2011, ഡിസംബർ 21, ബുധനാഴ്‌ച

അഗ്നിപരീക്ഷയില്‍ കരിഞ്ഞത് ആരുടെ ചിറകുകള്‍ ?

സൂര്യനില്‍നിന്ന് ഒളിഞ്ഞുനില്‍ക്കാം; എന്നാല്‍ മനഃസാക്ഷിയുടെ സൂര്യനില്‍നിന്ന് എവിടേക്ക് ഒഴിഞ്ഞുമാറും? ഗ്രീക്ക് മിഥോളജിയില്‍നിന്നുള്ള ഈ ചോദ്യം മനഃസാക്ഷിയുള്ളവര്‍ക്കേ ബാധകമാവൂ. എങ്കിലും ലാവ്ലിന്‍ സംബന്ധിച്ച സിബിഐ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ , ആരോപണകര്‍ത്താക്കള്‍ സ്വയം ചോദിക്കേണ്ട ചോദ്യമാണിത്. മനഃസാക്ഷിയുടെ ചെറുനാളമെങ്കിലും അണയാതെ ബാക്കിനില്‍ക്കുന്നവര്‍ അക്കൂട്ടത്തിലുണ്ടെങ്കില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളാല്‍ ഒരു പൊതുപ്രവര്‍ത്തകനെ ദീര്‍ഘകാലം ക്രൂരമായി വേട്ടയാടിയത് മുന്‍നിര്‍ത്തി ഒരു വാക്ക് സമൂഹത്തോട് പറയേണ്ടതുണ്ട് - ക്ഷമിക്കണം എന്ന വാക്ക്. ക്ഷമിക്കണം എന്നുപറയാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യം സിബിഐ റിപ്പോര്‍ട്ടിലൂടെ വന്ന് മുന്നില്‍ നില്‍ക്കുമ്പോഴും പകയുടെ ഭാഷ ഇവരില്‍ പലരില്‍നിന്നും പോവുന്നില്ല. ഇത് വ്യക്തമാക്കുന്നതായിരുന്നു തിങ്കളാഴ്ചത്തെ ഇതുസംബന്ധിച്ച ചില ചാനല്‍ ചര്‍ച്ചകള്‍ . തങ്ങള്‍ സൃഷ്ടിച്ച കള്ളപ്രചാരണങ്ങളുടെ കോട്ട സത്യത്തിന്റെ ഇടിമിന്നലേറ്റ് തകര്‍ന്നുകിടക്കുമ്പോഴും അത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ വീണ്ടും അസത്യത്തിന്റെ ചീട്ടുകൊട്ടാരങ്ങള്‍ തീര്‍ക്കാനാവുമോ എന്ന് വൃഥാ നോക്കുകയായിരുന്നു ചിലര്‍ .

സിപിഐ എമ്മിനെ അധിക്ഷേപിക്കാന്‍ ഏതവസരവും ദുരുപയോഗിക്കാറുള്ളവരെ തെരഞ്ഞുപിടിച്ച് "നിഷ്പക്ഷ നിരീക്ഷകര്‍" ആക്കി അവതരിപ്പിക്കുകയാണ് പല ചാനലുകളും ചെയ്തത്. ഇവര്‍ക്ക് പിണറായി വിജയന്‍ എന്ന വ്യക്തിയോട് വിരോധമുണ്ടാകേണ്ട കാര്യമില്ല. വിരോധമുള്ളത് സിപിഐ എമ്മിനോടാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ട് അതിനെ നയിക്കുന്നുവെന്നതിനാല്‍ ആ വിരോധമെല്ലാം പിണറായി വിജയനില്‍ വന്നുപതിക്കുന്നുവെന്നുമാത്രം. പാര്‍ടിനേതൃത്വത്തിന്റെ പ്രതിച്ഛായ തകര്‍ത്താല്‍ പാര്‍ടിയുടെ വിശ്വാസ്യത തകര്‍ക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലൂടെപ്പോലും പോറലേല്‍ക്കാതെ പുറത്തുവന്ന പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്താന്‍ പഴുതുകള്‍ അന്വേഷിക്കുന്ന നിലയിലായി ചില ചാനല്‍ ചര്‍ച്ചകള്‍ . എല്ലാ അന്വേഷണങ്ങളിലും ഒരുപോലെ കുറ്റവിമുക്തനായി നില്‍ക്കുന്ന ഒരു പൊതുപ്രവര്‍ത്തകനെ ഒരു രേഖയുടെയോ തെളിവിന്റെയോ പിന്‍ബലമില്ലാതെ കല്‍പ്പിത കഥകളുണ്ടാക്കി കുറ്റക്കാരനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ഇത്തരം അസംബന്ധ നാടകങ്ങള്‍ക്ക് നിന്നുകൊടുക്കുന്നത് ഉചിതമോ എന്ന് ചാനലുകള്‍ ചിന്തിക്കട്ടെ. ലാവ്ലിന്‍ കരാറില്‍ അഴിമതിയുള്ളതിന് തെളിവുണ്ട് എന്ന് ഇപ്പോഴും പറയാന്‍ ധൈര്യപ്പെടുന്ന ഈ "നിഷ്പക്ഷ" നിരീക്ഷകന്മാരോട്, ആ തെളിവുകള്‍ കൊണ്ടുപോയി സിബിഐക്ക് കൊടുക്കാമായിരുന്നില്ലേ നിങ്ങള്‍ക്ക് എന്നെങ്കിലും ചോദിക്കാനുള്ള ധാര്‍മിക ചുമതലയുണ്ടായിരുന്നില്ലേ ഈ ടിവി ആങ്കര്‍മാര്‍ക്ക്?


പല തലങ്ങളില്‍ പല വിധത്തിലുള്ള അന്വേഷണങ്ങള്‍ നടത്തി നോക്കി. ഒന്നില്‍പോലും പിണറായി വിജയനില്‍ കുറ്റത്തിന്റെ ലാഞ്ഛനപോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സിപിഐ എമ്മിനോടും എല്‍ഡിഎഫിനോടും ഒരു ആനുകൂല്യവുമില്ലാത്ത യുഡിഎഫ് ഭരണം വിജിലന്‍സ് അന്വേഷണം നടത്തിച്ചുനോക്കി. കേന്ദ്രം ആദായനികുതി വകുപ്പിനെക്കൊണ്ട് അന്വേഷിപ്പിച്ചുനോക്കി. കേന്ദ്ര ധനകാര്യ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെക്കൊണ്ട് കേരളത്തിലും ഇന്ത്യയിലാകെയും ഇന്ത്യക്കുപുറത്തും അന്വേഷിപ്പിച്ചുനോക്കി. സിബിഐയെക്കൊണ്ട് അന്വേഷിപ്പിച്ചുനോക്കി. ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍പോലും പിണറായി വിജയന്‍ എന്തെങ്കിലും തെറ്റുചെയ്തതായി പറയുന്നില്ല. അതേസമയം അടിസ്ഥാനരഹിതമായ കേസുകളുമായി ചെന്ന് കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് ഈ കേസുമായി നടക്കുന്ന ഒരാളെ മറ്റൊരു കേസില്‍ ഹൈക്കോടതി അതിനിശിതമായി വിമര്‍ശിക്കുകയും ചെയ്തു. എല്ലാ അന്വേഷണങ്ങളുടെ അഗ്നിപരീക്ഷകളില്‍നിന്നും ചെറുചൂടുപോലുമേല്‍ക്കാതെ പുറത്തുവന്ന സിപിഐ എം സംസ്ഥാനസെക്രട്ടറിയുടെ സുതാര്യവിശുദ്ധമായ വ്യക്തിത്വം ആരോപണകര്‍ത്താക്കളെ ഒട്ടൊന്നുമല്ല അസ്വസ്ഥതപ്പെടുത്തുന്നത്. ഈ അസ്വസ്ഥതയാണ് നിഷ്പക്ഷതാനാട്യവുമായി ചാനലുകളില്‍നിന്ന് ചാനലുകളിലേക്ക് കൂടുമാറുന്ന അരാജകവാദികളുടെ വാക്കുകളില്‍ മുഴങ്ങുന്നത്.

ഇനി ഏത് അന്വേഷണമുണ്ട് നടത്താന്‍ ബാക്കി എന്ന ചോദ്യം ഒരു ചാനല്‍ ആങ്കറും ഇവരോട് ചോദിച്ചില്ല. ഇല്ലാത്തത് ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒരുവശത്ത് തീവ്രശ്രമം നടത്തുന്ന ഇക്കൂട്ടര്‍ മറുവശത്ത് ഉള്ളത് കാണാന്‍ കൂട്ടാക്കാതിരിക്കുകകൂടി ചെയ്യുന്നുണ്ട്. ലാവ്ലിന്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിന്റെ പ്രാഥമികഘട്ടത്തില്‍തന്നെ, ബന്ധപ്പെട്ട എല്ലാ ഫയലുകളും സമഗ്രമായി പഠിച്ചിട്ട് സിബിഐ കോടതിയെ അറിയിച്ചത്, തങ്ങള്‍ അന്വേഷിക്കാന്‍മാത്രം ഗൗരവമുള്ള ഒന്നും ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതാണ്. ഇത് ഇവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. വിദ്യാര്‍ഥിപ്രക്ഷോഭം, ആദിവാസിപ്രക്ഷോഭം, കോണ്‍ഗ്രസിലെ ഭിന്നത, അവിശ്വാസപ്രമേയം എന്നിങ്ങനെ പലതുകൊണ്ടും യുഡിഎഫ് ആടിയുലഞ്ഞുനിന്ന ഘട്ടത്തിലാണ്, അതില്‍നിന്നൊക്കെ ജനശ്രദ്ധ തിരിച്ചുവിടാനെന്നോണം പൊടുന്നനെ ലാവ്ലിന്‍ കരാറിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് എന്നത് കേവലനിരീക്ഷകര്‍ക്കുപോലുമറിയാം. ഇത് ഇവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. യുഡിഎഫ് ഭരണത്തില്‍ നടന്ന ആ വിജിലന്‍സ് അന്വേഷണത്തില്‍പ്പോലും പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞു.





സ്വന്തം ഭരണത്തിന്‍കീഴില്‍ സ്വന്തം വിജിലന്‍സിനെ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍പ്പോലും പിണറായി വിജയന്‍ തെറ്റ് ചെയ്തിട്ടില്ല എന്നത് സ്ഥിരീകരിക്കപ്പെടുകയും ആ റിപ്പോര്‍ട്ട് ഫലത്തില്‍ യുഡിഎഫ്   മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അംഗീകരിക്കുകയും ചെയ്തതാണ്. ഇതും കണ്ടില്ലെന്ന് നടിക്കുന്നു. പിന്നീട് നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ദിവസമാണ്, തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഉപയോഗിക്കാമെന്ന കണക്കുകൂട്ടലോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സിബിഐ അന്വേഷണത്തിന് ലാവ്ലിന്‍ കേസ് വിടുന്നതായി പ്രഖ്യാപിച്ചത്. ഇതിലെ രാഷ്ട്രീയ ദുരുദ്ദേശ്യവും ഇവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. കേസ് സിബിഐക്ക് വിട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ പിന്നീടൊരു ഘട്ടത്തില്‍ പറഞ്ഞത് ലാവ്ലിന്‍ കരാറില്‍ അഴിമതിയുള്ളതായി താന്‍ കരുതുന്നില്ലെന്നാണ്. രാഷ്ട്രീയസമ്മര്‍ദം ഏറി വന്നപ്പോള്‍ താന്‍ അതിന് വഴങ്ങി സിബിഐക്ക് വിടുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുംചെയ്തു. വിജിലന്‍സ് അന്വേഷണത്തില്‍ അഴിമതിയില്ലാത്തത് എന്ന് ബോധ്യപ്പെട്ട കേസ് സിബിഐക്ക് വിട്ടതിനുപിന്നില്‍ രാഷ്ട്രീയകാരണങ്ങളേയുള്ളൂവെന്നതിന് ഇതില്‍ കവിഞ്ഞ തെളിവുവേണ്ട. ഇതും നിഷ്പക്ഷതാനാട്യക്കാര്‍ കാണാന്‍ കൂട്ടാക്കുന്നില്ല. ഏറ്റവും ഒടുവിലാകട്ടെ, എല്ലാം സമഗ്രമായി പരിശോധിച്ച സിബിഐ പിണറായി വിജയന്‍ ഒരുവിധ അഴിമതിയും നടത്തിയിട്ടില്ലെന്നും ഒരു പൈസപോലും സ്വന്തമായി ഉണ്ടാക്കിയിട്ടില്ലെന്നും കണ്ടെത്തി. ഈ റിപ്പോര്‍ട്ട് കാണാന്‍ നിഷ്പക്ഷ നിരീക്ഷകര്‍ക്ക് കണ്‍കളേ ഇല്ല എന്നായി. കേന്ദ്ര ഏജന്‍സി അന്വേഷിച്ചാലേ സത്യം പുറത്തുവരൂ എന്ന് ഇക്കാലമത്രയും പറഞ്ഞിരുന്നവര്‍ക്ക് കേന്ദ്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് തങ്ങളുടെ രാഷ്ട്രീയതാല്‍പ്പര്യത്തിനനുഗുണമല്ല എന്നുവന്നതോടെ, അതും അസ്വീകാര്യമായി. ഒരു "ചാനല്‍ നിഷ്പക്ഷന്‍" കഴിഞ്ഞദിവസം പറഞ്ഞത് പിണറായിയുടെ അക്കൗണ്ട് പരിശോധിച്ച് അഴിമതി തെളിയിക്കാനാവുമെന്നതില്‍ അര്‍ഥമില്ല എന്നാണ്. ആദായനികുതി വകുപ്പുമുതല്‍ കേന്ദ്ര ധനകാര്യ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍വരെ ഇന്ത്യയിലാകെയും പുറത്തും സമഗ്രമായി അന്വേഷിച്ച് കണ്ടെത്തിയത് പിണറായിക്ക് ഇത്തരം ഒരു പണനിക്ഷേപവും എവിടെയുമില്ല എന്നാണ്.




 അക്കൗണ്ടുമാത്രം പരിശോധിച്ച് എഴുതുന്നവരല്ല അവര്‍ . എവിടേക്കും കൈയെത്തുന്ന ആ അന്വേഷണ ഏജന്‍സികളുടെ രേഖാമൂലമുള്ള റിപ്പോര്‍ട്ട് ഇതേ വ്യവഹാരി കൊടുത്ത മറ്റൊരു കേസില്‍ ഹൈക്കോടതി മുമ്പാകെ ഇരിക്കുന്നുണ്ട്. മറ്റൊരു ചാനല്‍ നിഷ്പക്ഷന്‍ പറഞ്ഞത് "ടെക്നിക്കാലിയ" കടലാസ് സംഘടനയാണെന്നും പിണറായിയുടെ സൃഷ്ടിയാണത് എന്നുമാണ്. പരിയാരം മെഡിക്കല്‍കോളേജിനുവേണ്ടിയടക്കം പ്രവര്‍ത്തിച്ച സ്ഥാപനമാണത് എന്നും പിണറായി വിജയനല്ല, അദ്ദേഹത്തോട് രാഷ്ട്രീയ ശത്രുത മാത്രമുള്ള എം വി രാഘവനാണ് ടെക്നിക്കാലിയയെ അതിന് ചുമതലപ്പെടുത്തിയതെന്നും ആ "നിഷ്പക്ഷന്‍" അറിയണം! സാധാരണ കേസുകള്‍ ഉണ്ടാവുകയാണ്. എന്നാല്‍ , ലാവ്ലിന്‍ കാര്യത്തില്‍ കേസ് ഉണ്ടാക്കപ്പെടുകയായിരുന്നു. ഒരു സംഘം ആളുകള്‍ നിരന്തരം ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു; കാര്യമായ വരുമാനമാര്‍ഗങ്ങള്‍ ഒന്നുമില്ലാത്ത ഇവര്‍ ലക്ഷങ്ങള്‍ വാരിവിതറുന്നു. ഈ സംഘത്തില്‍ കമ്യൂണിസ്റ്റ്വിരുദ്ധരുണ്ട്, കമ്യൂണിസ്റ്റ്പാര്‍ടിയില്‍നിന്ന് ദുഷ്ചെയ്തികള്‍മൂലം പുറത്താക്കപ്പെട്ടവരുണ്ട്; അരാജകവാദികളുണ്ട്; അധികാരദല്ലാളന്മാരുണ്ട്; ബ്ലാക്മെയില്‍ സംഘങ്ങളുണ്ട്- അങ്ങനെ പലരും. ഇവര്‍ക്കാകട്ടെ, രാഷ്ട്രീയ-പത്രാധിപത്യതലങ്ങളില്‍ ചില രക്ഷാകര്‍ത്താക്കളുമുണ്ട്.  ഇവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനിടയില്‍ സിഎജി നടത്തിയ ഒരു സ്വാഭാവിക വിശദീകരണം തേടലിനെ ഊതിപ്പെരുപ്പിച്ച് ഇത്രത്തോളമെത്തിച്ചത്. ഏത് പദ്ധതി നടത്തിപ്പിലും കണ്ടെത്താവുന്ന സ്വാഭാവിക കാര്യങ്ങളെ "അഴിമതി"യാക്കി പൊലിപ്പിച്ചെടുത്തത്; മുന്‍ ജഡ്ജിമാരെവരെ ചെന്നുകണ്ട് പിണറായി വിജയനെതിരെ അവരെക്കൊണ്ട് പ്രസ്താവനയിറക്കിക്കാന്‍ വൃഥാ ശ്രമിച്ചത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയെ വാഴ്ത്തിപ്പാടിയത്. ബോംബെയിലെയും കൊച്ചിയിലെയും ഡല്‍ഹിയിലെയും അധികാരസ്ഥാപനങ്ങളുടെ ഇടനാഴികളിലേക്ക് പിണറായി വിജയനെ ക്രൂശിക്കാന്‍ കോട്ടുംസൂട്ടുമിട്ട ഏജന്റിനെ നിയോഗിച്ചത്. ലക്ഷങ്ങള്‍ പൊടിപൊടിച്ച് അധികാര ദല്ലാളന്‍മാരെ വിമാനങ്ങളില്‍ രാജ്യത്ത് തലങ്ങും വിലങ്ങും പറത്തിവിട്ടത്. ഇവര്‍ക്ക് ആകെ ഒരു ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. നേതൃത്വത്തിന്റെ പ്രതിച്ഛായ തകര്‍ത്ത് പാര്‍ടിയുടെ വിശ്വാസ്യത ഇല്ലാതാക്കുക എന്നതായിരുന്നു അത്. ഏത് മനുഷ്യനും തളര്‍ന്നുവീണുപോകുന്ന തരത്തിലുള്ള സത്യവിരുദ്ധമായ കള്ളപ്രചാരണപരമ്പരകളുടെ വേലിയേറ്റമായിരുന്നു സിപിഐ എം 19-ാം പാര്‍ടി കോണ്‍ഗ്രസിലേക്ക് പോവുകയായിരുന്ന വേളയില്‍ ഇവിടെ. സിപിഐ എം നേതൃത്വം അപ്പാടെ അഴിമതിയുടെ നെടുനായകന്മാരാണെന്ന വ്യാജപ്രതീതി സൃഷ്ടിക്കാനായിരുന്നു ശ്രമം. എന്നാല്‍ , അതിലൊന്നും ഇളകാതെ അചഞ്ചലമായ പ്രത്യയശാസ്ത്രനിശ്ചയദാര്‍ഢ്യത്തോടെ പാര്‍ടി സംഘടന കെട്ടിപ്പടുക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും വ്യാപരിക്കുകയായിരുന്നു ആ ഘട്ടത്തിലൊക്കെ സിപിഐ എമ്മിന്റെ സംഘടനാ നേതൃത്വം.

മടിയില്‍ ഭാരമില്ലാത്തവന് വഴിയില്‍ പേടി വേണ്ട എന്ന പഴയ തത്വം നല്‍കിയ ആത്മബലത്തോടെ, അര്‍പ്പണബോധമുള്ള കമ്യൂണിസ്റ്റിനു ചേര്‍ന്ന കരുത്താര്‍ന്ന അചഞ്ചലതയോടെ, യാതനാപൂര്‍ണമായ സംഘടനാ പ്രവര്‍ത്തനപശ്ചാത്തലം നല്‍കിയ ഉരുക്കുറപ്പുള്ള കാല്‍വയ്പുകളോടെ, മനുഷ്യയോഗ്യമായ ജീവിതാവസ്ഥയുണ്ടാക്കിയെടുക്കാനുള്ള പോരാട്ടങ്ങളെ നയിക്കാന്‍ പാര്‍ടിയെ പ്രാപ്തവും സജ്ജവുമാക്കി നിര്‍ത്തുകയായിരുന്നു ഈ ഘട്ടത്തിലൊക്കെ പാര്‍ടി സംഘടനാ നേതൃത്വം. അതുകൊണ്ടുതന്നെ ഒരു പോറലുമേല്‍ക്കാതെ ശക്തിയില്‍നിന്ന് ശക്തിയിലേക്ക് പാര്‍ടി സംഘടന വളര്‍ന്നു. പുതുജനവിഭാഗങ്ങള്‍ക്ക് അത് സ്വീകാര്യമാവുന്ന നില വന്നു. പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാനും കടമകളെ ഏറ്റെടുക്കാനും ഭാവനാപൂര്‍ണമായി നാടിനെ നയിക്കാനും കരുത്തുള്ള ഒരു നേതൃത്വം ഇതാ എന്ന് കേരളം അംഗീകരിക്കുന്ന നിലവന്നു. വ്യാജ ആരോപണങ്ങളും കള്ളക്കേസുകളുംകൊണ്ട് നേതൃത്വത്തെ തളര്‍ത്തി സിപിഐ എമ്മിനെ തകര്‍ത്തുകളയാമെന്ന് കരുതിയവര്‍ തീരെ പ്രതീക്ഷിച്ചതല്ല ഇത്. എല്ലാ മാധ്യമ പരിഗണനകളുമുണ്ടായിട്ടും ആ ശത്രുപക്ഷം ശിഥിലമായി. ചിലര്‍ പശ്ചാത്തപിച്ച് തെറ്റുതിരുത്തി. മറ്റുചിലര്‍ തുടര്‍ പ്രാക്കുകളുമായി ചിതറിപ്പിരിഞ്ഞുപോയി. മറ്റ് ചിലര്‍ യുഡിഎഫിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്ക് കാത്ത് അവരുടെ വാതില്‍പ്പടിക്കല്‍ പോയി നില്‍ക്കുന്നു. എല്ലാ പുകിലുമടങ്ങുമ്പോള്‍ സിപിഐ എം വിജയപതാകയുമായി 20-ാം പാര്‍ടി കോണ്‍ഗ്രസിലേക്ക് മുന്നേറുന്നു; ആഗോളവല്‍ക്കരണത്തിന്റെയും സാമ്രാജ്യത്വാധിനിവേശത്തിന്റെയും കടന്നുകയറ്റങ്ങളെ ചെറുക്കാന്‍പോരുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏക വലിയ ശക്തി എന്ന നിലയില്‍ .

ഇന്ത്യന്‍ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ജനകീയ മോചനമൂല്യങ്ങളെയുംകുറിച്ച് കരുതലുള്ള ഒരാള്‍ക്കും ഇതിനെ ശക്തിപ്പെടുത്താനല്ലാതെ ദുര്‍ബലപ്പെടുത്താന്‍ തോന്നില്ല. എന്നാല്‍ , അതിതീവ്ര കമ്യൂണിസ്റ്റുകള്‍ എന്ന നാട്യവുമായി ഇറങ്ങിത്തിരിച്ച അരാജകവാദികള്‍ സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരെപ്പോലെ നിന്ന് സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ നായകസ്ഥാനമുള്ള സിപിഐ എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു ഇവിടെ. എന്നാല്‍ , സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിലേക്കെത്തുന്ന വേളയില്‍ ആ ശ്രമങ്ങള്‍ക്ക് തിരിച്ചടിയേല്‍പ്പിക്കുംവിധം സത്യങ്ങള്‍ ജനങ്ങള്‍ക്കു ബോധ്യമാകുന്ന തരത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. സിബിഐ അന്വേഷണറിപ്പോര്‍ട്ടും അതുതന്നെ വ്യക്തമാക്കുന്നു. അതിലുള്ള അസ്വസ്ഥതകളാണ് "ചാനല്‍ നിഷ്പക്ഷ"രുടെ പരിഭ്രാന്തികളില്‍ ഇപ്പോള്‍ പ്രതിഫലിച്ചുകാണുന്നത്. എല്ലാ അന്വേഷണങ്ങളിലും തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ കള്ളമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ കേരളത്തോട് മാപ്പുപറയേണ്ടതാണ് ഇവര്‍ എന്ന് തുടക്കത്തില്‍ പറഞ്ഞല്ലോ. എന്നാല്‍ അത് മഹത്വമുള്ളവര്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ്. ആയിരം മാപ്പുപറഞ്ഞാലും പ്രായശ്ചിത്തമാകാത്ത ദുഷ്ചെയ്തികളുമായി നീങ്ങുന്നവരില്‍ നിന്ന് കേരളം അത് പ്രതീക്ഷിക്കുന്നില്ല. ഇവര്‍ ഇങ്ങനെ തന്നെ തുടരട്ടെ. സാര്‍ഥവാഹക സംഘം മുന്നോട്ടേക്കും.
http://www.deshabhimani.com/newscontent.php?id=98106

2011, ഡിസംബർ 17, ശനിയാഴ്‌ച

മാര്‍ക്സാണ് ശരി

 
അമേരിക്കയിലെ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭം ഒരു പ്രതീകമാണ്- അമേരിക്കക്കാരന്റെ അമര്‍ഷത്തിന്റെയും സങ്കടത്തിന്റെയും വിശ്വാസത്തകര്‍ച്ചയുടെയും പ്രതീകം. എല്ലാവര്‍ക്കും തൊഴിലും ഭക്ഷണവും പാര്‍പ്പിടവും നല്‍കാന്‍ മുതലാളിത്തത്തിനു കഴിയുമെന്ന വിശ്വാസം തകര്‍ന്നിരിക്കുന്നു. ഒരു ശതമാനം വരുന്ന ന്യൂനപക്ഷത്തില്‍ സമ്പത്തും വരുമാനവും കുന്നുകൂട്ടുകയാണ് മുതലാളിത്തം. ഇതുവരെ ആരാധിച്ചത് കപടദൈവത്തെയാണെന്ന് സാധാരണക്കാരായ അമേരിക്കക്കാര്‍ക്ക് മനസ്സിലായിരിക്കുന്നു. ആ രാജ്യത്ത് എല്ലാം സുഭിക്ഷം; കഴിയുമെങ്കില്‍ അവിടേക്ക് കുടിയേറി പാര്‍ക്കുന്നത് മോക്ഷദായകം എന്ന് അമേരിക്കക്കാരല്ലാത്തവരുടെ മോഹങ്ങള്‍ക്കുമേലും കരിനിഴല്‍ വീണിരിക്കുന്നു. അസമത്വവും തൊഴിലില്ലായ്മയും ദാരിദ്ര്യവും ആവര്‍ത്തിക്കുന്ന പ്രതിസന്ധികളും മുതലാളിത്തത്തിന്റെ മുഖമുദ്രകളാണെന്ന് ലോകം മനസ്സിലാക്കിയിരിക്കുന്നു. സ്വാതന്ത്ര്യമെന്നാല്‍ സമ്പന്നരുടെ സ്വാതന്ത്ര്യമാണെന്നും ജനാധിപത്യമെന്നാല്‍ സമ്പന്നരുടെ ആധിപത്യമാണെന്നുമുള്ള തിരിച്ചറിവ് ശക്തമാവുകയാണ്. "മൊത്തത്തില്‍ ബൂര്‍ഷ്വാസിയുടെ പൊതുകാര്യങ്ങള്‍ നടത്തുന്ന ഒരു കമ്മിറ്റിമാത്രമാണ് ബൂര്‍ഷ്വാ ഭരണകൂട" മെന്ന തിരിച്ചറിവും വ്യാപകമാകുന്നു. ഈ പശ്ചാത്തലത്തിലാണ് "മാര്‍ക്സാണ് ശരി; സോഷ്യലിസമാണ് മോചനമാര്‍ഗം" എന്ന ചിന്താഗതി വേരുറയ്ക്കുന്നത്.

സെപ്തംബര്‍ 17ന് ആരംഭിച്ച വാള്‍സ്ട്രീറ്റ് പ്രക്ഷോഭം മെല്ലെ കെട്ടുപോയാലും അതുയര്‍ത്തിവിട്ട ജ്വാല ഒട്ടനവധി പ്രക്ഷോഭങ്ങള്‍ക്ക് തീകൊളുത്തും. ചൂഷിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും പ്രതിഷേധം ഏറെനാള്‍ തടുത്തുനിര്‍ത്താനാകില്ല. വാള്‍സ്ട്രീറ്റ് പ്രക്ഷോഭം അമേരിക്കന്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ബലമാര്‍ജിച്ചിട്ടുണ്ടെന്ന് ആരും കരുതുന്നില്ല. ശാക്തിക ബലാബലത്തില്‍ അമേരിക്കയിലെ തൊഴിലാളിവര്‍ഗം കരുത്തുകാട്ടാന്‍ തുടങ്ങിയിട്ടില്ല എന്നതുമാത്രമല്ല കാര്യം. വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന് നേതാവില്ല; കമ്യൂണിസ്റ്റ് പാര്‍ടിയുടെ ശക്തമായ നേതൃത്വമില്ല; ഒന്നിനെതിരെ 99 ശതമാനം എന്ന മുദ്രാവാക്യമല്ലാതെ കൃത്യമായ നയപരിപാടിയില്ല. ഉള്ളത് ജനങ്ങള്‍മാത്രം. കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വവും നയപരിപാടികളുമില്ലാത്ത തൊഴിലാളിവര്‍ഗ വിപ്ലവം ചരിത്രത്തിലുണ്ടായിട്ടുണ്ട്- 1871ലെ പാരീസ് കമ്യൂണ്‍ . 72 ദിവസം നിലനിന്ന പാരീസ് കമ്യൂണിനെ ഭരണകൂടം ക്രൂരമായി അടിച്ചമര്‍ത്തി. വാള്‍സ്ട്രീറ്റ് പ്രക്ഷോഭകാരികളെയും സമാനരീതിയില്‍ പ്രതിഷേധിക്കുന്ന മറ്റു രാജ്യങ്ങളിലെ സമരക്കാരെയും അടിച്ചമര്‍ത്താന്‍ ആരംഭിച്ചിരിക്കുന്നു. 144 വര്‍ഷംമുമ്പാണ് മാര്‍ക്സിന്റെ "മൂലധനം" പുറത്തിറങ്ങുന്നത്. അതിനും 19 കൊല്ലംമുമ്പ് മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് രചിച്ച "കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ" പ്രസിദ്ധീകരിക്കപ്പെട്ടു. തന്റെ സൈദ്ധാന്തിക നിലപാടുകള്‍ക്ക് മാര്‍ക്സ് ആധാരമാക്കിയത് സ്വന്തം ആത്മബോധമോ ഉള്‍പ്രേരണയോ അല്ല; ചരിത്രവസ്തുതകളാണ്. വൈജ്ഞാനികരംഗത്തെ മാറ്റിമറിച്ച മൂന്ന് ശാസ്ത്ര നിഗമനങ്ങള്‍ - പരിണാമസിദ്ധാന്തം, കോശഘടനാസിദ്ധാന്തം, ഊര്‍ജസിദ്ധാന്തം- മാര്‍ക്സിന്റെ ചിന്തകളെ എറെ സ്വാധീനിച്ചിട്ടുണ്ട്. സാമൂഹികചരിത്രം, രാഷ്ട്രീയം, തത്വശാസ്ത്രം, നിയമം, ഭൗതിക-ജൈവ ശാസ്ത്ര രംഗങ്ങളിലെ വികാസങ്ങള്‍ , സമരങ്ങളുടെ ചരിത്രം- എല്ലാം മാര്‍ക്സ് പഠനവിധേയമാക്കി. ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ് മാര്‍ക്സിസം രൂപംകൊണ്ടത്. മാര്‍ക്സിസം കേവലം വിശ്വാസ സംഹിതയോ ഉരുവിട്ടു പഠിക്കേണ്ട വേദപ്രമാണമോ അല്ല. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസ്താവിക്കുന്നതുപോലെ "കമ്യൂണിസ്റ്റുകാരുടെ സൈദ്ധാന്തിക നിഗമനങ്ങള്‍ സര്‍വലോക പരിഷ്കര്‍ത്താവാകാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലുമൊരാള്‍ കല്‍പ്പിച്ചുണ്ടാക്കിയതോ കണ്ടുപിടിച്ചതോ ആയ ആശയങ്ങളെയോ പ്രമാണങ്ങളെയോ ആസ്പദമാക്കിയുള്ളതല്ല. നിലവിലുള്ള ഒരു വര്‍ഗസമരത്തില്‍നിന്ന് നമ്മുടെ കണ്‍മുമ്പില്‍ നടക്കുന്ന ചരിത്രപരമായ ഒരു പ്രസ്ഥാനത്തില്‍നിന്ന് പൊന്തിവരുന്ന യാഥാര്‍ഥ്യബന്ധങ്ങള്‍ക്ക് സാമാന്യരൂപം നല്‍കുകയാണ് ആ നിഗമനങ്ങള്‍ ചെയ്യുന്നത്."


എല്ലാ സ്വത്തുടമാ ബന്ധങ്ങളും തുടര്‍ച്ചയായ ചരിത്രപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ടെന്ന് പ്രസ്താവിക്കുകവഴി സാമൂഹിക ചരിത്രമാകെ ഒരു ചിമിഴിലൊതുക്കി സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് കാള്‍ മാര്‍ക്സ്. അടിമ-ഉടമ സ്വത്തുടമാ ബന്ധം വര്‍ഗസംഘട്ടനത്തില്‍ തകര്‍ന്നു. തുടര്‍ന്ന് നിലവില്‍വന്ന ജന്മി-കുടിയാന്‍ ബന്ധവും വര്‍ഗസംഘട്ടനത്തില്‍ തകര്‍ന്നു. അടിമവ്യവസ്ഥയ്ക്കും നാടുവാഴിത്ത വ്യവസ്ഥയ്ക്കുംശേഷം നിലവില്‍ വന്ന മുതലാളിത്ത-സ്വത്തുടമാ ബന്ധങ്ങളെയും കാത്തിരിക്കുന്നത് അനിവാര്യമായ തകര്‍ച്ചയാണ് എന്ന് മാര്‍ക്സ് വ്യക്തമാക്കുന്നു. ചരിത്രവികാസത്തെ വൈരുധ്യാത്മക ഭൗതികവാദത്തിന്റെ വീക്ഷണത്തിലാണ് മാര്‍ക്്സ് വിശകലനംചെയ്യുന്നത്. വൈരുധ്യാത്മക ഭൗതികവാദം ശാസ്ത്രീയമാണ്; എളുപ്പത്തില്‍ ബോധ്യപ്പെടുന്നതുമാണ്. പ്രകൃതി, ആശയം, സാമൂഹികവ്യവസ്ഥ തുടങ്ങി ഏതൊന്നിലും വിരുദ്ധശക്തികളുണ്ട്. അവ ഐക്യപ്പെട്ടു നില്‍ക്കുന്നു. ഈ ഐക്യമാണ് അവയുടെ അസ്തിത്വത്തിന് ആധാരം. ഐക്യപ്പെട്ടു നില്‍ക്കുമ്പോള്‍ത്തന്നെ വൈരുധ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ട്. ഏറ്റുമുട്ടലില്‍ നിലവിലുള്ളതില്‍നിന്ന് പുതിയതുണ്ടാകുന്നു. ഈ പ്രക്രിയ പ്രകൃതിയിലും സമൂഹത്തിലും നിരന്തരം ആവര്‍ത്തിക്കുന്നു. മുതലാളിത്തത്തിന്റെ തകര്‍ച്ച സുനിശ്ചിതമാണ്. ഏതെങ്കിലും മഹാന്റെ പ്രവചനംമൂലമല്ല ആ വ്യവസ്ഥ തകരുന്നത്. തകര്‍ച്ചയുടെ ബീജങ്ങള്‍ വ്യവസ്ഥയ്ക്കകത്തുതന്നെ പാകപ്പെടുകയാണ്. വര്‍ഗസമരത്തിലാണ് മുന്‍ വ്യവസ്ഥകള്‍ തകര്‍ന്നത് എന്നോര്‍മിക്കണം. വര്‍ഗസമരത്തിന്റെ രൂപം മാറാം. ഉയര്‍ന്നുവരുന്ന പുതിയ സമൂഹം മുന്‍ സോവിയറ്റ് യൂണിയന്റെ നേര്‍പതിപ്പാവുകയില്ല. ദേശീയ സാഹചര്യങ്ങളും പ്രശ്നങ്ങളും ആധുനിക കാലഘട്ടത്തിന്റെ വെല്ലുവിളികളും പഴയ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ തനിപ്പകര്‍പ്പിന്റെ പുനര്‍ജനനം അപ്രസക്തമാകുന്നു. മാനിഫെസ്റ്റോ പ്രസ്താവിക്കുന്നതുപോലെ "ഫ്യൂഡല്‍ സമൂഹത്തിന്റെ നാശാവശിഷ്ടങ്ങളില്‍നിന്നും മുളയെടുത്ത ഇന്നത്തെ ബൂര്‍ഷ്വാസമൂഹം വര്‍ഗവൈരങ്ങളെ ഇല്ലായ്മ ചെയ്തിട്ടില്ല. പഴയവയുടെ സ്ഥാനത്ത് പുതിയ വര്‍ഗങ്ങളെയും പുതിയ മര്‍ദക സാഹചര്യങ്ങളെയും പുതിയ സമരരൂപങ്ങളെയും പ്രതിഷ്ഠിക്കുകമാത്രമാണ് ചെയ്തിട്ടുള്ളത്. നമ്മുടെ കാലഘട്ടത്തിന് ഈയൊരു പ്രത്യേകതയുണ്ട്. അത് വര്‍ഗവൈരങ്ങളെ കൂടുതല്‍ മൂര്‍ച്ഛിപ്പിച്ചിരിക്കുന്നു. സമൂഹമാകെത്തന്നെ രണ്ട് വലിയ വര്‍ഗങ്ങളായി കൂടുതല്‍ കൂടുതല്‍ പിളര്‍ന്നുകൊണ്ടിരിക്കുകയാണ്. ബൂര്‍ഷ്വാസിയും തൊളിലാളിവര്‍ഗവുമാണ് അവ." കോര്‍പറേറ്റുകളും ധനകാര്യസ്ഥാപനങ്ങളും അടിച്ചേല്‍പ്പിക്കുന്ന പുതിയ തരത്തിലുള്ള മര്‍ദനരീതികളും വാള്‍സ്ട്രീറ്റ് പ്രക്ഷോഭംപോലുള്ള പുതിയ സമരരീതികളും മേല്‍പ്രസ്താവനയ്ക്ക് അടിവരയിടുന്നു. അമേരിക്കയിലെയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെയും സാമ്പത്തിക പ്രതിസന്ധിയുടെ കാരണം "മൂലധനം" വിശദമാക്കുന്നുണ്ട്. വളരുന്ന ഉല്‍പ്പാദനശക്തികളും അതിനൊത്ത് മാറാത്ത ഉല്‍പ്പാദന ബന്ധങ്ങളുമാണ് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നത്. സമൂഹത്തിന്റെ ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവ് നിരന്തരം വികസിക്കുകയാണ്. ഉല്‍പ്പാദന വര്‍ധനയ്ക്കൊപ്പം സമ്പത്തിന്റെയും വരുമാനത്തിന്റെയും നീതിയുക്തമായ വിതരണം ഉണ്ടായാലേ, ഉല്‍പ്പാദിപ്പിക്കപ്പെട്ട ചരക്കുകള്‍ വിറ്റഴിയൂ.

മുതലാളിത്ത ഉല്‍പ്പാദന ബന്ധങ്ങളുടെ അടിസ്ഥാനം ഉല്‍പ്പാദനോപാധികള്‍ മുതലാളിത്തം കൈയടക്കുകയും തൊഴിലാളികള്‍ അധ്വാനശേഷി വില്‍ക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു എന്നതാണ്. ഉല്‍പ്പാദനോപാധികള്‍ ഉപയോഗിച്ച് പരമാവധി ഉല്‍പ്പാദിപ്പിക്കാന്‍ മുതലാളികള്‍ ശ്രമിക്കും. തൊഴില്‍ശക്തി വാങ്ങാനുപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ മൂലധനം യന്ത്രങ്ങളിലും അസംസ്കൃത വസ്തുക്കളിലും നിക്ഷേപിക്കപ്പെടുന്നു. അതിന്റെ ഫലമായി തൊഴിലവസരങ്ങള്‍ ചുരുങ്ങുന്നു. തൊഴിലില്ലായ്മ പെരുകുന്നു. വമ്പിച്ച തൊഴില്‍രഹിതപ്പട രൂപംകൊള്ളാന്‍ ഇടവരുന്നു. ഒരു വശത്ത് തൊഴിലില്ലായ്മയും കുറഞ്ഞ വാങ്ങല്‍ശേഷിയും; മറുവശത്ത് വര്‍ധിച്ച ഉല്‍പ്പാദനം. ഈ വൈരുധ്യം അമിതോല്‍പ്പാദന പ്രതിസന്ധി സൃഷ്ടിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം അരനൂറ്റാണ്ട് മുതലാളിത്ത രാജ്യങ്ങള്‍ ഉയര്‍ന്ന ദേശീയ വരുമാനം കൈവരിച്ചു. ഈ വളര്‍ച്ച മുതലാളിത്തവ്യവസ്ഥയുടെ കഴിവിന്റെ ചിഹ്നമായി ബൂര്‍ഷ്വാ പണ്ഡിതര്‍ വ്യാഖ്യാനിച്ചു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച അവരുടെ വാദത്തിന് ഊന്നുവടിയായി. എന്നാല്‍ , ദേശീയവരുമാന വര്‍ധനയ്ക്കൊപ്പം തൊഴിലവസരങ്ങള്‍ ഉയര്‍ന്നില്ല. "തൊഴില്‍രഹിത വരുമാന വളര്‍ച്ച"യായിരുന്നു ഫലം. വരുമാനവും ലാഭവും ഉല്‍പ്പാദനോപാധികളുടെ ഉടമകള്‍ കൈയടക്കിയപ്പോള്‍ സാധാരണക്കാര്‍ ദരിദ്രരായി. ഇത്രയും വമ്പിച്ച ഉല്‍പ്പാദന-വിനിമയോപാധികളെ ആവാഹിച്ചു വരുത്തിയ സമൂഹം, സ്വന്തം മന്ത്രശക്തികൊണ്ട് പാതാളലോകത്തുനിന്ന് വിളിച്ചുകൊണ്ടുവന്ന ശക്തികളെ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയാത്ത മന്ത്രവാദിയെപ്പോലെയാണ്. ശരിക്കും ആ മന്ത്രവാദിയുടെ അവസ്ഥയിലാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും. സാമ്പത്തിക പ്രതിസന്ധികള്‍ മുതലാളിത്തത്തിന്റെ ഒഴിവാക്കാനാകാത്ത ഭാഗമാണ്. ഒരു പ്രതിസന്ധി തരണംചെയ്യുമ്പോള്‍ മറ്റൊന്ന് പ്രത്യക്ഷപ്പെടും. ഓരോ തവണയും മുമ്പത്തേക്കാള്‍ കൂടുതല്‍ ഭീഷണമായ രൂപത്തില്‍ ബൂര്‍ഷ്വാ സമൂഹത്തെയാകെ പ്രതിക്കൂട്ടില്‍ കയറ്റുന്നു. പ്രതിസന്ധി പരിഹരിക്കാന്‍ നടത്തുന്ന മാര്‍ഗങ്ങളൊന്നും ഫലപ്രദമാകുന്നില്ല. 1930കളിലെ മഹാമാന്ദ്യത്തെ നേരിട്ടത് സര്‍ക്കാര്‍ചെലവുകള്‍ വര്‍ധിപ്പിച്ചാണ്. "ന്യൂ ഡീല്‍" എന്ന പേരില്‍ ആ നടപടി തുടര്‍ന്നു.

2008ലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ശ്രമിച്ചത് തകര്‍ന്ന ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് സഹായം നല്‍കിയാണ്. ഇപ്പോഴത്തെ പ്രതിസന്ധി കടത്തെയും കമ്മിയെയും അമിതമായി ആശ്രയിച്ചതുമൂലം രൂക്ഷമായതാണ്. ഇറ്റലിയുടെ ദേശീയവരുമാനത്തിന്റെ 121 ശതമാനമാണ് കടം. ജര്‍മനിയുടെ കടം 83 ശതമാനവും ഫ്രാന്‍സിന്റേത് 87 ശതമാനവും ബല്‍ജിയത്തിന്റേത് 97 ശതമാനവും പോര്‍ച്ചുഗലിന്റേത് 106 ശതമാനവുമാണ്. ചെലവുചുരുക്കി പ്രശ്നത്തെ നേരിടാനാണ് ശ്രമം. ഈ നടപടി സമ്പദ്വ്യവസ്ഥകളെ പിന്നോട്ടടിപ്പിക്കുകയേയുള്ളൂ. പ്രതിസന്ധികള്‍ കൂടുതല്‍ രൂക്ഷമാകും. ചെലവുചുരുക്കല്‍ തൊഴിലും വരുമാനവും ഇടിക്കുകയും ഡിമാന്‍ഡ് ചുരുക്കി ഉല്‍പ്പാദനം സ്തംഭിപ്പിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള തെറ്റായ സമീപനമാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ കൈക്കൊള്ളുന്നത്. അതിനവരെ നിര്‍ബന്ധിക്കുന്നത് സഹായം നല്‍കാനെത്തിയ ഐഎംഎഫും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കുമാണ്. ചെലവുചുരുക്കല്‍ നയം നാളിതുവരെ കാണാത്ത വന്‍ പ്രക്ഷോഭങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

വാള്‍സ്ട്രീറ്റിലും മാഡ്രിഡിലും ലണ്ടനിലും അത് ഒതുങ്ങുന്നില്ല. പ്രക്ഷോഭം ആളിപ്പടരുകയാണ്. മുതലാളിത്തവ്യവസ്ഥയാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു എന്നതാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ നല്‍കുന്ന സന്ദേശം. മുതലാളിത്തം സൃഷ്ടിച്ച അസമത്വവും ദാരിദ്ര്യവും തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധികളും മുതലാളിത്തംതന്നെ പരിഹരിക്കുമെന്ന പ്രതീക്ഷ ജനങ്ങള്‍ക്ക് നഷ്ടമായിരിക്കുന്നു. മാര്‍ക്സിനെ പരിഹാസദ്യോതകമായ ഒരു അടിക്കുറുപ്പില്‍ ഒതുക്കുകയാണ് വളരെക്കാലം ബൂര്‍ഷ്വാപണ്ഡിതര്‍ ചെയ്തുപോന്നതെന്ന് പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞ മിസിസ് ജോണ്‍ റോബിന്‍സണ്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ചരിത്രം ഒരു വട്ടംകൂടി കറങ്ങിയെത്തുമ്പോള്‍ ചൂഷിതരും പണ്ഡിതരും ഒരുപോലെ മാര്‍ക്സിനെ