി. സാമൂഹികപ്രവര്‍ത്തകരും പ്രതിപക്ഷവും ശക്തമായി ഇടപെട്ടതിനെത്തുടര്‍ന്നാണ് എസ്ടിഎഫിനെ നിയോഗിച്ചത്. എന്നാല്‍, ഗവര്‍ണറും മുഖ്യമന്ത്രിയുംതന്നെ പ്രതിക്കൂട്ടില്‍നില്‍ക്കവെ സംസ്ഥാന പൊലീസിന് കേസ് ഫലപ്രദമായി അന്വേഷിക്കാന്‍ കഴിയില്ല. എസ്ടിഎഫിന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണംവേണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉയര്‍ത്തിയിട്ടുള്ളത്. തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും വധിക്കപ്പെടാമെന്നാണ് അഴിമതി പുറത്തുകൊണ്ടുവരാന്‍ പ്രവര്‍ത്തിച്ച ഡോ. ആനന്ദ് റായ്, ആശിഷ് ചതുര്‍വേദി, പ്രശാന്ത് പാണ്ഡെ എന്നിവര്‍ പറയുന്നത്. മധ്യപ്രദേശിനെ ചൂഴ്ന്നുനില്‍ക്കുന്ന ഭീകരതയുടെ നടുക്കുന്ന മുഖമാണ് ഇതിലൂടെ വെളിപ്പെടുന്നത്
ഗവര്‍ണറും പ്രതിക്കൂട്ടില്‍മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവിന്റെ മകന്‍ ശൈലേഷ് യാദവിനെ (50) കേസില്‍ പ്രതിചേര്‍ത്തിരുന്നു. പൊലീസ് ചോദ്യംചെയ്യാനിരിക്കെയാണ് ശൈലേഷ് ഗവര്‍ണറുടെ വസതിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഫോറസ്റ്റ് ഗാര്‍ഡ് നിയമനത്തില്‍ ഇടപെട്ടെന്ന് ആരോപിച്ച് നരേഷ് യാദവിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, മധ്യപ്രദേശ് ഹൈക്കോടതി ഗവര്‍ണറെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നിഷേധിച്ചു. ഇതിനെതിരെ ഒരുസംഘം അഭിഭാഷകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. തട്ടിപ്പില്‍ മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനെതിരായും തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്.നിലവിലുള്ള ഭരണരാഷ്ട്രീയനേതൃത്വത്തില്‍ തട്ടിപ്പുകാര്‍ക്കുള്ള സ്വാധീനത്തിന് തെളിവാണ് രാം നരേഷ് യാദവ് ഗവര്‍ണറായി തുടരുന്നത്. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ മോഡിസര്‍ക്കാര്‍ കൂട്ടത്തോടെ മാറ്റിയിരുന്നു. എന്നാല്‍, വ്യാപം കേസില്‍ പ്രതിയായ യാദവ് മധ്യപ്രദേശില്‍ സുരക്ഷിതനായി തുടര്‍ന്നു. സര്‍ക്കാര്‍ ഒത്താശയോടെ അരങ്ങേറിയ തട്ടിപ്പിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍യന്ത്രംതന്നെ അവിരാമം പ്രവര്‍ത്തിക്കുന്നു. നിയമവും ന്യായവും നീതിയും നോക്കുകുത്തികള്‍
മോഡി മൗനത്തില്‍; നാഗ്പുരുംപ്രധാനമന്ത്രി നരേന്ദ്രമോഡി ഈ വിഷയത്തില്‍ തികഞ്ഞ മൗനത്തിലാണ്. രാജ്യത്തെ ഞെട്ടിച്ച അഴിമതികള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. എന്നാല്‍, അഴിമതിയുടെ ഇത്രത്തോളം രക്തപങ്കിലമായ അധ്യായം രാജ്യം ദര്‍ശിച്ചിട്ടില്ല. എല്ലാവരെയും ധാര്‍മികത പഠിപ്പിക്കാന്‍ വെമ്പല്‍കൊള്ളുന്ന സംഘപരിവാറും മയക്കത്തിലാണ്. രാജ്യത്ത് ആര്‍എസ്എസിന് ഏറ്റവുമധികം സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ഒന്നായ മധ്യപ്രദേശ് അഴിമതിക്കയത്തില്‍ മുങ്ങുമ്പോള്‍നാഗ്പുരും നിശ്ശബ്ദത പാലിക്കുന്നു. അഴിമതിക്കറ പുരളാത്ത മുഖ്യമന്ത്രിയെന്ന് ബിജെപി അവകാശപ്പെടുന്ന ശിവരാജ് സിങ് ചൗഹാന്റെ കാലത്താണ് ഈ അഴിമതി മുഴുവന്‍ അരങ്ങേറിയതെന്നതാണ് യാഥാര്‍ഥ്യം. മുഖ്യമന്ത്രി ഉള്‍പ്പെടെ അധികാരത്തിന്റെ ഉന്നത ശ്രേണികളിലുള്ളവരുമായി ബന്ധമുണ്ടെങ്കില്‍ മാത്രമേ ഈ അഴിമതി നടക്കൂ എന്ന് വ്യക്തം